**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, August 15, 2012

സ്വപ്നങ്ങള്‍; സ്വപ്നങ്ങളെ നിങ്ങള്‍.............



സുന്ദരനും സദ്ഗുണസമ്പന്നനുമായ യുവാവ്, പുരാതന കുടുംബാംഗം, ഗള്‍ഫില്‍ജോലി ,ഈ മാസം നാട്ടില്‍വരുന്നു. വധുവിനെ ആവശ്യമുണ്ട്. അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു ബന്ധപ്പെടേണ്ട നമ്പര്‍..............
എല്ലാം കിറുകൃത്യം. സ്വന്തം പരസ്യത്തിലേക്ക് ഒന്ന് നോക്കി.സന്തതസഹചാരിയായ മൊബൈല്‍ഫോണ്‍ എടുത്ത്നോക്കി ആരെങ്കിലും വിളിച്ചിട്ടുണ്ടോ ഇല്ല. എങ്ങനെയുണ്ട് എന്‍റെ പരസ്യം ഇത് പോരെ? എല്ലാ എഡിഷനിലും കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്, ഇപ്പോ കൊടുത്താലേ നാട്ടിലെത്തുമ്പോള്‍ വല്ല വിളിയും വരൂ... രാവിലെ തന്നെസുഹൃത്ത് അറിയിച്ചു.. ഏതെങ്കിലും ഒരു കോഴ്സ് കഴിഞ്ഞ ഉടനെതന്നെ ഗള്‍ഫിലേക്ക്‌ ചേക്കേറിയ ഒത്തിരി അവിവാഹിതരുള്ള ഒരു നാടാണിത്. പഠനംകഴിഞ്ഞ്‌ ഗള്‍ഫില്‍ഒരു ഉയര്‍ന്ന ജോലി ഏതൊരു മലയാളിയുടെയും സ്വപ്നമാണ്.ഇന്റെര്‍വ്യൂ കഴിഞ്ഞു ജോലികിട്ടി; സന്തോഷത്തോടെ പറന്നു. ഇവിടെ വന്നു മെഡിക്കല്‍, വിസസ്റ്റാമ്പ്‌ ചെയ്യല്‍,പ്രൊബേഷന്‍ പീരീഡ്‌ ,പുതിയതാമസസ്ഥലം എല്ലാം ശരിയായി. ജീവിതം ട്രാക്കിലായി എന്ന് കരുതിയിരിക്കുമ്പോഴാണ് എന്തോ ഒരുകുറവ് എവിടെയോഒരുഒറ്റപ്പെടല്‍. സ്റ്റാറ്റസ് സിമ്പലായി  ഐഫോണും അതില്‍ ഇന്റര്‍നെറ്റ്കണക്ഷനും എടുത്തു.ബ്രാന്‍ഡട് വസ്ത്രങ്ങള്‍തന്നെ മാറി മാറി ഉപയോഗിച്ചു.ഇവടെ അടിച്ചാല്‍ ഒരു കിലോമിറ്റര്‍ ചുറ്റളവില്‍ മണംകിട്ടുന്ന പെര്‍ഫ്യൂം വാങ്ങി അടിച്ചു. അതിനുകൊടുത്ത കാശുകൊണ്ട് നാട്ടിലാണെങ്കില്‍ ഒരുമാസത്തെ അരിവാങ്ങാം.കമ്പനിവക വാഹനവും .എന്നിട്ടും ഒരു സുഖംകിട്ടുന്നില്ല. വിശാലമായ സൈബര്‍ ലോകത്ത്‌ കയറി ലോകം മുഴുവന്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.ഒരു മാതിരി കണ്ടാല്‍കൊള്ളാവുന്ന സുന്ദരിമാരെയൊക്കെ ഫ്രണ്ട് ലിസ്റ്റ്ലുമാക്കി. ഒഴിവ്‌ ദിവസങ്ങളില്‍ മുഴുനീളെ ചാറ്റിങ് നടത്തി, സൗഹൃദസംഭാഷണങ്ങള്‍ ഹൃദയഭാഷണങ്ങള്‍ ആയി മാറി. ഒത്തിരിപ്പേരെ, ഒരേ സമയം മാനേജ് ചെയ്തു.. ആദ്യമൊക്കെ ഇതാണ് സ്വര്‍ഗ്ഗമെന്ന് കരുതി പിന്നെപിന്നെ അവിടെയും ആവര്‍ത്തന വിരസത. എല്ലാവരുടെയും സ്നേഹങ്ങള്‍ക്ക് ഒരേ സ്വരം, ഒരേ ഭാവം, ഒരേ വികാരം; ഇതൊന്നുമല്ലശരി എന്ന് തോന്നല്‍, അതുകൊണ്ട് ഒക്കെ നിറുത്തി. ഇനി ഒരു കല്യാണം കഴിക്കണം; നിങ്ങളുടെ അറിവില്‍ എവിടെയെങ്കിലും........................ അവിവാഹിതനായ കൂട്ടുകാരന്‍ പറഞ്ഞു നിറുത്തി.

      പരസ്പ്പരം സ്നേഹിക്കാനും മനസിലാക്കാനും ഒരു ഇണ വേണം. ഏകനായിരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. ലോകത്ത്‌ ഇണകള്‍ക്ക്‌ യാതൊരു പഞ്ഞവുമില്ല. ദൈവം പറഞ്ഞിരിക്കുന്നതുപോലെ  അവനവന്
ചേര്‍ന്ന ഇണയെ കണ്ടെത്തലാണ് യഥാര്‍ത്ഥ പ്രശ്നം.ഇന്ന്‍ പത്രങ്ങളില്‍ ഏറ്റവും കുടുതല്‍ കാണുന്നതും ചിലവുള്ളതുമായ പരസ്യം അനുയോജ്യമായ ജിവിതപങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്നു.’ എന്നതാണ്.
  മാട്രിമോണിയലില്‍ ഒരു പരസ്യം കൊടുക്കാമായിരുന്നില്ലേ......... ഞാന്‍ ചോദിച്ചു.”എല്ലാത്തിലും കൊടുത്തു, ഒത്തിരി മറുപടിയും കിട്ടി.പക്ഷെ ഒന്നുമങ്ങ് ശരിയാകുന്നില്ല.. മുഖത്ത് നോക്കാതെ നിലത്ത് നോക്കിയുള്ള മറുപടി”..
    അതെന്തേ...............
എനിക്കിഷ്ടപ്പെട്ടാല്‍ അവള്‍ക്കിഷ്ടപ്പെടില്ല,  പെണ്ണിനിഷ്ടപ്പെട്ടാല്‍ എനിക്കിഷ്ടപ്പെടണമെന്നില്ല, രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ടാല്‍ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല അങ്ങനെ പോകുന്നു...........

നിനക്ക് ലൈന്‍ ഒന്നുമില്ലേ........ അല്ല  വെറുതെ ചോദിച്ചതാണ്. സാധാരണ ഈ പ്രായത്തില്‍ അതൊക്കെ കാണുമല്ലോ ? മറുപടിക്കായി ഞാന്‍ കാത്തുനിന്നു. ഒന്നും മിണ്ടുന്നില്ല.    “നമുക്കൊരു ചായ കുടിച്ചാലോ” ........ സുഹൃത്തിന്‍റെ ക്ഷണം പെട്ടന്നായിരുന്നു. “ഓക്കേ ഞാന് റെഡി”  ഞങ്ങള്‍ കാന്റിനിലേക്ക് നടന്നു.അവിടെ ചട്ടിയില്‍ വളര്‍ത്തുന്ന ഇല്ലിചെടികള്‍ക്ക് അടുത്തുള്ള കസേരയിലിരുന്ന്‍ രണ്ടു ചായക്ക് ഓര്‍ഡര്‍ നല്കി. അയാള്‍ ചെടിയുടെ ഇല പറിച്ച് വായില്‍ വച്ച് ചവച്ചുകൊണ്ടിരുന്നു.
 “അല്ല ഞാന്‍ ചോദിച്ചതിനു മറുപടി കിട്ടിയില്ല..............”
“അതൊക്കെ കഴിഞ്ഞ കഥകളല്ലേ മാഷെ”  വിരസമായ മറുപടി വന്നു.
“അതുശരി അപ്പൊ അങ്ങനെയൊന്നുണ്ടായിരുന്നു അല്ലേ......
ആട്ടെ.... ആളിപ്പോ എവിടുണ്ട് ?”    “അറിയില്ല കോളേജ്‌വരെ ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചത്‌.പഠിത്തം കഴിഞ്ഞഉടനെ ഞാന്‍ ഇങ്ങോട്ട്പോന്നു.
 പിന്നെ കണ്ടിട്ടേയില്ല........”അയാള്‍ പറഞ്ഞു.അഡ്രസ്സ് ഒന്നും വാങ്ങിയില്ലേ ?
 അഡ്രസ്സ് തന്നതായിരുന്നു അതു കളഞ്ഞുപോയി.അവളുടെ അഛന്‍ സര്‍ക്കാര്‍സര്‍വിസ്സില്‍ ആയിരുന്നു മാറ്റംകിട്ടി പോയി ഇപ്പൊ എവിടെയാണന്നു ഒരു വിവരവുമില്ല. ചായ മെല്ലെ ഊതി കുടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. എങ്കിലും നിനക്കാ അഡ്രസ്സ് എങ്കിലും ഒന്ന് സൂക്ഷിച്ചുവയ്ക്കാമായിരുന്നു.എന്‍റെ അഭിപ്രായം ഞാന്‍ പറഞ്ഞു. എല്ലാം ശരിയാകുമെന്ന് പറഞ്ഞ്അദേഹത്തെ ആശ്വസിപ്പിക്കാന്‍ ഒരുശ്രമവും നടത്തി. ചായക്കുള്ള പ്രത്യുപകാരം. സുഹൃത്തിനെ യാത്രയാക്കി തിരിച്ചുനടക്കുന്നതിനിടയില്‍  മനസ്സ്‌ ചിന്തകളുടെ ലോകത്തായി.ശരിക്ക്‌ ചിന്തിച്ചാല്‍ മേല്‍വിലാസം നഷ്ടപ്പെടുന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം. അല്ലേ ? മനുഷ്യന്‍റെ ജിവിതം ഒരു മേല്‍വിലാസം ഉണ്ടാക്കലാണ്. ഞാന്‍ എന്നൊരാള്‍ ഭുമിയില്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടാക്കി; അതു തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാനുള്ള തത്രപ്പാടല്ലേ ഈ ജീവിതം. കൈമാറ്റത്തിന്‍റെ കണ്ണികള്‍ അറ്റുപോകുന്നവര്‍ വിസ്മൃതിയുടെ പടുകുഴിയില്‍ ആണ്ടുപോകുന്നു.വിസ്മരിക്കപ്പെട്ട തലമുറ കോറിയിട്ട ചെറുവഴികളാണ് ഇന്നു മഹാവീഥികളായി മാറിയിരിക്കുന്നത്.പതുപതത്ത വീഥിയിലുടെ ആടിയും പാടിയും കടന്നുപോകുന്നവര്‍ ഒരിക്കലും; കല്ലില്‍തട്ടി നഖം പറിഞ്ഞവന്‍റെയും വീഴ്ചയില്‍ മുട്ട് പൊട്ടിയവന്‍റെയും വേദന കാണാറില്ല. അഡ്രസ്സ് ഇല്ലാത്തവന്‍ പൊതുശ്മശാനത്തില്‍ അനാഥനായി എരിഞ്ഞടങ്ങുന്നു.

   മേല്‍വിലാസത്തെ കാര്‍ഡുകളില്‍ ആക്കി പ്രദര്‍ശിപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണ് പ്രവാസികള്‍.നിയതമായ കാലാവധിക്കുള്ളില്‍ പുതുക്കേണ്ട മേല്‍വിലാസത്തില്‍ ജിവിതം തള്ളിനീക്കുന്നവര്‍.തിരക്കിനിടയില്‍ സ്വന്തമായി ഒരു വിലാസവും ഉണ്ടാക്കാതെ അക്കരെയുള്ള കുടുംബത്തെ കരപറ്റിച്ചവര്‍ ധാരാളമുള്ള നാടാണ് ഗള്‍ഫ്‌. കുടുംബം കരപറ്റിയപ്പോള്‍ തുഴയൂന്നിയ തുഴക്കാരന്‍ നടുക്കടലിലും ആയി.
      ചെങ്ങളായിക്കാരന്‍ തമ്പാന്‍റെ കഥ മറ്റൊന്നാണ്.   ലെയിറ്റ്‌മാരിജ്‌ ആയിരുന്നു.....അനുജന്മമാരെയൊക്കെ ഓരോ നിലയില്‍ എത്തിച്ചു. പെങ്ങാന്‍മ്മാരുടെ കല്യാണമൊക്കെ കഴിഞ്ഞ് സ്വന്തം കാര്യം നോക്കാന്‍ താമസിച്ചുപോയി; ഭാര്യയും കൊച്ചുകുട്ടിയുമായ് അവധി ആഘോഷിക്കാന്‍ നാട്ടിലെത്തി; അനുജന്‍റെ പേരില്‍ പണികഴിപ്പിച്ച വീട്ടിലെക്ക് ആദ്യ സന്ദര്‍ശനം. കൊള്ളം നല്ല മോഡല്‍ അഭിപ്രായം പറഞ്ഞു.താന്‍ അയച്ചുകൊടുത്ത പൈസ നഷ്ടപ്പെടുത്തിയിട്ടില്ല. നാലുദിവസത്തെ സുഖ പാര്‍ക്കലിനോടുവില്‍ ഒരു കുശുകുശുപ്പ്‌ കേട്ടു. അനുജന്‍റെ ഭാര്യയുടെ വകയാണ്; ഇവരെന്താ പോകാത്തത്...സ്വന്തം നാട്ടില്‍,വിട്ടില്‍ വിരുന്നുകരനായി മാറിയിരിക്കുന്നു. വിരുന്നു വന്നവര്‍ ഒരിടത്തും സ്ഥിരമായി തങ്ങാറില്ല.രണ്ടു ദിവസം കഴിഞ്ഞാല്‍ അടുത്ത വീട് കണ്ടുപിടിക്കണം.എവിടെ ചെന്നാലുംആദ്യത്തെ ചോദ്യം ലീവ് എത്ര ദിവസമുണ്ട്; എന്നാ പോകുന്നത് എന്നാതാണ്. നാടിന്‍റെ ചൂടും, ചൂരും അടിക്കാനും ശുദ്ധവായു ശ്വസിക്കാനും എല്ലാം മറന്നൊന്ന്‍ ഫ്രി ആകുവാനുമോക്കെയായി നാട്ടിലെത്തുമ്പോള്‍ എത്രയും പെട്ടന്ന് യാത്രയാക്കുവാനാണ് എല്ലാവര്‍ക്കും തിടുക്കം.അതുകൊണ്ടാണ് ഇത്ര വലിയതുക കൊടുത്ത് ഒരു വീട് വാങ്ങിയത്. പോകാനും വരാനും ആരുടെയും ചീട്ട് വേണ്ടല്ലോ.ആത്മാവില്‍ തറച്ച ഏതോ കുത്തുവാക്കുകളുടെ ബഹിര്‍സ്പുരണമായിരുന്നു അയാളുടെ ആ പൊട്ടിത്തെറി....
   “ഹലോ നാട്ടില്‍പോകുവാ കേട്ടോ; ഒരു മാസം കഴിഞ്ഞുകാണാം.” കൂട്ടുകാരന്‍റെ ഫോണ്‍
 “വലിയ സന്തോഷത്തില്‍ ആണല്ലോ ഇപ്രാവശ്യം കല്യാണം ഉണ്ടാകുമോ...”

 “എവിടെ........... പുരപണി ഒന്നുമായില്ല. അതു കഴിഞ്ഞേയുള്ളൂ. അടുത്ത പോക്കിന് നടത്തണം.ഉറപ്പില്ല.”  “എന്നാലെന്ത വീട് ആയില്ലേ ?” ഞാന്‍ ചോദിച്ചു. “ഹേയ്.. എനിക്കുള്ളത് ഇനി വേറെ ഉണ്ടാക്കണം....” ശരി ശരി നല്ല യാത്ര നേരുന്നു. ഫോണ്‍ കട്ടായി.പ്രായം 31 കഴിഞ്ഞു.ഗള്‍ഫില്‍എത്തിയിട്ട് വര്‍ഷം 6  കഴിഞ്ഞു.സ്വന്തം ആഗ്രഹങ്ങള്‍ ഒക്കെ മനസ്സില്‍ അടക്കി വച്ചിരിക്കുന്നു.ഒന്ന് സ്വപ്നംകാണാന്‍പോലും സമയംഇല്ല. പകലത്തെ തളര്‍ച്ചയില്‍ നേരം വെളുക്കുന്നത്പോലും അറിയുന്നില്ല.രാവിലെ പോകുന്നു; വൈകുന്നേരം വരുന്നു.സ്വന്തം ചോരയും നീരും ഉരുകിത്തിരുമ്പോള്‍ എന്തങ്കിലും മിച്ചം കാണുമോ എന്നുപോലും അറിയില്ല.പരസ്പരമുള്ള സ്നേഹാന്വേഷണങ്ങള്‍ പോലും അവസാനിക്കുന്നത് ആവശ്യങ്ങളുടെഒരു നീണ്ടലിസ്റ്റിലാണ്.
   നാല് പുത്തനുണ്ടാക്കി തിരിച്ചുചെന്ന് നാട്ടില്‍ ഒരു ദേവലോകമുണ്ടാക്കാം എന്നു കരുതി വിമാനം കയറിയവര്‍ക്കും ഗള്‍ഫ്‌  നഷ്ടസ്വപ്നങ്ങള്‍ കൊടുത്തിട്ടുണ്ട്.
 ഒഴിവ് ദിവസമായ വെള്ളിയാഴ്ച സുഹൃത്തിന്‍റെ റൂമില്‍ ഒന്ന് പോയി. അവിടെ ടിവി കാണുന്നതിരക്കിലാണ്.”പെങ്ങളുടെ കല്യാണസിഡിയാണ്.ലീവ് കിട്ടാത്തതുകൊണ്ട് കൂടാന്‍ പറ്റിയില്ല. നാട്ടിന്ന്‍ വന്നവരുടെ കൈയില്‍ കൊടുത്ത്       വിട്ട താണ്.  വാ.....കാണാം.വാതില്‍ തുറന്ന് അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു. ടിവി സ്ക്രിനില്‍ കല്യാണം പൊടിപൊടിക്കുന്നു. കുടുംബക്കരെല്ലാം ഉണ്ട്. ഒത്തുചേരലിന്‍റെ ആഹ്ലാദം.പന്തിയില്‍ ബിരിയാണി വിളമ്പുന്നു.മണ്ഡപത്തില്‍ വധുവരന്മ്മര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്ന തിരക്ക്. ആകെ ജഗപൊഗ. സ്ക്രിനില്‍ മിന്നിമറയുന്ന മുഖങ്ങളെയൊക്കെ അയാള്‍ എനിക്ക് പരിചയപ്പെടുത്തി തന്നു. അപ്പന്‍, അമ്മ, അനുജന്‍ അങ്ങനെ എല്ലാവരയും........”ഞാന്‍ കൊടുത്തുവിട്ട സാരിയാ അവള്‍ ചുറ്റിയിരിക്കുന്നത്. എങ്ങനെയുണ്ട് എന്‍റെ സെലക്ഷന്‍” അയാള്‍ എന്നെ നോക്കി ചോദിച്ചു.കൊള്ളം മനോഹരമായിരിക്കുന്നു. പ്രേമവിവാഹം ആയിരുന്നു.ചെറുക്കാന് ജോലിഉണ്ട്. അറിഞ്ഞപ്പോള്‍ എതിര്‍ക്കാനോന്നും പോയില്ല.അവരുടെ ആഗ്രഹമതാണെങ്കില്‍ നടക്കട്ടെന്ന്‍ ഞാനും പറഞ്ഞു.

ചോദിക്കാതെയുള്ള സുഹൃത്തിന്‍റെ പറച്ചിലുകള്‍........ .ഇടയ്ക്കിടയുള്ള അയാളുടെ ചിരിയും അഭിപ്രായപ്രകടനങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു.
 എന്നിട്ട് നമ്മളെന്താ ഇതൊന്നും വേണ്ടാന്ന് വച്ചത്..... എന്‍റെ ചോദ്യം. ടിവി യുടെ ശബ്ദം താഴ്ത്തി. “ഓ...... ഒന്നും പറയേണ്ട; വേണ്ടാന്ന് വച്ചു അത്രതന്നെ......”
കൂടെ ഒരു ദീര്‍ഘനിശ്വാസവും. “ സമ്പാദ്യം മാത്രം മതിയോ ഒരു കുടുംബമൊക്കെ വേണ്ടെ”?
 “എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് അപ്പം നടന്നില്ലങ്കില്‍ ഒന്നും നടക്കുകേല”.   “അതെന്താ”  ഞാന്‍ ചോദിച്ചു.

 നിങ്ങ............അറിയുമോ...നാട്ടില്‍ എനിക്കൊരു സ്നേഹമുണ്ടായിരുന്നു. തനി കാസര്‍ഗോഡ് ശൈലിയില്‍ അയാള്‍ പറഞ്ഞുതുടങ്ങി. പാരലല്‍കോളെജില്‍ വച്ച് തുടങ്ങീതാ...........ഓക്കെന്നോട് ഇഷ്ടം; എനിക്ക് തിരിച്ചും. ഇതു കണ്ടോ ഫോട്ടോന്‍റെ കൈയ്യിലുണ്ട് ഇപ്പോഴും. പേഴ്സില്‍ നിന്ന്‍ ഒരുഫോട്ടോ എടുത്ത് കാണിച്ചു. നീല ബാക്ക്‌ഗ്രവ്ണ്ടിലുള്ള ഒരു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ. അതില്‍ അങ്ങിങ്ങായി നിറം ഇളകി വെളുത്ത പാട് വീണിട്ടുണ്ട്. എങ്കിലും ആളെ തിരിച്ചറിയാം. വലുപ്പത്തിലുള്ള പൊട്ടുകുത്തി കണ്ണ്‍ എഴുതി കണ്‍പിരികം നേര്‍പ്പിച്ച ഒരുസുന്ദരി.... എന്‍റെ സുഹൃത്തിന്‍റെ മനസ്സിലെ ഹൂറി.
 “സ്വന്തമായ് നാല് കായ് ഉണ്ടാക്കിട്ട് എവിടുന്നാന്ന കെട്ടിക്കോ.... ചിലവിന് കൊടുക്കാന്‍ എനിക്കാവില്ല”.വിവരമറിഞ്ഞ് അപ്പന്‍റെ മറുപടി ഇതായിരുന്നു.
സ്വപ്നസാഷത്കാരത്തിന് പണം വേണം, അതിന് ജോലി വേണം പത്രത്തില്‍ കണ്ട ഇന്റര്‍വ്യൂവിനു പോയി. ജോലി കിട്ടി; ഗള്‍ഫിലാണ് ജോലി ഒരുമാസത്തിനകം പോരണം. ഇഷ്ടപ്രാണേശ്വരിയെക്കണ്ട് വിവരം ധരിപ്പിച്ചു. അറബിനാട്ടില്‍ പോയി പണമുണ്ടാക്കി ഞാന്‍ തിരിച്ചുവരും അതുവരെ നീ കാത്തിരിക്കണം.വേര്‍പിരിയാനുള്ള വിഷമം അടക്കിപിടിച്ച്‌ തിരിഞ്ഞുനടന്നു.റോഡിലിറങ്ങി ഒരിക്കല്‍ക്കുടി തിരിഞ്ഞുനോക്കി; കൈ വീശി യാത്ര ചോദിച്ചു.അപ്പോള്‍ അവളുടെ മുഖത്തെ വികാരമെന്തന്നു മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഗള്‍ഫിലെത്തി ജോലിയില്‍ കയറി ആദ്യരണ്ടുവര്‍ഷത്തേക്ക് ലീവ് ഇല്ല .എങ്കിലും തന്‍റെ പ്രണയിനിക്ക് അദ്ദേഹം മുടങ്ങാതെ കത്തുകള്‍ അയച്ചുകൊണ്ടിരുന്നു.

പക്ഷെ ഒന്നിനും മറുപടി വന്നില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് നാട്ടിലെത്തി. കാത്തിരിക്കാമെന്ന് ഏറ്റവളെ കാണുന്നത് ഒക്കത്ത്ഒരു കൊച്ചുമായ്.പിന്നിടാണ് അറിഞ്ഞത്അയച്ചിരുന്ന കത്തുകള്‍മുഴുവന്‍ അവളുടെ അങ്ങളയ്ക്കാണ് കിട്ടിയതെന്നും, അവനത് വായിച്ച ശേഷം കീറികളഞ്ഞുവെന്നും. രണ്ടുവര്‍ഷമായി വിവരമൊന്നും ഇല്ലാത്തതിനാല്‍ കാത്തിരിക്കാമെന്ന് പറഞ്ഞവള്‍ കളംമാറ്റിചവിട്ടാന്‍ നിര്‍ബന്ധിതയായി. അവള്‍ക്കായി കൊണ്ടുപോയ അത്തറുകുപ്പികള്‍ ഇന്നും ഭദ്രമായി ഇരിക്കുന്നു. അറിയാതെ പുറത്തുവന്ന തെങ്ങലുകള്‍ക്ക് ഒരു സുനാമിത്തിരയുടെ തീവ്രതയുണ്ടായിരിന്നു.  ടിവി-യില്‍ ഔട്ട്‌ഡോര്‍ ചിത്രികരണത്തിന്‍റെ രംഗങ്ങള്‍ ആടിത്തിമര്‍ക്കുന്നു. എന്‍റെ ഖല്‍വിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരി.....................

   ഉറക്കത്തില്‍ ഓസിലൊരു നാട്ടില്‍പോക്കൊക്കെ ഒപ്പിച്ച് പള്ളിപെരുന്നാല്‍ കൂടുന്ന സമയത്താണ്; ഫോണ്‍ റിംഗ് ചെയ്തത്.  ശോ.......... ദൈവമേ പള്ളിമുറ്റത്ത്‌ നിന്ന്‍ വിഗതവീക്ഷണം നടത്തുന്ന സുന്ദരസമയം കട്ടായിപോയല്ലോ എന്നാലോചിച്ച് ഫോണ്‍ എടുത്തു.
 “ഹലോ ഞാനാ നാട്ടില്‍നിന്ന്‍ ഇന്നുരാവിലെ എത്തി കഴിയുമെങ്കില്‍ വൈകിട്ട്‌ റൂമിലേക്ക്‌ വാ.........ഒരു സര്‍പ്രൈസ് ഉണ്ട്.” നാട്ടില്‍നിന്ന്‍ വന്നതല്ലേ ഉപ്പ്മാങ്ങാ തൊട്ട് ഇറച്ചിപത്തിരി വരെ കാണും.വലിയ പ്രതിക്ഷയോടെയാണ് കതകില്‍ മുട്ടിയത്‌; വാതില്‍ തുറന്നത് ഒരു സ്ത്രിരൂപം. പിറകെ ചിരിച്ചുകൊണ്ട് സുഹൃത്തും. 
 എല്ലാം പെട്ടന്നായിരുന്നു. അവിചാരിതമായി കണ്ടു. തിരുമാനിച്ചു കൂട്ടികൊണ്ടുപോന്നു. ഇതാര എന്ന ചോദ്യത്തിനുള്ള മറുപടി. വാ ഇരിക്ക് എല്ലാം പറയാം എടി........... ചായ എടുക്ക്.

 നാട്ടില്‍ ചെന്നപ്പോലാണ് അറിഞ്ഞത് പൂരം നടക്കുന്നു.കാണാന്‍പോയി ചുറ്റി നടന്നു.അതിനിടയില്‍ അവിചാരിതമായി ഒരു നോട്ടം. പെട്ടന്ന്‍ മനസ്സിലായില്ല എങ്കിലും മൂക്കിന് സൈഡിലുള്ള മറുക്‌ അത് മറന്നില്ല. ലോകം കിഴ്മേല്‍ മറിഞ്ഞ നിമിഷങ്ങള്‍, ഞങ്ങള്‍ സംസാരിച്ചു. അവിടെവച്ചു തന്നെ ഉറപ്പിച്ചു.പിറ്റേ ആഴ്ച ഗുരുവായൂരില്‍ വച്ച് താലികെട്ടി.ഇതാ ഇപ്പം എന്‍റെകൂടെ. പറഞ്ഞുതിരുമ്പോള്‍ അയാളുടെ മുഖം പുര്‍ണ്ണചന്ദ്രനെപോലെ തിളങ്ങുന്നു.മുടിയുടെ നരയോക്കെ കുറഞ്ഞിരിക്കുന്നു. ഏലക്കായ പോടിച്ചുചെര്‍ത്ത ചായ ഊതി കുടിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു.  “അവനു ചേര്‍ന്ന  ഒരു ഇണയെ  ഞാന്‍ കൊടുക്കും”.............. എത്ര സത്യം.

2 comments:

  1. ശരിക്കും പറഞ്ഞാല്‍ ഉള്ളത് പറഞ്ഞു.
    നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി സുഹ്രുത്തേ.....

      Delete