**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, March 6, 2013

ജാരന്മാര്‍ കേരളത്തില്‍..


       

 കേരളത്തില്‍ വേനല്‍ച്ചൂട് മുറുകുകയാണ്.നദികളെല്ലാം വറ്റിവരണ്ടു. കൃഷികള്‍  വെള്ളംകിട്ടാതെ കരിഞ്ഞുണങ്ങുന്നു. നിത്യോപയോഗസാധനങ്ങളുടെ വില വേനല്‍ച്ചൂടുപോലെ കുതിച്ചു കയറുന്നു, തമിഴ്നാട്ടില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ മലയാളിയുടെ വെപ്പും കുടിയും നിലച്ചുതുടങ്ങി. വിപണിയിലാണെങ്കില്‍ മൊത്തവ്യാപാരി ഒരു രൂപ കൂട്ടിയാല്‍ ചില്ലറവ്യാപാരി പത്തുരൂപ കൂട്ടുന്നു. തരാതരംപോലെ പിടിച്ചുപറിക്കുന്നു. വിലവര്‍ധന നിയന്ത്രിക്കാനോ, പൂഴ്ത്തിവയ്പും കരിച്ചന്തയും തടയാനോ ആരുമില്ല. പൊതുവിതരണവകുപ്പ് ആകെമൊത്തം അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു.വകുപ്പ് മന്ത്രി ഒന്നിനുപിറകെ ഒന്നായി വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നു. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു.പാവങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട അരി പുഴുവരിച്ചു നശിക്കുന്നു. ഇതാണോ ‘നമ്മ’ കരുതുന്ന മാവേലി ഭരണം..........കച്ചവടക്കാരന്‍ എന്ത് പറയുന്നുവോ അതാണ് വില. ഇറക്കുമതി നിയന്ത്രണങ്ങള്‍ വ്യവസായലോബിക്ക് അനുകൂലമായി മാറ്റിമാറ്റി; നാണ്യവിളകളുടെ വിലകള്‍ കുത്തനെ ഇടിയുന്നു. ഉണ്ണികള്‍ ഇപ്പോഴും ഉറക്കത്തിലാണ്.തലയില്‍ വെള്ളമൊഴിക്കാന്‍ ആരുമില്ല. ഒഴിക്കേണ്ടവര്‍ പഠനത്തിലാണ്.പഠനം കഴിയ്മ്പോഴെയ്ക്കും പിന്നെ കുഴിയിലേക്ക് എടുത്താല്‍ മതി. വേനലില്‍ വിയര്‍ത്തുകുളിക്കുമ്പോള്‍ അല്പം കാറ്റുകൊള്ളാന്‍ ഫാനിടാമെന്നുവെച്ചാല്‍ കറണ്ടില്ല. ഇരുട്ടത്തിരിക്കാതെ വെളിച്ചമിടാന്‍ നോക്കിയാല്‍ കട്ടാണ്...... കറണ്ടില്ല. ഇരുപത്തിനാലില്‍, ഇരുപതുമണിക്കൂറും പ്രഖ്യാപിതവും അപ്രഖ്യപിതവുമായ കട്ടുകള്‍ വിലസുന്നു. നാടുവിടാമെന്ന് വിചാരിച്ചാല്‍ ബസ്‌, ടാക്സി, ഓട്ടോ, റെയില്‍ നിരക്കുകള്‍ ദിവസേനെ കൂടുന്നു. സ്വന്തം വാഹനത്തില്‍ പുറത്തിറങ്ങാമെന്നു വെച്ചാല്‍ രാവിലത്തെ വിലയല്ല ഉച്ചയ്ക്ക്. എണ്ണക്കമ്പനികള്‍ക്ക് എപ്പോള്‍ തോന്നുന്നുവോ അപ്പൊ വിലകൂട്ടും. ഉപേക്ഷിക്കപ്പെട്ട കാളവണ്ടി നന്നാക്കാമെന്നുവെച്ചാല്‍ വലിക്കാന്‍ പറ്റിയ കാളകളെ കിട്ടാനില്ല. വരിയൊടച്ച കാളകളെല്ലാം, വിത്തുകാളകളുടെ അവിഹിതം തേടി അലയുമ്പോള്‍; വണ്ടിയും വണ്ടിക്കാരനും ആലിന്‍ച്ചോട്ടില്‍ വാ.... പൊളിച്ചു നില്‍ക്കുന്നു...ഇതിന്‍റെ പേരാണ് വികസനം....

 സാമാന്യം തെറ്റില്ലാത്ത ഒരു സംഘം ഡല്‍ഹിക്ക് വണ്ടി കയറിയിട്ടുണ്ട്. അവടെയിപ്പോള്‍ നല്ല കാലാവസ്ഥയാണ്.മുഗള്‍ഗാര്‍ഡനും,താജ്മഹളുമൊക്കെ കണ്ടിട്ടില്ലാത്ത പുതുമുഖങ്ങള്‍ക്ക് കാണാന്‍പറ്റിയ സമയം. പോയ സംഘം വന്നിട്ട് വേണം, അടുത്ത സംഘത്തിന് യാത്രതിരിക്കാന്‍. ബഡ്ജറ്റില്‍ ഒന്നും കിട്ടാത്തതിനാല്‍ കാലുപിടിക്കാന്‍ പോകുകയാണ്. പോകുമ്പോള്‍ കുറച്ചു കുഴമ്പുംകൂടി കൊണ്ടുപോയാല്‍ നന്നായിരിക്കും. ഉളുക്ക്, ഒടിവ്‌, ചതവ്, നീര്, വാതം, പിത്തം, കഫം ഏതിനും ഉത്തമം എന്നൊരു ബോര്‍ഡും തൂക്കിയാല്‍ ആ കച്ചോടമെങ്കിലും പൊടിപൊടിക്കും. ഇതിപ്പോ കീറിയ വലയുമായി മീന്‍പിടിക്കാന്‍പോയ അവസ്ഥയാണ്. വീശലും വലിക്കലും ഭംഗിയായി നടക്കുന്നുണ്ട്. വലിച്ചു കരയ്ക്കുകയറ്റുമ്പോള്‍ വല ശൂന്യം. പ്രതിപക്ഷത്തിനുമാത്രമല്ല, നാട്ടുകാര്‍ക്കും, കൂട്ടത്തിലുള്ളവര്‍ക്കു പോലും തോന്നിത്തുടങ്ങി; ബഡ്ജറ്റില്‍ ഒന്നും തടഞ്ഞിട്ടില്ലായെന്ന്. ബ്ലാ ബ്ലാ അടിക്കാന്‍ പോലും ഒന്നുമില്ല. അതുകൊണ്ട് പതിവ്‌ ശൈലിയില്‍ ഒരു സംഘം ഡല്‍ഹിക്ക് തിരിച്ചു. എന്തായാലും കുറെ ‘ഉറപ്പു’ കിട്ടാന്‍ വകുപ്പുണ്ട്. കിട്ടിയ ഉറപ്പെല്ലാം ഉപ്പിട്ടുപുഴുങ്ങി കഴിച്ചാല്‍മതി എല്ലാ വികസനങ്ങളും  ഓടിവരും. നാണം കെട്ടവന്‍റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍ തന്നെ. പരിവാരസമേതമുള്ള പോക്കായതിനാല്‍ അടുത്ത പോക്കുവരെയുള്ള വീട്ടുസാമാനങ്ങളും, പലവ്യഞ്ജനങ്ങളുമെല്ലാം വാങ്ങിപ്പോരാം. ജനങ്ങളുടെ നികുതിപ്പണം പോകുന്നതുമിച്ചം. ഈ പോക്കോടുകൂടി കെ.എസ്.ആര്‍.റ്റി.സി യുടെ കാര്യത്തില്‍ ഒരു തീരുമാനമായി .ഡീസലിനു പകരം സി.എന്‍.ജി യും വാങ്ങി ആര്യാടന്‍ അടങ്ങി. കേരളത്തില്‍ മുട്ടിനുമുട്ടിനു സി.എന്‍.ജി പമ്പുകള്‍ ഉള്ളതുകൊണ്ട് കുഴപ്പമില്ല. സംഗതി ലാഭമാണ്.നൂറു കോടിയുടെ ഉറപ്പും കിട്ടിയിട്ടുണ്ട്.എന്നാലുംശരി മറ്റു പമ്പുകളില്‍നിന്ന് എണ്ണയടിച്ചു ആനവണ്ടി ഓടിക്കില്ല.കട്ടായം...... പമ്പുകാരോന്നും കാണണ്ടപോലെ കണ്ടില്ലായെന്നര്‍ത്ഥം. കണ്ടിട്ടും കാര്യമില്ല. എണ്ണകൊടുത്താല്‍ പണം നഹി നഹി....ആനവണ്ടിക്കു ഡീസലല്ല പ്രശ്നം; പമ്പാണ് പ്രശ്നം.ഏതു പമ്പില്‍ നിന്നു ഡീസല്‍ അടിച്ചാലും വണ്ടിയോടും എന്ന സാമാന്യ ബുദ്ധിപോലും ഇല്ലെങ്കില്‍ എന്തുചെയ്യാം..എല്ലാം നമ്മുടെ തലേവര......

 ഒരുകാര്യം ഒരാള്‍ക്ക് തികച്ചും വ്യക്തിപരമാവുമ്പോള്‍, അതേ കാര്യം തന്നെ ചിലര്‍ക്ക് കുടുംബപരവും,മറ്റുചിലര്‍ക്ക് സാമൂഹ്യപരവുമായി മാറാന്‍ സാധ്യതയുണ്ടെന്ന ചരിത്രസത്യം മലയാളിക്ക് ഇനിയും മനസിലായട്ടില്ല. അംബാനിമാര്‍ തമ്മില്‍ പിരിഞ്ഞപ്പോള്‍ ഓഹിരിവിപണി ഇടിഞ്ഞത് ഇതിനു ഉദാഹരണമാണ്. മരുമക്കളുടെ തമ്മിലടി, വ്യക്തിജീവിതവും കടന്നു കുടുബംകടന്നു പൊതുസമൂഹത്തില്‍ എത്തി. ഫലമോ വിപണിയില്‍ പണമിറക്കിയ അപ്രാണികളുടെ കാശുപോയതു മിച്ചം.കേരള രാഷ്ട്രീയത്തിലെ ചെങ്കോലും കിരിടവും വച്ച സഹോദരങ്ങള്‍ തമ്മില്‍ അടിച്ചപ്പോള്‍ ഗണപതിയ്ക്ക് വെച്ചത് കാക്ക കൊണ്ടുപോയതും,തുടര്‍ന്നു ഗതിയില്ലാ പ്രേതങ്ങള്‍ കണക്കെ മലയാളക്കര മുഴുവന്‍ അലയുന്നതും എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്.ഒരാള്‍ ശശിയുടെ കടയില്‍ ചായയടിച്ചു ജീവിക്കുമ്പോള്‍ മറ്റൊരാള്‍ അടുക്കളയില്‍ പുകയൂതി,തീ ഉന്തി ശിഷ്ടകാലം കഴിച്ചുകൂട്ടുന്നു. ഒരു ഗുരുവായുരപ്പനും രക്ഷിച്ചില്ല.തുലാഭാരം തൂക്കിയ പഴക്കുലകളും, പഞ്ചസാരയും, നെയ്യുമൊക്കെ വെറുതെയായി. അതുകൊണ്ട് വ്യക്തിജീവിതത്തിലെ കുഴപ്പങ്ങള്‍ പൊതുജീവതത്തെ ബാധിക്കില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. നാട്ടിന്‍പുറത്തു ചെറ്റപൊളിക്കലും, കണ്ണിറുക്കലും, ഒളിഞ്ഞുനോട്ടങ്ങളും വരെ നാലാള് കൂടുന്നേടത്തു ചര്‍ച്ചയ്ക്ക് വരുമ്പോള്‍, മന്ത്രിയുടെ പരസ്ത്രീബന്ധം ചര്‍ച്ച ചെയ്യരുതെന്നു പറയുന്നതെങ്ങനെ. തല്ലുകിട്ടിയോ ,എവിടെയാണ് കിട്ടിയത്, കരണത്താണോ, പല്ലുപോയോ, നീരുണ്ടോ,പ്രശ്നത്തില്‍ അമേരിക്ക ഇടപെടുമോ,വയസായ ആനകള്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ, തുടങ്ങിയ എല്ലാ വശങ്ങളും അവതാരകരും പ്രതികരണതൊഴിലാളികളും കടുകിടകീറി പരിശോധിച്ചു. തല്ല് ഏറ്റുവാങ്ങിയവര്‍ക്കും, കൊടുത്തവര്‍ക്കും, മറ്റാര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ സംഗതി വിപ്പുകണ്ട ഒരു സ്വപ്നമാകാനേ തരമുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം. ഇന്ത്യന്‍ ഭരണഘടനയില്‍ പരസ്ത്രീഗമനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ലായെന്നും, വേണമെങ്കില്‍ സദാചാരപരമായ ഒരു വാണിങ്ങില്‍ സംഗതി ഒതുക്കാമെന്നും പ്രതികരണ തൊഴിലാളികള്‍ ചാനല്‍ചര്‍ച്ചയില്‍ വ്യക്തമാക്കിയ സ്ഥിതിയ്ക്ക് സംഗതിയ്ക്ക് വലിയ സ്കോപ്പുണ്ടെന്നു തോന്നുന്നില്ല. ഒരു രാജിയോ ഒരു ഉപതിരഞ്ഞെടുപ്പോ വന്നുപെട്ടാല്‍; അതിവേഗം ബഹുദൂരം വീട്ടിലിരിക്കുമെന്ന് എല്ലാ വിശുദ്ധത്മാക്കള്‍ക്കും അറിയാവുന്നതുകൊണ്ട് തൊണ്ണയില്‍ പുഴുത്തത്; പുറത്തേയ്ക്ക് തുപ്പാതെ, അകത്തേയ്ക്ക് ഇറക്കാനാണ് സാദ്ധ്യത.

  മന്ത്രിമാരുടെയൊക്കെ വകുപ്പുകളെ വിശകലനംചെയ്യാനേ പാടുള്ളൂ..! വ്യക്തിപരമായ ചുറ്റിക്കളികളോ,ശൃംങ്കാരകേളികളോ അറിഞ്ഞാല്‍തന്നെ അറിഞ്ഞില്ലായെന്നു നടിക്കുകയും, പരിപാടി തുടര്‍ന്നുകൊണ്ടുപോകാന്‍ ആവശ്യമായ സപ്പോര്ട്ടുകള്‍ ചെയ്തു കൊടുക്കുകയുമാണ് ചെയ്യേണ്ടതെ ന്നാണ് പി.പി-യെ പോലുള്ള മുതിര്‍ന്ന മൂത്താപ്പമാരുടെ അഭിപ്രായം.ഇതില്‍ ലൈക്ക് അടിക്കാമോ ഇല്ലയോ എന്നുള്ള കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണ്. മാനം ഇല്ലാത്ത സ്ഥിതിക്ക് മാനനഷ്ടത്തിനു കേസുവരാന്‍ സാധ്യതയില്ല. നേതാക്കന്മ്മാരുടെ ശൃംകാരവിലാസങ്ങള്‍ വെളിപ്പെടുത്തുന്നത് രാഷ്ട്രിയ സദാചാരത്തെ പ്രതികൂലമായി ബാധിക്കും എന്നൊരു വെളിപ്പെടുത്തലും മേലാവില്‍നിന്ന് ഉണ്ടായിട്ടുണ്ട്. നാറ്റം എല്ലാവരും കൂട്ടുത്തരവാദിത്വത്തോടെ ഏറ്റെടുക്കണമെന്ന് സാരം. അതിനാണല്ലോ ഈ മുന്നണി മര്യാദ എന്നൊക്കെ പറയുന്നത്. ഭര്‍ത്താക്കന്‍മാര്‍ വിദേശത്തുള്ള ഭാര്യമാര്‍ക്ക് ഫോണ്‍ ഉപദേശങ്ങള്‍,അനുഗ്രഹ ദര്‍ശനങ്ങള്‍ തുടങ്ങിയവ കൊടുക്കാന്‍ ശ്രമിക്കുന്ന പുണ്യാത്മാക്കളെ തൂണിലും, മാവിലും പിടിച്ചുകെട്ടി ചതച്ചുവിടുന്ന കാലമായതുകൊണ്ട് ‘ജാരന്മാര്‍’ എന്ന വിഭാഗംതന്നെ തകര്‍ച്ചയുടെ വക്കിലായിരുന്നു;മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ അതിനൊരു പുനരുദ്ധാരണം നടത്തിയതില്‍ സന്തോഷിക്കാം...മുന്‍നിര പ്രതികരണ തൊഴിലാളികളുടെ അഭിപ്രായത്തില്‍ ജാരസംസര്‍ഗം ഭരണഘടനാപ്രകാരം തെറ്റുമല്ല...അപ്പോള്‍പിന്നെ നഷ്ടം ചില ഭര്‍ത്താക്കന്‍മാര്‍ക്കു മാത്രമായി ചുരുങ്ങുന്നു. സ്ത്രീപീഡനം ചായകുടിപോലെ സര്‍വസാധാരണമായ ഇക്കാലത്ത്; ഭാര്യ കാമുകന്‍റെ കൂടെപോകുന്ന വേറിട്ട കാഴ്ചകളും സാധാരണയായികൊണ്ടിരിക്കുകയാണ്. ‘സ്വന്തം ഇഷ്ടപ്രകാരം’ എന്നൊരു വാക്കുമതി; മക്കളെയും, പവിത്രമായി കരുതുന്ന കെട്ടുതാലിയും പൊട്ടിച്ചെറിഞ്ഞു ഇന്നലെപരിചയപ്പെട്ട വല്ലവന്‍റെയും കൂടെ പോകാനുള്ള നിയമസാധുതയ്ക്ക്. ഇതൊരു കുറ്റമല്ലായെന്നും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പ്രശ്നം മാത്രമാണെന്നുംപറഞ്ഞുകൊണ്ട് കുടുംബബന്ധങ്ങളെ നിസ്സാരവല്ക്കരിക്കുന്ന ചാനല്‍ എമ്പോക്കികളും വിശകലനതൊഴിലാളികളും അവര്‍ക്ക് ഏറാന്‍ മൂളുന്ന പുരോഗമനക്കാരും; കുടുംബംപോറ്റാന്‍ വേണ്ടി വിദേശത്തുപോയി ചോരനീരാക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കും, ആഗ്രഹങ്ങളും അഭിലാഷങ്ങളും അടക്കിവെച്ച് ഭര്‍ത്താക്കാന്‍മ്മാരെ കാത്തിരിക്കുന്ന ഭാര്യമാര്‍ക്കും നാണക്കേടാണ് സമ്മാനിക്കുന്നത്.

ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ ആരായാലും, വ്യക്തിജീവിതത്തില്‍ ശുചിത്വവും, മിതത്വവും പാലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഞാന്‍ അഴിമതി നടത്തില്ല അതുകൊണ്ട് ഞാന്‍ പെണ്ണുപിടിക്കും എന്നു പറയുന്നതില്‍ ന്യായമില്ല. ഇക്കാര്യത്തില്‍ ആസനത്തില്‍ വാലുമുളച്ച മൂത്താപ്പമാര്‍ മന്ത്രിസ്ഥാനത്തും,അധ്യക്ഷസ്ഥാനത്തുമൊക്കെ വിലസുമ്പോള് എനിക്കുമാത്രം എന്താ പറ്റില്ലേ..? എന്നാണ് ചോദ്യമെങ്കില്‍ ഒന്നും പറയാനില്ല. പ്രളയം പ്രളയം സര്‍വത്ര പ്രളയം..... എന്നു കരുതിയാല്‍ മതി......ഒന്നിച്ചിരിക്കുമ്പോള്‍ ചട്ടിപൊട്ടിച്ചതും, തേങ്ങാമുറി കടിച്ചതും, പഞ്ചസാര പാത്രത്തില്‍ കയ്യിട്ടതും, അച്ഛന്‍റെ കീശയില്‍ നിന്നു ചില്ലറ അടിച്ചുമാറ്റിയതും, മുറിബീഡി വലിച്ചതുമൊക്കെ,,,,, തമ്മില്‍ പിണങ്ങുമ്പോള്‍ കുടുംബംസദസ്സുകളില്‍ പൊങ്ങിവരാറുണ്ട്. വീട്ടുകാരുടെ നല്ലകുട്ടി എന്ന അഭിപ്രായം മാറി തനിസ്വരൂപം അപ്പോഴാണ്‌ വെളിപ്പെടുന്നത്. അതുപോലെ കാര്യങ്ങളെല്ലാം പുറത്തുവരട്ടെ ഏവനോക്കെ ചെറ്റപൊളിക്കാന്‍ പോയി, ആരൊക്കെ കൈയ്യിട്ടുവാരി, ഏതൊക്കെ കുടുംബം കലക്കി എന്നൊക്കെ ജനം അറിയട്ടെ....അടുത്ത തവണ വോട്ടു ചോദിക്കാന്‍ വരുമ്പോള്‍ ആട്ട് കൊടുത്തുവിടാന്‍ കാര്യങ്ങള്‍ എല്ലാം  നാട്ടുകാര്‍  അറിയണം.......... പുരകത്തുമ്പോള്‍ വാഴ വെട്ടണം, പറ്റിയില്ലെങ്കില്‍ ഇക്കിളിപ്പുരാണം വായിച്ച് ചിരിക്കാം.....

7 comments:

  1. സാജു ജോര്‍ജ്ജ്March 6, 2013 at 10:48 AM

    ഇക്കിളിപുരാണം വായിച്ചു മരിക്കാം.. അതേ ഇനി രക്ഷയുള്ളൂ............കൂട്ടത്തില്‍ വാഴയും വെട്ടാം

    ReplyDelete
  2. അങ്ങാടി നിരങ്ങാന്‍ പോയവരെല്ലാം മടങ്ങി വന്നു...കുറെ ഉറപ്പും,പരിഗണനയും കിട്ടിയിടുണ്ട്........

    ReplyDelete
  3. ഇതൊക്കെ തന്നെയാ ഇന്നലെയും മിനിഞ്ഞാന്നും കണ്ടത്, നാളെയും ഇങ്ങനെ ഒക്കെ തന്നെ

    ReplyDelete
  4. ങ്ങള് ല്ലാം ബിളിച്ച് പറഞ്ഞ് നാറ്റിച്ചു ........ ഹമുക്ക്

    ReplyDelete
  5. ശിവ ശിവ.. ചാനല്‍ എമ്പോക്കികള്‍..അതു മതിയല്ലൊ...എല്ലാവരുടെയും വയറു നിറക്കാന്‍..

    ReplyDelete
  6. ആസ്ഥാന വിഴുപ്പ് സംവിധാനവും രംഗപടവും ഒരുക്കിയ നാടകത്തിന്റെ അവസാനം മലം ചവിട്ടിയ മന്ത്രി മര്‍ന്നടിച്ച് വീഴാനാണ് സാധ്യത. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഗണേശനെ കസേരയില്‍ നിന്നും ഇറക്കി നിലത്തിരുത്താ​‍ന്‍ വളരെ എളുപ്പം സാധിക്കും. അല്ലാതെ യൂഡിയെഫിലെ സകല വേന്ദ്രന്മാരുടെയും നാറിയ അരമന രഹസ്യങ്ങളും അവയൊക്കെ ഒതുക്കിയ നടപടികളും അറിയാവുന്ന തെണ്ടിയുടെ (ഗ്രാമീണ ഭാഷ) നേര്‍ക്ക് ചെറുവിരലനക്കാന്‍ ഒരു മുഖ്യനും ധൈര്യമുണ്ടാവില്ല. അനക്കിയാല്‍...

    ReplyDelete
  7. കിരണ്‍March 8, 2013 at 8:55 PM

    ഇത്രയും നാണംകെട്ട ഒരവസ്ഥ ...........പലര്‍ക്കും പല നിയമം. നേതാവാണെങ്കില്‍ പെണ്ണുപിടി വരെ സര്‍ക്കാര്‍ ചിലവില്‍ ...അതിനെ ന്യായികരിക്കാന്‍ മഹിളകള്‍ തന്നെ മുന്നില്‍ ....രാഷ്ട്രിയം എത്രയും മലിമസമായ ഒരു കാലം മുമ്പുണ്ടായിട്ടില്ല.അധികാരം നിലനിറുത്താന്‍ എന്തു വൃത്തികേടിനും കുടപിടിക്കുന്ന നീതിമാന്മാര്‍ ഇവര്‍ക്കൊക്കെ പോയി ചത്തു തുലഞ്ഞു കൂടെ ...ഈ നാടിന്‍റെ ശാപങ്ങള്‍.

    ReplyDelete