**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, December 23, 2012

മണ്ടന്‍മ്മാരുടെ നാട്ടിലൂടെ.. (ഒരു ഇറ്റാലിയന്‍ ഡയറിക്കുറിപ്പ്)



 



സമര്‍പ്പണം

     കുറ്റാരോപിതരായി, വിചാരണ കൂടാതെ ,രോഗാവസ്ഥയില്‍പോലും ജാമ്യം കിട്ടാതെ, ചികിത്സാസമയത്ത് ഒരു സഹായിയെപ്പോലും കൂടെ നിറുത്താന്‍ കഴിയാതെ, ആഘോഷങ്ങളും ചടങ്ങുകളും ഓര്‍മ്മകള്‍ മാത്രമായി, ഉറ്റവരെയും, ഉടയവരെയുംമ്പോലും കാണാന്‍ കഴിയാതെ നമ്മുടെ ജയിലുകളില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്കും.........സ്വന്തം കുഞ്ഞിനെ ശിക്ഷിച്ചുവെന്ന കാരണത്താല്‍ വിദേശജയിലില്‍ കഴിയുന്ന ഇന്ത്യന്‍ ദമ്പതിമാര്‍ക്കും.ആ രാജ്യത്തെ നിയമം അങ്ങനെയാണെങ്കില്‍ അങ്ങനെ നടക്കട്ടെ; നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു തലയൂരിയ ഇന്ത്യന്‍ ഭരണശിങ്കങ്ങള്‍ക്കും......, അറിവില്ലയ്മ്മകൊണ്ടും, അബദ്ധത്തിലും, ചതിയില്‍പ്പെട്ടും, വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ പുറംലോകം കാണാനാവാതെ നിലവിളിക്കുന്ന എല്ലാ പ്രവാസതടവുകാര്‍ക്കും........... സര്‍വോപരി നിയമങ്ങളും,അതിന്‍റെ വ്യാഖ്യാനങ്ങളും,നടപടികളും; ജാതി, മത, വര്‍ണ്ണങ്ങളുടെയും അധികാരത്തിന്‍റെയും, പണക്കൊഴുപ്പിന്റെയും, സ്വാധിനത്താല്‍ മാറ്റിയെഴുതുന്ന, ദുര്‍ബലരെ നോക്കി പല്ലിളിക്കുന്ന നമ്മുടെ വ്യവസ്ഥിതിയ്ക്കും..................

                 അധ്യായം – ഒന്ന്

             ഞാന്‍ കണ്ട മണ്ടന്‍മ്മാര്‍....

2012 ഡിസംബര്‍ മാസം 21 തിയതി വെളുപ്പിന് അഞ്ചുമണിസമയത്ത് പ്രത്യേക വിമാനത്തില്‍ വച്ച് ഇറ്റാലിയന്‍ നാവികനായ മാസഞ്ഞോ കുഞ്ഞാഞ്ഞിയോ തന്‍റെ സുഹൃത്തായ അഞ്ഞാഞ്ഞിയോ പിഞാഞ്ഞയ്ക്ക് എഴുതിയത്...........

 സുഹൃത്തേ; എല്ലാവരുടെയും ജീവിതത്തില്‍ ഓരോ കയറ്റിയിറക്കങ്ങള്‍ ഉണ്ടന്ന് നമ്മുടെ ഏതോ മഹന്‍ പണ്ട്പറഞ്ഞത് സത്യാമാണെന്ന് എനിയ്ക്ക് ബോധ്യപ്പെട്ട കാലാങ്ങളായിരുന്നു ഇത്.എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലമാണ് കഴിഞ്ഞു പോയിരിക്കുന്നത്.ഹണിമൂണ്‍ സമയത്ത് ഞാനും എന്റെ സ്നേഹകുസുമം അഞ്ചാരിയോ പിഞ്ചാരിയായുമായി വെനിസിലെ ‘പോ’ നദിക്കരയിലെ പഞ്ചാരമണലില്‍ ‘അണ്ടാചുണ്ടാ’ കളിച്ചു രസിച്ചതിനെക്കാള്‍ മനോഹരമായ കാലമായിരുന്നു അത്.കാര്യങ്ങള്‍ അറിയാന്‍ താല്പര്യം തോന്നുന്നുണ്ട് അല്ലെ പറയാം.....

    2012ഫെബ്രുവരി മാസത്തിലെ ഒരു തണുത്ത പ്രഭാതത്തിലാണ്  ഞങ്ങള്‍;... എന്ന് പറഞ്ഞാല്‍ ഞാനും എന്‍റെ സഹപ്രവര്‍ത്തകന്‍ സാല്‍വാഞ്ഞോ കുണാപ്പനും കൂടി ‘എന്തിരിക്ക വെള്ളരിക്ക’ എന്ന് പേരുള്ള അണ്ടിക്കപ്പലില്‍ കാവല്‍ക്കരായി പണിയ്ക്ക് പോയത്.’എന്തിരിക്ക വെള്ളരിക്കയില്‍’ ഞങ്ങള്‍ക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല.കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ പോയിരുന്നു റമ്മു കഴിച്ചും, റമ്മി കളിച്ചും ഞങ്ങള്‍ സമയം കളയും.ഭക്ഷണംകഴിക്കലും, ചുണ്ടയിടലും, തോക്കിന് എണ്ണയിടലുമായിരുന്നു ഞങ്ങളുടെ പ്രധാനപണികള്‍. കപ്പലിന്‍റെ മുകള്‍തട്ടില്‍ ടെറി വിരിച്ച്കിടന്നുകൊണ്ട് മാനത്തെ നക്ഷത്രങ്ങള്‍ എണ്ണി ഞങ്ങള്‍ കളിയ്ക്കുമായിരുന്നു. അങ്ങനെ ബോറടിച്ച് സമയം തള്ളി നീക്കികൊണ്ടിരുന്ന ഒരു ദിവസം; അതായത് ഫെബ്രുവരിപതിനഞ്ചിന് ഞങ്ങള്‍ തോക്കിന് എണ്ണ യിട്ടുകൊണ്ടിരുന്ന സമയത്ത്.കടലിലൂടെ എന്തോ നീങ്ങുന്നതായി കണ്ടു.ബൈനോക്കുലര്‍ എടുത്തു നോക്കിയപ്പോള്‍ മനുഷ്യരൂപമുള്ള കുറച്ചു വികൃത ജീവികള്‍ ഒരു കൊതുമ്പുവള്ളത്തിലിരുന്നുകൊണ്ട് പരല്പിടിക്കുന്നു. പൊതുവില്‍ നമ്മള്‍ നാട്ടുകാര്‍ക്ക്; നമ്മുടെ പാരമ്പര്യത്തിലും നിറത്തിലുമൊക്കെ അഭിമാനം ഉള്ളവരാണല്ലോ.മനുഷ്യര്‍ എന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ നമ്മളാണന്നാണല്ലോ ചരിത്രം.മനുഷ്യരൂപമുള്ള മറ്റു ജീവികള്‍ക്ക്; നമ്മള്‍ വളര്‍ത്തുനായ്ക്കളുടെ വിലപോലും കൊടുക്കാറില്ലാ യെന്നത് പരസ്യമായരഹസ്യമാണ്. ഇവന്മ്മാരെങ്ങാനും നമ്മുടെ കപ്പലിനെ തൊട്ട് അശുദ്ധമാക്കിയാല്‍ ആരു സമാധാനം പറയും. ഞങ്ങള്‍ എണ്ണയിട്ട തോക്കെടുത്ത് രണ്ടെണ്ണം പൊട്ടിച്ചു...അവറ്റകള്‍ വള്ളംമറിഞ്ഞു കടലില്‍ വീഴുന്നത് ഞങ്ങള്‍ അഭിമാനത്തോടെയാണ് കണ്ടുനിന്നത്.പക്ഷെ സംഭവത്തിന്‌ ഇതിനിടയില്‍ ഒരു ട്വിസ്റ്റ് വന്നു...ഞങ്ങള്‍ വെടി പൊട്ടിച്ചത് ഈ പ്രാകൃതന്മാരുടെ കൂടെയുണ്ടായിരുന്ന മറ്റുചിലര്‍ കണ്ടു.അവന്മാര്‍ ആരയോ വിളിച്ചു വിവരംപറഞ്ഞു. എന്തിനു പറയുന്നു പിറ്റേന്ന് ‘എന്തിരിക്ക വെള്ളരിക്കായെ’ ചില കാടന്മ്മാര്‍ ഏതോ തീരത്ത് അടുപ്പിച്ചു.

 പിന്നിടാണ് അറിഞ്ഞത് അത് കേരളമാണെന്നും, മരിച്ചത് കേരളിയരായ രണ്ടു മല്‍സ്യത്തൊഴിലാളികളാണെന്നും.സ്വഭാവികമായും ഞങ്ങളുടെ ഉള്ളില്‍ ഭയം ഉണ്ടായി.രണ്ടു മനുഷ്യരെയാണ് ഞങ്ങള്‍ കൊന്നിരിക്കുന്നത്. നമ്മുടെ രാജ്യത്താണെങ്കില്‍ പണികഴിഞ്ഞതുതന്നെ. ശിഷ്ടകാലം ജയിലില്‍ ഉണ്ടയും തിന്നു കഴിയാം. ഇവിടെ എന്താണാവൊ നിയമം.നാട്ടിലുള്ള കെട്ടിയോളെയും, കൊച്ചുങ്ങളെയും കാണാന്‍ ഇനി തലയുണ്ടാകുമോ ആവോ??.കൊലക്കേസ്‌ പ്രതികളായതിനാല്‍ നമ്മുടെ നാട്ടിലെപ്പോലെ ആസനത്തില്‍ ഷോക്ക്‌ അടിപ്പിക്കുമോ,തല്ലുകിട്ടുമോ എന്നിങ്ങനെയുള്ള ചിന്തകളാല്‍ ആകെ പേടിച്ചുപോയി.മാത്രമല്ല ഇവന്മമാര്‍ കുറേക്കാലം ആ വെള്ളക്കാരുടെ അടിമകള്‍ ആയിരുന്നല്ലോ... ആ വഴിയ്ക്ക് വല്ല വിരോധവും ഉണ്ടായാല്‍ പണിതീര്‍ന്നതുതന്നെ. ഇങ്ങനെയോരോന്ന് ചിന്തിച്ചു ആധിയുംവ്യാധിയും പിടിച്ചു ഇരിക്കുമ്പോഴാണ് അവരുടെ പോലീസ് വരുന്നത്. ചാരക്കളറില്‍ പാന്റ്സും ഷര്‍ട്ടും കുത്തിക്കയറ്റിയ കുറെ നത്തോലികള്‍. അത്ഭുതമെന്ന് പറയട്ടെ അവര്‍ ഞങ്ങളെ ഭയഭക്തിബഹുമാനത്തോടെയാണ് നോക്കിയത്.ഞങ്ങളോട് ഉണ്ടതരാമോ, തോക്കുതരാമോ എന്നൊക്കെ വിനയത്തോടെ ചോദിച്ചപ്പോഴാണ് ശരിയ്ക്കും ഞങ്ങളുടെ പേടി മാറിയത്.വെറും കുമ്പളങ്ങ വിഴുങ്ങികള്‍....ഞങ്ങളെ അറസ്റ്റ്‌ ചെയ്യുകയാണെന്ന് അറിയച്ചതിനാല്‍ ഞങ്ങള്‍ക്ക് അവരുടെകൂടെ കേരളത്തിന്‍റെ മണ്ണിലേയ്ക്ക് പോകേണ്ടി വന്നു.ദൈവത്തിന്‍റെ സ്വന്തം നാട്, പ്രകൃതി രമണിയം എന്നൊക്കെയാണ് കേരളത്തെക്കുറിച്ച് കേട്ടിരിക്കുന്നത്.അതുകൊണ്ട് ഇതൊരു ആഘോഷമാക്കിയേക്കാമെന്നു ഞങ്ങളും കരുതി. കരയില്‍ ഞങ്ങളെ സ്വികരിക്കാന്‍ വന്‍ജനാവലിയാണ് കാത്തുനിന്നത്.നമ്മുടെനാട്ടില്‍ പ്രധാനമന്ത്രിയ്ക്ക് കൊടുക്കുന്ന അത്രവലിയ സുരക്ഷയാണ് ഞങ്ങള്‍ക്കവിടെ കിട്ടിയത്.അതുകൊണ്ട് ഓട്ടോഗ്രാഫ് ചോദിച്ചുവന്ന തരുണിമണികള്‍ക്ക് അതുകൊടുക്കാന്‍ കഴിയാത്ത ദുഖം ഇപ്പോഴും ബാക്കിനില്‍ക്കുന്നു.പത്രക്കാരുടെ ഇന്റെര്‍വ്യുകള്‍, ചാനലുകാരുടെ ചര്‍ച്ചകള്‍ തുടങ്ങി വൈകുന്നേരങ്ങളില്‍ മുന്തിയഹോട്ടലില്‍ ഡിന്നര്‍വരെ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഞങ്ങളെ പാര്‍പ്പിക്കാന്‍ പ്രത്യേക ജയിലുതന്നെ ഉണ്ടാക്കി.ഞങ്ങളുടെ ഭക്ഷണം, താമസം, വ്യായാമം,വിനോദം തുടങ്ങിയ എല്ലാ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധ കാണിച്ചു. കപ്പലിലെ വളിച്ച ഭക്ഷണവും, ചീഞ്ഞ വെള്ളവും കഴിച്ച് ദിവസങ്ങള്‍ തള്ളിനീക്കിയ ഞങ്ങള്‍ക്ക്; പിസയും മുന്തിയതരം കടല്‍ വിഭവങ്ങളും തന്ന് സല്‍ക്കരിച്ചു.ഈരാജ്യത്തെ തടവുപുള്ളികള്‍ എത്രയോ ഭാഗ്യവാന്‍മാര്‍...... എന്ന് ഞങ്ങള്‍ മനസ്സില്‍ കരുതി.കൊലപ്പുള്ളികളെപ്പോലും ഇങ്ങനെ സല്‍ക്കരിക്കുന്ന വേറൊരു നാടും ലോകത്ത് കാണില്ല.ഒരു പക്ഷെ അതുകൊണ്ടായിരിക്കും ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പേര് കിട്ടിയത്.

‘പുകവലി നിരോധനം’ എന്നെഴുതിയ സ്ഥലങ്ങളില്‍ പോലും പോലിസ്‌ കാവലില്‍ ഞങ്ങള്‍ പുകവലിച്ച് രസിച്ചു.കപ്പല്‍ യാത്രയില്‍ വ്യായാമവും, ഭാഷണവും കിട്ടാതെ ചടച്ചുപോയ ശരീരത്തെ സുന്ദരമാക്കാനും ഈ കാലയളവില്‍ കഴിഞ്ഞു.കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ജാമ്യം കിട്ടി.കേരളമൊന്നു ചുറ്റിക്കറങ്ങാമെന്നു വച്ചു.അപ്പോഴാണ്‌ ഒരു കാര്യം മനസിലായത്; ജയിലിനകത്ത് ഞങ്ങള്‍കണ്ട കേരളവും; പുറത്തെ കേരളവും രണ്ടാണ്.ജയിലിനകത്ത് സ്വര്‍ഗം ആണെങ്കില്‍, പുറത്തു നരകമാണ്. ഒരു കാര്യം തുറന്നുപറയട്ടെ; ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് പറയുന്നത് ശുദ്ധനുണയാണ്.അടുത്ത അവധിക്കാലം കേരളത്തിലേയ്ക്ക് വരാനുള്ള നിന്‍റെ പ്ലാന്‍ മറ്റിവയ്ക്കുന്നതാണ് നല്ലത്. നമ്മുടെ വെനിസും, മിലാനുമൊക്കെ വച്ചു നോക്കുമ്പോള്‍ ഇതൊരു ആഫ്രിക്കയാണ്. മഴ കിട്ടുന്നതുകൊണ്ട് കുറച്ചു മരങ്ങളെക്കാണാം അത്രതന്നെ....റോഡുകളൊക്കെ ദയനിയാമാണ് റോഡു എന്ന് എഴുതിവച്ചാല്‍ മാത്രമേ റോഡാണെന്ന് മനസിലാവു....നഗരങ്ങളും പരിസരങ്ങളും ചപ്പുചവറുകള്‍ നിറഞ്ഞ് നാറിയിട്ട് നടക്കാന്‍ വയ്യ.സന്ധ്യ ആയാല്‍ കൊതുകുകളുടെ മൂളിച്ചയാണ് സഹിക്കാന്‍ വയ്യാത്തത്.

 നമ്മുടെ നാട്ടിലെ ആളുകള്‍ രാവിലെ ജോലിയ്ക്ക് പോകുമ്പോള്‍ ഇവിടെ ജോലിക്കാരോക്കെ അധികദിവസവും സമരത്തിനാണ് പോകുന്നത്. പൊതുമുതല്‍ തല്ലിത്തകര്‍ത്തു രസിക്കുന്ന കുറെ വിഡ്ഢികളെയും എല്ലാ സമരത്തിലും കാണാം.ഹര്‍ത്താലെന്ന ഒരു പ്രത്യേകപരിപാടിയും ഇവിടെ കാണാന്‍ കഴിഞ്ഞു.അന്ന് എല്ലാവര്‍ക്കും വീട്ടില്‍ വിശ്രമമാണ്,സര്‍ക്കാരിനു അതില്‍ വിഷമമൊന്നുമില്ല. പെട്ടന്ന് പ്രഖ്യാപിക്കുന്ന ഒരു പരിപാടി ആയതിനാല്‍ അന്ന് പുറത്തിറങ്ങുന്നവനൊക്കെ വെള്ളംപോലും കിട്ടാതെ നട്ടം തിരിയും. എന്നാലോ പരിപാടി ജനങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുത്തുവെന്ന വിഡ്ഢിപ്രസ്താവനകളും ഇതിന്‍റെ നടത്തിപ്പുകാര്‍ പറയും.

 പ്രിയ കുഞാഞ്ഞിയ പിഞാഞ്ഞിയോ ഇനിയും വിശേഷങ്ങള്‍ ധാരാളമുണ്ട്.നമ്മുടെ മന്ത്രിമാരും കടുംബക്കാരുമൊക്കെ ഞങ്ങളെ ഇടയ്ക്കിടെ കാണാന്‍ വന്നിരുന്നതിനാല്‍ നാടിനെക്കാള്‍ നല്ല പ്രതീതിയാണ് എനിക്ക് തോന്നിയത്.കപ്പലില്‍ കാവലിനു കയറിയാല്‍ ചിലപ്പോള്‍ ആറുമാസം കഴിഞ്ഞാണ് കര കാണുന്നത്.ഭക്ഷണമാണെങ്കില്‍ പലപ്പോഴും റൊട്ടിയും വെള്ളവും മാത്രം.അതിനിടയില്‍ നാട്ടില്‍ നടക്കുന്ന ഒരു ആഘോഷങ്ങളിലും ഇതുവരെ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.അങ്ങനെ ദുരിത പൂര്‍ണ്ണമാകുമായിരുന്ന  ഒരു യാത്രയാണ് ഇവിടെ രസകരമായിതീര്‍ന്നത്. വെടിവയ്ക്കാന്‍ തോന്നിപ്പിച്ച ദൈവത്തിനു സ്തുതിയായിരിക്കട്ടെ.ക്രിസ്മസിന് കേക്ക് മുറിക്കാന്‍ നാട്ടില്‍പോകാന്‍  ഒരു പത്തു ദിവസത്തെ ലീവ് വേണമെന്ന് ചുമ്മാ പറഞ്ഞതാണ്..പത്തല്ല ഇരുപതു തന്നേക്കാമെന്ന് ഇവിടുത്തെ കിഴങ്ങന്മമാര്‍ പറഞ്ഞു.ഏതായാലും കിട്ടിയതല്ലേ പിള്ളേരേം പെമ്പറന്നോത്തിയെയും ഒന്ന് കണ്ടേക്കാമെന്നു വച്ചു.ജനുവരി പത്തിന് വന്നേക്കണേ.... എന്ന് അപേക്ഷിച്ചു പറഞ്ഞതിനാല്‍ ചിലപ്പോള്‍ വരും.അല്ലങ്കില്‍ ‘ജനുവരി ഒരു ഓര്‍മ്മയായി’ ഈ മണങ്ങോടന്‍മ്മാര്‍ കരുതിക്കോളും.ഉള്ളത് പറയാമല്ലോ സുഹൃത്തേ ഇങ്ങനെ പണിയൊന്നും എടുക്കാതെ കൃത്യമായി ശമ്പളം മേടിച്ചുകൊണ്ട് സ്വന്തം രാജ്യത്തുകിട്ടാത്ത ആദരവ്‌ മറ്റൊരു രാജ്യത്തുനിന്ന് കിട്ടുമ്പോള്‍ ഒരു സുഖംതോന്നുന്നു.ഞങ്ങള്‍ കൊലയാളികളാണോ എന്നാ കാര്യത്തില്‍ വെടിവെച്ച ഞങ്ങള്‍ക്കുതന്നെ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. ഒന്നുകില്‍ ഇവന്മമാര്‍ വെറും മണ്ടന്മാരാണ് അല്ലെങ്കില്‍ ഞങ്ങള്‍ സ്വപ്നം കണ്ടതാണ്.

ക്ഷമിക്കണം വിമാനത്തില്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങിയിരിക്കുന്നു. മണ്ടന്മ്മാരുടെ നാടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരണങ്ങള്‍ അടുത്ത അധ്യായത്തില്‍ പറയാം തല്ക്കാലം നിറുത്തുന്നു......
                 സ്നേഹപൂര്‍വ്വം മാസഞ്ഞോ കുഞാഞ്ഞിയോ..