**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, April 27, 2017

ഹൈറേഞ്ചിലെ സാംസ്കാരിക പ്രസവം



  ശ്രദ്ധിക്കുക; ഇടുക്കിയില്‍ ഹൈവോള്‍ട്ടേജാണ് നിങ്ങളുടെ സാധനങ്ങള്‍ അടിച്ചുപോകാന്‍ സാദ്ധ്യതയുണ്ട്

 ആശാന്‍ വളരെ സിമ്പിളാണ് ബട്ട്‌ പവര്‍ഫുള്‍ ആണ്.. ശരിക്കും പറഞ്ഞാല്‍ തനതു ഗ്രാമീണഭാഷ  നാടന്‍ രീതിയില്‍ വറുത്തരച്ചു മുളകിട്ടു നല്ല വാറ്റു ചാരായത്തിനു തൊട്ടുകൂട്ടാന്‍ പരുവത്തില്‍ കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചത്‌ മണിയാശാന്‍ മന്ത്രിയായതിനു ശേഷമാണ്.. അതിനു മുന്‍പ് അങ്ങ് ഇടുക്കിക്കാര്‍ക്ക് മാത്രമാണ് അതിനു ഭാഗ്യമുണ്ടായിരുന്നത്.. ഇപ്പോഴാകട്ടെ ആ ഭാഗ്യം കേരളം മുഴുവന്‍ അലയടിക്കുകയാണ്.. ഈ ഗ്രാമീണഭാഷയെന്നു പറഞ്ഞാല്‍ അത് വല്ലാത്തൊരു ഭാഷയാണ്. കേള്‍ക്കുന്നവര്‍ക്ക്  അവരെക്കുറിച്ചാണെന്നും പറയുന്ന നമുക്ക് നമ്മളെക്കുറിച്ചാണെന്നും തോന്നിപ്പിക്കണം അതാണ്‌ അതിന്‍റെ ശൈലി.. ആശാന്‍ അക്കാര്യത്തില്‍ കുഞ്ചന്‍നമ്പ്യാര്‍ക്ക് തൊട്ടുപിന്നില്‍ വരും. നമ്മളൊക്കെ ഗ്രാമത്തിലാണ് ജീവിക്കുന്നതെങ്കിലും ഇമ്മാതിരി ഭാഷാപ്രയോഗത്തില്‍ അത്രയ്ക്ക് പ്രാവിണ്യം പോരാ..
“1,2,3 ഒന്നിനെ വെട്ടിക്കൊന്നു, മറ്റൊന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ തൊഴിച്ചുകൊന്നു... അന്ന്‍ ആ സമരം നിരോധിച്ച പ്രിന്‍സിപ്പല്‍ ഉണ്ടല്ലോ കതകടച്ചിരുന്നു മറ്റേ പരിപാടിയാണ്..... മഹിജ കതകടച്ചാല്‍ അത് വേറെ പണിയാകും....... സബ്കളക്ടര്‍ ചെറ്റ, ഊള അവനെ ഊളമ്പാറയ്ക്ക് വിടണം... പെമ്പിളഒരുമ്മ നടന്നു; അന്ന്‍ കുടീം സകല വൃത്തികേടും നടത്തി മനസ്സിലായില്ലേ അടുത്തുള്ള കാട്ടിലായിരുന്നു അന്നു പണി......”. തനി ഗ്രാമീണ ഭാഷതന്നെ. സിമ്പിള്‍ ബട്ട്‌ പവര്‍ഫുള്‍....എല്ലാവര്ക്കും മനസ്സിലായില്ലേ..? മനസിലകാത്തവര്‍ ഉണ്ടോ ഉണ്ടെങ്കില്‍ പറയണം.?.

 അടുത്തത്‌ മണിയാശാനെ കുറ്റം പറഞ്ഞുകൊണ്ട് നിയമസഭയില്‍ നടന്ന ഗ്രാമീണ ശൈലികള്‍
തിരുവഞ്ചൂര്‍ സര്‍----പെണ് പെണ് പെണ് മ്പിഴ മ്പിഴ ള ള എരുമ മ ... ങ്ങാ പെമ്പിളഒരുമ
മാണി സര്‍-----മണി രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച്  ഞാനും എന്‍റെ പാര്‍ട്ടി അംഗങ്ങളും രാജിവെയ്ക്കുന്നു
സ്പീക്കര്‍ ----ഉറപ്പാണോ
മാണിസാര്‍----സോറി രാജിവെയ്ക്കുന്നില്ല
പിണറായി സാര്‍---ചപ്പാത്തി ചോല,,, ചപ്പാത്തിചോല.... ങ്ങേ,, എന്തോന്നാ.. അതേ പാപ്പാത്തിചോല..
മണിയാശാനെ നന്നാക്കാന്‍ ഇറങ്ങിയ എല്ലാവര്ക്കും നാക്ക് കൊഴയുന്നു... ആശാന് മാത്രമല്ല മൊത്തത്തില്‍ ബാധ പിടിച്ചെന്നു തോന്നുന്നു.. ഉടനെ ഒരു ശത്രുസംഹാര ഹോമമാണ് നടത്തേണ്ടത്  ...

മാധ്യമങ്ങള്‍  എഡിറ്റുചെയ്ത് കേള്‍പ്പിച്ച ആശാന്‍റെ പ്രസംഗത്തില്‍ കേള്‍ക്കുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍; എഡിറ്റുചെയ്യാത്ത പ്രസംഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായിട്ടാണ് തോന്നിക്കുന്നത്; ചുരുക്കത്തില്‍ നമ്മുടെ മാധ്യമ സഖാക്കള്‍ എല്ലാവരുംകൂടി ആശാനിട്ടു നൈസായിട്ടോന്നു പണിഞ്ഞതല്ലേയെന്നു സംശയം..

 വാര്‍ത്തകള്‍ ഏതു രീതിയിലും സൃഷ്ടിക്കാമെന്നും; നിര്‍മ്മിക്കുന്ന മസാല വാര്‍ത്തകള്‍ക്ക് നല്ല എരിവ് കിട്ടാന്‍ അല്പം സ്ത്രീവിരുദ്ധ പരാമര്‍ശം കൂടി ചേര്‍ത്ത് ഇളക്കിയാല്‍ മതിയെന്നും മംഗളം കാണിച്ചുതന്നതാണ്.. ആ കലാപരിപാടി മൂന്നാറിലും നടത്തിയിരിക്കുന്നുവെന്നുവേണം കരുതാന്‍.
ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധിയെന്ന നിലയില്‍ വിവാദപ്രശ്നങ്ങളില്‍ ഇടപെട്ടു സംസാരിക്കുമ്പോള്‍ ഇമ്മാതിരി ഗ്രാമീണഭാഷയെക്കാള്‍ നല്ലത് അച്ചടിഭാഷയാണെന്ന്‍ വെളിവുള്ള സമയത്ത് അറിവുള്ള ആരെങ്കിലും പറഞ്ഞുകൊടുത്താല്‍ നന്നായിരിക്കും... ഗുളികന്‍റെ ഉപദ്രവം നിമിത്തം വികിടസരസ്വതി മാത്രമാണ് എപ്പോഴും നാവില്‍ വരുന്നതെങ്കില്‍.. വിവരോം വിദ്യാഭ്യാസവുമുള്ള  ഒരു ഉപദേശകനെ നിയമിച്ചു എഴുതിത്തരുന്നത്‌ വായിച്ചാല്‍ മതിയാകും.. പക്ഷെ ഒരു സംശയം; ആശാനെപ്പോലെ    പള്ളിക്കൂടത്തിന്‍റെ പടി കാണാത്ത,  മണ്ണിനോടും തൊഴിലാളികളോടും ഇടകലര്‍ന്ന്‍ ജീവിച്ചുകൊണ്ടു രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന  തനി ഗ്രാമീണരായ എത്രയധികം ആളുകളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കുന്നു...അവരൊന്നും 1,2,3 മോഡല്‍ പ്രസംഗമോ, കതകടച്ചുള്ള പണിയോ, കാട്ടിലെ പണിയോ അല്ല ജനങ്ങളോട് സംസാരിക്കുന്നത്.. അവരാരും കൃത്യമായ നിയമനിര്‍വ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരേ ചെറ്റയെന്നും ഊളമ്പാറയ്ക്ക് അയക്കണമെന്നും പറയുന്നില്ല. അങ്ങനെ വരുമ്പോഴാണ് ആശാന്‍ വല്ല മരുന്നും മാറിക്കഴിച്ചോയെന്ന സംശയം ബാലപ്പെടുന്നത്...

 മലയാള ഭാഷതന്‍ മാതള ഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിന്‍റെ ഗ്രാമീണശൈലി നിന്‍
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു” 

  ശ്രീ കുമാരന്‍ തമ്പി എഴുതി ദാസേട്ടന്‍ പാടി  മലയാളി  ഏറ്റുപാടിയ  ആ ഗ്രാമീണശൈലി ആര്‍ക്കും അരോചകം ഉണ്ടാക്കുന്നതല്ല.. ശുദ്ധമായ ഗ്രാമീണഭാഷയെന്നാല്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളോ, വെല്ലുവിളികളോ, പച്ചത്തെറികളോ ആണെന്നുള്ള ധാരണ വെറും അബദ്ധമാണ്... ഇടുക്കിയെന്നല്ല ഏതു ജില്ലയിലും  ശുദ്ധമായ ഗ്രാമീണ ഭാഷയെന്നാല്‍ തേനൂറുന്ന ഭാഷയാണ്.. അതില്‍ കണകൊണാന്നുള്ള തള്ളോന്നുമില്ല.. ആശാന്‍ പറയുന്നത് ദിലീപ് സിനിമയിലെപോലെ ദ്വയാര്‍ത്ഥരീതിയിലുള്ള വളിച്ച കോമഡിഭാഷയാണ്. അത് തനി ന്യൂജന്‍ ഭാഷയാണ്‌. വേണമെങ്കില്‍ ഒരാശ്വാസത്തിന് കള്ളുഷാപ്പ്  ഭാഷ എന്നുവേണേല്‍ പറയാം.. വായില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്ന വാക്കുകള്‍ പുറത്തുചാടുമ്പോള്‍ സ്വന്തം കൈകൊണ്ട് സ്വന്തം മോന്തയ്ക്ക് നന്നായൊന്ന് തേമ്പുക... വായില്‍ ചോരയുടെ രുചി തോന്നിയെങ്കില്‍ ചികല്‍സ ക്ലിക്കായി യെന്ന് ആശ്വസിക്കാം. അല്ലാതെ എല്ലാ വളിപ്പുകളും ഒരു ഉളുപ്പുമില്ലാതെ പറഞ്ഞിട്ട് അതെല്ലാം ഗ്രാമീണഭാഷയാണെന്നു പറഞ്ഞാല്‍ ഇത് കേരളമല്ലേ ആശാനെ.. ആശാന്‍ ഇമ്മാതിരി പ്രയോഗമാണ് നടത്തുന്നതെങ്കില്‍ ആശാന്‍റെ കളരിയില്‍ നിന്നും പുറത്തുവരുന്ന അണികള്‍ എന്തു ഭാഷയായിയിരിക്കും പ്രയോഗിക്കുക. അതുകൊണ്ട് പ്ലീസ് മലയാള ഭാഷയെ നാറ്റിക്കരുത്

 ഒരു കണക്കിനുനോക്കിയാല്‍ ആശാനേപ്പോലുള്ളവര്‍  എല്ലാ സര്‍ക്കാരുകളുടെയും   അഭിവാജ്യഘടകം തന്നെയാണ്. ഒരു സര്‍ക്കാര്‍  എന്നൊക്കെപ്പറഞ്ഞാല്‍ അല്പം കോമഡിയൊക്കെ വേണ്ടേ... കഴിഞ്ഞ സര്‍ക്കാരില്‍ ആ റോള്‍ ഭംഗിയായി നടത്തിക്കൊണ്ടുപോയത് പിസി ജോര്‍ജ് സാറാണ്... എല്ലാ അന്തി ചര്‍ച്ചകളിലും പി സിയുടെ ഒരു കോമഡി കേട്ടില്ലെങ്കില്‍ മലയാളിക്ക് ഉറക്കം വരില്ലായെന്നതായിരുന്നു അവസ്ഥ.. ഇപ്പൊ പി സി ഔട്ട് പകരം ഇപ്പോഴത്തെ കൊമേഡിയനായി ആശാന്‍ രംഗത്തു വന്നിരിക്കുന്നു... ഒരു വാര്‍ത്തയിലും കിട്ടാതെ  ചുമ്മാ ചെറ്റപൊക്കാനും കട്ടിലിനടിയില്‍ ക്യാമറ വെച്ച് ബ്രേക്കിംഗ് ഉണ്ടാക്കാനും നടക്കുന്ന മാധ്യമങ്ങള്‍ ആശാനെ പൂവിട്ടുപൂജിക്കുകയാണ് ചെയ്യേണ്ടത്. ജിഷ്ണു സമരം കഴിഞ്ഞു മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെന്ത് ബ്രേക്കിംഗ് എന്നോര്‍ത്തു വാ പൊളിച്ചിരിക്കുമ്പോഴല്ലേ  ആശാന്‍ നല്ല നേരിപ്പ് പ്രസംഗവുമായി വരുന്നത്. ഒരാഴ്ച്ചത്തെയ്ക്ക് അലക്കാനുള്ള വക ധാരാളം ... സത്യത്തില്‍ ; ഏതെങ്കിലും കവല പ്രസംഗത്തില്‍ ഉറക്കം തൂങ്ങിയാടുന്ന അണികളെ  ഉഷറക്കാന്‍ കുറെ വളിപ്പുകളടിക്കുക അത്രെയേ ഉദേശിച്ചോള്ളൂ.. അല്ലാതെ അഴിമതിനടത്തി, അധികാരദുര്‍വിനിയോഗം ചെയ്ത്,, സ്ത്രീപീഡനത്തില്‍പ്പെട്ട്,,, പാര്‍ട്ടിയെയും അണികളെയും നാറ്റിച്ച്,,,, ജയിലില്‍ പോകുന്ന സീനോന്നും ഉണ്ടാക്കിയില്ലല്ലോ..  കേള്‍ക്കുന്നവനെ ഒന്ന് മൂപ്പിക്കാന്‍  പ്രസംഗത്തില്‍ സ്ഥിരമായി പ്രയോഗിക്കുന്ന ചില ചേഷ്ടകളും വളിപ്പ് പ്രയോഗങ്ങളും നടത്തി ഇതൊക്കെ ഇല്ലാതെ എന്ത് രാഷ്ട്രീയം...

  അമേരിക്ക സിറിയയില്‍ ബോംബിട്ടാല്‍ അതിനെക്കുറിച്ച് മണിയാശാന്‍ എന്തുപറയുന്നുവെന്നാണ് ഇപ്പോള്‍ കേരളം അന്വേഷിക്കുന്നത്.. നമ്മുടെ മാധ്യമങ്ങള്‍ക്ക് പറ്റിയ ഒരു ന്യൂസ് മേക്കറാണ്  മണിയാശാന്‍.  ചുമ്മാകേറി രാജിവെയ്ക്കണമെന്നോന്നും പറഞ്ഞുകളയരുത്... രാജിവെച്ചാല്‍ ഇതുപോലൊരു ന്യൂസ് മേക്കാറെ ഇനി കിട്ടാന്‍ സാദ്ധ്യതയില്ല... ബോക്സര്‍  മുഹമ്മദ് അലി കേരളത്തിന്‍റെ അഭിമാനതാരമാണെന്നും സ്വര്‍ണമെഡല്‍ നേടിയുണ്ടെന്നുമുളള അറിവ് കേരളത്തിന്‌ പകര്‍ന്നുതന്ന ഇ പി ജയരാജന്‍റെ  ഒഴിവിലാണ് മണിയാശാന്‍ മന്ത്രിയായതെന്ന് മറക്കരുത്.. മുന്നേ ഗമിച്ച ഗോവുതന്‍ പിന്നെ ഗമിക്കുന്നു ഗോക്കളെല്ലാം അത്രേള്ളൂ...

  എന്തുതന്നെ വന്നാലും മണിയാശന്‍ രാജിവെയ്ക്കരുത്‌. രാജിവെയ്ക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ തനി ഗ്രാമീണ ഭാഷയില്‍ അവര്‍ക്കുള്ള മറുപടിയും കൊടുക്കണം.. ഈ കോണാത്തിലെ മന്ത്രിപ്പണി ചെലവന്മാരുടെ കാട്ടിലെ പണികാരണം മടുത്തു പണ്ടാരമടങ്ങി; പിന്നെ പാര്‍ട്ടിക്കാരുടെ മറ്റേപ്പണിയില്‍ എല്ലാവരും കൂടി എന്നേ ഊമ്പിച്ചു കൈയ്യില്‍ തന്നതിനാല്‍ ..കോപ്പ് ഞാനിതാ രാജിവെയ്ക്കുന്നു ഇതാ കൊണ്ടുപോയി ഏതു മാറ്റെടത്തെയ്ക്കാന്നാ തള്ളിക്കൊട്.... എന്നൊന്നും ഗ്രാമീണ ഭാഷയില്‍ പറഞ്ഞ് രാജി വെച്ചേക്കരുത്. കാരണം  അരിയില്ല, പഞ്ചാരയില്ല, മദ്യമില്ലാ, ഉള്ളതിനെല്ലാം  തീവില എന്നോക്കെയോര്‍ത്തു വിഷമിക്കുമ്പോള്‍ അല്പം മനസ്സമാധാനത്തിനായി ഒന്ന് മാറിച്ചിന്തിക്കാന്‍ മണിയാശന്‍ ഹിറ്റുകള്‍ക്കായി  കേരളം കാത്തിരിക്കുകയാണ്..

 ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം മണിയാശാനേപ്പോലുള്ള  ഹൈവോള്‍ട്ടേജ് സെലിബ്രിറ്റികളെക്കൊണ്ട് പ്രശസ്തിയിലെക്കുയരുന്ന ഒരുപാട് ചെറുമീനുകളുണ്ട്. ശ്രദ്ധിച്ചില്ലേല്‍ അവരുതന്നെ ആശാനും പാര്‍ട്ടിക്കും  കുരിശാകും.. ആശാന്‍ മന്ത്രിയാണെങ്കില്‍ അവര്‍ മുഖ്യമന്ത്രിതന്നെയാകാന്‍ സാദ്ധ്യതയുണ്ട്. കാര്യങ്ങള്‍ ഈ പോക്കുപോയാല്‍ മണിയാശാന്‍ ഗ്രാമീണഭാഷ പറഞ്ഞുപറഞ്ഞ് ഒടുക്കം ഇടുക്കിയില്‍നിന്നും മറ്റൊരു കേജരിവാളിനെ ഉയര്‍ത്തിക്കൊണ്ടുവരും.. ആശാന്‍ പഴയ കവലപ്രസംഗവും പശു വളര്‍ത്തലുമായി ശിഷ്ടകാലം കഴിക്കും. പക്ഷെ പാര്‍ട്ടിക്ക് പരിപ്പുവട തിന്നാനും കട്ടന്‍ചായ കുടിക്കാനും പേരിനുപോലും ഒരു കോട്ടപ്പള്ളിയെ കിട്ടില്ല. അതുകൊണ്ട് ഭരണം കഴിയുന്നതുവരെയെങ്കിലും ആശാന്‍റെ നാക്ക്; ചൊടിയുമായി തുന്നിക്കൂട്ടുന്നത് നല്ലതാണ് .


ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

Sunday, April 23, 2017

കുരിശായ കുരിശുതകര്‍ക്കല്‍


  പാപ്പാത്തിച്ചോലയും, മലയിലെ പൊളിച്ചകുരിശും പ്രശസ്തമാവുകയാണ്.. കൈയ്യേറ്റമെന്നൊക്കെ ചുമ്മാ പറയുന്നതാണ്; അവിടെ ഒരു കൈയ്യേറ്റവും ഇതുവരെ ഉണ്ടായിട്ടില്ല.. ചുമ്മാ കാടുംപടലും പിടിച്ചുകിടന്ന സ്ഥലത്ത് സ്പിരിച്യല്‍ ടൂറിസം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്പിരിറ്റ് കൂടിയ എതോചിലര്‍ മൂന്നാറിലെ ഏതോ വെല്‍ഡിങ്ങ് കേന്ദ്രത്തില്‍ വച്ച് രണ്ടു ഇരുമ്പുകഷണങ്ങള്‍ ഒരു നിശ്ചിത അളവില്‍ കൂട്ടിയോജിപ്പിച്ച് ലോറിയിലും തലച്ചുമടായും കൊണ്ടുവന്നു പാപ്പാത്തിമലയില്‍ നാട്ടിവയ്ക്കുന്നു. ചുമ്മാ ഒരു അടയാളത്തിന് വേണ്ടിമാത്രം.. നാട്ടിക്കഴിഞ്ഞപ്പോഴാണ് അതിനു കുരിശുരൂപത്തിനോട് സാമ്യമുണ്ടായത്. അതുവരെ വനംവകുപ്പിനോ റവന്യൂവകുപ്പിനോ ഒരു അപാകതയും തോന്നിയില്ല. വണ്ടിക്ക് കൊണ്ടുവന്നതോ തലച്ചുമടായി കൊണ്ടുപോയതോ കോണ്ക്രീറ്റിട്ടു ഉറപ്പിച്ചതോ ഒന്നും   ആരും  അറിഞ്ഞുമില്ല... ഇത്തരം കാഴ്ചയില്ലാത്ത ചെകിടു കേള്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തോ? നാട്ടിയത് പൊളിക്കുന്നതിന് മുന്‍പ് നാട്ടാന്‍ സഹായിച്ച ഉദ്യോഗസ്ഥരേ ആദ്യം പുറത്താക്കണം. കള്ളന്‍റെ കൈയ്യില്‍ തന്നെ താക്കോല്‍ കൊടുത്തിട്ടു എന്തുവേലികെട്ടിയിട്ടും കാര്യമില്ല..
   
 അതുപോലെ കാണുന്ന കുരിശെല്ലാം കര്‍ത്താവിന്‍റെ കുരിശല്ല. ഗാഗുല്‍ത്തായില്‍ കര്‍ത്താവിന്‍റെ കുരിശിനോപ്പം രണ്ടുകുരിശുകള്‍കൂടി ഉണ്ടായിരുന്നു കള്ളന്മാരുടെ കുരിശുകള്‍.. ശ്രദ്ധിക്കുക മൂന്നില്‍ രണ്ടുകുരിശും കള്ളന്മ്മാരുടെ കുരിശാണ്... കള്ളത്തരത്തില്‍ കയ്യേറിയ സ്ഥലത്തുകണ്ട കുരിശ് ഇതില്‍ ഏതാണെന്ന് യഥാര്‍ഥ വിശ്വാസിക്കറിയാം. സാത്താന്‍ സേവകരെന്നു പറഞ്ഞു കത്തോലിക്കാ സഭ പുറത്താക്കിയ . ടോം സഖറിയാസ്, സ്വർഗ്ഗത്തിലെ മുത്ത് എന്ന് സ്വയം വിളിക്കുന്ന സിന്ധു തോമസ് തുടങ്ങിയ ഡ്യൂപ്പ്ളിക്കെറ്റ് കുരിശുകൃഷിക്കാര്‍ നടത്തിയ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ വിശ്വസികള്‍ക്കൊന്നും വ്രണപ്പെടാന്‍ സാദ്ധ്യതയില്ല. സമാനചിന്താഗതിക്കാരായ ചില ആത്മീയവ്യാപാരികള്‍ക്ക് ചിലപ്പോ വ്രണപ്പെട്ടെക്കും അത് മറ്റൊന്നും കൊണ്ടല്ല നുമ്മടെ കഞ്ഞിയിലും മണ്ണുവീഴുമോയെന്ന ഭയം കൊണ്ടാണ്.

 പക്ഷെ കത്തോലിക്കാസഭ പറയുന്നപോലെ അല്ല കാര്യങ്ങള്‍ ടോം സഖറിയായുടെ കുരിശാണ് യഥാര്‍ത്ഥ കുരിശ്.. ഒരുസംശയവും വേണ്ട... അതില്‍ തൊട്ടവര്‍ക്കെല്ലാം പണികിട്ടികൊണ്ടിരിക്കുന്നു... കുരിശു പറിക്കാന്‍ പോയ ജെ സി ബി യെ ആ നാട്ടില്‍നിന്നും വിലക്കപ്പെട്ടിരിക്കുന്നു. കുരിശു പറിക്കാന്‍ ഉത്തരവിട്ട സാബ്‌ കളക്ടര്‍ വെറും കോന്തന്‍ ആണെന്നു ഇടുക്കിയിലെ പ്രധാന ആത്മീയനേതാവ് മണിയശന്‍ പറഞ്ഞിരിക്കുന്നു.. സബ് കലക്ടറെ ഉടനടി ഊളമ്പാറയിലേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നു... കുരിശുവിഷയത്തില്‍ ഇടപെട്ട മണിയാശാനു കോന്തന്‍ പ്രഖ്യാപനത്തില്‍ ഏഷ്യനെറ്റ് ജഡ്ജി വിനുവണ്ണന്‍ ശിക്ഷ വിധിക്കുന്നു... വിനുവണ്ണന്‍റെ തന്തയ്ക്ക് വിളിയും പെലവിളിയുയുമായി സ്ഥലം  എം എല്‍ എ... കുരിശു വിഷയത്തില്‍ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രിയെ  ചാനലുകാര്‍ വട്ടമിട്ടു ആക്രമിക്കുന്നു... ടോം സക്കറിയയെ സഭയില്‍ നിന്നും പുറത്താക്കിയ അതേ മെത്രന്മാര്‍ പറയുന്നു ടോം സക്കറിയ നാട്ടിയത് യഥാര്‍ത്ഥ കുരിശുതന്നെയാണെന്ന്.. അതിന്‍റെ തെളിവായി പൊളിച്ച കുരിശ് നിന്ന അതേ സ്ഥലത്ത് പിറ്റേദിവസം മറ്റൊരു കുരിശു മുളച്ചുവെന്നും പറയപ്പെടുന്നു.. ചുരുക്കത്തില്‍  ആ പ്രദേശം മുഴുവന്‍ അത്ഭുതങ്ങള്‍  നടക്കുകയാണ്.. ആരുമതു കാണുന്നില്ലായെന്നുള്ളതാണ് വാസ്തവം... അവിടെ പോയ എല്ലാവരുടെയും ചൊറി ചിരങ്ങ് വരട്ടുചൊറി തുടങ്ങിയ എല്ലാ അസുഖങ്ങളും മാറിയതായി പറയപ്പെടുന്നു... മാത്രമല്ല പൊളിക്കാന്‍ പോയ ദൌത്യസേനക്കാര്‍ വയറ്റിളക്കം പിടിച്ചുകിടപ്പിലായെന്നും പറയുന്നു. ഇനി ആര്‍ക്കൊക്കെ പണികിട്ടുമെന്നു കാത്തിരുന്നു കാണാം.
  
 റോഡുവക്കിലെ മദ്യനിരോധനം കാരണം കേരളത്തിന്‍റെ ഖജനാവില്‍ കാജാബീഡി വാങ്ങാനുള്ള കാശുപോലും ഇല്ലാന്നാണ്‌  ഐസക് സര്‍ പറഞ്ഞിരിക്കുന്നത്... സര്‍ക്കാര്‍ സംവിധാനത്തെ പോറ്റാന്‍ ഇനിയിപ്പോ സാധാരണക്കാരന്‍റെ  അണ്ടര്‍വെയര്‍ വരെ കീറേണ്ട അവസ്ഥയാണ് വരാന്‍ പോകുന്നത്.. അപ്പോഴാണ്‌ ഈ പൊന്മുട്ടയിടുന്ന താറാവിനെ ആരും കാണാതെ പോകുന്നത്.. സര്‍ക്കാര്‍ ഒരു കാര്യം മനസ്സിലാക്കണം. ആര്‍ക്കും ഒരു ഉപകാരവുമില്ലാതെ  കാടും പടലും പിടിച്ചുകിടക്കാന്‍  എന്തിനാ കുറെ സര്‍ക്കാര്‍ ഭൂമി... എല്ലായിടത്തും എന്തെങ്കിലും കൃഷി നടക്കട്ടെ... പാട്ടക്കാര്‍ വന്നാല്‍ ഭൂമി പാട്ടത്തിനു കൊടുക്കുക... കുരിശുകൃഷിയെങ്കില്‍ കുരിശുകൃഷി; കൃഷി നടക്കട്ടെ.. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ലേലം വിളിച്ചു ഭൂമികൊടുക്കണം.. കുരിശോ, ഭണ്ടാരമോ, ശൂലമോ, കബറോ എന്തുവേണമെങ്കിലും ഉണ്ടാക്കട്ടെ.പക്ഷെ ഗുണം സര്‍ക്കാരിനും കിട്ടണം. ഭൂമി ലേലംവിളിച്ചു കൃത്യമായ വ്യവസ്ഥകള്‍ക്ക് വിധേയമായി പാട്ടത്തിനു കൊടുക്കുക... ഏക്കറിന് അമ്പതു ലക്ഷത്തിനു മുകളില്‍ പാട്ടത്തുക നിജപ്പെടുത്തുക.. അവിടെ നടത്തുന്ന ആത്മീയ വ്യവസായത്തില്‍ അമ്പതു ശതമാനം ലാഭവിഹിതവും ആവശ്യപ്പെടുക... ഇങ്ങനെ കൊടുക്കുന്ന പാട്ട ഭൂമിയില്‍ ഭണ്ടാരം വെയ്ക്കാനുള്ള ലൈസന്‍സ് പൊതുലേലത്തിനു  വിടുക... കൂടാതെ ആ ഭൂമിയില്‍ നടക്കുന്ന ആരാധന പൂജകര്‍മ്മങ്ങള്‍ എന്നിവയെല്ലാം ആഡംബരനികുതിയുടെ കീഴിലാക്കുക.. മാത്രമല്ല പ്രദേശത്ത് സ്വകാര്യവാഹനങ്ങള്‍ നിരോധിച്ച് കെഎസ് ആര്‍ ടിസി സര്‍വിസുകള്‍ മാത്രം അനുവദിക്കുക... ഇങ്ങനെ നിരവധി പരിപാടികള്‍ നടത്തിക്കൊണ്ടു ഉപയോഗശൂന്യമായി കിടക്കുന്ന ഇടുക്കിയിലെ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും ആവശ്യക്കാര്‍ക്ക് പതിച്ചു കൊടുക്കണം.. റിസോട്ട്, ഹോട്ടല്‍, പാറമട ,കുരിശുമല, അമ്പലം, പള്ളി, മസ്ജിദ് എല്ലാവര്ക്കും ആവശ്യപോലെ പതിച്ചുകൊടുക്കണം... ഏതാണ്ട് ഒരു അമ്പതുവര്‍ഷകൊണ്ട് എല്ലാം ഒരു പരുവമായിക്കോളും. പിന്നെ ഒഴിപ്പിക്കാനൊന്നും പോവേണ്ട തനിയെ ഒഴിഞ്ഞുപോയ്ക്കോളും...

 എല്ലാകാര്യത്തിലും ഒരു പ്രാക്ടിക്കല്‍ മൈന്‍ഡാണ്  ആവശ്യം. നാട്ടില്‍ ഒരു ആരാധനാലയത്തിന് സമീപം അല്പം കൃഷിസ്ഥലം ഉണ്ടായിരുന്ന ഒരു കര്‍ഷകന്‍  ശരിക്കും പൊറുതിമുട്ടി. കാരണം മറ്റൊന്നുമല്ല ആരാധാനാലയത്തില്‍ രാത്രി ആഘോഷങ്ങള്‍ക്ക് വരുന്ന ഭക്തജനങ്ങള്‍ കര്‍ഷകന്‍റെ സ്ഥലത്ത് പ്രാഥമികകര്‍മ്മം നിര്‍വഹിച്ച് സ്ഥലംവിടും.. നാറ്റം കാരണം കര്‍ഷകന് തന്‍റെ ഭൂമിയില്‍ കടക്കാന്‍ വയ്യാത്ത അവസ്ഥ. അദേഹം ഒരു ഉപായം കണ്ടുപിടിച്ചു..തന്‍റെ ഭൂമിയില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു അതില്‍ ഇങ്ങനെ എഴുതി ‘ഇവിടെ തൂറരുത്’.. പക്ഷെ പിറ്റേദിവസവും പഴയ അവസ്ഥതന്നെ. തുടര്‍ന്ന്‍  അദേഹം ബോര്‍ഡോന്നു മാറ്റിയെഴുതി. ‘ഇവിടെ എല്ലാവരും തൂറുക’ എന്നാക്കി.. അത്ഭുതമെന്നേ പറയേണ്ടൂ പിറ്റേദിവസം ഒറ്റഭക്തരും ആ സ്ഥലത്ത് കര്‍മ്മം നിര്‍വഹിക്കാന്‍ കയറിയില്ല... ബോര്‍ഡ് വായിച്ച എല്ലാവര്ക്കും സംശയം; ഇതെന്താ ഇങ്ങനെ ഒരു ബോര്‍ഡ്... ഇവിടെ ക്യാമറയുമായി ആരോ ഒളിഞ്ഞിരുപ്പുണ്ട്.. ചിലപ്പോ കര്‍മ്മംനിര്‍വഹിക്കുന്ന പടം പത്രത്തില്‍ വരും അതുകൊണ്ട് അല്പം മുട്ടല്‍ സഹിച്ചാലും ഇവിടെ കയറേണ്ട... ഇവിടെയാണ്‌ തിരുവഞ്ചൂരിനെ മാതൃകയാക്കേണ്ടത്..  
  
  കൈയ്യേറ്റമെന്ന് കേട്ടാല്‍ ഉടനെ ജെസിബിയും പൊക്കിപ്പിടിച്ചു പോകാന്‍ നിക്കരുത്‌. ആതൊക്കെ നമ്മുടെ മുന്‍മന്ത്രി തിരുവഞ്ചൂരിനെ കണ്ടു പഠിക്കണം ..അദേഹത്തിന്‍റെ  ഭരണകാലത്ത് ഇടുക്കിയിലെ എല്ലാ കയ്യേറ്റങ്ങളും ഒരു ബലപ്രയോഗവും കൂടതെ അദേഹം ഒഴിപ്പിച്ചിരുന്നു.  അദേഹത്തിന്‍റെ  മാതൃക ഈ സര്‍ക്കാരും പിന്തുടര്‍ന്നാല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. സബ്കളക്ടര്‍ക്ക് ഊളമ്പാറയിലും പോകേണ്ട മണിയാശാനു കോന്തന്‍ പ്രയോഗവും നടത്തേണ്ടിവരുമായിരുന്നില്ല... സംഗതി സിമ്പിള്‍ എല്ലാ  കയ്യേറ്റഭൂമിയുടെ മൂലയ്ക്കും ഇതു സര്‍ക്കാര്‍ ഭൂമിയാണ്‌ എന്നൊരു ബോര്‍ഡ് സ്ഥാപിച്ചാല്‍ മതി.. എല്ലാവര്ക്കും കാര്യം മനസ്സിലാവും.. കയ്യേറ്റക്കാര്‍ തനിയെ ഒഴിഞ്ഞുപോയ്ക്കോളും. ഇനിയിപ്പോ ബോര്‍ഡ് ആരെങ്കിലും പറിച്ചു കളഞ്ഞാല്‍ വീണ്ടും സ്ഥാപിക്കണം. വേണമെങ്കില്‍ ബോര്‍ഡിനു കാവലായി ഓരോ പോലീസുകാരെ നിയോഗിച്ചാലും മതി... അപ്പൊ ഇപ്പൊ കാണുന്ന തരത്തിലുള്ള ഒരു പ്രതിഷേധവും ഉണ്ടാവില്ല.. കയ്യേറ്റക്കാരും ഹാപ്പി സര്‍ക്കാരും ഹാപ്പി..
  
 സര്‍ക്കാര്‍ ഭൂമി കൈയ്യേറാത്ത എതെങ്കിലും മതങ്ങള്‍ കേരളത്തില്‍ ഉണ്ടോ.? തങ്ങളുടെ അധീനതയിലുള്ള കൈയ്യേറ്റഭൂമി തിരിച്ചുകൊടുക്കാന്‍ മതങ്ങളും സാമൂദായിക സംഘടനകളും തയ്യാറാണോ ? അനധികൃത ഭൂമി തിരിച്ചുപിടിച്ചാല്‍ ദൈവകോപം ഉണ്ടാകുമോ? കള്ളത്തരത്തിലൂടെ കൈക്കലാക്കുന്ന ഭൂമിയില്‍ പണിയുന്ന ആരാധനാലയങ്ങളില്‍ ദൈവസാന്നിധ്യം ഉണ്ടാകുമോ.? കയറിക്കിടക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ ഭക്തര്‍ തെരുവില്‍ കിടക്കുമ്പോള്‍ കയ്യേറ്റഭൂമിയില്‍ ദൈവം ഇരിക്കുമോ?   മല കൈയ്യേറി നാട്ടിയ കുരിശു മാത്രമല്ല, മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ പൊതു സ്ഥലങ്ങൾ കയ്യേറിയും  വഴിയോരങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സകലവിധ മണ്ഡപങ്ങളും, ഭണ്ടാരങ്ങളും, പ്രതിമകളും എല്ലാം പൊളിച്ചു മാറ്റണം. റോഡുവക്കിലെ ബീവറേജ് ഔട്ട്ലെറ്റുകള്‍ പൂട്ടിക്കാന്‍ കാണിച്ച ആര്ജവും ഇക്കാര്യത്തിലും കാണിക്കണം
ഹൈവേ പരിസരങ്ങളിൽ  മദ്യശാലകൾ വേണ്ടങ്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ മതചിഹ്നങ്ങളും വേണ്ട. മനുഷ്യന്‍റെ  ലഹരികളാണ് മദ്യവും, ഭക്തിയുമെന്നിരിക്കെ മദ്യപന്മാർ മാത്രം ഇക്കാര്യത്തിൽ സഹിക്കണമെന്ന് പറയുന്നതില്‍ നീതികരണമില്ല..അല്ലെങ്കിൽ തന്നെ ജീവിക്കാൻ ഒരു തുണ്ട് ഭൂമിക്കായി മനുഷ്യർ പട്ടിണി സമരങ്ങൾ സമരങ്ങൾ നടത്തുന്ന നാട്ടിൽ ദൈവങ്ങൾക്കെന്തിനാണ് ഇതിനു മാത്രം ഭൂമി? പക്ഷെ ഒരുകാര്യം ശ്രദ്ധിക്കേണ്ടത് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള മത ചിഹ്ന്നങ്ങള്‍ മാറ്റുമ്പോള്‍ ജെസിബി പോലുള്ള യന്ത്രങ്ങള്‍ കഴിവതും ഒഴിവാക്കണം. കാരണം ദൈവങ്ങള്‍ക്ക് വേദനിക്കാന്‍ സാധ്യതയുണ്ട്.. അതുകൊണ്ട് വളരെ സോഫ്റ്റായിട്ടുവേണം പൊളിക്കല്‍ കര്‍മ്മങ്ങള്‍ നടത്താന്‍.. ആദ്യം മതത്തിലെ പ്രമുഖരുടെ അനുവാദം വാങ്ങി അവരെ പ്രസാദിപ്പിക്കണം. പ്രധാനമായും; സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള നേര്‍ച്ചപെട്ടികള്‍ അതേപടി മതനേതാക്കളെ ഏല്‍പ്പിക്കണം. കാരണം  വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നവരുടെ പ്രധാന ലക്ഷ്യം ഭക്തരുടെ കീശയെ ആകര്‍ഷിക്കുന്ന നേര്‍ച്ചപ്പെട്ടികള്‍ തന്നെയാണ്..മാത്രമല്ല കുരിശു തകര്‍ക്കല്‍ അമ്പലം പൊളിക്കല്‍ തുടങ്ങിയ സെന്‍സിറ്റീവ് സര്‍ജിക്കല്‍ ഓപ്പറേഷന്‍സ് നടത്തുമ്പോള്‍ ചെണ്ടകൊട്ടി ആളുകളെ അറിയിക്കുന്ന പരിപാടിയുടെ ആവശ്യമില്ല. പ്രസ്തുതഏരിയ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ പോലെ പരിഗണിക്കണം. അനുവാദമില്ലാതെ ആരെയും പ്രത്യേകിച്ച് നാലാം തൂണുകാരെ അങ്ങോട്ട്‌ കടത്തി വിടരുത്. എക്സ്ക്ലൂസിവും എക്സ്പ്ലോസിവും ഏതെന്നു തിരിച്ചറിയാത്ത ഊത്തുമാത്രം പരിപടിയാക്കിയ ചോരകുടിക്കാരെ ഇമ്മാതിരി വിഷയങ്ങളില്‍ അല്പം അകറ്റി നിറുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്. അല്ലെങ്കില്‍ വഴിയെ പോയ വയ്യാവേലി ചുമന്നുകൊണ്ടുവന്നു തോളത്തിട്ടുതരും; അമ്മാതിരി ധര്‍മ്മമാണ് ഇപ്പൊ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

 ക്രമവിരുദ്ധമായി നിര്‍മ്മിച്ചിട്ടുള്ള മതചിഹ്നങ്ങളോ ആരാധാനാലയങ്ങളോ പൊളിച്ചുമാറ്റാന്‍ ഭയക്കേണ്ടതില്ല  അവയൊക്കെ വെറും നിര്‍മ്മിതികള്‍ മാത്രമാണ് അവ ആരെയും ഉപദ്രവിക്കില്ല കാരണം അവ ജഡികമാണ്. നേരയാ മാര്‍ഗത്തിലൂടെ അല്ലാതെ സമ്പാദിച്ച വസ്തുക്കള്‍ ദൈവസാന്നിധ്യം സൃഷ്ട്ടിക്കുന്നുമില്ല അതുകൊണ്ട് ദൈവകോപവും ഭയക്കേണ്ടതില്ല.  പക്ഷെ ആത്മീയ വ്യാപാരികളെ ഭയക്കണം ദൈവവിശ്വാസത്തെ മാര്‍ക്കറ്റ് ചെയ്തും വിശ്വാസികളെ മസ്തിഷ്കപ്രക്ഷാളനം നടത്തിയും കീശവീര്‍പ്പിച്ച് ആഡംബരജീവിതം നയിക്കുന്ന ആത്മീയ വ്യാപാരികളുടെ കഞ്ഞിയില്‍ മണ്ണുവീഴുന്ന പരിപാടികള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വിശ്വാസം എന്തെന്നറിയുന്ന വിശ്വാസി കാര്യങ്ങള്‍ മനസ്സിലാക്കുമെങ്കിലും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട ആത്മീയ ചാവേറുകള്‍ കലാപകൊടിയുമായി തെരുവിലിറങ്ങാന്‍ സാദ്ധ്യതയുണ്ട്. സംഗതി കൊഴുപ്പിക്കാന്‍ ആത്മീയ വ്യാപാരികളും, നിയമപരമായി കൈകാര്യംചെയ്യുന്ന വിഷയത്തെ അന്തിചര്‍ച്ചയിലൂടെ എക്സ്പ്ലോസിവാക്കാന്‍  മാധ്യമങ്ങളും  ശ്രമിക്കും. അതൊക്കെ മുന്നില്‍ക്കണ്ടുവേണം പലതുംപൊളിക്കാന്‍. പോത്തിന്‍റെ ചൊറിച്ചിലും പോകും കാക്കയുടെ വിശപ്പും മാറുമെന്ന തത്വം സര്‍ക്കാരിനു ഇവിടെ പ്രയോഗിക്കാവുന്നതാണ്...  പൊളിച്ചതിനു ശേഷം പൊളിച്ചരീതി ശരിയായില്ലായെന്നു മന്ത്രിമാര്‍ പറയുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ആ രീതിയില്‍ കണ്ടാല്‍ മതി.. ഈ തത്വം ആദ്യം ഉപയോഗിച്ചത് പിണറായിയൊന്നുമല്ല .നരസിംഹറാവുവാണ് പണ്ട് ബാബറിപള്ളി പൊളിച്ചപ്പോള്‍ കയ്യുകെട്ടി നോക്കിനിന്നു പൊളിച്ചുമാറ്റിക്കഴിഞ്ഞ ശേഷം പൊളിച്ചതു ശരിയയില്ലായെന്നു അന്നും പറഞ്ഞു .ഇപ്പോഴും പറയുന്നു.. 


 ഇടുക്കിയില്‍നിന്നും ഉയര്‍ന്നുവന്ന്‍ ഇപ്പൊ സര്‍ക്കാരിന്‍റെ പ്രധാന ആത്മീയ ആചാര്യനായ മണിയാശാന്‍ വളരെ പക്വതനിറഞ്ഞ വാക്കുകളിലൂടെ കയ്യേറ്റവിഷയം കൈകാര്യംചെയ്യുന്ന രീതികാണുമ്പോള്‍ ഒരുകാര്യം ഉറപ്പിക്കാം. എല്ലാം ശരിയാകുമെന്ന് ഇനിയും ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ വിശ്വാസംകൂടി ഉടനെ പൊയ്ക്കോളും. അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ ആര്‍ജവംകാണിച്ച ഉദ്യോഗസ്ഥനെ കോന്തനെന്നു വിളിച്ചപമാനിച്ച്  ഊളമ്പാറയ്ക്ക് പോകാന്‍ ഒരു മന്ത്രിതന്നെ പറയുമ്പോള്‍; എല്ലാം ശരിയായോ അതോ ചങ്ങലയ്ക്കും ഭ്രാന്താണോ എന്നാണിപ്പോള്‍ ജനത്തിനു സംശയം. 

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

Tuesday, April 11, 2017

എങ്ങനെയാണ് ഈ മകളെ മറക്കാന്‍ കഴിയുക



  അങ്ങനെ കേരളംകണ്ട അമ്മ സമരം എന്താണ്ട് ഫലപ്രാപ്തിയില്‍ എത്തിയിരിക്കുന്നു.. പ്രതികള്‍ ഓരോത്തരായി പിടിയിലാകുന്നു.. പലതുകൊണ്ടും വേറിട്ട ഒരു സമരമായിരുന്നു അത്.. പോലിസ് ആസ്ഥാനത്ത് നടത്തുന്ന ആദ്യസമരം.. സര്‍ക്കാരിനെതിരെയല്ല; പോലിസിനെതിരെയാണ് സമരമെന്നു സമരം നടത്തുന്നവര്‍; അതല്ല സമരം മുഖ്യമന്ത്രിക്ക് എതിരെയാണെന്നു പറഞ്ഞു മാധ്യമങ്ങള്‍.. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്നു ആവര്‍ത്തിച്ച് മുഖ്യമന്ത്രി.. പ്രതികളായി പറയുന്ന സ്വാശ്രയമാനേജുമെന്റിനെതിരെ ഒരക്ഷരം പറയാതെ ഇരയ്ക്ക് വേണ്ടി ഹര്‍ത്താല്‍ നടത്തുന്ന പ്രതിപക്ഷം.. സ്വന്തം അണിയെ ചവിട്ടിക്കൊന്നിട്ടും അത് കണ്ടതായി ഭാവിക്കാതെ കുളംകലക്കി മീന്‍ പിടിക്കാന്‍ മറ്റൊരു കൂട്ടര്‍... പക്ഷെ എല്ലാവരുടെയും മുദ്രാവാക്യം ഒന്നായിരുന്നു ജിഷ്ണുവിനും കുടുംബത്തിനും നീതികിട്ടണം.. ഈ സമരത്തില്‍ ജിഷ്ണുവിന്‍റെ കുടുംബവും, സര്‍ക്കാരും, പ്രതിപക്ഷവും, മറ്റു ചില്ലറപക്ഷവും, പൊതുജനവും എല്ലാം ഒറ്റക്കെട്ടായിരുന്നുവെന്നുവേണം പറയാന്‍.. അതുകൊണ്ടെന്തായി   കേരള ചരിത്രത്തില്‍ ആദ്യമായി ഒരു സ്വാശ്രയമുതലാളിയെ അറസ്റ്റു ചെയ്തിരിക്കുന്നു.. ജിഷ്ണുപ്രണോയിയുടെ മരണത്തിനു കാരണക്കാരെന്ന് പറയപ്പെടുന്ന ആളുകളുടെ അറസ്റ്റുകള്‍ പോലിസ് നടത്തിക്കൊണ്ടിരിക്കുന്നു.. ഒളിവിലുള്ള പ്രതികളെ പിടിക്കാന്‍ അന്വേഷണം ഉഷാറാക്കുന്നു... സ്വാശ്രയമുതലാളിമാര്‍ക്കെതിരെ നടപടിയെടുത്ത മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍.. കാരണം മറ്റൊന്നുമല്ല; ഇതിനുമുന്‍പും ഇവിടെ സ്വാശ്രയപീഡനത്തില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്തിരുന്നു... അന്നൊക്കെ സമരവും പ്രതിക്ഷേധവും നടന്നിരുന്നു. പക്ഷെ അന്വേഷണങ്ങള്‍ എല്ലാം മുക്കി. ആരും അറസ്റ്റ് ചെയ്യപ്പെട്ടുമില്ല.. നടോടെയാണ് ഈ അറസ്റ്റ് അതുകൊണ്ട് അഭിനന്ദനം അര്‍ഹിക്കുന്നു... ഇതുപോലെ തന്നെ തുടരണം നടപടികള്‍ ഉടനടി ഉണ്ടാവണം...
  
  ജിഷ്ണുകേസിലെ അന്വേഷണം മുന്നോട്ടുപോകട്ടെ. മുഖ്യമന്ത്രിയോടു പറയാനുള്ളത് മറ്റൊരുകാര്യമാണ്... ഇതിനു സമാനമായ മറ്റൊരു മരണം 2014 നവംബര്‍ ആറിനു നടന്നിരുന്നു. കിംസ് കോളേജ് ഓഫ് നഴ്സിംഗിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി റോജി റോയ് ആസ്പത്രി കെട്ടിടത്തിന്‍റെ മുകളില്‍നിന്നും ചാടി മരിച്ച സംഭവം... ഇന്ന് ഉറഞ്ഞുതുള്ളിയ മാധ്യമങ്ങള്‍ക്ക്  അന്ന് അണ്ണാക്കില്‍ അമ്പഴങ്ങ പോയ അവസ്ഥയായിരുന്നു. പ്രമുഖ ആശുപത്രിയുടെ മുകളില്‍നിന്നും ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യാ ചെയ്തുവെന്ന ചെറിയ കോളമാക്കി ആ വാര്‍ത്ത‍ മുക്കുകയാണ് ചെയ്തത്... അന്നത്തെ സര്‍ക്കാര്‍; അന്വേഷണ ഉദ്യോഗസ്ഥന്മാരെ അടിക്കടി മാറ്റി കുളമാക്കിയ കേസിപ്പോള്‍ തേരാപാരയായി പോകുന്നു.. അവസാനം ദോശയ്ക്ക് ചട്ണികിട്ടാത്ത ദുഃഖത്തിലാണ് റോജിറോയി ആത്മഹത്യചെയ്തെന്ന പരുവത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ഉറപ്പായതുകൊണ്ട് വീട്ടുകാരിപ്പോള്‍  സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നു;  ബഹുമാനപ്പെട്ട മുഖ്യമന്ത്രി കഴിയുമെങ്കില്‍ ആ കുടുംബത്തിനും എന്തെങ്കിലും ധനസഹായം കൊടുക്കണം.. പ്രതിഷേധിക്കാനും പോലിസ് ആസ്ഥാനത്ത് സമരം നടത്താനും റോജിക്ക് ആള്‍ബലം ഇല്ല.. ശബ്ധിക്കാനും കാണേണ്ടവരെ കാണാനും റോജിയുടെ മാതാപിതാക്കള്‍ക്ക് പ്രാപ്തിയുമില്ല. അന്ധരും ബധിരരുമാണവര്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ്  ആ കുടുംബത്തെ   മനസ്സറിഞ്ഞു  സഹായിക്കണം. കഴിയുമെങ്കില്‍ ആ കേസോന്നു റീ ഓപ്പണ്‍ ചെയ്യണം. നല്ല ഉദ്യോഗസ്ഥരെവെച്ച് ഒന്നന്വേഷിക്കണം... ജിഷ്ണുക്കേസില്‍ ഇത്രയൊക്കെ ആവാമെങ്കില്‍ ഇതും ആവാം.. പ്രതികരിക്കാന്‍ ആളില്ലാത്ത ഒരാത്മാവിനുകൂടി നീതി കിട്ടട്ടെ..

  ജിഷ്ണുവിന്റെ അമ്മയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹര്‍ത്താല്‍ നടത്തിയ പ്രതിപക്ഷനേതാക്കള്‍ നല്ലവരാണ്. കാരണം ഒരമ്മയുടെ വികാരം അവര്‍ നന്നായി മനസ്സിലാക്കിയെന്നുവേണം കരുതാന്‍... രാഷ്ട്രീയത്തില്‍ മറവി ഒരു രോഗമായതിനാല്‍ മറവിരോഗികളെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല.. എല്ലാ രാഷ്ട്രീക്കാരും  മറവി രോഗത്തിനു അടിമകളായതിനാല്‍  കഴിഞ്ഞ കാര്യങ്ങള്‍ കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തലാണ് ഇതിനുള്ള ചികല്‍സ .. യേയ്,,, പ്രതിപക്ഷ സാറുമ്മാറെ; നിങ്ങടെ കഴിഞ്ഞ ഭരണത്തില്‍ നീതികിട്ടാതെ അലയുന്ന ഒരാത്മവുണ്ട്; റോജി റോയിയെന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി; ഓര്‍ക്കുന്നുണ്ടോ..? അന്വേഷണ ഉദ്യോഗസ്ഥന്‍മ്മാരെ അടിക്കടി മാറ്റി ആ കേസ് അന്ന്‍ നമ്മള്‍ പാളിസാക്കി... അവസാനം ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ  വെള്ളപൂശി കേസ് ആത്മഹത്യാ പരുവത്തിലാക്കി.. ഹര്‍ത്താല്‍ നടത്താന്‍ മുന്നോട്ടിറങ്ങിയ ശിവകുമാര്‍ സാറും തിരുവഞ്ചൂര്‍ സാറും ഇവിടെത്തന്നെ ഉണ്ടല്ലോ അല്ലേ... ജിഷ്ണുവിനു നീതികിട്ടാന്‍ ഇപ്പൊ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തി; നല്ലകാര്യം.. ഈ ആത്മാര്‍ത്ഥത സത്യമാണെങ്കില്‍ നിങ്ങള്‍ ആ റോജിയുടെ വീട്ടിലുമൊന്നു പോകണം. ആ മാതാപിതാക്കളെയൊന്നു കാണണം... ഗാന്ധി ശിഷ്യന്മാര്‍ എന്നാണല്ലോ വെയ്പ്പ്.. റോജിക്ക് വേണ്ടി ഇനിയൊരു ഹര്‍ത്താല്‍ നടത്തണമെന്നു പറയുന്നില്ല; പകരം റോജിയുടെ കുടുംബത്തിനു പിന്തുണ അറിയിച്ചുകൊണ്ട്‌  നിങ്ങള്‍ കെ പി സി സി ക്കാരും പ്രതിപക്ഷ എം എല്‍ എ മാരും ഒരു ദിവസത്തെ ഉപവാസ സമരം നടത്തണം.. നിങ്ങളുടെ ഒരു മാസത്തെ വരുമാനത്തില്‍ നിന്നും ചെറിയൊരു ഓഹരി റോജിയുടെ കുടുംബത്തിനു നല്‍കണം,,എന്താ പറ്റില്ലേ..? ആ മാതാപിതാക്കള്‍ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരാണ് അറിയാമല്ലോ... അല്ലേ.
  
 ജിഷ്ണുവിനു നീതികിട്ടാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ള നമ്മുടെ ചാനല്‍ മുതലാളിമാരെയും അവരുടെ മൈക്കായി ജോലിചെയ്യുന്ന മാധ്യമ ജഡ്ജിമാരായ വന്ദ്യവിനുവണ്ണന്‍, വേണുഭായ്, പ്രമോദ് രാമന്‍, ഷാനി, അഭിലാഷ്, ഹര്‍ഷന്‍, ലല്ലൂ തുടങ്ങിയ പുലികളെയും അഭിനന്ദിക്കാതെ വയ്യ.. ഇവരുടെയൊക്കെ ‘ഇമ്പാക്റ്റാണ്’ കേരളത്തെ ഇങ്ങനെ താങ്ങിനിറുത്തുന്നത്..    അനീതിക്കെതിരെ മുഖം നോക്കാതെയുള്ള ഇവരുടെ പോരാട്ടം അതിഭയങ്കരമാണ്.പക്ഷെ ചില വാര്‍ത്തകള്‍ വായിക്കേണ്ട സമയത്ത് ഇവര്‍ക്കെല്ലാം മൂലക്കുരുവിന്‍റെ അസുഖം ഉണ്ടാവുന്നു.. തൊണ്ണ വരണ്ട് അവലോസുണ്ട വിഴുങ്ങിയപോലെ  ഒരേ ഇരുപ്പ്.. പ്രമുഖ പ്രമുഖ എന്നു മാത്രം കേള്‍ക്കാം. ഉടനടി ചെറിയ ഒരു ഇടവേള ആവശ്യമാണെന്ന അറിയിപ്പും വരും.. ലൂസ് മോഷനും കഴിഞ്ഞു വരുമ്പോള്‍ ചില വാര്‍ത്തകളേ ഉണ്ടാവില്ല.. അതുപോലെ  അന്ന് നിങ്ങള്‍ മിണുങ്ങിയ വാര്‍ത്തയാണ് റോജി റോയിയുടെ മരണവാര്‍ത്തയും.. ആ വാര്‍ത്ത‍  എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്ന്‍  കേരളം കണ്ടതാണ്. മരണസ്ഥലത്തു ഷൂട്ട്‌ ചെയ്ത ദ്രശ്യങ്ങള്‍ എല്ലാം മുക്കി. വാര്‍ത്ത ചുരുങ്ങിച്ചുരുങ്ങി വിദ്യാര്‍ത്ഥിനി പ്രമുഖ ആശുപത്രിക്ക് മുകളില്‍നിന്നും വീണു മരിച്ചുവെന്നായി ... അന്ന് നിങ്ങളുടെ ക്യാമറകണ്ണുകള്‍ ഒന്നും കണ്ടില്ല.. വാ തുറന്നില്ല, നാക്കുകള്‍ ശരിക്കും വഴങ്ങിയില്ല.. വാര്‍ത്ത വായിക്കാന്‍ നേരത്ത് നിങ്ങള്‍ക്കെല്ലാം ഒരുമിച്ചു തൂറാന്‍ മുട്ടി... അത് അന്നു കിട്ടിയ അമിത പരസ്യവരുമാനത്തില്‍പ്പറ്റിയതാണെന്ന്    വേണമെങ്കില്‍ പറയാം. പക്ഷെ ഇപ്പൊ നിങ്ങള്‍ നേരിന്‍റെ വശത്തായ സ്ഥിതിക്ക്; ആ വിഷയം ഒന്നുകൂടെ ചര്‍ച്ച ചെയ്യണം. നിങ്ങളുടെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ ആ കേസിന്‍റെ നാള്‍വഴികളിലൂടെ ഒന്ന് സഞ്ചരിക്കണം.. പറ്റുമോ? കേള്‍ക്കുമ്പോഴേ മൂത്രം പോകുന്നുണ്ടോ..? മുട്ടുകൂട്ടിയിടിക്കാന്‍ തുടങ്ങിയോ..? ഇല്ലല്ലോ അല്ലേ.. റോജിക്കുവേണ്ടി ഹര്‍ത്താല്‍ പ്രഖ്യാപിക്കാനും സമരം നടത്താനുമൊന്നും ആളില്ല..  നിങ്ങള്‍ ഭയങ്കര സംഭവമാണെങ്കില്‍ ആ മാതാപിതാക്കളെയൊന്നു സഹായിക്കൂ..കാണട്ടെ നിങ്ങടെ മിടുക്ക്..


  കേന്ദ്രത്തില്‍ നല്ല പിടിയുള്ള കുമ്മനേട്ടനും, സുരേന്ദ്രന്‍സാറും റോജിയുടെ കുടുംബത്തെ സഹായിക്കുമെന്നുതന്നെയാണ് വിശ്വാസം... ശോഭേടത്തി റോജിയുടെ അമ്മയെയുമൊന്നു സന്ദര്‍ശിക്കണം.. കഴിയുമെങ്കില്‍ ആ അമ്മയ്ക്കൊപ്പമിരുന്ന് അവരുടെ മകള്‍ക്കുവേണ്ടി  ഒരുദിവസം നിരാഹാരസമരം നടത്തണം... റോജിയുടെ കുടുംബത്തിന്‍റെ ആവശ്യം സംഭവം സി ബി ഐ അന്വേഷിക്കണമെന്നു മാത്രമാണ്.. സി ബി ഐ ക്കൊണ്ടു അന്വേഷിപ്പിക്കാന്‍ കേന്ദ്രത്തിലൊന്ന് സമ്മര്‍ദം ചെലത്തണം... നിങ്ങളൊക്കെ വല്യവല്യ ആള്‍ക്കാരല്ലേ... റോജിക്കും നീതി കിട്ടട്ടെ... നമ്മുടെ മക്കള്‍ കൊല്ലപ്പെടുമ്പോള്‍ അല്ലെങ്കില്‍ അവരെ മരണത്തിലേക്ക് തള്ളിവിടുന്നവര്‍ ആരായാലും അവരെ കല്‍ത്തുറങ്കില്‍ അടയ്ക്കേണ്ടേ..? അതിനു രാഷ്ട്രീയം നോക്കണോ..? മതവും ജാതിയും നിറവും നോക്കണോ..? വേണ്ടേ വേണ്ട.. അതല്ല ഞമ്മക്ക് കയ്യിട്ടുവാരാനും കുളംകലക്കാനും വല്ലതുമുണ്ടെങ്കില്‍ മാത്രമേ നുമ്മ ഇടപെടുകയുള്ളൂവെന്നാണ് പുലികളെല്ലാം പറയുന്നതെങ്കില്‍ ഓര്‍മ്മദിനത്തില്‍ നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള രണ്ടുകോളം പത്രപരസ്യത്തിലും സ്മരണാഞ്ജലി കുറിപ്പിലുമായി റോജിയേപ്പോലുള്ളവരുടെ  സ്മരണകള്‍ ചുരുക്കപ്പെടും...  ഒടുക്കം ആത്മാക്കള്‍ത്തന്നെ പ്രതികാരത്തിനിറങ്ങിയെന്ന വാര്‍ത്തകള്‍ കേട്ടു നമുക്ക് തൃപ്തിയടയേണ്ടിയുംവരും...  

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും...

Thursday, April 6, 2017

അമ്മേ; നിങ്ങള്‍ വീണ്ടും പറ്റിക്കപ്പെട്ടൂ,,,,,


  പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്തുപ്രസവിക്കുന്ന ഒരമ്മയ്ക്ക് തന്‍റെ കുഞ്ഞിനെക്കുറിച്ചു ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരിക്കും...അവനെ തോളില്‍ക്കിടത്തി ഉറക്കുമ്പോഴും, അവന് മുലയൂട്ടുമ്പോഴും അവര്‍ സ്വപ്നങ്ങള്‍ നെയ്തുകൊണ്ടേയിരിക്കും. അവന്‍ പഠിച്ചു മിടുക്കനാവുന്നത്, ഉയര്‍ന്നജോലി സമ്പാദിക്കുന്നത്, അവന്‍റെ കുഞ്ഞുങ്ങളെ താലോലിക്കുന്നത്, വയസ്സുകാലത്ത് അവന്‍റെ കൈപിടിച്ചു പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്, അവസാനം കണ്ണടയ്ക്കുന്നതിനു മുന്പ് ആ കൈകൊണ്ട് ഒരിറ്റുവെള്ളം വാങ്ങി തൊണ്ടനനച്ചുകൊണ്ട് ഈ ലോകം വിടുന്നത് അങ്ങനെ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടാണ് ഒരു മാതാവും തന്‍റെ പുത്രനെ വളര്‍ത്തുന്നത്... മക്കളെക്കുറിച്ച് നല്ല സ്വപ്‌നങ്ങള്‍ കാണാത്ത മാതാപിതാക്കള്‍ എവിടെയുമുണ്ടാവില്ല... പ്രതിക്ഷയോടെ വളര്‍ത്തിയ മകന്‍ അകാലത്തില്‍ മരണപ്പെട്ടാല്‍ ഏതൊരു അമ്മയാണ് സഹിക്കുക,, ആ മരണത്തില്‍ അവനെ പഠിപ്പിക്കാന്‍ അയച്ച കലാലയത്തിലെ അദ്ധ്യാപകര്‍ക്കും പങ്കുണ്ടെന്നു അറിഞ്ഞാല്‍ ഏതൊരു അമ്മയാണ് പൊട്ടിത്തെറിക്കാത്തത്... സമൂഹം ആ അമ്മയുടെ ഭാഗത്തുതന്നെയാണ്.. ജിഷ്ണുവിന്‍റെ അമ്മയുടെ വൈകാരികമായ പ്രതിഷേധം ശരിയുടെ ഭാഗമാണ്. അതിനെ കാണാതെ കടന്നുപോവാന്‍ ആവില്ല..സമരം നടക്കട്ടെ ജിഷ്ണുവിനു നീതി കിട്ടട്ടെ..

  അമ്മയുടെ വൈകാരികസമരം സര്‍ക്കാരിന്‍റെ  ഭാഗത്തേയ്ക്ക് വരുമ്പോള്‍ അതിന്‍റെ വൈകാരികത മാറി പകരം അതൊരു സാമൂഹ്യമായ പ്രശ്നമായി മാറ്റപ്പെടുന്നു.. സംസ്ഥാനത്ത്;  കൊല്ലപ്പെടുന്ന, ആത്മഹത്യ ചെയ്യുന്ന നിരവധികുട്ടികളുടെ കേസുകളില്‍ ഒന്നായി ജിഷ്ണുവും ചുരുങ്ങുന്നു.. കേസുകളില്‍ പോലിസ് അന്വേഷണം നടക്കുന്നു. അന്വേഷണത്തിന് ഒരു പ്രത്യേക ടീം രൂപികരിക്കുന്നു.. ജിഷ്ണുവിന്‍റെ കുടുംബത്തിനു ധനസഹായം പ്രഖ്യാപിക്കുന്നു.. ഈ കേസിലേക്ക് പ്രമുഖനായ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു.. ശാസ്ത്രിയമായ തെളിവുകള്‍ ശേഖരിക്കുന്നു. മുന്‍‌കൂര്‍ജാമ്യം തേടിയിട്ടുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള നീക്കത്തെ ഹൈക്കോടതി തടയന്നു... ചിത്രം വ്യക്തമാണ്‌. ജിഷ്ണുവിന്‍റെ  മരണത്തില്‍ അന്വേഷണ നടപടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാണ്‌.. അന്വേഷണത്തിന് വേഗം പോരായെന്ന അമ്മയുടെ വൈകാരികമായ പ്രതിഷേധം സ്വഭാവികമാണ്.. അത് ശരിയുമായിരിക്കാം.. അതിനായി അവര്‍ പോലിസ് മേധാവിയെ കാണാന്‍ തീരുമാനിക്കുന്നു അവര്‍ക്ക് അതിനുള്ള അനുവാദവും കിട്ടുന്നു.. പക്ഷെ ഒരു ചോദ്യം അവശേഷിക്കുന്നു.. ജിഷ്ണുവിന്‍റെ മരണത്തില്‍ നാളിതു വരെ വാ തുറക്കാത്ത ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത തോക്കുസ്വാമിയെപ്പോലുള്ള ചില വിനാശവിപ്ലവകാരികള്‍ എങ്ങനെയാണ് ഡിജിപിയെ കാണാനുള്ള സംഘത്തില്‍ കടന്നുകൂടിയത്... എന്തിനാണ് അവര്‍ പോലിസ് ആസ്ഥാനത്ത് മനപ്പൂര്‍വം ഒരു സീന്‍ ഉണ്ടാക്കിയത്... ഡിജിപിയുമായുള്ള ജിഷ്ണുവിന്‍റെ അമ്മയുടെ കൂടിക്കാഴ്ച നടക്കരുതെന്ന് ആരോ തീരുമാനിച്ചുവെന്നു വ്യക്തം... പോലിസ് ആസ്ഥാനത്ത് ഒരു സീന്‍ ഉണ്ടാക്കി മാധ്യമശ്രദ്ധയും പൊതുജനവികാരത്തെയും  വഴിതിരിച്ചു വിടുകയെന്ന തന്ത്രം ഫലപ്രദമായി ആരോ നടപ്പിലാക്കിയെന്നുവേണം കരുതാന്‍...  

   അങ്ങനെ ജിഷ്ണുപ്രണോയ്ക്ക് നീതികിട്ടാന്‍ കുടുംബം നടത്തിയ പ്രതിഷേധവും പൊളിച്ചുകൈയ്യില്‍ കൊടുത്തുവെന്നു പറഞ്ഞാല്‍ മതിയല്ലോ... കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ജിഷ്ണുവിന്‍റെ മരണത്തില്‍  കേരളജനത  രാഷ്ട്രീയം മറന്ന് ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു... പ്രതികളെ അറസ്റ്റ് ചെയ്യാന്‍ താമസിക്കുന്നതുമൂലം നിശിതമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പോലീസും സര്‍ക്കാരും നട്ടംതിരിയുന്നതിനാല്‍ പ്രതികളെ ഒന്നൊന്നായി പിടിക്കാന്‍ തുടങ്ങിയ ഈ സമയത്ത് എന്തിനാണ്  ഇങ്ങനെ ഒരു പോലിസ് ആസ്ഥാന സമരനാടകം തയ്യാര്‍ ചെയ്യപ്പെട്ടത്,,,ഈ സമരം വിജയിച്ചോ.. ജിഷ്ണുവിനു നീതികിട്ടിയോ? യഥാര്‍ത്ഥത്തില്‍ ജിഷ്ണുവിന്‍റെ മരണത്തിനു പകരം ജിഷ്ണുവിന്‍റെ അമ്മയെ പോലിസ് വലിച്ചിഴച്ചുവെന്ന ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ മാറിയെന്നല്ല; മാറ്റപ്പെട്ടിരിക്കുന്നു.. വലിച്ചിഴക്കല്‍ നടന്നില്ലായെന്നു ഒരു വിഭാഗം; വലിച്ചിഴച്ചുവെന്ന് മറുവിഭാഗം... ചര്‍ച്ച കൊഴുക്കുകയാണ്. ഒരു കൊലപാതകത്തിനെതിരെ ഒന്നിച്ചുനിന്ന ആളുകള്‍ രണ്ടായിപ്പിരിഞ്ഞ് വെല്ലുവിളിക്കുന്നു...  ഒന്നിച്ചു പ്രതിഷേധിച്ച ഒരു ജനതയെ ആശയപരമായി ഭിന്നിപ്പിച്ചുകൊണ്ട് പ്രതിഷേധത്തെ മറുപ്രതിഷേധം കൊണ്ട് നേരിടുന്ന തന്ത്രം ഭംഗിയായി നടപ്പിലാക്കിയിരിക്കുന്നു. ആരായിരിക്കും ഇതിന്‍റെ ആസൂത്രകര്‍..?..

   പഞ്ചായത്തു പടിക്കല്‍, ബ്ലോക്കാഫീസില്‍, താലൂക്കാപ്പിസില്‍, കലക്ട്രെട്റ്റ് പടിക്കല്‍, സെക്രട്ടറിയേറ്റ്പടിക്കല്‍ എല്ലാം നമുക്ക് സമരം നടത്താം പക്ഷെ കോടതി പരിസരം, പോലിസ് ആസ്ഥാനം, സൈനികക്യാമ്പ് അവിടെയെക്കെ സമരം നടത്തുന്നതിന് ചില പരിമിതികളുണ്ട്. ഈ സ്ഥലങ്ങള്‍ക്ക് നിയമംമൂലം വ്യക്തമായ പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അവിടെ കടന്നുകയറി സമരം നടത്താന്‍ പോയാല്‍ ബലം പ്രയോഗിച്ചു മാറ്റപ്പെടുമെന്നതാണ് യാഥാര്‍ഥ്യം.. നീതിക്ക് പകരം കേസുകളുടെ പെരുമഴതന്നെ വന്നേക്കാം... ഇതൊന്നും അറിയാതെയാണോ ഈ സമരം ആസൂത്രണം ചെയ്തത്...? ശരിക്കും; പോലിസിനെ നിയന്ത്രിക്കുന്ന ജനപ്രതിനിധികളുടെ വീട്ടുപടിക്കലല്ലേ സമരം നടത്തേണ്ടത്.   
  ജിഷ്ണുകേസിലെ പ്രതികളെ പിടിക്കാന്‍ പോലിസ് ആസ്ഥാനത്ത് സമരം നടത്താന്‍ എത്തിയ ജിഷ്ണുവിന്‍റെ അമ്മയെ പോലിസ് അറസ്റ്റു ചെയ്തു നീക്കിയെന്നത് സത്യം .. മാധ്യമങ്ങള്‍ പടച്ചുവിടുന്ന വലിച്ചിഴച്ചുവെന്ന വാര്‍ത്തയ്ക്ക് അവരുടെ വിഡിയോ ക്ലിപ്പുകള്‍ വിശ്വാസ്യത നല്കുന്നില്ലായെന്നത് വേറെ കാര്യം... സേനയുടെ ആസ്ഥാനത്ത് പോയി സേനമേധാവിയുമായി സംസാരിക്കാനുള്ള അനുമതി കിട്ടിയിരുന്നുവെന്നത് വ്യക്തം... ചര്‍ച്ചയില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാമെന്നും അറിയിച്ചിരുന്നുപറയുന്നു... എന്നാല്‍ സമയമായപ്പോള്‍ സംഗതികൈവിട്ടുപോയി... കുടുംബക്കാരുടെ ചുറ്റുംകൂടിയ ജനക്കൂട്ടത്തിനു മുഴുവന്‍ പോലിസ് മേധാവിയുമായി സംസാരിക്കണമെന്നായി... തര്‍ക്കം മൂത്തതോടെ പോലിസ് പ്രശ്നക്കാരെ ഒഴിപ്പിക്കുന്നു.. കുഴഞ്ഞുവീഴുന്ന ജിഷ്ണുവിന്‍റെ അമ്മയെ പോലിസ് തന്നെ താങ്ങിയെടുത്ത് ആശുപത്രിയിലാക്കുന്നു... ഇതാണ് മാധ്യമങ്ങളുടെ ക്യാമറകള്‍ പറയുന്ന സത്യം... ഇതിന്‍റെ അനന്തരഫലമായി വരാന്‍ പോകുന്നത് കുറച്ചുപോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.. അതോടെ പ്രശ്നം തീര്‍ന്നോ.? ജിഷ്ണുവിനു നീതികിട്ടുമോ??
  
   പോലിസ് മേധാവിയുമായി സംസാരിക്കാന്‍ പോയ ജിഷ്ണുവിന്‍റെ കുടുംബക്കാരുടെ ഇടയില്‍ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയര്‍ ആരുടെ ആളുകള്‍ ആയിരിക്കും..? ജിഷ്ണുവിന്‍റെ കുടുംബവും പോലിസ് മേധാവിയുമായി നടക്കാന്‍ പോകുന്ന കൂടിക്കാഴ്ച ഒഴിവാക്കാന്‍ ആരായിരിക്കും ഇങ്ങനെ ഒരു സീന്‍ തയ്യാറാക്കിയത്?  ജിഷ്ണുവിന്റെ മരണത്തില്‍ ഇന്നേവരെ ഒരു പ്രതിഷേധവും പ്രകടിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഇവര്‍ പെട്ടന്നു പോലിസ് ആസ്ഥനത്തെയ്ക്ക് തള്ളികയറി പ്രശ്നം ഉണ്ടാക്കുമ്പോള്‍ ഇതുവരെ ഒന്നിച്ചുനിന്ന പൊതുസമൂഹം രണ്ടുതട്ടിലായി... അതോടെ ഈ കേസില്‍ ഒരു പ്രതിപക്ഷവും രൂപപ്പെടുന്നു.. സ്വാഭാവികമായും ജിഷ്ണുവിന്‍റെ മരണത്തിനെതിരെ ആളിക്കത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധം തണുക്കാന്‍ തുടങ്ങും... വളരെ ഭംഗിയായി ആസൂത്രണംചെയ്ത ഒരു ഗൂഡാലോചന മണക്കുന്നതു ഇവിടെയാണ്‌...
  
 കേരളം മുഴുവന്‍ ഇതിന്‍റെ പേരില്‍ ഹര്‍ത്താല്‍.. മലപ്പുറത്തിനു മാത്രം ഒഴിവ്... എന്തുകൊണ്ട് മലപ്പുറത്തെ ഒഴിവാക്കി.? അവിടെ ഈ പറഞ്ഞ പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്തണം പോലും... മലപ്പുറത്ത്‌ ജിഷ്ണുസംഭവം  ബാധകമല്ലപോലും... അപ്പൊ നുമ്മടെ വോട്ടുതെണ്ടലിനു ഒരു മുടക്കവും പാടില്ല...അതാണ്‌ കാര്യം . കൊള്ളാം നല്ല പരിപാടി..
 ആരൊക്കെയാണ് ഈ ഹര്‍ത്താലിന്‍റെ പ്രായോജകരെന്നുകൂടി നോക്കണം.. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹർത്താലിനെ നിയമം മൂലം നിരോധിക്കാൻ ഇറങ്ങി പുറപ്പെട്ട അന്നത്തെ ആഭ്യന്തര മന്ത്രിയും  പിന്നെ... അന്ന് ഹർത്താലിനെതിരെ നീരാഹാരം കിടന്ന് ഫോട്ടോയ്ക്ക് പോസ്സ് ചെയ്ത അഭിനവ ആർത്തവ ഗാന്ധിയായ ദേശാടനകിളിയും.  
ജിഷ്ണുവിന്റെ വീട്ടുകാർക്ക് ഈ ഹർത്താലു കഴിയുന്നതോടെ നീതി കിട്ടുമെന്ന് ഏതാണ്ട് ഉറപ്പിക്കാം... ഹര്‍ത്താല്‍ പ്രഖ്യാപിച്ചയുടനെ ഹര്‍ത്താല്‍  ആഘോഷത്തിനായി കോഴിയും, ബീഫും, കപ്പയും; കിട്ടിയാല്‍ ഒരു കുപ്പിയും ബിരിയാണിക്കുള്ള അനുസരികളുമായി മലയാളികള്‍ വീടുപിടിച്ചുവേന്നതാണ് വാസ്തവം... ഹര്‍ത്താലില്‍  ഒരു മലയാളിയും ജിഷ്ണുവിനു നീതികിട്ടണമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ സാദ്ധ്യതയില്ല. വൈകുന്നേരം ഐ പി എല്‍ കൂടി ആവുമ്പോള്‍ എല്ലാ വീടുകളിലും ആഘോഷത്തിന്റെ അമിട്ടുകള്‍ പൊട്ടും...

  ജിഷ്ണുവിന്‍റെ അമ്മയെ പോലിസ് വലിച്ചിഴച്ചുകൊണ്ടുപോയിയെന്നു പറഞ്ഞു ബ്രേക്കിംഗ് കൊടുക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജിഷ്ണുവിന്‍റെ കൂടെയാണോ... ജിഷ്ണുവിന്‍റെ ഘാതകനെന്നു പറയുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞ വാര്‍ത്ത ഇവര്‍ എത്ര ഹൈലൈറ്റ് ചെയ്തു... ഈ വാര്‍ത്തയില്‍ എത്രചര്‍ച്ചകള്‍ നടത്തി..? ഒന്നുമുണ്ടായില്ല... ഇപ്പൊ പോലിസ് ആസ്ഥാന സമരത്തില്‍ത്തന്നെ  അവര്‍ കാണിക്കുന്ന വിഷ്യലുകളും അവര്‍ പറയുന്നതും തമ്മില്‍ ഒരു പൊരുത്തവുമില്ല... സ്വാഭാവികമായും പോലിസ് ആസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ചുവെന്ന പേരില്‍ സര്‍ക്കാരിനെയും പോലീസിനെയും ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരെ തിരിക്കുക എന്നതാണ് ഈ നാടകത്തിന്‍റെ യഥാര്‍ത്ഥലക്ഷ്യമെന്നു മനസിലാക്കാം.. ജിഷ്ണുവിന്‍റെ കൊലപാതകത്തിനെതിരെ ഒന്നിച്ചുപ്രതികരിച്ച ജനത ആശയപരമായി വിഭജിക്കപ്പെട്ടുവന്നതാണ് ഈ ആസ്ഥാന സമരനാടകത്തിലൂടെ നടന്നത്.. ആര്‍ക്കോവേണ്ടി പ്രവര്‍ത്തിക്കുന്ന നുഴഞ്ഞുകയറ്റക്കാര്‍ ജിഷ്ണുവിന്‍റെ കുടുംബത്തെ വീണ്ടും ബലിയാടാക്കിയെന്നുവേണം കരുതാന്‍....
  
   രാഷ്ട്രിയപാര്‍ട്ടികള്‍ക്ക്;  കൊടിപിടിക്കാനും തല്ലുകൊള്ളനും മരണപ്പെടാനും ഇനിയും ജിഷ്ണുപ്രണോയിമാരെ ആവശ്യമാണ്‌.. കുളംകലക്കി എങ്ങനെ വോട്ടുപിടിക്കാമെന്നതാണ് രാഷ്ട്രീയക്കാരുടെ പ്രധാനചിന്ത.. ഇരയോടുള്ള അനുഭാവം പ്രകടിപ്പിക്കലെന്നപേരില്‍ ഹര്‍ത്താല്‍ പോലുള്ള ചില പൊടിക്കൈകള്‍ ഇങ്ങനെ പ്രയോഗിച്ചുകൊണ്ടേയിരിക്കും... അതിലൊന്നും ആത്മാര്‍ത്ഥതയുടെ ഒരു കണികപോലും ഉണ്ടാവില്ലായെന്നതാണ് വാസ്തവം. നമ്മുടെ മക്കള്‍ പരുന്തുംകാലില്‍ പോകാതെ  നമ്മള്‍ സൂക്ഷിക്കുക...
  
   ഒരു വാര്‍ത്തയെ എങ്ങനെ വളച്ചൊടിച്ച് റേറ്റിംഗ് കൂട്ടാമെന്നാണ് മാധ്യമങ്ങള്‍ ചിന്തിക്കുന്നത്. അതിനുവേണ്ടി  എന്തു വഴിവിട്ട നീക്കങ്ങളും നടത്തുമെന്നത് ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്... ജിഷ്ണുവിനു നീതികിട്ടണം, ഇടിമുറികള്‍ പൊളിച്ചുമാറ്റപ്പെടണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം പക്ഷെ ആ പേരില്‍ മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപത്തെ വില്പനയ്ക്ക് വയ്ക്കുന്നതും ശരിയല്ല... ഉള്ളിലുള്ള ദുഃഖം കടിച്ചൊതുക്കി നീതിക്കുവേണ്ടി  പ്രതിഷേധവുമായി നീങ്ങുമ്പോഴും മുന്നോട്ടുള്ള നീക്കം ശ്രദ്ധാപൂര്‍വ്വമായിരിക്കണം. നമ്മള്‍പ്പോലും അറിയാതെ നമ്മളെ വിറ്റുകാശാക്കുന്ന ലോകമാണിത്. ഒരു ഏറ്റുമുട്ടല്‍ ഉണ്ടാക്കി ചോരകുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കന്മാര്‍ നമുക്കും ചുറ്റും പതുങ്ങിനടക്കുണ്ടെന്നുള്ള  കാര്യം മറക്കരുത്....


ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....