**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, November 24, 2013

കസ്തൂരിയും പിന്നെ മാഫിയാകര്‍ഷകരും...?


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ഖനി ഉടമകളും, പാറമട മുതലാളികളും, മണല്‍ മാഫിയാ തലവന്മാരുമായ മലയോരകര്‍ഷകര്‍ക്ക്; നിലവില്‍ മറ്റു മാഫിയകള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്ന  ഒരാനുകൂല്യവും കൊടുക്കാതെ, അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട്, പശ്ചിമഘട്ടത്തിനായുള്ള സംരക്ഷണറിപ്പോര്‍ട്ടിന്‍റെ ആദ്യചുവട് പോലിസിലൂടെ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു...  റിപ്പോര്‍ട്ടിലെ വാക്കുകള്‍ത്തന്നെ കടമെടുത്താല്‍ “.......ശുപാര്‍ശകളും ചട്ടങ്ങളും നോട്ടിഫിക്കേഷനുകളും മറ്റും ഫലപ്രദമായി നടപ്പാക്കാന്‍ അടിത്തട്ടില്‍ പോലിസ് വകുപ്പിനെ കേന്ദ്രികരിച്ച് ഒരു നിര്‍വഹണ അതോരട്ടി രൂപവല്‍ക്കരിച്ചാല്‍ മതിയാകും............” ഈ പരിപാടി ഇപ്പോള്‍ തന്നെ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു.. അടിത്തട്ടില്‍ നിന്നുതന്നെ പോലിസ് അടി തുടങ്ങിയിരിക്കുന്നു...ഇരുട്ടിന്‍റെമറപറ്റി സമൂഹ്യദ്രോഹികള്‍ നടത്തിയ  അക്രമങ്ങള്‍ക്ക്; പകല്‍വെളിച്ചതില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ വീടുകേറി അറസ്റ്റുചെയ്യുകയെന്ന അടിയന്തരാവസ്ഥകാലത്തേ മഹത്തായ സാങ്കേതികവിദ്യയാണ് പോലിസ് പ്രയോഗിക്കുന്നത്... കൂട്ടിക്കൊടുപ്പിന്‍റെയും കൂടെക്കിടപ്പിന്‍റെയും സീഡി-കളൊന്നും കൈവശമില്ലാത്തതിനാല്‍ കള്ളക്കേസുകളില്‍നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ ഒരു നേതാക്കള്‍ക്കും താല്പര്യവുമില്ല... നാളേയ്ക്ക് തൂമ്പായെടുത്തു മണ്ണിലേക്കിറങ്ങാനുള്ള മലയോരഗ്രാമങ്ങളിലെ  സകല യുവാക്കളുടെയും കൂമ്പുകലക്കി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒക്കെയും ചുമച്ചുകൊരച്ച് ക്ഷയംപിടിച്ചു ചാകാനുള്ള രീതിയിലാണ്‌ പോലിസ് ക്രമസമാധാനം നടപ്പാക്കുന്നത്.. ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയോരകര്‍ഷകര്‍ എന്നത് വംശനാശം വന്നുപോയ്ക്കോളും.. മക്കള്‍ക്ക് മാതാപിതാക്കളുതന്നെ ചിതയൊരുക്കേണ്ട രീതി നടപ്പിലാക്കുന്ന സര്‍ക്കാരിനെ ഓര്‍ക്കാതെ വയ്യ.. എല്ലാ പരിസ്ഥിതി തീവ്രവാദികള്‍ക്കും സന്തോഷംകിട്ടാന്‍ ഇനിയെന്തുവേണം.... ചോദ്യംചെയ്യാനായി വിളിച്ചുവരുത്തി ഭേദ്യംചെയ്തു മൂത്രംപോകാതെ കിടക്കുന്ന സഹോദരങ്ങള്‍ക്കും; പട്ടാപ്പകല്‍ സമാധാനപരമായി നടന്ന പ്രതിഷേത്തില്‍ പങ്കെടുത്ത് പോലീസിന്‍റെ  വീഡിയോയില്‍ പതിഞ്ഞു ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്കും; പോലീസിന്‍റെ തല്ലുകൊണ്ട് ദേഹംതളര്‍ന്ന മക്കള്‍ക്ക് കഷായവും മരുന്നും അരയ്ക്കാന്‍ തുടങ്ങിയ എല്ലാ കര്‍ഷകമാതാപിതാക്കള്‍ക്കും ഇനിയുള്ളകാലം കരള്‍ പിളരും കാലം തന്നെയായിരിക്കുമെന്നതില്‍  സംശയമില്ല... വിധിയുടെ ബലിമൃഗങ്ങളെന്ന ലേബലും തൂക്കി, തല്ലുകൊണ്ട് ചതഞ്ഞ മക്കളുടെ ദേഹം സ്ട്രെച്ചറില്‍ തള്ളി വല്ലതും തരണേയെന്നു വിലപിക്കാന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇനിയും തുടരും,,,, നിങ്ങളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളും, അടിച്ചുതകര്‍ക്കപ്പെട്ടെ മക്കളുടെ ശരീരവും  മാധ്യമങ്ങള്‍ക്ക് നല്ലൊരു വാര്‍ത്തയും സമ്മാനിക്കും...

  ഗാട്ഗില്‍, കസ്തൂരി റിപ്പോര്‍ട്ടുകളോടുകൂടി പശ്ചിമഘട്ടം ഏതാണ്ട് മുഴുവനായും സംരക്ഷിക്കപ്പെടും...അക്കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. ആകെയൊരു ശല്യമായി നില്‍ക്കുന്നത് കര്‍ഷകപ്രതിഷേധങ്ങളാണ്..അതും അടിച്ചൊതുക്കിവരുന്നു... മണല്‍, ക്വാറി, പാറ മാഫിയകള്‍ക്കാണ് റിപ്പോര്‍ട്ട് പ്രശ്നമെന്നു പറയുന്നുണ്ടെങ്കിലും പ്രതിഷേധം നടത്തിയ വകയില്‍ ഒരു മാഫിയ മുതലാളിയെയും ഇതുവരെയും അറസ്റ്റ് ചെയ്തുകണ്ടില്ല... പിടിയിലായതും തല്ലുവാങ്ങുന്നതും ജയിലില്‍കിടക്കുന്നതും അത്താഴപ്പട്ടിണിക്കാരന്‍ തന്നെയാണ്...ഗട്ഗില്‍, കസ്തൂരി റിപ്പോര്‍ട്ടുകള്‍ കര്‍ഷകര്‍ക്ക് എതിരെയല്ല.... പിന്നെ ആര്‍ക്കെതിരെയാണ്.? ക്വാറി, ഖനനം, മണലൂറ്റ്, താപനിലയം, വന്‍കിട ഫാക്ടറികള്‍ എന്നിവയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അവയെ മാത്രം പരാമര്‍ശിച്ചാല്‍ പോരെ...സ്വകാര്യഭൂമി കാട് പിടിപ്പിക്കണമെന്ന് പറയണോ?... കൂരവയ്ക്കാനും കേന്ദ്രവനം വകുപ്പ് കനിയണം എന്നു പറയണമോ..?. ചെറുകിടകര്‍ഷകരെയും മലയോരമേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ എന്തിനതില്‍പ്പെടുത്തി... എല്ലാ അടിസ്ഥാനവികസനപദ്ധതികളും ഇനിമുതല്‍ ക്ലിയറന്‍സ് വാങ്ങി മാത്രമേ തുടങ്ങനാവൂ എന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്,, സ്വകാര്യ ഭൂമിയില്‍ കൃഷിയല്ല; വനവല്‍ക്കരണമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു... വളരെ തന്മയത്വത്തോടെ ഗോപ്യമായി കുടിയേറ്റമേഖലയില്‍ യാതൊരു വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് റിപ്പോര്‍ട്ട് പറയുന്നു... കൃഷിഭൂമിയിലും വനമാക്കണമെന്ന്‍ നിര്‍ദേശിക്കുമ്പോള്‍ ..തനിയെ ഒരു ഒഴിഞ്ഞുപോക്ക് അതാണ്‌ റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നതെന്ന് വ്യക്തം...

  പ്രതിഷേധങ്ങളില്‍ പോലിസ് രെജിസ്ടര്‍ ചെയ്ത കേസുകളിലൊന്നും ഖനി, പാറമട, മണലൂറ്റ് മാഫിയകള്‍ പെട്ടിട്ടില്ല ..പെട്ടതെല്ലാം സാധരണ കര്‍ഷകര്‍ മാത്രം.. മാത്രമല്ല പരിസ്ഥിതിപ്രാധാന്യമുള്ള പല പ്രദേശങ്ങളും റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവായി....മാധ്യമങ്ങള്‍തന്നെപറയുന്നു ‘നാമമാത്ര കരിങ്കല്‍ ക്വാറികളുള്ള കോഴിക്കോട് ജില്ലയിലെ എട്ട് വില്ളേജുകളെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഡസന്‍ കണക്കിന് ക്വാറികളും മലമ്പ്രദേശങ്ങളുമുള്ള വില്ലേജുകളും ഒഴിവാക്കപ്പെട്ടിരിക്കുന്നു... എണ്ണത്തിലും വലുപ്പത്തിലും കൂടുതല്‍ ക്വാറികളുള്ള കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി തുടങ്ങി ചില വില്ലേജുജുകളെ പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവാക്കിയതിനു പിന്നില്‍ വനം-ക്വാറി-രാഷ്ട്രീയ മാഫിയകളുടെ ഇടപെടല്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളായ 123 വില്ലേജുജുകളില്‍ എട്ടെണ്ണം കോഴിക്കോട് ജില്ലയിലാണ്. ഇതില്‍ കെടവൂരില്‍ രണ്ടും പുതുപ്പാടി-നെല്ലിപ്പൊയില്‍-കോടഞ്ചേരി വില്ലേജുകളില്‍ ഓരോന്നും തിരുവമ്പാടിയില്‍ രണ്ടും ചെമ്പനോടിലും കാവിലുമ്പാറയിലും നാലു വീതവും തിനൂരില്‍ രണ്ടും ലൈസന്‍സുള്ള ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് വില്ലേജ് ഓഫിസുകളിലെ രേഖകള്‍. അതേസമയം, തിരുവമ്പാടിയോട് ചേര്‍ന്നുകിടക്കുന്ന കൂടരഞ്ഞി വില്ലേജിജില്‍ പത്തും കൊടിയത്തൂരില്‍ 16ഉം കാരശ്ശേരിയില്‍ 20ഉം മുക്കത്ത് അഞ്ചും കട്ടിപ്പാറയില്‍ ഏഴും ഓമശ്ശേരിയില്‍ രണ്ടും ക്വാറികള്‍ക്ക് ലൈസന്‍സുള്ളതായി രേഖകള്‍ പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്വാറികളുള്ള കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി വില്ലേജുജുകളെ ഒഴിവാക്കിയിരിക്കുന്നു... കൊടിയത്തൂര്‍ പഞ്ചായത്തിലെ റീസര്‍വേ 172ല്‍ പെട്ട ക്വാറികള്‍ അത്യന്തം അപകടകരമായ നിലയിലാണെന്ന് ബംഗളൂരുവിലെ മൈന്‍സ് സേഫ്റ്റി ഡയറക്ടര്‍ 2011ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലൈസന്‍സ് നേടിയതിന്‍റെ നൂറിരട്ടിയിലധികം കരിങ്കല്‍ ഖനനം ചെയ്യുന്നത് പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറും ജില്ലാ ജിയോളജിസ്റ്റും ഈ റിപ്പോര്‍ട്ടിന്മേല്‍  ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവായിക്കിട്ടാന്‍ വന്‍കിട ക്വാറി മാഫിയകള്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞതായി പറയുന്നു. കാര്യമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത ആറ് വില്ലേജുജുകളിലെ ജനങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭം നടത്തി പൊലീസ് നടപടി നേരിട്ടുകൊണ്ടിരിക്കെ, കാരശ്ശേരി-കൊടിയത്തൂര്‍ അടക്കം വില്ലേജുജുകളില്‍ തകൃതിയായ കരിങ്കല്‍ ഖനനം തുടരുകയാണ്’. കണ്ണൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മൂന്ന് പഞ്ചായത്തുകളാണ് കൊട്ടിയൂര്‍, ആറളം, ചെറുവാഞ്ചേരി എന്നിവയാണത്. ഇതില്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ എന്തു മാഫിയയാണ് പ്രവര്‍ത്തിക്കുന്നത്...കസ്തൂരി അവിടെക്കണ്ട ക്വാറ പാറമട മണല്‍ മാഫിയകള്‍ ഏതാണെന്ന് ഇപ്പോഴും വ്യക്തമല്ല ഇരുപതിനായിരത്തില്‍ അധികം വിസ്തീര്‍ണ്ണം കാണിക്കുന്ന കെട്ടിടങ്ങളായി പറയാവുന്നത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നോ രണ്ടോ സ്കൂളുകള്‍ മാത്രമാണ്... സര്‍ക്കാര്‍ കണക്കിലുള്ളതിനേക്കാള്‍ വനമുള്ള മേഖലയാണിത്...  കണ്ണവം ഫോറസ്റ്റ്നോട്‌ ചേര്‍ന്നുകിടക്കുന്ന കോളയാട് പഞ്ചായത്തുപോലും  റിപ്പോര്‍ട്ടിന് പുറത്താണ്...റിസോട്ട് മാഫിയ പിടിമുറുക്കിയിരിക്കുന്ന വാഗമണ്‍ കസ്തൂരി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ല.. എന്നതും ശ്രദ്ധേയമാണ്.. ചുരുക്കത്തില്‍ മാഫിയാകളുടെ പ്രവര്‍ത്തനം നടക്കുന്ന പഞ്ചായത്തുകളും പ്രദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് രസകരം.. ഇങ്ങനെ നിരോധിക്കേണ്ട ചൂഷണങ്ങള്‍ നിര്‍ബാധം തുടരാന്‍ അനുവദിച്ചുകൊണ്ട് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് പശ്ചിമഘട്ടസംരക്ഷണത്തെക്കാള്‍ ചിലരുടെയൊക്കെ കീശ വീര്‍പ്പിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി..

 കസ്തൂരി റിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നു റിമോട്ട് സെന്‍സിംഗ് ഉപയോഗിച്ചാണ്‌ പ്രദേശങ്ങളെ തരംതിരിച്ചതെന്ന്... ഇത്രയധികം ജനങ്ങളെ ബാധിക്കുന്ന ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കുമ്പോള്‍ പ്രദേശവാസികളെ കാണാനോ പ്രസ്തുതസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനോ കമ്മീഷന്‍ തയ്യാറായില്ല എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. റിമോട്ട് സെന്സിങ്ങില്‍ പച്ചപ്പ് നിറഞ്ഞതൊക്കെയും റിപ്പോര്‍ട്ടില്‍ വനമായി എഴുതിയെന്നു ചുരുക്കം.. ഇങ്ങനെ കര്‍ഷകന്‍റെ കൃഷിഭൂമിയും ജൈവസമ്പത്ത്‌ നിറഞ്ഞതാണെന്ന റിപ്പോര്‍ട്ട് സമ്മതിക്കുമ്പോള്‍ കര്‍ഷകര്‍ തങ്ങളുടെ കൈവശമുള്ള ഭൂമിയെ ജൈവസമ്പത്ത്‌ നിറഞ്ഞതാക്കി സൂക്ഷിക്കുന്നുവെന്നു വ്യക്തം.. പിന്നെ എന്തിനാണ് ചൂഷണ മാഫിയകള്‍ക്ക് ബാധകമായ നിയമങ്ങള്‍ കര്‍ഷകന്‍റെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്..നൂറില്‍താഴെ ജനസാന്ദ്രതയെന്ന കണക്കും തെറ്റാണ് ഈ പ്രദേശങ്ങളിലെ ജനസാന്ദ്രത ഇരുനൂറീനടുത്താണ്.... റിപ്പോര്‍ട്ടില്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും തുറന്നുസമ്മതിക്കുന്നു അങ്ങനെയെങ്കില്‍ കര്‍ഷകരുടെ പ്രതിഷേധം ന്യായമല്ലേ....

 എന്താണ് ഈ റിപ്പോര്‍ട്ടുകളുടെ പിന്നിലുള്ള ഗൂഡലക്ഷ്യം...പരിസ്ഥതി സംരക്ഷണം എന്നതിനേക്കാളുപരി പശ്ചിമഘട്ടത്തെ യുനസ്കോയുടെ ലോക പൈതൃക ലിസ്റ്റില്‍പ്പെടുത്താനും അതുവഴി കണക്കില്ലാതെ ചിലവഴിക്കാവുന്ന കോടികള്‍ പോക്കറ്റിലാക്കാനും തട്ടിക്കൂട്ടിയ ഒരു റിപ്പോര്‍ട്ടാണിത്... ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ പരിഗണിക്കേണ്ട  പൊതുജനാഭിപ്രായം  മനസ്സിലാക്കാന്‍, സര്‍ക്കാര്‍ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ബോധവല്കരിക്കണവും ഗ്രാമസഭകള്‍വഴി നടത്താതെ നാളിതുവരെ ഒളിച്ചുകളിക്കുകയായിരുന്നു... ഇപ്പോള്‍ പറയുന്നതുപോലെ ഗാട്ഗില്‍ റിപ്പോര്‍ട്ടല്ല കസ്തൂരിയാണ് പരിഗണിക്കുന്നതെന്ന് പറയുന്നതും ഇതിന്‍റെ ഭാഗമാണ്...യാഥാര്‍ത്ഥത്തില്‍ ഗട്ഗില്‍ റിപ്പോര്‍ട്ടാണ് വിദഗ്ദസമിതി റിപ്പോര്‍ട്ട്. കസ്തൂരി അതിന്മേല്‍ നടത്താനുള്ള തുടര്‍നടപടികള്‍ നിര്‍ദേശിക്കാന്‍ നിയമിച്ചിട്ടുള്ള ഒരു സമിതി മാത്രമാണ്... മാത്രമല്ല  യുനസ്ക്കോ പശ്ചിമഘട്ടത്തെ ലോകപൈതൃകലിസ്റ്റില്‍പ്പെടുത്താനുള്ള ഇന്ത്യയുടെ അഭ്യര്‍ഥന അംഗികരിച്ചിരിക്കുന്നത്‌ ഗാട്ഗില്‍ റിപ്പോര്‍ട്ട് കണക്കാക്കിയാണ്...അതായത് ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടത് ഇന്ത്യയുടെ കടമയാണ്...അതുകൊണ്ട് ഗാട്ഗില്‍റിപ്പോര്‍ട്ട് തന്നെയാണ് പശ്ചിമഘട്ടത്തില്‍ വസിക്കുന്ന കര്‍ഷകര്‍ക്ക് ബാധ്യതയാവുന്നത്... ഇതില്‍ പ്രസ്തുത പ്രദേശങ്ങളില്‍ വസിക്കുന്ന ജനതയുടെ ഒരു അഭിപ്രായശേഖരണവും നടത്തിയിട്ടില്ല...ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താതെ ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നോക്കുന്നത് പരിസ്ഥിതി സ്നേഹം കൊണ്ടൊന്നുമല്ല ഫണ്ട് തട്ടാനുള്ള ഇടപാടുകള്‍ മാത്രമാണ്..പശ്ചിമഘട്ടത്തിലെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള വന്യജീവി കടന്നുകയറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് മിണ്ടുന്നില്ല... ഇപ്പോള്‍ത്തന്നെ വന്യജീവി ഇടനാഴിയെന്നപേരില്‍ ആനയും കടുവയും സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുക്കാനുള്ള തുടര്‍നടപടികള്‍ക്കായി വര്‍ഷാവര്‍ഷം കോടികളാണ് ചിലവഴിക്കുന്നത്..ഈ പണത്തിന്റെ ചിലവാക്കല്‍ ഒട്ടും സുതാര്യമല്ല..ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന  ആനയും കടുവയും കാട്ടില്‍ പട്ടിണിയായതുകൊണ്ട് നാട്ടിലിറങ്ങി വിളകള്‍ നശിപ്പിക്കുന്നു... കാടുവളര്‍ത്താന്‍ യൂക്കാലിയും അക്കേഷ്യയും തേക്കുമാണ് നമ്മുടെ വനംവകുപ്പ് ഇപ്പോഴും നട്ടുകൊണ്ടിരിക്കുന്നത്.. ആനത്താരപദ്ധതിയുടെ ഭാഗമായി 1994 വിലയിട്ട സ്ഥലത്തിനു കര്‍ഷകാന് പണം നല്‍കിയത് 2012-ലാണ് പതിനെട്ടു വര്‍ഷം മുന്പ് കണക്കാക്കിയ വിലയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഭൂമിക്ക് കൊടുത്തത്.. അധികൃതരുടെ വാക്കു വിശ്വസിച്ച് ഭൂമിവിട്ടുകൊടുത്ത കര്‍ഷകര്‍ ഇന്ന് നാമമാത്ര തുകയുമായി പകരം ഭൂമിവാങ്ങാന്‍ കഴിവില്ലാതെ കുടിയിറക്കപ്പെട്ടു.. ഇത് വഞ്ചനയുടെ ഒരു മുഖം മാത്രമാണ്... ആനത്താരയായി ഏറ്റെടുത്ത സ്ഥലങ്ങള്‍ക്ക് കൃത്യമായ സംരക്ഷണവേലി തീര്‍ക്കാത്തതിനാല്‍ അതിനോട് ചേര്‍ന്നുകിടക്കുന്ന കൃഷിഭൂമിയും വിളകളും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നു..ചുരുക്കത്തില്‍ നിലവിലുള്ള കൃഷിഭൂമിയും വനഭൂമിയാക്കാനുള്ള വനംവകുപ്പിന്‍റെ ഗൂഡശ്രമമല്ലേ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. വന്യജീവികളില്‍ നിന്ന് രക്ഷനേടാന്‍ വനംവകുപ്പ് കര്‍ഷകര്‍ക്ക് കൊടുത്തിട്ടുള്ള സംരക്ഷണമാര്‍ഗം വെറും ഓലപ്പടക്കങ്ങള്‍ മാത്രമാണ്.. അത് കത്തിച്ച് കൈയ്യിലിരുന്നു പൊട്ടി കൈപോയ കര്‍ഷകരും നിരവധിയാണ് ..അങ്ങനെ കുടുംബങ്ങളെ ഓരോന്നായി പെരുവഴിയിലാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു... വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വകയിരുത്തുന്ന കോടികള്‍ എവിടെയോപോയി മറയുന്നു..കര്‍ഷകരേന്ന അടിസ്ഥാനവര്‍ഗ്ഗം തെരുവിലേക്ക് എറിയപ്പെടുന്നു... റിപ്പോര്‍ട്ട് വന്നതിനുശേഷം മലയോര മേഖലയില്‍ സ്ഥലം രെജിസ്ടര്‍ ചെയ്യുന്നതും നികുതി പിരിക്കുന്നതും പുനസ്ഥാപിക്കാന്‍ സര്‍ക്കാരിനു ഉത്തരവ് ഇറക്കേണ്ടിവന്നു.. റിപ്പോട്ട് കര്‍ഷകരെ ബാധിക്കില്ല എന്നു പറയുന്നതില്‍ കാര്യമില്ല..പല മേഖലകളിലും ബാധിക്കല്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം...

 ഇനി ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ ആത്മാര്‍ത്ഥത പരിശോധിച്ചാല്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാവരുത് എന്നതു തന്നെയാണ് ഗാട്ഗിലും കസ്തൂരിയും സര്‍ക്കാരും ആഗ്രഹിക്കുന്നതെന്നു വ്യക്തം.. കാരണം പരിസ്ഥതി ആഘാതം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം നിരോധിക്കെണ്ടാതിനു പകരം ഒരു പ്രദേശത്തെയും ആ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരായ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.. ഖനി, ക്വാറി, മണല്‍ മാഫിയാകളുടെ കൂടെത്തന്നെ കര്‍ഷകരെയുംപെടുത്തി.. തന്‍റെ കൃഷിഭൂമിയിലുള്ള അവകാശം നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായും കര്‍ഷകര്‍ പ്രതികരിക്കും... ആ പ്രതിഷേധത്തെ മറയാക്കി റിപ്പോര്‍ട്ട് മാറ്റി വയ്പ്പിക്കാമെന്ന് മാഫിയകള്‍ക്ക് വേണ്ടി ആരോ കണക്ക് കൂട്ടിയിരിക്കുന്നുവെന്നു വ്യക്തം..തെറിയെല്ലാം കര്‍ഷകര്‍ക്കും ഗുണമെല്ലാം മാഫിയകള്‍ക്കും...പോത്തിനെ ചാരി എരുമയ്ക്കിട്ടു വെട്ടുന്ന ഈ ഇടപാടില്‍ മാഫിയാകളുടെ കൈയ്യില്‍നിന്നും ആരൊക്കെ പണംപറ്റി എന്നതും അന്വേഷിക്കേണ്ടതാണ്...ഇരുപതിനായിരം ചാതുരശ്ര മീറ്ററിലധികംവരുന്ന കെട്ടിടങ്ങളെല്ലാം  എന്നതുകൊണ്ട് മേഖലയിലെ  സ്കൂളുകള്‍, കോളേജുകള്‍ ,ആശുപത്രികള്‍ എന്നി ജനോപകാരപ്രദമായ അടിസ്ഥാനകാര്യങ്ങളെ നിരോധിക്കുക വഴി പ്രസ്തുതമേഖലകളില്‍ ജനവികാരം ഇളക്കി മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കുകയെന്നതാണ് റിപ്പോര്‍ട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.. മാത്രമല്ല റിപ്പോര്‍ട്ടിനെതിരെ കള്ളപ്രചരണം അഴിച്ചുവിടുന്നുവെന്നു സര്‍ക്കാരും പരിസ്ഥതിതീവ്രവാദികളും പറയുമ്പോള്‍ സാധരണ ജനങ്ങള്‍ക്ക് മനസിലാകും വിധത്തില്‍ റിപ്പോര്‍ട്ടിന്റെ മാതൃഭാഷ വിവര്‍ത്തനം തയ്യാറാക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അലംഭാവം കാണിച്ചു... പരിസ്ഥതിസ്നേഹത്താല്‍ വല്ലാതെ വീര്‍പ്പുമുട്ടുന്ന കേന്ദ്രവനം പരിസ്ഥതി മന്ത്രാലയം എല്ലാ എതിര്‍പ്പുകളും മറികടന്നുകൊണ്ട്‌ പരിസ്ഥിതി ലോലപ്രദേശവും പൈതൃകഗ്രാമവുമായ ആറന്മുളയില്‍ വിമാനത്തവളമടക്കമുള്ള ഹൈടെക് സിറ്റിക്ക് ധൃതിപിടിച്ച് അനുമതി കൊടുത്തതും ശ്രദ്ധിക്കേണ്ടതാണ്... കാതികൂടത്ത് നീറ്റജലാറ്റിന്‍  കമ്പനി, ആലുവയിലെ വ്യവസായ മാലിന്യത്താല്‍ നശിക്കുന്ന മണ്ണും ജലസമ്പത്തും,, കയ്യേറ്റംകൊണ്ട് നശിക്കുന്ന കായലോരങ്ങള്‍,അനുദിനം പരിസ്ഥതി മലിനീകരണത്താല്‍ നശിക്കുന്ന ശുദ്ധജല സ്രോതസ്സുകളായ പമ്പയും, പെരിയാറും, ശാസ്താംകോട്ട കായലും, മണലൂറ്റുകൊണ്ട് നശിക്കുന്ന ഭാരതപ്പുഴയും മറ്റു പുഴകളും ഇവയൊന്നും പരിസ്ഥതി തീവ്രവാദികളും സര്‍ക്കാരും കാണുന്നില്ല. .ഒരു റിപ്പോര്‍ട്ടും ഇവയുടെ കാര്യത്തില്‍  നടത്തികണ്ടില്ല. ക്വാറി,, ഖനനം മണലൂറ്റ് തുടങ്ങിയ മുട്ടുന്യായങ്ങള്‍ പറഞ്ഞുകൊണ്ട് പശ്ചിമഘട്ടത്തിലെ പരിസ്ഥിത്യ്ക്ക് കോട്ടം വരുത്താതെ മണ്ണില്‍ പൊന്നുവിളയിക്കുന്ന മലയോരകര്‍ഷകരെ മുഴുവന്‍ പരിസ്ഥതി നശിപ്പിക്കുന്ന മാഫിയകളെന്നു വിളിക്കുന്നവര്‍തന്നെ  ജെസീറയെപ്പോലുള്ളവര്‍ തീരദേശ മണലൂറ്റിനെതിരെ സമരംനടത്തുമ്പോള്‍ അതിനെ പരിഹസിക്കുന്നുവെന്നതാണ് വേറൊരു വിരോധാഭാസം... മലയോരകര്‍ഷകരെ പരിസ്ഥിയുടെ പേരുപറഞ്ഞു പെരുവഴിയിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്തേ പരിസ്ഥിതിചൂഷണം കാരണം കിടപ്പാടം നഷ്ടപ്പെട്ട ജസീറയുടെ രോധനം കേള്‍ക്കാത്തത്.. അവിടെ ഇവര്‍ എന്തുകൊണ്ട് മണലൂറ്റ് മാഫിയയ്ക്കൊപ്പം നില്‍ക്കുന്നു..?/ മറ്റൊരിടത്തും കാണിക്കാത്ത ഈ പരിസ്ഥതിസ്നേഹം പശ്ചിമഘട്ടത്തോട് മാത്രം കാണിക്കുമ്പോള്‍ അവിടെ പാര്‍ക്കുന്ന സാധരണജനങ്ങളെ മാഫിയയുടെ പേര് പറഞ്ഞു ആക്രമിക്കുമ്പോള്‍..ഈ പശ്ചിമഘട്ടസംരക്ഷണം എന്നപേരില്‍ അളവില്ലാതെ ധൂര്‍ത്തടിക്കാവുന്ന വമ്പിച്ച പണത്തിന്മേലാണ് പരിസ്ഥതി തീവ്രവാദികളുടെയും സര്‍ക്കാര്‍ നേതാക്കന്മാരുടെയും കണ്ണെന്നു നിസ്സംശയം പറയാം...  

9 comments:

  1. നല്ലൊരു ലേഖനം...എല്ലാ വശങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. വായനകൊണ്ടു ഒരുപാടു ഉപകാരമുണ്ടാകുന്ന പോസ്റ്റ്‌.

    ReplyDelete
  2. Thank you sir....for this wonderful post....

    ReplyDelete
  3. അനുരുദ്ധന്‍November 24, 2013 at 2:34 PM

    കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു... പണം അതാണ്‌ കാര്യം..റിപ്പോര്‍ട്ട് നടപ്പിലാവരുതെന്നു കരുതിയാണ് ഇതില്‍ നാമമാത്ര ചെറുകിട കര്‍ഷകരെയും പെടുത്തിയിരികുന്നത് ... അക്രമങ്ങളും സമരവും എല്ലാം കര്‍ഷകന്റെ പേരില്‍ ചുമത്തി യഥാര്‍ഥ മാഫിയ കര്‍ട്ടനു പിറകിലിരുന്നു ചിരിക്കുന്നു.... നല്ല പോസ്റ്റ്‌ നന്ദി

    ReplyDelete
  4. പ്രദീപന്‍November 24, 2013 at 3:37 PM

    മണ്ണില്‍ പൊന്നുവിളയിക്കുന്ന മലയോരകര്ഷകരെ മുഴുവന്‍ പരിസ്ഥതി നശിപ്പിക്കുന്ന മാഫിയകളെന്നു വിളിക്കുന്നവര്തന്നെ ജെസീറയെപ്പോലുള്ളവര്‍ തീരദേശ മണലൂറ്റിനെതിരെ സമരംനടത്തുമ്പോള്‍ അതിനെ പരിഹസിക്കുന്നുവെന്നതാണ് വേറൊരു വിരോധാഭാസം... മലയോരകര്ഷകരെ പരിസ്ഥിയുടെ പേരുപറഞ്ഞു പെരുവഴിയിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്തേ പരിസ്ഥിതിചൂഷണം കാരണം കിടപ്പാടം നഷ്ടപ്പെട്ട ജസീറയുടെ രോധനം കേള്ക്കാത്തത്.. അവിടെ ഇവര്‍ എന്തുകൊണ്ട് മണലൂറ്റ് മാഫിയയ്ക്കൊപ്പം നില്ക്കുന്നു..?/ മറ്റൊരിടത്തും കാണിക്കാത്ത ഈ പരിസ്ഥതിസ്നേഹം പശ്ചിമഘട്ടത്തോട് മാത്രം കാണിക്കുമ്പോള്‍ അവിടെ പാര്ക്കുന്ന സാധരണജനങ്ങളെ മാഫിയയുടെ പേര് പറഞ്ഞു ആക്രമിക്കുമ്പോള്‍..ഈ പശ്ചിമഘട്ടസംരക്ഷണം എന്നപേരില്‍ അളവില്ലാതെ ധൂര്ത്തടിക്കാവുന്ന വമ്പിച്ച പണത്തിന്മേലാണ് പരിസ്ഥതി തീവ്രവാദികളുടെയും സര്ക്കാര്‍ നേതാക്കന്മാരുടെയും കണ്ണെന്നു നിസ്സംശയം പറയാം... ന്യായമായ സംശയം....

    ReplyDelete
  5. താമസിക്കാന്‍ ഒരിടം ലഭിക്കുന്നതിനും ഉപജീവനത്തിനുമായി ഇടുക്കി,മലബാറിന്റെ കിഴക്കൻ മലയോര മേഖല എന്നിവടങ്ങളിലേക്ക് കുടിയേറിയ സാധാരണക്കാർ നിരവധിയുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടാത്തതും വന്‍ പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയും ഇവിടെ ധാരാളമുണ്ട് .മലയോര മേഖലയിലെ ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ അളവ്, ഇവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോ- ഇവയെല്ലാം പരിശോധിച്ച് തുടര്‍നടപടി എടുക്കേണ്ടതാണ് . ഗാഡ് ഗില്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പിലാക്കി പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു പ്രത്യേക ഉദ്യോഗസ്ഥരെ അതാതു സംസ്ഥാനങ്ങളില്‍ നിയമിച്ചു നിയമങ്ങള്‍ തെറ്റിക്കുന്നവരെ പിടികൂടാനായിപോലീസ്,വനം വകുപ്പ്,വന ജാഗ്രത സമിതികള്‍ എന്നിവയെ സജ്ജമാക്കി മാതൃകപരമായി ശിക്ഷിക്കുകയാണ് ചെയ്യേണ്ടത് . പശ്‌ചിമഘട്ട പ്രദേശത്തു ഒരു കുടുംബത്തിനു കൈവശം വെക്കാന്‍ പരമാവധി ഒരു ഹെക്റ്റര്‍ സ്ഥലം (2.5 ഏക്കര് ) ആക്കി നിലനിര്‍ത്തി ബാക്കി സ്ഥലം കണ്ടു കെട്ടി ഭൂ രഹിതർ ,വികസനത്തിനായി കുടിയൊഴിക്കപെട്ടവർ, ആദിവാസികള്‍ക്ക്‌ എന്നിവർക്ക് കൃഷി ചെയ്യാന്‍ / സര്‍ക്കാരിലേക്ക് വന ഭൂമിയാക്കി മാറ്റുക.

    ReplyDelete
  6. ജിതിന്‍November 24, 2013 at 4:52 PM

    ഹാരിസണ്‍ മലയാളവും ടാറ്റയുമൊക്കെ ആയിരക്കണക്കിനു ഏക്കര്‍ ഭൂമി മലയോര മേഖലകളില്‍ അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുനത് ഒരു സര്‍ക്കാരും കാണുന്നില്ല ,കൃഷിക്കാരന്റെ കൈയ്യിലുള്ള ചുരുങ്ങിയ ഏക്കറില്‍ കാട് പിടിപ്പിക്കാനാണ് സര്‍ക്കാരും ഗാട്ഗിലുമൊക്കെ നോക്കുന്നത്

    ReplyDelete
  7. കണ്‍ഫ്യൂഷന്‍ ആയല്ലോ!

    ReplyDelete
  8. maafiyakaleyum karshakareyum oru pole kandathaanu ee ripperttinte kuzhappam..jeevikkan viyarppozhukkunna karshakanum kachavadam nadathunna mafiyakalum randum randaanu ..athu manasilikkathe vellamdichirunnu undakkiyaa ripporttaanithu

    ReplyDelete