**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, September 12, 2013

ഉപരാഷ്ട്രപതിക്ക് കേരളത്തിലേക്ക് W E L O C M E.... ദേശിയഗാനത്തില്‍ നിറയെ ‘ജയ’-യും ‘ഹേ’-യും.......


വിദ്യാധരന്‍റെ  വ്യാകുലചിന്തകള്‍

 “””പ്രേമപൂഞ്ചോലയില്‍ നഞ്ചുകലക്കിയ വഞ്ചകീ, ഒന്നുകില്‍ നീ ചാകണം അല്ലെങ്കില്‍ ഞാന്‍ ചാകണം... അല്ല നീ എന്തിനു ചാകണം ഞാന്‍തന്നെ ചാകണം..””.... കട്ട് കട്ട് ..നന്നായിരിക്കുന്നു..ഇതുമതി .. അപ്പൊ ഇനി സംശയം ഒന്നുമില്ലല്ലോ...അല്ലേ സര്‍വോത്തമന്‍ മാഷേ...... ഇല്ല.

     ടീച്ചര്‍ക്കോ....... ഇല്ല.       അപ്പൊളിനി നാളെ തട്ടേക്കാണാം ..ഒക്കേ....

  സ്കൂളിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികമാണ്....... ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് നാളെയാണ്  തിരശ്ശീലവീഴുന്നത് ... നാളെയാണ് ടീച്ചേഴ്സിന്‍റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെടുന്ന നാടകം.. പ്രഫഷണല്‍ ഗ്രൂപ്പുകളെയൊന്നും വേണ്ട അധ്യാപകരുതന്നെ നാടകം അവതരിപ്പിക്കുമെന്ന് സ്റ്റാഫ് മീറ്റിങ്ങില്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്... ഷേക്സ്പിയര്‍, ബര്‍ണാഡ്ഷാ തുടങ്ങി കെ.പി.എ.സി ,സൂര്യസോമ, ചിരന്തന, കൊല്ലം മാളവിക, മത്തായിച്ചന്‍റെ ഊര്‍വശിതിയേറ്റര്‍ എന്നിങ്ങനെ എസ്.എല്‍ പുരം, കെ ടി കുഞ്ഞുമുഹമ്മദ്, സി.എല്‍ ജോസ് ,, അവസാനം പി.പി വിദ്യാധരനില്‍ എത്തി നില്‍ക്കുന്ന നാടകാന്വേഷണം ...   നമുക്ക് അഭിനയിക്കാമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ നാടകമായിക്കൂടാ....ആ ചിന്തയില്‍നിന്നാണ്  പ്രമുഖ സ്വയംപ്രഖ്യാപിത നാടകാചാര്യന്‍ പി.പി വിദ്യാധരനെന്ന ഞാന്‍; കഥാ തിരക്കഥ സംഭാക്ഷണം നിര്‍വഹിച്ച ‘അമ്മ മതിലുചാടി,, മകള്‍ പുരപ്പുറം ചാടി’ എന്ന പ്രശസ്ത സാമൂഹ്യസംഗിതപ്രണയ നാടകം അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തത്.. മാത്രമല്ല കഥ,തിരക്കഥ,സംഭാക്ഷണം, സംവിധാനം എല്ലാം ഞാനാകുമ്പോള്‍ ആവശ്യത്തിനു വെട്ടിയും തിരുകിയും അഭിനയിക്കാന്‍ ആഗ്രഹമുള്ള സകല എണ്ണത്തിനെയും സ്റ്റേജില്‍  കയറ്റാമെന്ന ഉറപ്പും തിരഞ്ഞെടുപ്പിന് കാരണമായി ... പ്യൂണ്‍ മുതല്‍  കഞ്ഞിവെപ്പുകാരുവരെ; എല്ലാവരെയും തിരുകികയറ്റാന്‍ നാടകം ഞാന്‍ പലതവണ മാറ്റിയെഴുതി.. ചുരുക്കത്തില്‍ പി.പി വിദ്യാധരനൊഴികെ സ്കൂളിലെ സകല സ്റ്റാഫും നാടകത്തില്‍ മുഖം കാണിക്കുന്നുണ്ട്... നോട്ടിസിലും നാടകത്തിന്‍റെ തുടക്കത്തിലും ഇന്റര്‍വെല്‍ സമയത്തും കഥ,തിരക്കഥ,സംവിധാനം പി പി വിദ്യാധരനെന്നു അനൌണ്സ് ചെയ്യാമെന്ന ഉറപ്പിന്മേല്‍ ഞാന്‍ സ്റ്റേജില്‍ കയറുന്നില്ല... അതുമതി.. വേഷംകെട്ടി സ്റ്റേജില്‍ കയറിയാല്‍ ആരു തിരിച്ചറിയാന്‍... നാലുനേരം പേര് അനൌണ്സ് ചെയ്താല്‍ നാലാള് നമ്മളെ അറിയും..

  നായകനായി അഭിനയിക്കുന്നത് സര്‍വോത്തമന്‍ സാറാണ്.... സുന്ദരന്‍ അവിവാഹിതന്‍ ..നായികാ വനജ ടീച്ചറാണ്... സുന്ദരി അവിവാഹിത... രണ്ടുപേരുടെയും കാര്യത്തില്‍ ഈ നാടകത്തോടെ ഒരു തീരുമാനമാകും .. ക്ലൈമാക്സ് രംഗങ്ങളില്‍ രണ്ടുപേരോടും മാക്സിമം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ സംവിധായകനായ ഞാന്‍ പറഞ്ഞിട്ടുണ്ട്...ആ രംഗങ്ങള്‍ വീണ്ടുംവീണ്ടും എടുത്തു കൊഴുപ്പിക്കുന്നതാണ് ആദ്യം കണ്ടത്.. വില്ലന്‍ ഡ്രില്‍ മാഷാണ്... നാടകത്തില്‍ ഫൈറ്റ് വേണമെന്ന് മൂപ്പര്‍ക്ക് ഒരേ നിര്‍ബന്ധം...പിന്നണിയില്‍ ഫൈറ്റാമെന്നു മൂപ്പര്‍ക്ക് ഉറപ്പു കൊടുത്തതുകൊണ്ട് മൂപ്പരാണ്‌ ദിവസവും ചായക്കടയിലെ പറ്റുതീര്‍ക്കുന്നത്... ആകെയൊരു പേടി സര്‍വോത്തമന്‍ മാഷിന്‍റെ ചൊറിച്ചുമല്ലലാണ് .. മനസിലായില്ലേ മറിച്ചു ചൊല്ലല്‍ .. എന്തുകാര്യവും ആശാന്‍ പെട്ടന്നു മറിച്ചുചൊല്ലിക്കളയും...അത് അങ്ങേരുടെ ഒരു കഴിവാണെങ്കില്‍കൂടി നാടകത്തില്‍ ഡയലോഗ് എങ്ങാനും മറിച്ചുചെല്ലിയാല്‍ സംഗതി കുഴയും..അത് ആവര്‍ത്തിക്കരുത് എന്നു പറഞ്ഞിട്ടുണ്ട്...

 അങ്ങനെ ആ ദിവസം വന്നെത്തി .. നാടകംതുടങ്ങി.. പി.പി വിദ്യാധരന്‍ എന്ന പേര് നാടകത്തിന്‍റെ തുടക്കത്തിലും ഇന്റര്‍വെല്‍ സമയത്തും നാലു പ്രാവശ്യം അനൌണ്സ് ചെയ്തു.. ജനം ചെറുതല്ലാത്ത രീതിയില്‍ കയ്യടികുകയും ചെയ്തിട്ടുണ്ട്. നാടകം ഏതാണ്ട് ക്ലൈമാക്സിലേക്ക് അടുക്കുന്നു.. നായികയുടെ വഞ്ചനയില്‍ മനംനൊന്ത കാമുകന്‍ മരിക്കാന്‍ പോകുന്നതിനു മുന്പ് തന്‍റെ കാമുകിയെ അവസാനമായി കാണുന്നു... അവസാന സംഗമം .. ഓര്‍ഗനും,, ഫ്ലൂട്ടും  പശ്ചാത്തലസംഗിതം ശോകമയമാക്കുന്നു.. സര്‍വോത്തമന്‍ മാഷ്‌ ആ പഞ്ചിംഗ് ഡയലോഗ് പറയാന്‍ തുടങ്ങിയിരിക്കുന്നു... “”എടീ,,,,,,, ഞാന്‍ നിന്നെ ആത്മാര്‍ത്ഥമായാണ്  സ്നേഹിച്ചിരുന്നത്. അതില്‍ വഞ്ചനയുടെ ഒരു ലാഞ്ചനപോലുമില്ലായിരുന്നു. ..പക്ഷെ നീ,,പ്രേമ പൂഞ്ചോലയില്‍ വഞ്ച് കലക്കിയ നഞ്ചകീ, ഒന്നുകില്‍ നീ ചാണകം..... അല്ലെങ്കില്‍ ഞാന്‍ ചാണകം. അല്ല,,,,,, നീ എന്തിനു ചാണകം...... ഞാന്‍തന്നെ ചാണകം..........”.  മാഷിന്‍റെ ടയലോഗ് കേട്ടിരുന്ന സദ്ദസ്സ് ഉടന്‍ നിശബ്ദമായി. ഇനി വരാന്‍പോകുന്ന കൊടുങ്കാറ്റ് മുന്നില്‍ക്കണ്ട ഞാന്‍ ഉമിനീര്‍ വലിച്ചിറക്കി..  മാഷ്‌ ടയലോഗ് മറിച്ചു ചൊല്ലിയിരിക്കുന്നു.. സദസ്സില്‍ ആകെ കൂവല്‍..... ചെരുപ്പേര്‍..... ആകെ ബഹളം ...കര്‍ട്ടന്‍ വലിക്കുന്ന കിട്ടു കര്‍ട്ടന്‍ താഴ്ത്തി .. ആകെ കുളമായി.... നടന്മ്മാരും നടികളും പ്രാണരക്ഷാര്‍ഥം സ്ഥലംവിട്ടു.. സംഗതി പന്തിയല്ലാ.... കഥ, തിരകഥ, സംഭാക്ഷണം, സംവിധാനം പി.പി വിദ്യാധരനാണെന്നു നാട്ടുകാര്‍ അറിഞ്ഞിരിക്കുന്നു... അതുകൊണ്ട് സ്ഥലംകാലിയാക്കുന്നതാണ് ബുദ്ധി.. മൊബൈലില്‍ രമണിയെ വിളിച്ചു.. എടീ,, നീയും കുട്ടികളും ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പൊയ്ക്കോ; എന്നെ നോക്കേണ്ട ഞാന്‍ എത്തിക്കോളാം..  രമണിക്ക് കാര്യം പിടികിട്ടിയതുകൊണ്ട് കൂടുതല്‍ വിശദികരിക്കേണ്ടി വന്നില്ല... സ്കൂളിന്‍റെ പിറകുവശത്തെ മതിലുചാടി പാടവരമ്പിലൂടെ ഞാന്‍ ബഹുദൂരം അതിവേഗം വീടുപിടിച്ചു.. അതിനിടയില്‍ പന്തലുകാരനോടും മൈക്ക് സെറ്റുകാരനോടും നാളെരാവിലെ പത്തുമണിക്ക് കാണാമെന്നു അറിയിച്ചശേഷം മൊബൈലും സ്വിച്ച് ഓഫ്‌ ചെയ്തു.... ജനത്തിന്‍റെ പ്രതികരണശേഷി നഷ്ടപ്പെട്ടന്നു പറയുന്നതൊക്കെ ചുമ്മാതാണെന്നു ബോധ്യപ്പെട്ടു...

 എന്നാല്‍ ഉത്സവപറമ്പുകളിലും അങ്ങാടികളിലുമൊക്കെ കാണുന്ന പ്രതികരണശേഷി ചില സ്ഥലങ്ങളിലെത്തുമ്പോള്‍  ഒട്ടും കാണാനുമില്ല.. കഴിഞ്ഞദിവസം ഉപരാഷ്ട്രപതിയുടെ തലസ്ഥാനസന്ദര്‍ശനം പലതുകൊണ്ടും കാണികള്‍ക്ക് ഹരമായിരുന്നു... ആദ്യം സ്വീകരണ കമാനത്തില്‍ നമ്മുടെ സാക്ഷരതയുടെ പൂര്‍ണ്ണതകണ്ടു W E L O C M E എന്നൊരു പ്രത്യേക വാക്കായിരുന്നു സ്വീകരണ കമാനത്തിന്‍റെ ഉച്ചിയില്‍ ഒട്ടിച്ചിരുന്നത്..... സംഗതിശ്രദ്ധയില്‍പ്പെട്ട ഏതോ വിവരദോഷികള്‍ അറിയിച്ചതിനെത്തുടര്‍ന്ന്‍ അത് W E L C O M E  എന്നാക്കി മാറ്റി....സാക്ഷരതയിലെ ഒന്നാംസ്ഥാനം ത്രിപുര കൊണ്ടുപോയപ്പോഴേ എന്തെങ്കിലുമൊക്കെ പ്രതിക്ഷിച്ചതാണ്‌...സംഗതി അവിടെനിന്നില്ല ഉപരാഷ്ട്രപതിയുടെ സ്വീകരണ ചടങ്ങിലാണ് അടുത്ത തിരുത്തലുകള്‍ വന്നത്... തുടക്കത്തിലെ ദേശിയഗാനാലാപനം ബഹുകേമം.. ഏതോ ആഫ്രിക്കന്‍ സംഗിതത്തിന്‍റെ ട്യൂണിലാണ് പാടിയത്. സംഗതികള്‍ ഒട്ടും ഇല്ല, വരികള്‍ ഒന്നും വ്യക്തമല്ല, പല വാക്കുകളും മിണുങ്ങിയിരിക്കുന്നു... പാടിപ്പാടി ഒടുവില്‍ ഗാനം  നിറുത്താന്‍ പറ്റാതെവന്നു... ഉള്ള ജയഹെ ഒക്കെ പാടിയിട്ടും ബ്രേക്ക് കിട്ടാത്തതിനാല്‍ ഗായകന്‍ കുറച്ചു ജയഹെ കൂടി അഡീഷനല് ചേര്‍ത്താണ് നിറുത്തിയത്...

 ജയ ജയ ജയ ജയ ജയ ജയ ജയഹെ ഹേ ഹേ.ഹേ .................... ഇങ്ങനെ പോകുന്നു ആലാപനം... പരിപാടിയുടെ തുടക്കത്തിലും ഒടുക്കത്തിലും ഈ പ്രത്യേക ദേശിയഗാനമാണ് ആലപിച്ചത്... ദേശിയ ഗാനത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തിയതായി ആരും പറഞ്ഞുകേട്ടില്ല.. ദേശിയഗാനം പാടുമ്പോള്‍ അറ്റന്‍ഷനില്‍ നില്‍ക്കാതെ  കൈ നെഞ്ചത്തുവെച്ച് പുലിവാലു പിടിച്ച ശശിസാറും വേദിയില്‍ ഉണ്ടായിരുന്നു... ഒന്നും പറഞ്ഞുകണ്ടില്ല.. അമേരിക്കയില്‍ അങ്ങനെ ഉണ്ടോയെന്നു പരിശോധിച്ചേ അദേഹം പ്രതികരിക്കൂ... ഏതായാലും ആലാപനം കേട്ട പലര്‍ക്കും പാടിയവന്‍റെ നെഞ്ചത്ത്‌ പൊങ്കാലയിട്ടാലോയെന്നു തോന്നിയതാണ്... പക്ഷെ പരിപാടി  അപ്രാണികള്‍ കളിക്കുന്ന നാടകമല്ല. അറിവും വിവരവും ഉണ്ടെന്നു പറയപ്പെടുന്ന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയാണ്..... കൂവാന്‍ പോയാന്‍ ചിലപ്പോ ജനനേന്ദ്രിയം പോലും നഷ്ടപ്പെടാം അതാണ്‌ കാലം... പരിപാടിയുടെ അവതാരകന്‍ മലയാളി ഹൌസ് ഫെയിം ജി.സ് പ്രദീപ് ആയിരുന്നു... ഉപരാഷ്ട്രപതി വിഡ്ഢിദിനത്തില്‍ ജനിച്ച വിഡ്ഢിയല്ല എന്നദേഹം ഉറക്കെ പ്രഖ്യാപിച്ചു... കര്‍ട്ടനുപിന്നില്‍ നില്‍ക്കേണ്ട അവതാരകന്‍ സ്റ്റേജില്‍ അമ്പലക്കാള സ്റ്റൈലിലങ്ങ്‌ വിളയാടി... മലയാളി ഹൌസില്‍ ചില്ലറ മാസങ്ങള്‍ ചിലവിട്ടതിന്‍റ ലക്ഷണങ്ങള്‍ നന്നായി കണ്ടു... ഹൌസില്‍  പങ്കെടുത്ത എല്ലാവരുടെമേലും സര്‍ക്കാര്‍തലത്തില്‍ ഒരു നിരീക്ഷണം ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും.... ഊളംമ്പാറയില്‍ ഒരു ജാഗ്രതാനിര്‍ദേശം കൊടുക്കുന്നതും നന്നായിരിക്കും.. നമ്മളിതൊക്കെ സ്ഥിരം കാണുന്നതായതുകൊണ്ട് കുഴപ്പമില്ല; പക്ഷെ  ഉപരാഷ്ട്രപതിക്ക് സംഗതി അത്ര പിടിച്ചില്ല.. അതുകൊണ്ട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു.. മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കി നമ്മള്‍ അവിടെയും തടിയൂരും.. അല്ലപിന്നെ ........ 

 തിരുവനന്തപുരത്തു കേട്ടതിനെക്കാള്‍  മനോഹരമായി ദേശിയഗാനം പാടിക്കേട്ട  മറ്റൊരുപരിപാടി കണ്ടത്, നമ്മുടെ വി.എം സുധീരന്‍സാര്‍ പങ്കെടുത്ത കാസര്‍ഗോട്ടെ ഒരു പരിപാടിയിലാണ്... അന്നു ജനനേതാക്കള്‍ ഒന്നിച്ചാണ് ദേശിയഗാനം പാടിയത്. കുറച്ചുപേര്‍ക്ക് പെട്ടന്നു കഴിഞ്ഞു, കുറച്ചുപേര്‍ പിന്നേയും പാടുന്നു... അവസാനം മൈക്ക് ഓഫ് ചെയ്താണ് തടി കഴിച്ചിലാക്കിയത്...അതോടെ കാസര്‍ഗോഡ്‌ ഇന്ത്യയിലാണോ അതോ മറ്റേതെങ്കിലും രാജ്യത്താണോ എന്നായി സംശയം.. പിന്നെ ഖദര്‍ ധാരികളുടെ ആലാപനമായതുകൊണ്ട് ഇന്ത്യാക്കാരുതന്നെയെന്നു കരുതി ആശ്വസിച്ചു.. ദേശിയഗാനത്തെ ഇങ്ങനെ അപമാനിക്കണോ..? അറിയില്ലേല്‍ മിണ്ടാതിരുന്നുകൂടെ..???
 

 ഈ കാലത്ത് നമ്മുടെ കുട്ടികള്‍ മാത്രമാണ് ദേശിയഗാനം ഏറ്റവും മനോഹരമായി പാടുന്നത്.. നമ്മുടെ ജനനേതാക്കളാണ് ഏറ്റവും മോശമായി ദേശിയഗാനത്തെ അപമാനിക്കുന്നതും...കുറച്ചുപേര്‍ പാടുമ്പോള്‍ വാക്കുകള്‍ ഇല്ല ,ചിലകൂട്ടര്‍ ജയ ഹേ ഹേ ഹോ ഹോ എന്നൊക്കെ പാടുന്നു.മറ്റുചിലര്‍ പാടുമ്പോള്‍ നെഞ്ചത്ത്‌ കൈവെക്കുന്നു..കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സാധാരണ ജനങ്ങള്‍ക്ക് മൊത്തത്തില്‍ കണ്ഫ്യൂഷന്‍ ഏതാണ് ശരി..ശരിക്കും ഏതു രീതിയിലാണിത് പാടേണ്ടത്................. പോലീസിന്‍റെ നാറ്റപ്പേര്‍ ഒഴിവാക്കാന്‍ ഇപ്പൊ പല കാര്യങ്ങളിലും കുട്ടിപ്പോലീസിനെയാണ് വിളിക്കുന്നത്‌.. നമ്മുടെ കുട്ടികള്‍; കുട്ടിപ്പോലിസ്സായി നന്നായി തിളങ്ങുകയും ചെയ്യുന്നു.. ഇനി രാഷ്ട്രിയക്കാരേയും പൌരപ്രമുഖരേയുമൊക്കെ ദേശിയഗാനം പഠിപ്പിക്കാനും നമുക്ക് കുട്ടികളെ ഏര്‍പ്പെടുത്തണം... ദേശിയതയും ദേശസ്നേഹവുമൊക്കെ അവരുടെ മുഖങ്ങളിലാണിപ്പോള്‍ കാണാന്‍ സാധിക്കുന്നത്‌..................