**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, December 15, 2012

മായംകലര്‍ന്ന മായന്‍കലണ്ടര്‍


       

 

  വിവരസാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ സുഹൃത്ത് അതിവ രഹസ്യമായി ചോര്‍ത്തിതന്ന വിവരമനുസരിച്ച് മായകലണ്ടര്‍ പ്രകാരം ഡിസംബര്‍ ഇരുപത്തിയൊന്നിന് ലോകം അവസാനിച്ചിരിക്കും.അതുകൊണ്ട് അലച്ചിലും, പിഴിച്ചിലും, കറക്കവുമെല്ലാം ഉപേക്ഷിച്ച് ഉള്ളതെല്ലാം വിറ്റുപെറുക്കി ജിവിതം ആസ്വദിക്കാന്‍ തന്നെ തീരുമാനിച്ചു.ഒരു മാസത്തേയ്ക്കുള്ള അരിയും പലവ്യഞ്ജനങ്ങളും നേരത്തെ വാങ്ങി സൂക്ഷിച്ചു.ദേശിയ അലവലാതിപുനരുദ്ധാരണപദ്ധതിയുടെ ഭാഗമായുള്ള കോഴിയും, മുട്ടയും പദ്ധതിയില്‍ കിട്ടിയ കോഴികളെയും, കുടുംബശ്രി വഴി കിട്ടിയ മുട്ടനാടുകളെയും ചാപ്സും, ഫ്രെയിയുമൊക്കെയാക്കി കഴിച്ചുവരുന്ന അവസരത്തിലാണ്‌ നാസ ആ വാര്‍ത്ത പുറത്തുവിട്ടത്.മായന്‍ കലണ്ടര്‍ പ്രകാരമുള്ള അവസാനം ഉടനെയില്ല.നാസയല്ലേ വിശ്വസിക്കാതിരിക്കാന്‍ പറ്റുമോ?അയല്‍ക്കാരെല്ലാം പട്ടിണികിടന്നു ചാകുമ്പോള്‍; വല്ലതും കഴിച്ചു ചാകാമെന്നു വിചാരിച്ചാണ് ഈ പണിയ്ക്ക് ഇറങ്ങിയത് എന്നാല്‍ അവസാനം  മായനും പറ്റിച്ചു. മാളത്തില്‍നിന്ന്  മെല്ലെ പുറത്തിറങ്ങി നോക്കിയപ്പോള്‍ എല്ലാം പഴയപോലെ തന്നെ. അവസാനത്തിന്‍റെ ഒരു ലക്ഷണവും പ്രകൃതിയില്‍ കാണാനില്ല.ഇന്ത്യക്കാര്‍ തൊണ്ണൂറ്ശതമാനവും വിഡ്ഢികള്‍ ആണെന്നാണ് നമ്മുടെ ഒരു ജഡ്ജി പറഞ്ഞിരിക്കുന്നത്.ജഡ്ജി പറഞ്ഞതില്‍ തെറ്റുണ്ടന്നു തോന്നുന്നില്ല.എന്നെക്കൂടാതെ  എണ്‍പത്തിയോന്‍പതു വിഡ്ഢികള്‍ വേറെയുണ്ടല്ലോ എന്നോര്‍ത്തു സമാധാനിച്ചു.മായന് വല്ല ഫേസ്ബുക്ക് അക്കൌണ്ടുമുണ്ടെങ്കില്‍ നാല് തെറിവിളിക്കാമെന്നു കരുതി പരതിയെങ്കിലും ഒന്നും കണ്ടില്ല.എന്നാലും ചില വെളിവുകള്‍ കിട്ടി.ബി സി അഞ്ചാം  നൂറ്റാണ്ടിലെ മീസോഅമേരിക്കന്‍ സംസ്കാരവുമായി ബന്ധപ്പെട്ട് പ്രചാരത്തിലിരുന്ന കലണ്ടര്‍ ആണിത്. ഗ്വാട്ടിമാലയിലും മറ്റും ആളുകള്‍ ഇന്നും ഈ കലണ്ടര്‍ ഉപയോഗിക്കുന്നുണ്ട്.രണ്ടായിരത്തിയഞ്ഞൂരില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിലനിന്നിരുന്ന ഒരു സംസ്കാരവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട കലണ്ടറിനെയാണ് നാസ തകര്‍ത്തതായി പറയുന്നത്.അന്ന് കലണ്ടര്‍ തയ്യാറാക്കിയവര്‍ കണ്ട ലോകം എന്താണെന്നും ഏതു അവസാനമാണ് അവര്‍ അര്‍ത്ഥമാക്കിയതെന്നും നാസയ്ക്ക് പോയിട്ട് നമ്മുടെ ആറ്റുകാല്‍ ജ്യോതിക്ഷിയ്ക്ക് പോലും പറയാന്‍ പറ്റില്ല.അതുകൊണ്ട് നാസയുടെ ഈ കണ്ടുപിടുത്തം ഒരു ഭയങ്കര സംഭവം തന്നെയാണ്. പറയാതെ വയ്യ. ഇതുമൂലം മാനവരാശിക്ക് ഒരു കുതിച്ചുചാട്ടം പ്രതിക്ഷിക്കാം. മായകലണ്ടര്‍ പ്രകാരം ഡിസംബര്‍ ഇരുപത്തിയൊന്നിന് ലോകം അവസാനിക്കും.മറ്റു കലണ്ടര്‍ പ്രകാരം ലോകം ഇനിയും നിലനില്‍ക്കും. അതുകൊണ്ട് പേടിക്കാനില്ല.എന്നിരുന്നാലും  ലോകാവസാനത്തില്‍ ഉപയോഗിക്കാനുള്ള അത്യാവശ്യ സാധനങ്ങളുടെ വില്പന ലോകത്തിന്‍റെ പല ഭാഗത്തും പൊടിപൊടിക്കുന്നുണ്ടനാണ് വിവരം.അതാണ് ലോകം.

 നാസ വാര്‍ത്ത പുറത്തുവിടുന്നതുവരെ ഇന്ത്യാക്കാര്‍ക്കും പ്രത്യേകിച്ച് കേരളിയര്‍ക്കു അവസാനം നടക്കുമോ എന്ന കാര്യത്തില്‍ തര്‍ക്കമായിരുന്നു. മുത്തശിപത്രത്തിന്‍റെ ജ്യോതിഷപംക്തിയില്‍ ‘പ്രഫസര്‍ ഡോക്ടര്‍ കാര്‍ക്കോടകന്‍’ ലോകാവസാനം ഉടനെ ഉണ്ടാകുമെന്ന് ഊന്നി പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ചൊവ്വയുടെ അപശകുനമുള്ളവര്‍ ബുധനിലെക്ക് മാറി താമസിക്കണമെന്നാണ് അദേഹം പറഞ്ഞിരികുന്നത്.അരീസിന്‍റെ അസുഖമുള്ളവര്‍ ഇനിമുതല്‍ ധൈര്യമായി കോഴി കഴിച്ചുകൊള്ളൂ എന്നൊരു കുറിപ്പും ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. മൊത്തത്തില്‍ നോക്കുമ്പോള്‍ അന്ത്യകാലത്തിന്‍റെ ലക്ഷണങ്ങള്‍ പലതും കാണാനുമുണ്ട്.രാജ്യം രാജ്യത്തിനെതിരെയും ജനം ജനത്തിനെതിരെയും തിരിയുന്നു.ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ വെളുത്തചിരിയും, നരച്ചമുടിയുമായി വെള്ളവസ്ത്രം ധരിച്ച് സമാധാനം പ്രസംഗിക്കുന്നു.ഭരണാധികാരികള്‍ ജനത്തിന്‍റെ കഞ്ഞികുടി മുട്ടിക്കാന്‍ മത്സരിക്കുന്നു.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു എന്നതിന് പകരം വെളിച്ചത്തില്‍ നിന്നു ഇരുട്ടിലേക്ക് നയിക്കുന്നു.അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു.അമ്മ മകള്‍ക്ക് പിമ്പ്‌ ആകുന്നു.പെറ്റമ്മ ചോരകുഞ്ഞിനെ ഉപേക്ഷിക്കുന്നു.നാടുനീളെ കൊലപാതകവും മോഷണവും പിടിച്ചുപറിയും നടക്കുന്നു.നാടിനെ നയിക്കെണ്ടവര്‍ ഉന്മാദവസ്ഥയില്‍ വീണ വായിച്ചു രസിക്കുന്നു.ഇങ്ങനെ മൊത്തത്തില്‍ ലോകാവസാന ലക്ഷണമായി മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഒത്തു വരുന്നുണ്ട്. അതുകൊണ്ട് മായകലണ്ടര്‍ പ്രകാരമുള്ള അവസാനം നടക്കാതിരിക്കാന്‍ വഴിയില്ല.സമയത്തിന് ചിലപ്പോള്‍ മാറ്റം വന്നേക്കാം.

 മാസങ്ങളോളം മാളത്തില്‍ തന്നെ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ഒന്നുമറിഞ്ഞിരുന്നില്ല. കരുതല്‍ശേഖരം തീര്‍ന്നു പുറത്തിറങ്ങിയപ്പോളല്ലെ വിവരം അറിയുന്നത്; കഞ്ഞിക്ക് അരി വാങ്ങണമെങ്കില്‍ നല്ലനേരം നോക്കണം. മണ്ണു തിന്നു വിശപ്പടക്കാനുള്ള വിദ്യകള്‍ ഒന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ അരി തന്നെ ശരണം. പുത്തനച്ചിയുടെ പുരപ്പുറം തുടയ്ക്കല്‍ കഴിഞ്ഞതിനാല്‍ രണ്ടുരൂപ അരി മരിചികയായി തുടരുന്നു. പണംപിരിക്കാന്‍ വീട്ടില്‍ പ്രത്യേകകൌണ്ടര്‍ തന്നെയുണ്ടെന്ന റേഷന്‍ അസോസിയേഷന്‍ ഭാരവാഹിയുടെ ആരോപണം ശരിയായിരുന്നോ എന്നൊരു സംശയം.രണ്ടുരൂപയുടെ അരി തിന്നേണ്ട ഗതികേട് കേരളിയര്‍ക്കു ഇല്ല എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.അപ്പന്‍റെ പുറത്തെ തഴമ്പ് മകന്‍റെ പുറത്തും കാണുമെന്ന് കരുതിയ കേരളിയര്‍ക്കു ഇത് തന്നെ വരണം.ഒരു ഭാഗത്ത് കഞ്ഞികുടി മുട്ടുമ്പോള്‍ മറുഭാഗത്ത് അരികത്തിച്ചും കുഴിച്ചു മൂടിയും നശിപ്പിക്കുന്നു.പാലക്കാടുജില്ലയില്‍ ഏക്കര്കണക്കിന് നെല്‍കൃഷി വെള്ളംകിട്ടാതെ നശിക്കുന്നു.തമിഴ്നാട്ടില്‍നിന്നും കിട്ടേണ്ടവിഹിതം ജലം മേടിച്ചെടുക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.വിഴുപ്പലക്കലും, തമ്മിലടിയും, ഡല്‍ഹിയ്ക്ക് പോക്കും കഴിഞ്ഞ് ജനത്തെ സേവിക്കാന്‍ എവിടെയാണ് സമയം. ജനങ്ങള്‍ എന്താണ് ചെയ്യേണ്ടത്.ഇ എം സ് ഭരണകാലത്ത് കെ സി ജോര്‍ജിനെതിരെ അന്ന് ഖദര്‍ പാര്‍ട്ടിക്കാര്‍  വിളിച്ച മുദ്രാവാക്യം മറന്നുപോയോ ആവോ. മക്രോണിയ്ക്ക് വേണ്ടി ഇറ്റലിയിലേക്ക് പണ്ടത്തെപ്പോലെ വീണ്ടും കപ്പല്‍ അയക്കേണ്ടി വരുമോ സര്‍ക്കാരെ ??/ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയാം....

 നാട്ടില്‍ രൂക്ഷമായ അരിക്ഷാമം നിലനില്‍ക്കുമ്പോള്  ടണ്‍ കണക്കിന് അരി കത്തിച്ചും കുഴിച്ചുമൂടിയും കളഞ്ഞിട്ടു അത്താഴപട്ടിണിക്കാരനോട് സുവിശേഷം പ്രസംഗിക്കുന്ന ഭരണവര്‍ഗം ആര്‍ക്കു വേണ്ടിയാണ് കുഴലൂതുന്നത്.? പൊതുവിപണിയില്‍ അരിവില നാല്പത്തിരണ്ട് എന്ന സത്യം നിലനിക്കുമ്പോള്‍ മുപ്പതില്‍ താഴെയാണ് അരിവില എന്ന് മന്ത്രി നാട്ടുകാരോട് വിളിച്ചുപറയുമ്പോള്‍ നാട്ടില്‍നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്കൊന്നുമറിയില്ലായെന്നു വിളിച്ചു പറയുകയാണ് ചെയ്യുന്നത്.ജനത്തിന്‍റെ പേരില്‍ എല്ലാം ഓസിലടിക്കുനവര്‍ക്ക് എന്തു വില, എന്ത് അരി. മരത്തില്‍ പറ്റിപ്പിടിച്ചു വളരുന്ന ഇത്തിള്‍ പോലെയാണ് ഇക്കുട്ടര്‍.ജനത്തിന്‍റെ ചോരയും നീരും വലിച്ച് തടിച്ചു കൊഴുക്കുന്ന ഇവരാണോ ജനസേവകര്‍.

 ഇരുട്ടില്‍നിന്ന് ഇരുട്ടിലേക്ക്‌ നീങ്ങുമ്പോഴും മന്ത്രി പറയുന്നത് സംസ്ഥാനത്ത് പവര്‍കട്ട് ഇല്ലെന്നാണ്. ഉള്ളത് വെറും ലോഡ്‌ഷെഡിംഗാണ് പോലും. ഇതു തമ്മില്‍ ഫലത്തില്‍ എന്താണ് വിത്യാസമെന്നു ചോദിച്ചാല്‍ സംഗതി കുഴയും.സംസ്ഥാനത്തിന്‍റെ വൈദ്യുതിഉപഭോഗത്തിന് ആനുപാതികമായി പുതിയ ഉറവിടങ്ങള്‍ കണ്ടെത്താനും, ഉള്ളവ വിപുലപ്പെടുത്താനുമാണ് വൈദ്യുതിവകുപ്പ് തന്നെ. ഇക്കാര്യത്തില്‍ എന്താണ് വൈദ്യുതി വകുപ്പ് ചെയ്യുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനായി കേന്ദ്രം നല്‍കിയ കല്‍ക്കരിപ്പാടം പോലും നോക്കാന്‍ ആളില്ലാതെ നഷ്ടപ്പെട്ടു.വളര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്ത് ഗാര്‍ഹികരംഗത്തും വ്യവസായിക രംഗത്തും ഒഴിച്ചുകൂടാന്‍ പറ്റാത്ത അവശ്യസാധനമാണ് വൈദ്യുതി. പുതിയവ കണ്ടെത്താനോ ഉള്ളവയെ വിപുലികരിക്കാനോ ശ്രമിക്കാതെ പരസ്പരം കുറ്റപ്പെടുത്തലും പഴിചാരലും നടത്തി, ജനങ്ങള്‍ വൈദ്യുതി ഉപയോഗിക്കുന്നതാണ് വൈദ്യുതിക്ഷാമം ഉണ്ടാക്കുന്നത് അതുകൊണ്ട് വില കൂട്ടി രക്ഷപെടാം എന്ന മുടന്തന്‍ ന്യായം പറയുന്നത് നാണക്കേടാണ്.ഇന്നത്തെ നിലയില്‍ പറഞ്ഞാല്‍ കേരളത്തിലെ ഏറ്റവും കുത്തഴിഞ്ഞ അവസ്ഥയും; കഴിവുകെട്ട നേതൃത്വവും ഉള്ളത് വൈദ്യുതി വകുപ്പിലാണ്.എന്ത് ചോദിച്ചാലും കഴിഞ്ഞ സര്‍ക്കാരാണ് കുഴപ്പത്തിലാക്കിയത് എന്ന സ്ഥിരം പല്ലവി.കുഴപ്പം മാറ്റാന്‍ അധികാരത്തില്‍ വന്ന നിങ്ങള്‍ക്ക് അവിടെ എന്താ പരിപാടി...?ഇക്കണക്കിനു പോയാല്‍ കേരളിയരുടെ വെള്ളംകുടി കൂടിയതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് കുറവുണ്ടായിട്ടുണ്ട്; അതുകൊണ്ട് മൂത്രത്തിനും അളവ് നോക്കി സെസ്‌ ഏര്‍പ്പെടുത്തണമെന്ന്  പറയുന്ന കാലം വിദൂരമല്ല .

ജനത്തിന്‍റെ പുറത്തു നികുതിഭാരവും വിലക്കയറ്റവും വച്ചുകെട്ടി പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ പ്രസംഗിക്കുന്ന നേതാക്കന്മ്മാരുടെ വിവരങ്ങള്‍ അറിഞ്ഞാല്‍ കൈ തരിക്കും. സാധാരണക്കാരുടെ പുറത്തു വീണ്ടുംവീണ്ടും ഭാരം കെട്ടിവയ്ക്കുന്ന നമുടെ മഹത്തായ ആസൂത്രണക്കമ്മിഷനിലെ പ്രധാന ദിവ്യന്‍; ആലുവാലിയ ഭാവനവായ്പ്പ ഇനത്തില്‍ സര്‍ക്കാരിലേയ്ക്ക് അടയ്ക്കാനുള്ളത് ഒന്നരക്കോടിയോളം രൂപ.നാട്ടിലൊരു കാലിത്തൊഴുത്ത് ഉണ്ടാക്കാന്‍ ലോണ്‍ കിട്ടണമെങ്കില്‍ ജാമ്യം, ഈട്, സ്ഥലം എല്ലാം തീറെഴുതി കൊടുക്കണം.തിരിച്ചടവൊന്നു തെറ്റിയാല്‍ പിന്നെ ജപ്തിയായി കേസും പോല്ലാപ്പും തുടങ്ങുകയായി.ഇവിടെ രാജ്യത്തെയും ജനങ്ങളെയും നന്നാക്കാനിറങ്ങിയിരിക്കുന്ന ദിവ്യന്‍ കോടികള്‍ വായ്പ എടുത്ത് ബാങ്കിനെയും പറ്റിച്ച് ഞെളിഞ്ഞു നടക്കുന്നു. ഇദേഹമാണ് നമ്മുടെ രാജ്യത്തിന്‍റെ ആസൂത്രകന്‍ പിന്നെ എങ്ങനെ നാട് രക്ഷപെടും.

ചോരയും നീരും വലിച്ചെടുക്കുന്ന പരിഷ്ക്കാരങ്ങള്‍,ജനത്തെ കൊള്ളയടിച്ച് സുഖലോലുപതയില്‍ ജിവിക്കുന്ന ഭരണവര്‍ഗം, ഞെക്കിപ്പിഴിച്ചിലിനിടയില്‍ ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ നിസഹായരായ ജനത............അവസാനം ആയിട്ടില്ല കുറച്ചുകൂടി ജീവന്‍ ബാക്കിയുണ്ട്.............മായകലണ്ടറിനു തെറ്റ് പറ്റിയിരിക്കുന്നു............

പിന്മൊഴി:- മുട്ട വിറ്റ് അരിവാങ്ങാന്‍ സര്‍ക്കാര്‍ കുടുംബശ്രീ വഴി വിതരണം ചെയ്ത മുട്ടക്കോഴികളില്‍ അധികവും പൂവന്‍കോഴികളാണെന്ന് വ്യാപക പരാതി.....കുടുംബശ്രീ ജനശ്രീ തര്‍ക്കത്തില്‍ പിടകളെല്ലാം ജനശ്രീയിലേയ്ക്ക് കൂറുമാറിക്കാണും.

14 comments:

  1. "ടപ്പേ "........ ഞാനൊരു തേങ്ങ അടിച്ചിരിക്കുന്നു . അരിക്ക് വിലകൂടിയില്ലയിരുന്നെങ്കില്‍ ഒരു അരിയുണ്ട അടിക്കാമായിരുന്നു ...
    കലക്കി ... മായനും , അലുവലിയയും അരിയും എല്ലാം കൂടെ ചേര്‍ന്ന് ഒരു നോണ്‍ വെജ് ബിരിയാണി പോലുണ്ട്

    ReplyDelete
    Replies
    1. ഈ ബിരിയാണികടയിലെയ്ക്ക് അമൃതംഗമയയ്ക്ക് സ്വാഗതം ...........

      Delete
  2. പൂവന്‍കോഴികളും മുട്ടയിടുന്ന കാലമാണ്..........മാളത്തില്‍ നിന്നും പുറത്തിരങ്ങിയെന്നു തോന്നുന്നു.ആശംസകള്‍...

    ReplyDelete
    Replies
    1. കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം...

      Delete
  3. രാജ്യം രാജ്യത്തിനെതിരെയും ജനം ജനത്തിനെതിരെയും തിരിയുന്നു.ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ വെളുത്തചിരിയും, നരച്ചമുടിയുമായി വെള്ളവസ്ത്രം ധരിച്ച് സമാധാനം പ്രസംഗിക്കുന്നു.ഭരണാധികാരികള്‍ ജനത്തിന്‍റെ കഞ്ഞികുടി മുട്ടിക്കാന്‍ മത്സരിക്കുന്നു.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു എന്നതിന് പകരം വെളിച്ചത്തില്‍ നിന്നു ഇരുട്ടിലേക്ക് നയിക്കുന്നു.അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു.അമ്മ മകള്‍ക്ക് പിമ്പ്‌ ആകുന്നു.പെറ്റമ്മ ചോരകുഞ്ഞിനെ ഉപേക്ഷിക്കുന്നു.നാടുനീളെ കൊലപാതകവും മോഷണവും പിടിച്ചുപറിയും നടക്കുന്നു.നാടിനെ നയിക്കെണ്ടവര്‍ ഉന്മാദവസ്ഥയില്‍ വീണ വായിച്ചു രസിക്കുന്നു.

    ഇങ്ങനെ ഒരു സര്‍ക്കാരുള്ളപ്പോ രാജ്യം ലോകാവസാനത്തെ ഭയക്കേണ്ട കാര്യം ഒന്നും ഇല്ല, നാട്ടുകാരെ അവന്മാര് പട്ടിണിക്കിട്ട് കൊന്നോളും ന്നെ... രണ്ടായാലും മരണം ഉറപ്പ്.

    ReplyDelete
    Replies
    1. മരണം ഒരു യാഥാര്‍ത്ഥ്യമായതിനാല്‍ അത് എങ്ങനെ എന്ന് നോക്കിയാല്‍ മതിയാകും..ഇങ്ങനെയാണേല്‍ റൈനി പറഞ്ഞപോലെ പട്ടിണി മരണം ഉറപ്പാ........

      Delete
  4. സിജു കോഴിക്കോട്‌December 15, 2012 at 11:21 AM

    കുറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വിണ്ടും കണ്ടതില്‍ സന്തോഷം...........

    ReplyDelete
  5. ഇനി എന്നാണവോ ഈ ഫൂമി ഇല്ലാതക്കുക , ഹൊ മായമേ

    ReplyDelete
    Replies
    1. ഒരു പിടിയുമില്ല ഷാജുവേ..........സ്വാഗതം.

      Delete
  6. പ്രതിശേദത്തിന്‍റെ ആക്ഷേപ ഹാസ്യം വരികളും ഒളിയമ്പുകളും കുറിക്ക് കൊള്ളുന്ന കുറിമാനം ആണ് ഈ പോസ്റ്റ്

    ReplyDelete
    Replies
    1. വിലയിരുത്തലിനു നന്ദി പറയുന്നു......

      Delete
  7. വിദ്യധരന്‍സാറെ കലക്കിട്ടുണ്ടു.. ഇതൊക്കെ നമ്മുക്കു ജനങ്ങളിലെക്കു എത്തിക്കണം..
    നമ്മുടെ ആസൂത്രകന്‍ പണ്ടു പറഞ്ഞിട്ടുള്ള ഒരു കാര്യം മറക്കരുതു..
    "കേരളത്തിലേ നെല്‍ വയലുകളെല്ലം നിരത്തണം..കേരളത്തില്‍ അതിന്റെ ആവശ്യമില്ല പോലും"
    കൊള്ളാം അല്ലെ..!! എന്തു മനോഹരമായ ആസൂത്രകന്‍..
    അടിത്തറയില്ലാതെ തൂണുകള്‍ പണിയാന്‍ ശ്രമിക്കുന്ന വട്ടന്മാര്‍..
    കഴിഞ്ഞ സര്‍ക്കാര്‍ അടിത്തറ ഉണ്ടാക്കാന്‍ ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും
    താല്പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തപ്പോള്‍ അതോക്കെ പുച്ഛമായ വാര്‍ത്തകള്‍
    മാത്രമാരുന്നു..ഇപ്പോള്‍ ഇടത്തരക്കാര്‍ അനുഭവുക്കുന്നു പ്രശ്നങ്ങള്‍ അതിന്റെ ഇരിട്ടിയാണു..
    സാമ്പത്തിക അരാജകത്വം എന്നു പറയാം അല്ലാതെ എന്താണു..
    എത്രയും പെട്ടന്നു ഒരു തിരഞ്ഞെടുപ്പു വന്നരുന്നെങ്കില്‍ എവനെയൊക്കെ എങനെലും ചാടിക്കാരുന്നു..
    ഇപ്പോളാണു നമ്മുടെ അണ്ണ ഹസാരെ പറഞ്ഞ ഒരു കാര്യ്ം ഓര്‍മ്മ വന്നെ...
    "ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം വോട്ടു ചെയ്ത ജനങ്ങള്‍ക്കുണ്ടാവണം എന്നു"

    അധര്‍മ്മവും കൊലപാതകവും അഴിമതിയും നിറഞ്ഞു നില്‍ക്കഉന്നിടത്ത് "കലി" നിറഞ്ഞിരിക്കുന്നു..
    ഈ കലി എല്ലാവരിലും നിറയുന്ന കാലത്തു അവതാരം ഉണ്ടാകും അതാണു കല്‍ക്കി..
    അഹങ്കാരവും കൊലപാതകവും നിറഞ്ഞു നില്‍ക്കുമ്പോള്‍ വരും.. കല്‍ക്കി.. അന്തിക്രിസ്തു..
    എന്നൊക്കെ ആളുകള്‍ പറയുന്ന അവതാരം.. അങ്ങനെ കലിയെന്ന അസുരനെ ലോകത്തു നിന്നു പറിച്ചു കളയാന്‍ പറ്റു..
    അന്നാണു ലോകാവസനം.....

    ReplyDelete
    Replies
    1. രാജിവെ എന്തുണ്ട് വിശേഷങ്ങള്‍...കവിതകള്‍ എങ്ങനെ പോകുന്നു..കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം...

      Delete