ഹലോ
വിദ്യാധരന്‍ മാഷല്ലേ ..............അതേ ആരാ..............
പള്ളിമേടയില്നിന്നും അച്ചനാ വിളിക്കുന്നത് ............
എന്താ ഫാദര്‍ ..
നാളെ ‘മരിച്ചവിശ്വാസികളുടെ’ ഓര്‍മ്മദിവസമാണ്...
ഞാന്‍ വെറുതെയൊന്നു ഓര്‍മ്മിപ്പിച്ചുവെന്നുമാത്രം ...
ങ്ഹാ...... ഞാന്‍ മറന്നിട്ടില്ല ഫാദര്‍....
പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ കഴിഞ്ഞ്
സെമിത്തേരിയില്‍ പ്രാര്‍ഥനയും ഉണ്ടാകും ..എന്നാ ശരി ഞാന്‍ വെയ്ക്കുവാ..................ശരി
ഫാദര്‍
ഞാന്‍ കലണ്ടറിലെക്ക് നോക്കി.. ഉവ്വ്,,,
വട്ടമിട്ടുവെച്ചിട്ടുണ്ട് ആ ദിവസം. അത് നാളെയാണ് ..ഇന്നെന്‍റെ കൊച്ചുകൃഷിയിടത്തിനു
അവധിയാണ്. വെണ്ടയും,വഴുതനയും,ചീരയും,പാവലുമൊക്കെ ഒരുദിവസം വെള്ളമില്ലാതെ
ജീവിക്കട്ടെ ...ഇളകിക്കിടുന്ന കൈക്കോട്ടിനെ
ഇല്ലിപ്പൂളുകൊണ്ട് മുറുക്കി, മുണ്ടുംഷര്‍ട്ടും ധരിച്ചു, ഒരു തോര്‍ത്ത്
തലയിലും ചുറ്റി, തൂമ്പയും കയ്യിലെടുത്ത് ഭാര്യയെ വിളിച്ചു. രമണിയേ,,,,, ഞാന്‍ അങ്ങോട്ടു പോവുകയാ....
അച്ചന്‍ വിളിച്ചിരുന്നു .................................................ഉവ്വ്
....
നാട്ടുവഴിയിലൂടെ തൂമ്പയും തോളില്‍വെച്ച് ഞാന്‍ പള്ളിസെമത്തേരി ലക്ഷ്യമാക്കി നടന്നു...
കവലയില്‍ എല്ലാവരുമുണ്ട് , മാഷേ ഞങ്ങളു വരണോ..........വേണ്ട വേണ്ട ആരും
വരേണ്ട ..................വൈകിട്ട് കാണാം...
വര്‍ഷത്തില്‍ ഒരുദിവസം തൂമ്പയും തോളില്‍വെച്ച്
പള്ളി സെമിത്തേരിയിലേക്ക് വിദ്യാധരന്‍ നടത്തുന്ന യാത്രയെക്കുറിച്ച് അവര്‍ക്കെല്ലാമറിയാം.... ഇന്നത്തെ പണിക്ക് ഞാന്‍ ആരെയും കൂട്ടിനു വിളിക്കാറില്ല. അത് വിദ്യാധരന്‍
മാത്രം ചെയ്യേണ്ട പണിയാണ്. അതെന്‍റെ മാത്രം അവകാശമാണ് ..ജീവനുള്ള കാലത്തോളും ഞാനതു
ചെയ്യും...
നടത്തം പള്ളിയുടെ സെമത്തേരിയില്‍ അവസാനിച്ചു... അവിടെ
രണ്ടു കുഴിമാടങ്ങളില്‍ ഉറങ്ങുന്നവര്‍ ഇന്നത്തെദിവസം വിദ്യാധരനെ കാത്തിരിക്കും. ഞാന്‍
ചെല്ലാന്‍ വൈകുന്ന ഓരോനിമിഷങ്ങളിലും അവര്‍ തമ്മില്‍ പറയും ഇന്ന് വിദ്യാധരന്‍
വരില്ലേ... അവന്‍ പറ്റിക്കുമോ....ഇല്ല; ഞാനിതാ വന്നിരിക്കുന്നു. മുണ്ടിന്‍റെ
മടക്കിക്കുത്ത് അഴിച്ചിട്ടു, തലയില്‍ വട്ടംകെട്ടിയ തോറത്തഴിച്ചു തോളിലിട്ടു, തൂമ്പ
താഴെവെച്ചു. ഞാന്‍ അവരെ ഓര്‍ത്തു. എന്‍റെ ഏറ്റവും പ്രിയസുഹൃത്ത് ജോണും അവന്‍റെ
അമ്മയും ഉറങ്ങിക്കിടക്കുന്ന കുഴിമാടം.. ആ കുഴിമാടങ്ങളെ പുതഞ്ഞുനിന്നിരുന്ന
പുല്ലുകളും കളകളും പറിച്ചു കളഞ്ഞു. കൈക്കോട്ട് ഉപയോഗിച്ച് പരിസരം വൃത്തിയാക്കി... ഞാന്‍
അവരുടെ അടുത്തിരുന്നു .നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പിനെക്കാള്‍ കണ്ണില്‍നിന്നും
പൊടിഞ്ഞ കണ്ണൂനീരിനെ ഞാന്‍ കൈകൊണ്ടു തുടച്ചുനീക്കി...വിദ്യാധരന്‍
വ്യാകുലപ്പെട്ടു...
വര്‍ഗ്ഗീസ്മാഷും
അന്നമ്മടീച്ചറും ഏകമകന്‍ ജോണുമടങ്ങുന്ന കുടുംബം കോട്ടയംജില്ലയില്‍നിന്നും അച്ഛന്‍
പഠിപ്പിക്കുന്ന സ്കൂളിലേക്ക് മാറ്റംകിട്ടി വന്നവരാണ്... പരിചയമില്ലാത്ത നാട്ടില്‍ അവര്‍
ഞങ്ങളുടെ കുടുബത്തിന് നല്ല അയല്‍ക്കാരായിരുന്നു... എന്‍റെ അതേ പ്രായത്തിലുള്ള
ജോണും ഞാനും നല്ല സുഹൃത്തുകളായി വളര്‍ന്നു...കോളേജ് പഠനത്തിനായി നഗരത്തിലേക്ക്
തിരിച്ച ജോണ്‍ അപ്രതിക്ഷിതമായി ഒരു ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. എല്ലാം
നഷ്ടപ്പെട്ട സാറിനെയും ടീച്ചറെയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ലായിരുന്നു.
മകന്‍ മരിച്ചിട്ടും, അവന്‍ മരിച്ചിട്ടില്ല എന്ന രീതിയിലാണ് സാറും ടീച്ചറും
ജീവിച്ചത്.. അവന്‍റെ മുറിയും കിടക്കയും പുസ്തകങ്ങളുമെല്ലാം എപ്പോഴും വൃത്തിയാക്കി
അടുക്കിപ്പെറുക്കിവെച്ചു അവര്‍ അവനെ കാത്തിരുന്നു... ഒരിക്കലും തിരിച്ചുവരാത്ത ആ
കാത്തിരിപ്പിനു ഞാനും സാക്ഷിയായിരുന്നു. മകനെക്കുറിച്ച് അവര്‍ പറഞ്ഞതിനൊക്കെയും
ഞാനും തലകുലുക്കി.. മകന്‍ ഇവിടെയായതുകൊണ്ട് പെന്‍ഷന്‍ പറ്റിയാലും തങ്ങള്‍
എങ്ങോട്ടും പോകില്ലായെന്നവര്‍ കൂടെക്കൂടെ പറയുമായിരുന്നു... വര്‍ഷങ്ങള്‍ കഴിഞ്ഞു..
സാറും ടീച്ചറും പെന്‍ഷനായി... കാലചക്രം ഉരുണ്ടപ്പോള്‍ ടീച്ചറും ഓര്‍മ്മയായി...ഭാര്യയും
മകനും നഷ്ടപ്പെട്ട മാഷ് അനാഥനായി.....സംസ്ക്കാരത്തിനു വന്ന കോട്ടയംകാരായ
ബന്ധുക്കള്‍ തങ്ങളോടൊപ്പം ചെല്ലാന്‍ മാഷിനെ നിര്‍ബന്ധിച്ചു...മകനെയും ഭാര്യയെയും
തനിച്ചാക്കി താന്‍ എങ്ങോട്ടും ഇല്ലായെന്നു മാഷ്.. അവസാനം പള്ളീലച്ചന്‍റെയും
ബന്ധുക്കളുടെയും മറ്റു സുഹൃത്തുക്കളുടെയും സംസാരത്തിനൊടുവില്‍ തന്‍റെ അനാഥത്വവും
വാര്ധിക്യവും അംഗികരിച്ചുകൊണ്ട് മാഷ് ബന്ധുകള്‍ക്കൊപ്പം യാത്രയായി..പോകാന്‍നേരം
വര്‍ഗ്ഗീസ്മാഷ് എന്നെ അരികിലേക്ക് വിളിച്ചു.
വിദ്യാധരാ നീയും എനിക്കൊരു മകനെപ്പോലെയാണ്.മറ്റു
മാര്‍ഗങ്ങളോന്നും ഇല്ലാത്തതിനാല്‍ ഞാന്‍ ഇവരോടൊപ്പം പോവുകയാണ്..എനിക്കൊരു കാര്യം
നിന്നോട് പറയാനുണ്ട്; അപേക്ഷയാണ്. എന്‍റെ അന്നമ്മയും ജോണും ഇവിടുത്തെ
സെമിത്തേരിയില്‍ ഉറങ്ങുന്നുണ്ട്.ഞാനല്ലാതെ അവരെ ഓര്‍ക്കാന്‍ വേറാരുമില്ല...എനിക്കിനി
ഇങ്ങോട്ടുവരാന്‍ കഴിയുമോയെന്ന് അറിയില്ല.. വര്‍ഷത്തില്‍ ഒരു ദിവസം; ഒരു
ദിവസമെങ്കിലും മോന്‍ അവരുടെ കുഴിമാടത്തില്‍ പോകണം; അവിടമൊന്നു വൃത്തിയാക്കി,
അവരുടെ കുഴിമാടത്തില്‍ ഓരോ മെഴുകുതിരി കത്തിക്കണം, അവരെ ഓര്‍ക്കണം.. മറക്കരുത്. സാര്‍
എന്നെ കെട്ടിപ്പിടിച്ച് എന്‍റെ തോളില്‍ തലചായ്ച്ച് കരഞ്ഞു.. കണ്ണുനിറഞ്ഞ ഞാന്‍,,, ഉഉം,,,,
എന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല..മാഷ് കൈവീശി യാത്രയായി....
ഇല്ല വര്‍ഗ്ഗീസ്സാറെ... വിദ്യാധരന്‍ വാക്ക്
തെറ്റിച്ചിട്ടില്ല. ‘മരിച്ചവിശ്വാസികളെ’ ഓര്‍ക്കുന്നദിവസം വിദ്യാധരന്‍ കൃത്യമായി
ഇവിടെ വരും; ഇവിടം വൃത്തിയാക്കി ഞാന്‍ അവരെ ഓര്‍ക്കും ..അതെന്‍റെ കടമയും
അവകാശവുമായി ഞാന്‍ കൊണ്ടുനടക്കുന്നു..
വൃത്തിയാക്കല്‍ കഴിഞ്ഞ് വിയര്‍ത്തോലിച്ചശരീരവും
.ഓര്‍മ്മകള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ വീട്ടിലേക്കുപോയി.
പിറ്റേന്ന് രാവിലെതന്നെ കുളിച്ചു റെഡിയായി ..മാഷേ
ഞങ്ങളും വരണോ..? രമണിയുടെ ചോദ്യം. വേണ്ട നിങ്ങള്‍ അമ്പലത്തില്‍ പൊയ്ക്കോ; രണ്ടു
വഴിപാടുകളും നടത്തിക്കോ. ഞാന്‍ തൊടിയിലേക്ക് ഇറങ്ങി.. ചെണ്ടുമാല്ലികയുടെയും, റോസയുടെയും, ചെത്തിയുടെയും കുറച്ചു പൂക്കള്‍ പറിച്ചു
കൂടിനകത്താക്കി കവലയിലേക്ക് നടന്നു. നായരുടെ കടയില്‍നിന്നും ഒരുകൂട് സൈക്കിള്‍
ബ്രാന്‍ഡ് സുഗന്ധത്തിരിയും, ഒരുകൂട് മെഴുകുതിരിയും, ഒരു തീപ്പെട്ടിയും വാങ്ങി
സെമിത്തേരിയിലീക്ക് നടന്നു..പള്ളിയിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞ വിശ്വാസികള്‍,
തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങളില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു..മെഴുകുതിരിയും
സാമ്പ്രാണിയും കത്തിക്കുന്നു.. വിദ്യാധരനും പൂക്കള്‍വെച്ചു, സാമ്പ്രാണിയും മെഴുകുതിരികളും
കത്തിച്ചു.. ജോണിനെയും അവന്‍റെ അമ്മയേയും ഓര്‍ത്തു..ഏകനായി മടങ്ങിപ്പോയ വര്‍ഗ്ഗിസ്
മാഷിനെ ഓര്‍ത്തു..
ഇന്നെലെയുള്ളോര്‍,,, ഇന്നിവിടില്ല,,,, ഇനി
വരികില്ല...
യാത്രക്കാരാ,,,, മുന്നിലിതാ നിന്‍,,,,,
കബറിടമല്ലോ............
സെമിത്തേരിയില്‍ നിന്നുകൊണ്ട് ...അച്ചന്‍
ഈണത്തില്‍ പാടി...ഭഗവാനേ അടുത്തവര്‍ഷവും ഇവിടെവന്നു ഇവര്‍ക്കുവേണ്ടി തിരികത്തിക്കാന്‍
എന്നെ അനുവദിക്കണമേയെന്നു ഞാനും പ്രാര്‍ഥിച്ചു....
നമുക്കുവേണ്ടി കാത്തിരിക്കാനും നമ്മളെ ഓര്‍ക്കാനും
ആരെങ്കിലും ഉള്ളതു വലിയൊരു ഭാഗ്യമാണ്..കാലങ്ങള്‍ക്ക് മുന്പ് ഒരു പിതാവ് നടത്തിയ
അപേക്ഷയെത്തുടര്‍ന്നു വിദ്യാധരന്‍ നടത്തുന്ന ഓര്‍മ്മപുതുക്കലുകളെക്കാള്‍ എത്രയോ
മഹത്തരമാണ്...ആരോടും പരാതിപറയാതെ, പ്രതിഫലം കാംക്ഷിക്കാതെ ഓര്‍മ്മിക്കാന്‍
ആരുമില്ലാത്തവര്‍ക്കുവേണ്ടി ജീവിക്കുന്നത്...
മയക്കുമരുന്നു
കേസില്‍ പത്തുവര്‍ഷം ജയില്‍വാസം കഴിഞ്ഞു
മോചിതനായ, കടുത്ത വിഷാദരോഗത്തിനടിമയായ
നാല്‍പതുകാരനെ ഭാര്യയും ബന്ധുക്കളും കയ്യൊഴിഞ്ഞപ്പോള്‍, ഇനി ഇതിനെ എവിടെ
ഉപേക്ഷിക്കുമെന്നു അധികൃതര്‍ അന്വേഷിച്ചപ്പോള്‍, ആ സഹോദരനെ ഞാന്‍ ഏറ്റെടുക്കാമെന്നു
പറഞ്ഞുകൊണ്ട് മുന്നോട്ടുവരുന്ന ആള്‍ തീര്‍ച്ചയും ദൈവീകതയുള്ളവനാണെന്നു ഞാന്‍
കരുതുന്നു... ഗീതാഞ്ജലിയിലൂടെ ടാഗോര്‍ ലോകത്തോട് പറഞ്ഞ ആ ദൈവം എന്‍റെ നാട്ടിലുമുണ്ടെന്നു
എനിക്ക് മനസ്സിലായി.. അരയങ്ങാട് സ്നേഹഭവനിലെ സ്റ്റീഫന്‍ എന്ന ആ മനുഷ്യസ്നേഹിയില്‍
ടാഗോര്‍കാണിച്ചുതന്ന ആ ദൈവം
കുടികൊള്ളുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. ഉച്ചത്തില്‍ ആര്‍പ്പ് വിളിക്കാന്‍
ഭക്തരില്ല... പൂജാമുറിയിലെ ചിത്രമല്ല...ആത്മീയ പ്രാഭാഷണങ്ങളില്ല...പണം കൊടുത്താല്‍
കിട്ടുന്ന അനുഗ്രഹങ്ങളില്ല... പക്ഷെ കര്‍മ്മമാണ് ധര്‍മ്മം എന്നു കരുതുന്ന ആ
മനുഷ്യന്‍റെ ലോകം സന്ദര്‍ശിക്കുന്ന എല്ലാ മനുഷ്യരിലും... ദൈവമേ ഞാന്‍ എത്രയോ
ഭാഗ്യവാന്‍ എന്നു പറയുന്ന ഒരു നിമിഷം ഉണ്ടാകുന്നു..
കണ്ണൂര്‍ ജില്ലയിലെ കോളയാട് പഞ്ചായത്തിലെ കോളയാട്
ടൌണില്‍ നിന്നും ഏതാണ്ട് അഞ്ചുകിലോമീറ്ററോളം ഉള്ളിലായി സ്ഥിതിചെയ്യുന്ന അരയങ്ങാട്
സ്നേഹഭവന്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒത്തിരി മനുഷ്യജീവികളുടെ
അഭയകേന്ദ്രമാണ്.. ഒരിക്കല്‍ അവിടം സന്ദര്‍ശിക്കാന്‍ പോയ വിദ്യാധരനോട് അഴികള്‍ക്കുള്ളില്‍
അടച്ചിട്ടിരുന്ന മാനസികരോഗിയായൊരു കുട്ടി, ഒരു ആവശ്യം പറഞ്ഞു,,,,’ചേട്ടന്‍ ഇനി
ഇവിടെ വരുമോ..?’ വരുമെന്നുള്ള എന്‍റെ മറുപടികേട്ട അവന്‍ പറഞ്ഞു .ഇനി വരുമ്പോള്‍
എനിക്കൊരു ചോക്ക് കൊണ്ടുവരണം.. എന്തിനാ മോനെ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി
ഇതാണ് “..എനിക്കൊരു പടം വരയ്ക്കണം ദൈവത്തിന്‍റെ.....”. സ്വബോധം നഷ്ടപ്പെട്ടവരേയും,
പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി കിടക്കുന്നവരെയും, കിടക്കുന്ന സ്ഥലത്തുതന്നെ
മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരെയും ഞാന്‍ അവിടെ കണ്ടു.. അവിടെ ജാതിയില്ല,
മതമില്ല...സംവരണങ്ങള്‍ ഒന്നുമില്ല... എല്ലാവരും മനുഷ്യര്‍ മാത്രം...ഞാനൊരു ചോക്കുകൊടുത്താല്‍
ആ കുട്ടി വരയ്ക്കുന്ന ദൈവത്തിന്‍റെ മുഖം എങ്ങനെ ഇരിക്കും..ചിത്രങ്ങളില്‍ കാണുന്ന
സുന്ദരമുഖമായിരിക്കുമോ ആ ദൈവത്തിന്.... അല്ല എന്നു ഞാന്‍ കരുതുന്നു..അവന്‍
വരയ്ക്കുന്ന ദൈവത്തിന്‍റെ മുഖം; ബ്രദര്‍ സ്റ്റീഫന്‍റെ മുഖമായിരിക്കും....................