**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, December 8, 2014

മനോരമയുടെ വളിമാഹാത്മ്യം

              

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
ആന മെലിഞ്ഞാല്‍ ഇത്രത്തോളും മെലിയുമോ..? ഇത്രയ്ക്ക് മെലിഞ്ഞതിനെ തൊഴുത്തില്‍ കെട്ടിയാല്‍ പശുവിനും നാണക്കേട് എന്നേ പറയാന്‍ കഴിയൂ.... ഒരുകാര്യംപറയാം ആനയും അമ്പാരിയുമൊക്കെ ഉണ്ടെന്നു അവകാശപ്പെടുന്ന പലതറവാടുകളും ഇപ്പോള്‍ ആനകള്‍ക്ക് പകരം കഴുതകളെ പോറ്റാന്‍ തുടങ്ങിയിരിക്കുന്നു... തങ്ങളുടെ കഴുതകളെല്ലാം ആനകളാണെന്ന് പൊതുജനത്തോട് പറഞ്ഞുകൊണ്ട് പല തറവാട്ടുകാരും സായൂജ്യമടയുന്നു..

 സത്യം പറഞ്ഞാല്‍ പത്രപ്രവര്‍ത്തനമെന്നാല്‍ ഒരു ഭയങ്കരസംഭവം തന്നെയാണ്... മുഖംനോക്കാതെ നിര്‍ഭയം നിരന്തരം തപ്പിയെടുക്കുന്ന നേര്; സുപ്രഭാതത്തിനും മുന്നേ മലയാളിയുടെ വീട്ടുപടിക്കലെത്തിക്കുക എന്നതാണ് ശരാശരിമലയാള പത്രപ്രവര്‍ത്തനം.. അപ്പിയിടാന്‍ പോകുന്നവന് കട്ടന്‍ചായയും കട്ടന്‍ബീഡിയും പിന്നെ കൈയ്യിലൊരു പത്രവും എന്നതാണ് ഒരു സാധാരണ കേരളിയന്‍റെ രഹസ്യമായി കരുതുന്ന പരസ്യമായ രീതി.. നാട്ടില്‍ നടക്കുന്ന സകലമാന അലക്കൊലാത്ത് കേസുകളും; ഹര്‍ത്താല്‍, പണിമുടക്ക്, മരണം, കത്തിക്കുത്ത്‌, മോഷണം, അടിപിടി, കള്ളക്കടത്ത്, പെണ്ണുപിടി, പീഡനം, ബലാല്‍സംഗം, കൊലപാതകം എന്നുവേണ്ട ഉദ്ദാരണം കൂട്ടാനുള്ള ഒറ്റമൂലിയില്‍ത്തുടങ്ങി, ആകര്‍ഷണയന്ത്രംവരെ വാര്‍ത്തകളാക്കി ജനനങ്ങളെ അറിയ്ക്കുകയെന്നത്  ചില്ലറപണിയല്ല... കാച്ചിക്കുറുക്കിയും, അടിച്ചുപരത്തിയും, വലിച്ചുനീട്ടിയും, വലിച്ചുകീറിയും, പക്ഷംചേര്‍ന്നും, പക്ഷംപിടിച്ചും, കാലുപിടിച്ചും വാലുമടക്കിയും ഒരേ വാര്‍ത്തകളെ പലതരത്തിലാക്കി വിതരണം ചെയ്യുന്നതാണ് തനതായ നടപ്പ് പത്രപ്രവര്‍ത്തനം... അതിനിടയില്‍ ചില സത്യങ്ങള്‍ കണ്ടാല്‍ അത്ഭുതം എന്നുവിചാരിച്ചാല്‍ മതി...  ഒരേ സ്പിരിറ്റില്‍നിന്നും പല ബ്രാണ്ട് മദ്യങ്ങളെന്ന രീതിയില്‍ വേണ്ടവര്‍ക്ക് വേണ്ടുന്ന രീതിയില്‍ വാര്‍ത്തകളുടെ ലഹരി നുണയാന്‍ പാകത്തില്‍ കൊടുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു.. നില്‍പ്പ്സമരം കാണാതെ ചുംബനസമരം കാണും, മുലകുടിമാറാത്ത പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവനെ പുണ്യവാളനാക്കും, സ്വന്തം ശരീരത്തെ വില്‍ക്കുന്ന വേശ്യയുടെ മനുഷ്യാവകാശത്തെക്കുറിച്ച് മുഖപ്രസംഗം എഴുതും തുടങ്ങി ശക്തമായ സാമൂഹ്യഇടപെടലുകള്‍ നടത്തിയാണ് പോക്ക്... ഇതിനിടയില്‍ IPEP  കണക്ക് പ്രകാരം അല്ലെങ്കില്‍ XYZ കണക്ക് പ്രകാരം തങ്ങളാണ് ഏറ്റവും കൂടുതല്‍ വായനക്കാരുള്ളവരെന്നു ഇടയ്ക്കിടെ പരസ്യവും ഇറക്കുന്നു.. ഇത്രയൊക്കെ ചെയ്തിട്ടും വാര്‍ത്തകള്‍ക്ക് നിലവാരമില്ല, വാര്‍ത്തകള്‍ മഞ്ഞയാണ്, പൈങ്കിളിയാണ് എന്നൊക്കെയുള്ള പരാതികള്‍ പറയുന്ന ചില ബുദ്ധിജീവികളുടെ ശല്യമാണ് സഹിക്കാന്‍ വയ്യാത്തത്... പലപ്പോഴും രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യവിഷയങ്ങളെപ്പറ്റി ഘോരഘോരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍; വളിവിടല്‍, അപ്പിയിടല്‍ പോലുള്ള ജനത്തിന്‍റെ അടിസ്ഥാനപ്രശ്നങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെടുന്നു എന്നൊരു വാദം നിലവിലുണ്ട്... ഉദാഹരണത്തിനു ഇന്നു കേരളത്തില്‍ എത്രപേര്‍ അപ്പിയിട്ടു എത്ര പേര്‍ക്ക് മലബന്ധം പിടിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍  ഏതെങ്കിലും പത്രക്കാര്‍ തിരക്കാറുണ്ടോ... ചുരുങ്ങിയപക്ഷം എത്രപേര്‍ വളിവിട്ടു എന്നെങ്കിലും അന്വേഷിക്കാറുണ്ടോ... വളിയുടെ അനന്തസാദ്ധ്യതകളെപ്പറ്റി ഏതെങ്കിലും പത്രം ഇതുവരെ  മുഖപ്രസംഗം എഴുതിയിട്ടുണ്ടോ... വളിയാണോ ശാസ്ത്രമാണോ സത്യമെന്ന്‌ ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ..? കുറ്റകരമായ അനാസ്ഥയാണ് മാധ്യമങ്ങള്‍ ഈ കാര്യത്തില്‍ തുടര്‍ന്നുവന്നത്... വൈകിയാണെങ്കിലും ഈ വിഷയത്തില്‍ മനോരമയ്ക്ക് സല്‍ബുദ്ധി വന്നിരിക്കുന്നു... വളിയും അപ്പിയിടലുമൊക്കെ മുഖ്യവാര്‍ത്തയായിത്തന്നെ കൊടുക്കാന്‍ ധൈര്യം കാണിച്ചതിനെ അങ്ങേറ്റം ബഹുമാനത്തോടെയാണ് കാണുന്നത്.. നോക്കൂ നമ്മുടെ സമൂഹത്തെ ബാധിക്കുന്ന ഒരു മഹത്തായ വാര്‍ത്ത ..’പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്‍കുട്ടി വളിവിട്ടാല്‍..’ ഇതാണ് വാര്‍ത്തയുടെ തലക്കെട്ട്‌.... ഹോ എന്തൊരു ശക്തമായ എഴുത്ത്.. മനോരമ പോലുള്ള സാംസ്കാരിക പാരമ്പര്യം പറയുന്ന ഒരു പത്രത്തില്‍ ഇതുപോലുള്ള വാര്‍ത്തകള്‍ വരാന്‍ വൈകിയതിനെപ്പറ്റി പല ചിന്തകരും കുറ്റംപറഞ്ഞിരുന്നു... ഇനിയത് മാറിയിരിക്കുന്നു.... ഇത്രയും സാമൂഹ്യപ്രതിബദ്ധതയുള്ള ഈ വാര്‍ത്ത മറ്റൊരു പത്രത്തിലും വന്നില്ലായെന്നതാണ് ഏറെ സങ്കടകരം.. കേരളിയരുടെ മുഖ്യപ്രശ്നമായ വളിയെപ്പറ്റി വാര്‍ത്തകൊടുക്കാന്‍ കാണിച്ച ചങ്കൂറ്റം പ്രശംസനീയം തന്നെ... ഈ വാര്‍ത്ത‍ കണ്ടെത്തിയ സ്വന്തം ലേഖകന്‍റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെയും ഈ വാര്‍ത്ത‍ കത്രിക വയ്ക്കാതെ പ്രസിദ്ധികരിച്ച എഡിറ്ററെയും അഭിനന്ദിക്കാതെ വയ്യ... നിലവാരം അതിന്‍റെ ഉന്നതിയില്‍ എത്തിയിരിക്കുന്നുവെന്നു ഉറപ്പിച്ചുപറയാം.. വളിവിടുന്ന എല്ലാ പെണ്‍കുട്ടികളും വായിച്ചുപഠിക്കാനുള്ള വക വേറെയെവിടുന്നുകിട്ടും... ‘സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ഒരു മെയിൽ ഷോവനിസ്റ്റ് പെണ്ണുകാണാൻ വന്നാൽ മോഡേണായ ഒരു പെൺകുട്ടി എന്ത് ചെയ്യും?’ എന്ന ചോദ്യത്തിന് വളിയിലൂടെ എങ്ങനെ ഉത്തരം കൊടുക്കാമെന്നു സ്വന്തം ലേഖകന്‍ വളരെ വിശദമായി പ്രതിപാദിക്കുന്നു... വളിവിടല്‍ സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ മുഖ്യലക്ഷണമായി തിരിച്ചറിയാന്‍ കഴിയാത്ത ഈ നാട്ടിലെ ഉണ്ണാക്കാന്‍മ്മാരായ സകല മെയില്‍ഷോവാനിസ്റ്റുകളും ഈ വാര്‍ത്ത വായിച്ചിരിക്കണം.. ഭാര്യയായി വരുന്ന പെണ്‍കുട്ടിക്ക് മുഖ്യധാരയില്‍ വളിവിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും , മോഡേണായ പല പെണ്‍കുട്ടികള്‍ക്കും വളിവിടല്‍ ഒരു ഹോബിയാണെന്നും  മനസിലാക്കാന്‍ പെണ്ണുകാണാന്‍ പോകുന്ന എല്ലാ യുവാക്കള്‍ക്കും ഈ വാര്‍ത്ത‍ ഒരു പ്രേരകമാകുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാം... ഇതാണ് ശരിക്കും ജനോപകാരപ്രദമായ പത്രപ്രവര്‍ത്തനം; ഇത്രയും ഗഗനമായ വാര്‍ത്തകള്‍ മലയാളിക്ക് മുന്നില്‍ ധൈര്യപൂര്‍വ്വം വിളമ്പുന്ന മാധ്യമപ്രവര്‍ത്തനത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല.. സ്ത്രീ സ്വാതന്ത്ര്യം ചുംബനത്തിലൂടെ പ്രഖ്യാപിക്കാന്‍ നടക്കുന്ന സകല സമരസേനാനികള്‍ക്കും വളിവിടല്‍ വാര്‍ത്ത  ഗുണമാകും; നടുറോഡില്‍ കെട്ടിപ്പിടിച്ചു ഉമ്മവെച്ച് വല്ലവന്റെയും തൊഴിമേടിക്കുന്നതിലും ഭേദമാണ് വളിവിട്ടുള്ള പ്രതിഷേധം.. വഴിനീളെ വളിവിട്ടു പ്രതിഷേധിക്കുന്ന തരുണിമണികളെ കയ്യേറ്റം ചെയ്യാന്‍ ഒരു ഹനുമാന്‍ സേനക്കാരും വരാന്‍ സാധ്യതയില്ല.. മാത്രമല്ല പ്രതിഷേധറാലി നീങ്ങുന്ന നിരത്തുകളില്‍നിന്നും പ്രതിഷേധത്തിന്‍റെ ചൂരടിക്കുമ്പോള്‍ത്തന്നെ  ജനം മാറിനിന്നുസഹകരിക്കും ..ശബ്ദവിന്യാസങ്ങളുടെ സമ്മിശ്രലഹരിയില്‍  ചെറിയൊരു തൃശൂര്‍പൂരം ഇതാ റോഡിലൂടെ നീങ്ങുന്നതായി പത്രമുത്തശി വാര്‍ത്തയും ലൈവ് സംപ്രേക്ഷണവും കൊടുക്കും... 

എങ്ങനെ വളി വിടാം, എങ്ങനെ അപ്പിയിടാം തുടങ്ങിയ ഇതുപോലുള്ള വാര്‍ത്തകള്‍ കഴിവതും മുന്‍പേജില്‍ത്തന്നെ പ്രസിദ്ധികരിക്കണം. വളിവിട്ടുകൊണ്ട് എങ്ങനെ വിപ്ലവം സംഘടിപ്പിക്കാമെന്നു പറഞ്ഞുതന്ന പത്രവുമായി ഇനിമുതല്‍ രാവിലെ പത്തുമിനിട്ടു നടന്നാല്‍ സുഖവിരോചനം നടക്കുമെന്ന് നിസ്സംശയം ഉറപ്പിക്കാം...  ഇനിയുള്ള കാലം ഇത്തരം ബ്രേക്കിംഗ് ന്യൂസുകള്‍ മുന്‍പേജില്‍ തന്നെ പ്രതീക്ഷിക്കുന്നു..  ’പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്‍കുട്ടി വളിവിട്ടാല്‍ എന്തു സംഭവിക്കും എന്നറിയാന്‍ മനോരമ വായിക്കൂ.. യഥാര്‍ത്ഥ വാര്‍ത്തയുടെ സൌന്ദര്യം ആസ്വദിക്കൂ... ഞാനും വരിക്കാരനായി നിങ്ങളോ..? ഇതാണ് നുമ്മ പറഞ്ഞ ആ പത്രപ്രവര്‍ത്തനം...

Thursday, November 20, 2014

ഇഗ്ലീഷ് മീഡിയം; പീഡന ലക്ഷണങ്ങള്‍

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍     
  ഒരു പിഞ്ചുകുഞ്ഞ് പീഡനത്തിനിരയായാല്‍ എന്തൊക്കെയായിരിക്കും ലക്ഷണമെന്നോര്‍ത്തു ആരുമിനിബുദ്ധിമുട്ടേണ്ട കാര്യമില്ല.. കൃത്യമായ ലക്ഷണങ്ങള്‍ എന്തൊക്കെയാകണമെന്നു വിശദികരിച്ചു പറഞ്ഞിരിക്കുന്നു... ഡോക്ടര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, പിന്നെ നിരക്ഷരകഞ്ഞികളായ പൊതുജനം എന്നവര്‍ക്കെല്ലാംവേണ്ടിയാണ് പൊതുജനതാല്‍പ്പര്യപ്രകാരം ഈ അറിവ് പകരുന്ന പ്രബോധനം ഒരു പണ്ഡിതന്‍ നടത്തിയിരിക്കുന്നത്. പറഞ്ഞകാര്യങ്ങള്‍ മനസ്സിരുത്തി വായിച്ച്  കേസന്വേഷിച്ചാല്‍ പ്രതികള്‍ വേഗം അകത്താവും..വേണമെങ്കില്‍ കേസേ ഒഴിവാക്കാം.. കോഴിക്കോട് നാദാപുരത്ത് ഒരു സ്കൂളില്‍ നാല് വയസ്സുള്ള പെണ്‍കുഞ്ഞ് മുതിര്‍ന്ന വിദ്യാര്‍ഥികളാല്‍ പീഡിപ്പിക്കപ്പെട്ട സംഭവമാണ് ദ്രിഷ്ടാന്തം... തിരിച്ചറിയല്‍ പരേഡില്‍ കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതിന്‍ പ്രകാരം പ്രതികളെ പോലിസ് അറസ്റ്റ്ചെയ്തു.. സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റ് ഒരു പ്രതിയെ കണ്ടെത്തിയിരുന്നു... ഒരു ബസ് ക്ലീനര്‍.... നമ്മുടെ പോലിസ് വളരെ ബുദ്ധിപൂര്‍വ്വം വലവിരിച്ച് അങ്ങേരെ അറസ്റ്റ്ചെയ്ത്  പറയേണ്ടകാര്യങ്ങളെല്ലാം  തല്ലിപഠിപ്പിച്ച് പറയിപ്പിച്ച് ആ മൊഴി വീഡിയോയില്‍ പകര്‍ത്തിയതുമാണ്.. അപ്പോഴാണ്‌ യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം കിട്ടിയവനെപ്പിടിച്ച് തല്ലിപഴിപ്പിക്കുന്ന കേരളപോലിസ് മോഡലിനെതിരെ  നാട്ടുകാരും രക്ഷിതാക്കളും രംഗത്തു വന്നത്.. എതിര്‍പ്പ് രൂക്ഷമായതിനെതുടര്‍ന്ന്‍ ഒടുവില്‍ മാനേജ്മെന്റ് കണ്ടെത്തിയ പ്രതിയെ വെറുതെ വിടേണ്ടിവന്നു.. തല്ലുകൊണ്ട് കുറ്റം സമ്മതിച്ച ബസ് ക്ലീനര്‍ അങ്ങനെ രക്ഷപെട്ടു... പകരം തിരിച്ചറിയല്‍ പരേഡില്‍ കുട്ടി ചുണ്ടിക്കാണിച്ച പ്രതികളെ ഗത്യന്തരമില്ലാതെ അകത്താക്കി... അകത്താക്കിയവരെ പുറത്താക്കാന്‍ ഒരുകൂട്ടര്‍ നടത്തുന്ന ശ്രമങ്ങളിലാണ് പുതിയ പീഡനകണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്..

  പീഡനം നടന്നുവെന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമായി നിലനില്‍കുന്നു.. പ്രതികളാരാണ് എന്നതിലാണ് തര്‍ക്കം... ഇര ചൂണ്ടിക്കാണിച്ച  ആളുകളല്ല കുറ്റക്കാര്‍ പകരം തങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആളിനെ പ്രതിയാക്കണമെന്ന സ്കൂള്‍ മാനേജ്മെന്റ് നിലപാടാണ് ഇവിടെ വിവാദമായിരിക്കുന്നത്... ഒരു കേസില്‍ കുറ്റവാളികളെ കണ്ടെത്തുന്നതും നിശ്ചയിക്കുന്നതും മതനേതാക്കളും  രാഷ്ട്രിയക്കാരുമായാല്‍പ്പിന്നെ എന്തിനാണ് പോലീസും കോടതിയും..?. കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളില്‍ കോടതിയെ സഹായിക്കേണ്ട പോലിസ് സംവിധാനം മതനേതാക്കളുടെയും രാഷ്ട്രിയക്കാരുടെയും വലാട്ടികളായാല്‍ എങ്ങനെയാണ് ഇരയ്ക്ക് നീതി കിട്ടുക..?.
  ഇതിനിടയിലാണ് പീഡനം നടന്നാല്‍ പീഡനത്തിനിരയായ കുഞ്ഞുങ്ങള്‍ നിര്‍ബന്ധമായും പ്രകടിപ്പിക്കേണ്ട ലക്ഷണങ്ങളുമായി ഒരു പണ്ഡിതന്‍ രംഗത്ത്‌ വന്നിരിക്കുന്നത്... അവയില്‍ ചിലത് ഇപ്രകാരമാണ്  പീഡനം നടന്നാല്‍ കുഞ്ഞ് നിര്‍ബന്ധമായും ബോധംകെട്ടു വീഴണം അല്ലെങ്കില്‍ കൊല്ലപ്പെടണം... പരിസരവും ദേഹമാസകലവും ചോരകൊണ്ട് നിറയണം. ഭാവന ഇത്രയ്ക്ക് സമ്പന്നമകാന്‍ ഗോവിന്ദചാമിയായിരിക്കണം ഇദേഹത്തിന്‍റെ ഗുരു... ഇതൊന്നുമല്ലെങ്കില്‍ ഉറക്കെ കരയണം. ഹിറ്റ്ലര്‍ മാധവന്കുട്ടിയോടു സോമന്‍ പറഞ്ഞ അതേ ഡയലോഗ്.. ‘അവളൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍’....   പീഡിപ്പിക്കപ്പെട്ട് കഴിഞ്ഞാല്‍പ്പിന്നെ ഓടാനും ചാടാനും കഴിയില്ല അഥവാ അങ്ങനെ ചെയ്താല്‍ നിലവിളിച്ചുകൊണ്ടയിരിക്കണം ഓടുന്നത്.. പഴയ ടി ജി രവി മോഡല്‍ ബലാല്‍സംഗമായിരിക്കും ഉദേശിക്കുന്നത്.. പിന്നെ എടുത്തു പറയേണ്ട മറ്റൊരുകാര്യം പീഡനംനടന്ന അന്നുതന്നെ  കുട്ടി സംഭവം ആരോടും പറഞ്ഞില്ലായെങ്കില്‍ പീഡനം നിലനില്‍ക്കുന്നതല്ല . ഈ പറഞ്ഞ മാനദണ്ടങ്ങളൊന്നും സ്കൂള്‍ പീഡനക്കേസില്‍ ശരിയാകാത്തതുകൊണ്ട് പീഡനമേ നടന്നിട്ടില്ലയെന്നാണ് പണ്ഡിതന്‍റെ നിലപാട്...അതുകൊണ്ട് അറസ്റ്റ്ചെയ്തവരെ വെറുതെ വിടണം.. കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള പല പീഡനങ്ങളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവരുന്നത് സംഭവംനടന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞ് അവരുടെ സ്വഭാവത്തിലെ വിത്യാസങ്ങള്‍ പരിശോധിച്ചാണെന്നുള്ളത്‌ ഈ പണ്ഡിതന്‍ ഇതുവരെ അറിഞ്ഞിട്ടില്ലായെന്നു തോന്നുന്നു
  ‘പരനാറി’ പ്രയോഗത്തിലൂടെ അതിവിശിഷ്ടനായ ജനകീയനേതാവും ഈ വിഷയത്തില്‍ പണ്ഡിതരെ പിന്താങ്ങിയിരിക്കുന്നു.. അദേഹം വിദേശത്താ  യിരുന്നെങ്കിലും, സംഭവം എന്താണെന്നു അറിയില്ലയെങ്കിലും പ്രതികളെ വെറുതെ വിടണമെന്നാണ് അദേഹവും പറയുന്നത്... സെപ്റ്റംബര്‍ പതിനൊന്നിന്‍റെ  ആക്രമണവും, ഇറാക്കിലും, സിറിയയിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ ഇങ്ങനെ നിരപരാധികള്‍ കുറ്റവാളികളായ സംഭവങ്ങളാണത്രേ മുഴുവന്‍... അതുകൊണ്ട് ഈ സംഭവത്തിലും പ്രതികള്‍ നിരപരാധികളാണുപോലും. ഇത് മനുഷ്യാവകാശത്തിന്‍റെയും സാമൂഹ്യനീതിയുടെയും പ്രശ്നമായാതിനാല്‍ തന്‍റെ എല്ലാ സഹായവും ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് ഉണ്ടാകുമെന്നും അദേഹം ഉറപ്പ് കൊടുത്തിരിക്കുന്നു... ഇതോടെ ഒരുകാര്യം ഉറപ്പായി ‘പരനാറി’ പ്രയോഗം തെറ്റിയിട്ടില്ല... ഇനിയിപ്പോ ഒന്നും പേടിക്കാനില്ല ആഭ്യന്തരമന്ത്രിയെ വിളിച്ച് പുതിയ രണ്ടു പ്രതികളെയുണ്ടാക്കാന്‍ പോലീസിനോട് പറഞ്ഞാല്‍ മതി.. ‘എസ്’ കത്തി ഉണ്ടാക്കിയവര്‍ക്ക് ഇതിനാണോ വിഷമം..
   ഇവരുടെ പറച്ചിലില്‍ വ്യക്തമാകുന്ന കാര്യം; തന്നെ പീഡിപ്പിച്ചവരെ കുട്ടി ചൂണ്ടിക്കാണിച്ചതാണ് കാര്യങ്ങള്‍ പൊല്ലാപ്പായത്... അവിടെയാണ് പീഡനംനടന്നാല്‍ ഇര കൊല്ലപ്പെടണം  അല്ലെങ്കില്‍ ബോധം കെടുത്തണം എന്ന പണ്ഡിതവാദത്തിന്‍റെ കഴമ്പ്... എങ്കില്‍ ഈ തിരിച്ചറിയല്‍പ്പരേഡും തിരിച്ചറിയലും ഒന്നുമുണ്ടാകില്ല .. നുമ്മ ആരെ ചൂണ്ടിക്കാണിക്കുന്നുവോ അവനായിരിക്കും പ്രതി... പീഡനം നടത്തിയാല്‍ പിടിപ്പക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്ന് പരസ്യമായി പറയുന്ന  പണ്ഡിതനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്....
  
   ഒരു പിഞ്ചുകുഞ്ഞ് ക്രൂരമായി പീഡനത്തിനിരയായാല്‍ ആ കേസ് തേച്ചുമായ്ച്ചുകളയാന്‍ മുന്നോട്ടിറങ്ങുന്ന മതനേതാക്കളും രാഷ്ട്രിയക്കാരും ആരുടെ വക്താക്കളാണ്.?. സ്വാതന്ത്ര്യമായ അന്വേഷണം നടക്കട്ടെ കാര്യങ്ങള്‍ പുറത്തുവരട്ടെ.. തുടക്കത്തില്‍ത്തന്നെ ആരെ സംരക്ഷിക്കാനാണ് ഇത്ര വേവലാതി... പണവും അധികാരവും മതപരമായ പിന്‍ബലവും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തു തോന്ന്യാസവും കാണിക്കാമെന്നാണെങ്കില്‍ ഇതൊന്നുമില്ലത്തവന്‍റെ അവസ്ഥ എന്തായിരിക്കും; അവനു നീതി ലഭിക്കുമോ.. കുറ്റാരോപിതര്‍ക്ക് അനുകൂലമായി അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ത്തന്നെ മതനേതാക്കളും രാഷ്ട്രിയക്കാരും സംഘടിതമായി രംഗത്തു വരുന്ന കാഴ്ച ആശങ്കാജനകമാണ്... കുറ്റാരോപിതരുടെ പിന്‍ബലം ചില്ലറയല്ലെന്നു വ്യക്തം.. വി ഐ പി കള്‍ ഉള്‍പ്പെട്ട ഒരു കേസിലും ഇരകള്‍ക്ക് നീതിലഭിച്ച ചരിത്രമില്ല.. സൂര്യനെല്ലിയും കിളിരൂരും കവിയൂരുമൊക്കെയായി ശാരി, അനഘാ അഭയ എന്നിങ്ങനെ പട്ടിക നീളുകയാണ്.. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ നിരപരാധികളെ മര്‍ദ്ദിച്ച് അവശരാക്കി പറഞ്ഞു പഠിപ്പിച്ച് മൊഴിയെടുക്കന്ന പോലിസ് ഭീകരതയും ആശങ്കാജനകമാണ്.. സങ്കടകരമായ മനുഷ്യാവകാശലംഘനമാണ് ബസ് ക്ലീനറുടെ കാര്യത്തില്‍ പോലിസ് നടത്തിയിരിക്കുന്നത്... കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു ഒടുവില്‍ പൊതുജനപ്രതിഷേധം ശക്തമായപ്പോള്‍ വെറുതെ വിടുന്നു . അയാള്‍ക്ക് വേണ്ടി പ്രതികരിക്കാന്‍ ആരുമില്ലാത്തതുകൊണ്ട് കിട്ടിയ തല്ലുംമേടിച്ച് ആ പാവം പിന്‍വാങ്ങിക്കോളും... സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പറഞ്ഞാല്‍ അതില്‍ ഒരു ന്യായമുണ്ട്.. എന്നാല്‍  അന്വേഷണം ഞങ്ങള്‍ പറയുന്ന വഴിക്കേ നടക്കാവൂവെന്ന് വാശിപിടിച്ചാല്‍ അത് തീര്‍ച്ചയായും എന്തോ ഒളിപ്പിക്കാന്‍വേണ്ടിയാണെന്നു പറയേണ്ടിയിരിക്കുന്നു.. പ്രതികള്‍ അനാഥരാണെന്ന തൊടുന്യായം എങ്ങനെ കുറ്റകൃത്യത്തെ ലഘുവാക്കും.. സംഭവം നടക്കുമ്പോള്‍ വിദേശത്തായിരുന്നെന്നും, കൂടുതല്‍ അറിയില്ലായെന്നു പറയുന്ന ജനപ്രതിനിധി ഈ വിഷയത്തില്‍ ഓടിക്കയറി ന്യായികരണം നടത്തുമ്പോള്‍ അദേഹം ആരെയാണ് സുഖിപ്പിക്കുന്നത്... സംഭവത്തില്‍ ഉള്‍പ്പെട്ടവരേല്ലാം ഒരേ സമുദായത്തില്‍പ്പെട്ടവരായതുകൊണ്ട് സാമൂദായിക പീഡനമെന്ന സ്ഥിരംതന്ത്രം ഇവിടെ ഏശില്ലായെന്നത് ആശ്വാസകരമാണ്...

   മതവും ഭരണകൂടവുമൊക്കെകൂടി ഒരു പീഡനകേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുമ്പോള്‍ ഇരയക്ക് എവിടെയാണ് നീതി ലഭിക്കുക.. ആരോടാണ് പരാതി പറയുക.. മകളെ പീഡിപ്പിച്ചവനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ പിതാവ് പറഞ്ഞ വാക്കുകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടെണ്ടാതാണ്...  ‘എന്‍റെ മകളെ പീഡിപ്പിച്ചവന്‍ ശിക്ഷിക്കപ്പെടില്ലായെന്നു എനിക്കുറപ്പാണ് അതുകൊണ്ട് ഞാന്‍ അവനെ കൊന്നു...’ ഇതൊരു മുന്നറിയിപ്പാണ് നീതിന്യായത്തില്‍ വിശ്വസിച്ച് അടങ്ങിയിരിക്കുന്ന ഒരു സമൂഹത്തിന്‍റെ മുന്നറിയിപ്പ്... നിങ്ങള്‍ പണവും സ്വാധീനവും ഉപയോഗിച്ച് എല്ലാ കുറ്റങ്ങളില്‍നിന്നും രക്ഷപെടാമെന്നു വ്യമോഹിച്ചാല്‍ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കളുടെ നാടാണിത്... എന്‍റെ മകളെ പീഡിപ്പിച്ചവന് ഞാന്‍തന്നെ ശിക്ഷ നടപ്പാക്കുമെന്ന് ഏതെങ്കിലും പിതാവ് തീരുമാനിച്ചാല്‍ ആര്‍ക്ക് തടുക്കാനാവും...  അതുകൊണ്ട് സങ്കടവും നിസ്സഹായതയും പ്രതികാരത്തിലൂന്നിയ സ്വയം നീതിനിര്‍വ്വഹണത്തിലേക്ക് കടക്കാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷകൊടുക്കാന്‍ ഭരണസംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരികുന്നു..   

Sunday, November 16, 2014

നങ്ങേലിയുടെ മാറുമുറിക്കലും ഫേസ്ബുക്കിലെ ഫോട്ടോയും.....


വിദ്യാധാരന്‍റെ വ്യാകൂലചിന്തകള്‍ 
  ഒന്നാം ചുംബനസമരം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ എന്തുസംഭവിച്ചുവെന്നു ചോദിച്ചാല്‍ മുലക്കരത്തിനെതിരെ മുലമുറിച്ച നങ്ങേലിയുടെ കാര്യത്തില്‍ ഒരു തീരുമാനമായതാണ് എടുത്തുപറയേണ്ട കാര്യം...... തങ്ങള്‍ നങ്ങേലിയുടെ പിന്മുറക്കാരാണെന്ന അവകാശ വാദവുമായി മറടക്കം സകലതും തുറന്നു കാണിക്കുന്ന ഒരു കൂട്ടര്‍ എത്തിയത് ആശ്വാസമായി... മുലച്ചിപറമ്പില്‍ നങ്ങേലിയുടെ ഒരു പ്രതിമ ഉടനെ ഉണ്ടാകുമെന്നും രക്തസാക്ഷിത്വദിനം കൊണ്ടാടുമെന്നും പ്രതീക്ഷിക്കാം.. എല്ലാവരും മറന്ന നങ്ങേലിയെ അങ്ങനെയെങ്കിലും നാലാള് അറിയട്ടെ... നങ്ങേലിയുടെ ചിതയില്‍ച്ചാടി മരിച്ച  ഭര്‍ത്താവ് കണ്ടപ്പനെ ഇനി ആരാണ് ഏറ്റെടുക്കുന്നതെന്നു കണ്ടറിയാം...

   സ്ത്രീകള്‍ മാറും മുലയും തുറന്നു കാണിക്കണമെന്ന ഫ്യൂഡല്‍ മാടമ്പി നിയമത്തിനെതിരെ മുലയറത്തു സമരം ചെയ്ത നങ്ങേലി; സ്ത്രീയുടെ സ്വകാര്യതയ്ക്കുവേണ്ടിയാണ് സമരം ചെയ്തത്... മാറ് മറച്ചാല്‍ നികുതി വേണമെന്ന തിരുവതാംകൂര്‍ രാജാക്കന്മാരുടെ നാറിയ നിയമത്തിനെതിരെയാണ് നങ്ങേലി സമരം ചെയ്തത്... എന്നാല്‍ പിന്മുറക്കാരെന്നു അവകാശപ്പെടുന്ന വിപ്ലവകാരികള്‍ പറയുന്നത് നങ്ങേലി നേടിയെടുത്ത സ്ത്രീയുടെ സ്വകാര്യതയല്ല  ഇനി വേണ്ടത്;  മാറും മുലയും സകലതും തുറന്നു കാണിക്കുന്ന ബിക്കിനി സംസ്ക്കാരമാണ് നാടിനാവശ്യമെന്നതാണ്; ഇതാണ് ഏറ്റവും വലിയ വിരോധാഭാസം... നങ്ങേലിയെ നേതാവാക്കി  നങ്ങേലിക്കെതിരെ സമരം ചെയ്യുന്ന അപൂര്‍വ്വകാഴ്ചയാണിത്‌... ഇത്തരം സമരങ്ങള്‍ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ച്  പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന് ആരും പറയാത്തത് എന്താണാവോ... അങ്ങനെ ചെയ്തിരുന്നെങ്കില്‍ .ഒന്നാം ചുംബന സമരത്തില്‍ പങ്കെടുത്ത് തല്ലുകൊണ്ടവര്‍ക്കൊരാശ്വസമായാനെ.... ചുംബനക്കാര്‍ക്ക് പോലിസ് സംരക്ഷണം നല്‍കി... പ്രതിഷേധക്കാര്‍ സംഘംചേര്‍ന്ന്‍ സുരക്ഷിതരായി രക്ഷപെട്ടു...എന്നാല്‍ വിപ്ലവം കാണാന്‍ വന്ന നിരപരാധികള്‍ മര്‍ദനമേറ്റു വാങ്ങി.. ഇതെവിടുത്തെ നീതിയാണ്... ഇത് മാറണം...ഇത്തരം സമരങ്ങളില്‍  കാണികള്‍ക്ക് സുരക്ഷിതരായിരുന്നു പരിപാടി ആസ്വദിക്കാന്‍ ഗ്യാലറികള്‍ പണിയാനുള്ള തീരുമാനങ്ങളും ഉടനെയുണ്ടാകണം...
  സമരക്കാര്‍പ്പറയുന്നത് ശരിയാണെങ്കില്‍, രണ്ടാം ചുംബനസമരം നടക്കുന്നതോടൂകൂടി സ്ത്രീപീഡനങ്ങള്‍ കേരളത്തിന്‌ അന്യമാകും.. പകരം എല്ലാം  ഉഭയസമ്മതപ്രകാരമായിരിക്കും നടക്കുക.. മൈതാനത്തും ചന്തസ്ഥലത്തും മന്മദലീലകള്‍ ആറാടുന്നത്‌ സ്ഥിരം കാഴ്ചയാകും.... സ്ഥിരം കാഴ്ചയാകുന്നതോടെ ഒളിഞ്ഞുനോട്ടമെന്ന അളിഞ്ഞ പരിപാടിക്കും തിരശ്ശീല വീഴും... സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ബിക്കിനിയും ആണ്‍കുട്ടികള്‍ക്ക് ജട്ടിയും യൂണിഫോമായിരിക്കും... അന്ന് നമ്മുടെ മക്കള്‍ ചോറ്റുപാത്രത്തിനൊപ്പം ചെറിയൊരു പത്രത്തില്‍ ക്വണ്ടവും കൊണ്ടുപോകും... സദാചാരമെന്നത് തൂക്കിക്കൊല്ലുന്ന കുറ്റമായി പ്രഖ്യാപിക്കും... കയറൂരി നടക്കുന്ന മുട്ടന്മാര്‍ പെണ്ണാടുകളെ തിരയുന്നതുപോലെ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ ആര്‍ക്കും കയറി യിറങ്ങാം; രണ്ടുകൂട്ടര്‍ക്കും സമ്മതമാണെന്നുള്ള സമ്മതപത്രം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് കയ്യില്‍ സൂക്ഷിച്ചാല്‍ മതിയെന്നത് നിയമമാക്കും... ഇതുമൂലം പ്രവാസിയായി അകലങ്ങളില്‍ ഏകനായി കഴിയുന്നവര്‍ക്ക് മനസ്സമാധാനമെന്നത് കിട്ടാക്കനിയാകും... ജരന്മാര്‍ക്ക് സുവര്‍ണ്ണകാലവും,,,, സൂക്ഷിക്കുക എതിര്‍പ്പിന്‍റെ സ്വരങ്ങള്‍ സ്ത്രീവിരോധിയുടെയും ഫാസിസ്റ്റ്കളുടെയും ശബ്ദമായി വിലയിരുത്തപ്പെടും...
  മൂന്നാം ചുംബനസമരം നടക്കുന്നതോടെ സ്ത്രീകള്‍ പൂര്‍ണ്ണമായും സ്വതന്ത്രരാക്കപ്പെടും... അതോടെ നാം സ്വപനംകണ്ട വെള്ളരിക്കാപ്പട്ടണം സാദ്ധ്യമാകും... എല്ലാവര്‍ക്കും എപ്പോഴും റോഡെന്നോ വീടെന്നോ വിത്യാസം കൂടാതെ സ്വാതന്ത്ര്യം അനുഭവിക്കാം...   അതോടുകൂടി സ്ത്രീ വിമോചനപ്രസ്ഥാനങ്ങള്‍ പിരിച്ചുവിടുകയും,, പുരുഷന്മാര്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുകയും ചെയ്യും... പൂവന്‍കോഴികള്‍ മുട്ടയിടുകയും പൊരുന്നുകയും ചെയ്യും, പിടക്കോഴികള്‍ രാവിലെ ലോകത്തെ കൂവിയുണര്‍ത്തും.... അന്നുമുതല്‍ സിഡ്നിഷെല്‍ഡന്‍റെ അര്‍ദ്ധരാത്രിക്കൊരു മറുവശത്തിനു പുതിയ അവതാരിക എഴുതുന്ന തിരക്കിലായിരിക്കും ബുദ്ധിജീവികള്‍ ... അല്ലപ്പാ ഇതൊക്കെയാണെങ്കിലും ആ അലിഗഡ് സര്‍വ്വകലാശാലയുടെ ലൈബ്രറിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാന്നു കേള്‍ക്കുന്നു.. സ്ത്രീ വിമോചാനക്കാരെ നിങ്ങള്‍  ഇവിടെ ഉമ്മവെച്ചുകളിക്കുന്ന സമയത്ത് ലൈബ്രറി നിരോധനത്തിനെതിരെ ഒരു പ്രതിഷേധം നടത്തിയാല്‍ അതായിരിക്കും ഗുണപ്രദം.. വികാരത്തേക്കാള്‍ വിവേകവും വിവരവുമാണ് നാടിനാവശ്യം...വിവരം വന്നാല്‍ വികാരങ്ങളെ എങ്ങനെ പ്രകടിപ്പിക്കാമെന്നത് സ്വയമേവ മനസ്സിലാകും.... പുസ്തകവും വായനയും ഈ വിഷയത്തില്‍ മരുന്നായി ഉപയോഗിക്കാം...
    ദേ ഒന്നിങ്ങുവന്നേ നിങ്ങളിത് കണ്ടോ..  ഭാര്യയുടെ വിളി...............  
എന്താ,,, എന്താ പ്രശ്നം.. ഒന്നു ചിന്തിക്കാനും സമ്മതിക്കില്ലേ ..
  നിങ്ങളിവിടെ സ്വപ്നവും കണ്ടിരുന്നോ ..അതുപോലെയുള്ളവര്‍ പടമൊക്കെ ഫേസ്ബുക്കിലിട്ടു..  കണ്ടോ..
    ആരുടെ പടം..............
നമ്മുടെ പങ്കജാക്ഷന്‍റെയും  സുമതിയുടെയും വിവാഹവാര്‍ഷികത്തിന്‍റെ ഫോട്ടോകള്‍.... എന്നാ കേമമാ... ദേ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും  ഫോട്ടോയുണ്ട്... വിളിച്ചതല്ലേ പോകാഞ്ഞത്‌ നഷ്ടമായി. അതെങ്ങനാ ഇവിടോരാള്‍ക്ക് ജോലികഴിഞ്ഞിട്ടു വല്ലതിനും സമയമുണ്ടോ.. നമുക്കും ഉണ്ടായിരുന്നല്ലോ വിവാഹവാര്‍ഷികം..ഒരു സമ്മാനമെങ്കിലും വാങ്ങിത്തന്നോ....കണ്ടുപടിക്ക് പങ്കന്‍  അഞ്ചുപവന്‍റെ മാലയാ സുമതിക്ക് സമ്മാനം കൊടുത്തത് ,,സുമതി ഐ ഫോണാണ് തിരിച്ചു സമ്മാനിച്ചത്‌.. ദേ നോക്ക്;;; കേക്ക് മുറി, ബൊക്ക കൊടുക്കല്‍, ഉമ്മ കൊടുക്കല്‍, ഗാനമേള ,സദ്യ എന്തൊരു കേമം.. നിങ്ങളെന്താമനുഷ്യാ കുന്തം വിഴുങ്ങിയപോലെ ഇരിക്കണത്...നിങ്ങളെയും വിളിച്ചതല്ലേ ഒന്നു പോകാനെങ്കിലും പറ്റിയോ....
 എടീ ഇന്നലെ  ലീവ് കിട്ടതതുകൊണ്ടാല്ലേ.......  നമുക്കിന്നു പോയിക്കളയാം... പിന്നെ ആഘോഷം; നമുക്കെന്നും ആഘോഷമല്ലേ... നമ്മുടെ സ്നേഹം പ്രകടിപ്പിക്കാന്‍ മാലയും ഫോണുമൊക്കെ വേണോ .... നീ ഒരുങ്ങിക്കോ ഞാന്‍ റെഡി..
അങ്ങനെ സുമതി പങ്കന്‍ ദമ്പതികളെ അനുഗ്രഹിക്കാന്‍ അല്പം വൈകിയാണെങ്കിലും ഞങ്ങളും പുറപ്പെട്ടു ....ബസിറങ്ങി നടന്നു.. ഗെയിറ്റ് പൂട്ടിയിട്ടില്ല,, ഭാഗ്യം  വീട്ടില്‍ ആളുണ്ട് .. ഗെയിറ്റുകടന്ന് വീടിനോട് അടുക്കുംതോറും അകത്തുനിന്നും ഒച്ച കേള്‍ക്കാം 
 എടി അവിടെ ആഘോഷം കഴിഞ്ഞിട്ടില്ലാട്ടോ..ഇന്നലെ വന്നവരോന്നും പോയിട്ടില്ലാന്നു തോന്നുന്നു... വീടിനോട് അടുക്കുംതോറും ശബ്ദം തെളിഞ്ഞു വന്നു... പങ്കന്‍റെയും സുമതിയുടെയും ഒച്ചതന്നെ... കോളിംഗ് ബെല്ലില്‍ വിരല മര്‍ത്താന്‍ തുടങ്ങിയപ്പോഴേ അകത്തുനിന്നും എന്തോ നിലത്തുവീഴുന്ന ഒച്ച കേള്‍ക്കുന്നു ... പതുക്കെ ചെവിയോര്‍ത്തു...

  നിന്‍റെ അപ്പന്‍റെ വകയൊന്നുമല്ലല്ലോ ഞാന്‍ ചിലവാക്കുന്നത്..@#$*&.
  
   ദേ എന്‍റെ അപ്പന് പറഞ്ഞാലുണ്ടല്ലോ തന്‍റെ പല്ലു ഞാന്‍ അടിച്ചിടും പറഞ്ഞേക്കാം ..
  പിന്നേ നീ ഒലത്തും ..

    കണ്ട അലവലാതികളെയൊക്കെ വിളിച്ചു സദ്യകൊടുത്തപ്പോഴേ ഞാന്‍ പറഞ്ഞതാ ഇതൊന്നും വേണ്ടാന്ന്. കൈയ്യിലിനി നയാപൈസ ബാക്കിയില്ല.. വന്നവനോക്കെ തിന്നിട്ടുപോയതല്ലാതെ എന്തെങ്കിലും തന്നോ..?
   അഞ്ചു പവന്‍റെ മാലയെന്നും പറഞ്ഞു വാങ്ങിത്തന്നത് വെറും പറക്കാട്ട് ഗോള്‍ഡ്‌..നാണമില്ലല്ലോ നിങ്ങള്‍ക്ക്... ഞാന്‍തന്ന ഐ ഫോണ്‍ തിരിച്ചു തന്നേക്കണം..
  പോടീ പുല്ലേ... മാല വേണോന്നും, അതിന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇടണമെന്നും നീയല്ലേ പറഞ്ഞത് .. നിന്‍റെ അപ്പനോട് പറ ഒരു അഞ്ചു പവന്‍ തരാന്‍... എനിക്കിപ്പോ ഇതേപറ്റൂ...

  എന്‍റെ അപ്പന് പറയുന്നോ ... ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം എന്തോ എവിടെയോ കൊള്ളുന്ന  ശബ്ദവും തുടര്‍ന്ന്‍ പങ്കന്‍റെ ദയനീയ നിലവിളിയും കേട്ടു... തുടര്‍ന്ന്‍ ചില്ലുഗ്ലാസ്സുകള്‍ നിലത്തുവീണുടയുന്ന ശബ്ദം..
സംഗതിയുടെപോക്ക് ഏതാണ്ട് മനസ്സിലായി... ഇനിയിപ്പോ ഇവിടെ നിന്നാല്‍ ചിലപ്പോള്‍ കൊലപാതകത്തിന് സാക്ഷിപറയേണ്ടി വരും... ഞാന്‍ ഭാര്യയുടെ മുഖത്തേയ്ക്ക് നോക്കി ..നിക്കണോ പോകണോ...
നിക്കണ്ട  നമുക്ക് പോകാം..
  വേഗം തിരിച്ചു നടന്നു..റോഡിലിറങ്ങി ആദ്യംകണ്ട ഓട്ടോയ്ക്കുതന്നെ വേഗം വീടുപിടിച്ചു..
ഉടുപ്പുമാറി ഉമ്മറത്തെകസേരയില്‍ വന്നിരുന്നു...... 
         രമണി ഒരു ഗ്ലാസ്‌ വെള്ളമിങ്ങെടുത്തോ..
 നീ കണ്ടല്ലോ മാതൃകാ കുടുംബത്തിന്‍റെ അവസ്ഥ... ഇന്നലത്തെ ആഘോഷത്തിന്‍റെ ശരിക്കുള്ള ഭാഗമാണ് ഇന്നുനമ്മള്‍ കണ്ടത്.. എന്തുതോന്നുന്നു... നടുറോഡില്‍ പരസ്യമായി കെട്ടിപ്പിടിക്കുന്നതും.. നാട്ടുകാരെ കാണിക്കാന്‍ ഫേസ്ബുക്കില്‍ ഫോട്ടോയിടുന്നതുമാണോ സ്വാതന്ത്ര്യം.. അതിലാണോ സ്നേഹമിരിക്കുന്നത്.. ഇല്ലാത്തതുപലതും ഉണ്ടെന്നു കാണിക്കാനുള്ള തത്രപ്പാടാണ് ഇമ്മാതിരി പ്രഹസനങ്ങളില്‍ കാണുന്നത്..


  ഒഴിഞ്ഞ ഗ്ലാസ് തിരികെ വാങ്ങുന്നതിനിടയില്‍ എന്‍റെ കവിളത്തൊരു ചുംബനം,,,, സമ്മാനങ്ങളും ആഘോഷങ്ങളുമൊന്നുമല്ല പ്രധാനം; നമ്മളെന്നും ഇതുപോലെ ഒന്നിച്ചുണ്ടായാല്‍ മതി.... 

   ഭാര്യയുടെ മുഖം എന്‍റെ കൈക്കുള്ളിലാക്കി, ഞാനാ കണ്ണുകളിലേക്ക് നോക്കി... എന്‍റെ മുഖം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു...അറിയാതെ ഒരു ചിരി ഉണ്ടാകുന്നു... പ്രണയത്തിന്‍റെ സ്വകാര്യലോകത്ത് ഇങ്ങനെ ചുംബനങ്ങളും ചിരികളും ഉണ്ടാകുമ്പോള്‍ കുടുംബം ധന്യമായി മുന്നോട്ടു പോകുന്നു.. പുരുഷന്‍റെ തലയില്‍ ചവിട്ടി സ്ത്രീക്ക് ഉയരാന്‍ കഴിയില്ല; സ്ത്രീയില്ലാതെ പുരുഷന് വളര്‍ച്ചയും ഇല്ല... രണ്ടുപേരും ഇമ്പമായി കൂടിയാല്‍ നല്ലൊരു കുടുംബം രൂപം പ്രാപിക്കും.... രണ്ടുപേരും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ അസ്സല്‍  നരകം  പണിയാം.. 

Monday, November 3, 2014

ലാത്തി ചുംബിച്ച ചുംബനസമരം.....

ഫോട്ടോ  മാതൃഭൂമി

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍         
   മറൈന്‍ഡ്രൈവില്‍ ചുംബനമേളയില്‍പ്പങ്കെടുക്കാനും, കാണാനും, ആസ്വദിക്കാനും സര്‍വ്വോപരി കടല്ക്കാറ്റുകൊണ്ട് കടലകൊറിക്കാനും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ഓടിക്കൂടിയ ജനക്കൂട്ടം ഒടുവില്‍ ലാത്തിയടിയേറ്റ് തലങ്ങുംവിലങ്ങും ഓടുന്ന കാഴ്ചയാണ് കണ്ടത്... പോലിസ് ലാത്തിച്ചാര്‍ജില്‍ ചുംബനക്കാരനെന്നോ, സദാചാരക്കാരനെന്നോ, പരിപാടി കാണാന്‍വന്നവനെന്നോ ഒരു വിത്യാസവുമില്ലാതെയായിരുന്നു തല്ല്... സര്‍വ്വോപരി തല്ല്.... ഇതിനിടയില്‍ എന്നെ അടിക്കരുത് ഞാന്‍ ഭരണകക്ഷിയുടെ ആളാണെന്നുംപറഞ്ഞ് ഓടാതെനിന്നു തല്ലുകൊള്ളുന്ന മാന്യദേഹങ്ങളേയും കാണാമായിരുന്നു.. എങ്കിലും എല്ലാവരുംതന്നെ  ഒരേ വികാരത്തില്‍, ഒരൊറ്റ ശ്വാസത്തില്‍ ഓടുന്നു... പലരും പത്തടി പൊക്കമുള്ള മതില്‍ നിഷ്പ്രയാസം ചാടിയാണ് തടിയെടുത്തത്.. ചിലര്‍ ചെളിക്കുഴിയില്‍ വീഴുന്നു ..ചിലര്‍ പ്രാണരക്ഷാര്‍ഥം മരത്തില്‍ ഓടിക്കയറുന്നു..നേരതെതന്നെ മരത്തില്‍ കയറിപ്പറ്റിയ മറ്റൊരുകൂട്ടര്‍ മൊബൈല്‍ ഷൂട്ടിംഗ് നടത്തുന്നു..  ലാത്തിയുടെ രക്തചുംബനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഒരുകൂട്ടം ആശുപത്രിയെ അഭയം പ്രാപിക്കുന്നു... അങ്ങനെ ചുംബനസമരവും മറൈന്‍ഡ്രൈവും  മറ്റൊരു ജാലിയന്‍ബാലാബാഗാകുന്ന കാഴ്ചയാണ് കേരളംകണ്ടത്.. ഇനിയൊരു ചുംബനമേള നടത്തിയാല്‍ എങ്ങനെയിരിക്കുമെന്നുള്ള സാമ്പിള്‍ വെടിക്കെട്ട്‌ കണ്ടുകഴിഞ്ഞു.... ഇതിനിടയില്‍ കിട്ടിയസമയത്തിനുള്ളില്‍ ചില ചുംബനക്കാര്‍ കെട്ടിപ്പിരിഞ്ഞു ചുംബനം നടത്തുകയുംചെയ്തു,,, പോലിസ് വണ്ടിയെന്നോ, ചുറ്റും തല്ലു നടക്കുന്നുവെന്നോ അറിയാതെ, മനസ്സിലാക്കാതെ, ചുംബനംനടത്തി നിര്‍വൃതിയടയുന്ന പാവങ്ങള്‍... ഇതുതന്നെയാണ് പരസ്യചുംബനത്തെ എതിര്‍ക്കാനുള്ള  കാരണവും... സ്ഥലകാലബോധമില്ലാതെ ചുംബിക്കുക ,പോലിസെന്നോ, പട്ടാളമെന്നോ നോട്ടമില്ല...., വണ്ടിയെന്നോ ട്രൈയിനെന്നോ നോട്ടമില്ല..., കോടതിയെന്നോ അമ്പലമെന്നോ നോട്ടമില്ല.., പാര്‍ക്കെന്നോ സ്കൂളെന്നോ നോട്ടമില്ല... ഇഷ്ടംതോന്നിയാല്‍ ഉടനെ ചുംബിക്കണം... ഈ തോന്ന്യസമാണ് വേണ്ടയെന്നു പറഞ്ഞത്.. നിങ്ങള്‍ ചുംബിച്ചുകൊള്ളൂ പക്ഷെ അല്പം സ്വകാര്യമായി;;; അതുമാത്രമേ പറയുന്നുള്ളൂ.
  പോലിസ് വണ്ടിയിലും പോലിസ് സ്റ്റേഷനിലും ചുംബനം നടത്തിചിരിക്കുമ്പോള്‍ ഇവിടെ  എന്തു സ്വാതന്ത്ര്യം കിട്ടിയെന്നാണ് പറയുന്നത്... പോലിസ് വാഹനത്തിലിരുന്നു ചുംബനം നടത്തി അതിന്‍റെ ചിത്രങ്ങള്‍ ജനങ്ങളെ കാണിക്കുമ്പോള്‍ ഇവിടെ എന്തുമാറ്റം വരുമെന്നാണ് ചുംബനക്കാര്‍ പറയുന്നത്....  വീട്ടില്‍ ചുംബിക്കാന്‍ കഴിയാത്തവര്‍ പോലിസ് വലയത്തില്‍ ചുംബനം നടത്തി തൃപ്തിയടഞ്ഞുയെന്നതില്‍കവിഞ്ഞ് ഒരു വിജയവും ഈ പരിപാടിക്ക് ഉണ്ടായില്ല... വലിയ വാര്‍ത്താപ്രാധന്യമെന്നു പറഞ്ഞ് ഊറ്റം കൊള്ളേണ്ട; ഒരു വികൃതജീവിയുണ്ടായിയെന്നു കേള്‍ക്കുമ്പോള്‍ അതിനെ കാണാന്‍ തടിച്ചുകൂടുന്ന ജനക്കൂട്ടം; അതാണ്‌ ഈ വാര്‍ത്തയ്ക്ക് കിട്ടിയ പ്രാധാന്യം.... പോലിസ് സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ ചുംബനക്കാരെ ജനക്കൂട്ടം പഞ്ഞിക്കിട്ടാനെയെന്നതും വേറെകാര്യം... അന്‍പതുപേരുടെ പ്രതിഷേധത്തെ നേരിടാന്‍ അയ്യായിരംവരുന്ന ജനകൂട്ടം ഇവര്‍ക്കിടയില്‍ അറുനൂറോളം വരുന്ന പോലീസുകാര്‍... ഈ പരിപാടിയിലൂടെ എന്തുനേടി.. ചുംബനമേള വിജയിച്ചോ... എന്തെങ്കിലും ബോധവല്‍ക്കരണം നടന്നോ,,, പരസ്യചുംബനം അവകാശമായി കിട്ടിയോ... ഒന്നും കിട്ടിയില്ലായെന്നു മാത്രമല്ല... ഒരു വന്‍പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു...
   കേരളത്തിലെ സാംസ്‌കാരികരംഗത്തു എന്തുമാറ്റമാണ് കമിതാക്കള്‍ തമ്മിലുള്ള പരസ്യചുംബനംകൊണ്ട് ഉണ്ടാകുന്നത്... പോലിസ് സംരക്ഷണയില്‍ ലിപ്-ലോക്ക് നടത്തിയാല്‍ ഇവിടെ എന്തുമാറ്റം നടക്കുമെന്നാണ് പറയുന്നത്... പഴയ നായര്‍നമ്പൂതിരി സംബന്ധകഥകളും, മാറുമറയ്ക്കല്‍ സമരത്തെയുമൊക്കെ ഈ ചുംബന പരിപാടിയുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിന്‍റെ കാര്യമെന്താണ്... അവയൊക്കെ മാറേണ്ട അനാചാരങ്ങളായിരുന്നു മാറുകയുംചെയ്തു...അതുപോലെ  ഇന്ന് കമിതാക്കള്‍ക്ക് പരസ്യമായി ചുംബിക്കണം, നാളെ അരക്കെട്ടില്‍പ്പിടിക്കണം, മറ്റന്നാള്‍ മാറില്‍ക്കിടക്കണം തുടങ്ങിയ പരിപാടികള്‍ ഏതു സ്വാതന്ത്ര്യത്തിന്‍റെ പേരിലാണ് വകവെച്ചുകൊടുക്കേണ്ടത്... എല്ലാ അഴിഞ്ഞാട്ടങ്ങളെയും സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ന്യായികരിക്കാന്‍ പറ്റുമോ.. കാമിതാക്കളുടെ ചുംബനവും കെട്ടിപ്പിടിക്കലും ഇണചെരലുമൊക്കെ പൊതുസ്ഥലങ്ങളില്‍ അനുവദിച്ചുകൊണ്ടുള്ള സാമൂഹ്യവിപ്ലവത്തിന് കേരളത്തില്‍ സ്വീകാര്യതയില്ലയെന്നു ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ കൊള്ളാം... ഇത്തരം കാര്യങ്ങള്‍ നിരോധിച്ചുവെന്നതുകൊണ്ട് ഇവിടൊരുകുഴപ്പവും സംഭവിക്കില്ല... ഏതാനം അരാജകവാദികളുടെ കുത്തഴിഞ്ഞ ജീവിതരീതികള്‍  സ്വാതന്ത്ര്യമെന്ന പേരില്‍ പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം മുളയിലെ നുള്ളേണ്ടതുതന്നെയാണ്....
  ഈ മേളയില്‍ കാണാന്‍ കഴിഞ്ഞ ഒരുകാര്യം ഒരേയൊരുകാര്യം RSS, SDPI, KSU, ശിവസേന തുടങ്ങിയ വിരുദ്ധചേരികളെല്ലാം ഒറ്റ കുടക്കീഴില്‍ അണിനിരക്കുന്നത് കാണാന്‍കഴിഞ്ഞുവെന്നുള്ളതാണ്... സദാചാരപോലീസെന്ന സാമൂഹ്യവിപത്തിന് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുന്ന കാഴ്ച്ചയാണ് ഈ ചുംബനമേളയിലൂടെ  കാണാന്‍ കഴിഞ്ഞത്... ഫലത്തിലിത്  ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കിയത്... ഇനിയങ്ങോട്ട്‌ സദാചാരപോലീസിന്‍റെ കണ്ണുകള്‍ എല്ലാവര്‍ക്കുമേലും പതിയാനുള്ള ഒരു അനുവാദം ഇതോടെ ഉണ്ടാക്കിക്കൊടുത്തു...
വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ച കേവലം അന്‍പതോളം ആളുകളെ നേരിടാന്‍ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം രാഷ്ട്രിയമതനിലപാടുകള്‍ മറന്ന് ഒന്നിച്ചുവെങ്കില്‍;;; ചുംബനക്കാരെ ഒരു കാര്യം മനസിലാക്കുക, നിങ്ങള്‍ ഇവിടെ ഇറക്കാന്‍ ശ്രമിച്ച വിത്തിന് ഇനിയും നിലം പാകമായിട്ടില്ലായെന്നാണ് കരുതേണ്ടത്...

  ചുംബിക്കാനുള്ള അവകാശത്തിനായി പോരാടുമ്പോള്‍ ആദ്യംതന്നെ ചുണ്ടുകളെയല്ല ആയുധമാക്കേണ്ടതെന്ന ബോധം നടത്തിപ്പുകാര്‍ക്ക് ഇല്ലാതെ പോയതാണ് പ്രശ്നങ്ങളിത്ര രൂഷമാകാന്‍ കാരണം. മാത്രമല്ല ഇത്തരം മൂര്‍ച്ചയുള്ള വിഷയങ്ങളെ പക്വതയോടെ അവതരിപ്പിക്കാന്‍ കഴിവുള്ള ക്രെടിബിലിറ്റിയുള്ള നേതൃത്വവും ആവശ്യമാണ്. നഗ്നതാപ്രദര്‍ശങ്ങള്‍ മാത്രം നടത്തി സെലിബ്രിറ്റി ചമയുന്നവര്‍ പറയുന്ന സ്വാതന്ത്ര്യചിന്തകളെ ജനം സംശയത്തോടെ കണ്ടാല്‍ അതിനെ കുറ്റംപറയാന്‍ കഴിയില്ല..... പരസ്പരം പോര്‍വിളികള്‍നടത്തി അവകാശങ്ങള്‍ സ്ഥാപിക്കുന്നതിനുപകരം  ചര്‍ച്ചകളും, സെമിനാറുകളും സംഘടിപ്പിച്ചും, സംവാദങ്ങള്‍ നടത്തിയും  എന്താണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാടുകളെന്നു സമൂഹത്തോട് പറയുകയായിരുന്നു ചുംബനക്കാര്‍ ആദ്യം ചെയ്യണ്ടിയിരുന്നത്.. സമര വിജയമെന്ന പേരില്‍ കാണിച്ച കമിതാക്കളുടെ കെട്ടിപ്പിടുത്തവും സ്വവര്‍ഗ്ഗഭോഗികളുടെ ലിപ്-ലോക്ക് ചുംബനവുമൊക്കെ ഒഴിവാക്കി സദാചാരപോലീസിനെതിരെ ചുംബനസന്ദേശംകൊടുത്തു പ്രതിഷേധിക്കാന്‍; മറൈന്‍ഡ്രൈവില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും അണിനിരത്തിയിരുന്നുവെങ്കില്‍ , മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹചുംബനങ്ങള്‍ക്ക് മറൈന്‍ഡ്രൈവില്‍ വഴിയൊരുക്കിയിരുന്നെങ്കില്‍, രോഗികളെയും അനാഥരെയും ചുംബനം കൊടുത്ത് മറൈന്‍ഡ്രൈവിലേക്ക് സ്വീകരിച്ചിരുന്നുവെങ്കില്‍ പ്രതിഷേധിക്കാന്‍ വന്ന ജനക്കൂട്ടം നിങ്ങള്‍ക്ക് പൂമാലയിട്ടു തിരിച്ചുപോയേനെ...വലിയൊരു സംസ്കാരികമുന്നേറ്റത്തിനുതന്നെ അത് കാരണമായേനെ,,, ചുംബനത്തെ കുത്തഴിഞ്ഞ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയെന്നു പറയാം..

  നിങ്ങള്‍ക്ക് പരസ്യമായി ചുംബിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്,,,, പക്ഷെ നിങ്ങളുടെ  ചുംബനം ആര്‍ക്കെങ്കിലും ഇടര്‍ച്ചയുണ്ടാക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കും അവര്‍ക്കും ഇടയില്‍ ഒരു മറവ് ഉണ്ടാക്കുന്നതിനുള്ള  പക്വത ഉണ്ടായിരിക്കണം .... പക്വതയില്ലാത്തവന്‍റെ കൈയ്യില്‍ സ്വാതന്ത്ര്യം കിട്ടിയാല്‍ കുരങ്ങന്‍റെ കൈയ്യില്‍ പൂമാല കിട്ടിയപോലിരിക്കും.. അതുതന്നെയാണ് മറൈന്‍ഡ്രൈവില്‍ സംഭവിച്ചതും... 

Friday, October 31, 2014

കൊച്ചിയിലെ ചുംബനം അവതാളചുംബനം.....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   കൊച്ചി മറൈന്‍ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടത്താനിരുന്ന ചുംബന മേള നാട്ടുകാരായിട്ടും പോലീസായിട്ടും കുളമാക്കുന്ന ലക്ഷണമാണ് കാണുന്നത്.. കേരളത്തിന്‍റെ സാംസ്‌കാരികരംഗത്ത് വന്‍കുതിച്ചുചാട്ടം ലക്ഷ്യമിട്ട് നടത്തുന്ന ഈ മേളയ്ക്ക് പോലിസ് അനുമതി നിഷേധിച്ചു കഴിഞ്ഞു... എന്നാ ഒരു പോസ്റ്ററെങ്കിലും ഒട്ടിക്കാമെന്ന് വിചാരിച്ചപ്പോള്‍ നാട്ടുകാര് അതും വലിച്ചുകീറി...  പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ ചുംബനം നടക്കുമോ... ഇനിയിപ്പോ എന്തോ ചെയ്യും... നിങ്ങള്‍ തളരരുത് ചുംബനക്കാരെ   ചുംബനം നടത്താന്‍ മറൈന്‍ഡ്രൈവ് തന്നെ വേണമെന്നില്ല നടുറോഡിലും ബസ്റ്റാന്റിലും ഹോട്ടലിലും എല്ലായിടത്തും നടത്താം... വിവരദോഷികളുടെ അടിയെ മാത്രം പേടിച്ചാല്‍ മതി.... ചുംബനം നടക്കട്ടെ... നാട് രക്ഷപെടട്ടെ..
  മറൈന്‍ഡ്രൈവിലെ മേളയ്ക്ക് കേരളം മുഴുവന്‍ നോട്ടിസുണ്ടെങ്കിലും ഏറിയാല്‍ പത്തു അല്ലെങ്കില്‍ പതിനഞ്ചു ചുംബനക്കാരെയാണ് പ്രതീക്ഷിക്കുന്നത്.. സംഘാടകരുടെ എണ്ണം കണ്ടാലറിയാം പൊതുജനപങ്കാളിത്തം...  ചുംബിക്കാന്‍ അറിയതതുകൊണ്ടാല്ല ആളു വരാത്തത്... ഉളുപ്പ് എന്നൊരു സാധനം അധികമാളുകള്‍ക്കുമുള്ളതു കൊണ്ടാണ്...      പക്ഷെ ചുംബനം കാണാനെത്തുന്നവരുടെയും അത് തടയാന്‍ വരുന്നവരുടെയും തിരക്ക് തൃശൂര്‍പ്പൂരത്തെക്കാളും കൂടുത ലായിരിക്കുമെന്നാണ് പോലിസ് പറയുന്നത്.. സോ;;;;;;; നഗരം ജനബാഹുല്യത്താല്‍ വീര്‍പ്പുമുട്ടും ..ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെടും... ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കൊണ്ടാണ് മേളയ്ക്ക് പോലിസ് അനുമതി നിഷേധിച്ചത്... അല്ലാതെ ചുംബനം ക്രിമിനല്‍ കുറ്റമായാതുകൊണ്ടല്ല..
 ചുംബനം പലതരമുണ്ട്; കമിതാക്കള്‍ തമ്മില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, അമ്മയും കുഞ്ഞും തമ്മില്‍, മാതാപിതാക്കളും കുട്ടികളും തമ്മില്‍, സ്വവര്‍ഗ്ഗഭോഗികള്‍ തമ്മില്‍ ഇങ്ങനെ പോകുന്നു...ഇതില്‍ ഏതു തരമാണ് മറൈന്‍ഡ്രൈവില്‍ നടത്തപ്പെടുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കാത്തതിനാല്‍ ചെറിയൊരു ഒരു ആശയകുഴപ്പം നിലവിലുണ്ട്... കാണാന്‍ വരുന്നവര്‍ക്കും,,, ജോഡിയില്ലാതെ വരുന്നവര്‍ക്കും  ചുംബിക്കാന്‍ അവസരമുണ്ടോയെന്നും വ്യക്തമല്ല.... പരിപാടിയുടെ ഒരു പോക്കുവെച്ചു നോക്കിയാല്‍ കോഴിക്കോട്ടെ ചാനല്‍ കാണിച്ച ചുംബനംതന്നെയായിരിക്കും നടക്കുക... അതിനാണ് മാര്‍ക്കറ്റ്... കോഴിക്കോട്ടെ ഡൌന്‍ടൌന്‍ ഹോട്ടലില്‍ നടന്നുവെന്നു പറയപ്പെടുന്ന അനാശാസ്യചുംബനം ജയ്ഹിന്ദ് ചാനല്‍ ഒളിച്ചുപിടിച്ചു നാട്ടുകാര്‍ക്ക് കൊടുത്തു... ഈ അനാശാസ്യചുംബനത്തില്‍ മനംനൊന്ത യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടലില്‍ അക്രമം അവതരിപ്പിക്കുന്നു... അതു ലൈവായി ലോകം കാണുന്നു... ഇങ്ങനെ അനാശാസ്യത്തിനെതിരെ വളരെ ആശാസ്യവും മാന്യവുമായി പ്രതികരിച്ചതിന്‍റെ തുടര്‍നീക്കമാണ് മറൈന്‍ഡ്രൈവിലെ ചുംബനമേളയില്‍ എത്തിനില്‍ക്കുന്നത്‌.. യുവമോര്‍ച്ചക്കാര്‍ തടഞ്ഞ ചുംബനത്തെ മറൈന്‍ഡ്രൈവില്‍ പുനരാവിഷ്കരിക്കുകവഴി  പരസ്യമായി പൊതുസ്ഥലങ്ങളില്‍ ചുംബിക്കാനുള്ള പൌരന്‍റെ അവകാശം ഉയര്‍ത്തികാട്ടുമെന്നാണ് സംഘാടകരുടെ വാദം... കന്നിമാസപ്പട്ടികള്‍ പൊതുസ്ഥലങ്ങളില്‍ ഇണചേരുന്നതിനുള്ള സ്വാതന്ത്ര്യം പണ്ടേ നേടിയെടുത്ത സ്ഥിതിക്ക് മനുഷ്യനും ആവാമെന്നാണ് വാദം....
  കോഴിക്കോട്ടെ ഹോട്ടലില്‍ നടന്ന  അക്രമവും, ചാനല്‍ കാണിച്ച ചിത്രങ്ങളും സൂഷ്മമായി പരിശോധിച്ചാല്‍; ഏതോ മാന്യദേഹത്തോട് ഹോട്ടലിലെ പഴയപറ്റുകാശ് തിരിച്ചുചോദിച്ചതിലുള്ള പ്രതികാരം തീര്‍ത്തതാണ് ഈ എക്സ്ക്ലൂസിവെന്നു മനസിലാക്കാം... അക്രമികള്‍ക്കെതിരെ പോലിസ് കേസും എടുത്തു... എക്സ്ക്ലൂസിവില്‍ കണ്ട ചുംബനക്കാര്‍ മുങ്ങുകയും ചെയ്തു... അവര്‍ക്കില്ലാത്ത സൂക്കേടാണ് മറ്റുചിലര്‍ക്കുണ്ടായത്... ഒളിച്ചും പാത്തും ഇതുവരെ നടത്തിയതൊക്കെ ഈവകുപ്പില്‍ പരസ്യമായി ചെയ്യാന്‍ പറ്റുമോ എന്നൊരു ട്രയല്‍ അത്രേ ഉള്ളു... അക്രമത്തെ ചുംബനം കൊണ്ടുനേരിടാതെ അക്രമികള്‍ക്ക് പൂക്കള്‍ കൊടുത്തുകൊണ്ട് നേരിടുന്നതായിരിക്കും കൂടുതല്‍ മനോഹരം..
  
  ചുംബനം മനോഹരമായ ഒരു വികാര പ്രകടനമാണെന്നതില്‍ തര്‍ക്കമില്ല... സന്തോഷത്തിന്‍റെയും, സംതൃപ്തിയുടെയും, അനുഗ്രഹത്തിന്‍റെയും ,കരുണയുടെയും, ദുഃഖത്തിന്റെയുമെല്ലാം ബഹിര്സ്പുരണമായി അത് പ്രകടിപ്പിക്കാം.. ഉള്ളില്‍ നിറയുന്ന വികാരങ്ങളുടെ മനോഹരാവിഷ്ക്കാരമായ ചുംബനത്തെ കേവലം നാട്ടുകാരെ കാണിക്കാനുള്ള ചെഷ്ടയായി മാറ്റുമ്പോള്‍ അത്ര സുഖം പോരാ... എന്‍റെ സ്വാതന്ത്ര്യം മുഴുവന്‍ എല്ലാക്കാര്യത്തിലും നാട്ടുകാരെ കാണിച്ച് ഉറപ്പുവരുത്തിയെതീരുമെന്ന് ശാട്യം പിടിക്കാതിരിക്കുന്നതാണ് ബുദ്ധി... പ്രണയാതുരമായ അല്ലെങ്കില്‍ ലൈംഗിക ഉന്മാദം ജനിപ്പിക്കുന്ന ചുംബനങ്ങള്‍ക്ക് മാത്രമാണ് നമ്മുടെ നാട്ടില്‍ പൊതുസ്ഥലങ്ങളില്‍ അപ്രഖ്യാപിത വിലക്കുള്ളത് അല്ലാതെ അമ്മ കുഞ്ഞിനെ ചുംബിക്കുന്നതുപോലുള്ള സ്നേഹവാത്സല്യചുംബനങ്ങള്‍ക്ക് എവിടെയും ഒരു എതിര്‍പ്പും ഉണ്ടാകുന്നില്ല... മതിഭ്രമം ബാധിച്ച പ്രണയജോടികള്‍ക്കും, മൃഗതുല്യമായ കാമചേഷ്ടകള്‍ കാണിക്കുന്നവര്‍ക്കും പൊതുസ്ഥലങ്ങളില്‍ ചുംബനം നടത്തി അര്‍മ്മാധിക്കണമെന്നു പറഞ്ഞാല്‍ ആ  രീതി ഇവിടെ ഇതുവരെ പ്രചാരത്തില്‍ ആയിട്ടില്ല.. മാത്രമല്ല ചുംബനമേള നടത്തിപ്പുകാരുടെ ആകാരവും സ്വരവും ശ്രദ്ധിച്ചാല്‍ ഇവിടെ നടത്തുന്ന പരിപാടി ഒരു നൈസര്‍ഗികപ്രതികരണമല്ല.. പ്രതികാരഭാവമാണ് പ്രകടമാക്കുന്നത്.. ചാനല്‍   ദൃശ്യങ്ങളാണ് പുനരാവിഷ്കരിക്കുന്നതെങ്കില്‍ അത്തരം ചുംബനങ്ങള്‍ക്ക് സ്വാഭാവികത ഉണ്ടാകില്ലായെന്നുമാത്രമല്ല ചോരപൊടിയാനും സാദ്ധ്യതയുണ്ട്.. അതുകണ്ട് ആരെങ്കിലും തലകറങ്ങി വീണാല്‍ ആരു സമാധാനം പറയും... കന്നിമാസശുനകന്മാരെപ്പൊലെ വഴിനീളെ ചുംബിച്ചുകൊണ്ട്; ചുംബിക്കാനുള്ള അവകാശം സ്ഥാപിക്കാന്‍ ഇതു പാരിസൊന്നുമല്ല.. അതുപോലെ ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ ഇവിടം വെള്ളരിക്കാപ്പട്ടണവുമല്ല.. നിര്‍മ്മലവും പവിത്രവുമായ സ്നേപരിലാളനയുടെ പ്രതിഫലനമെന്ന രീതിയില്‍ ഇവിടെ ചുംബനങ്ങള്‍ ധാരാളം നടക്കുന്നുണ്ട്.... ആരും അതിനെതിരെ ഒച്ച വയ്ക്കാറില്ല... ഒരു ഹോട്ടലും പൊളിക്കാറുമില്ല... പക്ഷെ ഡൌന്‍ ടൌന്‍ രീതിയില്‍ ഇണകള്‍ തമ്മിലുള്ള പ്രേമപരവേശം കൊണ്ടോ... താല്‍ക്കാലിക ആശ്വാസത്തിനുള്ള പ്രതിവിധിയായോ അന്യോന്യം ആസക്തികള്‍ കൈമാറുന്ന ചുംബനങ്ങള്‍ അല്പം മറവില്‍ നടത്തുന്നതല്ലേ യുക്തി.. നിങ്ങളുടെ സീല്‍ക്കരങ്ങളും പരാക്രമങ്ങളും മറ്റുള്ളവരുടെ ഉള്ളില്‍ തീ കോരിയിടാന്‍ പകത്തിലാവാണോ.. പരസ്യചുംബനമേള സംഘടിപ്പിച്ചതുകൊണ്ട് ഇവിടെ പ്രത്യേകിച്ചൊരു ഗുണവുമില്ല.. ശല്യം അനവധിയാണുതാനും... സംഘാടകര്‍ക്ക് വേണമെങ്കില്‍ ഒരു കമ്മിറ്റി ഓഫിസ് തുറന്നു ചുംബിക്കാന്‍ മുട്ടി നില്‍ക്കുന്നവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യട്ടെ... ആര്‍ക്കൊക്കെയാണോ ചുംബിക്കേണ്ടത് അവരുടെ വീട്ടില്‍ ചെന്നു വീട്ടുകാരുടെ സാന്നിധ്യത്തില്‍ പരിപാടി നടത്തട്ടെ... സ്വന്തം വീടും വീട്ടുകാരും ഉള്ളപ്പോള്‍ സദാചാരക്കാരെയും പേടിക്കേണ്ട... വീട്ടിന്നുതുടങ്ങിയിട്ട് റോഡിലേക്കിറങ്ങാം അതാണ്‌ അതിന്‍റെ ശരി...
  
  ഇഷ്ടപ്പെട്ടവര് തമ്മില്‍ ചുംബിക്കുന്നുവെന്നുപറയുമ്പോള്‍ ഇന്നു ഒരാളോട് ഇഷ്ടം കൂടുന്നു.. ചുംബിക്കുന്നു.. നാളെ വേറൊരാളോട് ഇഷ്ടം കൂടുന്നു ചുംബനം നടക്കുന്നു... ഇങ്ങനെ ഇഷ്ടപ്പെടുന്നവരെല്ലാം അവര്‍ക്ക് തോന്നുമ്പോള്‍ തോന്നിയ സ്ഥലത്തുവെച്ചു ചുംബിക്കാന്‍ തുടങ്ങിയാല്‍ സ്ഥിതി വലിയ കഷ്ടത്തിലാകും... നിലവില്‍ ചുംബിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഇപ്പോള്‍തന്നെ ഇവിടെ ധാരാളമുണ്ട്.. അതുകൂടാതെ പൊതുസ്ഥലങ്ങളിലും ആളുകള്‍ കൂടുന്ന മറ്റു സ്ഥലങ്ങളിലുമൊക്കെ സ്ഥലകാലബോധമില്ലാതെ  ചുംബിക്കണമെന്നു വാശിപിടിച്ചാല്‍ തെരുവുപട്ടികളും മനുഷ്യനും തമ്മില്‍ എന്തു വിത്യാസം..

ചുംബനവാദികളുടെ സാമൂഹ്യനിലവാരത്തിലേക്ക് ഇവിടുത്തെ മഹാഭൂരിപക്ഷവും എത്താത്ത കാലത്തോളും ചില ചുംബനങ്ങള്‍ നമുക്ക് ഗോപ്യമായിത്തന്നെ നടത്താം.. ആളെ കാണിക്കാന്‍ ചുംബനം നടത്തി പല്ലിന്‍റെ എണ്ണം കുറയ്ക്കാനും, എല്ലിന്‍റെ എണ്ണം കൂട്ടാനും ശ്രമിക്കുന്നത് മഹാവിഡ്ഢിത്തമാണ്... അടച്ചിട്ട മുറിയില്‍ ആണുംപെണ്ണും ഒന്നിച്ചിരുന്നാല്‍ അനാശാസ്യം ആരോപിച്ച് വാതില്‍ ചവിട്ടിപ്പൊളിക്കുന്ന നാട്ടില്‍ പരസ്യമായി ചുണ്ടുകള്‍ കൂട്ടിമുട്ടിച്ചുകൊണ്ട്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പോയാല്‍ ഇന്നത്തെ ഒരിതുവെച്ചു പറഞ്ഞാല്‍ അനിസ്പ്രെ പോലിരിക്കും തരി പോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍... അതുകൊണ്ട് ചുംബനമേളകള്‍  ഉപേക്ഷിക്കാം പകരം വിവിധ ചുംബനങ്ങളുടെ സാമൂഹ്യപ്രസക്തി മനസ്സിലാക്കാന്‍ നമുക്കൊരു ചുംബനദിനം ആചരിക്കാം..... അമ്മയും കുഞ്ഞും തമ്മിലുള്ള   സ്നേഹചുംബനമാകട്ടെ അതിന്‍റെ ലോഗോ.....

Monday, October 27, 2014

തരൂര് പിടിച്ച ആ എലി ആരാണ്.? ഏതാണ് ??

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍        
    നാട്ടിലാകെ പനിയും മഞ്ഞപിത്തവും പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പരിസരശുചീകരണത്തിനു ചെറിയൊരു സേവനവാരമാകാമെന്നുള്ള തീരുമാനത്തിലാണ്  വായനശാലയിലൊരു  പൊതുയോഗംവിളിച്ചത്. നാട്ടുകാരെ മുഴുവന്‍  പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ശുചീകരണയജ്ഞമാണ്‌ ഉദേശിച്ചത്‌... പോരാത്തതിന് പ്രധാനമന്ത്രിയുടെ ആഹ്വാനവുമുണ്ട്.... നല്ല കാര്യമല്ലേ; നാട് കുറച്ചെങ്കിലും ശുചിയായാല്‍ അത്രയുമായല്ലോയെന്നു കരുതി.. എന്നാല്‍ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലാന്നു മാത്രമല്ല സംഘര്‍ഷത്തിന്‍റെ വക്കോളമെത്തി കാര്യങ്ങള്‍... കാരണം മറ്റൊന്നുമല്ല ശുചികരണം എന്നതിപ്പോള്‍ ഒരു രാഷ്ട്രിയപാര്‍ട്ടിയുടെ ഹിഡന്‍ അജണ്ടയാണ് പോലും.. എന്താപ്പാ ഇതിനൊക്കെ പറയുക.... സ്വന്തം പരിസരങ്ങളിലെ ചപ്പുചവറുകള്‍ അടിച്ചുവാരി കളയുന്നതില്‍ രാഷ്ട്രീയം കലര്‍ത്തി എതിര്‍ക്കുന്നത് മഹാവിഡ്ഢിത്തമല്ലേ...
  ‘മാഷേ അത് നടക്കത്തില്ല നമുക്ക് വേണേല്‍ റോഡിലെ കുഴി അടയ്ക്കാം...’
 ഇതില്‍ എന്താണ് കുഴപ്പം. കണ്ടില്ലേ നാട്ടില്‍ മുഴുവന്‍ പനി പടരുന്നു... മാലിന്യ സംസ്കരണം അത്യാവശ്യമല്ലേ....
 ‘പക്ഷെ മാഷേ അതു മറ്റെവര്‍ക്ക് രാഷ്ട്രിയ ലാഭം ഉണ്ടാക്കും അതുകൊണ്ട് ഞങ്ങള്‍ ഇതില്‍ പങ്കെടുക്കില്ല.’.
‘എങ്കില്‍ നിയൊക്കെ പോയി വേറെപണിനോക്കടാ ഞങ്ങള്‍ പരിപാടി നടത്തും’ എന്ന് മറ്റൊരു വിഭാഗം.....
 അങ്ങനെ യോഗത്തില്‍നിന്നും ഒരു വിഭാഗം ഇറങ്ങിപ്പോയി.. മറുവിഭാഗം കുട്ടയും തൂമ്പയുമായി അപ്പോഴേ റെഡി..
എല്ലാവര്‍ഷവും എല്ലാവരുംകൂടി ഒരുമിച്ചു നടത്തുന്ന ശുചീകരണ പരിപാടി പ്രധാനമന്ത്രിയുടെ ആഹ്വാനമുള്ളതുകൊണ്ട് കുറേപേര്‍ക്ക് അരോചകമാകുന്നു.  ഇതാണ് നമ്മുടെ നാട്... ചാകാന്‍ കിടന്നാലുംശരി രാഷ്ട്രീയംനോക്കി മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്തുവെന്നു വിചാരിച്ചാല്‍ എന്തുചെയ്യാന്‍ കഴിയും.. രാഷ്ട്രീയപ്രബുദ്ധത കൂടിയാല്‍ ഭ്രാന്താകുമെന്നതിന്‍റെ നേര്‍കാഴ്ച...
     തിരുവനന്തപുരം എം പി ശശിതരൂര്‍ തന്‍റെ മണ്ഡലത്തിലെ അഴുക്കുകോരാന്‍ നേതൃത്വംകൊടുത്തതില്‍ ഭയങ്കര പ്രതിക്ഷേധമാണ് പലയിടത്തും അരങ്ങേറുന്നത്... പ്രധാനമന്ത്രി മോഡിയുടെ; സ്വച്ച് ഭാരത് പദ്ധതിയില്‍ പങ്കാളിയായിയെന്നതാണ് തരൂരില്‍ ആരോപിക്കപ്പെടുന്ന കുറ്റം.. രാഷ്ട്രപിതാവിന്‍റെ ആശയത്തോട് നീതിപുലര്‍ത്തിക്കൊണ്ട് രാഷ്ട്രം നടത്തുന്ന ശുചികരണയജ്ഞത്തില്‍ പങ്കാളിയാകണമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യാക്കാരോട് ആവശ്യപ്പെട്ടാല്‍ അതൊരു അപാകതയാണോ..??. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഒരു ജനപ്രധിനിധി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്താല്‍ അതൊരു കുറ്റമാണോ..??  മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, തരൂര്‍ ഒരു പാര്‍ലമെന്റ് അംഗവും... അടുത്ത അഞ്ചുവര്‍ഷത്തെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനവശ്യമായ  തീരുമാനങ്ങള്‍ പ്രധാമന്ത്രിയെടുത്താല്‍ അതിനെ പിന്തുണയ്ക്കാനുള്ള ഉത്തരവാധിത്വം എല്ലാവര്‍ക്കുമുണ്ട്... വിരുദ്ധരാഷ്ട്രിയത്തിന്‍റെ പേരു പറഞ്ഞ് എല്ലാ തീരുമാനങ്ങളെയും കണ്ണടച്ചെ തിര്‍ത്താല്‍ എങ്ങനെ സുഗമമായ ഭരണം സാധ്യമാകും..? രാഷ്ട്രനിര്‍മ്മിതിക്കും ജനസേവനത്തിനും വേണ്ടിയാണ് നമ്മള്‍ ജനങ്ങള്‍ ജനപ്രതികളെ തിരഞ്ഞെടുക്കുന്നത് അല്ലാതെ തറ രാഷ്ട്രിയം കളിക്കാനല്ല... അക്കാര്യത്തില്‍ ചിലര്‍ക്കെങ്കിലും ചിലനേരങ്ങളില്‍ സുബോധംവന്നാല്‍ അതിനെയെന്തിന് എതിര്‍ക്കണം  ... തരൂരിന്‍റെ തീരുമാനത്തില്‍ രാഷ്ട്രീയലാഭം ആരോപിക്കുമ്പോള്‍.. എന്തുകൊണ്ടാണ് ബാക്കിയെല്ലാ കേരളഎംപിമാരും മാലിന്യനിര്‍മ്മാര്‍ജന വിഷയത്തില്‍ പാവകണക്കെ ഇരിക്കുന്നത്.... ക്ലീന്‍ഭാരത് എന്ന മനോഹര സ്വപ്നത്തെ പിന്തുണയ്ക്കുന്നതില്‍നിന്ന് എന്തുകൊണ്ടാണ് നമ്മുടെ എം പി  മാര്‍  മാറിനില്‍ക്കുന്നത്.. ഇന്ത്യന്‍ പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തിയ ഈ ചലഞ്ചിന്‍റെ   ഗുണഭോക്താക്കള്‍ സാധരണജനമാണന്നിരിക്കെ എന്തുകൊണ്ട് അതില് നിന്നും നമ്മുടെ മാന്യ എം പി മാര്‍ വിട്ടുനില്‍ക്കുന്നു അതാണ്‌ ജനത്തിനു അറിയേണ്ടത്... ഒരു തരൂരെങ്കിലും അതിനെ പിന്തുണച്ചതില്‍ സന്തോഷം... ജനോപകാരപ്രദമായ വിഷയങ്ങളില്‍ രാഷ്ട്രിയംമറന്ന് ഒന്നിച്ചാല്‍ മാത്രമേ ഇവിടെ എന്തെങ്കിലും നടക്കൂ..
   നാടും നഗരവും മാലിന്യത്താല്‍ ചീഞ്ഞുനാറുമ്പോള്‍ അതിനെതിരെ അധരവ്യായാമം നടത്തിയിട്ടെന്തുകാര്യം... ചൂലെടുത്ത് മുന്നോട്ടിറങ്ങനുള്ള ആര്‍ജവമാണ് ജനപ്രതിനിധികള്‍ കാണിക്കേണ്ടത്... ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന എംപി മാരും, എം എല്‍ എ മാരും, സിനിമാക്കാരും, സാമൂഹ്യസാംസ്കാരിക നേതാക്കന്മാരും ചുരുക്കം ചില മണിക്കൂറുകള്‍ ശുചിത്വഭാരതം പരിപടിക്കുവേണ്ടി മാറ്റിവെച്ചാല്‍ ഇവിടെ വലിയമാറ്റം നടക്കുമെന്നുറപ്പാണ്... വീണ്ടുമൊരു വിളപ്പില്‍ശാലയും,ഞെളിയന്‍പറമ്പും ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രിയംമറന്ന് ഒന്നാകാന്‍ കഴിയണം..  പരിസ ശുചീകരണംപോലുള്ള നല്ല കാര്യങ്ങളില്‍ എന്തിനാണ് രാഷ്ട്രിയം കലര്‍ത്തുന്നത്... മോഡിയുടെ സ്വച്ച്ഭാരത്‌ ബി ജെ പി യുടെ ആശയമാണെന്ന് പരാതിപറയുന്നവര്‍  മറ്റൊരുപേരില്‍ ശുചീകരണപരിപാടി നടത്തട്ടെ... എന്തുപേരായാലും ചവറുകള്‍ മാറണം അത്രമാത്രം... ആലപ്പുഴയില്‍ തോമസ്‌ ഐസക്ക് എം എല്‍ എ യുടെ നേതൃത്വത്തില്‍ മാലിന്യനിവാരണ യജ്ഞം നടത്തി ഫലംകണ്ടു.. അവരത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു... നല്ല കാര്യം.... ഇതേ മാതൃക എല്ലാ നേതാക്കളും, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്തുടരട്ടെ...

        സ്വച്ച് ഭാരത് ഉത്ഘാടനത്തില്‍ പ്രധാനമന്ത്രി ചൂലെടുത്ത് ചുമ്മാ അഭിനയിച്ചുവെന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍,, അദേഹം ഡല്‍ഹിയിലെ തെരുവുവൃത്തിയാക്കാന്‍ പോയില്ലായെന്നുള്ള വരട്ടു വാദങ്ങളല്ല പറയേണ്ടത്... ഒരു നല്ലപദ്ധതിയുടെ തുടക്കം അദേഹം നടത്തിയെന്നു കരുതിയാല്‍ മതി... ഇനി അതിനെ ഏറ്റെടുക്കേണ്ടത് ഓരോ ഇന്ത്യാക്കാരനുമാണ്... സ്വന്തം വീടുംപരിസരവും ചുറ്റുപാടും വൃത്തിയാക്കി സൂക്ഷിക്കാനുള്ള ആഹ്വാനത്തെ പരിഹസിക്കാതെ പങ്കാളിയാകൂ... മോഡി ബിജെപിയുടെ പ്രധാനമന്ത്രിയാണ് അതുകൊണ്ട് ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പറയുമ്പോള്‍;;;;  മോഡി ബി ജെ പിയുടെ പ്രധാനമന്ത്രിയാണ് അതുകൊണ്ട് ഇനിമുതല്‍  കേന്ദ്രഫണ്ടുകളോന്നും വേണ്ടയെന്നു ഇതരസംസ്ഥാനസര്‍ക്കാരുകള്‍ പറയുമോ... മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍തരുന്ന ആനുകൂല്യങ്ങളോന്നും വേണ്ടയെന്നു ഇതര രാഷ്ട്രിയപ്രതിനിധികള്‍ തീരുമാനിക്കുമോ... ഇല്ലല്ലോ .. രാജ്യം വൃത്തിയാക്കുന്നതില്‍ പങ്കാളികളാകാന്‍ അദേഹം ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെടുന്നു .. നമ്മുടെനാടിനും നമുക്കും അതുവളരെ ആവശ്യമാണെന്നതിനാല്‍ ഈ ശുചികരണ യജ്ഞത്തില്‍ പങ്കാളിയാകാന്‍ മടിക്കേണ്ട കാര്യവുമില്ല... ഗാന്ധിജിയുടെ ആശയമെന്നതിനാല്‍ തരൂരിന്‍റെ പാര്‍ട്ടിയും ഇതിനു പിന്തുണകൊടുക്കേണ്ടതാണ്... അല്ലെങ്കില്‍ അവരും തുടങ്ങട്ടെ സ്വന്തം നിലയ്ക്ക് ശുചീകരണയജ്ഞം... ഇതിനൊന്നും കഴിയാതെ കൈയ്യില്‍ അഴുക്കുപുരുളുന്ന ഒരു പരിപാടിക്കും ഞങ്ങളില്ല ഇനി അഥവ ആരെങ്കിലും അങ്ങനെചെയ്താല്‍ ഞങ്ങളതിനെ വിമര്‍ശിക്കും എന്നാതാണോ നിലപാട്... തരൂര്‍ മാത്രമല്ല എല്ലാ എം പി മാരും ശുചീകരണപരിപാടിയില്‍ പങ്കാളികള്‍ ആകേണ്ടതാണ്... ഓരോ എം പി യും അവരവരുടെ മണ്ഡലത്തിലെ മാലിന്യങ്ങള്‍ നീക്കി  ക്ലീന്‍ ഇന്ത്യ പരിപാടിക്ക് നേതൃത്വം കൊടുക്കട്ടെ.... അല്പം മാലിന്യമെങ്കിലും ഈ പരിപാടിയിലൂടെ  മാറിക്കിട്ടിയാല്‍ അതൊരു നേട്ടമല്ലേ...
  പാര്‍ലമെന്റില്‍ പോയിരുന്നു ഉറങ്ങാനും സമയാസമയങ്ങളില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും മാത്രം എം പി യാകാതെ അല്പം ശുചീകരണമൊക്കെ നടത്തുന്നതില്‍ ഒരു തെറ്റുമില്ല... ഇനിയിപ്പോ പാര്‍ട്ടിയും ആദര്‍ശവും നോക്കി മാത്രമേ ശുചീകരണം നടത്തുവെങ്കില്‍ അതുമാവാം... തോമസ്‌ ഐസക്ക് എം എല്‍ എ യുടെ നേതൃത്വത്തിലുള്ള പരിപാടി എല്ലാ സി പി എം കാരനും ഏറ്റെടുക്കട്ടെ... മോഡിക്ക് പിന്തുണ കൊടുത്തുകൊണ്ട് എല്ലാ ബിജെപി ക്കാരനും സ്വച്ച് ഭാരത്‌  പദ്ധതി വിജയിപ്പിക്കട്ടെ... തരൂരിനെപ്പോലുള്ളവര്‍ക്ക്  മനക്ക്ലേശം ഉണ്ടാക്കാതിരിക്കാന്‍ സോണിയാഗാന്ധിയും തുടങ്ങട്ടെ ശുചീകരണ പരിപാടി... ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഇങ്ങനെയുള്ള ശുചീകരണ പദ്ധതികള്‍ ഏറ്റെടുത്തുനടത്താന്‍ തുടങ്ങിയാല്‍; എപ്പോ നമ്മുടെ നാട് വൃത്തിയായിയെന്നു ചോദിച്ചാല്‍ മതി... തന്‍റെതല്ലാത്ത കാരണത്താല്‍ സ്വച്ച്ഭാരതെന്ന സ്വപ്നപദ്ധതിക്ക് തന്നാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കി ഇതൊരു സംഭവമാക്കിക്കൊടുത്ത തരൂരിന് ഒരു ബിഗ്‌ സല്യൂട്ട്.... മാലിന്യത്തിന് രാഷ്ട്രീയമില്ല ദുര്‍ഗന്ധം മാത്രമേയുള്ളൂവെന്ന് മനസ്സിലായവര്‍ ശുചീകരണം നടത്താന്‍ മുന്നോട്ടിറങ്ങും...,ഗന്ധങ്ങളൊന്നും തിരിച്ചറിയാന്‍ കഴിയാത്തവര്‍ മാലിന്യത്തില്‍ത്തന്നെ കിടക്കവിരിക്കും...


Wednesday, October 22, 2014

സുനില്‍കുമാറിന് ദയാവധം ആവശ്യമാണോ...??


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ കൊലക്കയര്‍ ഉറപ്പാണെന്ന് കണ്ടാല്‍ അയ്യോ എന്നെ കൊല്ലല്ലേ എനിക്ക് ഭാര്യയും മക്കളുമുണ്ടേ അല്ലെങ്കില്‍ വയസ്സായ അച്ഛനും അമ്മയുമുണ്ടേ വെറുതെവിടണേയെന്നു മേലധികാരത്തിങ്കലേക്ക് ദയാഹര്‍ജികള്‍ നല്‍കാറുണ്ട്... പത്തുപ്രാവശ്യം തൂക്കിലിടെണ്ട ചിലതെല്ലാം ഇത്തരം ഹരജികളുടെ ബലത്തില്‍ രക്ഷപെട്ടു പോരാറുമുണ്ട്... ഇവിടെ  ഇരയുടെ നീതി സ്വാഹാ എന്നത് വേറെകാര്യം... ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌.... അതാണ്‌ നമ്മള്‍ ലക്ഷ്യം വെയ്ക്കുന്ന കിണാശ്ശേരി... അതുകൊണ്ട് ആയിരം  കുറ്റവാളികള്‍  രക്ഷപെട്ടാലും നമുക്കതിനെ കുറ്റം പറയാന്‍ കഴിയില്ല.. കുറ്റവാളികള്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ നിരപരാധികളാണ് അതുകൊണ്ട് കൊല്ലരുതേ ശിക്ഷിക്കരുതെന്നു ആര്‍ത്തലച്ചുപറയുമ്പോള്‍ ഇതാ ഇവിടൊരു മനുഷ്യന്‍ കോടതിയോട് പറയുന്നു;;; ഞങ്ങളെ കൊന്നുകൊള്ളുക; നീതിതേടി അലഞ്ഞ് ഞങ്ങള്‍ മടുത്തു അതുകൊണ്ട് ഞങ്ങള്‍ക്ക് ദയാവധം തരൂ... അതിലൊരു അസ്വഭാവികതയുണ്ട് ,നിസ്സഹായതയുടെ ധ്വനിയുണ്ട്, എല്ലാറ്റിലും ഉപരിയായി നീതിപീഠത്തോടുള്ള ഒരു സാധാരണ പൌരന്‍റെ പുശ്ചം കലര്‍ന്ന പരിഹാസമുണ്ട്... വ്യവസ്ഥിതിയോടുള്ള പ്രതികാരവുമുണ്ട്.

  നീതി കിട്ടാനാണ്‌ ഏതൊരാളും കോടതിയെ സമീപിക്കുന്നത്. നീതി കിട്ടുമെന്നുള്ള വിശ്വാസത്തില്‍ കേസ് നടത്തി ജീവിതംതന്നെ കോഞ്ഞാട്ടയാകുമ്പോള്‍ ഞങ്ങളെയൊന്നു കൊന്നുതരൂവെന്നു അധികാരസ്ഥാനത്തോട് ഒരു പൌരന്‍ പറയുമ്പോള്‍; മികച്ചതെന്നു നമ്മള്‍ പറയുന്ന നമ്മുടെ വ്യവസ്ഥിതിക്ക് ഇതില്‍പ്പരം എന്തു നാണക്കേടാണുള്ളത്..  മഹത്തായ നമ്മുടെ നിയമവ്യവസ്ഥയുടെ അഴുകിദ്രവിച്ച ദുര്‍ഗന്ധം വമിപ്പിക്കുന്ന മറ്റൊരു വശമാണ് ഇവിടെ കാണുന്നത്,, മീണലൂര്‍ സ്വദേശി സുനില്‍കുമാറാണ്, ഇങ്ങനെയാണ് തന്‍റെ കേസ് പോകുന്നതെങ്കില്‍ എനിക്കും കുടുംബത്തിനും ദയാവധം തരണമെന്ന് മനുഷ്യാവകാശകമ്മിഷനോട് ആവശ്യപ്പെട്ടത്,, 2007 തുടങ്ങിയ വസ്തുസംബന്ധിയായ  കേസാണ് ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നത്.. നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍വെച്ചു നോക്കുമ്പോള്‍ ഇതൊരു ചെറിയ കാലയളവാണെങ്കിലും സുനില്‍കുമാറിനെ സംബന്ധിച്ച് ഇതൊരു വലിയകാലമാണ്, കാരണം അയാള്‍ക്ക് കോടതികള്‍ത്തോറും കയറിയിറങ്ങാനുള്ള ആരോഗ്യസ്ഥിതിയില്ല,രോഗിയാണ്‌, അംഗവൈകല്യമുള്ള ആളാണ്‌... ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ എന്താണ് നമ്മുടെ നിയമങ്ങള്‍ക്ക് ചെയ്യാനുള്ളത്,,, അര്‍ഹിക്കുന്ന നീതി അല്പം നേരത്തെയാക്കിയാല്‍ എന്താണ്കുഴപ്പം...  പ്രായമായ അമ്മയും, വിധവയായ സഹോദരിയും മകനും അടങ്ങുന്ന കുടുംബം... അംഗപരിമിതികളുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടാത്തോളം നല്ലൊരു ചുമട് ഇപ്പോഴേ ചുമക്കുന്നുണ്ട്.. അക്കൂട്ടത്തില്‍ നമ്മുടെ വ്യവസ്ഥിതിയും അദേഹത്തോട് കരുണ കാട്ടുന്നില്ലായെന്നത് ദയനിയംതന്നെ. ഒരു കോടതിയില്‍ നിന്നും അനുകൂല വിധിവരുമ്പോള്‍ അടുത്ത കോടതി അത് സ്റ്റേ ചെയ്യും.. ഇപ്പോള്‍ കേസ് ഹൈക്കോടതിയുടെ വെയിടിംഗ് ലിസ്റ്റിലാണുള്ളത്.. ...എട്ടു വര്‍ഷമായി നടക്കുന്ന വ്യവഹാരത്തില്‍ എന്നാണ് അയാള്‍ക്ക് നീതി കിട്ടുക..??? തന്‍റെ പരിമിതികള്‍ പലതവണ അറിയിച്ചിട്ടും ആരും തന്‍റെ സങ്കടം കേള്‍ക്കുന്നില്ലായെന്ന്‍ അദേഹം പറയുന്നു... അസ്ഥികള്‍പൊട്ടുന്ന അസുഖവും അംഗവൈകല്യവുമുള്ള സുനില്‍കുമാര്‍ മനുഷ്യാവകാശകമ്മിഷന്‍ സിറ്റിംഗ് നടത്തുന്ന സ്ഥലത്തേയ്ക്ക് ഇഴഞ്ഞാണ് വന്നത്... കേസ് തീര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്കും കുടുംബത്തിനും ദയാവധം തരൂവെന്ന യാചനയ്ക്ക് മുന്നില്‍ കമ്മിഷനും മുഖംതാഴ്ത്തി.. മുന്‍സീഫ് വ്യവഹരങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് കഴിയില്ലെന്ന ഉത്തരവും വാങ്ങി ഇഴഞ്ഞു നീങ്ങാനെ ഇവിടെയും സുനില്‍കുമാറിനു കഴിഞ്ഞൊള്ളൂ.   വൈകിക്കിട്ടുന്ന നീതി; നീതിനിഷേധത്തിന് തുല്യമെന്ന് പറഞ്ഞും പഠിപ്പിച്ചും നമ്മള്‍ കാലം കഴിക്കുമ്പോള്‍ എന്താണ് കളത്തിലെ അവസ്ഥയെന്ന് സുനില്‍കുമാറിന്‍റെ അവസ്ഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
  സുനില്‍കുമാറിന്‍റെ കാര്യത്തില്‍ ഇഴയുന്ന നിയമം മറ്റു ചിലരുടെ കാര്യത്തില്‍ റോക്കറ്റിനേക്കാള്‍ വേഗത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു കാണുമ്പോഴാണ് നിയമത്തിന്‍റെ മുന്‍പില്‍ എല്ലാവരും തുല്യരാണ് തുല്യരാണ് എന്നതിന്‍റെ തമാശ ഉയര്‍ന്നു വരുന്നത്.. അനധികൃതമായി കോടിക്കണക്കിനുരൂപയുടെ സ്വത്തു സമ്പാദിച്ചകുറ്റത്തിന്  കോടതിശിക്ഷിച്ച ഒരു ക്രിമനിനല് പണവും സ്വാധിനവും ഉപയോഗിച്ച് പുല്ലുപോലെ പുറത്തുവരുന്നു.. അവിടെ പ്രായവും, സ്ത്രീയെന്നുള്ള പരിഗണനയും, ശാരീരിക അവശതകളും,  രോഗവുമൊക്കെ വളരെ പ്രസക്തമായ ലൊ പോയന്റുകളാകുന്നു... ജയിലറകള്‍ വിശ്രമത്തിനുള്ള മണിയറകളാകുന്നു... ഇവിടെ സ്വന്തമായി നടക്കാന്‍ പോലുമാകാത്ത ഇഴഞ്ഞു നീങ്ങുന്ന നിസ്സാഹയനായ ഒരു മനുഷ്യന്‍റെ കാര്യത്തില്‍ ഒരു പരിഗണനയും പ്രസക്തമല്ല.. അതെന്തേ..?? നിയമം ഒരു ചിലന്തി വലയാണെന്നും ചെറുജീവികള്‍ മാത്രമേ അതില്‍ കുടുങ്ങുവെന്നും വല്യ സ്രാവുകള്‍ക്ക് ആ വല പ്രശ്നമാകില്ലെന്നും ആരോ എവിടെയോ പറഞ്ഞതില്‍ അല്പം കാര്യമില്ലേ എന്നൊരു തോന്നല്‍...
  രോഗശമനത്തിന് മന്ത്രവാദചികല്‍സനടത്തി യുവതിയെ പീഡിപ്പിച്ചു കൊന്നകേസില്‍ പ്രതിയായ രാഷ്ട്രീയ നേതാവിനെ അറസ്റ്റുചെയ്ത പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു... കുളിമുറിയില്‍വരെ ആദര്‍ശം പറയുന്ന ഇമ്മണിവലിയ നേതാവിനെ വൈദ്യുതി  മോഷ്ടിച്ച കുറ്റത്തിന് പിഴയടപ്പിച്ചപ്പോള്‍ വകുപ്പ് മേധാവിക്ക് കസേരതെറിക്കല്‍ ഭീഷണി ഉയരുന്നു... എന്താപ്പാ ഇത്;; അപ്പൊ ഈ നിയമവും വകുപ്പുമൊക്കെ ആര്‍ക്കാണ് ബാധകം..? ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്ക് മാത്രം ബാധകമാണോ ഇതൊക്കെ..?? നുമ്മ ഭരിച്ചാല്‍ നുമ്മക്ക് കൊല്ലാം, കക്കാം എന്നാണോ തിയറി...??  സുനില്‍കുമാറിനെ പോലുള്ള സാധാരണക്കാര്‍ ആരോടാണ് പ്രതികരിക്കേണ്ടത്.. ആരെയാണ് സ്ഥലംമാറ്റേണ്ടത്... പ്രതിഷേധിക്കാനും പ്രതികരിക്കാനും കഴിവില്ലാത്തവര്‍ക്ക് ദയാവധമെങ്കിലും അനുവദിക്കണം... നമ്മുടെ ഈ നാറിയ വ്യവസ്ഥിയില്‍ നിന്നും രക്ഷപെടാന്‍ മറ്റൊരു വഴിയും ഇല്ലാത്തവര്‍ക്ക് സ്വയം ഇല്ലതാകാനുള്ള അവകാശം കൊടുത്തേതീരൂ.. 

 സംരക്ഷണവും നീതിയും നടപ്പാക്കി കൊടുക്കേണ്ടവരുടെ മുഖത്തുനോക്കി എന്നെയൊന്നു കൊന്നുതരൂവെന്നു ഒരു മനുഷ്യന്‍ പറയേണ്ട സാഹചര്യമുണ്ടായാല്‍ അതില്പരം ലജ്ജാവഹം വേറെയെന്തുണ്ട്.. എല്ലാം പൂട്ടിക്കെട്ടി ചെരയ്ക്കാന്‍ പോയ്ക്കൂടെ;;;;;??  കള്ളനും, ചതിയനും, കൊലപാതകിയും, ബലാല്‍സംഗവീരനുമൊക്കെ സമൂഹത്തില്‍ മാന്യന്മാരായി നടക്കുമ്പോള്‍ ചെയ്തകുറ്റം എന്താണെന്നുപോലും അറിയാതെ പതിനായിരങ്ങള്‍ നമ്മുടെ ജയിലറകളില്‍ നരകിച്ചു ജീവിതം തീര്‍ക്കുന്നു... നീതികിട്ടാന്‍ കാലങ്ങളായി കോടതിവരാന്തകള്‍ നിരങ്ങി ജീവിതം തീര്‍ക്കുന്ന വേറൊരു കൂട്ടര്‍..... ഇവരുടെയൊന്നും കുടുംബത്തെപ്പറ്റിയോ മനുഷ്യാവകാശത്തെപറ്റിയൊ പറയാന്‍ ആര്‍ക്കും നാവില്ല.. എന്നേ തല്ലിക്കൊല്ലേണ്ട ഗോവിന്ദചാമിക്ക്‌ വരെ മനുഷ്യാവകാശത്തള്ളല്‍ ഉണ്ടാകാതിരിക്കാന്‍ ബിരിയാണി കൊടുക്കുന്ന  കാലമാണ്... നിരപരാധികളെ കണ്ടെത്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള മുഖ്യമന്ത്രി സുനില്‍കുമാറിന്‍റെ കാര്യത്തില്‍ ഇടപെടുമെന്ന് വെറുതെ ആശിക്കാം..
 അഭിസാരികയുടെ നഗ്നമേനിയുടെ ക്ലിപ്പുകണ്ടവരെ പിടിക്കാന്‍ ഭരണകൂടവും പോലീസും നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.. ഇത്തരം പുലയാടിമക്കളുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ മിനക്കിട്ടിറങ്ങുമ്പോള്‍  നിസ്സാഹയനായി ഇഴഞ്ഞുനീങ്ങുന്നവന്‍റെ അവശതകള്‍ കാണാന്‍ സര്‍ക്കാരുമില്ല നിയമവുമില്ല...  നാടുനീളെ കട്ടുമുടിച്ച് ജയിലില്‍ കിടന്നവള്‍ക്കുവേണ്ടി ചാകാന്‍ വിഡ്ഢി കുശ്മ്മാണ്ടങ്ങള്‍ ഇഷ്ടംപോലെ... അര്‍ഹിക്കുന്നവനു വേണ്ടി ശബ്ധമുയര്‍ത്താന്‍ ആരുമില്ല... അധികാരം, പണം, മേനിയഴക് തുടങ്ങിയവ ഭരണം നടത്തുമ്പോള്‍ ഇഴഞ്ഞുനീങ്ങുന്നവന് ദയാവധം തന്നെയാണ് നീതി......

  

Saturday, October 18, 2014

വാട്സപ്പിലെ ഊര്‍ജം തരുന്ന ക്ലിപ്പുകള്‍..


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍      
  രണ്ടു ദിവസമായി ക്ലിപ്പ് വാങ്ങിയവര്‍ക്കും കണ്ടവര്‍ക്കുമെല്ലാം പോലിസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു തുടങ്ങിയെന്ന് കേട്ടു... നാട്ടില്‍ എവിടെയും ചര്‍ച്ചാവിഷയം ക്ലിപ്പുകളുതന്നെ... വക്കീലിനെയും കൂട്ടി ട്ടേഷനിലെക്ക് ചെല്ലാനാണ് നോട്ടിസ്.. നാട്ടിലുള്ള സകല വക്കീലന്മാര്‍ക്കും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു... കുഞ്ഞുകുട്ടിപ്പാരാധിനങ്ങളെല്ലാം ക്ലിപ്പുകള്‍ കണ്ടുപോലും.. സ്കൂളില്‍ച്ചെന്നാല്‍ അവിടെയും ക്ലിപ്പുകള്‍ തന്നെ വിഷയം... ഫോണ്‍ വിളികള്‍ അധികവും ക്ലിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തന്നെ.... ‘അളിയോ’ എന്ന വിളികേട്ടാല്‍ സൂക്ഷിക്കുക അത് ക്ലിപ്പിനുള്ള വിളിയാണ്... വല്ല ഗീതയും വായിച്ചു വീട്ടിലിരിക്കാമെന്ന് കരുതി രണ്ടുദിവസം ലീവ് എടുത്തതാണ്; ദേ വരുന്നു രാവിലെതന്നെ ഫോണ്‍... ഹെലോ വെച്ചതേയുള്ളൂ, മറുതലയ്ക്കല്‍ ചോദ്യംവന്നു..
 അളിയോ കിട്ടിയോ....
 ആരാണന്നു ശബ്ദംകേട്ടിട്ടു മനസ്സിലായില്ല. ഏതെങ്കിലും അലവലാതി  ക്ലിപ്പിനുവേണ്ടി വിളിക്കുന്നതായിരിക്കും. വെറുതെ പുലിവാല് പിടിക്കെണ്ടാല്ലോയെന്നു കരുതി...
   ഇല്ല കിട്ടിയില്ല ആരാ,,,,,,,,,,,,,,,,
അളിയോ ഞാന്‍ പ്രഭാകരനാ മറ്റേതു അയച്ചിട്ടുണ്ട്, കിട്ടിയോന്നറിയാനാ,,,

 ഹേയ്, എനിക്കൊന്നും കിട്ടിയില്ല,,,
 ഇന്നലെ അയച്ചതാണല്ലോ കിട്ടാതെ വരില്ലല്ലോ ഒന്നു നോക്കിക്കേ,,,

നീ അയച്ചത് വേറെ വല്ലവര്‍ക്കുമായിരിക്കും, എനിക്ക് കിട്ടിയില്ല. പ്രഭാകരാ,,, ഇനിയിപ്പോ അയക്കേണ്ട പോലിസ് അന്വേഷിക്കുന്നുണ്ട്  അതുകൊണ്ട് നീ അതുവല്ല മെമ്മറികാര്‍ഡിലും സൂക്ഷിച്ചു വെച്ചാല്‍മതി നാട്ടില്‍ വരുമ്പോള്‍ കാണാമല്ലോ.. രമണി അറിയുകയും വേണ്ട ...

എന്തോന്നാ അളിയാ പറയുന്നത്... നിങ്ങള് ചോദിച്ച  ഇരുപതിനായിരം രൂപ അയച്ചിട്ടുണ്ട് അത് കിട്ടിയോന്നാ ചോദിച്ചെ,,

ഹോ അതാണോ, ഞാന്‍ വിചാരിച്ചു...............
എന്തോന്നു വിചാരിച്ചു;
 കിട്ടിയോന്നു ചോദിച്ചപ്പോള്‍ മറ്റേത് ആയിരിക്കുമെന്ന്,,,,,,,,,,,
എന്തോന്നു മറ്റേതു,,,,,,,,,,,,,,,,,
ഒന്നുമില്ല പിന്നെ വിളിക്കാം ആരോ പുറത്തു വന്നിട്ടുണ്ട്....
ഫോണ്‍ കട്ടാക്കി രക്ഷപെട്ടു..ദുബായിലുള്ള അളിയനോട് കുറച്ചു പൈസ ചോദിച്ചിരുന്നു..അത് അയച്ചിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞതാണ് ടിയാന്‍...

 കുറച്ചു ദിവസമായി ലോകംമുഴുവന്‍ പരക്കെ വ്യാപിക്കുന്ന മലയാളി മൊഴിയാണ് ‘അളിയാ കിട്ടിയോടാ,,,’ എന്നത്.. മുറിഞ്ഞിരുന്ന പല ബന്ധങ്ങളും ഈ അളിയാ വിളിയില്‍ വിളക്കിച്ചെര്‍ക്കപ്പെട്ടുപോലും.
ഒരുമാതിരിപ്പെട്ടവര്‍ക്കെല്ലാം കിട്ടിയെന്നും കിട്ടിയവര്‍ക്കെല്ലാം പണി ഉറപ്പായെന്നും പത്രക്കാര്‍ പറയുന്നു .കിട്ടാത്തവര്‍ക്കും കാണാത്തവര്‍ക്കും തങ്ങളാല്‍ ആവുംവിധം പത്രക്കാര്‍ കാര്യങ്ങള്‍ വിവരിച്ചു കൊടുക്കുന്നുമുണ്ട്‌.. ഒരു സ്ത്രീയുടെ നഗ്നതയാണ് ഈ ‘അളിയാ കിട്ടിയോ’ വിളിയുടെ പിന്നിലുള്ള അലുവാകഷണം.. നാടുനീളെ പാപിയെന്ന ബാനര്‍ ഒട്ടിച്ചിട്ടുണ്ടെങ്കിലും പാപിയുടെ തുണിയില്ലാത്ത പടം കാണാനുള്ള ഭക്തരുടെ  തിരക്ക്; ഭഗവാനേ തൊഴാന്‍ പോലും കാണത്തില്ല,, ഒരു സ്ത്രീയുടെ നഗ്നതയെ പ്രബുദ്ധരായ മലയാളികള്‍ ഒന്നടങ്കം ആഘോഷമാക്കി ആസ്വദിക്കുന്നു... അക്കാര്യത്തില്‍ എല്ലാവരും അളിയന്മാരായിരിക്കുന്നു... രഹസ്യമായുള്ള ആസ്വാദനങ്ങള്‍ക്കടന്ന്‍ പരസ്യമായ ലേലം വിളികള്‍ നടക്കുന്നു... മലയാളിയുടെ ലൈംഗികദാഹത്തെക്കുറിച്ചറിയാന്‍ പുതിയ മാപിനികളോന്നും വേണ്ട ഒരു വാട്സപ്പ്‌ മാത്രം മതിയാകും... ഒരു സ്ത്രീയുടെ നഗ്നവീഡിയോയ്ക്ക് പിന്നാലെ അളിയനും മച്ചമ്പിയുമൊക്കെ പരക്കംപായുമ്പോള്‍ നമ്മുടെയൊക്കെ ലൈംഗിക പക്വതയുടെ നിലവാരം എവിടെയാണെന്ന് നോക്കിയാല്‍ കൊള്ളാം...
   സ്ത്രീയെ ജീന്‍സ് ഊരിക്കാനും, സാരി ഉടുപ്പിക്കാനും, പര്‍ദ്ദ ഇടിപ്പിക്കാനും വെമ്പല്‍ കൊള്ളുമ്പോള്‍; എങ്ങാനും ഏതെങ്കിലും ഗണികവനിത സാരിയഴിച്ചുവെന്ന വാര്‍ത്തയറിഞ്ഞാല്‍ സദാചാരബോധം തലയ്ക്കുപിടിച്ച മലയാള പുരുഷുകള്‍ക്ക് അപ്പൊ മദംപൊട്ടുന്നു. മദമിങ്ങനെ പൊട്ടി ഒലിക്കുമ്പോള്‍  കുലവസ്ത്രമായ മുണ്ടുടുത്ത് നടക്കാന്‍ പറ്റുമോയെന്നാണ് അറിയേണ്ടത്... ഉള്ളില്‍ ഉരുണ്ടുകൂടുന്ന പ്രഷര്‍ തടുക്കാന്‍ മുണ്ടിനു കഴിയുമോ..? മിക്കവാറും പാന്റ്സ് തന്നെ ധരിക്കേണ്ടിവരും... ആരെങ്കിലും സാരി അഴിച്ചാല്‍ അളിയനും മച്ചമ്പിയുമൊക്കെ മണം പിടിച്ചു നടക്കുന്നത് നാച്ചുറല്‍ ഫിനോമിനയാണെന്നു പോലീസിനു മനസിലായില്ലയെന്നു തോന്നുന്നു.. അവര്‍ എല്ലാവര്‍ക്കും കാര്‍ഡ് കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.... ഇനിയിപ്പോ ഒരു മാര്‍ഗ്ഗമേയുള്ളൂ നിങ്ങള്‍ നിരപരാധിയാണെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുക,,, അദേഹം ഇടപെട്ട് കേസില്‍ നിന്നും ഒഴിവാക്കും... ഏതെങ്കിലും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍   ക്ലിപ്പ് കണ്ടിട്ടുണ്ടെങ്കില്‍ അവരുടെ റാങ്ക് ലിസ്റ്റിന്‍റെ  ഒരു കോപ്പി കൂടി അയച്ചു കൊടുത്താല്‍  മാനുഷിക പരിഗണനയിലൂടെ വേഗം തീരുമാനം ഉണ്ടാകും... അത്രയ്ക്ക് കരുണാമയനാണ് അവിടുന്ന്‍.. പോലിസിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പോലിസെടുത്ത കേസിലെ പ്രതികള്‍ നിരപരാധികളാണെന്നു മനസ്സിലായത് മുഖ്യമന്ത്രിക്കാണ്... അപ്പൊ ഒരു സി ഐ യ്ക്ക് ഗുരുതരപരിക്കും മറ്റു പോലീസുകാര്‍ക്കും പരിക്കും സമ്മാനിച്ച ബോംബ് എറിഞ്ഞതു ആരാണാവോ. ഇനിയിപ്പോ പോലിസ് കണ്ടെത്തിയ പ്രതികള്‍ നിരപരാധികളാണെങ്കില്‍ അവര്‍ക്കെതിരെ കേസെടുത്ത പോലീസിനെതിരെ എന്തു നടപടിയെടുത്തുവെന്നും അറിഞ്ഞാല്‍ കൊള്ളാം. നിരപരാധികളെ കണ്ടെത്തുന്നപണി  പോലീസില്‍നിന്നും മുഖ്യമന്ത്രി ഏറ്റെടുത്തുകഴിഞ്ഞ സ്ഥിതിയ്ക്ക് ക്ലിപ്പുകേസും അദേഹം ഏറ്റെടുക്കാന്‍ സാദ്ധ്യത കാണുന്നുണ്ട്... നടിച്ചവരും, ക്യാമറമാനും, ഡയരക്ടറുമെല്ലാം ക്ലീനായി നടക്കുമ്പോള്‍ ക്ലിപ്പ് കണ്ടുവെന്ന കാര്യത്തില്‍ ജനം എങ്ങനെ കുറ്റവാളിയാകും... അശ്ലീല വീഡിയോയില്‍ അഭിനയിച്ചതിനും, അതിന്‍റെ നിര്‍മ്മാണത്തിനുമെതിരെയാണ് ആദ്യം കേസ് എടുക്കേണ്ടത്.. അതിനുശേഷമാണ് കണ്ടവര്‍ക്കുള്ള ശിക്ഷ പറയേണ്ടത്... അതുകൊണ്ട് അഭിനേത്രിക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് കൊടുത്ത് ഈ പ്രശ്നം തീര്‍ക്കണമെന്നാണു പറയാനുള്ളത്... അഭിനേതാക്കളെയും, ഷൂട്ടിംഗ് കാരെയും, നിര്‍മ്മാതാവിനേയും ആദ്യം പിടിക്കണമെന്ന് വല്ല പൊതുതാല്പര്യവും വന്നാല്‍പ്പിന്നെ അതുപുലിവാലാകും,,, മാത്രമല്ല  കളികണ്ട കാണികളെ പിടിക്കാന്‍ തുടങ്ങിയാല്‍ കേരളത്തിലെ ഏതാണ്ട് പകുതി വോട്ടര്‍മ്മാരും അകത്താവും.  എല്ലാത്തിനെയും പിടിച്ച് അകത്തിട്ടാല്‍ അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ പച്ചതൊടുമെന്ന് വിചാരിക്കേണ്ട ...
 ക്ലിപ്പ്; കാണാനും കാണിക്കാനും ഉണ്ടാക്കിയതാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല... കണ്ടശേഷം പെട്ടിപൂട്ടേണ്ട ആരോ അത് നാട്ടുകാരെ കാണിച്ചുവെന്നതാണ് സത്യം... സാധാരണക്കാരെ സംബന്ധിച്ചടത്തോളം ഷക്കീലയും മറിയയുമൊക്കെ കളംവിട്ടതിനുശേഷംവന്ന നികത്താനാവാത്ത വിടവിലേക്ക് ഒരു ചെറിയ ആശ്വാസമായിരുന്നു ക്ലിപ്പുകള്‍... അറ്റമില്ലാതെ നീണ്ടു കിടക്കുന്ന നൂറായിരം പ്രശ്നങ്ങള്‍ക്ക് നടുവിലേക്ക് ഈ ക്ലിപ്പുകള്‍ പുതിയൊരു പ്രശ്നമക്കാതെ ഒതുക്കിത്തിര്‍ക്കേണ്ട ചുമതല തല്ക്കാലം സര്‍ക്കാരിനാണ്. കണ്ട ആരും ഇതുവരെ ഗോവിന്ദചാമിയാകാത്ത സാഹചര്യത്തില്‍ എല്ലാവരും നിരപരാധികളാണെന്നു ബോധ്യപ്പെടണം. ഈ ക്ലിപ്പുമൂലം ആര്‍ക്കെങ്കിലും സര്‍ക്കാര്‍ജോലി കിട്ടാതെവരുന്ന സാഹചര്യം ഉണ്ടായാല്‍ അതൊരു മനുഷ്യാവകാശലംഘനമായി കാണുകയും, മാനുഷികപരിഗണനയുടെ പേരില്‍ ക്ലിപ്പ് വാങ്ങിയവരെയും കൊടുത്തവരേയും കണ്ടവരേയും കേസില്‍നിന്നും ഒഴിവാക്കി നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കണം. ഈ കളിയില്‍ പങ്കെടുക്കണമെന്നോ,,, കളിക്കാരെ പരിചയപ്പെടണമെന്നോ പറയുന്നില്ല,,, കളിപ്പിക്കണം എന്നും പറയുന്നില്ല,,, . കോച്ചോ, റഫറിയോ ആക്കണമെന്നും പറയുന്നില്ല... തല്ക്കാലം ഗാലറിയിലൊ വാട്സ്അപ്പിലോ ഇരുന്നു കളി കാണാനുള്ള അവകാശമെങ്കിലും പാവം ജനത്തിനു നല്‍കണം... കാരണം ഇതില്‍ അഭിനയിച്ചിരിക്കുന്ന അഭിനേതാക്കള്‍ പലരും പൊതുജനത്തിന്‍റെ പണം പറ്റുന്നവരാണ്... സോ;; പ്രോഡ്യൂസേഴ്സ് ആ സിനിമായോന്നു കണ്ടതില്‍ ഇല്ലീഗലായി ഒന്നും പറയാന്‍ കഴിയില്ല....


Tuesday, October 14, 2014

സരിത ചാനലില്‍; മലയാളിക്ക് കുരുപൊട്ടി..?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  അങ്ങനെ ആ ഞായറാഴ്ച രാത്രി ഒന്‍പതുമണിക്കുവേണ്ടി കേരളം ആകാംക്ഷയോടെ കാത്തിരുന്നു.. ഇതാ ഒന്‍പതുമണിക്ക് വലിയ പൊട്ടിത്തെറിയെന്ന രീതിയില്‍ എരിവും പുളിയുമായി ചാനലിലും ഇന്റര്‍നെറ്റിലുമായി അറിയിപ്പുകള്‍ തുരുതുരെ വന്നുകൊണ്ടിരുന്നതിനാല്‍ അലാറം വെച്ചു കാത്തിരിക്കേണ്ട ആവശ്യമൊന്നും വന്നില്ല.. കുളി, ജപം, ആത്താഴം ഇവയെല്ലാം നേരത്തെയാക്കി ജനം കാത്തിരുന്നു.. ആ കുപ്പിയില്‍ നിന്നും എന്തു വിക്കിയായിരിക്കും ലീക്കാകുന്നതെന്നറിയാന്‍.  കറണ്ട് പോയാല്‍ പരിപാടികാണുന്നത് മുടങ്ങരുതെന്നുകരുതി നാട്ടുകാര്‍ ഷേയറിട്ടു ജനറേറ്റര്‍ വരെ സംഘടിപ്പിച്ചു കാത്തിരുന്നു.. ഒടുവില്‍ ആ ഒന്‍പത് മണി വന്നെത്തി.. സരിത പങ്കെടുക്കുന്ന  ഹ്യൂമറസ് ടോക് ഷോ ഏഷ്യാനെറ്റ് പ്ലസില്‍ ഗംഭീരമായി അരങ്ങേറി.. ഇതു വെറുമൊരു സമയംകൊല്ലി പരിപാടി മാത്രമാണെന്നും ചാനലിനു ഈ പരിപാടിയുമായി യാതൊരുവിധ ഉത്തരവാദിത്തവും ഇല്ലെന്നും ആദ്യമേ എഴുതി കാണിച്ചിരുന്നു... അവതാരകന്‍ കിഷോറിന്‍റെ ചോദ്യങ്ങള്‍ക്ക് ഹ്യൂമറസായിത്തന്നെ ഉത്തരങ്ങള്‍ നല്‍കി പരിപാടി തീര്‍ന്നു... ഏതോ വലിയ ഉലക്ക കാത്തിരുന്ന മലയാളികള്‍ പരിപാടി കഴിഞ്ഞപ്പോള്‍ ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ ടിവി ക്കു മുന്നില്‍ നിന്നും എണിറ്റുപോയി... എന്തെല്ലാം പ്രതീക്ഷകളായിരുന്നു.. ശശിയായതു മിച്ചം. പ്രതീക്ഷിച്ചതൊന്നും കിട്ടാത്തതിന്‍റെ പ്രതികാരമായി ഏതോ പ്രമുഖന്‍ വാട്സ് അപ്പില്‍ ഏതോ വീഡിയോ ക്ലിപ്പുകള്‍ പ്രസിദ്ധപ്പെടുത്തിയെന്നും ആ ക്ലിപ്പുകള്‍ എബോളപോലെ പടര്‍ത്തിയവര്‍ക്കെതിരെ കേസ് എടുക്കുമെന്നുമാണ് പുതിയവാര്‍ത്ത...  ഷോ യില്‍ പങ്കെടുത്തതിന് സരിതയേയും ഷോ നടത്തിയതിനു ഏഷ്യാനെറ്റിനേയും നമ്മുടെ സദാചാരക്കാര്‍ കഠിനമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്.. മാധ്യമ ചെറ്റത്തരം എന്നാണ് കഠിനവിമര്‍ശനം.. ഈ പറയുന്ന എല്ലാ ഏഭ്യന്മാരും കണ്ണില്‍ എണ്ണയൊഴിച്ചു കുത്തിയിരുന്ന് ആ  പരിപാടി തീരുവോളം കണ്ടിരുന്നുവെന്ന് വ്യക്തം.. അത്രയേ ചാനലും ഉദേശിച്ചോള്ളൂ.. പരിപാടിക്ക് നല്ല റേറ്റിംഗ് കിട്ടിയതിനാല്‍ ചാനലിനും സ്പോണ്സര്‍മാര്‍ക്കും സന്തോഷം ചാനലില്‍ നന്നായി തിളങ്ങാന്‍ സാധിച്ചതില്‍ സരിതയ്ക്കും സന്തോഷം... എന്താണ് ഈ പരിപാടിയെ ഇത്രെയേറെ തെറിവിളിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ച ഘടകം.. ചീത്ത വിളിക്കുന്ന എല്ലാവനും ഈ പരിപാടി കണ്ടുവെന്നുള്ള കാര്യം ഉറപ്പാണ്‌.. പരിപാടിയില്‍ മോശമായി ഒന്നുമില്ല. മാസങ്ങളോളം മലയാളിയെയും മലയാള മാധ്യമങ്ങളെയും ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തിയിരുന്ന ഒരു സ്ത്രീ പങ്കെടുക്കുന്ന പരിപാടിയില്‍ അവര്‍; അവതാരകന്‍റെ നര്‍മ്മത്തില്‍ പൊതിഞ്ഞ ചോദ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ കൃത്യമായി മറുപടി നല്‍കുന്നു.. സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ നാട്ടിലെ സദാചാര മുതലാളിമാര്‍ക്കോ കാണാനോ കേള്‍ക്കാനോ പാടില്ലാത്തതൊന്നും ആ  പരിപാടിയില്‍ ഉണ്ടായിരുന്നില്ല ... എന്നിട്ടും എന്തേ ഈ കുരുപൊട്ടല്‍... അവിഹിതവും, വഞ്ചനയും, ആത്മഹത്യയും,കൊലയും, കള്ളുകുടിയും, ഒളിച്ചോട്ടവും കുടുംബസദസ്സുകളില്‍ സീരിയലുകളായി യാതൊരു നിയന്ത്രണവുമില്ലാതെ നിറഞ്ഞോടുമ്പോള്‍കാണാത്ത എന്തു കുഴപ്പാമാണ് വെറുമൊരു വിനോദപരിപാടിയായ ഈ ഷോ യില്‍ ഉണ്ടായത്.. സരിതയുടെ പേരില്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിക്കുന്ന വീഡിയോ, പട്ടിണി കിടക്കുന്നവനു ബിരിയാണി കിട്ടിയ സന്തോഷത്തോടെ ഇതേ മലയാളി ഏറ്റെടുത്ത് ആസ്വദിക്കുന്നു....പ്രചരിപ്പിക്കുന്നു.... സിഡ്നി ഷെല്‍ഡന്‍ പറഞ്ഞപോലെ സ്വയംഭോഗത്തിന്‍റെ രാവുകള്‍ നിങ്ങള്‍ക്കായി തന്ന സ്വപ്നസുന്ദരിയെ കല്ലെറിയാതെ അവളോട്‌ നന്ദി പറയുവിന്‍..
  
  കൈയ്യിലിരിക്കുന്ന പണം ഇരട്ടിയാക്കാനുള്ള അത്യവേശത്താല്‍ വക തിരിവില്ലാതെയും, കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെയും, മോഹന വാഗ്ദാനങ്ങള്‍ അപ്പാടെ വിഴുങ്ങിയും പണംമിറക്കിയ  ചിലര്‍ പിണമായ കേസില്‍  പോലിസ് അന്വേഷണം നടന്നു  അറസ്റ്റും നടന്നു... പ്രതികള്‍ അധികവും പുരുഷ കേസരികള്‍ പേരിനു മാത്രം സ്ത്രീകള്‍... അതിന്‍റെ കേസുകള്‍ കോടതിയില്‍ നടക്കുന്നു.. അധികം കേസുകളും ഒത്തുതീരുന്നു.. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുപോലെ മറ്റൊരു  സോളാര്‍ തട്ടിപ്പ്.. ഇത്തരം തട്ടിപ്പുകളും അറസ്റ്റും ജയിലുമെല്ലാം മലയാളി ആട്- തേക്ക്- മാഞ്ചിയത്തില്‍  തുടങ്ങി കാലങ്ങളായി കാണുന്നു... കാണുന്ന നേര്‍ച്ചപ്പെട്ടിയിലോക്കെ കൈ കടത്തുമ്പോള്‍ അതില്‍നിന്നും വല്ലതും തിരിഞ്ഞു കൊത്തുമോയെന്നു നോക്കേണ്ടത് പണമിടുന്നവന്‍ തന്നെയാണ്... നാടുഭരിക്കാന്‍ തിരഞ്ഞെടുത്തയച്ച നമ്മുടെ ജനപ്രതിനിധികള്‍; തങ്ങള്‍ ചെയ്ത വഴിവിട്ട സഹായങ്ങള്‍ക്ക് പ്രതിഫലമായി കൂടെകിടപ്പും കൂട്ടിക്കൊടുപ്പും നടത്തിയെന്ന നാറുന്ന കഥകളും തട്ടിപ്പിനു മേമ്പൊടിയായി പുറത്തു വന്നിരുന്നു... എല്ലാം മാന്യരായ പുരുഷ കേസരികള്‍ തന്നെ.. തട്ടിപ്പില്‍ പങ്കാളികളെന്നു സംശയിക്കുന്നവരുടെ കൂട്ടത്തിലും, വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തവരിലും മന്ത്രിമാര്‍,  എംപി മാര്‍, എം എല്‍ എ മാര്‍, പോലീസുകാര്‍, പ്രാദേശിക രാഷ്ട്രിയ നേതാക്കള്‍ തുടങ്ങിയ എല്ലാ തരക്കാരും ഉള്‍പ്പെട്ടിരിക്കുന്നു.. ഇവരെല്ലാം മുന്നേപോലെതന്നെ ഇന്നും മാന്യന്മാരായി നടക്കുന്നു... ഇവരുടെ പൊതു പരിപാടികളില്‍ ആരും സദാചാരം പറഞ്ഞു ബഹളം വയ്ക്കാറില്ല, ഇവരെയാരും എടാ പോടാന്ന് വിളിക്കാറില്ല,, ബലാല്‍സംഗവീരന്‍ എന്നു വിളിക്കാറുമില്ല. ഈ ദിവ്യന്മാരെല്ലാം നമുക്കിപ്പോഴും സാറുമ്മാരാണ്.. ആരോപണ വിധെയാനായ എം പി വീണ്ടും മത്സരിച്ച് എം പി യായി .. ഒരു എം എല്‍ എ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന പരസ്യ പ്രസ്താവന വന്നിട്ടും അതിന്‍റെ കേസും കാര്യങ്ങളും അപ്രത്യക്ഷമായി... ഒരു തട്ടിപ്പുകേസ്സില്‍ ഉള്‍പ്പെട്ട സകല പുരുഷന്മാരും മാന്യന്മാരും അതില്‍ ഉള്‍പ്പെട്ട സ്ത്രീയെ മാത്രം കുറ്റക്കാരിയെന്നും വിളിക്കുന്നതെങ്ങനെ... കോടതി ശിക്ഷിക്കാത്ത കാലത്തോളും എല്ലാവരും നിരപരാധികള്‍ത്തന്നെ ...  സദാചാരവും സംശുദ്ധതയും പുരുഷന് ബാധകമല്ലേ.?? തട്ടിപ്പുകാരി എന്നു മുദ്രകുത്തപ്പെട്ട സ്ത്രീ എന്തുചെയ്യണമെന്നാണ് സദാചാരക്കാര്‍ പറയുന്നത്..? വീട്ടുതടങ്കലില്‍ കഴിയണോ..? ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാതെ രാഷ്ട്രിയത്തില്‍ ഇറങ്ങു നിങ്ങളെ ഞങ്ങള്‍ മന്ത്രിയക്കമെന്നാണോ പറയുന്നത്..... ചാനലിലും സിനിമയിലുമൊക്കെ അഭിനയിച്ച് പ്രതിഫലം വാങ്ങി ശിഷ്ടകാലം ജീവിക്കുന്നതില്‍ ആര്‍ക്കാണ് ഇത്ര വേവലാതി... ഹിതകരമാല്ലയെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആ പരിപാടി കാണാതിരുന്നാല്‍ പോരെ,? ,ആരും പ്രസ്തുത പരിപാടി കാണരുതെന്ന് ബോധാവല്കരിക്കണം നടത്തിയാല്‍ പോരെ..? .അതൊന്നും ചെയ്യാതെ പരിപാടി മുക്കുമുട്ടെ ആസ്വദിച്ചശേഷം കല്ലേറ് നടത്തുന്നത് എന്തിന്,.?
 തന്നേയും തന്‍റെ ശരീരത്തെയും എന്നും ആഘോഷമാക്കാന്‍ ശ്രമിക്കുന്ന ഞരമ്പു സദാചാരക്കര്‍ക്കെതിരെ അതേ നാണയത്തില്‍ ഏതെങ്കിലും ഒരു ഒരു സ്ത്രീ പ്രതികരിച്ചാല്‍ അതു ഭയങ്കരകുറ്റം.. കൂടെക്കിടന്നും, പാലുകാച്ചിയും, കൂട്ടിക്കൊടുത്തും, മൃദുലഭാഗങ്ങളുടെ ഭംഗിവര്‍ണ്ണിച്ചും നടന്ന പുരുഷകേസരികള്‍ ചെയ്യുന്നതെല്ലാം ശരി.. ഒരു  സദാചാരക്കാരനും അതൊരു പ്രശ്നമല്ല.. ഇത്തരത്തിലുള്ള നാറിയ നേതാക്കളുടെ കോണകം തിരുമ്മാന്‍ നടക്കുന്ന എഭ്യന്മാരാണ് ... ഈ സ്ത്രീ പാപിനിയാണെന്നു പറഞ്ഞു കല്ലേറ് നടത്തുന്നത്... നല്ല ഒന്നാംതരം തിരക്കഥയുടെ ബലത്തില്‍ വലിയ ബിസ്സിനസ് മഗ്നറ്റുകളെന്നു വിശേപ്പിക്കുന്ന ഷൈലോക്കുമാരുടെ കീശയില്‍ കയ്യിട്ടു പണംവാരിയും, ..പെണ്ണിന്‍റെ മേനിയഴകന്‍റെ പിറകെ ഒലിപ്പിച്ചു നടക്കുന്ന പരനാറികളായ രാഷ്ട്രിയക്കാരെ എണ്ണതേപ്പിച്ചും ആരെങ്കിലും കാശുണ്ടാക്കിയാല്‍ അതവരുടെ മിടുക്കാണെന്നു പറയാന്‍ കഴിയൂ.. വെടിപ്പുരകള്‍ അന്വേഷിച്ചു നടക്കുന്ന ഇത്തരം കോഴികളെ സ്വന്തം പ്രതിനിധികളായി വീണ്ടുംവീണ്ടും വിജയിപ്പിച്ചുവിടുന്ന ഉളുപ്പില്ലാത്തവര്‍ക്ക് എങ്ങനെ ഒരു സ്ത്രീയെ കുറ്റം വിധിക്കാനാവും.. ആദ്യം നീ നിന്‍റെ നേതാവിന്‍റെ മടിക്കുത്തിനു പിടിക്കുക എന്നിട്ടാവാം സാരി അഴിക്കല്‍. മാതാഹരികളുടെ മുന്‍പില്‍ കൌപിനം അഴിച്ചുവെയ്ക്കുന്ന വെള്ളത്തുണിയില്‍ പൊതിഞ്ഞ മാംസപിണ്ടങ്ങളുടെ വിജ്രംഭിച്ച ലിംഗത്തിനെതിരെയാണ് സദാചാരത്തിന്‍റെ കല്ലുകള്‍ ആദ്യം എറിയേണ്ടത്..ഒരു സ്ത്രീയുടെ നഗ്നശരീരത്തിന്‍റെ വീഡീയോദ്രശ്യങ്ങള്‍ ആവോളം ആസ്വദിച്ച് സ്വയംഭോഗ മനസ്സുമായി വിഹരിക്കുന്ന മൂല്യ വര്‍ധനക്കാര്‍ സദാചാരത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനുമുന്പ് സ്വയം ഒന്നാലോചിക്കുക... നേതാവിന് കിട്ടിയപോലെ ഒരവസരം നിനക്ക് കിട്ടിയാല്‍ എന്തു ചെയ്യും.. വാസവദത്തയ്ക്ക് സന്മാര്‍ഗ്ഗം പറഞ്ഞുകൊടുത്ത ഭിക്ഷുവായി മാറുമോ.?. അതോ,,,, പട്ടിണികിടക്കുന്ന സിംഹമാകുമോ.? തരം കിട്ടിയാല്‍ സ്ത്രീയെ ആവോളം ആസ്വദിക്കുകയും കാര്യം കഴിഞ്ഞാല്‍ കുറ്റം വിധിക്കുകയും ചെയ്യുന്നതിലെ ശരികേടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം നടക്കട്ടെ... ഒരു സ്ത്രീ ചാനലിലും സിനിമയിലും പൊതുപരിപാടികളിലും പങ്കെടുത്തതില്‍ മൂല്യച്യൂതിയും സദാചാരലംഘനവുംമൊക്കെ കണ്ടുപിടിക്കുന്ന അതേ എഭ്യന്മാര്‍ തന്നെയാണ് അവരുടെ നഗ്നചിത്രങ്ങള്‍ കണ്ടു ആവോളം ആത്മരതി നടത്തുന്നതും.....നാടുഭരിക്കുന്ന തമ്പുരാക്കന്മാര്‍ വരെ ഒശ്ചാനിച്ചുനില്‍ക്കുന്ന ശ്രീകോവില്‍ പ്രജകള്‍ക്ക് എങ്ങനെ അശുദ്ധമാകും... ഒന്നേ കാരണമുള്ളൂ കിട്ടാത്ത മുന്തിരിപുളിക്കും..