**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, December 16, 2013

എം. എല്‍. എ മന്നന്മാരും; പ്രജയും...........


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  ജയില്‍ പരിഷ്ക്കാരങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ എം എല്‍ എ മാരുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ മുന്‍പാകെ പരാതി പറയാനെത്തിയ ശാരിരിക അവശത ബാധിച്ച വയോധികയ്ക്ക് അവഗണന...ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെക്കാണാന്‍ വന്ന സ്ത്രീയാണ് എം എല്‍ എ മാരോട് പരാതി പറയാന്‍ ശ്രമിച്ചത്...ഇവര്‍ക്ക് മക്കളോ ബന്ധുക്കളോ ഇല്ല..എല്ലാ ദിവസവും ഭര്‍ത്താവിനെക്കാണാന്‍; കാലിനുസുഖമില്ലാത്ത ഇവര്‍ ഇഴഞ്ഞു ജയില്‍പടിക്കല്‍ എത്തുന്നുണ്ട്.. ജയിലില്‍ എം എല്‍ എ മാര്‍ എത്തിയതറിഞ്ഞ് അവരോടു പറഞ്ഞാല്‍ ഒരു പക്ഷെ ഭര്‍ത്താവിനെ പുര്‍ത്തിറക്കാന്‍ കഴിയുമെന്ന് ആ സ്ത്രീ വിചാരിച്ചിട്ടുണ്ടാകും.. ജീവിത സായാഹ്നത്തില്‍ സഹായത്തിനു ആരുമില്ലാതെ ഒറ്റപ്പെട്ട ഒരു വൃദ്ധയുടെ പരാതി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത ഈ ഷോകെയ്സ് ബിംബങ്ങള്‍ നമുക്കെന്തിനാണ്..?  കാലിനു വൈകല്യമുള്ള ഇവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മറിഞ്ഞുവീണെങ്കിലും കണ്ടഭാവം നടിക്കാതെ നമ്മുടെ മാന്യജനപ്രതിനിധികള്‍ ഒഴിഞ്ഞുമാറി.. ഈ സ്ത്രീയെ അങ്ങോട്ടു കടത്തി വിട്ടതില്‍ ഉദ്യോഗസ്ഥരെ ശാസിക്കാനും നമ്മുടെ പ്രതിനിധികള്‍ മറന്നില്ല... അധികാരത്തിന്‍റെ സുഖത്തില്‍ ജനങ്ങളെ മറക്കുന്ന  ഈ ദേഹങ്ങളാണോ ജനപ്രധിനിധികള്‍.??. ജനങ്ങളുടെ ഉപ്പും ചോറും തിന്നു കൊഴുക്കുമ്പോള്‍ കണ്മുന്നില്‍ കാലിടറുന്ന ഒരു വൃദ്ധസ്ത്രീയോടുപോലും കരുണകാണിക്കാത്ത ഇവരൊക്കെയാണോ സല്‍ഗുണസമ്പന്നന്മാരായ ജനപ്രതിനിധികള്‍..?/. എസ്റ്റിമേറ്റ് കമ്മിറ്റി, ചക്ക കമ്മിറ്റി, മാങ്ങാ കമ്മിറ്റി എന്നൊക്കെ പേരിട്ടു വിളിക്കുന്ന നിരവധി പുട്ടടി കമ്മറ്റികള്‍ ദിവസേനെ കാണുന്നവരാണ് ജനങ്ങള്‍... ഇത്തരം കമ്മറ്റികള്‍ നടത്തുന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും പതിവ് ചായകുടിയും വിനോദയാത്രകളും കഴിയുമ്പോള്‍ ചുരുട്ടിക്കൂട്ടി വലിച്ചെറിയുമെന്നു ആര്‍ക്കാണറിയാത്തത്..??. തങ്ങള്‍ക്ക് വേണ്ടുന്ന ബത്തകള്‍ ഒപ്പിക്കാന്‍ വേണ്ടി നാടുനീളെ കമ്മിറ്റിയും പഠനങ്ങളും നടത്തി മാസാവസാനം ശമ്പളത്തിന് പുറമേ നല്ലൊരു തുക ഒപ്പിക്കാന്‍ ഊരുതെണ്ടുന്ന ഇത്തരം എം എല്‍ എ കൂട്ടങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടും..??. തന്‍റെ മുന്‍പില്‍ വീണുകിടന്ന സ്ത്രീയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ പ്രതിയാണെന്നാണ് ഒരു എം എല്‍ എ പ്രതികരിച്ചത്.. ആയിക്കോട്ടെ അതുകൊണ്ട് ആ സ്ത്രീയുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ പാടില്ലയെന്നുണ്ടോ... അതോ മറിഞ്ഞുവീണ അവരെ എഴുന്നേല്‍ക്കാന്‍ സഹായിച്ചാല്‍ നിങ്ങളുടെ വെള്ള വസ്ത്രങ്ങളില്‍ ചെളിപുരളും എന്ന ഭയമാണോ അവരെ അവഗണിക്കാന്‍ കാരണമായത്...ആ സ്ത്രീയുടെ പരാതി കേള്‍ക്കുന്നതിനു മുന്‍പേ എം എല്‍ എ യ്ക്ക് മനസിലായി അവരുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ പ്രതിയാണെന്ന്. എന്തൊരു ദിവ്യദൃഷ്ടി.. ശാരീരിക അവശതകള്‍ ബാധിച്ച പ്രായമായാ ഒരു സ്ത്രീയൊരു പരാതി ബോധിപ്പിക്കാന്‍ തങ്ങളുടെ  അടുത്തേയ്ക്ക് വന്നാല്‍ അവരെ കേള്‍ക്കാനുള്ള മിനിമം മര്യാദയെങ്കിലും എം എല്‍ എ മാര്‍ കാണിക്കണമായിരുന്നു... തങ്ങളുടെ അടുക്കലേക്ക് വരുമ്പോള്‍ മറിഞ്ഞുവീഴുന്ന അവരെ എഴുന്നേല്‍ക്കാന്‍ സഹായിക്കാനുള്ള മനുഷ്യത്വമെങ്കിലും പ്രകടിപ്പിക്കാമായിരുന്നു...  ഈവരൊക്കെ തേച്ചു മിനുസപ്പെടുത്തി ഇട്ടിരിക്കുന്ന വസ്ത്രങ്ങളും ഓസില്‍ അനുഭവിക്കുന്ന അനുകൂല്യങ്ങള്‍ക്കും ആ സ്ത്രീയുടെയും വിയര്‍പ്പിന്‍റെ ഒരംശമുണ്ട്... എന്തിനാണ് ഇതുപോലുള്ള ജനപ്രതിനിധികള്‍... നമുക്ക് വേണ്ടത് ഇത്തരം പോളിഷ് പ്രതിനിധികളെയല്ല... നമ്മുടെ ഇടയില്‍നിന്നും നമ്മളില്‍ ഒരാളായി നില്‍ക്കുന്നവരെയാണ് നമുക്കാവശ്യം... ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നിട് ചാകുവോളം കസേരയില്‍ അള്ളിപ്പിടിച്ചിരുന്നു അധികാരത്തിന്‍റെ ലഹരി ആവോളം നുണയുന്ന കൊഴുപ്പുനിറഞ്ഞ ദേഹങ്ങളെയല്ല ജനത്തിനാവശ്യം..

  കണ്മുന്നില്‍ ഒരു പ്രായമായ സ്ത്രീ മറിഞ്ഞുവീഴുമ്പോള്‍  സഹായിക്കാന്‍ കഴിയുകയെന്നത് സാമാന്യമര്യാദയാണ്... അതുപോലും ചെയ്യാതിരിക്കുകയും പിന്നിട് അതിനെ ന്യായികരിക്കുകയും ചെയ്യുന്നത് അധികാരം സൃഷ്ടികുന്ന അഹങ്കാരവും; സാധാരണജനമെന്നത് എന്നും അകറ്റിനിറുത്തേണ്ടവരാണെന്നുമുള്ള മിഥ്യാധാരണയുമാണ്‌..ഇത്തരം ധരണകള്‍ വച്ചുപുലര്‍ത്തി മൂഡസ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന മാന്യദേഹങ്ങളെ ചൂലെടുത്ത് അടിച്ചു പുറത്താക്കണം.. സ്വന്തം സഹജീവിയോടു കാണിക്കാത്ത സ്നേഹം ആനയ്ക്കും കടുവായ്ക്കും വേണ്ടി വാദിക്കുമ്പോള്‍ നിറഞ്ഞോഴുകുന്നു... മനുഷ്യനെ മനുഷ്യനായി കാണാത്ത പരിസ്ഥിതി എം എം എ ... ചാനല്‍ മുറികളിലിരുന്നു അടിച്ചുവിടുന്ന ഗീര്‍വാണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതുതന്നെ മിശിഹ എന്നു തോന്നിപ്പോകും... പുറത്തിറങ്ങിക്കാണിക്കുന്നതു കാണുമ്പൊള്‍ ഇതുതന്നെ ലൂസിഫറെന്നും ഉറപ്പാകും... മനുഷ്യത്വപരമായ സമീപനങ്ങള്‍ നിഷേധിക്കുന്ന ഏതൊരുവനായാലും, അക്രമത്തിനും, അഴിമതിയ്ക്കും കൂട്ടുനില്‍ക്കുന്നവന്‍ ഏതു പാര്‍ട്ടിയില്‍പ്പെട്ടവനായാലും അവര്‍ ഒരിക്കലും നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടരുത്... കാരണം ഇത്തരം ആളുകളില്‍ തിരഞ്ഞെടുപ്പുസമയങ്ങളില്‍ മാത്രമേ മനുഷ്യത്വം കാണൂ.. വോട്ടു വാങ്ങി ജയിച്ചുകഴിയുമ്പോള്‍ ഇവര്‍ വെറും കശാപ്പുകാരും.. കള്ളനു കഞ്ഞിവയ്ക്കുന്നവരുമായി മാറുന്നു.. നമ്മുടെ പരാതികള്‍ പറയാന്‍ ചെല്ലുമ്പോള്‍; നാറുന്നു, കുളിച്ചിട്ടുവാ, ഞാനിപ്പോള്‍ എസ്റ്റിമേറ്റ് എടുക്കുവാ, തിന്നുവാ, കിടക്കുവാ തുടങ്ങിയ നൂറുകണക്കിന് ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് മുഖം തിരിച്ചുകളയും..ഇതൊക്കെ ആരോട് പറയാന്‍ എന്ന വിലാപങ്ങള്‍ അവസാനിപ്പിക്കേണ്ട കാലമായി. സാധരണജനം; ഏമാന്മാരെ പേടിക്കേണ്ട കാലംകഴിഞ്ഞു.. നമുക്കും കരുത്തുണ്ട് എന്നു കാലം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു... ഇനി ചൂല്‍ കൈയ്യിലെടുക്കേണ്ട താമസമേയുള്ളൂ.. ഇത്തരം ചവറുകളെ അടിച്ചുവാരി പുറത്തുകളയണം.. ജനത്തെ  അവഗണിക്കുന്നവനെ ജനവും അവഗണിക്കണം...

8 comments:

  1. ഇതിനാണ് ഊളത്തരം എന്നു പറയുന്നത്...........

    ReplyDelete
  2. ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നിട് ചാകുവോളം കസേരയില്‍ അള്ളിപ്പിടിച്ചിരുന്നു അധികാരത്തിന്റെത ലഹരി ആവോളം നുണയുന്ന കൊഴുപ്പുനിറഞ്ഞ ദേഹങ്ങളെയല്ല ജനത്തിനാവശ്യം./////. നൂറുശതമാനവും യോജിക്കുന്നു

    ReplyDelete
  3. ആരൊക്കെയാണ് ഈ മാന്യദേഹങ്ങള്‍??? ഇവരുടെ ചെളിപുരണ്ട മോന്ത കാണാനുള്ള അവകാശം നമുക്കുണ്ട്. വീണത് സരിതയോ കവിതയോ ആയിരുന്നെങ്കില്‍ മുണ്ടൂ പറിച്ചെറിഞ്ഞ് എല്ലാ ശുഭ്രവസ്ത്രധാരികളും പാഞ്ഞടുത്തേനേ....എഴുന്നേല്‍ക്കാന്‍ വയ്യാത്ത ഒരു പാവം വൃദ്ധയെ പൊക്കിയിട്ട് എന്തു കിട്ടാനാ?

    ReplyDelete
  4. വീ ഡി സതീശനെക്കുറിച്ചു കുറച്ചു മതിപ്പുണ്ടായിരുന്നു,,ചാനല്‍ ചര്‍ച്ചകളും മറ്റും അത് കൂട്ടിയിരുന്നു..പക്ഷെ പകല്‍ വെളിച്ചത്തില്‍ സ്വഭാവം ഇതാണെന്ന് മനസ്സിലായപ്പോള്‍ പ്രതീക്ഷ അസ്തമിച്ചു.. പ്രസംഗം പോലെയല്ല പ്രവര്‍ത്തി

    ReplyDelete
  5. അടുത്ത തെരഞ്ഞെടുപ്പിലും ഇവനൊക്കെ വെളുക്കെ ചിരിച്ചുകൊണ്ട് തെണ്ടാനിറങ്ങും. ജനം ഇതെല്ലാം മറക്കുകയും ചെയ്യും. രാഷ്ട്രീയപ്പൂരമഹോത്സവത്തില്‍ ജനവും ലഹരിയിലാകുമല്ലോ. ഈ ക്ലിപ് തെരഞ്ഞെടുപ്പ് സമയത്ത് അവന്റെ മണ്ഡലത്തില്‍ പ്രദര്‍ശിപ്പിക്കണം. അപ്പോഴെങ്കിലും വല്ല ചലനവും ഉണ്ടാകുമോ എന്ന് അറിയാമല്ലോ

    ReplyDelete
  6. തന്‍റെ മുന്നില്‍ വീണുകിടന്ന സ്ത്രീയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ പ്രതിയാണെന്നാണ് ഒരു എം എല്‍ എ പ്രതികരിച്ചത്.>>>> അത്രയല്ലേ ഉള്ളൂ.. അല്ലാതെ അവരുടെ ഭർത്താവ് നാട് മുടിക്കുന്ന ഒരു എം എൽ എ പോലും അല്ലല്ലോ...

    ReplyDelete