**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, April 3, 2014

ആമകള്‍ക്കുവേദനിക്കരുത് പക്ഷെ ഈ മകന്‍റെ കാലുതല്ലിയൊടിക്കാം


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
      അമൃതാനന്ദ മഠത്തിനെതിരെ ഗെയില്‍ ട്രേഡ്വെല്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ ഉയര്‍ന്നുകേട്ട ഒരു തിരുമൊഴിയാണ് ‘ആ മകള്‍ക്ക് വേദനിക്കരുത്’.... ഈ വാക്കുകളിലെ സത്ത; വിമര്‍ശിക്കുന്ന മകളോട് ക്ഷമിക്കുന്നു അല്ലെങ്കില്‍ അവരെ വേദനിപ്പിക്കരുത് എന്നായിരിക്കുമെന്നാണ് ഇതുവരെ കരുതിയത്‌... എന്നാല്‍ സ്വാമി സന്ദീപാനന്ദഗിരിയെ ഓടിച്ചിട്ടു തല്ലി, ഡി സി രവിയുടെ വീടിനുനേരെ കല്ലേര്‍, ബുക്സ്റ്റാള്‍ തകര്‍ത്തു തുടങ്ങിയ വാര്‍ത്തകള്‍ അറിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്.. ‘ആ മകള്‍ക്ക് വേദനിക്കരുത്’ എന്ന മൊഴി ആമപിടുത്തക്കാരെ  ഉദേശിച്ചുമാത്രം പറഞ്ഞതാണെന്ന്.. കരയിലും വെള്ളത്തിലും ഒരു പോലെ ജീവിക്കുന്ന ‘ആമകളെ’ വേദനിപ്പിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്... മകന്‍റെയും മകളുടെയും കൈയ്യുംകാലും തല്ലിയൊടിക്കരുത് എന്നല്ല ഇതുകൊണ്ട് ഉദ്യേശിക്കുന്നത്.. വെറുതെ തെറ്റു ധരിച്ചു.   ‘ആ മകള്‍ക്ക്’ വേദനിക്കും അതുകൊണ്ട് ആമപിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്ന ആള്‍ ദൈവത്തിന്‍റെ അരുളപ്പാട് കേട്ടപ്പോള്‍ ഇത്രയ്ക്ക് കരുതിയില്ല .. ‘ആ മകള്’ കാലിഫോര്‍ണിയന്‍ കടപ്പുറത്തുമുട്ടയിട്ടു.  ബ്രിട്ടാസ് അടക്കമുള്ള മുട്ട കച്ചവടക്കാര്‍ മുട്ടപെറുക്കി കച്ചവടംനടത്തി. കടപ്പുറത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെണ്ടിപ്പിള്ളേര്‍ ‘ആമകളുടെ’ മുട്ടകള്‍ പെറുക്കിയെടുത്തു പൊരിച്ചുതിന്നു; അതില്‍ ചില വഷളന്‍ന്മാര്‍ സോഷ്യല്‍ മീഡിയായിലൂടെ ‘ആ മകളുടെ’ മുട്ടയെറിഞ്ഞു  രസിച്ചു..  ‘ആ മകള്‍’ സംരക്ഷിതജീവിയായതിനാല്‍ ‘ആ മകളുടെ’ മുട്ടകള്‍ പെറുക്കിയെടുത്തു നാട്ടുകാര്‍ക്ക് പൊരിച്ചു കൊടുക്കുന്നവന്മാരുടെ മുട്ടകളില്‍  മുട്ടുകാലുകയറ്റി പൊട്ടിക്കുമെന്നു സര്‍ക്കാരും ഉത്തരവിറക്കി...  അങ്ങനെ അച്ചുനിരത്തിയ  ‘ആ മകളുടെ’ മുട്ടകള്‍ മലയാളക്കരയില്‍ പതുക്കെവിരിഞ്ഞു തുടങ്ങിയപ്പോഴാണ് അടുത്ത ഗുലമാലുകള്‍ വന്നിരിക്കുന്നത്.. ‘ആമകള്‍ക്ക്’ വേദനിക്കരുതെന്നു പറഞ്ഞതുകൊണ്ട് ‘ആ മകളെ’ വെറുതെ വിട്ടുവെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി; സത്യത്തില്‍ ‘ആ മകള്‍’ അമേരിക്കയിലെ കാലിഫോര്‍ണിയന്‍ തീരത്താണ് മുട്ടയിട്ടത്.  ചില ഡാഷ് മക്കള്‍ അവിടെപ്പോയി ‘ആമകളുടെ മുട്ടകള്‍’; ഇവിടെ കൊണ്ടുവന്ന് പുങ്ങിയും പൊരിച്ചും ജനങ്ങള്‍ക്ക് വിതരണം ചെയ്താണ് കുഴപ്പമായത്... അമേരിക്കന്‍ തീരത്തായതിനാല്‍ ‘ആമകളെ’ തൊടാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.. ഇവിടെ ആയിരുന്നേല്‍ എന്നേ ‘ആ ആമകളെ’ ചുട്ടുതിന്നേനെ.... കേരളാകടപ്പുറമെല്ലാം നമ്മുടെ കസ്റ്റഡിയിലല്ലേ അങ്ങനെയാണ് കേരളതീരത്തു മുട്ടയിടാന്‍ നടക്കുന്ന ‘ആ മകന്മാരെ’ തിരഞ്ഞുപിടിച്ച് നാലെണ്ണം പൊട്ടിച്ചത്. ‘ആ മകളുടെ’ ഇംഗ്ലീഷ് മുട്ടകള്‍ മലയാള മുട്ടകളാക്കി വിപണിയില്‍ ഇറക്കിയ ഡി സി തെക്കേമുറിയുടെ തട്ടുകട അടിച്ചുപൊളിച്ചു.. വീടിനുനേരെ കല്ലെറിഞ്ഞു... മലപ്പുറത്ത്‌ സന്ദീപാനന്ദഗിരിസ്വാമികളെ വസ്ത്രാക്ഷേപം ചെയ്തു.. സ്വാമികളുടെ മുട്ടുകാലു തല്ലിയൊടിക്കാന്‍ നടത്തിയ ശ്രമത്തില്‍നിന്നും അങ്ങേര് ഓടിയാണ് തടിയെടുത്തത്... അണമുട്ടിയാല്‍ അമ്മച്ചിദൈവങ്ങളുവരെ ക്വട്ടേഷന്‍ കൊടുക്കുമെന്നും തല്ലുകിട്ടിയാല്‍ ഏതു സ്വാമിയും ദൈവത്തെ വിട്ടു സ്വയരക്ഷനോക്കി തടിയെടുക്കുമെന്നും ബോധ്യമായി.. ആള്‍ ദൈവങ്ങള്‍ക്ക് ശക്തിയില്ല ശക്തിയില്ലായെന്നു വിളിച്ചുകൂവണ എമ്പോക്കികള്‍ കണ്ടുപഠിച്ചോ.. ചേകന്നൂര്‍ മൌലവിയും  ജോസഫ് മാഷുമൊക്കെ ഇമ്മാതിരി ശക്തികളെ തിരിച്ചറിഞ്ഞതാണ്..അതുകൊണ്ട് അനുഭവം ഗുരു.
    തിരൂരില്‍ ആത്മീയപ്രഭാഷണത്തിനെത്തിയ സ്വാമി സന്ദീപനന്ദ ഗിരിക്കെതിരെ ആക്രമണം .. പ്രമുഖ ആള്‍ദൈവത്തിന്‍റെ അനുയായികളാണ് ആക്രമണം നടത്തിയതെന്നു സ്വാമി.. സ്വാമിയുടെ ജൂബാ വലിച്ചുകീറി, സ്വമി പ്രാണനുംകൊണ്ട് ഓടി തുഞ്ചന്‍ പറമ്പില്‍ കയറി രക്ഷപെട്ടുവെന്നാണ് ചില പത്രങ്ങള്‍ പറയുന്നത്.. മര്യാദയ്ക്ക് പാലുംപഴവും അര്‍പ്പിച്ചോളണം ഇല്ലേല്‍ ഇതുപോലെ ഓടേണ്ടിവരും എന്നൊരു സൂചനയും വരികള്‍ക്കിടയിലൂടെ തരുന്നുണ്ട്... ഏതായാലും ആക്രമികളെ പോലിസ് തിരയുന്നുണ്ട്.. അതാണ്‌ ഏക ആശ്വാസം.. എനിക്ക് തോന്നുന്നത് ഇതു ചാത്തന്മാരുടെ ആക്രമണമാണെന്നാണ്...  ആള്‍ ദൈവത്തിന്‍റെ അനുയായികള്‍ ‘ആ മകളെ’ വേദനിപ്പിക്കാതെനോക്കുന്ന തിരക്കിലാണ്..  സ്വാമിയേപ്പോലുള്ള  ചിലരും ചില ചാനലുകാരും കാണാത്ത കേരളവും കാണുന്ന കേരളവുമൊക്കെയായി ചാത്തന്മാരുടെ അടിത്തറമാന്താന്‍ തുടങ്ങിയതോടെ ഗതിയില്ലാതായ ചാത്തന്മാരകാം ഈ അക്രമത്തിനു പിന്നില്‍...  അല്ലാതെ ‘ലോകോ സമസ്ത സുഖിനോ ഭവന്തു’ എന്നു പഠിപ്പിക്കുന്ന അമ്മച്ചി ദൈവം ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് സ്വാമിയേ തല്ലിക്കുമോ.... ദൈവത്തിനു സ്വാമിയേ ഒതുക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്‍റെ ആവശ്യമുണ്ടോ..??? പ്രമുഖ പുസ്തക പ്രസാധകന്‍ ഡി സി രവിക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടായതായി പറയുന്നു.. അങ്ങേരുടെ ഒരു ബുക്ക് സ്റ്റാളിനും, വീടിനും നേരെയാണ് ചാത്തനേറു നടന്നിരിക്കുന്നത് ..അവിടെയും പോലിസ് അന്വേഷണം നടക്കുന്നു.. അമൃതാമ്മയ്ക്കെതിരെ അപവാദ പ്രചരണം നടത്തുന്നതില്‍നിന്നും ഡി സി ബുക്സ് പിന്മാറുക എന്നെഴുതിയ പോസ്റ്ററുകള്‍  ചാത്തന്മാര്‍ ഭിത്തിയില്‍ പതിപ്പിച്ചിരുന്നുവെന്നു പറയപ്പെടുന്നു.. പരിപാടിയുടെ ഒരുരീതിവെച്ചു നോക്കുമ്പോള്‍ ഇതു ചൊവ്വയിലെ അമ്മ ചാത്തന്മാരാകാനാണ് സാദ്ധ്യത ..അതുകൊണ്ട് പോലിസ് ഇവിടെക്കിടന്നു അന്വേഷിക്കാതെ ഉടനെ ചൊവ്വയ്ക്ക്‌ പോകുന്നതാണ് നല്ലത്..നമ്മുടെ മംഗള്‍യാന്‍ അവിടെയുള്ള സ്ഥിതിയ്ക്ക് താമസത്തിനും മറ്റു സൌകര്യങ്ങള്‍ക്കും വിഷമം ഉണ്ടാകില്ലായെന്നു കരുതാം
 ‘ആ മകള്‍’ കാരണം ഇവിടെ മനുഷ്യര്‍ക്ക് കിടക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു.. എന്നാല്‍ ഇതിന്‍റെയൊക്കെ സൂത്രധാരനയാ ആ ബ്രിട്ടാസും, കൈരളി ചാനലും ഇതാ പയറുപോലെ നടക്കുന്നു.. ഒരു ചാത്തനും ആ വഴിക്ക് പോണില്ല... ഒരുകാര്യം ഉറപ്പാണ്‌ തിരിച്ചു കിട്ടുമെന്നു അറിയാവുന്ന ഒരുസ്ഥലത്തും ഈവക ചാത്തന്മാരുടെ ആക്രമണം ഉണ്ടാകാന്‍ പോകുന്നില്ല..
  ദുഷിക്കുന്നവരോട് ക്ഷമിക്കുന്ന പഴയ രീതിയൊക്കെ മാറിയിരിക്കുന്നു; പകരം അടിച്ചു കാലൊടിക്കുന്ന രീതിയാണ്‌ ഇപ്പോള്‍ സ്നേഹം പ്രസംഗിക്കുന്ന ന്യൂജനറേഷന്‍ ദൈവങ്ങള്‍ നടത്തുന്നത്.. സന്ദീപാനന്ദ ഗിരിയുടെ  വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനോ, ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാനോ കഴിയാത്ത വെറും ചന്തമറിയയുടെ മക്കാളാണ് ഇതിനു പിന്നിലെന്ന് എല്ലാവര്ക്കും അറിയാം.. വെറുതെ പിച്ചുംപേയും പറഞ്ഞാല്‍ എല്ലാകാലവും പിടിച്ചുനില്ക്കാന്‍ കഴിയില്ലായെന്നു മനസ്സിലായപ്പോള്‍ ക്വട്ടേഷന്‍ സംഘവുമായി ഇറങ്ങിയിരിക്കുന്നു.. ഇതൊരു മതേതര രാജ്യമാണ്... കപട ദൈവങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഏതൊരാള്‍ക്കും അവകാശവുമുണ്ട്.. ചെയ്തുകൂട്ടുന്ന എല്ലാ തെണ്ടിത്തരങ്ങളെയും ദൈവത്തിന്‍റെയും മതത്തിന്‍റെയും അക്കൌണ്ടില്‍പ്പെടുത്തി ആളുകളെ പറ്റിച്ചു ജീവിക്കുന്ന ആള്‍ദൈവങ്ങള്‍ ഫാസ്സിസം പുറത്തെടുക്കാന്‍ തുടങ്ങിയാല്‍ അതിനെ അംഗികരിക്കാന്‍ കഴിയില്ല... ഇപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ അമ്മയുടെരാജ്യം വന്നുകഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ.... കാല് നക്കുകയും ,പാലോഴിക്കുകയും ചൈയ്യുന്ന കിഴങ്ങന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഇവിടെ ജീവിക്കാന്‍ കഴിയുമോ... ചോദ്യം ചെയ്യപ്പെടാത്ത രീതിയിലേക്ക് വളരുന്ന കപടദൈവങ്ങള്‍ക്ക് കടിഞ്ഞാണിടെണ്ട കാലം അതിക്രമിച്ചിരിക്കുന്നു...
  പുസ്തക പ്രസാധകരംഗത്ത്‌ തനതായ കാഴ്ച്ചപ്പാട്  പുലര്‍ത്തുന്ന ഡി സി ബുക്സ് ഇതിനോടകം നിരവധി വിവാദപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.. വായനക്കാര്‍ തങ്ങളുടെ വിവേചനശക്തി ഉപയോഗിച്ച് അതിലെ കാര്യങ്ങള്‍ വിലയിരുത്തുന്നു.. അല്ലാതെ പ്രസാധകന്‍റെ  വീട് ആക്രമിക്കുകയോ ബുക്ക്സ്റ്റാള്‍ തല്ലിപ്പൊളിക്കാനോ ആരും പോയിരുന്നില്ല.. വിവാദപുസ്തകമായ ‘ഡാവിഞ്ചികോഡും’, സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥയായ ‘ആമേനും’ ഡി സി ബുക്സ് തന്നെയാണ് പുറത്തിറക്കിയത്. കേരളത്തില്‍ എവിടെയും ബുക്ക്സ്റ്റാള്‍ തല്ലിപ്പൊളിച്ചില്ല... ഹമീദ് ചേന്നമംഗലൂര്‍, കാരശ്ശേരി തുടങ്ങിയവരുടെ ഇസ്ലാമിക വീഷണ ങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും ഡി സി ഇറക്കിയിട്ടുണ്ട്.. അതുവായിച്ച് കേരളത്തിലാരും പ്രസാധകന്‍റെ വീടിനു കല്ലെറിയാന്‍ പോയില്ല.. എം ഓ മത്തായിയുടെ ‘നെഹ്‌റുയുഗസ്മരണകള്‍’ എന്ന വിവാദപുസ്തകം ഇറങ്ങിയപ്പോഴും.. ഒടുവിലിതാ ടിപി വധത്തിന്‍റെ സത്യാന്വേഷണകഥകള്‍ എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പുസ്തകവും പുറത്തുവന്നപ്പോഴും   ആരും പ്രസാധകനെ ഓടിച്ചിട്ടു തല്ലിയതായി കണ്ടില്ല.. എന്നാല്‍ ഒരു ‘സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്തകം പുറത്തിറങ്ങിയപ്പോള്‍ ആരുടെയൊക്കെയോ മൂലക്കുരു പൊട്ടിയിരിക്കുന്നു.. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണം. പ്രത്യേകിച്ചും സ്നേഹം പ്രസംഗിക്കുന്ന ആത്മീയപ്രസ്ഥാനങ്ങള്‍.. നിങ്ങളുടെ മാര്‍ഗ്ഗം ശരിയല്ലാത്തതിനാലല്ലേ നിങ്ങള്‍ അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഭയപ്പെടുന്നത്.. സഹിഷ്ണുതയും ക്ഷമയും തൊട്ടുതീണ്ടിയിട്ടില്ലാത്തതുകൊണ്ടാല്ലേ  വിമര്‍ശങ്ങള്‍ക്കെതിരെ ആക്രമങ്ങള്‍ അഴിച്ചുവിടുന്നത്... ഞാന്‍ സ്നേഹമാണ്, പാലാണ്, തേനാണ് എന്നൊക്കെ പറയുമ്പോഴും കൈയ്യില്‍ കമ്പും കുറുവടിയുമാണ് കാണുന്നത്..
ഭക്തര്‍ക്ക് വേദം ഓതിക്കൊടുത്തും, ഉറുക്കുകെട്ടിയും, കെട്ടിപ്പിടിച്ചും, ബാധയകറ്റിയും ദൈവമായിവിലസുമ്പോള്‍ത്തന്നെ അടച്ചിട്ടമുറിക്കുള്ളില്‍ കള്ളും, കഞ്ചാവും, കോഴിക്കാലും കടിച്ചുപറിച്ച് മന്മാദലീലകള്‍ നടത്തുന്ന ഒരുപാട് കുമ്പിടികളെ ഈ കേരളം കണ്ടതാണ്.. അത്തരം വരട്ടു ചൊറികള്‍ക്കുള്ള ചികല്സകള്‍ കാലംത്തന്നെ കൊടുത്തിട്ടുമുണ്ട്.. വെള്ളത്തുണിക്കുള്ളിലെ നഗ്നനസത്യങ്ങള്‍ വിളിച്ചു പറയുന്നവരെ കായികമായി അടിച്ചൊതുക്കുന്ന കൂലിത്തല്ലുസംസ്കാരമാണ് പുതിയ ആത്മീയമാര്‍ഗ്ഗമെങ്കില്‍ ആ മാര്‍ഗ്ഗത്തില്‍ ദൈവമില്ലായെന്നു ഉറപ്പാണ്‌.. ചന്തിയില്‍ തെളിയുന്ന ചോരക്കറ ആര്‍ത്തവരക്തമല്ല മൂലക്കുരു പൊട്ടിയതാണെന്നു എത്രതന്നെ പറഞ്ഞു പരത്തിയാലും  ഒരുനാള്‍ സത്യം പുറത്തുവരും.. അതു ലോകനിയമമാണെന്നു പഠിക്കുക.. നിങ്ങളുടെ മാര്‍ഗ്ഗം ശരിയാണെങ്കില്‍ നിങ്ങള്‍ എന്തിനു ഭയപ്പെടണം.. സത്യമായതേ നിലനില്‍ക്കൂ; അസത്യങ്ങളുടെ ചീട്ടുകൊട്ടാരം എങ്ങനെ സംരക്ഷിക്കപ്പെട്ടലും ഒരുനാള്‍ തകര്‍ക്കപ്പെടും.. ചാത്തനും, മറുതയും, കപട ആള്‍ദൈവങ്ങളുമായി മനുഷ്യരെ പറ്റിച്ചു കൊഴുക്കുന്ന മാഫിയാകളെ ചങ്ങലയ്ക്കിടാന്‍ നമ്മുടെ ബോധമണ്ഡലങ്ങള്‍ ഉണരണം.. എന്നെ നന്നാക്കാന്‍ എനിക്കേ കഴിയൂവെന്ന ബോധം ഉള്ളില്‍ വളരണം.. ആള്‍ ദൈവത്തിന്‍റെ കാലുനക്കിയതുകൊണ്ടോ, കെട്ടിപ്പിടുത്തം വാങ്ങിയതുകൊണ്ടോ, ഓതിയവെള്ളം കുടിച്ചതുകൊണ്ടോ പ്രശ്നങ്ങള്‍ തീരില്ലായെന്നും അതിനു സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മനസ്സിലാക്കണം.. ‘തത്വമസി’ എന്നു വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ചിട്ടും ഭക്തന് ഒന്നും മനസ്സിലാകുന്നില്ല.. നീ തിരയുന്ന ദൈവം; എതെങ്കിലും കുമ്പിടികളുടെ മടിക്കുത്തിലല്ല...നിന്നില്‍ തന്നെയാണുള്ളത്..

  ക്വട്ടേഷന്‍ ദൈവത്തില്‍നിന്നും മനുഷ്യജീവനുകളെ രക്ഷിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ ആസനത്തില്‍ക്കിളിര്‍ത്ത ആലിന്‍റെകൊമ്പില്‍ ഊഞ്ഞാലു കെട്ടി ആടുമ്പോള്‍ ഇതല്ല ഇതിന്‍റെ അപ്പുറവും ഇവിടെ സംഭവിക്കും....