**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, April 6, 2017

അമ്മേ; നിങ്ങള്‍ വീണ്ടും പറ്റിക്കപ്പെട്ടൂ,,,,,


  പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്തുപ്രസവിക്കുന്ന ഒരമ്മയ്ക്ക് തന്‍റെ കുഞ്ഞിനെക്കുറിച്ചു ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരിക്കും...അവനെ തോളില്‍ക്കിടത്തി ഉറക്കുമ്പോഴും, അവന് മുലയൂട്ടുമ്പോഴും അവര്‍ സ്വപ്നങ്ങള്‍ നെയ്തുകൊണ്ടേയിരിക്കും. അവന്‍ പഠിച്ചു മിടുക്കനാവുന്നത്, ഉയര്‍ന്നജോലി സമ്പാദിക്കുന്നത്, അവന്‍റെ കുഞ്ഞുങ്ങളെ താലോലിക്കുന്നത്, വയസ്സുകാലത്ത് അവന്‍റെ കൈപിടിച്ചു പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്, അവസാനം കണ്ണടയ്ക്കുന്നതിനു മുന്പ് ആ കൈകൊണ്ട് ഒരിറ്റുവെള്ളം വാങ്ങി തൊണ്ടനനച്ചുകൊണ്ട് ഈ ലോകം വിടുന്നത് അങ്ങനെ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടാണ് ഒരു മാതാവും തന്‍റെ പുത്രനെ വളര്‍ത്തുന്നത്... മക്കളെക്കുറിച്ച് നല്ല സ്വപ്‌നങ്ങള്‍ കാണാത്ത മാതാപിതാക്കള്‍ എവിടെയുമുണ്ടാവില്ല... പ്രതിക്ഷയോടെ വളര്‍ത്തിയ മകന്‍ അകാലത്തില്‍ മരണപ്പെട്ടാല്‍ ഏതൊരു അമ്മയാണ് സഹിക്കുക,, ആ മരണത്തില്‍ അവനെ പഠിപ്പിക്കാന്‍ അയച്ച കലാലയത്തിലെ അദ്ധ്യാപകര്‍ക്കും പങ്കുണ്ടെന്നു അറിഞ്ഞാല്‍ ഏതൊരു അമ്മയാണ് പൊട്ടിത്തെറിക്കാത്തത്... സമൂഹം ആ അമ്മയുടെ ഭാഗത്തുതന്നെയാണ്.. ജിഷ്ണുവിന്‍റെ അമ്മയുടെ വൈകാരികമായ പ്രതിഷേധം ശരിയുടെ ഭാഗമാണ്. അതിനെ കാണാതെ കടന്നുപോവാന്‍ ആവില്ല..സമരം നടക്കട്ടെ ജിഷ്ണുവിനു നീതി കിട്ടട്ടെ..

  അമ്മയുടെ വൈകാരികസമരം സര്‍ക്കാരിന്‍റെ  ഭാഗത്തേയ്ക്ക് വരുമ്പോള്‍ അതിന്‍റെ വൈകാരികത മാറി പകരം അതൊരു സാമൂഹ്യമായ പ്രശ്നമായി മാറ്റപ്പെടുന്നു.. സംസ്ഥാനത്ത്;  കൊല്ലപ്പെടുന്ന, ആത്മഹത്യ ചെയ്യുന്ന നിരവധികുട്ടികളുടെ കേസുകളില്‍ ഒന്നായി ജിഷ്ണുവും ചുരുങ്ങുന്നു.. കേസുകളില്‍ പോലിസ് അന്വേഷണം നടക്കുന്നു. അന്വേഷണത്തിന് ഒരു പ്രത്യേക ടീം രൂപികരിക്കുന്നു.. ജിഷ്ണുവിന്‍റെ കുടുംബത്തിനു ധനസഹായം പ്രഖ്യാപിക്കുന്നു.. ഈ കേസിലേക്ക് പ്രമുഖനായ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു.. ശാസ്ത്രിയമായ തെളിവുകള്‍ ശേഖരിക്കുന്നു. മുന്‍‌കൂര്‍ജാമ്യം തേടിയിട്ടുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള നീക്കത്തെ ഹൈക്കോടതി തടയന്നു... ചിത്രം വ്യക്തമാണ്‌. ജിഷ്ണുവിന്‍റെ  മരണത്തില്‍ അന്വേഷണ നടപടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാണ്‌.. അന്വേഷണത്തിന് വേഗം പോരായെന്ന അമ്മയുടെ വൈകാരികമായ പ്രതിഷേധം സ്വഭാവികമാണ്.. അത് ശരിയുമായിരിക്കാം.. അതിനായി അവര്‍ പോലിസ് മേധാവിയെ കാണാന്‍ തീരുമാനിക്കുന്നു അവര്‍ക്ക് അതിനുള്ള അനുവാദവും കിട്ടുന്നു.. പക്ഷെ ഒരു ചോദ്യം അവശേഷിക്കുന്നു.. ജിഷ്ണുവിന്‍റെ മരണത്തില്‍ നാളിതു വരെ വാ തുറക്കാത്ത ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത തോക്കുസ്വാമിയെപ്പോലുള്ള ചില വിനാശവിപ്ലവകാരികള്‍ എങ്ങനെയാണ് ഡിജിപിയെ കാണാനുള്ള സംഘത്തില്‍ കടന്നുകൂടിയത്... എന്തിനാണ് അവര്‍ പോലിസ് ആസ്ഥാനത്ത് മനപ്പൂര്‍വം ഒരു സീന്‍ ഉണ്ടാക്കിയത്... ഡിജിപിയുമായുള്ള ജിഷ്ണുവിന്‍റെ അമ്മയുടെ കൂടിക്കാഴ്ച നടക്കരുതെന്ന് ആരോ തീരുമാനിച്ചുവെന്നു വ്യക്തം... പോലിസ് ആസ്ഥാനത്ത് ഒരു സീന്‍ ഉണ്ടാക്കി മാധ്യമശ്രദ്ധയും പൊതുജനവികാരത്തെയും  വഴിതിരിച്ചു വിടുകയെന്ന തന്ത്രം ഫലപ്രദമായി ആരോ നടപ്പിലാക്കിയെന്നുവേണം കരുതാന്‍...  

   അങ്ങനെ ജിഷ്ണുപ്രണോയ്ക്ക് നീതികിട്ടാന്‍ കുടുംബം നടത്തിയ പ്രതിഷേധവും പൊളിച്ചുകൈയ്യില്‍ കൊടുത്തുവെന്നു പറഞ്ഞാല്‍ മതിയല്ലോ... കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ജിഷ്ണുവിന്‍റെ മരണത്തില്‍  കേരളജനത  രാഷ്ട്രീയം മറന്ന് ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു... പ്രതികളെ അറസ്റ്റ് ചെയ്യാന്‍ താമസിക്കുന്നതുമൂലം നിശിതമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പോലീസും സര്‍ക്കാരും നട്ടംതിരിയുന്നതിനാല്‍ പ്രതികളെ ഒന്നൊന്നായി പിടിക്കാന്‍ തുടങ്ങിയ ഈ സമയത്ത് എന്തിനാണ്  ഇങ്ങനെ ഒരു പോലിസ് ആസ്ഥാന സമരനാടകം തയ്യാര്‍ ചെയ്യപ്പെട്ടത്,,,ഈ സമരം വിജയിച്ചോ.. ജിഷ്ണുവിനു നീതികിട്ടിയോ? യഥാര്‍ത്ഥത്തില്‍ ജിഷ്ണുവിന്‍റെ മരണത്തിനു പകരം ജിഷ്ണുവിന്‍റെ അമ്മയെ പോലിസ് വലിച്ചിഴച്ചുവെന്ന ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ മാറിയെന്നല്ല; മാറ്റപ്പെട്ടിരിക്കുന്നു.. വലിച്ചിഴക്കല്‍ നടന്നില്ലായെന്നു ഒരു വിഭാഗം; വലിച്ചിഴച്ചുവെന്ന് മറുവിഭാഗം... ചര്‍ച്ച കൊഴുക്കുകയാണ്. ഒരു കൊലപാതകത്തിനെതിരെ ഒന്നിച്ചുനിന്ന ആളുകള്‍ രണ്ടായിപ്പിരിഞ്ഞ് വെല്ലുവിളിക്കുന്നു...  ഒന്നിച്ചു പ്രതിഷേധിച്ച ഒരു ജനതയെ ആശയപരമായി ഭിന്നിപ്പിച്ചുകൊണ്ട് പ്രതിഷേധത്തെ മറുപ്രതിഷേധം കൊണ്ട് നേരിടുന്ന തന്ത്രം ഭംഗിയായി നടപ്പിലാക്കിയിരിക്കുന്നു. ആരായിരിക്കും ഇതിന്‍റെ ആസൂത്രകര്‍..?..

   പഞ്ചായത്തു പടിക്കല്‍, ബ്ലോക്കാഫീസില്‍, താലൂക്കാപ്പിസില്‍, കലക്ട്രെട്റ്റ് പടിക്കല്‍, സെക്രട്ടറിയേറ്റ്പടിക്കല്‍ എല്ലാം നമുക്ക് സമരം നടത്താം പക്ഷെ കോടതി പരിസരം, പോലിസ് ആസ്ഥാനം, സൈനികക്യാമ്പ് അവിടെയെക്കെ സമരം നടത്തുന്നതിന് ചില പരിമിതികളുണ്ട്. ഈ സ്ഥലങ്ങള്‍ക്ക് നിയമംമൂലം വ്യക്തമായ പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അവിടെ കടന്നുകയറി സമരം നടത്താന്‍ പോയാല്‍ ബലം പ്രയോഗിച്ചു മാറ്റപ്പെടുമെന്നതാണ് യാഥാര്‍ഥ്യം.. നീതിക്ക് പകരം കേസുകളുടെ പെരുമഴതന്നെ വന്നേക്കാം... ഇതൊന്നും അറിയാതെയാണോ ഈ സമരം ആസൂത്രണം ചെയ്തത്...? ശരിക്കും; പോലിസിനെ നിയന്ത്രിക്കുന്ന ജനപ്രതിനിധികളുടെ വീട്ടുപടിക്കലല്ലേ സമരം നടത്തേണ്ടത്.   
  ജിഷ്ണുകേസിലെ പ്രതികളെ പിടിക്കാന്‍ പോലിസ് ആസ്ഥാനത്ത് സമരം നടത്താന്‍ എത്തിയ ജിഷ്ണുവിന്‍റെ അമ്മയെ പോലിസ് അറസ്റ്റു ചെയ്തു നീക്കിയെന്നത് സത്യം .. മാധ്യമങ്ങള്‍ പടച്ചുവിടുന്ന വലിച്ചിഴച്ചുവെന്ന വാര്‍ത്തയ്ക്ക് അവരുടെ വിഡിയോ ക്ലിപ്പുകള്‍ വിശ്വാസ്യത നല്കുന്നില്ലായെന്നത് വേറെ കാര്യം... സേനയുടെ ആസ്ഥാനത്ത് പോയി സേനമേധാവിയുമായി സംസാരിക്കാനുള്ള അനുമതി കിട്ടിയിരുന്നുവെന്നത് വ്യക്തം... ചര്‍ച്ചയില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാമെന്നും അറിയിച്ചിരുന്നുപറയുന്നു... എന്നാല്‍ സമയമായപ്പോള്‍ സംഗതികൈവിട്ടുപോയി... കുടുംബക്കാരുടെ ചുറ്റുംകൂടിയ ജനക്കൂട്ടത്തിനു മുഴുവന്‍ പോലിസ് മേധാവിയുമായി സംസാരിക്കണമെന്നായി... തര്‍ക്കം മൂത്തതോടെ പോലിസ് പ്രശ്നക്കാരെ ഒഴിപ്പിക്കുന്നു.. കുഴഞ്ഞുവീഴുന്ന ജിഷ്ണുവിന്‍റെ അമ്മയെ പോലിസ് തന്നെ താങ്ങിയെടുത്ത് ആശുപത്രിയിലാക്കുന്നു... ഇതാണ് മാധ്യമങ്ങളുടെ ക്യാമറകള്‍ പറയുന്ന സത്യം... ഇതിന്‍റെ അനന്തരഫലമായി വരാന്‍ പോകുന്നത് കുറച്ചുപോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.. അതോടെ പ്രശ്നം തീര്‍ന്നോ.? ജിഷ്ണുവിനു നീതികിട്ടുമോ??
  
   പോലിസ് മേധാവിയുമായി സംസാരിക്കാന്‍ പോയ ജിഷ്ണുവിന്‍റെ കുടുംബക്കാരുടെ ഇടയില്‍ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയര്‍ ആരുടെ ആളുകള്‍ ആയിരിക്കും..? ജിഷ്ണുവിന്‍റെ കുടുംബവും പോലിസ് മേധാവിയുമായി നടക്കാന്‍ പോകുന്ന കൂടിക്കാഴ്ച ഒഴിവാക്കാന്‍ ആരായിരിക്കും ഇങ്ങനെ ഒരു സീന്‍ തയ്യാറാക്കിയത്?  ജിഷ്ണുവിന്റെ മരണത്തില്‍ ഇന്നേവരെ ഒരു പ്രതിഷേധവും പ്രകടിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഇവര്‍ പെട്ടന്നു പോലിസ് ആസ്ഥനത്തെയ്ക്ക് തള്ളികയറി പ്രശ്നം ഉണ്ടാക്കുമ്പോള്‍ ഇതുവരെ ഒന്നിച്ചുനിന്ന പൊതുസമൂഹം രണ്ടുതട്ടിലായി... അതോടെ ഈ കേസില്‍ ഒരു പ്രതിപക്ഷവും രൂപപ്പെടുന്നു.. സ്വാഭാവികമായും ജിഷ്ണുവിന്‍റെ മരണത്തിനെതിരെ ആളിക്കത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധം തണുക്കാന്‍ തുടങ്ങും... വളരെ ഭംഗിയായി ആസൂത്രണംചെയ്ത ഒരു ഗൂഡാലോചന മണക്കുന്നതു ഇവിടെയാണ്‌...
  
 കേരളം മുഴുവന്‍ ഇതിന്‍റെ പേരില്‍ ഹര്‍ത്താല്‍.. മലപ്പുറത്തിനു മാത്രം ഒഴിവ്... എന്തുകൊണ്ട് മലപ്പുറത്തെ ഒഴിവാക്കി.? അവിടെ ഈ പറഞ്ഞ പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്തണം പോലും... മലപ്പുറത്ത്‌ ജിഷ്ണുസംഭവം  ബാധകമല്ലപോലും... അപ്പൊ നുമ്മടെ വോട്ടുതെണ്ടലിനു ഒരു മുടക്കവും പാടില്ല...അതാണ്‌ കാര്യം . കൊള്ളാം നല്ല പരിപാടി..
 ആരൊക്കെയാണ് ഈ ഹര്‍ത്താലിന്‍റെ പ്രായോജകരെന്നുകൂടി നോക്കണം.. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹർത്താലിനെ നിയമം മൂലം നിരോധിക്കാൻ ഇറങ്ങി പുറപ്പെട്ട അന്നത്തെ ആഭ്യന്തര മന്ത്രിയും  പിന്നെ... അന്ന് ഹർത്താലിനെതിരെ നീരാഹാരം കിടന്ന് ഫോട്ടോയ്ക്ക് പോസ്സ് ചെയ്ത അഭിനവ ആർത്തവ ഗാന്ധിയായ ദേശാടനകിളിയും.  
ജിഷ്ണുവിന്റെ വീട്ടുകാർക്ക് ഈ ഹർത്താലു കഴിയുന്നതോടെ നീതി കിട്ടുമെന്ന് ഏതാണ്ട് ഉറപ്പിക്കാം... ഹര്‍ത്താല്‍ പ്രഖ്യാപിച്ചയുടനെ ഹര്‍ത്താല്‍  ആഘോഷത്തിനായി കോഴിയും, ബീഫും, കപ്പയും; കിട്ടിയാല്‍ ഒരു കുപ്പിയും ബിരിയാണിക്കുള്ള അനുസരികളുമായി മലയാളികള്‍ വീടുപിടിച്ചുവേന്നതാണ് വാസ്തവം... ഹര്‍ത്താലില്‍  ഒരു മലയാളിയും ജിഷ്ണുവിനു നീതികിട്ടണമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ സാദ്ധ്യതയില്ല. വൈകുന്നേരം ഐ പി എല്‍ കൂടി ആവുമ്പോള്‍ എല്ലാ വീടുകളിലും ആഘോഷത്തിന്റെ അമിട്ടുകള്‍ പൊട്ടും...

  ജിഷ്ണുവിന്‍റെ അമ്മയെ പോലിസ് വലിച്ചിഴച്ചുകൊണ്ടുപോയിയെന്നു പറഞ്ഞു ബ്രേക്കിംഗ് കൊടുക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജിഷ്ണുവിന്‍റെ കൂടെയാണോ... ജിഷ്ണുവിന്‍റെ ഘാതകനെന്നു പറയുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞ വാര്‍ത്ത ഇവര്‍ എത്ര ഹൈലൈറ്റ് ചെയ്തു... ഈ വാര്‍ത്തയില്‍ എത്രചര്‍ച്ചകള്‍ നടത്തി..? ഒന്നുമുണ്ടായില്ല... ഇപ്പൊ പോലിസ് ആസ്ഥാന സമരത്തില്‍ത്തന്നെ  അവര്‍ കാണിക്കുന്ന വിഷ്യലുകളും അവര്‍ പറയുന്നതും തമ്മില്‍ ഒരു പൊരുത്തവുമില്ല... സ്വാഭാവികമായും പോലിസ് ആസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ചുവെന്ന പേരില്‍ സര്‍ക്കാരിനെയും പോലീസിനെയും ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരെ തിരിക്കുക എന്നതാണ് ഈ നാടകത്തിന്‍റെ യഥാര്‍ത്ഥലക്ഷ്യമെന്നു മനസിലാക്കാം.. ജിഷ്ണുവിന്‍റെ കൊലപാതകത്തിനെതിരെ ഒന്നിച്ചുപ്രതികരിച്ച ജനത ആശയപരമായി വിഭജിക്കപ്പെട്ടുവന്നതാണ് ഈ ആസ്ഥാന സമരനാടകത്തിലൂടെ നടന്നത്.. ആര്‍ക്കോവേണ്ടി പ്രവര്‍ത്തിക്കുന്ന നുഴഞ്ഞുകയറ്റക്കാര്‍ ജിഷ്ണുവിന്‍റെ കുടുംബത്തെ വീണ്ടും ബലിയാടാക്കിയെന്നുവേണം കരുതാന്‍....
  
   രാഷ്ട്രിയപാര്‍ട്ടികള്‍ക്ക്;  കൊടിപിടിക്കാനും തല്ലുകൊള്ളനും മരണപ്പെടാനും ഇനിയും ജിഷ്ണുപ്രണോയിമാരെ ആവശ്യമാണ്‌.. കുളംകലക്കി എങ്ങനെ വോട്ടുപിടിക്കാമെന്നതാണ് രാഷ്ട്രീയക്കാരുടെ പ്രധാനചിന്ത.. ഇരയോടുള്ള അനുഭാവം പ്രകടിപ്പിക്കലെന്നപേരില്‍ ഹര്‍ത്താല്‍ പോലുള്ള ചില പൊടിക്കൈകള്‍ ഇങ്ങനെ പ്രയോഗിച്ചുകൊണ്ടേയിരിക്കും... അതിലൊന്നും ആത്മാര്‍ത്ഥതയുടെ ഒരു കണികപോലും ഉണ്ടാവില്ലായെന്നതാണ് വാസ്തവം. നമ്മുടെ മക്കള്‍ പരുന്തുംകാലില്‍ പോകാതെ  നമ്മള്‍ സൂക്ഷിക്കുക...
  
   ഒരു വാര്‍ത്തയെ എങ്ങനെ വളച്ചൊടിച്ച് റേറ്റിംഗ് കൂട്ടാമെന്നാണ് മാധ്യമങ്ങള്‍ ചിന്തിക്കുന്നത്. അതിനുവേണ്ടി  എന്തു വഴിവിട്ട നീക്കങ്ങളും നടത്തുമെന്നത് ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്... ജിഷ്ണുവിനു നീതികിട്ടണം, ഇടിമുറികള്‍ പൊളിച്ചുമാറ്റപ്പെടണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം പക്ഷെ ആ പേരില്‍ മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപത്തെ വില്പനയ്ക്ക് വയ്ക്കുന്നതും ശരിയല്ല... ഉള്ളിലുള്ള ദുഃഖം കടിച്ചൊതുക്കി നീതിക്കുവേണ്ടി  പ്രതിഷേധവുമായി നീങ്ങുമ്പോഴും മുന്നോട്ടുള്ള നീക്കം ശ്രദ്ധാപൂര്‍വ്വമായിരിക്കണം. നമ്മള്‍പ്പോലും അറിയാതെ നമ്മളെ വിറ്റുകാശാക്കുന്ന ലോകമാണിത്. ഒരു ഏറ്റുമുട്ടല്‍ ഉണ്ടാക്കി ചോരകുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കന്മാര്‍ നമുക്കും ചുറ്റും പതുങ്ങിനടക്കുണ്ടെന്നുള്ള  കാര്യം മറക്കരുത്....


ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....