**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, April 20, 2014

സുരാജ് നായര്‍ = ലാല്‍ +ഫഹദ് ഫാസില്‍ + ആന്‍ അഗസ്റ്റിന്‍..


 വിദ്യാധരന്‍റെ വ്യാകുല ചിന്തകള്‍ 
  തള്ളേ സംഗതി പൊളപ്പനായി കേട്ടോ.. നല്ല നടനുള്ള ദേശിയ അവാര്‍ഡും നല്ല ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡും ഒരുമിച്ചു കിട്ടിയ നമ്മുടെ സുരാജ് വെഞ്ഞാറമൂട് നായര്‍ക്ക് ഒരു പാവം കേരളിയന്‍റെ അഭിനനന്ദനങ്ങള്‍... ഒരു നായര്‍ ദേശിയ അവാര്‍ഡ് അടിച്ചെടുത്ത സാഹചര്യത്തില്‍ നിലവില്‍വന്ന സാമുദായിക അസന്തുലിതാസ്ഥയ്ക്ക് പരിഹാരമാകുന്ന രീതിയില്‍ കേരള അവാര്‍ഡുകള്‍ പ്രഖ്യാപിച്ച സിനിമാ വകുപ്പിനും മന്ത്രിക്കും അഭിനനന്ദനങ്ങള്‍...  ലാലും, ഫഹദ് ഫാസിലും, ആന്‍ അഗസ്റ്റിനും നല്ല അഭിനേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വലിയൊരു സാമുദായിക വിപത്താണ് ഒഴിഞ്ഞുപോയത്.. തൃശ്ശൂര്‍ മൃഗശാലയിലേക്ക് മൂന്നു ജിറാഫിനെ വാങ്ങാന്‍ തീരുമാനിച്ച യോഗത്തില്‍ അതിലൊന്ന് ക്രിസ്ത്യാനിക്കായിരിക്കണമെന്ന് പണ്ടേതോ മാപ്പിള പറഞ്ഞ അതേ ഫലിതം; വലിയൊരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്ന ഈ കാലത്ത് എല്ലാ മതത്തിനും ഓരോന്നുവീതം കൊടുത്ത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിവാദം തീര്‍ത്തതിനെ സമ്മതിച്ചേ പറ്റൂ... ഒരുപാട് മികച്ചതിലും ഒരു മികച്ചത് ഉണ്ടാകുമെന്നുള്ള സാമാന്യതത്വം അറിയാത്ത എല്ലാ ജൂറി കൊഞ്ഞാണന്‍മാര്‍ക്കും അതോടൊപ്പം നന്ദി നമസ്ക്കാരം.... ദേശീയം കിട്ടിയതിനാല്‍ അങ്ങനെയങ്ങ് ഒഴിവാക്കാന്‍ കഴിയാത്ത സുരാജ് നായര്‍ക്ക് മികച്ച കോമാളി എന്നൊരു അവര്‍ഡും കൊടുത്ത് മൂലയ്ക്കിരുത്തുകയും ചെയ്തു... എല്ലാവര്‍ക്കും സന്തോഷം.. നവരസങ്ങളില്‍ ഹാസ്യത്തിനു മാത്രം അവാര്‍ഡ് കൊടുക്കുന്ന ഈ ഏര്‍പ്പാട്  മാറ്റണം.. എല്ലാ രസങ്ങളും ഒരുപോലെ പ്രാധാന്യമുള്ളതാണ്... അതില്‍ ഹാസ്യത്തെ മാത്രം അവാര്‍ഡിനു പരിഗണിക്കുന്നത് മറ്റൊരു ഹാസ്യമായേ കണക്കാക്കാന്‍ കഴിയൂ; ആയതിനാല്‍  ഒന്‍പത് രസങ്ങള്‍ക്കും ഓരോ രസഗുള അവാര്‍ഡ് വീതം കൊടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്... അങ്ങനെയാകുമ്പോള്‍ കുറച്ചുപേര്‍ക്കുകൂടി അവാര്‍ഡുകുട ചൂടാന്‍ കഴിയും...
  രണ്ട് അവാര്‍ഡുകള്‍ ഒരേസമയം കിട്ടുകവഴി സ്വഭാവനടനായും ഹാസ്യനടനായും ഒരുപോലെ പകര്‍ന്നാടാന്‍ തനിക്ക് കഴിയുമെന്ന് സുരാജ് തെളിച്ചിരിക്കുന്നു.... മമ്മൂട്ടിക്കും, ലാലിനും, ഗോപിക്കുമൊക്കെ ഇതിനു കഴിയുമോ.. അതുകൊണ്ട് സുരാജിനെ കോമാളിവേഷംകൊടുത്ത് ഇരുത്താന്‍ കഴിഞ്ഞുവെന്നു ഏതെങ്കിലും ജൂറിയും അവരുടെ മാമന്‍മ്മാരും കരുതിയെങ്കില്‍  ഇരുന്നതും ഇരുത്തിയതും സുവര്‍ണ്ണസിംഹാസനത്തില്‍ തന്നെയാണെന്ന് അറിഞ്ഞുകൊള്ളുക...
  
 ദേശിയജൂറി മികച്ച ചിത്രമായി വിലയിരുത്തിയ ‘പേരറിയാത്തവര്‍’ കേരളജൂറിയുടെ കണ്ണില്‍ മികച്ചതായില്ലെന്നു മാത്രമല്ല ഒരു പ്രത്യേക പരാമര്‍ശം നടത്താന്‍ പോലും നിലവാരമില്ലാത്ത ചവറായിപ്പോയിരിക്കുന്നു... ഇന്ത്യയിലെ മറ്റു അന്യഭാഷാ ചിത്രങ്ങളുമായി മത്സരിച്ചാണ്‌ പേരറിയാത്തവരും സുരാജും അവാര്‍ഡ് കരസ്ഥമാക്കിയത്... അതിലും മികച്ചത് ഇവിടെ കിടപ്പുണ്ടായിരുന്നുവെന്നു നമുക്കിപ്പോഴാണ് മനസ്സിലായത്.. അസാമാന്യ അഭിനയം എന്നാണ് സുരാജിനെക്കുറിച്ചു ദേശിയജൂറിയുടെ വിലയിരുത്തല്‍.. കേരളജൂറികള്‍ ഈ ചിത്രത്തിലെ അഭിനയമോ ഈ ചിത്രത്തെയോ കണ്ടില്ല പകരം ‘പുള്ളിപുളിയും ആണ്‍കുട്ടിയുമാണ്’ അവര്‍ കണ്ടത്... അപ്പൊത്തന്നെ കൊടുത്തു ഒരെണ്ണം; സുരാജിന് ബെസ്റ്റ് കോമാളി അവാര്‍ഡ്... അണ്ണാ അണ്ണന്‍ ‘മാമച്ചനായി’ ചളിയടിക്കുന്നതാണ് കേരള ജൂറികള്‍ക്ക് ഇഷ്ടം... ഒരു സംശയം ന്യായം.. ഏതു ജൂറിയാണ് മികച്ചത്..?/ ദേശിയ ജൂറിയോ സംസ്ഥാന ജൂറിയോ.??. മലയാളത്തില്‍ ഏഴ് ജൂറികളാണ് ഉണ്ടായിരുന്നത്... ഇതില്‍ ഒന്നുരണ്ടുപേര്‍ ഒഴിച്ചുള്ളവര്‍ മലയാളത്തിനു പുറത്തു താമസിക്കുന്നവര്‍... അതുപോട്ടെ പരിഗണനയ്ക്ക് വന്ന എണ്‍പത് ചിത്രങ്ങളും അഞ്ചുദിവസംകൊണ്ട് ജൂറികള്‍ കണ്ടുതീര്‍ത്തു... അവാര്‍ഡും പ്രഖ്യാപിച്ചു... തള്ളേ പൊളപ്പന്‍ കാണല്‍ തന്നെ... ഏതായാലും എണ്‍പത് ചിത്രങ്ങള്‍ അഞ്ചുദിവസംകൊണ്ട് കണ്ട് സൂഷ്മമായി വിലയിരുത്തി  അവാര്‍ഡും പ്രഖ്യാപിച്ച ജൂറി ചെയര്‍മാന്‍ ഭാരതിരാജയ്ക്ക് ഒരു ‘കഠിന പ്രയക്ന്നന്‍’ അവാര്‍ഡും കൊടുക്കേണ്ടതായിരുന്നു..
     
  ദേശിയ ജേതാവിനെത്തന്നെ  സംസ്ഥാനജേതാവായി പ്രഖ്യാപിക്കണമെന്ന് വാശിപിടിക്കാന്‍ പാടുണ്ടോ എന്നുള്ളതാണ് മറ്റൊരു ചോദ്യം... പാടില്ല പാടില്ല കാരണം  ഓരോ ജൂറിയും വിത്യസ്തമാണ്. ഭരണം, പാര്‍ട്ടി, സമയം, ജാതി, മതം, നിറം, വര്‍ഗ്ഗം, തുടങ്ങിയവയെല്ലാം ജൂറിയെ ബാധിക്കുന്ന എന്നാല്‍ ബാധിക്കാത്ത കാര്യങ്ങളാണ്.. വെറും പാട്ടും ഡാന്‍സും അല്പം സീരിയലുമൊക്കെയായി നടന്നിരുന്ന ശാലുമാഡംവരെ ശ്യാമപ്രസാദ്, ഡോക്ടര്‍ ബിജു തുടങ്ങിയ  സംവിധായകരുടെ ചിത്രങ്ങള്‍ക്ക് കത്രികവെയ്ക്കാന്‍ ഇരിക്കുന്ന കാലമാണ്.. അങ്ങ് ഗള്‍ഫില്‍ കിടക്കുന്ന ജലജാമാഡം വരെ അവാര്‍ഡ് ജൂറിയില്‍ ഇരിക്കുന്ന കാലമാണ്.. അതുകൊണ്ട് ഇതല്ല ഇതിനപ്പുറവും ഇവിടെ സംഭവിക്കും.. ഒരാള്‍ത്തന്നെ പലനേരങ്ങളില്‍ പല സ്വഭാവം കാണിക്കുമ്പോള്‍ ദേശിയജൂറിയും സംസ്ഥാനജൂറിയും ഒരു വിഷയത്തില്‍ ഒരേ തിരഞ്ഞെടുപ്പുതന്നെ നടത്തണമെന്ന് പറയാന്‍ പാടില്ല.. മമ്മൂട്ടിയുടെ സിനിമ അതെത്ര നന്നായാലും ലാലേട്ടന്‍ ഫാന്‍സിനു ഇഷ്ടപ്പെടില്ല..തിരിച്ചും അങ്ങനെതന്നെ.... ദിലീപിന്‍റെ പടം ഷിറ്റ് ഗോപിയുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടണമെന്നു വാശിപിടിക്കുന്നത്‌ മണ്ടത്തരമാണ്... അതുപോലെതന്നെ ദേശിയ ജൂറിക്ക് ഇഷ്ടപ്പെട്ടത് കേരളജൂറിക്ക് ഇഷ്ടപ്പെടണമെന്നു വാശി പിടിക്കുന്നത്‌ തികഞ്ഞ മണ്ടത്തരമാണ്.. എന്നാലോ എല്ലാത്തിനെയും തൃപ്തിപ്പെടുത്തി ഒപ്പിക്കുകയും വേണം അതാണ്‌  നാനാത്വത്തിലെ ഏകത്വം പോലുള്ള ഈ അവാര്‍ഡുകള്‍..

   ഇപ്പൊ എന്‍റെ കാര്യംതന്നെയെടുത്താല്‍ കള്ളുഷാപ്പില്‍ കയറി കള്ളുമോന്തുമ്പോള്‍ നല്ല എരിവുള്ള മീന്‍ കറിയും കപ്പയുമാണ് പഥ്യം.. എന്നാല്‍ ബാറില്‍ കയറിയാലോ അച്ചാര്‍ നിര്‍ബന്ധം.. ക്രിസ്ത്യന്‍ മാപ്പിള കല്യാണത്തിന് പോയാല്‍ ചിക്കന്‍ മട്ടന്‍ ബിരിയാണിയോടാണ് താല്പര്യം, എന്നാല്‍ ഹിന്ദു കല്യാണമാണെങ്കില്‍ സദ്യതന്നെ കിട്ടണം.. അമ്പലത്തില്‍ പോകുമ്പോള്‍ ഷര്‍ട്ടും മുണ്ടും ധരിക്കുകയും  ഭാര്യക്ക് സെറ്റുസാരി നിര്‍ദേശിക്കുകയും ചെയ്യും.. എന്നാല്‍ ഷോപ്പിങ്ങിനു പോയാലോ ജീന്‍സും ടീ ഷര്‍ട്ടും തന്നെവേണം.. സ്കൂള്‍വിട്ടുവരുമ്പോള്‍ കവലയിലുള്ള നായരുടെ ചായക്കടയില്‍നിന്നും ബോണ്ടയും ചായയും വെട്ടിവിഴുങ്ങുന്ന ഞാന്‍ ഷോപ്പിംഗ്‌ മാളില്‍ പോയാല്‍ കെ എഫ് സി യും, പിസയുമാണ് ഓര്‍ഡര്‍ ചെയ്യുന്നത്.. പറഞ്ഞുവരുന്നത്.. ഈ അവാര്‍ഡ് നിര്‍ണ്ണയമെന്നൊക്കെ പറയുന്നത് ജൂറിയുടെ മൂഡ്‌ അനുസരിച്ച് നടക്കുന്ന ഒരു കലാപരിപാടിയാണ്... ദേശിയ അവാര്‍ഡ് കിട്ടിയാല്‍ അതാണ്‌ രാജ്യത്തെ ഏറ്റവും നല്ലതെന്ന് നമ്മള്‍ ധരിച്ചാല്‍  നമ്മുടെ തലയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നു കരുതിക്കോളൂ.. ഈ കേരളജൂറിയാണ് ദേശിയത്തില്‍ ജൂറിയായിരുന്നെങ്കില്‍ സുരാജും ഡോക്ടര്‍ബിജുവും ഇപ്പോഴും പേരറിയാത്തവരായി ചവറുകോരി നടന്നേനെ,,, കുറ്റം പറഞ്ഞിട്ടു കാര്യമില്ല കാരണം  ദേശിയതലത്തില്‍ ‘പേരറിയാത്തവരും’ ‘സുരാജും’ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട സമയവും ദേശിയജുറികളുടെ മനോനിലയുമല്ല; കേരള അവാര്‍ഡ് നിര്‍ണ്ണയം നടക്കുമ്പോള്‍ കേരളജൂറികളില്‍ ഉണ്ടായിരിക്കുക.. വയറ്റിളക്കം പിടിച്ചവനു വീണവായന പരിഹാരമാകുമോ?? എണ്‍പത് സിനിമകള്‍ (ഒരു സിനിമ രണ്ടു മണിക്കൂര്‍വെച്ചു കൂട്ടിയാല്‍ നൂറ്റിയറുപത് മണിക്കൂര്‍)  വെറും അഞ്ചുദിവസം കൊണ്ട് കണ്ടുവെന്നു പറയുമ്പോള്‍ .... (നൂറ്റിയിരുപത് മണിക്കൂര്‍) ഊണും ഉറക്കവും പ്രാഥമിക ആവശ്യങ്ങളും എല്ലാം ഉപേക്ഷിച്ചുകണ്ടാലും അറുപതുമണിക്കൂര്‍ പിന്നേയും എക്സ്ട്ര കണ്ടെത്തണം.. ഇങ്ങനെ ഇല്ലാത്തസമയം ഉണ്ടാക്കി തുടര്‍ച്ചയായി സിനിമ കാണുമ്പോള്‍ ജൂറിയുടെ മാനസികനില എന്തായിരിക്കും..ചോദ്യപ്പേപ്പറിലുള്ള ഒറ്റ ചോദ്യത്തിനും ഉത്തരം അറിയാത്ത വിദ്യാര്‍ഥിയുടെ അവസ്ഥയായിരിക്കും അത്.. ആ അവസ്ഥയില്‍ ഉത്തരം കണ്ടെത്താനുള്ള പറ്റിയ തീരുമാനം പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കറക്കിക്കുത്ത് തന്നെയാണ്... കണ്ണടച്ച് കുത്തും..ചിലപ്പോള്‍ ശരി അല്ലെങ്കില്‍ തെറ്റ് എല്ലാത്തിനും ഫിഫ്ടി ഫിഫ്ടി ചാന്‍സ് ..... അങ്ങനെ കുത്തിയപ്പോള്‍ ആമേനും, സോപാനവും, പേരറിയാത്തവരുമൊക്കെ കളത്തിനു പുറത്തായി പകരം ‘കഴുതപ്പുലിയും ആണ്‍കുട്ടിയുമൊക്കെ’ അകത്തായി... സുരാജും, ഡോക്ടര്‍ ബിജുവും പുറത്തായപ്പോള്‍ സാമൂദായിക സന്തുലനവും, ശ്യാമപ്രസാദും അകത്തായി...അതാണ്‌ സംഭവിച്ചത്.. സത്യം പറഞ്ഞാല്‍ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയില്‍ സുരാജ് മികച്ച ഹാസ്യം അവതരിപ്പിച്ചുവെന്നു കണ്ടെത്തുകയും എന്നാല്‍ ‘പേരറിയാത്തവര്‍’ എന്ന സിനിമയില്‍ സുരാജ് അവതരിപ്പിച്ച കഥാപാത്രത്തെ കാണാതെ പോവുകയും ചെയ്തപ്പോള്‍ കേരളജൂറികള്‍ ഏതു ഷാപ്പിലെ കള്ളടിച്ചാണ് ഈ അവാര്‍ഡ് നിര്‍ണ്ണയം നടത്തിയാതെന്നാണ് നമുക്ക് അറിയേണ്ടത്.. അതേ ഷാപ്പിലെ കള്ളടിച്ചിട്ടു വേണം അവാര്‍ഡ് നിര്‍ണ്ണയിച്ച ജൂറികള്‍ക്ക് ഒരു സ്വീകരണം കൊടുക്കാന്‍...............       ഇനിയിപ്പോ ഇതിനെക്കുറിച്ച്‌ എന്തൊക്കെ പുലിവാല്‍ ഉണ്ടാക്കിയാലും ഇമ്മാതിരി ബെസ്റ്റ് സിനിമകളൊന്നും മലയാളി കാണാനും പോകുന്നില്ല..... ഇതൊക്കെ ജൂറിക്ക് മാത്രം കാണാന്‍ ഉണ്ടാക്കിയതാണ് അവരങ്ങനെ കടലകൊറിച്ച് നിര്‍ണ്ണയം നടത്തട്ടെ.. പെരുന്തച്ചനും, ഒടുവിലിനും, ജഗതിക്കും, ശ്രീനിവാസനുമൊക്കെ എന്നേ കിട്ടേണ്ട ബഹുമാനങ്ങള്‍ സലിം കുമാറിലൂടെയും സുരാജിലൂടെയും മിന്നിമറയുമ്പോള്‍ അതിനെതിരെ ഫ്യൂഡല്‍ മാടമ്പിമാര്‍ കത്തിയേറു നടത്തുന്നുവോ എന്നൊരു സംശയംമാത്രം അവശേഷിക്കുന്നു.... അവാര്‍ഡിനായി നല്ല ചിത്രങ്ങളെയല്ലേ പരിഗണിക്കേണ്ടത്... ജനം ചോദിക്കുന്നു.. അതിനുത്തരമായി തച്ചന്‍റെ വേഷംകെട്ടിയ വ്യാജന്മാര്‍ ഇങ്ങനെ പറഞ്ഞു. എല്ലാ ചിത്രങ്ങളുടെ കണക്കും തന്നിരിക്കുന്ന ഗ്രന്ഥത്തില്‍ ഉണ്ട്,, കൈയ്യില്‍ കണക്ക്, അകമേ ഭക്തി  അതുകൊണ്ടുമാത്രം ചിത്രം നന്നാവില്ല,, അകക്കണ്ണില്‍ ഒരു മുഖം കൂടി വേണം,,, ആ സൂത്രം ഞങ്ങള്‍ക്കെ അറിയൂ... ഏതു സൂത്രം???  
   കല്ല്‌ ദേവിയായി കഴിഞ്ഞിട്ടും  പെരുന്തച്ചന്മാരെ ഇനിയും  തീണ്ടാപ്പാടകലെ നിറുത്തണോ ,,,,,??? 

Monday, April 14, 2014

എന്തിനീ ക്രൂരത നിങ്ങളെന്നോട് ചെയ്യുന്നു..?

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍     

    തലേവര വായിക്കാന്‍ അറിയാവുന്ന ഒരാള്‍ക്ക് കടല്‍ത്തീരത്തുകൂടെ നടക്കുമ്പോള്‍ ഒരിക്കല്‍ ഒരു തലയോട്ടികിട്ടുന്നു.. അയാള്‍ അതിന്‍റെ തലേവര വായിച്ചുനോക്കി. അതിങ്ങനെയായിരുന്നു. അനാഥനായി ജനനം;;; ജന്മനാ സ്ഥിതി ദാരിദ്രം , ദശവര്‍ഷബന്ധനം, സമുദ്രതീരെ മരണം ,ഇനിയും ചിലത് സംഭവിക്കും..--- ആരുമില്ലാത്തവനായി ജനിച്ചു, പട്ടിണിയിലായിരുന്നു ജീവിതം, പത്തുവര്‍ഷം ജയില്‍ ജീവിതം, കടല്‍ത്തീരത്തുകിടന്ന്‍ മരിച്ചു,, തീര്‍ന്നിട്ടില്ല ഇനിയും ചിലത് സംഭവിക്കാന്‍ ബാക്കിയുണ്ട്,,,,,, ഇതാണ് തലേവരയില്‍ പറയുന്നത്... ഇതില്‍ക്കൂടുതല്‍ ഇനിയെന്തു സംഭവിക്കാനാണ്.. അയാള്‍ക്ക് ആകാംക്ഷയായി.. അയാള്‍ ആ തലയോട്ടി ആരും കാണാതെ പൊതിഞ്ഞെടുത്തു.. എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ തലയോട്ടി വീട്ടിലെ അലമാരയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. ദിവസവും രാവിലെ ആരുംകാണാതെ പൊതിതുറന്നു നോക്കും; ഇല്ല ഒന്നും സംഭവിച്ചിട്ടില്ല.. ഇങ്ങനെ ദിവസങ്ങള്‍ കടന്നുപോയി..  ഒരുദിവസം അയാളുടെ ഭാര്യ ഈ സംഭവം കാണുന്നു.. തന്‍റെ ഭര്‍ത്താവു എന്തോ ഒരുപൊതി വളരെ രഹസ്യമായി തുറന്നുനോക്കുന്നു..പിന്നിട് അടച്ചുവെയ്ക്കുന്നു. ദിവസവും ഇതുതന്നെ ചെയ്യുന്നു. ഭാര്യക്ക് സംശയമായി എന്തായിരിക്കും ആ അമൂല്യ വസ്തു.. ഒരുദിവസം ഭര്‍ത്താവ് പുറത്തുപോയ തക്കംനോക്കി അവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആ പൊതി തുറന്നുനോക്കി ..അതിലിതാ ഒരു തലയോട്ടി .. തന്‍റെ ഭര്‍ത്താവ് എന്തിനാ ഇങ്ങനെ ഒരു തലയോട്ടി സൂക്ഷിക്കുന്നത് ..എന്തിനാണ്  എല്ലാ ദിവസവും ഇതു തുറന്നുനോക്കുന്നത്.. ഇതു ആരുടെതായിരിക്കും.. അവരുടെ സംശയങ്ങള്‍ വര്‍ദ്ധിച്ചു.. ഒടുവില്‍  അവര്‍ ഒരു തീരുമാനത്തിലെത്തി ഇതു അങ്ങേരുടെ പൂര്‍വ്വകാല കാമുകിയുടെതായിരിക്കണം... അവളോടുള്ള സ്നേഹംമൂത്തു സൂക്ഷിച്ചു വെച്ചതായിരിക്കണം; അതുകൊണ്ടായിരിക്കും തന്നോടുപോലും ഈ കാര്യം പറയാത്തത്.. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല; ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ രണ്ടിലൊരാള്‍ മതി.. ഇതിന്‍റെ പൊടിപോലും ഇനിയിവിടെ കാണരുതെന്ന തീരുമാനത്തില്‍  ആ സ്ത്രീ; തലയോട്ടിയെടുത്തു മുറ്റത്ത്‌ ഉപയോഗശൂന്യമായിക്കിടന്നിരുന്ന ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിച്ചുപൊടിച്ച ശേഷം ഒരു കടലാസ്സില്‍ വാരിയെടുക്കുന്ന സമയത്താണ് അയാള്‍ മടങ്ങി വന്നത്.. ‘നീ എന്താണ് ചെയ്യുന്നത്.’. നിങ്ങള്‍ അലമാരയില്‍ സൂക്ഷിച്ച് പൂജിച്ചുകൊണ്ടിരുന്ന ആ തലയോട്ടിയില്ലേ;;;; നിങ്ങളുടെ പഴയ കാമുകിയുടെ തലയോട്ടി;;;; അത് ഞാനെടുത്തു. ദേ,, ഇടിച്ചുപോടിച്ചു പൊടിയാക്കി ഇനിയിത് ആ കാണുന്ന തെങ്ങിന് വളമാകും.. ഞാന്‍ ഉള്ളപ്പോള്‍ അവള്‍ വേണ്ട... ആ സ്ത്രീ പൊടിയായി മാറിയ തലയോട്ടി തെങ്ങിന്‍ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു.. അയാള്‍ ആത്മഗതം ചെയ്തു..ഇനിയും ചിലതു സംഭവിക്കാനുണ്ടെന്നുള്ള തലയിലെഴുത്ത് പൂര്‍ണ്ണമായിരിക്കുന്നു...
 കോഴിക്കോട് മെഡിക്കല്‍ക്കോളേജിന്‍റെ പിന്നാമ്പുറങ്ങളില്‍ അനാഥമായി, ചാക്കില്‍ക്കെട്ടി, പട്ടിയും കുറുക്കനും കടിച്ചുവലിക്കാന്‍ വിധിക്കപ്പെട്ട ദേഹങ്ങള്‍ക്കും അങ്ങനെയൊരു തലയിലെഴുത്ത് ഉള്ളതായി കരുതേണ്ടി വരുന്നു... കാരണം ഈ സംഭവത്തില്‍ തങ്ങളാരും കുറ്റക്കാരല്ലായെന്നാണ് ഓരോരുത്തരും പറയുന്നത്... മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പട്ടികള്‍ കടിച്ചുവലിക്കുന്നത് സ്ഥിരം സംഭവമാണെന്നു പരിസരവാസികള്‍ പറയുമ്പോള്‍ കോളേജ് സൂപ്രണ്ട് പറയുന്നു സംഭവം ഇതുവരെ ശ്രദ്ധയില്‍ പ്പെട്ടിരുന്നില്ല.... മന്ത്രി പറയുന്നു ഇതിനൊക്കെ അവിടെ വേറെ സംവിധാനങ്ങള്‍ ഉണ്ട്... മതില്‍ ഇടിഞ്ഞുപോയി, മരം വീണു, കാട് തെളിച്ചില്ല, ആവശ്യത്തിനു ജോലിക്കാരില്ല,  കരാറുകാരന്‍ പറയുന്നു അങ്ങനെ ചെയ്തിട്ടില്ല.. അപ്പോള്‍ ആരാണ് ഇതിനൊക്കെ ഉത്തരവാദി... തന്‍റെ ശരീരം വരുംതലമുറയ്ക്ക് പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്ത ആ നല്ല മനുഷ്യര്‍ത്തന്നെ ഉത്തരവാദിയെന്നു പറയേണ്ടിവരുന്നു... ഇനി വിട്ടുകൊടുക്കാന്‍ ഇരിക്കുന്നവര്‍ കണ്ടുപടിച്ചോളൂ. ഇതാണ് നിങ്ങള്‍ ചെയ്യുന്ന പുണ്യകര്‍മ്മത്തിനു ലോകം നിങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം... ഒക്കെ തലയിലെഴുത്താണെന്നു പറഞ്ഞു ആശ്വസിക്കാം..വേറെ വഴിയില്ല..
   കോഴിക്കോട് മെഡിക്കല്‍ക്കോളേജില്‍ പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കപ്പെട്ട മൃതദേഹങ്ങള്‍ ആവശ്യങ്ങള്‍ കഴിഞ്ഞു ചാക്കില്‍ക്കെട്ടി മാലിന്യങ്ങള്‍ക്കൊപ്പം ഉപേക്ഷിക്കുന്നു.. കൈയ്യും കാലും തലയുമെല്ലാം പട്ടികള്‍ കടിച്ചുവലിക്കുന്നു.. തലയോട്ടിയും മറ്റു ശരീരഭാഗങ്ങളും അനാഥമായി ചിതറികിടക്കുന്നു.. എത്ര ദാരുണമായ കാഴ്ച്ചയാണിത്.. പഠനം പൂര്‍ത്തിയാവുമ്പോള്‍ മൃതദേഹങ്ങളെ പട്ടികള്‍ക്ക് കടിച്ചുവലിക്കാന്‍ കൊടുക്കണമെന്നാണോ മെഡിക്കല്‍ എത്തിക്സില്‍ പറയുന്നത്.. കസേരയില്‍ ഇരിക്കുന്ന കുമ്പളങ്ങാ വിഴുങ്ങികള്‍ക്ക് എന്താണ് പറയാനുള്ളത്..? പട്ടുകുപ്പായത്തില്‍ പൊതിഞ്ഞുസൂക്ഷിക്കുന്ന സ്വന്തം ശരീരങ്ങള്‍ ഇങ്ങനെ പട്ടിയും കുറുക്കനും കടിച്ചുവലിക്കുന്നതിനെപ്പറ്റി ഇവര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?? ഇങ്ങനെ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അനാഥശവങ്ങള്‍ മാത്രമല്ല.. സ്വന്തം ദേഹം മനുഷ്യപുരോഗതിയെ മാത്രം ലക്ഷ്യമാക്കി വളര്‍ന്നുവരുന്ന തലമുറയ്ക്ക് പഠിക്കാന്‍ വിട്ടുകൊടുക്കുന്ന നിരവധി നല്ല മനുഷ്യരും ഇതില്‍ ഉള്‍പ്പെടുന്നു.. രണ്ടുമൂന്നു ദിനങ്ങള്‍ക്കുള്ളില്‍ ചീഞ്ഞുനാറുന്ന  ശരീരങ്ങളെ ആചാരവെടികളും വിലാപഗാനങ്ങളും നടത്തി കുഴിച്ചുമൂടുമ്പോള്‍; അതിനെക്കാള്‍ എത്രയോ ത്യാഗം ചെയ്തവരാണ് സ്വന്തംദേഹം കീറിമുറിച്ചുള്ള പഠനത്തിനായി വിട്ടുകൊടുക്കുന്നത്.. അങ്ങനെ ത്യാഗം ചെയ്തവരുടെ ദേഹങ്ങള്‍ക്കും ഈ ഗതി വന്നില്ലായെന്നു ആരുകണ്ടു..? എല്ലാ മൃതദേഹങ്ങള്‍ക്കും അത് അര്‍ഹിക്കുന്ന ഒരു പരിഗണനയുണ്ട്. അതു നിഷേധിക്കുന്നത് തീര്‍ത്തും മൃഗതുല്യമായ അവസ്ഥയാണ്.. ചുറ്റുമതില്‍ ഇല്ല, മരം വീണു, കരാറുകാരന്‍ പറ്റിച്ചു തുടങ്ങിയ വഷളന്‍ ന്യായങ്ങള്‍ അതിനു പരിഹാരമാകില്ല.. സ്വന്തം ശരീരം പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ താല്പര്യപ്പെടുന്ന ഏതൊരാളേയും ഈ കാഴ്ചകള്‍ ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടടിപ്പിക്കുകയാണ് ചെയ്യുന്നത്.. നല്ലമനസ്സോടെ ഒരു പുണ്യകര്‍മ്മംചെയ്യാമെന്നു വെച്ചാല്‍ നാളെ എന്‍റെ ശരീരവും ഇതുപോലെ പട്ടികള്‍ കടിച്ചു വലിക്കില്ലായെന്നു എന്താണ് ഉറപ്പ്.. അതോ ഇതൊക്കെ അവരുടെ തലയിലെഴുത്തിന്‍റെ ഭാഗമാണെന്നു കരുതി ആശ്വസിച്ചാല്‍ മതിയോ..?? ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല ഇത്തരം സംഭവങ്ങള്‍.... മരണശേഷം തന്‍റെ ശരീരം പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്താല്‍ അതിന്‍റെ അവസാനം ഇങ്ങനെ ചാക്കില്‍ക്കെട്ടി ഉപേഷിക്കപ്പെട്ട്, പട്ടിയും കുറുക്കനും കടിച്ചു വലിക്കാനാണ് സാദ്ധ്യതയെങ്കില്‍ എന്തിനു ഇങ്ങനെയൊരു മാനവസേവയ്ക്ക് മുതിരണം.. ആറടിമണ്ണില്‍ ആരുമറിയാതെ പുഴുക്കള്‍ക്ക് ഭക്ഷണ മാകുന്നതല്ലേ ഇതിലും ഭേദം.. ആരെയും പറയിപ്പിക്കാതെ മണ്ണിലേക്കെങ്കിലും അലിഞ്ഞുചേരമല്ലോ..
  ആചാരവെടികളും അനുശോചനങ്ങളും ഏറ്റുവാങ്ങി വിലാപ ഗാനങ്ങളുടെ അകമ്പടിയോടെ സംസ്കരിക്കപ്പെടുന്ന ദേഹങ്ങളെക്കാള്‍ ഒട്ടും പിന്നിലല്ലായെന്നുമാത്രമല്ല  ഒരുവേള അല്പം മുന്‍പില്‍ത്തന്നെയാണ് ഇങ്ങനെ പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കപ്പെടുന്ന ദേഹങ്ങളുടെ സ്ഥാനമെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു... ആ ദേഹങ്ങള്‍ പൂജിക്കപ്പെടെണ്ടത് തന്നെയാണ്... വരും തലമുറയുടെ ആയൂര്‍ സംരക്ഷണത്തിനായി സ്വയം വിട്ടുകൊടുക്കപ്പെട്ടവരുടെ ദേഹങ്ങളാണത്... അവരോട് എന്തിനീ അനാദരവ് ..?? അടിയന്തരമായി ശ്രദ്ധിക്കപ്പെടെണ്ട ഈ സംഭവം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിനനന്ദനം അര്‍ഹിക്കുന്നു..

 മരണശേഷം സ്മാരകങ്ങളും, കല്ലറകളും പണിതുയര്‍ത്തി തലയ്ക്കല്‍ പേരു കൊത്തിയ ഫലകങ്ങളുമായി വാവിനും, പ്രത്യേകദിവസങ്ങളിലും,  മരണദിനത്തിലുമൊക്കെ; ബലികളും,  മെഴുകുതിരികളും, ചന്ദനത്തിരികളും, പൂച്ചെണ്ടുകളും ഏറ്റുവാങ്ങി കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍ ഏറ്റുവാങ്ങുന്ന നമ്മുടെ പ്രിയപ്പെട്ടവരേക്കാള്‍ ഒട്ടും പിന്നിലല്ല; അനേകരുടെ അറിവിനായി സ്വന്തം ശരീരം വിട്ടുകൊടുക്കുന്നവരെന്ന ബോധം നമ്മുടെ മനസ്സില്‍ ഉണ്ടാകണം.. മരണശേഷം ഓര്‍മ്മകളോ, ബലികളോ ഒന്നുമില്ലാതെ, മെഴുകുതിരികളോ ചന്ദനത്തിരികളോ അര്‍പ്പിക്കപ്പെടാതെ, ആരും ഒരു പൂച്ചെണ്ടുംപോലും  സമര്‍പ്പിക്കാത്ത, അവരുടെ ദേഹമങ്ങനെ അനാഥമായി വലിച്ചെറിയപ്പെടാന്‍ പാടില്ല. അവരുടെ ദേഹങ്ങള്‍ പട്ടിയും കുറുക്കനും കടിച്ചുവലിക്കാന്‍ പാടില്ല... ആ ശരീരങ്ങള്‍ക്കുമുന്നില്‍ മെഴുകുതിരികളും ചന്ദനത്തിരികളും കത്തിക്കണമെന്ന് പറയുന്നില്ല.. ശേഷക്രിയകളും ഒപ്പീസും വേണമെന്ന്‍ നിര്‍ബന്ധം പിടിക്കുന്നില്ല.. പക്ഷെ മാന്യമായ ഒരു സംസ്കാരം അതവര്‍ അര്‍ഹിക്കുന്നില്ലേ..? മാനവരാശിയുടെ പുരോഗതിയ്ക്ക് വേണ്ടി സ്വന്തം ശരീരം വിട്ടുകൊടുക്കാന്‍ ആര്‍ജവം കാണിച്ചവരെ ഒടുവില്‍ ചാക്കില്‍ക്കെട്ടി പട്ടികള്‍ക്ക് കടിച്ചുവലിക്കാന്‍ ഇട്ടുകൊടുക്കുന്നത് ഏതു സംസ്ക്കാരത്തിന്‍റെ ഭാഗമാണ്???  ഇതില്‍ എവിടെയാണ് ജീവകാരുണ്യത്തിന്‍റെ എത്തിക്സ് ഉള്ളത് ???. പ്രതികരിക്കാന്‍ ഉറ്റ ബന്ധുക്കളോ, സംഘടനകളോ ഇല്ലാത്തതാണോ കുഴപ്പം.? വെട്ടിപ്പൊളിച്ച അഞ്ജാതശവങ്ങളെന്ന അവജ്ഞയോടെ ഈ ദേഹങ്ങളെ വലിച്ചെറിയപ്പെടാന്‍ അനുവദിക്കരുത്;;  എനിക്കും നിങ്ങള്‍ക്കും വെളിച്ചം പകര്‍ന്നുതരാന്‍ സ്വയം സമര്‍പ്പിച്ചവരുടെതാണ് ആ ദേഹങ്ങള്‍... സമൂഹത്തിന്‍റെ ആദരവിന് അവര്‍ അര്‍ഹരാണ്.. അവര്‍ക്കായി സ്മാരകശിലകളും സെമിത്തേരികളും നിര്‍മ്മിക്കപ്പെടണം.. അവരെ ഓര്‍മ്മിക്കാന്‍ ദിവസങ്ങള്‍ ഉണ്ടാകണം.. പഠനാവശ്യങ്ങള്‍ കഴിയുമ്പോള്‍ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെടാതെ അര്‍ഹിക്കുന്ന ബഹുമതികളോടെ സംസ്ക്കരിക്കപ്പെടണം.. മൃതദേഹങ്ങളോടുള്ള അനാദരവ് സംസ്ക്കാരമില്ലായ്മ്മയുടെ ആദ്യ ലക്ഷണവും, ശിക്ഷിക്കപ്പെടെണ്ട കുറ്റവുമാണ്.. മനുഷ്യത്വം എന്നൊരു ഭാവം ഉള്ളില്‍ അല്പമെങ്കിലും ഉണ്ടെങ്കില്‍ ഈ കരള്‍ പിളരും കാഴ്ച്ചയ്ക്കെതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു... 

Saturday, April 12, 2014

രാഷ്ട്രീയവിഴുപ്പുകളെ ആചാരമര്യാദകള്‍ ഇവരില്‍നിന്നും പഠിക്കൂ


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   ദിവാകരന്‍ മുതലാളിയുടെ ഓമനമകള്‍ മാലതി  റബര്‍ വെട്ടുകരാന്‍ മനോഹരകുമാറിന്‍റെ കൂടെ മനോഹരമായിനാടുവിട്ടിരിക്കുന്നു.. വോട്ടെടുപ്പുദിവസം ഇടിത്തീ പോലെയാണ് വാര്‍ത്ത പൊട്ടിവീണത്‌.. വോട്ടിനു പോകാന്‍ മകളെ വിളിക്കാന്‍ച്ചെന്ന ദിവാകരപത്നി പാര്‍വതി മകളുടെ ശൂന്യമായ മുറികണ്ട് ഞെട്ടിത്തരിച്ചു പൊട്ടിക്കരഞ്ഞു.....  കട്ടിലിന്‍റെ ഒത്തനടവില്‍ കിടന്ന കത്തെടുത്തു വായിച്ചപ്പോള്‍ ദേ കിടക്കണൂ പാര്‍വതി  വെട്ടിയിട്ട വാഴപോലെ വെറുംനിലത്ത്.. ‘ഞാനും മനോവേട്ടനും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ നാടുവിടുന്നു, ഞങ്ങളെ തിരയേണ്ട.’. കത്തിലെ കടുത്ത വാക്കുകള്‍ കണ്ട ദിവാകരന്‍ വെട്ടുകത്തിയുമായി വെട്ടുകാരന്‍ മനോഹരന്‍  താമസിക്കുന്ന ഔട്ട് ഹൌസിലേക്ക് കുതിച്ചു.. വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ അകത്താരുമില്ലായിരുന്നു,  തലേരാത്രി ധാരാളം വെള്ളംകുടി നടന്നിരിക്കുന്നുവെന്നതിന്‍റെ തെളിവായി  കട്ടിലിന്‍റെ അടുത്തിരിക്കുന്ന കൂജയ്ക്ക് മുകളില്‍ സ്റ്റീല്‍ഗ്ലാസ്‌ കമിഴ്ത്തിവെച്ചിരിക്കുന്നു.. മേശപ്പുറത്ത് റബര്‍ക്കത്തിക്കടിയില്‍ വെള്ളപേപ്പറില്‍ ഒരെഴുത്ത്....അതില്‍ ഇപ്രകാരം എഴുതിയിരുന്നു;  ‘ഞങ്ങള്‍; ഞാനും മാലതിയും ഒന്നിക്കാന്‍ തീരുമാനിച്ചു ഞങ്ങളെ തിരയേണ്ട .’. രണ്ടു കത്തിലും ഒരേ കയ്യക്ഷരം..രണ്ടും മാലതിയുടെ കയ്യക്ഷരം .. കത്തിന്‍റെ കാര്യത്തില്‍ മനോഹരകുമാര്‍ നിരപരാധിയാണ് കാരണം അയാള്‍ക്ക് അക്ഷരജ്ഞാനം ഇല്ലായിരുന്നു.. വാര്‍ത്ത‍കേട്ടതില്‍ ബൂത്ത്‌ ഏജന്റ്റ് കുമാരനാണ് വലിയ ഞെട്ടല്‍ രേഖപ്പെടുത്തിയത്.. അനുശോചന സന്ദേശത്തില്‍ അദേഹം ഇങ്ങനെ പറഞ്ഞു... ഇന്നാണോ ഈ ‘മാ,,,,,,,,,കള്‍ക്ക് ഒളിച്ചോടാന്‍ കണ്ടസമയം ..വോട്ട് ചെയ്തിട്ടു നാളെപ്പോയാല്‍ പോരായിരുന്നോ... ഉറച്ച രണ്ടു വോട്ടാ പോയത്... ജനാധിപത്യബോധമില്ലാത്ത വിഡ്ഢികള്‍... സംഭവത്തെക്കുറിച്ച് വിശദമായ ചര്‍ച്ചനടന്നു.. ഇന്നു വോട്ടായതിനാല്‍ നാളെമുതല്‍ അന്വേഷണം തുടങ്ങാമെന്ന നിലപാടാണ് പൊതുവില്‍ അംഗികരിക്കപ്പെട്ടത്‌... ഇനിയിപ്പോ അന്വേഷിക്കേണ്ട ആവശ്യമില്ല മിക്കവാറും ഇതിനകം വോട്ട് കുത്തിട്ടുണ്ടാകു മെന്നാണ് ചലരുടെ അഭിപ്രായം..  ഏതായാലും നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല... വെട്ടുകാരെല്ലാം ഇങ്ങനെ മുങ്ങാന്‍ തുടങ്ങിയാല്‍ പകരം തൊഴിലാളികളെ എവിടുന്നു കിട്ടും... മുതലാളിമാരുടെ പെണ്മക്കളെ അടിച്ചുമാറ്റി വിപ്ലവം നടത്തുന്ന തൊഴിലാളികളുടെ കാല്‍ തല്ലിയൊടിക്കണമെന്നാണ് മൊത്തത്തില്‍ ഉയര്‍ന്നുവന്ന ഒരഭിപ്രായം... ഒരു ബോധവല്‍ക്കരണം നടത്തണം മാഷേ,,,,,,, യുവജനങ്ങള്‍ക്കായി ഒരു ക്ലാസ്സ്‌ സംഘടിപ്പിച്ചാലോ..? നാട്ടിലെ ബുദ്ധിജീവികളുടെ കേന്ദ്രമായ ക്ലബില്‍ ഒരു അഭിപ്രായം അവതരിപ്പിക്കപ്പെട്ടു.. ആവാം,,,,,,,,,,, എങ്കില്‍ മാഷ്‌ തന്നെ പരിപാടി നടത്തണം.. അങ്ങനെ അതും തലയില്‍വീണു... ഇതിപ്പോ എന്തു ക്ലാസ്സ്‌ നടത്തും...? അങ്ങോട്ടുംമിങ്ങോട്ടും ലൈന്‍ വലിക്കുന്നവരുടെ തലയില്‍ ഇതുവല്ലതും കയറുമോ....? ക്ലാസ്സിനായി  ഏതൊക്കെ പുസ്തകങ്ങള്‍ റഫര്‍ ചെയ്യണം.. മാനസിക വ്യവഹാരങ്ങളെ താല്‍ക്കാലിക വികാരശമനങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ ആഴത്തില്‍ ചിന്തിക്കാന്‍, ഫ്രോയിഡിനെയൊ യൂങ്ങിനെയോ അവതരിപ്പിക്കാമെന്നുവെച്ചാല്‍ എല്ലാവര്‍ക്കും അത് മനസ്സിലാവണമെന്നില്ല... പണ്ട് വൈലോപ്പിള്ളിയുടെ മാമ്പഴത്തെ; മാം + പഴം = അമ്മയുടെ പഴം    =  സ്തനം എന്നു വ്യാഖ്യാനിച്ച മനശ്ശാസ്ത്രഞാനോട്, എണിറ്റ് പോടാ പട്ടീ,,,,, എന്നുപറഞ്ഞ നാടാണ്.. അതുകൊണ്ട് മനശാസ്ത്രരീതി പാടില്ല... പൈങ്കിളി രീതിയാണ്‌ സുരക്ഷിതം... അതിന്‍ പ്രകാരമാണ് ആ അമൂല്യ റഫറന്‍സ് ഗ്രന്ഥം വായനശാലയില്‍ നിന്നും തപ്പിയെടുത്തത്... ‘ലേഡിസ് ചാറ്റര്‍ലിസ് ലവര്‍’...(ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകന്‍). ഒരു തോട്ടക്കാരന്‍ എങ്ങനെയാണ് യജമാനത്തിയായ പ്രഭ്വിയുടെ കിടപ്പറയില്‍ എത്തിപ്പെടുന്നതെന്ന് വിശദമായി പറയുന്ന പുസ്തകമാണ്... തോട്ടക്കാരന്‍ എങ്ങനെ മുതലാളിയുടെ മകളെ അടിച്ചോണ്ടു പോകുന്നു എന്നുപറയുമ്പോള്‍ വിശദമായ വായനയില്‍ എങ്ങനെ അടിച്ചോണ്ടു പോക്ക് തടയാം എന്നതും മനസ്സിലാക്കാം.... ഒരു ബലാല്‍സംഗം നടന്നാല്‍ ഇരയേയും വേട്ടക്കാരനെയും ഒന്നിച്ചുതൂക്കണമെന്നു പറയുന്ന നാട്ടില്‍ ഒളിച്ചോട്ടമാണ് ബുദ്ധിയെന്നു ഇരയും കരുതിയാല്‍  അതില്‍ തെറ്റുപറയാന്‍ കഴിയില്ല... വേദനയും മരണവും എന്നതിനേക്കാള്‍, സുഖവും മരണവുമാണ് കൂടുതല്‍ സ്വീകാര്യം.. വോട്ടും പെട്ടിയുമെല്ലാം സ്ട്രോങ്ങ്‌ റൂമില്‍ എത്തിയ സ്ഥിതിയ്ക്ക് ഇനിയല്‍പ്പം സാമൂഹ്യസേവനവും ആവാം... അങ്ങനെ ചാറ്റര്‍ലി പ്രഭ്വിയുടെ  കാമുകനുമായി അല്പം മാനസിക സല്ലാപം നടത്തിവരുന്ന വഴിക്കാണ്.. ‘പുലയാടി മക്കളെ’ എന്നു തുടങ്ങുന്ന പൂരപ്പാട്ട് കേള്‍ക്കാനിടയായത് ..നല്ല പരിചിത സ്വരം. പൂരപ്പാട്ടാണെങ്കിലും നല്ല വഞ്ചിപ്പാട്ടിന്‍റെ ആലാപനഭംഗി... കണക്കുകൂട്ടല്‍ തെറ്റിയില്ല... വാസുതന്നെ....  അല്പം ഉപദേശിച്ചു കളയാം ...

  'വാസുവേ നീ പിന്നെയും കുടി തുടങ്ങിയോ... മദ്യം വിഷമാണ് കുഞ്ഞേ; അത് സമൂഹത്തെയും കുടുംബത്തെയും നശിപ്പിക്കുന്നു... നീ ഇങ്ങനെ കുടിച്ച് ജീവിതം തുലയ്ക്കല്ലേ വാസൂ...'

  'മദ്യം വിഷമല്ല മാഷേ വിഷമമാണ്;  എങ്ങനെ കുടിക്കാതിരിക്കും. കഴിഞ്ഞ നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ ഞാന്‍ കുടിയെപ്പറ്റി ചിന്തിച്ചിട്ടേയില്ലായിരുന്നു... ഒരു നവഭാരതമായിരുന്നു എന്‍റെ മനസ്സില്‍.. പക്ഷെ പറ്റിച്ചില്ലേ മാഷേ .. എല്ലാം പൊന്നിന്‍കുടമാണ്, ചക്കരയാണ്, പാലാണ്, തേനാണ് എന്നൊക്കെയല്ലേ പറഞ്ഞിരുന്നത് ..ദേ ഇപ്പൊ പറയണൂ പൊന്നിന്‍കുടമല്ല ഒക്കെവെറും മന്‍കുടമാണെന്ന്.. വീണ്ടും നമ്മളെ കഴുതകളാക്കിയില്ലേ... ഇന്നലെവരെ പരമയോഗ്യനെന്ന് പറഞ്ഞവനൊക്കെ കണ്ണുംകാണില്ല ചെവിയുംകേള്‍ക്കില്ല എണിറ്റുനില്ക്കാന്‍ ആക്കവുമില്ലായെന്നു ഇപ്പം പറയുന്നു.... നിന്നവരില്‍ പലരും ജനദ്രോഹികളും പരമനാറികളുമാണെന്നു മറ്റുചിലര്‍,, അപ്പൊ ഇന്നലെ വരെ ഈ ‘’പൂ,,,, മക്കള്‍ നമ്മളെ ആസ് ആക്കുകയല്ലേ മാഷേ ചെയ്തത്... സഹിക്കാന്‍ വയ്യാഞ്ഞിട്ടാ  അല്പം കുടിച്ചത്... ഇവരേക്കാള്‍ ഭേദമല്ലേ മാഷേ ഞങ്ങള്‍ കുടിയന്മാര്‍.. വൃത്തിയില്ലാന്നു പറഞ്ഞ് ബാറായ ബാറെല്ലാം അടപ്പിച്ചു.... തിരഞ്ഞെടുപ്പാണെന്നു പറഞ്ഞു രണ്ടുദിവസം തൊണ്ണനനയ്ക്കാന്‍ പോലും ഒരിറ്റ് കിട്ടിയില്ല... കുടിയന്മാര്‍ എവിടെയെങ്കിലും സമരം നടത്തിയോ..?  ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിനു കല്ലെറിഞ്ഞോ,..?വണ്ടി കത്തിച്ചോ..?. ഇല്ല ഗാന്ധിജി പറഞ്ഞപോലെ ജലപാനമില്ലാതെ നിരാഹാരംകിടന്നു അത്രമാത്രം... ഒരു പെഗ് പോലും കിട്ടാതെ കൈയ്യുംകാലും വിറച്ചിട്ട്‌ നിവര്‍ന്നുനില്ക്കാന്‍ വയ്യാതെ രണ്ടുദിവസം കിടന്നകിടപ്പില്‍ കിടന്നിട്ടും നമ്മള്‍ ഇവിടെ സമാധാനപരമായി ക്യൂ നിന്നാണ് ദാഹജലം വാങ്ങിയത്..ഈ ഏഭ്യന്മാര്‍ ഞങ്ങളെ കണ്ടുപടിക്കട്ടെ....' വാസു ആടിയാടി കടന്നുപോയി.....
   
  അങ്ങനെ കാത്തുകാത്തിരുന്ന വോട്ടെടുപ്പും കഴിഞ്ഞു... വോട്ടെല്ലാം പെട്ടിയിലായി. ഇനി കാത്തിരിപ്പിന്‍റെ ഒരു മാസം... വോട്ട് പെട്ടിയില്‍ ആകേണ്ട താമസം വികസനപ്രസംഗങ്ങള്‍ മാറി ,വാഗ്ദാനങ്ങള്‍ നിലച്ചു.. പൂരപ്പാട്ടും, ഭരണി കവിതകളും പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു.. ഇതുവരെ ചങ്ങലയ്ക്കിട്ടിരുന്ന പലരും ചങ്ങലപൊട്ടിച്ച് തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞു.. ഇനി ആര്‍ക്കൊക്കെ കടികിട്ടുമെന്നാണ് അറിയേണ്ടത്... തമ്മിലടിയും വിഴുപ്പലക്കലും തുടങ്ങുകയായി...പൊന്നിന്‍ കുടങ്ങളല്ല നിറുത്തിയതെല്ലാം വെറും പൂശുകുടങ്ങള്‍ മാത്രമാണെന്ന സത്യം പുറത്തു വന്നുതുടങ്ങിയിരിക്കുന്നു.. നാടുനന്നാക്കേണ്ട മുന്നണികളില്‍ ഐക്യം തകര്‍ന്നപ്പോള്‍; മനസ്സുതകര്‍ന്ന്‍, ആശ്വാസംതേടി ദാഹജലഷോപ്പുകള്‍ക്ക് മുന്നില്‍ ഐക്യത്തോടെ ക്യൂ നില്‍ക്കുന്ന ജനങ്ങളെയാണ് ഇപ്പോള്‍ എവിടെയും കാണുന്നത്.. പോളിംഗ് ബുത്തില്‍ ഉന്തുംതള്ളും, വോട്ടിംഗ് മിഷന്‍ എറിഞ്ഞു തകര്‍ക്കുന്നു.. പുറമ്പോക്കില്‍ പ്രവര്‍ത്തകര്‍ ഏറ്റു മുട്ടുന്നു.. എങ്ങും രാഷ്ട്രിയപ്രബുദ്ധത പൂത്തുലയുന്ന കാഴ്ചകളാണ് ... എന്നാല്‍ എല്ലാ പ്രവര്‍ത്തകരും ഏകോദരസഹോദരങ്ങളെപ്പോലെ ഐക്യത്തില്‍ നീങ്ങുന്ന മനോഹര കാഴ്ച ബെവേരെജ് ക്യൂവില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്.. ജലസേചന ഷോപ്പുകള്‍ക്ക് മുന്നില്‍ വന്‍ ക്യൂവാണ് കണ്ടതെങ്കിലും  ഒരിടത്തും ക്യൂവില്‍ നുഴഞ്ഞുകയറ്റം ഉണ്ടായില്ല, ഉന്തോതള്ലോ ഉണ്ടായില്ല ,കല്ലേറും ബഹളവും കാരണം പോലിസിനെ വിളിക്കേണ്ടിവന്നില്ല.. ഇത്രയ്ക്ക് ആചാരമര്യാദകള്‍ പാലിച്ച് കൃത്യമായ സാംസ്‌കാരിക അപബോധമുള്ള ഒരു വര്‍ഗ്ഗത്തെയാണ്‌ കുടിയന്മാരേന്നു വിളിച്ച് പുശ്ചിക്കുന്നത്... ഈ കുടിയന്മാരുടെ വിവേകം പോലും ഇല്ലാത്ത തെരുവ് ഗുണ്ടകളെയാണല്ലോ നമ്മള്‍ വോട്ടുചെയ്തു തിരഞ്ഞെടുക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ഞ തോന്നുന്നു..... കേരളത്തിന്‍റെ സാംസ്‌കാരിക മര്യാദകളും, പൊതുബോധവും, സഹിഷ്ണുതയും കാണാന്‍ നിയമസഭയിലെക്കോ പരലമെന്റിലെക്കോ അല്ല പോകേണ്ടത് ബെവേരെജ് ഷോപ്പിനു മുന്നിലേക്കാണ്‌ പോകേണ്ടതെന്ന് പറയേണ്ട കാലം വന്നുകഴിഞ്ഞു....


Monday, April 7, 2014

പരനാറിയും പരമനാറികളും നല്ലവരാണോ???



വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   കൊല്ലത്ത് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനെ; പിണറായിവിജയന്‍ പരനാറി പരമനാറി തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ അനുഗ്രഹീതനാക്കിയെന്ന വാര്‍ത്തയാണ് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇപ്പോള്‍ കത്തിനില്‍ക്കുന്നത് . പ്രമുഖചാനലുകളെല്ലാം പ്രൈംടൈം ന്യൂസാക്കിയത് ഈ പരനാറി വാര്‍ത്തയാണ്.. പരനാറിയും പരമനാറിയും തമ്മിലുള്ള വിത്യാസം ഇഴകീറി പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി  ഒരു ‘’മ’’’ ആണ് കുഴപ്പക്കാരന്‍. ഈ വിശകലന വീരന്മാര്‍ ആ പ്രസംഗം കേട്ടിരുന്നുവെങ്കില്‍ ചര്‍ച്ച വരുത്തിയ സമയനഷ്ടം ഒഴിവാക്കാമായിരുന്നു.. ഇതൊക്കെ നല്ലൊരു കുളി പാസാക്കിയാല്‍ പോകുന്ന നാറ്റമല്ലേയുള്ളൂവെന്നാണു നമ്മുടെ  ചോദ്യം... സംസ്ഥാനഖജനാവില്‍ നയാപൈസപോലും എടുക്കാനില്ലാതെ പട്ടിപെറ്റുകിടുക്കുകയാണെന്ന വാര്‍ത്തയെന്തെ ചര്‍ച്ചയാവാത്തത്. ജോലി ചെയ്താല്‍ കൂലി കൊടുക്കാത്ത പ്രശ്നം എന്തേ ചര്‍ച്ചചെയ്യാത്തത്... പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിനായി ജില്ലാ കുടുംബക്ഷേമ സൊസൈറ്റി വഴി താത്കാലികമായി നിയമിച്ച 27 സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ടിരിക്കുന്നു. ആരോഗ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിരവധിതവണ പരാതി നല്‍കിയിട്ടും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ശമ്പളം നല്‍കുന്നില്ലെന്നാണ് നേഴ്സുമാര്‍ പറയുന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ സമരത്തിനോ പ്രക്ഷോഭത്തിനോ കഴിയുന്നില്ലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ജീവനക്കാരില്‍ അധികവും സ്ത്രീകളാണ്. ഭര്‍ത്താവ് മരിച്ചവരും ഉപേക്ഷിച്ചുപോയവരും ഇക്കൂട്ടത്തിലുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്തു നേഴ്സിംഗ് പഠിച്ചവര്‍ വായ്പ്പാ അടവ് അടയ്ക്കാന്‍ കഴിയാതെ നട്ടം തിരിയുന്നു.. തിരഞ്ഞെടുപ്പ് കാലമായിട്ടും വാഗ്ദാനപ്പെരുമഴകള്‍ പെയ്തിട്ടും എന്തേ ഇവരുടെ കാര്യം എവിടെയും ചര്‍ച്ചയ്ക്ക് വരാത്തത്.. കാരണം സിമ്പിള്‍; ഇതൊക്കെ  സാധരണജനത്തെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണ്. അതിനെക്കാള്‍ വലിയ ഇഷ്യൂ  പ്രേമന്‍ പരമനാറിയല്ലായെന്നു സ്ഥാപിക്കലാണ്.. അതാണിപ്പോള്‍  ഇപ്പോള്‍ കേരളം നേരിടുന്ന പ്രധാനവിഷയം... പാലുകൊടുത്ത കൈക്ക് കടിച്ചിട്ട്‌ ഇറങ്ങുപ്പോകുന്നവരെ നമ്മുടെ നാട്ടില്‍ മാന്യനെന്നാരും വിളിക്കാറില്ല; പരമനാറിയെന്നു തന്നെയാണ് വിളിക്കാറ്.. വേണമെങ്കില്‍ ഭാഷപ്രയോഗത്തില്‍ നിലവാരമുയര്‍ത്തി ബൂലോക ഫ്രോഡ് എന്നു വിളിക്കാം... കേരളസമൂഹം ഇത്തരം വാക്കുകള്‍ സ്ഥിരം കേള്‍ക്കുന്നതാണ്...പരനാറിയും,നികൃഷ്ടജീവിയും,ശുംഭനും നിന്നു കത്തിയപ്പോള്‍; ബാലവേശ്യ, മനംവിറ്റ് ജീവിച്ചവള്‍, തുടങ്ങിയ പ്രയോഗങ്ങള്‍ വാഴ്ത്തപ്പെടുന്നതാണ് കണ്ടത്.. ചാനലുകളിലും പത്രങ്ങളിലും വിഴുപ്പലക്കുന്ന ചീഫ് വിഴുപ്പ് ഇത്തരം പ്രയോഗങ്ങള്‍ ദിവസവും നടത്തിയാലും നൊ പ്രോബ്ലം എല്ലാവരുമത് ആസ്വദിക്കുകയാണ് ചെയ്യുന്നത്... ‘ഇയാള്‍ക്ക് ഒരു അവിഹിത സന്തതിയുണ്ടെന്നും ഡി.എന്‍എ ടെസ്റ്റ് നടത്താന്‍ ധൈര്യം ഉണ്ടോയെന്നും;, എനിക്ക് അങ്ങനെയൊരെണ്ണം ഉണ്ടെങ്കില്‍ അത് തന്‍റെ വീട്ടിലായിരിക്കും വളരുന്നതെന്നും’ നമ്മുടെ രണ്ടു മാന്യനേതാക്കള്‍ ലൈവായി വെളിപ്പെടുത്തുന്നതും, ചാനല്‍ അവതാരകന്‍ മൈക്ക് ഓഫാക്കി ഇറങ്ങിയോടുന്നതും കേരളസമൂഹം കണ്ടത് ഈ അടുത്ത കാലത്താണ്.. ആര്‍ക്കുമത് ആരോചകമായി പറഞ്ഞുകണ്ടില്ല... നാടുനീളെ അവിഹിത ഗര്‍ഭങ്ങള്‍ ഉണ്ടാക്കുന്നുവെന്നു ചാനലിലൂടെ പൊതുജനത്തെ അറിയിച്ച ഈ നേതാക്കളെല്ലാം ഇപ്പോള്‍ നാട്ടിലൂടെ അലഞ്ഞുതിരിയുന്നുമുണ്ട്...

   ഒറ്റയ്ക്കുനിന്നാല്‍ ഒരുപഞ്ചായത്തു വാര്‍ഡില്‍പ്പോലും ജയിക്കാന്‍ കഴിയാത്ത ഈര്‍ക്കില്‍പ്പാര്‍ട്ടിയുടെ ബഡാനേതാവിനെ മത്സരിപ്പിച്ചു, ജയിപ്പിച്ചു, മന്ത്രിയാക്കി അധികാരകസേരയില്‍ ഇരുത്തിയിട്ടും ഒടുവില്‍ ശത്രുപാളയത്തിലെ എം പി കസേര തരാമെന്ന വാഗ്ദാനം കിട്ടിയപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ മുണ്ടുംപൊക്കി, പൊടിയുംതട്ടി തറവാടുവിട്ടിറങ്ങിപ്പോയ ധൂര്‍ത്തപുത്രനോട്‌  നീയാണ് മിടുക്കനെന്നു പറയാന്‍ ഇതു ബൈബിള്‍ നാടകമൊന്നുമല്ല കേരളരാഷ്ട്രിയമാണ്.... ഇവിടെ ദൂര്‍ത്തപുത്രന്മാര്‍ എന്നും പരനാറികള്‍ തന്നെയാണ്  
     
  ഇനി പരനാറികളെക്കുറിച്ചുള്ള പൊതുവീഷണത്തിലേക്ക് വരാം.. സത്യത്തില്‍ ഈ പദം ഒരു നിശബ്ദപ്രതിഷേധമാണ് സൂചിപ്പിക്കുന്നത്.... കാലാകാലങ്ങളായി തങ്ങളെപ്പറ്റിച്ചു ജീവിക്കുന്ന എല്ലാത്തരം നേതാക്കളെയും വിശേഷിപ്പിക്കാന്‍ പൊതുജനം ഈ പദത്തെ ഉപയോഗിക്കുന്നു..സ്വന്തംകസേരയ്ക്കും അധികാരസ്ഥാനമാനങ്ങള്‍ക്കും വേണ്ടി ഒരു ഉളുപ്പുമില്ലാതെ നിമിഷങ്ങള്‍കൊണ്ട് കളം മാറ്റിമാറ്റി ചവുട്ടുന്ന എല്ലാ നപുംസകങ്ങളും ജനത്തിന്‍റെ കണ്ണില്‍ പരമനാറികള്‍ തന്നെയാണ്.. ജനത്തിനുവേണ്ടിയോ ഈ നാടിനുവേണ്ടിയോ അല്ലല്ലോ സ്വന്തംകസേര; അതല്ലേ ലക്ഷ്യം... അതുകൊണ്ട് ഇത്തരം വിഷയത്തില്‍ ആരായാലും അവന്‍ പരനാറി തന്നെയാണ്... വ്യക്തിപരമായ സ്വഭാവഹത്യ പാടില്ലപോലും.?. രാഷ്ടിയത്തിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഇനിയങ്ങോട്ട് വ്യക്തിപരമായ ആക്രമണങ്ങളും ആവണം.. വ്യക്തിജീവിതത്തില്‍ സംശുദ്ധതയില്ലാത്തവന്‍ എങ്ങനെയാണ് പൊതുസമൂഹത്തെ നയിക്കുക..? വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പറയാന്‍  പാടില്ലായെന്ന വാദം  മുന്‍നിരയില്‍ നില്‍ക്കുന്നവന്‍റെ കള്ളത്തരങ്ങള്‍ ജനങ്ങളില്‍നിന്നും ഒളിപ്പിക്കാനുള്ള വെറുമൊരു ഒത്തുതീര്‍പ്പ്‌ മാത്രമാണ്.. എന്‍റെ തട്ടിപ്പും,വെട്ടിപ്പും, അഴിമതിയും, പെണ്ണുപിടിയും; നീ മിണ്ടരുത് പകരം നിന്‍റെ കാര്യത്തില്‍ ഞാനും അങ്ങനെ ചെയ്യാമെന്നതാണ് അതിലെ സാധാരണ തത്വം.. ഇതുമൂലം ജനം ഒന്നും അറിയുന്നില്ല.. ക്ലീന്‍ ഇമേജിനു പിന്നിലുള്ള അളിഞ്ഞ മുഖവും ജനത്തിനുകാണണം...  എങ്കില്‍ മാത്രമേ നിങ്ങളില്‍ കേമന്‍ ആരാണെന്നു മനസിലാക്കി ഒരു തിരഞ്ഞെടുപ്പ് സാദ്ധ്യമാകൂ..
    
 ഇപ്പോഴത്തെ അവസ്ഥയില്‍  ദിവസത്തില്‍ ഒരു തവണയെങ്കിലും കേരളത്തിലെ സാധരണജനം പരനാറികള്‍ എന്ന പ്രയോഗം ഉള്ളില്‍ത്തട്ടി വിളിച്ചിരിക്കും.. ഖജനാവ് ശൂന്യം, ഉരുകുന്ന ചൂടില്‍ പവര്‍ കട്ട്, നിത്യോപയോഗ സാധനങ്ങള്‍ക്ക് തീ വില, എവിടെയും തട്ടിപ്പും വെട്ടിപ്പും,,, ഈ സാഹചര്യത്തില്‍ പരമനാറികള്‍ എന്ന പ്രയോഗമാണ് ഏറ്റവും കൂടുതല്‍ ചിലവാകുക..
   പുറത്തുവരുന്ന ഓരോ തട്ടിപ്പുകളുടെയും, വഞ്ചനയുടെയും, കബിളിപ്പിക്കലുകളുടെയും സ്വാഭാവിക പ്രതിഷേധമെന്ന നിലയില്‍ പ്രതികരിക്കാന്‍ വയ്യാത്ത അവസ്ഥകളില്‍ മനസ്സില്‍നിന്നും പുറത്തുവരുന്ന നിരുപദ്രവകരമായ ഒരു വിശേഷണം മാത്രമാണ് പരമനാറി പ്രയോഗം.. ഒരു സംശയവും വേണ്ട.. സോളാര്‍ തട്ടിപ്പ് പോലുള്ള ഒന്നാംകിട തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രിയനേതാക്കളോടുള്ള സാധാരണജനത്തിന്‍റെ സ്വാഭാവിക പ്രതികരണമായി അതിനെ കാണാം.. ബന്ദും ഹര്‍ത്താലും നടത്തി പൊതുജനത്തെ ശല്യം ചെയ്യുന്നവനോടുള്ള നിശബ്ദപ്രതിഷേധമായി ഈ പ്രയോഗത്തെ  വ്യാഖ്യാനിക്കാം .. ഒരു തട്ടിപ്പുകാരിയെ കെട്ടിപ്പിടിച്ചു ഇളിച്ചുനിക്കുന്ന നേതാവിനെ എങ്ങനെയാണ് മാന്യനെന്നു വിളിക്കുക അവന്‍ പരമനാറി പ്രയോഗംതന്നെയാണ് ചേരുക.. ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ ചന്തിപിടിക്കുന്നവന്‍ എങ്ങനെയാണ് മാതൃകാപുരുഷനാകുന്നത്‌ അവന്‍ പരനാറിയെന്ന  വിശേഷണത്തിന് അര്‍ഹനാണ്.. കാമഭ്രാന്തന്‍ന്മാര്‍ ക്രൂരപീഡനത്തിനു ഇരയാക്കിയ പെണ്‍കുട്ടിയെ ബാലവേശ്യയെന്നു വിളിച്ചവനെ എന്തുവിളിക്കണം നീതിമാനെന്നോ അവനെ പരമനാറിയെന്നുതന്നെയാണ് വിളിക്കേണ്ടത്...  തന്നെ പീഡിപ്പിച്ചത് ഇയാള്‍ത്തന്നെയെന്നു ഇര ചൂണ്ടിക്കാണിച്ചിട്ടും ആ പീഡനവീരനെ സംരക്ഷിക്കുന്നവരെ പരമനാറികള്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. സ്വന്തം മകളുടെ പ്രായം മാത്രമുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒരു കുറ്റബോധവും ഇല്ലാതെ ജനാധിപത്യത്തിന്‍റെ കാവലാളെന്ന വേഷവുമിട്ടിരിക്കുന്ന ചെന്നായെ എന്തു വിളിക്കണം കുറഞ്ഞപക്ഷം പരമനാറിയെന്നെങ്കിലും വിളിക്കേണ്ടേ... അതോ അവനായിരിക്കണമോ ഇനിയും ഈ നാട്ടിലെ സ്ത്രീകളെയും കുട്ടികളേയും നയിക്കേണ്ടത്.. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനു ഇരയായ പെണ്‍കുട്ടിയെ മാനംവിറ്റ് ജീവിച്ചവളെന്നുപറഞ്ഞ് അധിക്ഷേപിച്ചവനെ എന്തു വിളിക്കണം പെണ്‍മക്കളുള്ള പിതാക്കന്മാര്‍  ഇവനെയും പരമനാറിയെന്നു തന്നെയാവും വിളിക്കുക.. ഉള്ളുവിങ്ങുന്ന അശക്തരുടെ ഒരു പ്രതിഷേധ സ്വരം മാത്രമാണത്... അതുകൊണ്ട് ആ പദത്തെ നിരോധിക്കരുത്.. അപേക്ഷയാണ്..............  


    രാഷ്ട്രിയത്തിലായാലും പൊതുസമൂഹത്തിലായാലും വ്യക്തിജീവിതത്തിലെ സംശുദ്ധത നോക്കിത്തന്നെവേണം ഒരുവനെ വിലയിരുത്താന്‍...  കളവും, ചതിയും, വഞ്ചനയും, അഴിമതിയും ,അധികാരമോഹവും, പീഡനവും, ബലാല്‍സംഗവുമൊക്കെ ഒറ്റയ്ക്കോ കൂട്ടമായോ തൊഴിലാക്കിയവന് എങ്ങനെയാണ് ക്ലീന്‍ ചീട്ട് നല്‍കുന്നത്.... ഇതിലൊന്നും സംശുദ്ധത ഇല്ലാത്തവനെ ‘പരനാറി’ അല്ലെങ്കില്‍ ‘പരമനാറി’ എന്ന വിശേഷണം ചാര്‍ത്തി പുറത്തിരുത്തുന്നതില്‍ യാതൊരു അപാകതയുമില്ല.. മുഖത്തുനോക്കി ഇതൊന്നും വിളിച്ചുപറയാനാരും ധൈര്യപ്പെടാറില്ലായെന്നതാണ് ഇത്തരം വിഷവിത്തുകളുടെ വളര്‍ച്ചയ്ക്ക് കാരണം.. ‘രാജാവിതാ ഉടുതുണിയില്ലാതെ നടക്കുന്നുവെന്നു’ വിളിച്ചുപറഞ്ഞ കുട്ടിയായിരിക്കണം ഇക്കാര്യത്തില്‍ നമുക്ക് മാതൃക.. ആരോപണവിധേയര്‍ എന്നെ  തിരഞ്ഞെടുക്കുവെന്നു ആവശ്യവുമായി പല്ലിളിച്ചുകൊണ്ട് മുന്നില്‍ വരുമ്പോള്‍, നീ കള്ളനും, ചതിയനും, അഴിമതിക്കാരനും,  ബലാല്‍സംഗവീരനുമാണെന്ന്‌ മുഖത്തുനോക്കി വിളിച്ചുപറഞ്ഞുകൊണ്ട് ആട്ടിയോടിക്കാനുള്ള ധൈര്യമാണ് നമ്മുടെ പൊതുസമൂഹം ആര്ജിക്കേണ്ടത്.. എങ്കില്‍മാത്രമേ സംശുദ്ധരായ വ്യക്തികള്‍ നായകനിരയിലേക്ക് ഉയര്‍ന്നുവരുകയുള്ളൂ ..എങ്കില്‍മാത്രമേ നമ്മള്‍ സ്വപനം കാണുന്ന ഒരു പറുദീസാ ഇവിടെ വളര്‍ന്നുവരുകയുള്ളൂ... എല്ലാ പരനാറികളും ജാഗ്രതെ.................. കുട്ടികള്‍ സ്റ്റേജിനു മുന്നിലുണ്ട്..

Thursday, April 3, 2014

ആമകള്‍ക്കുവേദനിക്കരുത് പക്ഷെ ഈ മകന്‍റെ കാലുതല്ലിയൊടിക്കാം


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
      അമൃതാനന്ദ മഠത്തിനെതിരെ ഗെയില്‍ ട്രേഡ്വെല്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ ഉയര്‍ന്നുകേട്ട ഒരു തിരുമൊഴിയാണ് ‘ആ മകള്‍ക്ക് വേദനിക്കരുത്’.... ഈ വാക്കുകളിലെ സത്ത; വിമര്‍ശിക്കുന്ന മകളോട് ക്ഷമിക്കുന്നു അല്ലെങ്കില്‍ അവരെ വേദനിപ്പിക്കരുത് എന്നായിരിക്കുമെന്നാണ് ഇതുവരെ കരുതിയത്‌... എന്നാല്‍ സ്വാമി സന്ദീപാനന്ദഗിരിയെ ഓടിച്ചിട്ടു തല്ലി, ഡി സി രവിയുടെ വീടിനുനേരെ കല്ലേര്‍, ബുക്സ്റ്റാള്‍ തകര്‍ത്തു തുടങ്ങിയ വാര്‍ത്തകള്‍ അറിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്.. ‘ആ മകള്‍ക്ക് വേദനിക്കരുത്’ എന്ന മൊഴി ആമപിടുത്തക്കാരെ  ഉദേശിച്ചുമാത്രം പറഞ്ഞതാണെന്ന്.. കരയിലും വെള്ളത്തിലും ഒരു പോലെ ജീവിക്കുന്ന ‘ആമകളെ’ വേദനിപ്പിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്... മകന്‍റെയും മകളുടെയും കൈയ്യുംകാലും തല്ലിയൊടിക്കരുത് എന്നല്ല ഇതുകൊണ്ട് ഉദ്യേശിക്കുന്നത്.. വെറുതെ തെറ്റു ധരിച്ചു.   ‘ആ മകള്‍ക്ക്’ വേദനിക്കും അതുകൊണ്ട് ആമപിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്ന ആള്‍ ദൈവത്തിന്‍റെ അരുളപ്പാട് കേട്ടപ്പോള്‍ ഇത്രയ്ക്ക് കരുതിയില്ല .. ‘ആ മകള്’ കാലിഫോര്‍ണിയന്‍ കടപ്പുറത്തുമുട്ടയിട്ടു.  ബ്രിട്ടാസ് അടക്കമുള്ള മുട്ട കച്ചവടക്കാര്‍ മുട്ടപെറുക്കി കച്ചവടംനടത്തി. കടപ്പുറത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെണ്ടിപ്പിള്ളേര്‍ ‘ആമകളുടെ’ മുട്ടകള്‍ പെറുക്കിയെടുത്തു പൊരിച്ചുതിന്നു; അതില്‍ ചില വഷളന്‍ന്മാര്‍ സോഷ്യല്‍ മീഡിയായിലൂടെ ‘ആ മകളുടെ’ മുട്ടയെറിഞ്ഞു  രസിച്ചു..  ‘ആ മകള്‍’ സംരക്ഷിതജീവിയായതിനാല്‍ ‘ആ മകളുടെ’ മുട്ടകള്‍ പെറുക്കിയെടുത്തു നാട്ടുകാര്‍ക്ക് പൊരിച്ചു കൊടുക്കുന്നവന്മാരുടെ മുട്ടകളില്‍  മുട്ടുകാലുകയറ്റി പൊട്ടിക്കുമെന്നു സര്‍ക്കാരും ഉത്തരവിറക്കി...  അങ്ങനെ അച്ചുനിരത്തിയ  ‘ആ മകളുടെ’ മുട്ടകള്‍ മലയാളക്കരയില്‍ പതുക്കെവിരിഞ്ഞു തുടങ്ങിയപ്പോഴാണ് അടുത്ത ഗുലമാലുകള്‍ വന്നിരിക്കുന്നത്.. ‘ആമകള്‍ക്ക്’ വേദനിക്കരുതെന്നു പറഞ്ഞതുകൊണ്ട് ‘ആ മകളെ’ വെറുതെ വിട്ടുവെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി; സത്യത്തില്‍ ‘ആ മകള്‍’ അമേരിക്കയിലെ കാലിഫോര്‍ണിയന്‍ തീരത്താണ് മുട്ടയിട്ടത്.  ചില ഡാഷ് മക്കള്‍ അവിടെപ്പോയി ‘ആമകളുടെ മുട്ടകള്‍’; ഇവിടെ കൊണ്ടുവന്ന് പുങ്ങിയും പൊരിച്ചും ജനങ്ങള്‍ക്ക് വിതരണം ചെയ്താണ് കുഴപ്പമായത്... അമേരിക്കന്‍ തീരത്തായതിനാല്‍ ‘ആമകളെ’ തൊടാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.. ഇവിടെ ആയിരുന്നേല്‍ എന്നേ ‘ആ ആമകളെ’ ചുട്ടുതിന്നേനെ.... കേരളാകടപ്പുറമെല്ലാം നമ്മുടെ കസ്റ്റഡിയിലല്ലേ അങ്ങനെയാണ് കേരളതീരത്തു മുട്ടയിടാന്‍ നടക്കുന്ന ‘ആ മകന്മാരെ’ തിരഞ്ഞുപിടിച്ച് നാലെണ്ണം പൊട്ടിച്ചത്. ‘ആ മകളുടെ’ ഇംഗ്ലീഷ് മുട്ടകള്‍ മലയാള മുട്ടകളാക്കി വിപണിയില്‍ ഇറക്കിയ ഡി സി തെക്കേമുറിയുടെ തട്ടുകട അടിച്ചുപൊളിച്ചു.. വീടിനുനേരെ കല്ലെറിഞ്ഞു... മലപ്പുറത്ത്‌ സന്ദീപാനന്ദഗിരിസ്വാമികളെ വസ്ത്രാക്ഷേപം ചെയ്തു.. സ്വാമികളുടെ മുട്ടുകാലു തല്ലിയൊടിക്കാന്‍ നടത്തിയ ശ്രമത്തില്‍നിന്നും അങ്ങേര് ഓടിയാണ് തടിയെടുത്തത്... അണമുട്ടിയാല്‍ അമ്മച്ചിദൈവങ്ങളുവരെ ക്വട്ടേഷന്‍ കൊടുക്കുമെന്നും തല്ലുകിട്ടിയാല്‍ ഏതു സ്വാമിയും ദൈവത്തെ വിട്ടു സ്വയരക്ഷനോക്കി തടിയെടുക്കുമെന്നും ബോധ്യമായി.. ആള്‍ ദൈവങ്ങള്‍ക്ക് ശക്തിയില്ല ശക്തിയില്ലായെന്നു വിളിച്ചുകൂവണ എമ്പോക്കികള്‍ കണ്ടുപഠിച്ചോ.. ചേകന്നൂര്‍ മൌലവിയും  ജോസഫ് മാഷുമൊക്കെ ഇമ്മാതിരി ശക്തികളെ തിരിച്ചറിഞ്ഞതാണ്..അതുകൊണ്ട് അനുഭവം ഗുരു.
    തിരൂരില്‍ ആത്മീയപ്രഭാഷണത്തിനെത്തിയ സ്വാമി സന്ദീപനന്ദ ഗിരിക്കെതിരെ ആക്രമണം .. പ്രമുഖ ആള്‍ദൈവത്തിന്‍റെ അനുയായികളാണ് ആക്രമണം നടത്തിയതെന്നു സ്വാമി.. സ്വാമിയുടെ ജൂബാ വലിച്ചുകീറി, സ്വമി പ്രാണനുംകൊണ്ട് ഓടി തുഞ്ചന്‍ പറമ്പില്‍ കയറി രക്ഷപെട്ടുവെന്നാണ് ചില പത്രങ്ങള്‍ പറയുന്നത്.. മര്യാദയ്ക്ക് പാലുംപഴവും അര്‍പ്പിച്ചോളണം ഇല്ലേല്‍ ഇതുപോലെ ഓടേണ്ടിവരും എന്നൊരു സൂചനയും വരികള്‍ക്കിടയിലൂടെ തരുന്നുണ്ട്... ഏതായാലും ആക്രമികളെ പോലിസ് തിരയുന്നുണ്ട്.. അതാണ്‌ ഏക ആശ്വാസം.. എനിക്ക് തോന്നുന്നത് ഇതു ചാത്തന്മാരുടെ ആക്രമണമാണെന്നാണ്...  ആള്‍ ദൈവത്തിന്‍റെ അനുയായികള്‍ ‘ആ മകളെ’ വേദനിപ്പിക്കാതെനോക്കുന്ന തിരക്കിലാണ്..  സ്വാമിയേപ്പോലുള്ള  ചിലരും ചില ചാനലുകാരും കാണാത്ത കേരളവും കാണുന്ന കേരളവുമൊക്കെയായി ചാത്തന്മാരുടെ അടിത്തറമാന്താന്‍ തുടങ്ങിയതോടെ ഗതിയില്ലാതായ ചാത്തന്മാരകാം ഈ അക്രമത്തിനു പിന്നില്‍...  അല്ലാതെ ‘ലോകോ സമസ്ത സുഖിനോ ഭവന്തു’ എന്നു പഠിപ്പിക്കുന്ന അമ്മച്ചി ദൈവം ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് സ്വാമിയേ തല്ലിക്കുമോ.... ദൈവത്തിനു സ്വാമിയേ ഒതുക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്‍റെ ആവശ്യമുണ്ടോ..??? പ്രമുഖ പുസ്തക പ്രസാധകന്‍ ഡി സി രവിക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടായതായി പറയുന്നു.. അങ്ങേരുടെ ഒരു ബുക്ക് സ്റ്റാളിനും, വീടിനും നേരെയാണ് ചാത്തനേറു നടന്നിരിക്കുന്നത് ..അവിടെയും പോലിസ് അന്വേഷണം നടക്കുന്നു.. അമൃതാമ്മയ്ക്കെതിരെ അപവാദ പ്രചരണം നടത്തുന്നതില്‍നിന്നും ഡി സി ബുക്സ് പിന്മാറുക എന്നെഴുതിയ പോസ്റ്ററുകള്‍  ചാത്തന്മാര്‍ ഭിത്തിയില്‍ പതിപ്പിച്ചിരുന്നുവെന്നു പറയപ്പെടുന്നു.. പരിപാടിയുടെ ഒരുരീതിവെച്ചു നോക്കുമ്പോള്‍ ഇതു ചൊവ്വയിലെ അമ്മ ചാത്തന്മാരാകാനാണ് സാദ്ധ്യത ..അതുകൊണ്ട് പോലിസ് ഇവിടെക്കിടന്നു അന്വേഷിക്കാതെ ഉടനെ ചൊവ്വയ്ക്ക്‌ പോകുന്നതാണ് നല്ലത്..നമ്മുടെ മംഗള്‍യാന്‍ അവിടെയുള്ള സ്ഥിതിയ്ക്ക് താമസത്തിനും മറ്റു സൌകര്യങ്ങള്‍ക്കും വിഷമം ഉണ്ടാകില്ലായെന്നു കരുതാം
 ‘ആ മകള്‍’ കാരണം ഇവിടെ മനുഷ്യര്‍ക്ക് കിടക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു.. എന്നാല്‍ ഇതിന്‍റെയൊക്കെ സൂത്രധാരനയാ ആ ബ്രിട്ടാസും, കൈരളി ചാനലും ഇതാ പയറുപോലെ നടക്കുന്നു.. ഒരു ചാത്തനും ആ വഴിക്ക് പോണില്ല... ഒരുകാര്യം ഉറപ്പാണ്‌ തിരിച്ചു കിട്ടുമെന്നു അറിയാവുന്ന ഒരുസ്ഥലത്തും ഈവക ചാത്തന്മാരുടെ ആക്രമണം ഉണ്ടാകാന്‍ പോകുന്നില്ല..
  ദുഷിക്കുന്നവരോട് ക്ഷമിക്കുന്ന പഴയ രീതിയൊക്കെ മാറിയിരിക്കുന്നു; പകരം അടിച്ചു കാലൊടിക്കുന്ന രീതിയാണ്‌ ഇപ്പോള്‍ സ്നേഹം പ്രസംഗിക്കുന്ന ന്യൂജനറേഷന്‍ ദൈവങ്ങള്‍ നടത്തുന്നത്.. സന്ദീപാനന്ദ ഗിരിയുടെ  വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനോ, ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാനോ കഴിയാത്ത വെറും ചന്തമറിയയുടെ മക്കാളാണ് ഇതിനു പിന്നിലെന്ന് എല്ലാവര്ക്കും അറിയാം.. വെറുതെ പിച്ചുംപേയും പറഞ്ഞാല്‍ എല്ലാകാലവും പിടിച്ചുനില്ക്കാന്‍ കഴിയില്ലായെന്നു മനസ്സിലായപ്പോള്‍ ക്വട്ടേഷന്‍ സംഘവുമായി ഇറങ്ങിയിരിക്കുന്നു.. ഇതൊരു മതേതര രാജ്യമാണ്... കപട ദൈവങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഏതൊരാള്‍ക്കും അവകാശവുമുണ്ട്.. ചെയ്തുകൂട്ടുന്ന എല്ലാ തെണ്ടിത്തരങ്ങളെയും ദൈവത്തിന്‍റെയും മതത്തിന്‍റെയും അക്കൌണ്ടില്‍പ്പെടുത്തി ആളുകളെ പറ്റിച്ചു ജീവിക്കുന്ന ആള്‍ദൈവങ്ങള്‍ ഫാസ്സിസം പുറത്തെടുക്കാന്‍ തുടങ്ങിയാല്‍ അതിനെ അംഗികരിക്കാന്‍ കഴിയില്ല... ഇപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ അമ്മയുടെരാജ്യം വന്നുകഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ.... കാല് നക്കുകയും ,പാലോഴിക്കുകയും ചൈയ്യുന്ന കിഴങ്ങന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഇവിടെ ജീവിക്കാന്‍ കഴിയുമോ... ചോദ്യം ചെയ്യപ്പെടാത്ത രീതിയിലേക്ക് വളരുന്ന കപടദൈവങ്ങള്‍ക്ക് കടിഞ്ഞാണിടെണ്ട കാലം അതിക്രമിച്ചിരിക്കുന്നു...
  പുസ്തക പ്രസാധകരംഗത്ത്‌ തനതായ കാഴ്ച്ചപ്പാട്  പുലര്‍ത്തുന്ന ഡി സി ബുക്സ് ഇതിനോടകം നിരവധി വിവാദപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.. വായനക്കാര്‍ തങ്ങളുടെ വിവേചനശക്തി ഉപയോഗിച്ച് അതിലെ കാര്യങ്ങള്‍ വിലയിരുത്തുന്നു.. അല്ലാതെ പ്രസാധകന്‍റെ  വീട് ആക്രമിക്കുകയോ ബുക്ക്സ്റ്റാള്‍ തല്ലിപ്പൊളിക്കാനോ ആരും പോയിരുന്നില്ല.. വിവാദപുസ്തകമായ ‘ഡാവിഞ്ചികോഡും’, സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥയായ ‘ആമേനും’ ഡി സി ബുക്സ് തന്നെയാണ് പുറത്തിറക്കിയത്. കേരളത്തില്‍ എവിടെയും ബുക്ക്സ്റ്റാള്‍ തല്ലിപ്പൊളിച്ചില്ല... ഹമീദ് ചേന്നമംഗലൂര്‍, കാരശ്ശേരി തുടങ്ങിയവരുടെ ഇസ്ലാമിക വീഷണ ങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും ഡി സി ഇറക്കിയിട്ടുണ്ട്.. അതുവായിച്ച് കേരളത്തിലാരും പ്രസാധകന്‍റെ വീടിനു കല്ലെറിയാന്‍ പോയില്ല.. എം ഓ മത്തായിയുടെ ‘നെഹ്‌റുയുഗസ്മരണകള്‍’ എന്ന വിവാദപുസ്തകം ഇറങ്ങിയപ്പോഴും.. ഒടുവിലിതാ ടിപി വധത്തിന്‍റെ സത്യാന്വേഷണകഥകള്‍ എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പുസ്തകവും പുറത്തുവന്നപ്പോഴും   ആരും പ്രസാധകനെ ഓടിച്ചിട്ടു തല്ലിയതായി കണ്ടില്ല.. എന്നാല്‍ ഒരു ‘സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്തകം പുറത്തിറങ്ങിയപ്പോള്‍ ആരുടെയൊക്കെയോ മൂലക്കുരു പൊട്ടിയിരിക്കുന്നു.. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണം. പ്രത്യേകിച്ചും സ്നേഹം പ്രസംഗിക്കുന്ന ആത്മീയപ്രസ്ഥാനങ്ങള്‍.. നിങ്ങളുടെ മാര്‍ഗ്ഗം ശരിയല്ലാത്തതിനാലല്ലേ നിങ്ങള്‍ അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഭയപ്പെടുന്നത്.. സഹിഷ്ണുതയും ക്ഷമയും തൊട്ടുതീണ്ടിയിട്ടില്ലാത്തതുകൊണ്ടാല്ലേ  വിമര്‍ശങ്ങള്‍ക്കെതിരെ ആക്രമങ്ങള്‍ അഴിച്ചുവിടുന്നത്... ഞാന്‍ സ്നേഹമാണ്, പാലാണ്, തേനാണ് എന്നൊക്കെ പറയുമ്പോഴും കൈയ്യില്‍ കമ്പും കുറുവടിയുമാണ് കാണുന്നത്..
ഭക്തര്‍ക്ക് വേദം ഓതിക്കൊടുത്തും, ഉറുക്കുകെട്ടിയും, കെട്ടിപ്പിടിച്ചും, ബാധയകറ്റിയും ദൈവമായിവിലസുമ്പോള്‍ത്തന്നെ അടച്ചിട്ടമുറിക്കുള്ളില്‍ കള്ളും, കഞ്ചാവും, കോഴിക്കാലും കടിച്ചുപറിച്ച് മന്മാദലീലകള്‍ നടത്തുന്ന ഒരുപാട് കുമ്പിടികളെ ഈ കേരളം കണ്ടതാണ്.. അത്തരം വരട്ടു ചൊറികള്‍ക്കുള്ള ചികല്സകള്‍ കാലംത്തന്നെ കൊടുത്തിട്ടുമുണ്ട്.. വെള്ളത്തുണിക്കുള്ളിലെ നഗ്നനസത്യങ്ങള്‍ വിളിച്ചു പറയുന്നവരെ കായികമായി അടിച്ചൊതുക്കുന്ന കൂലിത്തല്ലുസംസ്കാരമാണ് പുതിയ ആത്മീയമാര്‍ഗ്ഗമെങ്കില്‍ ആ മാര്‍ഗ്ഗത്തില്‍ ദൈവമില്ലായെന്നു ഉറപ്പാണ്‌.. ചന്തിയില്‍ തെളിയുന്ന ചോരക്കറ ആര്‍ത്തവരക്തമല്ല മൂലക്കുരു പൊട്ടിയതാണെന്നു എത്രതന്നെ പറഞ്ഞു പരത്തിയാലും  ഒരുനാള്‍ സത്യം പുറത്തുവരും.. അതു ലോകനിയമമാണെന്നു പഠിക്കുക.. നിങ്ങളുടെ മാര്‍ഗ്ഗം ശരിയാണെങ്കില്‍ നിങ്ങള്‍ എന്തിനു ഭയപ്പെടണം.. സത്യമായതേ നിലനില്‍ക്കൂ; അസത്യങ്ങളുടെ ചീട്ടുകൊട്ടാരം എങ്ങനെ സംരക്ഷിക്കപ്പെട്ടലും ഒരുനാള്‍ തകര്‍ക്കപ്പെടും.. ചാത്തനും, മറുതയും, കപട ആള്‍ദൈവങ്ങളുമായി മനുഷ്യരെ പറ്റിച്ചു കൊഴുക്കുന്ന മാഫിയാകളെ ചങ്ങലയ്ക്കിടാന്‍ നമ്മുടെ ബോധമണ്ഡലങ്ങള്‍ ഉണരണം.. എന്നെ നന്നാക്കാന്‍ എനിക്കേ കഴിയൂവെന്ന ബോധം ഉള്ളില്‍ വളരണം.. ആള്‍ ദൈവത്തിന്‍റെ കാലുനക്കിയതുകൊണ്ടോ, കെട്ടിപ്പിടുത്തം വാങ്ങിയതുകൊണ്ടോ, ഓതിയവെള്ളം കുടിച്ചതുകൊണ്ടോ പ്രശ്നങ്ങള്‍ തീരില്ലായെന്നും അതിനു സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മനസ്സിലാക്കണം.. ‘തത്വമസി’ എന്നു വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ചിട്ടും ഭക്തന് ഒന്നും മനസ്സിലാകുന്നില്ല.. നീ തിരയുന്ന ദൈവം; എതെങ്കിലും കുമ്പിടികളുടെ മടിക്കുത്തിലല്ല...നിന്നില്‍ തന്നെയാണുള്ളത്..

  ക്വട്ടേഷന്‍ ദൈവത്തില്‍നിന്നും മനുഷ്യജീവനുകളെ രക്ഷിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ ആസനത്തില്‍ക്കിളിര്‍ത്ത ആലിന്‍റെകൊമ്പില്‍ ഊഞ്ഞാലു കെട്ടി ആടുമ്പോള്‍ ഇതല്ല ഇതിന്‍റെ അപ്പുറവും ഇവിടെ സംഭവിക്കും....