**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, April 4, 2013

കട്ടിലിനടിയില്‍നിന്നും; ക്യാമറമാന്‍ അപ്പുണ്ണിയോടൊപ്പം..................


 വിദ്യാധരന്റെ വ്യകുലചിന്തകള്‍

 
“ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. നാണക്കേട്. ആര്‍ക്കും ഒന്നും പറയാനില്ലേ” ????

ഓരോ വാക്കിനും മേശമേല്‍, ആഞ്ഞാണ് ഇടിവീഴുന്നത്.പലകകള്‍ക്കിടയില്‍ എഴുന്നുനില്‍ക്കുന്ന ആണിയില്‍ ഇടികൊള്ളുമ്പോള്‍ വീണ്ടുംവീണ്ടും കൈ കുടയുന്നു.പിന്നെയും ഇടിവീഴുന്നു.

      “കഷ്ടപ്പെട്ട് പഠിക്കുന്നവര്‍ വിഡ്ഢികള്‍, കൂട്ടിക്കൊടുത്തോ കൂട്ടിക്കൊടുത്തോ... ചുമ്മാതങ്ങു പറഞ്ഞാല്‍ മതിയല്ലോ, പരിഹാരമായി. ഫ്ഫ്തൂ.........”

അടുത്ത ഇടിക്കു മേശപൊളിയേണ്ട എന്ന് കരുതി ചന്തുസാറ് മേശയെ മുറുകെപ്പിടിച്ചു.എങ്കിലും ഇടിവീണു. മേശപ്പുറത്തിരുന്ന ചായഗ്ലാസ്‌ താഴെവീണു പൊട്ടിച്ചിതറി.

‘സമാധാനമായല്ലോ...... ഫല്‍ഗു നിനക്ക് സമാധാനമായല്ലോ അല്ലേ. ഗ്ലാസ്സിന്‍റെ പത്തുരൂപകൂടി കൊടുത്തിട്ടുപോയാമതി.....കേട്ടോ’

  “ക്ഷമിക്കണം.....”

വലിയ ഒരു മലമറിച്ച ക്ഷീണത്തോടെ ഫല്‍ഗുനന്‍ സാറ് കസേരയിലേക്ക് ചെരിഞ്ഞു. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികള്‍ തുടച്ചു കളഞ്ഞുകൊണ്ട് എല്ലാവരെയും മാറിമാറി നോക്കി.കാര്യമായ പ്രതികരണങ്ങളോന്നുമില്ല.  നഖംകടിക്കുന്ന പി.ടി സാറും, കയ്യില്‍ ക്യൂട്ടക്സ്‌ ഇടുന്ന ക്രാഫ്റ്റ്‌ ടീച്ചറും ഇതൊന്നുമറിഞ്ഞ ഭാവമേയില്ല.തങ്ങളെ രണ്ടാംകിട പൌരന്‍മ്മാരായി കാണുന്നവനൊക്കെ അനുഭവിക്കട്ടെ എന്നൊരു ഭാവം, ആ ഭാവമില്ലായ്മ്മക്കകത്തുണ്ട്. വലിയൊരു കോട്ടുവാവിട്ടുകൊണ്ട് മലയാളംസാര്‍ തന്‍റെ വിയോജിപ്പ് പ്രകടമാക്കി. ബാക്കിയുള്ളവര്‍ ചായകുടി, കോപ്പിനോട്ടം അങ്ങനെപോകുന്നു.

 സ്റ്റാഫ്‌റൂമാണ് സംഭവസ്ഥലം.

ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലെ പാകപ്പിഴനിമിത്തം സിലബസിന് പുറത്തുനിന്നുവന്ന ചോദ്യങ്ങള്‍ക്ക്, ഉത്തരംനോക്കാതെ മാര്‍ക്ക് കൊടുക്കാനാണ് തീരുമാനം. ഫലത്തില്‍ പൂജ്യംമാര്‍ക്ക് കിട്ടിയവനും വെറുതെ കിട്ടുന്നമാര്‍ക്കിന്‍റെ ബലത്തില്‍ജയിക്കും.ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലെ ഗുരുതരമായ കൃത്യവിലോപത്തെ ലഘുകരിച്ച് മാര്‍ക്കുദാനം നടത്തി കുറ്റക്കാരെ രക്ഷപ്പെടുത്തുന്നതിലെ ധാര്‍മികരോഷമാണ്, ഗ്ലാസ്‌പൊട്ടിച്ച് അവസാനിപ്പിച്ചത്. ഫല്‍ഗുനന്‍മാഷിനു ഇതുപതിവാണ്. തനിക്ക് തെറ്റാണെന്നുതോന്നുന്ന കാര്യത്തില്‍ ഇടപെടുക,മേശപ്പുറത്ത് ശക്തിയായി ഇടിച്ചുകൊണ്ട് പ്രതിഷേധിക്കുക,ഒടുക്കം മേശ മറിച്ചോ,ഗ്ലാസ്‌ പൊട്ടിച്ചോ ആയിരിക്കും പ്രതിക്ഷേധം അവസാനിക്കുക. മാഷ്‌ പറഞ്ഞ കാര്യങ്ങള്‍ വളരെശരിയാണ്. നിരവധികുട്ടികളുടെ ഭാവിയെബാധിക്കുന്ന ഗുരുതരമായ കുറ്റത്തെ മാര്‍ക്കുദാനം നടത്തി പരിഹരിച്ചു. ഫലമോ മറ്റു സിലബസില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഇങ്ങനെ ദാനംകിട്ടിയ മാര്‍ക്കുമായി വരുന്നവരോട് മല്‍സരിക്കേണ്ടിവരുന്നു.കൃത്യവിലോപംകാണിച്ചവര്‍ക്കെതിരെ എന്തുനടപടിയെന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഇങ്ങനെയാണെങ്കില്‍ എങ്ങനെ നമ്മുടെ അക്കാദമിക്‌ നിലവാരും ഉയരും.മാഷ്‌ പറയുന്നതുപോലെ,ഇവിടെ ഇതേ നടക്കു..

 ഹും.. ഒരുത്തനും അനക്കമില്ലേ?.

 “അല്ല,മാഷേ ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം.വരൂ നമുക്ക്‌ ഗണേഷ്‌പ്രശ്നം ചര്‍ച്ചചെയ്യാം. അടികൊടുത്തത് ആര് ? ആണോ, പെണ്ണോ?കാമുകിയുമായി ചിലവിട്ട രണ്ടു മണിക്കൂറില്‍ എന്തുസംഭവിച്ചു... ഇതിനെക്കുറിച്ചൊക്കെ ചര്‍ച്ചയാവാം,വേണമെങ്കില്‍ ഇരുന്നും കിടന്നും ചര്‍ച്ചിക്കാം.കാമുകിഅയച്ച മെസേജിനെക്കുറിച്ചു വേണമെങ്കില്‍ ഒരു പഠനം തന്നെനടത്താം.അല്ലാതെ മാര്‍ക്കുദാനം കുന്തം?? ഏതായാലും ഞാനിതിനെക്കുറിച്ചു FBയില്‍   നാല് പോസ്റ്റിടും, നാലാള് അറിയട്ടെ.”

പുതിയ നിയമനമാണ് അതുപറഞ്ഞത്.ലാപ്‌ടോപ്പ് കേന്ദ്രികൃതമായ പുതിയ അധ്യാപനശൈലിയില്‍ പ്രതികരണം ഫേസ്ബുക്കിലൂടെയാണ്..നല്ലതുതന്നെ. എല്ലുവിഴുങ്ങിയ പട്ടി ഇരിക്കുന്നതുപോലെ, ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നതിനെക്കാളും നല്ലതാണ്; തന്നാലായത് ചെയ്യുന്നത്.  

 ‘അതിനു  FB-യില്‍ മാഷ്‌ എന്നാ ചെയ്യും. FB -യില്‍ ഇപ്പൊ പോസ്റ്റും ഇടാന്‍ തുടങ്ങിയോ?? ബാങ്കുകാരിപ്പോ ആ പണിയും തുടങ്ങിയോ??...’

 ‘എന്‍റെ മാഷേ FB എന്നാല്‍ ഫെഡറല്‍ബാങ്കല്ല, ഫേസ്ബുക്കാണ് ഉദേശിച്ചത്.. ഇന്റര്‍നെറ്റ്‌, കമ്പ്യുട്ടര്‍, ഫേസ്ബുക്ക് അങ്ങനെ അങ്ങെനെ..... ,,’

   ‘ഉവ്വ് ഉവ്വ്..... ഞാന്‍ ചുമ്മാ ചോദിച്ചെന്നെ ഉള്ളു....’

പഴയ തലമുറയിലെ അവശേഷിക്കുന്ന കണ്ണിയായ മലയാളം മാഷിനു ഇതൊക്കെ പുതിയ അറിവാണ്.

  പറഞ്ഞപോലെ ഇതു നമ്മുടെ മരുമകളെയും ബാധിക്കുമല്ലോ.അവളും ഇപ്രാവശ്യം പരീക്ഷ എഴുതിയിരിക്കുകയാണ്.മാര്‍ക്കുദാനം എന്ട്രന്സിനെ ബാധിക്കുമോ ആവോ.ചോദിക്കണം.

മുറ്റത്ത്‌ എത്തിയപ്പോഴേ അകത്തെ സംസാരം കേള്‍ക്കാം,പരീക്ഷ കഴിഞ്ഞു ആള്‍ എത്തിയിട്ടുണ്ട്.നല്ല ചര്‍ച്ച നടക്കുന്നുണ്ട് ഇതുതന്നെ ആയിരിക്കും വിഷയം. പിള്ളേരല്ലേ വേറെയെന്തു കാര്യംപറയാന്‍.

 “ഇതു ചീറ്റിംങ്ങാണ് രണ്ടുവശത്തും ന്യായംകാണും. പക്ഷെ അതിനിടയില്‍ കുട്ടികള്‍ എന്തുപിഴച്ചു. ഇവര്‍ക്കൊക്കെ ഓരോ പ്രോബ്ലം ഉണ്ടാക്കിയാല്‍ മതിയല്ലോ, ഒടുക്കം പത്രത്തില്‍ ഒരു പ്രസ്താവനയും പ്രശ്‌നം പരിഹരിച്ചു. പക്ഷെകുട്ടികള്‍ക്ക് പരീക്ഷ നല്ല രീതിയില്‍ എഴുതാന്‍ കഴിയുമോ?

 ആന്റി പറയൂ, ഇതു ശരിയാണോ ??കുട്ടികളുടെ ഭാവിയെപ്പറ്റി ആരെങ്കിലും ചിന്തിച്ചോ?? അവര്‍ക്ക് മറ്റു കുട്ടികളുടെ മുഖത്ത് എങ്ങനെ നോക്കാന്‍ പറ്റും.അവരുടെ ഫ്യൂച്ചറിനെ  ഇതു ബാധിക്കില്ലേ?? .....”

       “ഹലോ അങ്കിള്‍......”

ആ.... മോളെപ്പോ വന്നു... മോള് പറഞ്ഞതാ ശരി...... മറ്റുകുട്ടികളുടെ ഭാവിയെക്കരുതിയെങ്കിലും ഈ മാര്‍ക്ക് ദാനം ഒഴിവാക്കേണ്ടതായിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച്‌ ചര്‍ച്ച നടത്തി പിരിഞ്ഞതേയുള്ളൂ.

      ഏതിനെക്കുറിച്ച്............?

പ്ലസ്‌ടു പരീക്ഷയുടെ മാര്‍ക്കുദാനത്തെക്കുറിച്ച്. അതല്ലേ, മോള് ഉദേശിച്ചത്??.

ഹേയ്..... നെവര്‍, ഞാനതല്ല ഉദേശിച്ചത്?? ഞാന്‍ കുട്ടന്‍റെ കാര്യമാണ് പറഞ്ഞത്.

   ഏതു കുട്ടന്‍റെ......................??

അങ്കിള്‍ ഒന്നും അറിയുന്നില്ലേ....? നമ്മുടെ ഗണേഷ്‌ മന്ത്രിക്കും ഭാര്യക്കും ഇടയില്‍ വിഷമിക്കുന്ന കുട്ടന്‍>, അവരുടെ മോന്‍, അവന്‍റെ പരീക്ഷ കുളമായില്ലേ......

ഓ..... ആ കുട്ടന്‍. ഞാനതു മറന്നു. അല്ല മോളുടെ പരീക്ഷയൊക്കെ, എങ്ങനെയിരുന്നു??

   നന്നായിരുന്നു.. എങ്കിലും ബാക്ക് സപ്പോര്‍ട്ട് കുറവായിരുന്നു.

   അതെന്താ ട്യുഷന്‍ ഇല്ലായിരുന്നോ....

   ഞാന്‍ ചെയറിന്‍റെ കാര്യമാണ് ഉദേശിച്ചത്...

ഉവ്വ്, (ദൈവമേ........ ഇത്തിരി പോന്നതിന്‍റെയൊക്കെ വാക്കുകള്...)

   പിന്നെ അങ്കിള്‍ പുതിയ സിനിമകള്‍ വല്ലതും കണ്ടിരുന്നോ??പരീക്ഷ കാരണം ഒന്നുമങ്ങു കാണാന്‍ പറ്റിയില്ല..

    ഇല്ല ഞാനങ്ങനെ സിനിമയൊന്നും കാണാനാറില്ല.

“ആന്റി, നല്ല പടങ്ങള്‍ കാണാന്‍ അങ്കിളിനോട് പറയൂ..


     അതിപ്പോ......

“അങ്കിളിനറിയാമോ ചരിത്രത്തെ മിത്തുവല്ക്കരിച്ചും അങ്ങനെ എല്ലാ പ്രഹസനങ്ങളെയും ഗ്രാന്‍ഡ്‌പാരഡിയാക്കിയുള്ള ഒരു എബ്സര്‍ഡിറ്റി കൊണ്ടാണ് മിക്ക സംവിധായകരും ഇപ്പോള്‍ ചിത്രശരീരത്തെ കൊഴുപ്പിക്കുന്നത്. കാലഘട്ടത്തെ അരകല്ലും ആട്ടുകല്ലുമാക്കി ബിംബവത്കരിക്കുന്ന നവകൊളോണിയല്‍ വിഭവങ്ങളും,സമുദായങ്ങളെ വ്യാക്രവത്ക്കരിക്കുന്ന നിറക്കാഴ്ചകളും ചേര്‍ത്ത് സമൂഹമധ്യത്തിലേക്ക് വിളമ്പുന്ന ഇപ്പോഴത്തെ ചിത്രഭാഷ്യങ്ങള്‍ക്ക് പുളിപോയ മോരിന്‍റെ വിലയെ കല്പ്പിക്കാനാവൂ.എങ്കിലും നിരന്തരം നിഷേധിക്കുന്ന താര ശരീരങ്ങളുമായി ചെറുപ്പക്കാര്‍ അഭ്രപാളികളില്‍ നിറയുമ്പോള്‍ മസ്തിഷ്ക്കത്തില്‍ അനുഭവപ്പെടുന്ന പ്രക്ഷുബ്ധമായ ഒരു തിളച്ചുമറിയല്‍ നമ്മളെ പിന്നെയും പിന്നെയും അടിമകളാക്കുന്നു....”

ഹോ,..എന്തൊരു ശക്തമായ ഭാക്ഷ..... മോളിതൊക്കെ എവിടുന്നു പഠിച്ചു.

“ഇത്തരം ഭാഷകള്‍ കാലഘട്ടത്തിന്‍റെ അനിവാര്യതയാണ് അങ്കിളേ....”

ഹോഹോ.. അതൊക്കെ പോകട്ടെ, നമുക്ക് അതല്ല അറിയേണ്ടത് പരിക്ഷ  എളുപ്പമായിരുന്നോ..?? റാങ്ക് കിട്ടുമോ??

“റാങ്കോ അതൊക്കെ വെറും ആപേക്ഷികം മാത്രം.അനുഭവങ്ങളാണ് ഗുരു.പരീക്ഷയൊക്കെ വെറും പകര്‍ത്തി എഴുത്തല്ലേ. പകര്‍ത്തിഏഴുത്തിലൊക്കെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു”.

എന്നാലും എത്ര ശതമാനം കിട്ടും. കഴിഞ്ഞ തവണ എങ്ങനെയായിരുന്നു??

“അങ്കിള് വീണ്ടും ഫ്യൂഡല്‍ മാടമ്പിയാകുന്നു.

ശതമാനത്തിലോന്നും കാര്യമില്ല. സപ്ലിയിലാണ് കാര്യം. അതിനു ഇനിയും സമയമുണ്ടല്ലോ. ആപേക്ഷികമായി പറഞ്ഞാല്‍ ലാങ്ഗുവേജ് പോയി. സബ്ജക്റ്റ്‌ കിട്ടിയില്ല. എന്നാലും പേടിക്കാനില്ല. ഇനിയും ചാന്‍സ്‌ ഉണ്ട്.”

രമണിയെ..... ഒരു ഗ്ലാസ്‌ സംഭാരം എടുത്തോളൂ....

  ചുരുക്കത്തില്‍ മോര് ഇനിയും പുളിക്കാനുണ്ട് എന്നര്‍ത്ഥം..അവനവനെ ബാധിക്കുന്ന കാര്യങ്ങളില്‍പ്പോലും ആശങ്കജനിപ്പിക്കുന്ന തരത്തിലുള്ള പിന്മാറ്റം.എന്നാല്‍ തീര്‍ത്തും അനാവശ്യമായ കാര്യങ്ങളെ മഹത്വ വല്ക്കരിക്കാനുള്ള ശ്രമങ്ങള്‍. അനാവശ്യകാര്യങ്ങളെ അത്യാവശ്യകാര്യങ്ങളായി അവതരിപ്പിക്കാനുള്ള ഉത്സാഹം.മലയാളിയുടെ ലക്ഷ്യങ്ങളും ചിന്തകളും ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു.

  ചര്‍ച്ചചെയ്യപ്പെടെണ്ടതും കാലികപ്രസക്തിയുള്ളതുമായ വിഷയങ്ങളെ മനപൂര്‍വ്വം തമസ്ക്കരിച്ചുകൊണ്ട് ആവശ്യമില്ലാത്തതും ചവച്ചുതുപ്പിയതുമായ എച്ചില്‍കഷണങ്ങളെ അജമാംസരസായനം എന്നപേരില്‍ വിളമ്പുന്ന ഏര്‍പ്പാടാണ് കാലഘട്ടത്തിന്‍റെ അനിവാര്യതയായി ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്. വ്യക്തികേന്ദ്രികൃതമായ വൈകാരിക വിഷയങ്ങളില്‍ അമിതപ്രാധന്യം കൊടുത്തുകൊണ്ട് ജനകിയ വിഷയങ്ങളെ മുക്കികളയുന്ന അല്ലെങ്കില്‍ നിസ്സാരവല്ക്കരികുന്ന രീതിയാണിത്. ഗണേഷ്കുമാര്‍ യാമിനി വിവാദം എല്ലാവരും ആഘോഷിച്ചപ്പോള്‍ മറ്റു പല പ്രസക്തമായ്‌ വാര്‍ത്തകളും തഴയപ്പെട്ടു.ഒരാളുടെ കുടുംബപ്രശ്നത്തെ എക്സ്ക്ലുസീവും, ബ്രേക്കിംങ്ങായും മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ നിരവധിആളുകള്‍ക്ക് സഹായകമാകുന്ന മറ്റു സുപ്രധാനവാര്‍ത്ത‍കള്‍ മുങ്ങിപ്പോയി. മഞ്ഞവാര്‍ത്തകള്‍ക്ക് മലയാളിയുടെ മനസ്സിലുള്ള സ്ഥാനം ഏറ്റവും മുകളിലാണെന്ന് വീണ്ടുംതെളിയിക്കപ്പെട്ടു.അല്ലെങ്കില്‍ നിങ്ങള്‍ക്കു ഇതുമതി എന്നു മാധ്യമങ്ങള്‍ സ്വയം തീരുമാനിച്ചു.

 നമ്മുടെ രാജ്യത്തുള്ള ക്യാന്‍സര്‍രോഗികള്‍ക്ക് ആശ്വാസം പകരുന്ന  സുപ്രീംകോടതി വിധിയെപ്പറ്റി പാശ്ചാത്യമാധ്യമങ്ങള്‍വരെ ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങള്‍, മന്ത്രി ചെറ്റപൊളിക്കാന്‍പ്പോയ കഥ; അങ്ങാടിപ്പാട്ടാക്കുന്ന തിരക്കിലായിരുന്നു. അടിവാങ്ങി ചീര്‍ത്ത മുഖങ്ങളും,ഭാര്യയെ കുനിച്ചുനിറുത്തി ഇടിച്ചകഥകളും തല്‍സമയംവിളമ്പി മലയാളിയുടെ മനസ്സുനിറച്ചു നമ്മുടെ മാധ്യമങ്ങള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ നമ്മുടെ ചാനലുകളില്‍ വരാനുള്ള മറ്റൊരു ബ്രേക്കിംഗ്; ഗണേഷ്കുമാര്‍ യാമിനി, തല്ലുനടന്ന ദിവസം ഏറ്റവുംകൂടുതല്‍ മലയാളികള്‍  കണ്ടത് തങ്ങളുടെ ചാനലാണ് എന്ന വാര്‍ത്തയായിരിക്കും. തൊട്ടടുത്ത ചാനല്‍ ദേ..ഇത്രയും താഴെയാണ് എന്നുകാണിക്കുന സ്വയംനിര്‍മ്മിത ഗ്രാഫുകളും ഉയര്‍ത്തിക്കാണിക്കും. സ്വസ്ഥം. ഇതാണ് ഉയര്‍ന്ന ആസ്വാദനനിലവാരം ഉണ്ടെന്നുപറയുന്ന മലയാളിയെ അളക്കാനുള്ള അളവുകോല്‍.

രാജ്യത്തെ ലക്ഷക്കണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് തുണയായി ഒരു ആഗോള മരുന്നുഭീമനെതിരെ സുപ്രീംകോടതി നടത്തിയ വിധിയെക്കുറിച്ച് ഇവിടെ ഒരു ചര്‍ച്ചയും നടന്നില്ല.മുന്‍തീരുമാനപ്രകാരം ഇതിനെക്കുറിച്ച്‌ നടത്താനിരുന്ന ചര്‍ച്ചകള്‍പോലും കുടുംബവഴക്ക് ലൈവ് കൊടുക്കാന്‍ വേണ്ടിമാത്രം നമ്മുടെ ദ്രെശ്യമാധ്യമങ്ങള്‍ ഒഴിവാക്കി.

രക്താര്‍ബുദചികിത്സയ്ക്കുള്ള 'ഗ്ലിവക്' എന്ന മരുന്നിന് കുത്തകാവകാശം നിഷേധിച്ചതിനെതിരെ സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ 'നൊവാര്‍ട്ടിസ്' നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

അര്‍ബുദചികിത്സയില്‍ തങ്ങളുടെ ഔഷധങ്ങളുടെ 'തനിപ്പകര്‍പ്പായ' വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്നതില്‍നിന്ന് ഇന്ത്യന്‍കമ്പനികളെ തടയണമെന്ന നൊവാര്‍ട്ടിസിന്‍റെ ആവശ്യം ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജനാ പ്രകാശ് ദേശായ് എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. ഈ വിധിയോടെ അര്‍ബുദചികിത്സയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ജനറിക് മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യന്‍ മരുന്നുകമ്പനികള്‍ക്ക് സാധിക്കും.

ആഗോളതലത്തില്‍ത്തന്നെ മരുന്നുകമ്പനികള്‍ ഉറ്റുനോക്കിയിരുന്നതാണ് ഈ കേസിലെ വിധി. സുപ്രീംകോടതിവിധിയെ സന്നദ്ധസംഘടനകളും ഇന്ത്യന്‍ മരുന്നുകമ്പനികളും സ്വാഗതം ചെയ്തു. ചരിത്രവിധിയെന്നാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ആനന്ദ് ശര്‍മ വിശേഷിപ്പിച്ചത്. പാവപ്പെട്ട രോഗികള്‍ക്ക് അനുകൂലമായ വിധിയാണിതെന്ന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അലയന്‍സും ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനും അഭിപ്രായപ്പെട്ടു.
       നൊവാര്‍ട്ടിസിന്റെ 'ഗ്ലിവക്' മരുന്നിന്‍റെ ഒരുമാസത്തെ ഡോസിന് 1,20,000 രൂപയിലേറെയാണ് വില. എന്നാല്‍ ഇതേ ഗുണങ്ങളുള്ള ഇന്ത്യന്‍ കമ്പനികളുടെ മരുന്നിന് പതിനായിരത്തോളം രൂപ മാത്രമേയുള്ളൂ. കമ്പനിക്ക് ഈ മരുന്നിന്റെ കുത്തകാവകാശം ലഭിച്ചിരുന്നുവെങ്കില്‍ അത് രാജ്യത്തെ അര്‍ബുദചികിത്സയില്‍ വന്‍പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു. ഇത്തരത്തില്‍ സുപ്രധാനമായ ഒരു വിധിയെയാണ്  പൊതുസമൂഹത്തിനു നേരെ കണ്ണുംകാതും തുറന്നുവച്ചു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെന്നു സ്വയംവിളിക്കുന്ന നമ്മുടെ ദ്രശ്യമാധ്യമങ്ങള്‍ അവഗണിച്ചത്. ജനകിയശബ്ദമെന്നു പറയുന്ന നമ്മുടെ മാധ്യമങ്ങള്‍, ജനപക്ഷത്തെക്കാള്‍ കൂടുതല്‍ തങ്ങളുടെ സ്വകാര്യ അജണ്ടകളും,സ്പോണ്‍സേര്‍ട് പരിപാടികളും കാണാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു എന്നതാണ് വാസ്തവം.ഒരു വ്യക്തിയുടെ കുടുംബജിവിതത്തിലെ അസ്വാരസ്യങ്ങളെപ്പറ്റി ഇത്രയും പ്രാധാന്യത്തോടെ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതിനു പിന്നിലുള്ള മാധ്യമധര്‍മ്മം എന്താണാവോപോലും? മറ്റൊന്ന്  തിരെഞ്ഞെടുക്കാനുള്ള സാധ്യതകള്‍പോലും ഇല്ലാതാക്കികൊണ്ട് തങ്ങളിട്ടുതരുന്നതുകണ്ടു സായൂജ്യമടഞ്ഞോ എന്നരീതിയിലുള്ള ഒരു അടിമത്തം ഇതിലൂടെ അറിയാതെ സ്രഷ്ടിക്കപ്പെടുന്നു. മലയാളിയുടെ സംവേദനക്ഷമത അത്രയ്ക്ക് തരംതാഴ്ന്നു എന്നതിന്‍റെ തിരിച്ചറിവാണോ ഇതു സൂചിപ്പിക്കുന്നത്. അതോ പാടിപ്പതിഞ്ഞ മാധ്യമസിണ്ടിക്കേറ്റിന്‍റെ ജനിതകമാറ്റമോ......

 

9 comments:

  1. പങ്കജ്April 4, 2013 at 7:43 AM

    മാധ്യമങ്ങള്‍ പുഴുങ്ങിതരുന്നത് മാത്രം തിന്നാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.മാധ്യമ സിണ്ടികെറ്റ്‌ എന്ന പ്രയോഗം ചില കാര്യങ്ങളില്‍ എങ്കിലും ശരിയാണ്.....

    ReplyDelete
  2. അവതരണം നന്നായിരിക്കുന്നു.കൊച്ചുപിച്ചടക്കം എല്ലാവര്ക്കും എരിവും പുളിയുമാണാവശ്യം...

    ReplyDelete
  3. റാങ്കോ അതൊക്കെ വെറും ആപേക്ഷികം മാത്രം.അനുഭവങ്ങളാണ് ഗുരു.പരീക്ഷയൊക്കെ വെറും പകര്‍ത്തി എഴുത്തല്ലേ. പകര്‍ത്തിഏഴുത്തിലൊക്കെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു”.

    ഈ dialog കലക്കി. ഇനി നാട്ടുകാരും വീട്ടുകാരുംചോദിച്ചാൽ മറുപടി ഇത് തന്നെ കൊടുക്കാം

    http://velliricapattanam.blogspot.in/2013/03/blog-post.html

    ReplyDelete
  4. ബിനു ജോണ്‍April 4, 2013 at 1:31 PM

    കെട്ടിമറിയാലും,ചുറ്റിപ്പിടിക്കലിനും ഇടയില്‍ മലയാളിയുടെ ബൌദ്ധികനിലവാരം താഴേക്ക്‌ വീണത്‌ മാധ്യമങ്ങള്‍ മുതലാക്കുന്നു.വാര്‍ത്തകളെക്കാള്‍ മലയാളി ഇഷ്ടപ്പെടുന്നത്.ഗോസിപ്പുകള്‍ ആണ്.അരിക്ക് വിലകൂടിയാലും ഡീസല്‍ വില കൂട്ടിയാലും നമുക്കൊന്നുമില്ല.പക്ഷെ ഐശ്വര്യ വീണ്ടും ഗര്‍ഭണിയാണെന്ന് കേട്ടാല്‍,സച്ചിന്‍ നൂറടിചെന്നു കേട്ടാല്‍ നമുക്ക് ഇരിക്കപ്പൊറുതിയില്ല.

    ReplyDelete
  5. മലയാളിയുടെ മാനസികനില ഇക്കിളിക്കൂട്ടിലിറക്കി വെച്ചതില്‍ ചാനലുകള്‍ക്ക് ഉള്ള പങ്ക് അനിഷേധ്യ്യം തന്നെ.

    പീഡനങ്ങളും വാണിഭങ്ങളും ഉപ്പും മുളകും വിതറി ഇത്രമേല്‍ ആഘോഷമാക്കി കുടുംബ സദസുകളില്‍ യാതൊരു ഉളുപ്പുമില്ലാതെ വിളമ്പുന്നവര്‍ തകര്‍ക്കുന്നത് ഇന്നലകളില്‍ ലോകത്തിന്റെ മുഴുവന്‍ പ്രശംസക്കു പാത്രമായ പുരോഗമന ചിന്താ സരിത്രികളുടെ അടുത്ത തലമുറയുടെ മാനസിക ആരോഗ്യവും ഒരു സമൂഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയും മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയുമാണ്

    ReplyDelete
  6. മഞ്ഞപ്പത്രങ്ങളെക്കാള്‍ തരം കുറഞ്ഞ മാദ്ധ്യമപ്രവര്‍ത്തനം

    (ഇങ്ങനെ രസകരമായ രീതിയില്‍ കാര്യങ്ങളവതരിപ്പിക്കാനുള്ള കഴിവ് അസൂയാവഹം തന്നെ കേട്ടോ)

    ReplyDelete
  7. ആളുകളുടെ മനം കവരുന്ന വാര്‍ത്തകള്‍
    -ഇതായിരിക്കും മധ്യമപ്രഹേലികള്‍ക്കു പറ്റിയ പരസ്യം

    ReplyDelete
  8. എന്ന് മാധ്യമങ്ങൾ വാർത്തകൾ സൃഷ്ട്ടിക്കുകയാണ് അതിനു വേണ്ടി അവർ 'മാമ' പണി വരെ ചെയ്യുന്നു
    മാധ്യമ ധർമം നിറവേറ്റുന്നതിൽ അവർ വീഴ വരുത്തുന്നു ജങ്ങല്ക്ക് മാധ്യമങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു

    ആക്ഷേപ ഹാസ്യത്തിളുടെ അവതരിപ്പിച്ചത് അടിപൊളി
    ഞാൻ ആദ്യമായാ ഈ വഴിൽ വരുന്നത് ഇനിമുത്തൽ ഉണ്ടാകും

    ReplyDelete
  9. "ഞാൻ കുട്ടന്റെ കാര്യമാണ് പറഞ്ഞത്"
    നല്ല നർമ്മം, പ്രസക്തിയുള്ള ചിന്തകൾ...

    ReplyDelete