**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, October 1, 2012

കീറ്റെക്സ് ആര്‍ക്കാണ്‌ അലര്‍ജിയുണ്ടാക്കുന്നത്


 

  ചിരിച്ചുകൊണ്ട് നമ്മളോട് നുണ പറയുകയും; ചിരിച്ചുകൊണ്ട് നമ്മളത്  കേള്‍ക്കുകയും ചെയ്യുന്ന സംഗതിയാണ് കല്യാണബ്രോക്കര്‍മ്മാരുടെ സംസാരം.കല്യാണപ്രായമായ പെണ്‍പിള്ളേരുള്ള വീടുകളിലെല്ലാം ഇവര്‍ വരും. പെണ്ണ്; കാണാന്‍സുന്ദരിയും നൂറുപവന്‍ കൊടുക്കുകയും ചെയ്യുമെന്നറിഞ്ഞാല്‍ ബഹുവിശേഷം. പിന്നെ അവിടെ ചെറുക്കനുണ്ട്, ഇവിടെ ചെറുക്കനുണ്ട് എന്നൊക്കെ പറഞ്ഞു വലിയൊരു അഡ്രെസ്സ്ലിസ്റ്റും പലതരത്തിലുള്ള കളര്‍ഫോട്ടോകളും ആവശ്യക്കാരുടെ മുന്നില്‍ നിരത്തുന്നത് സാധാരണയാണ്. ഇപ്പോഴിതൊക്കെ ഓണ്‍ലൈന്‍ ആയെങ്കിലും പറയുന്ന നുണകള്‍ക്കും, കാണിക്കുന്ന ഫോട്ടോകള്‍ക്കും വലിയ മാറ്റമൊന്നുമില്ല. .കള്ളു ഷാപ്പില്‍ കറിവയ്ക്കുന്നവനെയും വലിയ ഐഎഎസ് കാരനാണ് എന്ന വിശേഷണത്തോടെയായിരിക്കും പരിചയപ്പെടുത്തുന്നത്. പറഞ്ഞകാര്യങ്ങളെപ്പറ്റി വിശദമായി ഒന്നന്വേഷിച്ചാല്‍ ചെറുക്കന്‍റെ ഉന്നതങ്ങളിലെ പിടിയും, താമരപ്പൂ പോലത്തെ സ്വഭാവവുമൊക്കെ മാറി; തെങ്ങുകയറ്റക്കാരനും, കള്ളുകുടിയനേയുമൊക്കെ നമുക്ക് കാണാന്‍കഴിയും. പറയുന്ന നുണകള്‍ അതേപടി വിഴുങ്ങുന്നവരാണ് പിന്നിട് പറ്റിപ്പോയെ, പറ്റിപ്പോയെ.... എന്ന് വിലാപ ഗാനം ആലപിക്കുന്നത്. ഏതാണ്ടിതുപോലെ നുണ പറഞ്ഞ ഒരു ബ്രോക്കറുടെ അവസ്ഥയാണ് നമ്മുടെ ചാണ്ടിസാറിനും പറ്റിയത്.എമേര്‍ജിംഗ്ങ്ങോക്കെ കഴിഞ്ഞുനടത്തിയ പുളുവടി സമ്മേളനത്തിലാണ്ആശാന്‍ ഒന്നാംതരമൊരു കാച്ചുകാച്ചിയത്. കോടി കുറെ തുലച്ചത് പൊതുജനം അറിഞ്ഞതല്ലേ; എന്നാല്‍ അവരെ സമാധാനിപ്പിക്കാനൊന്ന് കിടക്കട്ടെയെന്ന് വിചാരിച്ചാണ് അടിച്ചുവിട്ടത്. വോക്സ്‌വാഗണ്‍ കമ്പനി കേരളത്തില്‍ കോടികള്‍ മുടക്കാന്‍ പോകുന്നുവെന്നാണ് അടിച്ചുവിട്ടത്,എന്നാല്‍ അങ്ങനത്തെ ഒരു സംഭവമേ തങ്ങള്‍ അറിഞ്ഞിട്ടില്ല എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

   എമേര്‍ജിംഗ് ബിരിയാണിയൊക്കെ അടിച്ചു കിടന്നാലാത്തെ ഒരു കുഴപ്പമിതാണ്. ചുമ്മാ വലിയ,വലിയ കാര്യങ്ങളൊക്കെ സ്വപ്നം കാണും.കണ്ടതൊക്കെ സത്യാമാണന്നോര്‍ത്തു മൈക്ക്കണ്ടാല്‍ ഉടനെ  പൊട്ടിച്ചിരിക്കുകയും, വല്ലതുമൊക്കെ വിളിച്ചു പറയുകയുംചെയ്യും. ആശുപത്രിയില്‍ കിടന്നിട്ടും അസുഖം തീര്‍ത്തങ്ങ് മാറിയില്ലായെന്ന് തോന്നുന്നു. സാരമില്ല; പാറശാല തൊട്ട്‌ തലപ്പാടി വരെ ഒരു പദയാത്ര സംഘാടിപ്പിച്ചാല്‍മതി.ജനങ്ങളുടെ ഹാരാര്‍പ്പണം കിട്ടുമ്പോളെയ്ക്കും അസുഖങ്ങളൊക്കെ മാറിക്കോളും. ഇപ്പോഴാണ് അതിനു പറ്റിയസമയം. ബസ്‌ചാര്‍ജുംകൂടി കൂട്ടിയേച്ചു തുടങ്ങുകയാണെങ്കില്‍; ബഹുദൂരം അതിവേഗത്തില്‍ എത്താം, എത്തിയില്ലെങ്കില്‍ ജനം എത്തിച്ചോളും.കാലംമാറിയ കാര്യമൊന്നും ചാണ്ടിസാര്‍ അറിഞ്ഞില്ലായെന്നു തോന്നുന്നു.പണ്ടത്തെപ്പോലെ എന്ത് വിടുവാ പറഞ്ഞാലും റാന്‍, റാന്‍ എന്ന രീതിയില്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന കാലമൊക്കെ കഴിഞ്ഞു.ഇപ്പോള്‍ ലോകംവിരല്‍ത്തുമ്പിലാണ്.പറയുന്നതിന്‍റെ സത്യാവസ്ഥ അപ്പോള്‍തന്നെ അറിയാന്‍പ്പറ്റും.അത്യാവശ്യം ചില പൊട്ടിപ്പൊളിഞ്ഞ പെട്ടിക്കടക്കാരും, മാവില്‍ മായം കലക്കുന്ന കുറച്ചു തട്ടുകടക്കരുമല്ലാതെ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ സാധ്യതയില്ലെന്നാണ്  കിട്ടിയവിവരം. ഇവിടെയുള്ളതൊക്കെ പൂട്ടിക്കാന്‍ നോക്കുമ്പോഴാ; പുതിയത് വരുന്നത്. പുതിയതായി വരുന്നവര്‍ നിലവില്‍ ഇവിടെ ഉള്ളവരോട് എങ്ങനെയുണ്ട് കഞ്ഞികുടിച്ചുപോകാന്‍ പറ്റുമോയെന്ന് ചോദിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെചോദിച്ചാല്‍ അവര്‍ക്ക് എന്ത് മറുപടിയായിരിക്കും കിട്ടുക. നിലവില്‍ 8000പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന കീറ്റെക്സ്കമ്പനിയുടെ എംഡി. സാബു എം ജേക്കബ്നോട് തന്നെ ചോദിക്കണം; നല്ല അഭിപ്രായംകിട്ടും. കോണ്‍ഗ്രസ് എം.എല്‍.എ ബെന്നിബഹന്നാന്‍റെ പാരപണിയലും, നമ്മുടെ സര്‍ക്കാരിന്‍റെ വിവിധവകുപ്പുകളുടെയും കടുംപിടുത്തവും കൊണ്ട് 252കോടി രൂപയുടെ പദ്ധതിയാണ് അങ്ങേര് ശ്രീലങ്കയിലേക്ക് കൊണ്ടുപോകുന്നത്. 4000തൊഴില്‍ അവസരങ്ങളും, 1550കോടി രൂപയുടെ വിദേശനാണ്യവുമാണ്; അങ്ങനെ കേരളത്തിന് നഷ്ടപ്പെടാന്‍ പോകുന്നത്.

   കീറ്റ്ക്സിനെ ഓടിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്; വികസനവിരോധികളെന്ന് മുഖ്യനും,പരിവാരങ്ങളും പിന്നെ നമ്മുടെ കുഞ്ഞാലിസാഹിബും പറയുന്ന സി.പി.എം ക്കാര്‍ അല്ല.നമ്മുടെ സ്വന്തം എം.എല്‍.എ ബെന്നിബഹന്നാന്‍ ആണെന്നാണ് കീറ്റക്സ്‌ എംഡി പറയുന്നത്. ഈ വിഷയത്തില്‍ വ്യവസായ മന്ത്രി കുഞ്ഞാലി പറയുന്നത് ഇതൊന്നും തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലായെന്നാണ്.കേരളത്തില്‍ വ്യവസായം വരുന്നതും പോകുന്നതും സാധാരണയാണ് പോലും. പിന്നെ എന്തിനാണ് സാഹിബേ വ്യവസായം കൊണ്ടുവരാനെന്നു പറഞ്ഞ് ഒരു പതിനഞ്ചു കോടി തുലച്ചത്. യമ്മക്ക് ബിരിയാണി കഴിക്കാന്‍ വേണ്ടി മാത്രമായിരുന്നോ. പത്രങ്ങളായ പത്രങ്ങളിലൊക്കെ വാര്‍ത്ത വന്നു. ചാനലുകാരും പറഞ്ഞു എന്നിട്ടും നമ്മുടെ വ്യവസായമന്ത്രി ഇതൊന്നുമറിഞ്ഞില്ലപോലും.അപ്പോ ഇങ്ങേര്‍ക്കെന്താ പരിപാടി??ഉറക്കം തന്നെയാണോ... അതോ പകല്‍ ഉറക്കവും രാത്രി പ്രവര്‍ത്തനവും ആണോ?? അതുമല്ലെങ്കില്‍ അക്ഷരജ്ഞാനത്തിന്‍റെ കാര്യത്തില്‍ എങ്ങനെ?? പഴയ സ്ഥിതി തന്നെയാണോ??.എങ്കില്‍ നമുക്ക് പഴയ സാക്ഷരതായജ്ഞം ആരംഭിക്കേണ്ട സമയമായിരിക്കുന്നു. സായിപ്പോക്കെ വന്ന സമ്മേളനത്തില്‍ കുത്തിയിരിക്കുന്നത് കണ്ടപ്പോള്‍ വല്ലതുമൊക്കെ അറിയുന്നുണ്ടെന്നാ വിചാരിച്ചത്. ഒക്കെ വെറുതെയായി............ചാണ്ടി സാറിനോട് ചോദിച്ചാല്‍ എല്ലാം ചിരിയില്‍ ഒതുക്കും .ഊമ്പിയില്ലേ...... എന്നാണാച്ചിരിയുടെ അര്‍ത്ഥമെന്ന് എല്ലാ മലയാളികള്‍ക്കുമറിയാം.രണ്ടുവര്ഷം കൂടി ഒന്ന് കഴിഞ്ഞോട്ടെ ഞങ്ങള്‍ ചൂരല്‍ വെട്ടി വച്ചിട്ടുണ്ട്.

 എന്താണി; ഭരണക്കാര്‍ക്ക് കീറ്റക്സിനോട് ഇത്ര വെറുപ്പ്‌.കേരളത്തിന്‍റെ ബ്രാന്‍ഡ്‌നെയിം ലോകം മുഴുവന്‍ എത്തിക്കുന്ന ഒരു  കമ്പനിയാണത്.നിലവില്‍ 8000ആള്‍ക്കാര്‍ക്ക് തൊഴില്‍ക്കൊടുക്കുന്നു,അതത്ര ചെറിയ കാര്യമാണോ??മാത്രമല്ല അഭ്യസ്തവിദ്യരും, അല്ലാത്തവര്‍ക്കും ഒരു പോലെ അവിടെ ജോലി കിട്ടുന്നു. അങ്ങനെയുള്ളപ്പോള്‍ അത് അടച്ചുപൂട്ടിക്കാന്‍ ബെന്നിബഹന്നാന്‍ ശ്രമിക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല. ഇങ്ങനെയൊരു സംഭവം സി പി എം കാരാണ് ചെയ്തതെങ്കില്‍; ഇതിനിടയില്‍ മുഖ്യമന്ത്രി ഒരു പത്തു പത്രസമ്മേളനമെങ്കിലും വിളിച്ചേനെ. മറ്റു ഞാഞ്ഞൂലുകളോക്കെ തലപൊക്കെയേനെ. ഈ വിഷയത്തില്‍ നമ്മുടെ ഹരിതന്മമാരും,ചീഫ്‌ വിഴുപ്പും ഒന്നും പ്രതികരിച്ചു കണ്ടില്ല.കാണുന്നതിനൊക്കെ കത്തെഴുന്ന നമ്മുടെ പ്രസിഡന്റും ഒന്നും പറഞ്ഞുകണ്ടില്ല. പ്രതിപക്ഷം എന്നൊരു ഏര്‍പ്പാടിപ്പോള്‍ കാണാനേയില്ല.പിണറായിയും കൂട്ടരും ഭക്തി മാര്‍ഗത്തിലേക്ക് നീങ്ങിയോ.... എന്നൊരു സംശയം.ജീവിതകാലത്ത് അച്ഛനെയുംഅമ്മയെയും തിരിഞ്ഞു നോക്കാത്ത മക്കള്‍ വാവിന് ബാലിയിടുന്നതുപോലെ; എല്ലാത്തിനും ഒറ്റമൂലിയായി ഒരു ഹര്‍ത്താലും നടത്തി പിന്മാറുന്നു.എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്.പ്രത്യയശാസ്ത്രത്തിലും വെള്ളം ചേര്‍ക്കല്‍ തുടങ്ങിയോ ആവോ.കേരളിയരെ നിക്കറുമാറ്റി ജെട്ടിയിടാന്‍ ഉദ്ബോധിപ്പിച്ചത് കീറ്റക്സാണ്. അങ്ങനെയിട്ട ജെട്ടി കാരണം ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വല്ല ചൊറിച്ചിലും തട്ടിയതുകൊണ്ടാണോ; എം എല്‍ എ ഇത്രയധികം കീറ്റ്ക്സിനെ വെറുക്കുന്നതെന്നൊരു തോന്നല്‍. എന്തായെലും സംഗതി മോശമാണ് എംഎല്‍എ സാറേ.........കുറച്ചാളുകള്‍ കഞ്ഞികുടിച്ച് പോകുന്ന ഒരു പ്രസ്ഥാനമാണ്; അതങ്ങനെ തന്നെ പോകട്ടെ.

  എമേര്‍ജിംഗ് പോലുള്ള പരിപാടികള്‍ നടത്തി; കോടികള്‍ തുലയ്ക്കുമ്പോള്‍ ഇവിടെ ഉള്ള വ്യവസായങ്ങളെയല്ലേ ആദ്യം പരിഗണിക്കേണ്ടത്. .എമേര്‍ജിംഗ് കേരളയിലേക്ക് തങ്ങളെ വിളിച്ചിട്ടുപോലുമില്ലായെന്നാണ് കീറ്റ്ക്സുകാര്‍ പറഞ്ഞത്. അതെന്താ സര്‍ക്കാരേ...... അങ്ങനെ??? തുണിയും അലുമിനിയ പാത്രങ്ങളുമൊന്നും നമുക്ക്പറ്റിയ വ്യവസായം അല്ലെ???ബാറും, കാബറേഡാന്‍സും മാത്രം മതിയോ??.അതോ; സായിപ്പ് വരുന്ന സ്ഥലത്ത് മുണ്ടുടുക്കുന്നവന്‍ വന്നാല്‍ എന്തേലും കുഴപ്പം ഉണ്ടോ??? മുണ്ടുപറിച്ചു കളിയില്‍ മുന്‍പരിചയമുള്ള നമ്മള്‍ക്ക്; തുണിയോടെന്താ ഇത്ര വെറുപ്പ്. കീറ്റക്സ്മുണ്ടുകള്‍ അരയില്‍നിന്നും പറിച്ചെടുക്കാന്‍ വിഷമമായത് കൊണ്ടായിരിക്കും. ഇല്ലാത്ത വ്യവസായങ്ങളുടെ പേരുപറഞ്ഞു ജനങ്ങളെ പറ്റിക്കുമ്പോള്‍; ഇവിടെ ഉള്ളവയെയേങ്കിലും പൂട്ടിക്കാതെ നോക്കണം. സ്യൂട്ടും,കോട്ടും, ടൈയ്യുമൊക്കെ കെട്ടി സായിപ്പ്‌വന്ന്; കടിച്ചാല്‍പ്പൊട്ടാത്ത ഇംഗ്ലീഷില്‍ മണകുണാന്ന്പറയുമ്പോള്‍ ചുമ്മാ തലയാട്ടിയാല്‍ പോര. തൊലി വെളുപ്പ് കാണുമ്പോള്‍ കവാത്തുമറക്കുന്ന പഴയ രീതിയൊക്കെ മാറണം. എങ്ങനെമാറാനാ..... അല്ലെ?? സ്വാതന്ത്ര്യത്തിനു മുന്‍പ്‌ തുടങ്ങിയ പ്രസ്ഥാനമാണ്; എന്നാലും ഭരണം ഇന്നും വിദേശിയുടെ കൈയ്യില്‍തന്നെ .പിന്നെ നമുക്കായി മാത്രം അതങ്ങ് മാറ്റാന്‍ പറ്റുമോ????നമ്മുടെ നാട്ടില്‍നിന്നും വളര്‍ന്നുവരുന്ന വ്യവസായങ്ങളെ വളരാന്‍ അനുവദിക്കാത്ത നിലപാടുകള്‍ ആര് എടുത്താലും അത് ന്യായികരിക്കതക്കതല്ല.അത്തരം നിലപാടുകളെ കക്ഷിരാഷ്ട്രീയം മറന്ന് ചെറുക്കേണ്ടതാണ്. വിദേശ കമ്പനികള്‍; ഇവിടെ പണമിറക്കിയാല്‍ത്തന്നെ ലാഭം അവരുടെ നാട്ടിലെക്കാണ് പോകുന്നത്. നമ്മുടെപണം നമ്മുടെനാട്ടില്‍തന്നെ വരട്ടെ. അഭ്യസ്തവിദ്യരും,അല്ലാത്തവരുമായ ധാരാളം സാധാരണക്കാര്‍ക്ക് അന്നം കൊടുക്കുന്ന നമ്മുടെനാട്ടിലെ തൊഴില്‍സ്ഥാപനങ്ങളെ പൂട്ടിച്ചുകൊണ്ട് എന്ത് വികസനമാണ് ഇവിടെ വരാന്‍പോകുന്നത്.