**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, August 22, 2013

പുഴുവരിച്ചുജീവിക്കുന്ന മക്കളോട് സഹതപിക്കുക..


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മയുടെ മരണം മക്കളറിഞ്ഞത് ഒന്നരമാസം കഴിഞ്ഞ്; മൃതദേഹത്തിനു നാല്പ്പത്തിയഞ്ചുദിവസം പഴക്കമുണ്ടെന്ന് ഡോക്ടര്‍മ്മാര്‍; മാംസഭാഗങ്ങള്‍ അഴുകി ഉണങ്ങിയ നിലയിലായിരുന്നു. ആ അമ്മയ്ക്ക് മക്കള്‍ രണ്ടുപേര്‍, മകന്‍ ഡോക്ടര്‍ , മകള്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു... പത്രങ്ങളുടെ തലക്കെട്ടിലൂടെ ആ അമ്മയുടെ മരണവും കടന്നുപോയിരിക്കുന്നു. വാര്‍ത്തകള്‍ അറിയ്ക്കുക എന്നത് മാധ്യമ ധര്‍മ്മം.. അറിഞ്ഞ വാര്‍ത്തയെ തള്ളുകയും കൊള്ളുകയും ചെയ്യേണ്ടത് വായനക്കാര്‍... ചില വാര്‍ത്തകള്‍ ഒരു മുന്നറിയിപ്പാണ്; ആവര്‍ത്തിക്കരുത് എന്ന മുന്നറിയിപ്പ്... രാവിലെ കുടിക്കുന്ന കട്ടന്‍ചായക്ക് മേമ്പൊടിയായി വായിച്ചുതള്ളുന്ന വാര്‍ത്തകളില്‍ നിന്നും  അറിയേണ്ടത്;  എന്‍റെ നാട് ഇങ്ങനെയൊക്കെയാണ്...കൊള്ളേണ്ടത്; ഞാന്‍ ഇങ്ങനെയാകാന്‍ പാടില്ലായെന്ന തിരിച്ചറിവും....

 ഇന്നെനിക്കുനല്ല ക്ഷീണമുണ്ട്. രാവിലെ ഇറങ്ങിയതാണ് എ.ഇ.ഒ ഓഫീസിലും ട്രഷറിയിലും ചുറ്റിക്കറങ്ങി തിരിച്ചെത്തിയപ്പോള്‍ ഒരു പരുവമായി... പച്ചവെള്ളത്തില്‍ ഒരു കുളിയും കഴിഞ്ഞു, കഞ്ഞിയും ചമ്മന്തിയും കൂട്ടിന് പപ്പടവും കടിച്ചിറക്കുന്ന സമയത്തുതന്നെ  ടീ വി വാര്‍ത്തയും കാണുന്നു. “..മക്കള്‍ തിരിഞ്ഞുനോക്കാത്ത അമ്മയുടെ ജഡം അഴുകിയ നിലയില്‍,,” വാര്‍ത്തകണ്ട് ഭക്ഷണം കഴിക്കല്‍ മുഴുമിപ്പിക്കാതെ കൈകഴുകി തിണ്ണയിലെ ചാരുകസേരയില്‍ വന്നിരുന്നു.. അന്തിമലരിപൂവിന്‍റെ മണമുള്ള നല്ല തണുത്തകാറ്റ് എന്നെ തഴുകി കടന്നുപോയി... മുറ്റത്തിനുപുറത്തുനില്‍ക്കുന്ന വാഴയുടെ ചുണ്ടില്‍നിന്നും ഒരു കടവാവല്‍ തേന്‍കുടിക്കാന്‍ വട്ടമിട്ടു പറക്കുന്നു.. ഭിത്തിയിലെ ട്യുബ് ലൈറ്റിനുചുറ്റും പറന്നടക്കുന്ന ചെറിയപ്രാണികളും അവയെ ഉന്നം വെച്ചു നിങ്ങുന്ന പല്ലിയും.. ഇരപിടുത്തം.. ഒരു ദീര്‍ഘനിശ്വാസം അറിയാതെവന്നു; ...ഭഗവാനേ....നോട്ടം അറിയാതെ വീണ്ടും ഭിത്തിയിലേക്കുപോയി. അതുകഴിഞ്ഞിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. അമ്മയും അച്ഛനും ഫ്രെയിംചെയ്ത ഫോട്ടോയില്‍ ഭിത്തിയില്‍ വിശ്രമിക്കുന്നു..

  എടാ വിദ്യാധരാ...

  എന്തോ,,,,, അച്ഛനെന്നെ വിളിച്ചോ....

   ഇല്ല മോനെ; മോന്‍ വിശ്രമിച്ചോ.... അമ്മയുടെ ശബ്ദം...

അമ്മയുടെമോന്‍ വിദ്യാധരന്‍....വല്ലാതെയൊന്നു വിയര്‍ത്തു...

അച്ഛനിരുന്നിരുന്ന കസേരയിലാണ് ഞാനിരിക്കുന്നത്...അച്ഛന്‍റെ വിയര്‍പ്പിന്‍റെ മണമുള്ള കസേര.. സാധാരണ ഞാനതില്‍ ഇരിക്കാറില്ല. ഇന്ന് എന്തോ അതിലിരുന്നു...

 എന്‍റെ അച്ഛന്‍ ആദ്യമായി കരഞ്ഞുകണ്ടത് അമ്മ മരിച്ചദിവസമാണ്.,,,, “എന്നെ ഇട്ടേച്ചു പോയല്ലേടീ,,,,,” എന്ന ആ വിലാപത്തില്‍ അമ്മയുടെ ശക്തിയും, അമ്മയില്ലാതെ തളരുന്ന അച്ഛനേയും ഞാന്‍ കണ്ടു... പക്ഷെ അന്നു വിദ്യാധരന്‍ പരസ്യമായി കരഞ്ഞില്ല. കടിച്ചുപിടിച്ചുനിന്നു..സംസ്ക്കാരം കഴിഞ്ഞ രാത്രിയില്‍ വിദ്യാധരന്‍ കരഞ്ഞു... ആവശ്യംപോലെ പൊട്ടിക്കരഞ്ഞു... ആദ്യമായി നുണഞ്ഞ അമ്മിഞ്ഞ പാലിന്‍റെ രുചി എന്‍റെ നാവിനെ ഉണര്‍ത്തി; അത് എന്നേക്കും നഷ്ടപ്പെട്ടതിനെയോര്‍ത്തു വിദ്യാധരന്‍ വ്യാകുലനായിത്തന്നെ കരഞ്ഞു...

ജോലികിട്ടി ആദ്യമാസങ്ങളിലാണ് പഠിപ്പിച്ചിരുന്ന സ്കൂളിലെ സഹപ്രവര്‍ത്തകയോട് ആദ്യാനുരാഗം പൊട്ടിമുളച്ചത്.. ടീച്ചറുടെ നീണ്ട മുടിയും, വെളുത്തനിറവും, വട്ടമുഖവും മനസ്സില്‍ സ്ഥാനംപിടിച്ചു.. കുട്ടിക്കൂറ പൌഡറിന്‍റെ സുഖമുള്ള ഗന്ധം ആ ബന്ധത്തെ വളര്‍ത്തി.. ബന്ധത്തിന്‍റെ ഗന്ധമറിഞ്ഞ സഹപ്രവര്‍ത്തകര്‍ അതു വിളക്കിച്ചേര്‍ക്കാന്‍ മുന്നിട്ടറങ്ങി.. എന്നാല്‍ ആദ്യവെടി വീട്ടില്‍നിന്നുതന്നെ പൊട്ടി. ഇതു നടക്കില്ലാന്ന് അച്ഛന്‍ കട്ടായം പറഞ്ഞു... പ്രായവും പക്വതയും ആയില്ല എന്നാണ് അച്ഛന്‍റെ വാദം... ഇതുതന്നെ നടക്കുമെന്നു ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.. എന്നാല്‍ പടിക്കുപുറത്താണ് സ്ഥാനം അച്ഛന്റെ ഓര്‍ഡര്‍ വന്നു.. അമ്മ ഇടപെട്ടു, അച്ഛന്‍ തണുത്തു. ജാതകം കൈമാറിയപ്പോള്‍ ചൊവ്വാദോഷം. എനിക്ക് താല്പര്യമുണ്ടായിട്ടുകാര്യമില്ല.. ഈ കല്യാണം നടന്നാല്‍ രണ്ടിലൊന്നു തട്ടിപ്പോകുമെന്നു കണിയാന്‍ ഉറപ്പിച്ചുപറഞ്ഞപ്പോള്‍ എന്‍റെ പ്രേമഭാജനവും കാലുമാറി... പ്രേമം അസ്ഥിക്കുപിടിച്ചു കഴിഞ്ഞ ഞാന്‍ ചെറിയൊരു പരിക്കുട്ടിയായി മാറി.. നടക്കാത്ത ബന്ധത്തിന്‍റെ ദേഷ്യം മുഴുവന്‍ അച്ഛനോടും അമ്മയോടുമായിരുന്നു.. അച്ഛനോട് മിണ്ടാറില്ല, ഭക്ഷണം പലപ്പോഴും വീട്ടില്‍നിന്നും കഴിക്കാറില്ല... മിണ്ടാന്‍ വരുന്ന അമ്മയെ മൈന്‍ഡ് ചെയ്യാതെ നടക്കും, സ്കൂളില്‍നിന്നുവന്നാല്‍ മുറിയില്‍ക്കയറി ഞാന്‍ കതകടയ്ക്കും... അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ എന്‍റെ മുറിയില്‍വന്ന് എന്നോടു കുറച്ചു പണം ആവശ്യപ്പെട്ടു. ശമ്പളം ഞാന്‍ വീട്ടില്‍ ഏല്‍പ്പിക്കാറില്ലായിരുന്നു. അച്ഛന്‍ ചോദിക്കാറുമില്ല... മനസ്സില്‍ ഉണ്ടായിരുന്ന ദേഷ്യം അവിടെ തീര്‍ത്തു. എന്‍റെ ജോലി ഞാനധ്വാനിച്ചുണ്ടക്കുന്ന ശമ്പളം അതിപ്പോ തരാന്‍ മനസ്സില്ലായെന്ന മറുപടിയുംകൊടുത്തു. അമ്മ ഒന്നുംപറയാതെ മുറിയില്‍നിന്നും ഇറങ്ങിപ്പോയി.. മുറിക്കുപുറത്തു കാത്തുനിന്ന അച്ഛന്‍, നിരാശനായി നടന്നകലുന്ന കാലടിശബ്ദം ഞാന്‍ കേട്ടു... വൈകുന്നേരംവരെ ആരും ഒന്നും മിണ്ടിയില്ല. വൈകിട്ട് അമ്മ എന്‍റെ മുറിയിലേക്ക് കടന്നുവന്നു;കട്ടിലിലിരുന്ന് കൈകൊണ്ടു എന്‍റെ തലയില്‍ തലോടി....

എന്‍റെ മോന്‍ ഒന്നും കഴിച്ചില്ലല്ലോ, എന്തെങ്കിലും വന്നുകഴിക്കൂ........

എനിക്കു വേണ്ട..........; അതെന്താ....? ............എനിക്കു വേണ്ടാഞ്ഞിട്ട്‌......

മോന്‍ ഇങ്ങോട്ടൊന്നു നോക്കിക്കേ; അമ്മയ്ക്ക് നിന്നോട് ചിലത് പറയാനുണ്ട്‌...

എനിക്കിപ്പോ ഒന്നും കേള്‍ക്കേണ്ട.......

നീ കേള്‍ക്കണം നീ എന്‍റെ മൂത്തമോനാണ്..... ഞാന്‍ അമ്മയുടെ കണ്ണിലേക്ക് നോക്കി, ആ കണ്ണുകളില്‍ നനവുപടരുന്നതു എനിക്കുകാണാനായി.. ഞാന്‍ കട്ടിലില്‍ കുത്തിയിരുന്നു...എന്തോ ഞാനൊരു കുഞ്ഞായിമാറുന്ന അനുഭവം...

 വിദ്യാധരാ; എന്നെ ആദ്യമായി അമ്മേയെന്നു വിളിച്ചത് നീയാണ്.. നീയിപ്പോള്‍ വളര്‍ന്നു മുതിര്‍ന്ന ഒരാളായി ചെറിയ കുട്ടിയല്ല.. അതുകൊണ്ടുതന്നെ ഞാന്‍ പറയുന്നത് നിനക്ക് മനസ്സിലാക്കാന്‍ കഴിയും,, കഴിയണം..അമ്മ തുടര്‍ന്നു..

 നീ എന്‍റെ വയറ്റില്‍ ഉരുവായെന്ന് അറിഞ്ഞദിവസം, നിന്‍റെ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു.. മോനാണ്.... ഇവന് നമുക്ക് വിദ്യാധരന്‍ എന്നു പേരിടണം, പഠിപ്പിച്ച് ഒരു മാഷ്‌ ആക്കണം.. അന്നെനിക്ക് സമ്മാനമായി നിന്‍റെ അച്ഛന്‍ തന്നതാണ് ഈ വളകള്‍; അറിയാമോനിനക്ക്..??? അമ്മ കൈയ്യിലെ വളകള്‍ കാണിച്ചുകൊണ്ട് പറഞ്ഞു. എന്‍റെ ഉദരത്തിലെ നിന്‍റെ വളര്‍ച്ചയുടെ ഓരോ നിമിഷത്തിലും ഞങ്ങളുനിന്നെ മോനെ വിദ്യാധരായെന്നു പേരുചൊല്ലി വിളിച്ചു. ജനിച്ച ഉടനെ നിന്‍റെ നാവില്‍ തേനും വയമ്പും സ്വര്‍ണ്ണവും അരച്ചുതന്നു. നിന്നെ കണ്ണിലെ കൃഷ്ണമണിപോലെ വളര്‍ത്തി. നിന്നെ ആദ്യമായി എഴുത്തിനിരുത്തിയപ്പോള്‍ മണലില്‍ അക്ഷരങ്ങള്‍ എഴുതി നിന്‍റെവിരല്‍ വേദനിച്ച് നീ കരഞ്ഞപ്പോള്‍ നിന്‍റെ ചുമന്ന വിരലുകള്‍ നോക്കി ഞാനും കരഞ്ഞു; അറിയാമൊനിനക്കത്.?. പിച്ചവെച്ചുനടക്കുന്ന സമയത്ത് വീണു മുട്ടുപൊട്ടിയപ്പോള്‍ മരുന്നുവെച്ചുകെട്ടിയത് നിന്‍റെ അച്ഛനാണ്.. നീയതൊക്കെ മറന്നു. നിന്നെ ഞങ്ങള്‍ പഠിപ്പിച്ചു; ഇന്ന് നീ ഒരു ഉദ്യോഗസ്ഥനായി.. ഞങ്ങള്‍ക്ക് പഴയ ആരോഗ്യവുംശക്തിയും ഇന്നില്ല.. . ഞാന്‍ നിന്നോട് പണം ചോദിച്ചത് മറ്റൊന്നിനുമല്ല.... അച്ഛന്‍റെ പെന്‍ഷന്‍ പൈസ കിട്ടിയില്ല.... ആസ്മയ്ക്കുള്ള മരുന്നുതീര്‍ന്നു... മരുന്നു വാങ്ങാനായിരുന്നുപണം ചോദിച്ചത് ..അച്ഛനിന്ന് മരുന്നുകഴിച്ചിട്ടില്ല.. നീയിതറിയണം അതിനാ പറഞ്ഞത്... നീ ഭക്ഷണം കഴിക്കാത്തതുകൊണ്ട് ഇന്നീ വീട്ടില്‍ ആരും ഒരു ജലപാനവും നടത്തിയിട്ടില്ല അറിയാമോ.. നിനക്കിതൊക്കെ മനസിലാകണമെങ്കില്‍ നീയും ഒരച്ഛനാകണം... മോന്‍ കിടന്നോളൂ..അമ്മ വാതില്‍തുറന്നു പുറത്തെയ്ക്ക് പോയി..

 എന്‍റെ എല്ലാ ദേഷ്യവും അലിഞ്ഞുപോകുന്നു.. കാലിന്‍റെ പെരുവിരലിലെ പൊട്ടിയനഖവും, മുട്ടു പൊട്ടിയപ്പോളുണ്ടായ പാടുകളും മെല്ലെ തടവി നോക്കി.. മണലില്‍ അക്ഷരമെഴുതി വേദനിച്ച വിരല്‍ത്തുമ്പ് വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു. ഒരുനിമിഷം സ്കൂളിലെകുട്ടികള്‍ക്ക് അക്ഷരം ചൊല്ലിക്കൊടുക്കുന്ന വിദ്യാധരന്‍ ഒരു ശിശുവായി മാറി......അച്ഛനെവിടെ..?? ഉമ്മറത്തുനിന്നു ചെറിയ ചുമകേള്‍ക്കാം..... ഞാന്‍ അങ്ങോട്ടോടി; അമ്മ അടുത്തിരുപ്പുണ്ട്.. ഞാന്‍ അച്ഛന്‍റെ കാലുപിടിച്ചുകരഞ്ഞു...അച്ഛനെന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു..അതിനോടൊപ്പം രണ്ടുതുള്ളി ചുടുകണ്ണുനീര്‍ എന്‍റെ പുറത്തും വീണു.. ഏങ്ങലടിയുടെ ചെറിയ ശബ്ദത്തിനിടയില്‍ അച്ഛന്‍ എന്നോടുപറഞ്ഞു പോയി ഭക്ഷണംകഴിക്കൂ..ഞാനതൊന്നും കേള്‍ക്കാന്‍ നിന്നില്ല, കവലയിലെ മരുന്നുഷോപ്പിലേക്കോടി അച്ഛന്‍റെ മരുന്നുമായാണ് തിരിച്ചുവന്നത്. ആദ്യമായി സ്വര്‍ഗംപ്പിടിച്ചടക്കിയ ഒരനുഭവം എനിക്ക് തോന്നി.. വസ്ത്രംമാറി അടുക്കളയിലേക്ക് ചെല്ലുമ്പോള്‍ അച്ഛന്‍ അമ്മയോട് സ്വകാര്യംപറയുന്ന ശബ്ദം ഞാന്‍ കേട്ടു;,,,,വിദ്യാധരന്‍ നല്ലവനാ..

 അച്ഛനുവമ്മയും വിദ്യാധരനെന്നും ദൈവങ്ങളായിരുന്നു.. എന്‍റെ എല്ലാ ഉയര്‍ച്ചയ്ക്കുപിന്നിലും അവരുടെ സ്നേഹവും പ്രാര്‍ഥനയുമായിരുന്നുവെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു. ഒരു ചോരകുഞ്ഞായിരുന്ന എന്നെ അവര്‍ വളര്‍ത്തിവലുതാക്കി.... ഒരു സുരക്ഷിതസ്ഥാനത്തു എത്തിക്കുന്നതുവരെ അവരെന്നെ അവരുടെ ചിറകുകളില്‍ത്താങ്ങി നിറുത്തി....എനിക്ക് ഭാരം കൂടിയപ്പോള്‍ അവരുടെ ചിറകുകള്‍ തളര്‍ന്നു. ഇനി അവരെ നോക്കേണ്ടത് എന്‍റെ കടമയാണ്.

 ഒന്നരമാസക്കാലത്തിനിടയില്‍  തന്‍റെ പെറ്റമ്മയെ ഒരിക്കല്‍പ്പോലും അന്വേഷിക്കാത്ത ആ  മകനോട്‌ എനിക്ക് സഹതാപമേയുള്ളു... അയാള്‍ പൌലോ കൊയിലയുടെ ആല്ക്കമിസ്റ്റിനെപ്പോലെയാണ്. അയാള്‍ക്ക് എന്നെങ്കിലും ഫിലോസഫര്‍ സ്റ്റോണ്‍ കിട്ടുമോയെന്നു കണ്ടറിയണം.. ഒരു കാര്യം ഉറപ്പാണ്‌ അയാള്‍ അയാളുടെ അമ്മയ്ക്ക് കഞ്ഞികൊടുത്ത ആ പാത്രം ഇപ്പോള്‍ അയാളുടെ മക്കളുടെ കൈയ്യിലാണ്.... അതേ പാത്രത്തില്‍ത്തന്നെയായിരിക്കും അയാള്‍ക്കും കഞ്ഞികിട്ടുക.. ഒരുപക്ഷെ അതിലേക്ക് ചെറിയ ഇടവേളകള്‍ വന്നേക്കാം .. ആ ചെറിയ ഇടവേളകളെ വലിയ ആഘോഷങ്ങളായിക്കരുതുന്ന വലിയ വിഡ്ഢികളായ മകനോ മകളോ ആകാതിരിക്കാന്‍ നമുക്ക് കഴിയണം... അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് നമ്മള്‍ കഞ്ഞികൊടുത്ത ആ പാളപ്പാത്രം അന്വേഷിച്ചു നമ്മുടെ മക്കളിറങ്ങും; എന്തിനെന്നോ..??? നമുക്ക് കഞ്ഞിതരാന്‍...ഒന്നും തീര്‍ന്നിട്ടില്ല മകനേ; വടിവെട്ടാന്‍ പോയിട്ടേയുള്ളൂ...

 

65 comments:

  1. എന്താ മാഷേ നമ്മള്‍ ഇങ്ങനെ

    ReplyDelete
  2. Replies
    1. അതിനുള്ള സമയം എന്നേ കഴിഞ്ഞു

      Delete
  3. എനിക്കും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ട് ഇതു വായിച്ചപ്പോള്‍ അതെല്ലാം ഒന്നുകൂടി ഓര്‍ത്തുപോയി

    ReplyDelete
  4. നല്ല എഴുത്ത്.....വായിക്കുമ്പോള്‍ മനസ്സൊന്നു പിടഞ്ഞു....

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി നമസ്ക്കാരം ഫാസി

      Delete
  5. നന്നായിരിക്കുന്നു . . . . പൊള്ളുന്ന കുറച്ചു ഓര്‍മകള്‍ തിരിച്ചുവന്ന പോലെ . . .

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ തിരിച്ചറിവ് നല്‍കട്ടെ

      Delete
  6. 'അതേ പാത്രത്തില്‍ത്തന്നെയായിരിക്കും അയാള്‍ക്കും കഞ്ഞികിട്ടുക'

    ReplyDelete
  7. Hi Thulasi, you again hit the point.

    Right now I am in the office. I could feel that my eyes are wet now. Your way of writing is really touched me. Thanks a lot for handling these kind of issues.

    It is high time to re-orient our living system and educational system too where family value must be core issue.

    God Bless You

    Vinu

    ReplyDelete
  8. മാഷ് ഈ പോസ്റ്റില്‍ ഒരുപാട് വികാരധീനനായി; ആയിപ്പോകും, എല്ലാവരും, ഇത്തരം വാര്‍ത്തകള്‍ അറിയുമ്പോള്‍....

    ReplyDelete
  9. ഭഗവാനേ
    കണ്ണു നനഞ്ഞുപോയി

    ReplyDelete
  10. Valare nannayirikkunnu..

    ReplyDelete
    Replies
    1. നന്ദി അറിയ്ക്കുന്നു

      Delete
  11. tan tan niramtharam cheyunna karmangal.......................

    ReplyDelete
    Replies
    1. താന്താന്‍ അനുഭവിച്ചിടും

      Delete
  12. ഈ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്ല, ഈ വാത്സല്യമില്ലെങ്കില്‍ നമ്മളുമില്ല.! ജനിച്ചയുടനെ ഉമ്മ നഷ്ടപ്പെട്ട കുട്ടിയുടെ ഗതി! അവന്റെ/ അവളുടെ ബാല്യം. അവര്‍ക്ക് ലഭിക്കുന്ന സ്‌നേഹം. വയര്‍ നിറക്കാന്‍ പിതാവ് ഭക്ഷണം നല്‍കുമായിരിക്കാം. എന്നാല്‍, പിതാവിന് പകരം വേറൊരാള്‍ക്കും ഭക്ഷണം നല്‍കാനും വസ്ത്രം വാങ്ങിക്കൊടുക്കാനും കഴിഞ്ഞേക്കാം. മാതാവിന്റെ കാര്യമോ. അവള്‍ക്ക് പകരം, അവളുടെ സ്‌നേഹത്തിന് പകരം, മറ്റൊന്നും ഈ പ്രപഞ്ചത്തിലില്ല.
    നീ ദൈവത്തിന് മാത്രമറിയാവുന്ന രഹസ്യമാണ്. ഹേ, മാതാവേ, നീ നിന്റെ മാതാവിന്റെ ഉദരത്തിലായിരുന്നപ്പോള്‍ പോലും ഈ സ്‌നേഹം നിന്നില്‍ നിറക്കപ്പെട്ടിട്ടുണ്ടാകും. നിന്റെ ഉമ്മയില്‍ നിന്ന് നിനക്ക് ലഭിച്ചത് നീ ഈ ലോകത്തിന് കൈമാറുന്നതായിരിക്കാം.!! ഞങ്ങള്‍ക്കറിയില്ല.. നിന്റെ സ്‌നേഹം എന്ന അപൂര്‍വ്വ രഹസ്യത്തെക്കുറിച്ച്!

    എന്നിട്ടും....... എന്നിട്ടും..... നിനക്കിടം നല്‍കാത്ത, നിനക്ക് തണലേകാത്ത, നിന്നോട് ദുഷ്ടത കാട്ടുന്ന, നിന്റെ മരണം കൊതിക്കുന്ന മക്കള്‍ക്കാണല്ലോ നീ ജന്മം കൊടുത്തത്

    ReplyDelete
    Replies
    1. അഷറഫ് എനിക്കും ഒന്നും പറയാനില്ല

      Delete
  13. മനസ്സിനെ വല്ലാതെ സ്പർശിച്ച ഒരു ലേഖനം .... ....

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി അറിയ്ക്കുന്നു

      Delete
  14. Yes It really touched My heart... Everybody should under stand others feelings and behave wisely,,,Congrats for the good narration Keep going..... take care,..... god bless you....Vinod calicut

    ReplyDelete
  15. ഇത് വായിച്ചപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു ....വളരെ നന്നായിട്ടുണ്ട് നമ്മുടെ കുട്ടികള്‍ ആ പാളപത്രം അനെക്ഷിച്ചു ഇറങ്ങാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
    Replies
    1. ഞാനും പ്രാര്‍ത്ഥിക്കുന്നു

      Delete
  16. കണ്ണും മനസ്സും നിറഞ്ഞു.....

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി അറിയ്ക്കുന്നു

      Delete
  17. പ്രിയ തുളസി , ഇതു വായിച്ചു കഴിഞ്ഞപ്പോൾ രാത്രി പത്തര കഴിഞ്ഞിരിക്കുന്നു....കണ്ണുകൾ നിറയുകയും മനസ്സ് വിങ്ങുകയും ചെയ്തു. അതേ വികരത്തോടുകൂടി ഈ കുറിപ്പ് എഴുതുവാനാണ് ആദ്യം തീരുമാനിച്ചത് എങ്കിലും നാട്ടിലുള്ള മാതാപിതാക്കളെ വിളിച്ചതിനു ശേഷമേ ഈ കുറിപ്പ് എഴുതുന്നുള്ളൂ എന്ന് മാറ്റി. അതേ നിറഞ്ഞ കണ്ണുകളൊടെയും ഇടറിയ ശബ്ദത്തിലും ഞാൻ എന്റെ അച്ചാച്ചനെ വിളിച്ചു ...ശബ്ദത്തിലെ ഭാവവ്യത്യാസം അച്ചാച്ചൻ തിരിച്ചറിഞ്ഞിരിക്കുന്നു ..."എന്താ മോനെ എന്ത് പറ്റി ?" "ഒന്നുമില്ല വെറുതെ" എന്ന് ഞാൻ. "മോൻ ഊണ് കഴിച്ചോ?" എന്ന് അന്വേഷണം.. "എന്താണ് കറി വച്ചത്?" (അവധിക്കു നാട്ടിൽ പോയ മരുമകളും മുംബൈയിൽ പഠിക്കാൻ പോയ കൊച്ചുമകളും ഇല്ലാത്തതിനാൽ ഒറ്റയ്ക്ക് ഡൽഹിയിൽ താമസിക്കുന്ന മകൻ എന്ത് ഭക്ഷണം ആയരിക്കും കഴിച്ചിരിക്കുക എന്ന ആശങ്ക ഞാൻ തിരിച്ചറിഞ്ഞു)....സാവധാനം ഞാൻ സാധാരണ മൂഢിലേക്കു എത്തിച്ചേര്ന്നു...
    തുളസിക്ക് നന്ദി....

    ReplyDelete
    Replies
    1. സര്‍ ഒരു തിരിച്ചറിവ് അതാണ്‌ ഞാനും ഉദേശിച്ചത്‌

      Delete
  18. എന്താ മാഷെ നമ്മള്‍ നന്നാകാത്തത്‌?????

    ReplyDelete
  19. തന്നിലേക്ക് മാത്രമായി ചുരുങ്ങുന്ന ഈ ലോകത്ത് ചില ഓർമ്മപ്പെടുത്തലുകൾ. ആരൊക്കെ പാറം പഠിച്ചു??? നിറഞ്ഞമിഴികൾ പലതും ഞാൻ കണ്ടു. അവരിലെ നന്മകൾ എങ്കിലും കെട്ടുപോകാതിരുന്നെങ്കിൽ എന്ന് മാത്രം... നന്ദി, സ്മരണ, കടമ ഇതെല്ലാം പിന്തുടർച്ചതന്നീ ഉലകത്തിൽ...????

    ReplyDelete
  20. വളരെ നല്ല പോസ്റ്റ്‌..
    മക്കൾ എങ്ങിനെ ആയിക്കൂടാ എന്ന് ഓരോ മകനെയും മകളെയും ഓർമപെടുത്തുവാൻ ഇത്തരം സംഭവങ്ങൾ ഒരു നിമിത്തമായേക്കും.ഇത് പോലെ ഒരു അനുഭവം മറ്റൊരു അമ്മയ്ക്കും ഇനി ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

    ReplyDelete
  21. എല്ലാറ്റിനും ഒരു മറുവശം കൂടിയുണ്ടല്ലോ. ചെറുപ്പത്തിൽ തന്നെ മക്കളെ ആയയെ എല്പിച്ചും , കുറച്ചു വളരുമ്പോൾ ഹോസ്റ്റലിൽ ആക്കിയും വളര്ത്തുന്ന മക്കൾക്ക്‌ എങ്ങിനെയാണ് ആ സ്നേഹം മനസ്സിലാവുക. അവനെ ചെറുപ്പത്തിൽ ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കിയത് പോലെ വളര്ന്നു വന്നപ്പോൾ അവനും വൃദ്ധ സദനത്തിലോ അഗതി മന്ടിരതിലോ കൊണ്ട് ചെന്നാക്കുന്നു. അവിടെ അമ്മ ക്ക് ആകെ പറയാനുള്ളത് 10 മാസം ഗര്ഭം ധരിച്ചതിന്റെ കണക്കാണെങ്കിൽ മക്കൾക്ക്‌ പറയാനുള്ളത് ആയയുടെയും ഹോസ്റ്റലിലെ വാർഡൻന്റെയും ദ്രോഹങ്ങളുടെ കണക്കായിരിക്കും . മക്കൾ എങ്ങിനെ ആയിക്കൂടാ എന്ന് മാത്രമല്ല , മാതാ-പിതാക്കൾ എങ്ങിനെ ആവണം എന്നത് കൂടി തിരിച്ചറിയണം .

    ReplyDelete
    Replies
    1. പറഞ്ഞതില്‍ കാര്യമുണ്ട്;നല്ല മാതാപിതാക്കളാകാനും ശ്രമിക്കാം

      Delete
  22. സത്യമായും കരഞ്ഞുപോയി മാഷേ .ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌ . ഒരമ്മയ്ക്കും ഈയൊരവസ്ഥ ഇനി ഉണ്ടാകാതിരിക്കട്ടെ

    ReplyDelete
    Replies
    1. നന്ദി നമസ്ക്കാരം സുഹൃത്തെ

      Delete
  23. ശരിക്കും ഹൃദയസ്പർശിയായ പോസ്റ്റ്..എന്താണ് കമന്റ് എഴുതേണ്ടതെന്ന് എനിക്കറിയില്ല..കണ്ണുകളെ ഈറനണിയിക്കുന്ന വാക്കുകളുടെ ഇന്ദ്രജാലം...

    ReplyDelete
  24. Very good. it's really touching.

    ReplyDelete
  25. പ്രിയമുള്ളവരെ വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ വിദ്യാധരന്‍റെ നനവുള്ള ഓര്‍മ്മകളാണ്...ഓരോ ദിവസവും നടക്കുന്ന ഓരോ സംഭവങ്ങളും വിദ്യാധരനെ പഴയ ഓര്‍മ്മകളിലേക്ക് നടത്തുന്നു..എന്‍റെ നാട്, എന്‍റെ വീട് ,കൂട്ടുകാര്‍ എല്ലാവരും അതില്‍ കടന്നു വരുന്നു...ചില സംഭവങ്ങള്‍ ഓര്‍മ്മകളെ വല്ലാതെ സ്വാധിനിക്കുന്നു...നിങ്ങള്‍ക്കുമില്ലേ അത്തരം ഓര്‍മ്മകള്‍ ഉണ്ട് എല്ലാവര്ക്കും ഉണ്ട്...അതുകൊണ്ടാണ് നിങ്ങള്‍ ഇതു വായിച്ചതും അഭിപ്രായം അറിയിച്ചതും...എല്ലാവര്ക്കും നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി നമസ്ക്കാരം

    ReplyDelete
  26. ചിലപ്പോ ആ പാള പാത്രം എനിക്ക് വേണ്ടിയും കാത്തിരിക്കുന്നുണ്ടാകും ..........

    ReplyDelete
  27. ഈ ലേഖനം ഞാന്‍ അടക്കമുള്ള എല്ലാവരിലും സ്നേഹത്തിന്‍റെ വിത്ത് മുളപ്പിക്കട്ടെ...

    ReplyDelete
  28. വളരെ ഹൃദ്യമായ ഒരു എഴുത്ത് .. മനസ്സിൽ തട്ടും വിധം നന്നായി എഴുതിയിരിക്കുന്നു .. ഒരു അമ്മക്കും നമ്മൾ വായിച്ച പത്ര കോളത്തിലെ അമ്മയുടെ ഗതി വരാതിരിക്കട്ടെ ..ഒരു അമ്മക്കെന്നല്ല ..ഒരാൾക്കും വരാതിരിക്കട്ടെ . ആരുമില്ലാതെ തെരുവിൽ ജീവിച്ചു മരിക്കുന്നവർക്ക് പോലും നായ്ക്കളോ മറ്റു ജീവികളോ അവസാന കാലത്ത് സഹായത്തിനുണ്ടാകാറുണ്ട് ..ഇവിടെ ഉറ്റവർ ഉണ്ടായിട്ടും ആരുമില്ലാത്തവരെ പോലെ മരിക്കേണ്ടി വരുന്ന ഇത്തരം അമ്മമാരെ കുറിച്ച് അറിയുമ്പോൾ ഓർത്ത്‌ പോകുന്നത് അതാണ്‌ ..മക്കൾക്ക്‌ തെരുവ് നായ്ക്കളുടെ മനസ്സ് പോലും ഉണ്ടാകുന്നില്ല എന്നതാണ് ഏറെ അപലപനീയം .

    ReplyDelete
  29. കണ്ണു നിറഞ്ഞു പോയി എന്നാണു പറയാന്‍ വന്നത്, നോക്കുമ്പോ എല്ലാരും അത് തന്നെ പറഞ്ഞിരിയ്ക്കുന്നു...
    ആ അനുഭവകഥ ശരിയ്ക്കും കണ്ണ്‍ നനയിച്ചു...
    ഇതിന്‍റെ തന്നെ വേറൊരു രൂപത്തില്‍ തെറ്റുകാരന്‍ ആണ് ഞാനും, തിരുത്തിവരുന്നു . . .

    ReplyDelete
  30. തുളസിയുടെ ഇതുവരെ വായിച്ചതില്‍ ഏറ്റവും നല്ല പോസ്റ്റ്‌.
    വല്ലാതെ മനസ്സില്‍തട്ടി ഓരോ വരികളും.

    ReplyDelete
  31. 'നന്മ' നിറഞ്ഞ പോസ്റ്റ്‌ എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

    ReplyDelete
  32. നന്മയുടെ നനവുള്ള എഴുത്ത്.. മനസ്സിനെ വല്ലാതെ ഉലച്ചു.. മികച്ചത്...

    ReplyDelete
  33. ചുരുങ്ങിയ വാക്കുകളില്‍ വായനക്കാരനെ പിടിച്ചിരുത്തുന്ന ഇന്ദ്രജാലം ..സമ്മതിച്ചുമാഷേ ,,,,

    ReplyDelete
  34. സ്വര്ഗം മാതാ പിതാക്കളുടെ കാൽ കീഴിലാണെന്ന മഹത് വചനം അപ്പടി വിശ്വസിച്ചു പലപ്പോഴും കാൽ തൊട്ട് വന്ടിച്ചു കിടക്കാൻ പോയിരുന്ന എന്റെ മരിച്ച മകനെ ,സാഹിത്യ വാസനയുള്ള മോനെ ഓർത്തു താങ്കൾക്കു ആശംസകൾ

    ReplyDelete