**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, December 2, 2013

ലേഡി ഗാഗയുടെ മൂത്രവും പ്ലീനപ്പരസ്യവും


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
    ലോകപ്രശസ്ത പോപ്പ് ഗായിക ലേഡിഗാഗയുടെ മൂത്രം പെര്ഫ്യൂമാക്കിയെന്നുള്ള വാര്‍ത്ത‍ ആരാധകരെ പുളകിതരാക്കിപോലും.. ഒരു സംഗീതപരിപാടിക്കിടെ മൂത്രമൊഴിച്ചുപോയ ഗാഗയുടെ മൂത്രം ട്രെസ്സിംഗ് റൂമിലെ ട്രാഷ് ക്യാനില്‍ നിന്നുമെടുത്തുകൊണ്ടുപോയി പെര്ഫ്യൂമാക്കിയത് ടീ വി അവതാരകനായ  ആന്‍ഡി കൊഹിനാണ് .. തന്‍റെ മൂത്രം പെര്‍ഫ്യൂ മായ വിവരം ഗാഗ ട്വിറ്ററീലൂടെ ലോകത്തെ അറിയിച്ചിരുന്നു...ഒരുതുള്ളി ഗാഗാ മൂത്രത്തിനുവേണ്ടി നാല്പതു മില്യാണോളം വരുന്ന ആരാധകര്‍ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.. ഇനിയങ്ങോട്ട് ഗാഗയുടെ മൂത്രംശേഖരിച്ച് പെര്‍ഫ്യൂമാക്കാന്‍ പല വന്‍കിടകമ്പനികളും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടുപോലും.... ലോകത്തുള്ള സകല മനുഷ്യരും മൂത്രമൊഴിക്കാറുണ്ടെങ്കിലും  അതില്‍ ഗാഗയുടെ മൂത്രത്തിനുമാത്രമാണ് പെര്‍ഫ്യൂമാകാനുള്ള ഭഗ്യംകിട്ടിയത് .. ഗാഗയുടെ മൂത്രം മാത്രമല്ല മലംവരെ പൊതിഞ്ഞുകൊടുത്താലും വാങ്ങാന്‍ ആളുണ്ടാകും... അത്രയ്ക്കാണ് അവരോടുള്ള ആരാധന... ഈ പ്രശസ്തിയെ കച്ചവടമാക്കുന്നതില്‍ ആന്‍ഡി കൊഹിന്‍ വിജയിച്ചു; അതാണ്‌ ബിസ്സിനസ്... സമയംനോക്കി കളിക്കുക ലാഭം കൊയ്യുകയെന്ന സിമ്പിള്‍ ലോജിക്കാണിവിടെ കണ്ടത്... ഗാഗയുടെ മൂത്രത്തിന്‍റെ പേരില്‍ ആന്‍ഡിയും കമ്പനിയും നയാപൈസയുടെ  ചിലവില്ലാതെ ലോകപ്രശസ്തമായപ്പോള്‍ ....ഇതേ രീതിയില്‍ നമ്മുടെ കേരളത്തിലും ചില കച്ചവടങ്ങള്‍ പൊടിപൊടിച്ചു...കേരളത്തിലെ  ഒരേയൊരു  പേപ്പറില്‍ ഒറ്റദിവസം കൊടുത്ത പരസ്യം സൂപ്പര്‍ ഹിറ്റായി... കേരളം മുഴുവന്‍ ആ പരസ്യത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച... കേരളത്തിലെ സകല പേപ്പറുകളും  പ്രതിഫലം വാങ്ങാതെ  ദിവസങ്ങളോളും ആ പരസ്യത്തെ മാത്രം ആധാരമാക്കി കോളങ്ങള്‍ എഴുതി.. ഒരു സെക്കണ്ട് പരസ്യത്തിനു ലക്ഷങ്ങള്‍ വാങ്ങുന്ന ചാനലുകള്‍ പത്തുപൈസ വാങ്ങാതെ ദിവസങ്ങളോളും ഈ പരസ്യത്തെകുറിച്ച് മാത്രം ന്യൂസ് അവറില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.. അങ്ങനെ  ചെറിയ മുതല്‍മുടക്കില്‍ പരസ്യവും  അതിന്‍റെ മുതലാളിയും പ്രശസ്തമായി... കുറഞ്ഞ ചിലവില്‍ വന്‍ ലാഭം... അതാണ്‌ ചാക്ക് രാധാകൃഷ്ണന്‍ കൊടുത്ത പരസ്യം...കല്യാണ്‍ കോടികള്‍ മുടക്കി ബച്ചനെ വച്ചെടുത്ത പരസ്യം പൊട്ടിപ്പൊളിഞ്ഞുഗതിയില്ലാതെ നടക്കുമ്പോഴാണ് ഇതുസംഭവിച്ചത്...
  സിപിഎം പ്ലീനം പാലക്കാട്ട് സമാപിച്ചു.. കേരളത്തില്‍ മറ്റൊരു രാഷ്ട്രിയ പാര്‍ട്ടിക്കും നടത്താന്‍ കഴിയാത്ത പരിപാടി നടത്തി സിപിഎം കരുത്ത്തെളിയിച്ചുവെന്നു പറഞ്ഞാല്‍ അതിനെ നിഷേധിക്കണമെങ്കില്‍  മറ്റൊരു പ്ലീനം നടത്തിക്കാണിക്കണം... കള്ളുകുടിയനും, പെണ്ണുപിടിയനും, മാഫിയാ സംഘങ്ങളും എന്തിനധികം പള്ളിയില്‍ പോകുന്നവനും, ഹോമം നടത്തുന്നവനും, നിസ്ക്കാര തഴമ്പ് ഉള്ളവനും ഇനിമുതല്‍ പാര്‍ട്ടിമെമ്പര്‍ഷിപ്പ് കൊടുക്കേണ്ടായെന്നുവരെ പറഞ്ഞുകളഞ്ഞു.. വലിയൊരു വോട്ട് ബാങ്കിന്‍റെ മുഖത്തുനോക്കി ഇങ്ങനെ തുറന്നുപറയാനുള്ള ചങ്കൂറ്റത്തെ അഭിനന്ദിക്കണം... ഇതൊക്കെ വെറും തട്ടിപ്പാണെന്നു പറയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇങ്ങനെയുള്ള തുറന്നുപറച്ചില്‍ ആവാം.. എല്ലാ പാര്‍ട്ടികളും കഴിയുമെങ്കില്‍ ഇങ്ങനെ പ്ലീനം നടത്തി അവരുടെ നിലപാടുകള്‍ വ്യക്തമാക്കണം... ജനങ്ങളുടെ മുഖത്തുനോക്കി തങ്ങളുടെ രാഷ്ട്രിയനിലപാടുകള്‍ തുറന്നുപറയണം.. കാണട്ടെ മിടുക്ക്... ചുരുങ്ങിയപക്ഷം കള്ളുകുടിയനും, പെണ്ണുപിടിയനും, മാഫിയാകള്‍ക്കും തങ്ങളുടെ പാര്‍ട്ടികളില്‍ സ്ഥാനമില്ലായെന്ന തീരുമാനമെങ്കിലും പരസ്യമായിപ്പറയണം.. ഒന്നും നടന്നില്ലെങ്കിലും ഇതൊക്കെ കേള്‍ക്കാന്‍ വെറുതെ ആഗ്രഹിക്കാമല്ലോ..ഈ നിലപാടുകളെയെല്ലാം വിരുദ്ധ കണ്ണിലൂടെയാണ് ബഹുഭൂരിപക്ഷം മാധ്യമങ്ങളും നിക്ഷ്പക്ഷമെന്ന കക്ഷത്തിലുള്ളവരും പിന്നെ നമ്മുടെ മറുപക്ഷവും കണ്ടത്... മറുപക്ഷം പിന്നെ അങ്ങനെയാകാനെ പടൊള്ളൂ അതില്‍ അത്ഭുതം കാണേണ്ട.. പ്ലീനം നടത്തി ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ പാര്‍ട്ടിതന്നെ പിരിച്ചുവിടേണ്ടിവരുന്നവരും പ്ലീനം ശരിയായില്ല എന്നാണ് കുറിപ്പിറക്കിയത്.. നമ്മളൊരു പ്ലീനം നടത്തിയാല്‍ അതില്‍ എന്തൊക്കെയാവും പറയുകപോലും... എതിര്‍ പ്ലീനത്തില്‍ പരാമര്‍ശ്ശിക്കപ്പെട്ടവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുമായിരിക്കും.... ഏതായാലും നടപ്പ് പ്ലീനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ സമയമുണ്ട്‌ കാത്തിരുന്നു കാണാം..........
    അതിനിടയിലാണ് ലേഡിഗാഗയുടെ മൂത്രംപോലെ ചാക്ക് രാധാകൃഷ്ണന്‍റെ പരസ്യവും സൂര്യാഗ്രൂപ്പും കടന്നുവന്നത്..കേസിന്‍റെ പുറത്തു കേസുമായി നിലയില്ലാക്കയത്തില്‍ത്താണ സൂര്യഗ്രൂപ്പിനെ കുറഞ്ഞ ദിവസംകൊണ്ട് കേരളത്തില്‍  പ്രശസ്തമാക്കിയ രാധാകൃഷ്ണന്‍റെ ബുദ്ധിയെ പ്രശംസിക്കാതെ വയ്യ.. ദേശാഭിമാനിയെന്ന പാര്‍ട്ടി പത്രത്തില്‍മാത്രം പരസ്യം കൊടുത്ത്, ആ പരസ്യത്തെയും ബിസ്സിനസ് ഗ്രൂപ്പിനെയും കേരളത്തിലെ സകലമാനപത്രങ്ങളിലും  ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും പത്തുപൈസയുടെ ചിലവില്ലാതെ ചര്‍ച്ചാവിഷയമാക്കിയ ചാക്ക് ബുദ്ധി അപാരം തന്നെ.. സൂര്യഗ്രൂപ്പിന്‍റെ ഓഹരി കിട്ടാനുണ്ടെങ്കില്‍ ധൈര്യമായി വാങ്ങാം..നഷ്ടംവരില്ല. കാരണം ബിസ്സിനസ് എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നറിയാന്‍ എം ബി എ വരെ പഠിക്കണമെന്നില്ല ഇതൊക്കെ കണ്ടു പഠിച്ചാല്‍ മതി..
      ഇതേ ചാക്ക്; ദേശാഭിമാനിക്ക് മാത്രമല്ല ചെന്നിത്തലയുടെ കേരളയാത്രയ്ക്കും പരസ്യം കൊടുത്തിരുന്നതായി പറയുന്നു...കേരളത്തിലെ  ഒരു മനുഷ്യനും ആ പരസ്യം കണ്ടില്ല.. ഒരു ചാനലും അതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടത്തിയില്ല.. ഒരു വിവാദവും ഉണ്ടായില്ല...ചെന്നിത്തലപ്പാര്‍ട്ടിക്ക് ആരുടെപരസ്യവും സ്വീകരിക്കാമെന്നാണോ.. വീഷണത്തിന് വാങ്ങാം  ദേശാഭിമാനിയ്ക്ക് പാടില്ലായെന്നാണോ... അതോ നമ്മളില്‍നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണോ...നമ്മളെപ്പോലെയല്ല സിപിഎം വളരെ നല്ല ക്ലീന്‍ ഇമേജ് പുലര്‍ത്തേണ്ട പാര്‍ട്ടിയാണെന്നു സ്വയം സമ്മതിക്കലാണോ.. ഏതയാലും കേരളയത്രയ്ക്ക് പരസ്യംകൊടുത്ത ചാക്കിനു പണം പോയത് മിച്ചം.. ഇതിപ്പോ സംഗതി ക്ലിക്ക്...ദേശാഭിമാനി പരസ്യത്തെപ്പറ്റി അറിയാത്തവര്‍ കേരളത്തില്‍ ചുരുക്കം.. സര്‍ക്കുലേഷന്‍ കുറവാണെന്നുകരുതി വായനക്കാര്‍ കുറവാണെന്ന് ദേശാഭിമാനി വിഷമിക്കേണ്ട... മനോരമ വായിക്കുന്ന എല്ലാവനും ദേശാഭിമാനിയും വായിക്കുന്നുണ്ടെന്നു ഇപ്പൊ മനസിലായില്ലേ.. ഓസില്‍ വായിക്കാന്‍ കൊടുക്കരുതെന്ന് ഒരു നിര്‍ദേശം ഇറക്കിയാല്‍മതി സര്‍ക്കുലേഷന്‍ കൂടും.. മറ്റുചാനലുകളും പത്രങ്ങളും ചാക്ക് പരസ്യത്തെ വന്‍വിജയമാക്കി സ്വയം വിഡ്ഢികളായപ്പം പരസ്യയിനത്തില്‍ കാശുകിട്ടിയത് ദേശാഭിമാനിക്ക് മാത്രം.. ഏതായാലും ചാക്ക് രാധാകൃഷ്ണനു യുഡിഎഫ് മന്ത്രി ട്രോഫി കൊടുക്കുമ്പോള്‍ മുന്നില്‍നിന്നുകൈയ്യടിക്കുന്നത് എല്‍.ഡി.എഫ് എംപി-യാണ്...അതുകൊണ്ട് ആശയപരമായി നമ്മള്‍  രണ്ടായാലും ആമാശയകാര്യത്തില്‍കാര്യത്തില്‍ നമ്മള്‍ ഒന്നാണെന്ന് കണ്ടുനില്‍ക്കുന്ന ജനത്തിനു മനസിലാകും........
 ചാക്ക് പരസ്യത്തെ വിജയകരമായി  ആഘോഷിച്ച ചാനലുകളും പത്രങ്ങളും കാണാതെ പോയതോ, മനപ്പൂര്‍വം ഒഴിവാക്കിയതോ ആയ ചില പ്രധാന ‘കടത്ത്’ വാര്‍ത്തകള്‍ കൈരളിച്ചാനല്‍ ചര്‍ച്ച ചെയ്തിരുന്നു..മലബാര്‍ ഗോള്‍ഡ്‌നൊപ്പം കഴിഞ്ഞദിവസം നെടുമ്പാശ്ശേരിയില്‍ നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തില്‍  ആലൂക്കാസും തൃശൂര്‍ ഗോള്‍ഡും ഉണ്ടെന്നുള്ള വാര്‍ത്ത‍ വേറൊരു ചാനലുകാരനും അറിഞ്ഞില്ല.. കോടിക്കണക്കിനുരൂപയുടെ  നികുതിവെട്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഖജനാവിന് വന്‍നഷ്ടംവരുത്തി  വന്‍കിട മുതലാളിമാര്‍ നടത്തുന്ന സ്വര്‍ണ്ണക്കടത്തിനെതിരെ ഒരു വാക്കുപോലും മിണ്ടാന്‍കഴിയാതെ ചാക്കിന്‍റെ പരസ്യം അലക്കി വെളുപ്പിക്കാനാണ് മുന്‍നിര ചാനലുകളും പത്രങ്ങളും  അച്ചുനിരത്തിയത്.. സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത ചാനല്‍ തമ്പ്രാക്കള്‍ മുക്കിയതിനുപിന്നില്‍  മാഫിയ മുതലാളിമാരുടെ പരസ്യപണമാണെന്ന് അറിയുമ്പോള്‍ ഇവര്‍ക്കെങ്ങനെ മറ്റൊരു മാധ്യമത്തെ വിമര്‍ശിക്കാന്‍ കഴിയും.. പാപമില്ലാത്തവരാണോ ഈ കല്ലേര്‍ നടത്തുന്നത്.. ചാക്കിന്‍റെ പരസ്യം ഒരു പത്രത്തെ മാത്രം ബാധിക്കുന്ന കാര്യമായി പറയുമ്പോള്‍ കിലോകണക്കിനു സ്വര്‍ണ്ണം കള്ളക്കടത്ത് വഴി കേരളത്തിലേക്ക് കടത്തി സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയ മാഫിയകളെക്കുറിച്ചുള്ള വാര്‍ത്ത മുക്കുകയും ,അങ്ങനെ കൊണ്ടുവരുന്ന സ്വര്‍ണ്ണം അക്ഷയതൃതീയ ഐശ്വര്യവിളയാട്ടം എന്നൊക്കെപ്പറഞ്ഞു ജനങ്ങളെ പറ്റിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നവരാണ്  മാധ്യമധര്‍മ്മത്തെകുറിച്ച് വാചാലരാവുന്നത്.. നാടുനീളെ കടകള്‍ തുറന്ന്, മാളുകളും ഹെലിക്കോപ്ടറുകളും വാങ്ങിക്കൂട്ടി,തട്ടിപ്പും വെട്ടിപ്പും കൈമുതലാക്കി  സാധാരണ ജനത്തെയും സര്‍ക്കാരിനെയും ഒരുപോലെ കൊള്ളയടിക്കുന്ന ഈ കൊള്ള സംഘങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് പത്രങ്ങള്‍ അച്ചുനിരത്താത്തതും, വലിയസംഭവങ്ങള്‍ വലിയവായില്‍ വിളമ്പുന്ന കവര്‍ സ്റ്റോറിക്കാര്‍ കഥപറച്ചില്‍ നടത്താത്തതും..??/ കാരണം മറ്റൊന്നുമല്ല  ഈ കൊള്ളക്കാരുടെ കള്ളത്തരങ്ങള്‍ക്ക് വെള്ളപൂശുന്നതും വാര്‍ത്തകള്‍ മുക്കുന്നതും ചാനലുകള്‍ക്ക്  പരസ്യങ്ങള്‍വഴികിട്ടുന്ന പണത്തെനോക്കി മാത്രമാണ്.. മാധ്യമങ്ങള്‍ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത പരസ്യപ്പണത്തിനു മുന്നില്‍ തീരുന്നു... നേരോടെ നിര്‍ഭയം നിരന്തരം തുടങ്ങി വാര്‍ത്തയിലെ വാസ്തവം വരെ;എല്ലാം കള്ളക്കടത്തു മുതലാളിയുടെ പണത്തിനുമുന്നില്‍ നേര് മറന്ന്‍ ഭയംമൂലം മുട്ടുകൂട്ടിയിടിച്ച് നിരന്തരം വാര്‍ത്തകള്‍ മുക്കുന്നു...സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത മറയ്ക്കാന്‍വേണ്ടി ചാക്ക് പരസ്യം ഉയര്‍ത്തിക്കൊണ്ടുവരികയാണ്‌ മാധ്യമങ്ങള്‍ ചെയ്തത്...ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത പരസ്യത്തിന്‍റെ പേരില്‍ മുറവിളികൂട്ടി സര്‍ക്കാരിനേയും ജനങ്ങളെയും ബാധിക്കുന്ന ഒരുകൂട്ടം മാഫിയാകളുടെ തനിനിറം തുറന്നുകാണിക്കുന്നതില്‍ നിന്നും ‘പ്രതിബദ്ധത’ പ്രസംഗിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ ഒളിച്ചോടുകയാണ് ചെയ്തത്... നാളെ ചാക്കിന്‍റെ പരസ്യംകിട്ടുമ്പോള്‍ ചാക്കും നിങ്ങള്‍ക്ക് നീതിമാനാകും.. പരസ്യം നിലനില്‍പ്പിന്റെ പ്രശ്നമാണെന്ന് വാദിക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ബാധകമായ കാര്യമാണ്... പരസ്യം വാങ്ങുമ്പോള്‍ത്തന്നെ പരസ്യമുതലാളിയുടെ അടുക്കളപ്പുറത്ത് അരിയാട്ടാന്‍ നില്‍ക്കാതെ കണ്ടതും കേട്ടതും അറിഞ്ഞതുമായ സത്യങ്ങള്‍ ജനങ്ങളോട് വിളിച്ചുപറയാനുള്ള ആര്‍ജവവും മാധ്യമങ്ങള്‍ കാണിക്കണം... അല്ലാതെ വലിയൊരു വാര്‍ത്ത മുക്കുവാന്‍ വേണ്ടി ചെറിയ ഒരു വാര്‍ത്ത‍ ഊതിപ്പെരുപ്പിച്ചു കാണിക്കുന്നതല്ല ശരിയായ മാധ്യമപ്രവര്‍ത്തനം............