**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, November 14, 2013

ബലാല്‍സംഗം ചെയ്യപ്പെട്ടെങ്കില്‍ ആസ്വദിച്ചു കിടന്നോളൂ....


 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ലോകത്തുള്ള സകല തുക്കടാസാധനങ്ങളും ജനമനസ്സില്‍ കയറിക്കൂടാന്‍ പ്രയോഗിക്കുന്ന എളുപ്പവഴിയാണ് പരസ്യവാചകങ്ങള്‍... ബോയ്‌ എവിടെയുണ്ടോ അവിടെയാണരോഗ്യം.. പൊക്കം കൂട്ടാന്‍ ഇതുകഴിക്കൂ, തൂക്കം കൂട്ടന്‍ അതുകഴിക്കൂ, സകലവേദനകള്‍ക്കും പരിഹാരം, കുതിര ശക്തികിട്ടാന്‍ പവര്‍ എക്സ്ട്രാ കഴിക്കൂ..ഐശ്വര്യംവരാന്‍ സ്വര്‍ണ്ണംവാങ്ങൂ, അങ്ങനെ പോകുന്നു.. വായനക്കാരുടെ എണ്ണംകൂട്ടാന്‍ സകല പരസ്യങ്ങളും പതിപ്പിക്കുന്ന പത്രങ്ങളുവരെ എണ്ണംകൂടിയെന്നു പരസ്യംചെയ്യുന്നു... ചാനലുകാരാണെങ്കില്‍  ‘ആ’ സമയത്ത് നമ്മ ചാനല്‍ മറ്റവരേക്കാള്‍ ‘ദേ’ ഇത്രയും മുന്നിലെന്നു പറഞ്ഞു ഗ്രാഫ് വരച്ചുകാണിക്കുന്നു...അങ്ങനെ പരസ്യവാചകങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ലോകത്ത് നമ്മുടെ സി ബി ഐ യും പിന്നോട്ടല്ല.. നേരറിയാന്‍ സി ബി ഐ, വീണ്ടും സി ബി ഐ,,,, തുടങ്ങി എവിടെ പീഡനംനടന്നോ അവിടെ സി ബി ഐ എന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയതാണ്... സിനിമയില്‍ മമ്മൂട്ടിയായിരുന്നു സി ബി ഐ യുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍... കൊലപാതകം നടക്കുന്നു.. മിക്കവയിലും വെറും കൊലപാതകമോ, പീഡനത്തോടുകൂടിയ കൊലപാതകമോവാണ് വിഷയങ്ങള്‍,, എല്ലാത്തിലും പൊതുവായി സ്ത്രീകളുടെ മരണംകാണും... ലോക്കല്‍ പോലീസും രാഷ്ട്രിയക്കാരും ഒതുക്കുന്ന കേസുകള്‍ സി ബി ഐ തെളിയ്ക്കുന്നു... അവസാനം നാട്ടുകാരുടെ കൈയ്യടി വാങ്ങി തിരിച്ചുപോകുന്നു.. അങ്ങനെ ----------------‘നേരറിയണോ സി ബി ഐ-യെ വിളിക്കൂ’------- എന്ന പരസ്യവാചകം ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്നു... എന്നാല്‍ ഇപ്പൊ കാലത്തിനൊത്തു സി ബി ഐ യും കോലം മാറിയിരിക്കുന്നു... പീഡനക്കാരുടെ എണ്ണം മഹാഭൂരിപക്ഷമായപ്പോള്‍ സി ബി ഐ ചുവടുമാറ്റി പീഡനക്കാരോടൊപ്പം നില്‍ക്കുന്നു..പോരാത്തതിന് പീഡനത്തിനു മുന്‍പന്തിയിലണേല്‍ നേതാക്കളുമായ സ്ഥിതിയ്ക്ക്  പരസ്യവാചകമൊന്നു മാറ്റിയെഴുതി... ‘ഓരോ പീഡനവും ഒഴിവാക്കരുത്, അനുഭവിക്കൂ, ആസ്വദിക്കൂ, ജീവിതം സുഖകരമാക്കൂ..’ ഇതാണിപ്പോളത്തെ പരസ്യവാക്യം....

 ‘ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു.....ചെയ്യപ്പെട്ടോ എങ്കില്‍ ആസ്വദിച്ചു കിടന്നോളൂ..’ ഇത് ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള പഴഞ്ചെല്ലാണുപോലും.. ആരും ഇതുവരെ കേള്‍ക്കാത്ത പഴഞ്ചെല്ല്... ബലാല്‍സംഗം തടയാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആസ്വദിക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞത്; മീന്‍ വില്‍ക്കുന്ന പോക്കറോ, തെങ്ങ് കയറുന്ന നാണുവോ അല്ല,, പരമുനായരുടെ ചായക്കടയില്‍ വെടിവെട്ടം പറഞ്ഞിരിക്കുന്ന സമയംകൊല്ലികളോ അല്ല,,, പ്രത്യുതാ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയെന്നു പറയപ്പെടുന്ന സി.ബി.ഐ-യുടെ തലവന്‍ രഞ്ജിത് സിന്‍ഹയാണ് .അതുകൊണ്ടുതന്നെ ആ പറച്ചിലിന് പ്രാധാന്യവുമുണ്ട്. സുപ്രധാന ചുമതലകള്‍ വഹിക്കുന്നവര്‍, ആന്റീന അമ്മിണിയെപ്പോലെ വികിടത്തരങ്ങളുപറയാന്‍ വായ്‌ തുറന്നാല്‍ അതുകേവലം ക്ഷമാപണത്തില്‍ തീരുന്ന കാര്യമല്ല..പ്രകാശം പരത്തുന്നവന്മാര്‍ എല്ലാ മേഖലയിലും വ്യാപരിക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടെണ്ട കാര്യമാണ്.. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ഈ വ്യവസ്ഥിതിയോട് പുശ്ചം തോന്നിയാല്‍ അതൊരു കുറ്റമാണോ..?

സ്‌പോർട്സിൽ വാതുവെപ്പുകള്‍ തടയാൻ നിയമത്തിനു കഴിഞ്ഞില്ലെങ്കിൽ അതിന് നിയമപ്രാബല്യം നൽകണമോ എന്ന വിഷയത്തിൽ ഒരു ടിവി ചാനൽ സംഘടിപ്പിച്ച ചർച്ചയിലാണ് പന്തയത്തെയും ബലാൽസംഗത്തെയും സിബിഐ ഡയറക്ടർ  താരതമ്യപ്പെടുത്തിയത്. "....... പന്തയ നിരോധനം തടയാൻ നമുക്ക് സംവിധാനമില്ല..തടയണമെന്നു പറയാൻ എളുപ്പമാണ്.. അതിനു കഴിഞ്ഞില്ലെങ്കിൽ,​ എന്നു പറഞ്ഞാൽ,​ ബലാൽസംഗം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കുക എന്നതുപോലെ.. നല്ലത് പന്തയത്തിന് നിയമസാധുത നൽകുക എന്നതാണ്... അതിൽനിന്നു വരുമാനം ലഭിക്കുമോ എന്നു നോക്കുക.. അതിനെതിരെ കൈ പൊക്കുക എന്നതിനപ്പുറം അത് നടക്കാൻ അനുവദിക്കുക......"അങ്ങനെ പോകുന്നു വെളിപാടുകള്‍... വാതുവെയ്പ്പും ബലാല്‍സംഗങ്ങളുമൊക്കെ തടയാന്‍ കഴിയാത്ത കാര്യങ്ങളാണ്; അതുകൊണ്ട് വാതുവെപ്പുകള്‍ നിയമാനുസൃതമാക്കുക, ബലാല്‍സംഗങ്ങള്‍ ആസ്വദിക്കുക..  നല്ല കണ്ടെത്തെല്‍.. ബലാല്‍സംഗം നിയമാനുസൃതമാക്കണമെന്നു പറയാഞ്ഞത് ഭാഗ്യം... ഈ ആസ്വാദനം എല്ലാവര്‍ക്കും തരമാകുന്ന വിധത്തില്‍ എല്ലാ ബലാല്‍സംഗങ്ങളുടെയും വീഡിയോയെടുത്തു സീഡി പരുവത്തില്‍  ഇറക്കുകയാണെങ്കില്‍ അതില്‍നിന്നും നല്ല വരുമാനവും ലഭിക്കും... മൂത്തു നില്‍ക്കുന്നവരുടെ ലിംഗവിശപ്പ് തീരുകയും ചെയ്യും... പപ്പു പറഞ്ഞതുപോലെ, അപ്പൊതന്നെ ഇതിനൊക്കെ പി ഡബ്ല്യു ഡി അവാര്‍ഡ് കൊടുക്കണം...പുറത്തുതട്ടി പറയണം പഹയാ നീ സുലൈമാനല്ല ഹനുമാനാണെന്നു... അതേ ഇതിനൊക്കെ മറുപടിയൊള്ളൂ.. തടയേണ്ട കാര്യങ്ങള്‍ തടയാന്‍ കഴിയില്ലായെന്നു ഒരു അന്വേഷണ ഏജന്‍സിയുടെ തലവന്‍ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ് അയാള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല... അയാളുടെ കീഴില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കേണ്ട ഒരു ഏജന്‍സി എങ്ങനെ പ്രവര്‍ത്തിക്കും.. തൊടുന്യായങ്ങള്‍ പറഞ്ഞ് അന്വേഷണങ്ങള്‍ പൂട്ടിക്കെട്ടുക അല്ലെങ്കില്‍ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുക എന്നതായിരിക്കും ഇവരുടെ പ്രധാനപണികള്‍..

 ബലാല്‍സംഗങ്ങള്‍ തടയാന്‍ കഴിയുന്നില്ലെങ്കില്‍ ആസ്വദിക്കുക എന്നത് ഒരു പഴഞ്ചെല്ലാണെന്നാണ് ഡയരക്ടറുടെ വാദം..വേറൊരു ചൊല്ലും ഈ മഹാന്‍റെ വായില്‍ വന്നില്ല.. വീട്ടിലുള്ള പെണ്മക്കള്‍ക്കും പറഞ്ഞുകൊടുക്കുന്നത് ഈ ചൊല്ലുതന്നെയാണോയെന്നറിഞ്ഞാല്‍ കൊള്ളാം.. സി.ബി.ഐ എന്നതേ നിയമസാധുതയില്ലാത്ത ഒരു ഇടപാടാണെന്നു കഴിഞ്ഞദിവസം ഒരു കോടതി പറഞ്ഞതേയുള്ളൂ അതു സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇതൊക്കെ.. ആര്‍ക്കോ വേണ്ടി തട്ടിക്കൂട്ടി; ആര്‍ക്കോ വേണ്ടി വിടുപണി ചെയ്യുന്ന ഏജന്‍സി; കഷ്ടം തന്നെ..പ്രമാദപരമായ പല പീഡനക്കേസുകളും സി.ബി.ഐ അന്വേഷിച്ചു കുളമാക്കിയത് കേരളം കണ്ടതാണ്..കവിയൂര്‍ കേസും അഭയ കേസുമൊക്കെ നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്‌.. മരിച്ച ഇരകളുടെ മൊഴിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ രക്ഷപ്പെട്ടു അല്ലെങ്കില്‍ പീഡനം തങ്ങള്‍ ആസ്വദിച്ചുവെന്നു ഇരകള്‍ പറഞ്ഞതായി സി ബി ഐ തെളിയിച്ചേനെ..

 നമ്മുടെ അന്വേഷണ ഏജന്‍സികളും, നീതിന്യായരംഗവുമൊക്കെ വല്ലാതെ തരംതാഴുന്നുവെന്നു ഒരു സാധാരണക്കാരന് തോന്നിയാല്‍ അത്ഭുതമില്ല.. പീഡനം ആസ്വദിക്കണമെന്ന് അന്വേഷണഏജന്‍സിത്തലവന്‍ പറയുമ്പോള്‍; താന്‍ ചൂഷണത്തിനിരയായിയെന്നു ഇര ന്യായാധിപനനോട്‌ പറയുമ്പോള്‍ അയാള്‍ക്കത് കേള്‍ക്കാന്‍ താല്പര്യമില്ല എന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍.. പോലീസിനുമുന്നില്‍ മൊഴി കൊടുക്കുന്നതിനേക്കാള്‍ സുരക്ഷിതവും വിശ്വാസ്യതയുള്ളതുമാണ് ന്യായാധിപന്‍റെ മുന്നില്‍ കൊടുക്കുന്ന മൊഴി.. പോലീസിനോട് പറഞ്ഞാല്‍ നീതി കിട്ടില്ലായെന്നുള്ള വിചാരത്താല്‍  ഇര പറയുന്ന മൊഴികേള്‍ക്കാനും രേഖപ്പെടുത്താനും ന്യായാധിപന്‍ തയ്യാറാകാത്തത് അത്ഭുതം ജനിപ്പിക്കുന്നു.. കേവലമായ സാങ്കേതികതകള്‍ പറഞ്ഞ് ഇതില്‍നിന്നും തലയൂരാന്‍ കഴിയില്ല...ഇനിയിപ്പോ സോളാര്‍ പീഡനങ്ങളും സി.ബി.ഐ അന്വേഷിച്ചാല്‍ പീഡനത്തിനിടെ ആസ്വാദനം നടന്നോ എന്നതായിരിക്കും അന്വേഷണവിഷയം.. ആരുപീഡിപ്പിച്ചുവെന്നതിനേക്കാള്‍ പീഡനസമയത്ത് നല്ല ആസ്വാദനം നടന്നുവെന്നുകാണിച്ചു കേസ് ചുരുട്ടിക്കെട്ടും..ആസ്വദിച്ച് പീഡിപ്പിച്ച  മഹാന്മാര്‍;  കേമന്മാരായി നടക്കുകയും ചെയ്യും..മിക്ക പീഡനക്കേസുകളും കോടതിയില്‍ എത്തുമ്പോള്‍ പ്രതിഭാഗം വക്കീലന്മാരുടെ അറ്റകൈ പ്രയോഗമാണ് പീഡനസമയത്ത് ഇര, പീഡനം ആസ്വദിച്ചുവെന്ന വാദം.. പരിക്ഷീണിതയായ ഇരകളെ കോടതിയില്‍ ശ്വാസംമുട്ടിച്ചുകൊണ്ടു പീഡനം ആസ്വദിച്ചുവെന്നും, ആസ്വാദനം സമ്മതം തെളിയ്ക്കുന്നുവെന്നുമുള്ള സംശയത്താല്‍ പല പ്രതികളും രക്ഷപെടുകയും ചെയ്യുന്നു..ഈ ന്യായത്തെ നമ്മുടെ അന്വേഷണ ഏജന്‍സി തലവന്‍ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു..

 രാജ്യത്തുനടക്കുന്ന പീഡനങ്ങളോന്നും തടയാന്‍ കഴിയില്ല. അതുകൊണ്ട് പീഡനസമയത്ത് ഒച്ചയും ബഹളവുമൊന്നും കൂട്ടാതെ പറ്റുന്നതുപോലെ സഹകരിച്ചുകൊണ്ട് ആസ്വാദനം നടത്തണമെന്ന പഴഞ്ചെല്ല് ആരെയാണ് തൃപ്ത്തരാക്കുന്നത്. പീഡനങ്ങളിലൂടെ മരിച്ച ആയിരങ്ങളുടെ ആത്മാക്കള്‍ നീതികിട്ടാതെ അലയുന്ന നാടാണിത്.. പീഡിപ്പിച്ചുകൊലപ്പെടുത്തിയ സൗമ്യയുടെ ദേഹം അഴുകി മണ്ണോടുചേര്‍ന്നു; എന്നിട്ടും ഗോവിന്ദചാമി ബിരിയാണിതിന്നു ജീവിക്കുന്നു. അമ്മയുടെ കാമുകര്‍ പീഡിപ്പിച്ചുകൊന്ന അക്സയുടെ ആത്മാവ് നീതികിട്ടാതെ അലയുന്നു..ഡല്‍ഹി പെണ്‍കുട്ടിയുടെ ഘാതകന്‍ ജയിലില്‍ പരീക്ഷയ്ക്ക് പഠിക്കുന്നു.. ഇനിയും പേരറിയാത്ത എത്രയോ ഇരകള്‍...അവരെല്ലാം തങ്ങളുടെ നേരെനടന്ന ആക്രമണത്തെ ആസ്വദിക്കണമെന്ന വാദം പറയുന്നവനെ എന്തുചെയ്യണം.. ഇത്തരം വിടുവായത്തം പറയുന്ന പ്രകാശംപരത്തുന്ന ജന്മങ്ങളെ മുക്കാലിയില്‍ക്കെട്ടി അടിച്ച്, തല മുണ്ഡനം ചെയ്ത്, കഴുതപ്പുറത്തുകയറ്റി നാടുകടത്തുകയാണ് ചെയ്യേണ്ടത്.. നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ ബലാല്‍സംഗകേസുകളും പീഡനക്കേസുകളുമൊക്കെ അന്വേഷിക്കാന്‍ സി.ബി. ഐ-യെ ഏല്‍പ്പിച്ചാല്‍ അതിന്‍റെ അവസാനം ഒരു ആസ്വാദന റിപ്പോര്‍ട്ടായിരിക്കും ഇനിമുതല്‍ പ്രതിക്ഷേക്കേണ്ടത്..

  ഗോവിന്ദചാമിമാരെ നിങ്ങള്‍ക്ക് തുടങ്ങാം.. നിങ്ങള്‍ക്ക് പറ്റിയ ഒരു രാശാവ് കസേരയില്‍ ഇരിക്കുന്നു.. കള്ളന്മാരോട് ഒരു വാക്ക്,, മോഷണം ഒരു കലയാണ്‌ അതിനാല്‍ നിങ്ങള്‍ ഭയപ്പെടേണ്ട.. നാട്ടുകാര്‍ ശ്രദ്ധിക്കുക; കള്ളനെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്‍റെ കലാപരമായ കഴിവ് ആസ്വദിച്ചു തൃപ്ത്തരാവൂ.. ബണ്ടിച്ചോറിനു മോഷണകലയിലുള്ള സമഗ്ര സംഭാവന കണക്കിലെടുത്ത് മോഷണരക്നം ബഹുമതി കൊടുക്കണമെന്ന് ഈ ഡയരക്ടര്‍ പറഞ്ഞാലും അത്ഭുതമില്ല.. കൊലപതകങ്ങള്‍ തടയാനും കുറ്റവാളിക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കാനും കഴിയുന്നില്ലെങ്കില്‍.. അതിന്‍റെ ചരിത്രം പരിശോധിച്ച് നല്ലൊരു ആസ്വാദനം എഴുതി നിര്‍വൃതിയടയാം.. പണ്ട് ബ്രിട്ടിഷുകാരുടെ ആക്രമണങ്ങള്‍ തടയാന്‍ കഴിവില്ലാത്ത നാട്ടുരാജാക്കന്മാര്‍ തങ്ങളുടെ കിരീടവും കസേരയും ഉറപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ട്‌ കപ്പം കൊടുത്തുകൊണ്ട്  സുഖജീവിതവും സുഖഭരണവും നടത്തിയ നാടാണിത്..ആ നാണംകെട്ട ചരിത്രങ്ങള്‍ ഇപ്പോഴും വല്യ മാഹാത്മ്യമായി അയവിറക്കുന്ന സടകൊഴിഞ്ഞ രാജാക്കന്മാര്‍ ഇപ്പോഴും ഈ നാട്ടില്‍ രാജവായിത്തന്നെ ജീവിക്കുന്നു. അപ്പോപ്പിന്നെ കുറ്റകൃത്യം തടയാന്‍ കഴിവില്ലെങ്കില്‍ അതങ്ങു നിയമവിധേയമാക്കുക,,അല്ലെങ്കില്‍ ആസ്വദിക്കുക അതാണ്‌ ഏക പരിഹാരമെന്ന് പറയുന്ന മഹാന്മാര്‍ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്നതില്‍ അത്ഭുതമില്ല..ബനാനറിപബ്ലിക് എന്നതിനും താഴെയുള്ള പദങ്ങള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു..

 

8 comments:

  1. വിനു ജോണ്‍November 14, 2013 at 12:44 PM

    നാഥനില്ലാക്കളരി ആയതുകൊണ്ട് ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതി വന്നിരിക്കുന്നു..ഒരു മാപ്പങ്ങു പറഞ്ഞാല്‍ മതി എല്ലാം തീരും

    ReplyDelete
  2. ഭാസ്ക്കരന്‍November 14, 2013 at 1:35 PM

    ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്നു വയ്ക്കുക...ഈ നാട് നന്നാവില്ല...പെണ്ണുങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ വല്ല മുള്ളുകവചവും ധരിക്കുക..

    ReplyDelete
  3. ഇത്രയും വിടുവ പറയുന്ന ഒരുത്തനെ ആണോ നമ്മുടെ രാജ്യത്തിലെ ഏറ്റുവും മികച്ചത് എന്ന് പറയപെടുന്ന അന്വേഷണ ഏജൻസി ആയ സി ബി ഐ ഡയര ആക്കിയത് .....കഷ്ട്ടം തന്നെ ..താമസിക്കാതെ തന്നെ ഒരു കേന്ദ്ര മന്ത്രി ആകാൻ ചാൻസ് ഉണ്ട് അദ്ദേഹത്തിന്

    ReplyDelete
  4. യഥാ രാജാ, തഥാ സി ബി ഐ

    ReplyDelete
  5. പ്രതികരണശേഷി തീർത്തും വറ്റിപ്പോയ ഒരു സമൂഹമായി
    നമ്മൾ രൂപാന്തപ്പെട്ടിരിക്കുന്നു.അല്ലായിരുന്നുവെങ്കിൽ,സി.
    ബി.ഐ മേധാവിക്ക് അങ്ങിനെ കുരക്കാൻ കഴിയില്ലായിരുന്നു

    ReplyDelete
  6. ആയിരം കുറ്റവാളികള്‍ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത് എന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ട് ഇവിടെ ശിക്ഷാനിയമങ്ങള്‍ക്ക് ശക്തി പോര എന്നാണ് പറയുന്നത്. കുറ്റവാളി നിരപധി ആണോ എന്ന് കീറിമുറിച്ച് നോക്കി കണ്ടു പിടിച്ചുമാത്രമേ ശിക്ഷിക്കാന്‍ പറ്റൂ അപ്പോളേക്കും സാക്ഷികളും തെളിവുമെല്ലാം ഗോവിന്ദാ.... ചുരുക്കിപറഞ്ഞാല്‍ ഇന്നേ കോട്ടിഗോഷിച്ചു ചര്‍ച്ച ചെയ്യുന്ന വന്‍ അഴിമതിയും കള്ളകടതും കേസും എല്ലാം കുറച്ചു കുറച്ചു നാലു കഴിയുമ്പോള്‍ മാഞ്ഞുപോകും ആരെയും ഒരു ചുക്കും ചെയ്യാന്‍ കോടതിക്ക് കഴിയില്ല. ഉണ്ടയില്ലാത്ത തോക്ക് !!!!

    ReplyDelete
  7. i don't know what he said but it seems that He Passes the comment as a Proverb. At the time of heavy work load and Boss deny Our leave applications ( if we protest we will be fired) then We used to say that where rape is Compulsory Laid down and enjoy..

    ReplyDelete
  8. .ആ നാണംകെട്ട ചരിത്രങ്ങള്‍ ഇപ്പോഴും വല്യ മാഹാത്മ്യമായി അയവിറക്കുന്ന സടകൊഴിഞ്ഞ രാജാക്കന്മാര്‍ ഇപ്പോഴും ഈ നാട്ടില്‍ രാജവായിത്തന്നെ ജീവിക്കുന്നു.

    well said...

    ReplyDelete