**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, July 25, 2013

ഡാന്‍സ്ബാറില്‍ പണിയുണ്ട്; ഇപ്പൊ അപേക്ഷിക്കാം.


വിദ്യാധരന്റെ വ്യാകുലചിന്തകള്‍
  ഭഗവാനേ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കണേ... നടന്നാല്‍ തിരിച്ചു വന്നിട്ട് രണ്ടുതേങ്ങാ ഉടയ്ക്കുന്നതായിരിക്കും...സംഗതി നടന്നില്ലേല്‍ പ്രാക്കും തെറിവിളിയും നിശ്ചയം. എല്ലാം കാണാനും കേള്‍ക്കാനും നീയിങ്ങനെ മിണ്ടാതിരുന്നുതരുന്നതാണ് ഈയുള്ളവന്‍റെ ഏക ആശ്രയം. പ്രമോഷന്‍റെ കാര്യമാണ് എ.ഇ.ഒ ഓഫീസുവരെ പോകണം. കഴിഞ്ഞ തവണത്തെ പിക്കറ്റിങ്ങിനുപോയി പോലീസിന്‍റെ തല്ലുകൊണ്ട പാട് ചന്തിയിലുള്ളതുകൊണ്ട് യൂണിയന്‍കാരുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. ഇനിയിപ്പോ ഓഫീസറുടെ കനിവാണുവേണ്ടത്. ബസുപിടിക്കാന്‍ തെല്ലു വേഗത്തില്‍ നടന്നു. അപശകുനങ്ങളോന്നും മുന്നില്‍വന്നുപെടാതിരുന്നാല്‍ മതിയായിരുന്നു. ഓ,, പ്രാര്‍ഥനകേട്ടു ശുഭലക്ഷണം. എതിരെവരുന്നത് വെട്ടിരുമ്പ് കാര്‍ത്യായനിയാണ്; നല്ല ഐശ്വര്യമുള്ള കണി.....കാര്‍ത്യാനിയെന്ന, കാത്തു എന്നെനോക്കി പുഞ്ചിരിതൂകിയാണ് വരുന്നത്...ഒന്നുകില്‍ കാശു പോകും അല്ലെങ്കില്‍ മാനംപോകും.... ഇന്നിവിടെ വല്ലതും നടക്കും.ഒരു ‘എച്ചുസ് മീ’ അടിച്ചു കടന്നുപോകാമെന്നുകരുതിയതാണ്. അപ്പോഴേ വിളി വന്നു..

  മാഷേ,,,,,

    ഓ,,,,,എന്നാ കാത്തു....

      ഒന്നു നിന്നെ,,,,, ഒരു കാര്യം ചോദിക്കാനാ..

ഭഗവാനെ കുടുങ്ങിയോ..ഇതിപ്പോ വിടുന്ന ലക്ഷണമില്ല.നാട്ടുകാരേങ്ങാനും കണ്ടാല്‍ പുതിയ പറ്റുതുടങ്ങിയതാണെന്ന് വിചാരിക്കും..രമണിയും പിള്ളേരും ഇപ്പൊ ഇങ്ങെത്തും. ഇതിയാന്‍ നേരെത്തെ ഇറങ്ങിയത്‌ ഇതിനാണെന്നു അവള്‍ക്കെങ്ങാനും തോന്നിയാല്‍ ഇന്നു വീട്ടില്‍ക്കേറ്റം ഉണ്ടാകില്ല. ശുഭാലക്ഷണം അപലക്ഷണമാകുമെന്നാ തോന്നുന്നത്.

 അതേ കാത്തു,,, എനിക്ക് ഇന്നല്‍പ്പം തിരക്കുണ്ട്‌. എ. ഇ. ഒ ഓഫീസ് വരെ പോകാനുണ്ട്..

  അതിനു മാഷ്‌ പൊയ്ക്കോ,, എന്‍റെകൂടെ പോരണം എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ..ഉവ്വോ.ഒരു കാര്യം അറിയാനാ മാഷേ, നമ്മക്ക് അക്ഷരാഭ്യാസം കുറവാണെന്ന് മാഷ്ക്ക് അറിയാല്ലോ......   കാര്യം നാട്ടുകാര്‍ക്കൊക്കെ കാത്തുവിനെവേണം പക്ഷെ രാത്രിയിലാണെന്നു മാത്രം. പകല് ഒരുത്തനും കണ്ടഭാവം നടിക്കില്ല. എന്നാ രാത്രിയായാലോ..? ഈ മന്യന്മാരൊക്കെ, കാത്തൂ; ചക്കരെ, പൊന്നേ, മുത്തേ എന്നൊക്ക വിളിച്ചുകൊണ്ടു വാതിലില്‍ മുട്ടുതുടങ്ങും.പരിപ്പുവടയും പക്കാവടയുമായി രാത്രിവരുന്ന നാറികള്‍, പകലെന്തെങ്കിലും ഒരാവശ്യത്തിന് വിളിച്ചാല്‍ കണ്ടഭാവം നടിക്കില്ല. ഫ്പൂ........അതുപോട്ടെ...മാഷ്‌ ഇതൊന്നു നോക്കിക്കേ ഇന്നലെ കടേന്നു മീന്‍പൊതിഞ്ഞുകൊണ്ടുവന്ന കടലാസാ..ഇതൊന്നു വായിച്ചേ ഇതില്‍ പറഞ്ഞിട്ടുള്ള പണി നമുക്കുകിട്ടുമോ മാഷേ,,, വായിച്ചിട്ട് എനിക്കത്ര മനസിലായില്ല. നമ്മളൊക്കെ ഓള്‍ഡല്ലേന്ന്..

 കാത്തു; നാലായി ചുരുട്ടി മടക്കിയ് ഒരു കടലാസുകഷണം ബ്ലവുസിനുള്ളില്‍ നിന്നും പുറത്തെടുത്തു. നിവര്‍ത്തിയപ്പോള്‍ ആകെയൊരു മീന്‍ മണം. അതൊരു പരസ്യമാണ്. ബോംബയില്‍ പുതിയതായി ആരംഭിക്കുന്ന ഡാന്‍സ് ബാറിലേക്ക് മലയാളിസ്ത്രീകളെ ആവശ്യമുണ്ട്. മേഖലയില്‍ മുന്‍പരിചയമു ള്ളവര്‍ക്ക് മുന്‍ഗണന, പ്രായം ഇരുപതിനും  മുപ്പത്തിയഞ്ചിനും ഇടയില്‍ ആളുകളെ ആകര്‍ഷിക്കാനുള്ള കഴിവ് ഇവയാണ് യോഗ്യത...

 എന്താ മാഷേ, ഈ പണിക്ക് അപേക്ഷിച്ചാല്‍ കിട്ടുമോ..മാഷ്ക്ക് അറിയാല്ലോ എന്‍റെകാര്യം. മകളോരുത്തി ഉണ്ടായിരുന്നതിനെ, എന്നേപ്പോലെ ആകല്ലല്ലോയെന്നു കരുതി, കോണ്‍വെന്റില്‍ നിറുത്തിയാണ് പഠിപ്പിച്ചത്. അവളുടെ കല്യാണം കഴിഞ്ഞതോടെ അവള്‍ക്കിപ്പം അമ്മയെ വേണ്ട. അമ്മ ദുര്‍നടപ്പുകാരിയാതുകൊണ്ട് ഞാനങ്ങോട്ടു ചെല്ലുന്നത് അവള്‍ക്കും ഭര്‍ത്താവിനും ഇഷ്ടമല്ല.കുട്ടികളുടെ ഭാവിയെ അതു ബാധിക്കും പോലും.. അവസാനകാലത്ത് ആരും നോക്കാനുണ്ടാവില്ലായെന്നു ഉറപ്പായിമാഷേ.. തൊഴിലില്‍നിന്നു പഴയ വരുമാനമൊന്നുമില്ല..കോളേജ് കുട്ട്യോളൊക്കെ ഇപ്പൊ പൈസ കൊടുത്താല്‍ വരാന്‍ റെഡിയാണത്രെ.പഴയ പറ്റുകാരോക്കെ പുതിയ താവളംതേടി പോയിത്തുടങ്ങി. പിന്നെ വല്ലവനും വഴിതെറ്റിവന്നാലായി. വല്ല കൂലിപ്പണിക്കും പോകാമെന്നുവെച്ചാല്‍ ഒരുത്തനും ജോലിക്ക് വിളിക്കില്ല. കണ്ട വേശ്യയെയൊക്കെ ആരു പണിക്കു വിളിക്കാനാ..ആണുങ്ങള്‍ സമ്മതിച്ചാല്‍ത്തന്നെ കുടുബത്തുള്ള പെണ്ണുങ്ങള്‍ സമ്മതിക്കുമോ...ആകെ പരുങ്ങലിലാണ് മാഷേ..... എന്‍റെ കെട്ട്യോന്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു.അങ്ങേര് തെങ്ങേന്നു വീണു ചത്തതില്‍പ്പിന്നെ ഓരോരുത്തന്മമാര്‍ സഹായിച്ചാണ് ഞാനി ഗതിയിലായത്...ആരോട് പറയാന്‍, എന്‍റെ വിധി..മാഷ് ടൌണില്‍ പോകുവല്ലേ ഈ പണികിട്ടുമോന്ന് ഒന്നന്വേഷിക്കുമോ..

ഞാന്‍ അന്വേഷിച്ചു പറയാം കാത്തു.... മറക്കല്ലേ മാഷേ,,,,,,,, ഉവ്വ്

 കാര്‍ത്യാനിതന്ന മീന്‍ മണക്കുന്ന കടലാസുകഷണവും ചുരുട്ടിപ്പിടിച്ചുകൊണ്ട്  ഞാന്‍ ബസുപിടിക്കാന്‍ നടന്നു.കാര്‍ത്യായനിയുടെ ഭര്‍ത്താവ് തെങ്ങില്‍നിന്നും വീണാണ് മരിച്ചത്. മറക്കമുറ്റാത്ത കുഞ്ഞും, യവ്വനം വിടാത്ത കാര്ത്യാനിയും ഒറ്റയ്ക്കായി.. ഞടുക്കവും ദുഖവുമൊക്കെ പങ്കുവെച്ചു ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞുപോയപ്പോള്‍ കാര്‍ത്യാനിയും കുഞ്ഞും ജീവിതത്തില്‍ തനിച്ചായി. ഈ അവസരം മുതലെടുത്ത്‌ സ്ഥലത്തെ ചില പ്രമുഖര്‍ സഹായഹസ്തവുമായി അവരെ സമീപിച്ചു.ഒരു ചെറിയ വീട്, കക്കൂസ്, ആട് എന്നിങ്ങനെയുള്ള പഞ്ചായത്തുസഹായങ്ങള്‍ കൊടുത്ത കൂട്ടത്തില്‍ സ്ഥലത്തെ ചില പ്രമുഖര്‍ക്കും രാത്രിയില്‍ വാതിലുതുറന്നു കൊടുക്കാന്‍ നിര്‍ബന്ധിതമായി.... പലരും സ്ഥിരം പതിവുകാരായപ്പോള്‍ സംഭവം നാട്ടില്‍ പാട്ടായി... യോഗ്യന്മാര്‍ പൊടിയുംതട്ടി പിന്മാറി. പിഴച്ചവള്‍ എന്നപേര് വീണപ്പോള്‍, ഉണ്ടായിരുന്ന കൂലിപ്പണിയും അവര്‍ക്ക് കൈവിട്ടു പോയി. ഒടുവില്‍ ആഹാരം മുട്ടിയപ്പോള്‍ പെണ്‍കുഞ്ഞിനെ ഒരു അനാഥാലയത്തിലാക്കി കാര്‍ത്യാനി നാടിന്‍റെ പൊതുസ്വത്തായി മാറുകയാണുണ്ടായത്...ഏതായാലും ഡാന്‍സ് ബാറിലെ പണിക്കൊന്നും കാത്തു പറ്റില്ല. അവിടെ ഇത്തരം രൂപങ്ങളൊന്നും എടുക്കാന്‍ സാദ്ധ്യതയില്ല. തുരുമ്പെടുക്കാറായ ഇത്തരം ജന്മങ്ങളാണ് ഡാന്‍സ് ബാറുകളുടെ ശേഷിപ്പ്...

  എട്ടുവര്‍ഷം മുന്‍പ് മഹാരാഷ്ട്രസര്‍ക്കാര്‍ നിരോധിച്ച എല്ലാ ഡാന്‍സ് ബാറുകളും സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും തുറക്കുയാണ്. നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെട്ട എഴുപതിനായിരത്തില്‍ അധികംവരുന്ന സ്ത്രീ ഡാന്സുകാര്‍ക്ക് ഇതുമൂലം ജോലികിട്ടും എന്നാണ് പറയുന്ന ന്യായം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു താഴെയുള്ള നിരോധനം; തരംതിരിവാണ്, തുല്യനീതിയല്ല എന്ന സാങ്കേതികന്യായമാണ് സുപ്രീകോടതി വിധിയ്ക്ക് അടിസ്ഥാനം. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 2500 ഡാന്‍സ് ബാറുകളില്‍ 345 എണ്ണത്തിനു മാത്രമേ ലൈസന്‍സ് ഉള്ളു എന്ന ന്യായം കാണാതെ കിടക്കുന്നു. ബോംബയിലെ ജനങ്ങളുടെ പൊതുവിനോദമാണ് ഈ നൃത്തമെന്നാണ് മറ്റൊരു നിരീക്ഷണം. നിരോധനംമൂലം ജോലിനഷ്ടപ്പെട്ട സ്ത്രീ ഡാന്സുകാരുടെ കുടുബങ്ങള്‍ പട്ടിണിയിലായെന്നും, പലരും ആത്മഹത്യ ചെയ്തെന്നും, ബാറുകളിലെഡാന്‍സ് ത്രീ-സ്റ്റാര്‍ വരെയാക്കി ചുരുക്കുമ്പോള്‍ അതു പാവപ്പെട്ടവന് ഡാന്‍സ് കാണാനുള്ള നിഷേധമാണെന്നുമാണ് സുപ്രീകോടതിയില്‍ ‘ഈ ജോലി നഷ്ടപ്പെട്ട’ തൊഴിലാളികളുടെ വക്കീല്‍ വാദിച്ചത്. സര്‍ക്കാര്‍ വക്കിലാകട്ടെ കാര്യമായ തടസ്സങ്ങള്‍ ഉന്നയിച്ചുമില്ല. അങ്ങനെ ഡാന്‍സ് ബാറുകളെല്ലാം തുറക്കുകയാണ്..പൊതുവിനോദത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ നട്ടംതിരിഞ്ഞിരുന്ന എല്ലാ പാവങ്ങള്‍ക്കും ഇനി സന്തോഷത്തിന്‍റെ രാവുകളാണ്.

 ഇങ്ങനെ ഒരു വിധി നേടിയെടുക്കാന്‍ സുപ്രീംകോടതിവരെപോയി കേസ് നടത്തിയത് ഡാന്‍സ്ബാര്‍ നിരോധനംമൂലം തൊഴിലുനഷ്ടപ്പെട്ട സ്ത്രീകളല്ലന്നത് വ്യക്തമാണ്..കാരണം 2500ഡാന്‍സ് ബാറുകളില്‍ വെറും  350എണ്ണത്തിനു മാത്രമേ ലൈസന്‍സ് ഉള്ളു.അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഡാന്‍സ് കളിക്കുന്ന തൊഴിലാളികള്‍ക്കേ കേസിനുപോകാന്‍  കഴിയൂ..അവര്‍ക്കു കിട്ടുന്ന ശമ്പളത്തിന്‍റെ കണക്കുനോക്കിയാല്‍ കേസിനു പോകാനുള്ള പാങ്ങ് കണ്ടറിയണം.. മാംസക്കച്ചവടക്കാരും സ്ത്രീവിപണന സംഘങ്ങളുമാണിതിനു പിന്നിലെന്ന് പകല്‍പോലെ വ്യക്തമാണ്. ഇങ്ങനെ ജോലിചെയ്യുന്ന സ്ത്രീ കളില്‍ ഭൂരിഭാഗവും നൃത്തം പഠിച്ചവരോ കലയില്‍നിന്നും  വരുമാനം കണ്ടെത്തി ജീവിക്കുന്നവരോ അല്ല. പട്ടിണിയും ദാരിദ്ര്യവുംകൊണ്ട് പൊറുതി മുട്ടി ജോലിതേടി ഇറങ്ങുമ്പോള്‍ ഏജന്റ്റ്മാരുടെ കെണിയില്‍പ്പെട്ടു പോകുന്നവരോ, ബംഗ്ലാദേശ് നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു കടത്തി കൊണ്ടുവരുന്നരോവായ പെണ്‍കുട്ടികളാണ്.

  കൂലിക്കുവേണ്ടിയുള്ള ജോലി എന്നതിനേക്കാള്‍ ഏജന്റൂമാരുടെ ചൂഷണമാണ് ഇവരുടെ കാര്യത്തില്‍ നടക്കുന്നത്. നിശ്ചിത പ്രായംകഴിഞ്ഞു ഇവിടെനിന്നും പുറത്താക്കപ്പെടുന്ന സ്ത്രീതൊഴിലാളികളിലധികവും ചുമന്നതെരുവുകളിലാണ് എത്തപ്പെടുന്നത്. ശിഷ്ടകാലം നരകിച്ച്‌ ഒരു തെരുവുപട്ടിയെപ്പോലെ അലഞ്ഞുതീരാന്‍ വിധിക്കപ്പെട്ട ഇവര്‍ക്ക് പെന്‍ഷനൊ, പുനരധിവാസകേന്ദ്രങ്ങളോ, ക്ഷേമപദ്ധതികളോ ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ തികഞ്ഞ അലംബവമാണ് കാണിക്കുന്നത്.,നിരോധനം മാറ്റിയ സ്ഥിതിയ്ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനവ്യവസ്ഥകള്‍ നടപ്പിലാക്കണം. ഇന്‍ഷുറന്‍സും, പെന്‍ഷനും, തിരിച്ചറിയല്‍ കാര്‍ഡുകളുമൊക്കെ ഏര്‍പ്പെടുത്തി ഇതിനെ തൊഴില്‍ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഈ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കു.

  നിലവിലുള്ള അവസ്ഥതന്നെയാണ് തുടരുന്നതെങ്കില്‍ ചൂഷണത്തിന്‍റെയും  സ്ത്രീവാണിഭത്തിന്‍റെ മറ്റൊരു മേഖലകൂടി തുറന്നു കൊടുത്തു എന്നതില്‍കവിഞ്ഞ് നിരോധനം നീക്കിയതുകൊണ്ടു സ്ത്രീ തൊഴിലാളികള്‍ക്ക് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. മറ്റൊന്ന് മാംസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു നടപടികളും സമൂഹത്തിന് ആശാസ്യകരമല്ല.. ഇതിനുവേണ്ടി വാദിക്കുന്നവരുടെയും, വിധിക്കുന്നവരുടെയും കുടുംബങ്ങളില്‍നിന്നും എത്രപേര്‍ തങ്ങളുടെ പെണ്മക്കളെ കലാമണ്ഡലത്തിലയച്ചു നൃത്തം പഠിപ്പിച്ചശേഷം ഡാന്‍സ് ബാറുകളില്‍ ജോലിക്കുവിടും എന്നതും ചിന്തിക്കേണ്ടത്..ഇതൊക്കെ വെറും സദാചാരവാദം എന്നുപറഞ്ഞു എതിര്‍ക്കുമ്പോള്‍ ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ശേല്... എന്ന മനോഭാവത്തിലാകരുത് പറയുന്നത്. ഇതൊക്കെ എങ്ങനെ അവസാനിക്കും എന്നു കൂടി ചിന്തിക്കുന്നത് നല്ലതാണ്.

 

25 comments:

  1. ശരത് മോഹന്‍July 25, 2013 at 3:42 PM

    വിദ്യാധരന്‍ മാഷേ...തുറന്ന് എഴുതികളഞ്ഞിരിക്കുന്നു...സമൂഹത്തിലെ നേര്‍കാഴ്ചകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു...

    ReplyDelete
    Replies
    1. വിദ്യാധരന്‍ മാഷ് ആവണതൊക്കെ ചെയ്യുന്നു ശരത്

      Delete
  2. എല്ലാം ഈ ഇന്ത്യ മഹാരാജ്യത്ത് നടക്കും .ചുമ്മ ഒരു മറ മതി. മദ്യപിച്ചോ അവിടെ മദ്യപാനം ആരോഗ്യത്തിനു ഹാനികരം ഇന്നൊരു മറ മതി പുക വലിച്ചോ അവിടെയും ഇത് ആരോഗ്യത്തിനു ഹാനികരം ഇന്നൊരു മറ മതി അങ്ങനെ പോകുന്നു കുറെ നിര പറഞ്ഞു അവസാനിപ്പിച്ച പോലെ ഇതൊക്കെ എങ്ങനെ അവസാനിക്കും ?

    ReplyDelete
  3. കോടതിയുടെയൊക്കെ ഓരോ ശുഷ്കാന്തി..

    ReplyDelete
    Replies
    1. വല്ലാത്തൊരു ശുഷ്ക്കാന്തിയയിപ്പോയി

      Delete
  4. വിദ്യാധരന്‍ മാഷ് ഉള്ളതു പറഞ്ഞു.....

    ReplyDelete
  5. Replies
    1. ഇനിയും വരണം സ്വാഗതം

      Delete
  6. ഈ ഡാന്‍സ് ബാര്‍ എന്ന് പറയുന്ന കുന്ത്രാണ്ടം അത്രയ്ക്ക് പിഴച്ചതോന്നുമല്ല. പണ്ട് കേരളത്തില്‍ വലിയ യശമനന്മാരും തമ്പ്രാക്കളും അന്നന്നത്തെ ഭോഗം തീര്‍ക്കാന്‍ കണ്ട നായര്‍ തറവാടുകളില്‍ സംബന്ധവും സേവയും ഒളി സേവയും നടത്തുന്നത് പതിവാക്കിയത് മറന്നു പോയോ? ഒരു തരത്തില്‍ പറഞ്ഞാല്‍ അന്നത്തെ രതിസുഖത്തിലിന്റെ ഇടയിലൂടെ നിലവിളക്കിന്റെ മറയിലൂടെ കണ്ടു പിടിച്ച ഒരു തരം സൂത്ര പണി ആണ് ഇന്ന് ഇവിടെ കൊട്ടി ഘോഷിച്ചു നടക്കുന്ന നമ്മുടെ പല ഡാന്‍സു കളി. കളി കൂടി കൂടി ഇന്നതിപ്പോ റിയാലിറ്റി ഷോ എന്നാ കോമാളി നിലയില്‍ എത്തി. അതവിടെയ്‌ നില്‍ക്കട്ടെ. ബാഗ്ലൂര്‍, അമേരിക്കക, തായ്‌ ലാന്‍ഡ്‌, ഇന്‍ഡോനെഷ്യ ഈന് വേണ്ട കാശുള്ള എവിടേ വേണമെങ്കിലും ഈ ഐറ്റം കിട്ടും. ചുമ്മാ തള്ളുന്നതല്ല, ഉള്ളതാ. വളരെ യാഥാസ്ഥിതിക ആ പല കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിന്റെ നൂറു ഇരട്ടി സേവനം ലഭിക്കും. ഇതിപ്പോ ഡാന്‍സ് ബാര്‍. പെന്‍ പിള്ളേര്‍ വന്നു പ്രേമ പുരസരം തുള്ളും. നമ്മള്‍ വെല്ല ബിയറോ ഹോട്ടോ അടിച്ചു അത് കാണും. കുറെ കഴിയുമ്പോള്‍ തിരിച്ചു പോവും. ഇതിന്റെ ഇടയില്‍ വല്ല താല്പര കക്ഷി കളെ കൊളുത്താന്‍ ഭാഗ്യം ഉണ്ടെങ്കില്‍ പറ്റും. ഇത്രേ അല്ലെ ഉള്ളു. ഇതൊക്കെ അത്ര പാതകം ആയി തോന്നുനുന്ടെങ്ങില്‍ എന്തേ കമാതി പുരയിലെ കാര്യവും സോനാഗച്ചി യിലെ കാര്യവും ഓര്‍ത്തു ഓര്‍ത്തു അങ്ങ് നീറി ഉരുകി ആവി ആയിട്ടുണ്ടാവുമല്ലോ. അപ്പോള്‍ അതൊന്നും അല്ല. പിന്നേ ബംഗ്ലാദേശി,കശ്മീരി, പാകിസ്ഥാനി ഒക്കെ നല്ലതാ.. കണ്ടാല്‍ വെളുത് തുടുത്,നീല കണ്ണുകള്‍ ഉള്ള സുന്ദരി പെണ്ണുങ്ങള്‍. കണ്ടതുങ്ങളെ കുറച്ചു ഇപ്പോള്‍ ഇവിടെ ഇരുന്നു ഓര്‍ക്കുമ്പോള്‍ തന്നെ കൊതി ആവും. ആവതുന്ടെണ്ടില്‍ ഇവര്‍ക്ക് വേണ്ടി എന്തെങ്ങിലും നല്ല കാര്യങ്ങള്‍ ചെയ്യ്... അല്ലാത്ത ബാന്‍ഡ് വിഡ്ത് ഉണ്ടെനെന്നു വച്ച് എന്തും വിളിച്ചു കൂവി നടക്കരുത്.

    ReplyDelete
    Replies
    1. മാങ്ങാത്തൊലി ഇനിമുതല്‍ അടിയന്‍ അങ്ങ് ആവശ്യപ്പെട്ടതുപോലെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ട് അങ്ങേയ്ക്ക് വിധേയനായി ജീവിച്ചോളമേ ..ഇത്തവണത്തെയ്ക്ക് ഈ ബാന്‍ഡ് വിഡ്ത്ത് പൊറുക്കുമാറാകണം..പിന്നെ താങ്കള്‍ക്ക് നല്ലതെല്ലാം എല്ലാവര്ക്കും നല്ലതാകണം എന്നില്ല..നായര്‍ തറവാടുകളില്‍ ഭോഗവും ഒളിസേവയും നടത്തി വന്ന അവസാനകണ്ണി അങ്ങ് ആണെങ്കില്‍ അതിനു ഞാന്‍ എന്തു പിഴച്ചു.പെണ്ണുങ്ങളെ കാണുമ്പോഴേ കൊതി ആവുന്ന താങ്കളെ പോലുള്ള ജനുസുകള്‍ ഉള്ളതുകൊണ്ട് പെണ്ണുങ്ങള്‍ക്ക് വേണ്ട എന്തെങ്കിലും സംരക്ഷണം നിയമം മൂലം ഒരുക്കി കൊടുക്കണം എന്നാണ് അടിയന്‍ പറഞ്ഞത്..അതിനു ഇത്ര രോഷം കൊള്ളേണ്ട ആവശ്യംഎന്ത്?കാമത്തി പുരയിലെയും സോനഗാച്ചിയിലെ യും കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വിഷമം തോന്നാറുമുണ്ട്...അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നല്‍ എങ്കിലും എനിക്ക് ഉണ്ട്..താങ്കളെ പോലുള്ള തൊലികള്‍ കാശുണ്ടെങ്കില്‍ ഈ ഐറ്റം എവിടെ കിട്ടും എന്നു നോക്കി നടക്കുമ്പോള്‍ ഈ സ്ത്രീകള്‍ വെറും ഐറ്റം മാത്രമല്ല അവര്‍ക്കു വേണ്ടിയും എന്തെങ്കിലും ചെയ്യണം എന്നാണ് ഞാന്‍ പറഞ്ഞത്.മാങ്ങാത്തൊലിതോലിയാണെന്ന് കരുതി ചുമ്മാ ഉപ്പിലിട്ടു നടന്നാല്‍ പോര....നക്കുന്ന അച്ചാറില്‍ ശകലം നന്ദിയും കാണിക്കണം.

      Delete
    2. മറുപടി ഇഷ്ടായി

      Delete
    3. @തുളസി മുതലാളീ അങ്ങ് കൊപിഷ്ടന്‍ ആവണ്ട.ഇവടെ ഉദാഹരിച്ചു അങ്ങ് കയറുമ്പോള്‍ ഇടക്ക് കലാമണ്ഡലം എന്നോ കപ്പലണ്ടി തോടോ എന്നൊക്കെ പറയുന്നത് കേട്ടു. അത് കൊണ്ടാണ് ഞാന്‍ ചില ഫ്യുടല്‍ മാടമ്പി തരം എഴുന്നുല്ലിച്ചത്. അല്ലങ്ങില്‍ തന്നെ ഈ കുന്ത്രാണ്ടം എന്താ.. ഇവിടെ ഓണത്തിനും വിഷുവിനും ഒക്കെ ഓരോന്നിനെ എഴുനുള്ളിച്ചു കൊണ്ട് വരും. ഏതോ കലാമണ്ഡലത്തില്‍ നിന്നും അവതരിച്ചതാണ് എന്ന് പറഞ്ഞ് കുറച്ചു അമ്മച്ചിമാര്‍. എന്തായാലും കണ്ട ഊള മലയാളി അസോസിയേഷന് കുറെ തല വരി പണം പിടുങ്ങാന്‍ ഉള്ള അടവ്. ഈ അമ്മച്ചി മാര്‍ക്ക് കലയെ അങ്ങ് ഉദ്ധരിക്കാന്‍ ആണെങ്ങില്‍ അത് നാട്ടില്‍ കിടന്നു ആയിക്കൂടെ. ഇവിടെ ഈ സായിപ്പിന്റെ നാട്ടില്‍ വന്നു കസറണോ? അപ്പോള്‍ ഉദേശം അത് ഒന്നും അല്ല. ഡോളര്‍ തന്നെ ഡോളര്‍. എന്റെ പത്തു മുന്നുരു ഡോളര്‍ പോവുമെന്നല്ലാത്ത എനിക്ക് ഇത് കണ്ടിട്ട് ഒന്നും പുളുതാന്‍ ഇല്ല. ഒന്ന് വെള്ളം അടിച്ചിട്ട് അമ്മച്ചി മാരുടെ ഇല്ക്കിയാട്ടം കാണാന്‍ പോവുകയാനെങ്ങില്‍ മാറ്റത് ഡാന്‍സു ബാറില്‍ അവിടെ ഇരുന്നു വെള്ളം അടിക്കുന്നു. എല്ലാത്തിനെയും ഒരേ തട്ടില്‍ വാച്ച് തൂക്കാം. ഇത് ഒക്കെ തന്നെ ഉള്ളു. ഗള്‍ഫിലും ഇങ്ങു ഇവിടെ ഉള്ള റഷ്യന്‍ പോള്‍ ഡാന്സേസിനു തപ്പി തടഞ്ഞു ഹിന്ദി വരെ പറയാന്‍ അറിയാന്‍. ഒക്കെ അവിടെ മുംബയില്‍ നിന്നും പടിച്ചതനു എന്നാണ് അവള് മാറ് പറഞ്ഞത്. അതൊന്നും അങ്ങ് അറിഞ്ഞില്ലേ. നിവര്‍ത്തി കെട് കൊണ്ട് വന്നു പോവുന്ന പാവം ബംഗാളദേശി പെന്പില്ലെര്‍ക്ക ഇപ്പൊ കുഴപ്പം. സത്യം പറയാലോ സാറേ ഒക്കെ പാവങ്ങളാ. ഞാന്‍ പോട്ടേ ഇന്ന് വെള്ളിയാഴ്ച എതെനിലും ഒരു ഡാന്‍സ് ബാറില്‍ പോയി അടിയേണ്ട സമയം ആയി. വൈകിയാല്‍ വെല്ല അലവലാതി മലയാളികള്‍ വരും. അതിനു മുമ്പേ അങ്ങേ ത്തനം . മേം ആതാ ഹും പ്യാരി അന്നോന്നാ ബേട്ടി...ദെവമേ ആ ഓണം സ്പെഷ്യല്‍ ഐറ്റം തിരുവാതിര മോഹിനിയാട്ടം ടിക്കെട്ടു തെറിച്ചു പോവാതെ നോക്കണം എന്റെ പോന്നു പേഴ്സെ!

      Delete
    4. നിങ്ങളായി നിങ്ങളുടെ പാടായി...എപ്പോഴും സ്വാഗതം മാങ്ങാത്തൊലി

      Delete
    5. എടോ തനിക്കൊന്നും നാണമില്ലേ.......എന്ത് കണ്ടാലും വിമര്ശിക്കണം എന്ന്‌ തന്റെ പപ്പ പറഞ്ഞിട്ടുണ്ടോ? വാഗ്വാദങ്ങളിൽ അല്പം കൂടി സംസ്കാരമുള്ള പദപ്രയോഗങ്ങൾ നടത്തുന്നത് നന്നായിരിക്കും .........താങ്കളുടെ പേര് പോലെ വെറും മാങ്ങാതൊലി ആകാതിരിക്കാൻ ശ്രമിക്കുക എന്ന് അഭ്യർത്ഥിക്കുന്നു...................

      Delete
    6. എടോ തനിക്കൊന്നും നാണമില്ലേ.......എന്ത് കണ്ടാലും വിമര്ശിക്കണം എന്ന്‌ തന്റെ പപ്പ പറഞ്ഞിട്ടുണ്ടോ? വാഗ്വാദങ്ങളിൽ അല്പം കൂടി സംസ്കാരമുള്ള പദപ്രയോഗങ്ങൾ നടത്തുന്നത് നന്നായിരിക്കും .........താങ്കളുടെ പേര് പോലെ വെറും മാങ്ങാതൊലി ആകാതിരിക്കാൻ ശ്രമിക്കുക എന്ന് അഭ്യർത്ഥിക്കുന്നു...................

      Delete
  7. കോടതി ദൈവമാണ്.
    ചോദ്യം ചെയ്യരുത്!!

    ReplyDelete
    Replies
    1. ദൈവങ്ങളോടും ചിലപ്പോള്‍ നമ്മള്‍ ശണ്ട കൂടാറില്ലേ അജിത്തേട്ടാ

      Delete
  8. Replies
    1. ഹ ഹ മൂക്കിന്‍റെ അറ്റത്ത് അല്ലേ അമൃത്

      Delete
  9. വായിച്ചു നന്നായിരിക്കുന്നു
    ഒരു സാമൂഹ്യപ്രശ്നം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
    ആശംസകൾ

    ReplyDelete
    Replies
    1. വരവിനു നന്ദി സക്കിര്‍

      Delete
  10. ഉള്ളത് പറയണം; ഉറികൾ ചിരിക്കട്ടെ;

    ReplyDelete