**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, October 18, 2012

പഞ്ചാബിലെ കഞ്ചാവ്????



      
   കേരളത്തില്‍ കുറച്ചുകാലം മുന്‍പ് വരെ സാര്‍വത്രികമായി നിലനിന്നിരുന്നതും;എന്നാല്‍ ഇപ്പോള്‍ ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നതുമായ ഒരു അപൂര്‍വ കലാരൂപമാണ് ‘CLOTHES UP അഥവ ‘തുണിപൊക്കികാണിക്കല്‍’.രണ്ടു കക്ഷിയായിത്തിരിഞ്ഞു വാക്പയറ്റ്നടത്തുമ്പോള്‍ തോല്ക്കുമെന്നു ഉറപ്പുള്ളവര്‍; എതിരാളികളെ ഒരു നിമിഷം നിശബ്ദരാക്കാന്‍ പ്രയോഗിക്കുന്ന ഒരു തറവേലയാണിത്.കണ്ടവനും; കാണിച്ചവനും അപ്പോള്‍ തന്നെ പിരിഞ്ഞു പോകുകയാണ് പതിവ്‌. കണ്ടവരുടെ പ്രതികരണം പലവിധമായിരിക്കും,ചിലര്‍ക്ക് അപ്പോള്‍ തന്നെ ബോധംമറഞ്ഞു പോകാറുണ്ട്,ചിലര്‍ ഷോക്കടിച്ചപോലെയിരിക്കും,മറ്റു ചിലരാകട്ടെ ഹാവു..... മാര്‍വിലസ്;എന്നായിരിക്കും പറയുന്നത്.കണ്ടതിന്‍റെ പ്രകൃതം അനുസരിച്ച് പ്രതികരണങ്ങളും മാറാമെന്നാണ് ഈ മേഖലയില്‍ അനുഭവമുള്ള വിദഗ്ധരുടെ അഭിപ്രായം.തുണിപൊക്കല്‍ മാറി പറ്റിയ അവസരങ്ങളിലൊക്കെ ‘വേല’ വയ്ക്കുകയാണ് പുതിയരീതി. തന്‍റെ പാര്‍ട്ടിയെ തോല്‍പ്പിച്ചുവിട്ട ജനത്തിനെ ‘കഞ്ചന്‍മ്മാര്‍’ എന്നാണ് ഒരു യുവകേസരി വിശേഷിപ്പിച്ചത്.  കഴിഞ്ഞ പഞ്ചാബ്‌, യുപി,ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകള്‍ ഇന്ത്യന്‍ രാഷ്ട്രിയത്തിലെ യുവരാജാവിന്‍റെ പട്ടാഭിഷേകവും, പാലുകാച്ചലുമാണെന്നായിരുന്നു;പ്രചാരണം.എന്നാല്‍ ഉടുതുണിപോലും നഷ്ടപ്പെട്ടപരുവത്തിലായിരുന്നു യുവരാജാവിന്‍റെ തിരിച്ചുവരവ്‌. പകലാന്തിയോളം വെയില്കൊണ്ട് നടന്നുകാണിച്ചിട്ടും, ജനം; കരുണ കാണിച്ചില്ല.പോയേടത്തെല്ലാം തോറ്റുതുന്നം പാടി.താനിവിടെ കഷ്ടപ്പെട്ട് കെട്ടിപിടിച്ച് ഉമ്മവെച്ചതും, ചായകുടിച്ച് ദോശതിന്നതും,സോഡാ കുടിച്ചതുമൊക്കെ വെറുതെ.......;വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ എല്ലാവനും കാലുമാറിയിരിക്കുന്നു.....യെവനൊക്കെ.....  കഞ്ചാവടിച്ചാണോ വോട്ട് ചെയ്തത്.കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരാണേലും ചോദിച്ചുപോകും. അത്രയ്ക്ക് ദയനിയമായിരുന്നില്ലേ കാര്യങ്ങള്‍. പഞ്ചാബിലാണെങ്കില്‍, ഇപ്പൊ കിട്ടുമെന്ന് പറഞ്ഞിരുന്നതാ...എന്നാലോ???? ശിരോമണിതന്നെ വീണ്ടും വന്നു. പിന്നെ എങ്ങനെ; ഇങ്ങനെ പറയാതിരിക്കും....


 പഞ്ചാബിലെ യൂത്തെല്ലാം കഞ്ചാവടിച്ച് നടക്കുകയാണെന്ന് യൂത്തന്മാരുടെ അഖിലേന്ത്യാനേതാവ് തന്നെ പ്രസ്താവിക്കുകയുണ്ടായി.സ്ഥലത്തെ പ്രധാന ദിവ്യന്‍ ആയതിനാല്‍ അദേഹത്തിന്റെ പ്രസ്താവന തെറ്റിയിട്ടില്ല; കണക്കുകള്‍ നോക്കിയാണ് അരുളപ്പാടുണ്ടായത് എന്ന് സ്ഥാപിക്കാന്‍ കൂടെയുള്ള നീര്‍ക്കോലികള് ശ്രമിക്കുന്നതും കണ്ടു.പഞ്ചാബിനെക്കുറിച്ച് നമ്മള്‍ കേട്ടിരിക്കുന്നത് ഇങ്ങനെയൊന്നുമല്ല.ഇന്ത്യയുടെ ഭക്ഷ്യസ്രോതസില്‍ പ്രമുഖസ്ഥാനമുള്ള സംസ്ഥാനം. കഠിനാധ്വാനികളായ ജനങ്ങള്‍.കുടുംബത്തില്‍ നിന്ന് ഒരാളെയെങ്കിലും രാജ്യസംരക്ഷണത്തിനു അയക്കുന്ന രാജ്യസ്നേഹികളുടെ നാട്, ധീരന്മാരായ യുവാക്കള്‍, ഗോതമ്പ്‌നിറമുള്ള സുന്ദരികളുടെ നാട് ഇങ്ങനെയൊക്കെയാണ് പഞ്ചാബിനെക്കുറിച്ച് പറഞ്ഞു കേട്ടിരിക്കുന്നത്.പഞ്ചനദികളുടെ നാടിനെ;കഞ്ചാവടിയന്‍മ്മാരുടെ നാടാക്കിയത് നന്നായില്ല. പഞ്ചാബിലെ കഞ്ചാവടിയന്മാരില്‍ ഒന്നിനെയാണ് ഇന്ത്യാഭരണം ഏല്‍പ്പിച്ചിരിക്കുന്നത് എന്നകാര്യവും അദേഹം മറന്നുപോയോ ആവോ?? ഏതായാലും ഒരു ജനതയെ അടച്ചു ആക്ഷേപിക്കുന്ന ഇത്തരത്തിലുള്ള നടപടി രാഹുല്‍ഗാന്ധിയില്‍ നിന്നും പ്രതിക്ഷിച്ചില്ല.നമ്മുടെ രാഷ്ട്രിയസംവിധാനത്തില്‍ നെഹ്‌റുകുടുബത്തിന്; നാമൊരു സംരക്ഷിതപദവി എന്നും നല്‍കിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ കുടുംബത്തിനുപോലും നല്‍കാത്ത ഒരു പദവി. കക്ഷിരാഷ്ട്രീയചിന്തകള്‍ക്ക് അതീതമായി ജനങ്ങള്‍ അവരെ കണ്ടിരുന്നു. ജനസംഖ്യയുടെ അറുപതുശതമാനത്തിലധികം ജനം ഒരുദിവസം തള്ളിനീക്കാന്‍ ചിലവിടുന്നത് വെറുംമുപ്പതു രൂപയില്‍ താഴെയാണെന്നിരിക്കെ നെഹ്‌റുകുടുംബത്തിന്‍റെ സംരക്ഷണത്തിനായി മാത്രം കേന്ദ്രസര്‍ക്കാര്‍ ചിലവിടുന്നത് വര്‍ഷംതോറും കോടികള്‍ ആണ്.നമ്മുടെ വിമാനത്താവളങ്ങളില്‍ക്കൂടി സഞ്ചരിക്കുന്നവന്‍റെ അടിവസ്ത്രംകൂടി പരിശോധിക്കും എന്നിരിക്കെ; ഒരു പരിശോധനയും കൂടാതെ രാജ്യത്തിനകത്തും പുറത്തും എപ്പോഴും സഞ്ചരിക്കാന്‍ സ്വാതിന്ത്ര്യമുള്ള VVIPകുടുംബം. ഒരു പരിശോധനയും കൂടാതെ; എവിടെ വേണമെങ്കിലും കടന്നു ചെല്ലാനും ആരെയും കാണാനുമുള്ള സ്വാതന്ത്ര്യം.എല്ലാനിയമങ്ങള്‍ക്കും അതീതമായ അവസ്ഥ. ഇത് ഇന്ത്യയിലെ ജനം കല്പിച്ചുകൊടുത്ത ഒരു ആനുകൂല്യം മാത്രമാണ്. അല്ലാതെ ഭരണഘടനയില്‍ നെഹ്‌റുകുടുംബത്തിനു പ്രത്യേക സൗജന്യങ്ങള്‍ ഒന്നും പറയുന്നില്ല. ബ്രിട്ടനില്‍ രാജകുടുംബങ്ങള്‍ക്ക് കൊടുത്തിട്ടുള്ള ഇളവുകളോന്നും ഇവര്‍ക്ക് ഇവിടെ കൊടുത്തിട്ടില്ല. ഡല്‍ഹിയിലെ കണ്ണായസ്ഥലത്ത് എല്ലാവിധ ആഡംബരങ്ങളും സൗജന്യമായി അടിച്ചെടുത്തു ജിവിതം ആസ്വദിക്കുമ്പോള്‍; ജനങ്ങളെ അവഹേളിക്കാതിരിക്കാനുള്ള സാമാന്യമര്യാദയെങ്കിലും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ജവഹര്‍ലാല്‍നെഹ്‌റുവിന്‍റെ പാരമ്പര്യവും, ദാനം കിട്ടിയ ‘ഗാന്ധി’പ്പേരും ഉപയോഗിച്ച് ഇന്ത്യന്‍ ജനതയെനന്നാക്കാന്‍ ഇറങ്ങിത്തിരിച്ചുവെന്ന് പറയുന്ന ഇവരുടെ പാസ്പോര്‍ട്ടിലുള്ള ഒദ്യോഗികപേരുകള്‍ ഇന്നും ഇറ്റാലിയന്‍ തന്നെയാണ്. ശമ്പളംപറ്റുന്ന ഒരു ജോലിയും ചെയ്യാത്ത സോണിയാഗാന്ധിയുടെ ഇന്നത്തെ ആസ്തി എത്രയാണ്?????മാനസികമായി രാഷ്ട്രിയടിമത്തം ബാധിക്കാത്ത ഏതൊരു ഇന്ത്യന്‍ പൌരനും തന്‍റെ രാജ്യത്തെ നയിക്കുന്നവരുടെ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്, അവകാശമുണ്ട്. നമ്മുടെ ജനപ്രാതിനിധ്യ നിയമത്തില്‍ ഇത് വ്യക്തമായി പറയുന്നുമുണ്ട്‌.അര്‍ഹമല്ലാത്ത പല സൗജന്യങ്ങളും; പാരമ്പര്യവും, കുലമഹിമയും പറഞ്ഞു ജനങ്ങളില്‍നിന്ന് അടിച്ചെടുക്കുമ്പോള്‍;അതേ ജനങ്ങളില്‍നിന്നും ഒരു ആരോപണം ഉയര്‍ന്നാല്‍ അതിന് അവര്‍ക്ക് മുന്നില്‍ സമാധാനം ബോധിപ്പിക്കേണ്ട കടമയും ഇവര്‍ക്കുണ്ട്. പകരം ജനങ്ങളെ അഭിമുഖികരിക്കാതെ സ്തുതിപാഠകരെ അണിനിരത്തി; ആരോപണങ്ങള്‍ ഉയര്‍ത്തിയവരെ തെറി വിളിക്കുകയല്ല ചെയ്യേണ്ടത്.അഴിമതിക്കെതിരെയുള്ള പോരാട്ടം പഠിക്കാന്‍ ഇറ്റലിവരെയൊന്നും പോകണ്ട ആവശ്യമില്ല. അതിനു ഉത്തമഉദാഹരണം സ്വന്തം കുടുംബത്തില്‍ തന്നെ നോക്കിയാല്‍ മതി. നെഹ്‌റുമന്ത്രിസഭയില്‍ അഴിമതിയ്ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് ഫിറോസ്ഗാന്ധിയായിരുന്നു. ഹരിദാസ്‌മുന്ദ്രയും എല്‍.ഐ.സിയും തമ്മില്‍നടന്ന അഴിമതിയേക്കുറിച്ച്; ഇതിവിടെ അനുവദിക്കാന്‍ പറ്റില്ലായെന്ന് നെഹ്രുവിന്‍റെ മുഖത്ത്നോക്കി വിളിച്ചുപറഞ്ഞ ഫിറോസ്ഗാന്ധിയെന്ന മുത്തച്ഛനില്‍ നിന്ന് രാഹുലെന്ന ചെറുമകനിലേക്ക് ഇന്ത്യന്‍രാഷ്ട്രിയം എത്തുമ്പോള്‍ രാഷ്ട്രിയം എന്നതിന്‍റെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു.അതിന്‍റെതെളിവ് ഉത്തര്‍പ്രദേശിലും, ബംഗാളിലും, പഞ്ചാബിലും,കേരളത്തിലും കണ്ടുകഴിഞ്ഞു.വല്യുപ്പായുടെ ചന്തിയിലെ തഴമ്പും കാണിച്ച് കൊച്ചുമോന്‍ ഇറങ്ങിയാലൊന്നും ജനം വോട്ടുചെയ്യില്ല. ചേരിയില്‍ താമസിക്കുന്നവരുടെകൂടെ കുത്തിയിരുന്ന് ഫോട്ടോഎടുത്താലോ, പട്ടിണിപാവങ്ങളെകെട്ടിപ്പിടിച്ചാലോ, വഴിയരുകില്‍ കാണുന്ന ചായക്കടയില്‍ ഓടിക്കയറിയാലോ, പെട്ടിക്കടയില്‍നിന്നും സോഡാ കഴിച്ചാലോന്നും വോട്ട്; പെട്ടിയില്‍ വീഴില്ല. ഇതിലും വല്യ ഗിമിക്കുകളാ ഇപ്പോള്‍ വാര്‍ഡുമെംബറാകാന്‍ മത്സരിക്കുന്നവര്‍വരെ ചെയ്യുന്നത്. രാഷ്ട്രിയത്തിലെ വ്യക്തിപൂജയും, കുടുംബപൂജയും; വളര്‍ന്നുവരുന്ന തലമുറ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ എന്നും തൊഴുതു നിന്നാല്‍ മതിയോ??? നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ട്.ഇട്ടുമൂടാന്‍ സ്വത്ത്‌, എന്ത് ആജ്ഞയും പാലിക്കാന്‍ ചുറ്റും സേവകന്‍മ്മാര്‍, കരിമ്പൂച്ചകളുടെ അകമ്പടി.ശരിക്കും ദേവേന്ദ്രന്‍.ഇതൊക്കെ ആരെ പറ്റിച്ചാണ് കിട്ടുന്നതെന്ന് അറിയാമോ.അറിയില്ലെങ്കില്‍ പതുക്കെ പഠിക്കാന്‍ തുടങ്ങിക്കോളൂ.ഞങ്ങള്‍ക്ക് രാഷ്ട്രിയപ്പാര്‍ട്ടികളെ അല്ല ആവശ്യം; നല്ല ഭരണകൂടത്തെയാണ് ആവശ്യം.നാട്ടുകാരെ കഞ്ചാവടിക്കാരും, വിവരദോഷികളുമായി കാണുന്ന ദിവ്യനെക്കുറിച്ചു ചെറിയ ചില സംശയങ്ങള്‍ തോന്നുന്നു.വിവരമുള്ള ആര്‍ക്കു വേണമെങ്കിലും ഇതിനെക്കുറിച്ച്‌ പറയാം...............  


       കുടുംബത്തില്‍ എല്ലാവരെയും കുറിച്ച് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.ഒന്നിനും മറുപടിയില്ല.സ്വന്തം അഴിമതിയെക്കുറിച്ച് ചോദിക്കുമ്പോള്‍; ഞാന്‍ മാത്രമല്ല മറ്റവരും ഇതുപോലെ കട്ടിട്ടുണ്ട് ഇതാണ് മറുപടി. അതുകൊണ്ട് നിങ്ങള്‍ കുറ്റക്കാര്‍ അല്ലതാകുമോ????മകളെ വിവാഹം കഴിച്ചവന്‍ എന്നുള്ളതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഇന്ത്യന്‍ രാഷ്ട്രിയത്തിലില്ലാത്ത റോബര്‍ട്ട്‌വദ്രയ്ക്ക് വേണ്ടി, സോണിയ തന്നെ രംഗത്ത് വരുന്നു. മരുമകനെ സംരക്ഷിക്കുക; എന്നല്ലാതെ അഴിമതി നടന്നോ എന്നുള്ളതിനെക്കുറിച്ചു ഒരു വാക്കും പറയാനില്ല. മരുമകനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നവരെ ഒതുക്കുക.ഞങ്ങള്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ നിശബ്ദമാക്കുകയെന്ന ഏകാതിപത്യപ്രവണതയാണ് മറനീക്കി പുറത്തുവരുന്നത്.അന്വേഷണത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെ അപ്പോള്‍തന്നെ സ്ഥലംമാറ്റുക, അതിനു പല സാങ്കേതിക ന്യായങ്ങളുംപറയുക. നഗ്ന്നമായ അഴിമതി നടന്നിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന കാര്യങ്ങള്‍ പോലും ന്യായികരിക്കുക. എന്തൊരു അവസ്ഥയാണിത്.വെറും അഞ്ചുലക്ഷം രൂപ മാത്രം മൂലധനമുള്ള, ഒരുവരുമാനവും ഇല്ലാത്ത വദ്ര കമ്പനിയ്ക്ക് ഒരു ബാങ്ക് ഏഴു കോടി രൂപ വയ്പ്പ കൊടുത്തതിന്റെ പിന്നിലെ രഹസ്യം ആര്‍ക്കാണ് അറിയാത്തത്. വദ്രയുടെ ആക്രിക്കച്ചവടത്തിന്‍റെ ഈടിന്മ്മേലാണ് പണം കൊടുത്തതെന്ന് വിശ്വസിക്കണമോ??.  പതിനായിരംരൂപ വയ്പ്പ കിട്ടണമെങ്കില്‍ ബാങ്കുകള്‍ക്ക് എന്തൊക്കെ ഈട് കൊടുക്കണമെന്നു ബാങ്കുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ള എല്ലാവര്‍ക്കുമറിയാം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക്  സ്ഥലം വാങ്ങണമെങ്കില്‍ പ്രത്യക അനുമതി വേണ്ട പ്രദേശങ്ങളില്‍ വദ്രയ്ക്ക് വേണ്ടി നിയമങ്ങള്‍ കാറ്റില്‍പറത്തുന്നു.അഴിമതി ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയാണന്നിരിക്കെ ഇതിനു ജനങ്ങളോട് സമാധാനം ബോധിപ്പിക്കാന്‍ ഇവര്‍ക്ക് കടമയില്ലേ.അതോ മരുമകന്‍ പറഞ്ഞപോലെ ബനാനറിപ്പബ്ലിക്കിലെ മംഗോപീപ്പിളിന് ഇങ്ങനെയൊക്കെ മതിയോ...

3 comments:

  1. കൊള്ളാം കൊള്ളാം... :)

    ReplyDelete
  2. Hi Sir, your articles are keeping very good standard.Shall we publish/share your works at www.janamparayunnu.com at yours credit with your blog id and photo ?

    if ok,please reply us at janamparayunnu@gmail.com
    thanks.

    Best Regards,
    Sebin .T
    for www.Janamparayunnu.com
    ജനംപറയുന്നു.കോം . ജനപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം.

    ReplyDelete
  3. Very nice & strong language and Writing on all current affairs.. Hats off to you..... Waiting for new articles always.....

    ReplyDelete