**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, February 10, 2017

മാതൃഭൂമിയെന്താ കത്തോലിക്കാസഭയെ ഇങ്ങനെപീഡിപ്പിക്കുന്നത്.?




 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   ഓസ്ട്രേലിയയില്‍ 1950മുതല്‍ 2015 വരെയുള്ള 65 വര്‍ഷത്തിനടയില്‍ കത്തോലിക്കാ പുരോഹിതന്മാരുടെ പീഡനത്തിനു ഇരയായത് 4444 കുട്ടികള്‍. ഓസ്ട്രേലിയന്‍ റോയല്‍ കമ്മിഷനാണ് വ്യക്തമായ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത് ഇതിന്റെ ശതമാനം തിരിച്ചുള്ള കണക്കുകളും, വല്യച്ചന്‍ കൊച്ചച്ചന്‍ അനുപാതങ്ങളും,  പീഡനം കൂടുതല്‍ നടന്ന രൂപത ഇവയൊക്കെ മാതൃഭൂമിയില്‍ ഇനം തിരിച്ചു കൊടുത്തിട്ടുണ്ട്‌. ഇതെന്താ മാതൃഭൂമിക്ക് കത്തോലിക്കാസഭയോട് ഇത്രവിരോധം... മാതൃഭൂമി വാങ്ങരുതെന്ന് ഇതുവരെ ലേഖനമൊന്നും ഇറക്കിയില്ലല്ലോ.... സാധാരണ ഇമ്മാതിരി വാര്‍ത്തകള്‍ ഏതെങ്കിലും മൂലയില്‍ ചെറിയ കോളത്തിലാണ് കാണുക. ഇങ്ങനെ മതത്തെ കുറ്റംപറയാന്‍ പാടുണ്ടോ? അത് പാപമല്ലേ?   മഞ്ഞരമ എന്തുപറയുന്നുവന്നു നോക്കി. അവരിപ്പോ ഭാഷാപോഷണിയിലൂടെ  നിലപാട് മാറ്റി അടിച്ചു തകര്‍ക്കുവല്ലേ...  മറ്റു മാ...കളും മനോഭാവം അനുസരിച്ച് കൂട്ടിയും കുറുക്കിയും വാര്‍ത്ത കൊടുത്തിട്ടുണ്ട്‌.. എല്ലാ അന്തര്‍ദ്ദേശീയ വാര്‍ത്താവിനിമയ സാങ്കേതങ്ങളിലും ഈ വാര്‍ത്ത വന്നിട്ടുണ്ട്... അതുകൊണ്ടുതന്നെ വാര്‍ത്തയുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെടുന്നില്ല. നുമ്മടെ കാര്യത്തില്‍ മലയാളംമാത്രം വഴങ്ങുന്നതുകൊണ്ട് മലയാളവാര്‍ത്ത വായിക്കുന്നുവെന്നുമാത്രം... എന്തൊരു ഭീകരമായ അവസ്ഥയാണിത്... സംഭവം നടന്നിരിക്കുന്നത് അങ്ങ് ഓസ്ട്രേലിയയിലാണെങ്കിലും ഒരു ഞെട്ടല്‍ രേഖപ്പെടുത്താതിരിക്കാന്‍ മാറ്റുമോ. നല്ല ശിക്ഷതന്നെ കൊടുക്കണം അവറ്റകള്‍ക്ക്..
  നഗ്നമായ അന്ത്യത്താഴം പ്രസിദ്ധപ്പെടുത്തി മനോരമ പേരെടുത്തതു കൊണ്ടായിരിക്കണം മാതൃഭൂമി ഓണ്‍ലൈന്‍ ഒന്നാംപേജില്‍ വലിയകോളം വാര്‍ത്തയാണ് കൊടുത്തത്..  ഇനി ഒറ്റ ഇന്ത്യക്കാരും പിള്ളേരെ ഓസ്ട്രേലിയായിലെ കത്തോലിക്കാസ്ഥാപനങ്ങളില്‍ വിടാന്‍ പാടില്ലായെന്ന ശക്തമായ മുന്നറിയിപ്പ് തന്നത് ഏതായാലും നന്നായി.. ഇമ്മാതിരി വാര്‍ത്തകളൊക്കെ ഹൈലൈറ്റ് ചെയ്ത് കൊടുക്കാന്‍ മാത്രൂഭൂമി ഇപ്പൊ ഉഷാറായെന്നു തോന്നുന്നു. പണ്ട് വള്ളിക്കാവില്‍ വിശുദ്ധനഗരം പൊട്ടിയപ്പോള്‍ അങ്ങനെയൊരു സംഭവം അറിയാത്ത ഏകാടീമാണ്.. അവസാനം എല്ലാവരും വന്നുപോയി കഴിഞ്ഞാണ് മാതൃഭൂമി വിവരം അറിഞ്ഞത് അതും ചെറിയ കോളത്തില്‍ ഒതുക്കി. പക്ഷെ 2016 മാര്‍ച്ച്‌ 9 ‘നഗരം എഡിഷനില്‍’ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അതിന്‍റെ ഫലമായി നല്ല തല്ലും മേടിച്ചുകെട്ടി. ഇപ്പൊ കത്തോലിക്കാപുരോഹിതരുടെ പീഡനം ഒന്നാംകോളം വാര്‍ത്തയാക്കി ഇവിടെയും ധീരത കാട്ടിയിരിക്കുന്നു. ഇതിപ്പോ ന്യൂനകക്ഷ വിരോധമൊന്നുമല്ലാന്നു കരുതല്ലോ അല്ലേ.. ഏതായാലും  ഒന്ന് സൂക്ഷിച്ചോളൂ അന്ത്യത്താഴം വികലമാക്കിയ കേസില്‍ കോട്ടയം അച്ചായന്‍ ഇപ്പൊ അരമനകള്‍ തോറും നിരങ്ങുകയാണ്.. മനോരമ പത്രവും, MRF ടയറും പടിക്ക് പുറത്താക്കിയ പഴുതില്‍  ചിലയിടത്തൊക്കെ മാതൃഭൂമി കയറി ചെന്നതാണ് ഇതോടുകൂടി അതുംതീരും.. ഏതായാലും നമ്മളൊക്കെ ഇന്ത്യയില്‍ത്തന്നെ ജനിച്ചത്‌ ഭാഗ്യംതന്നെ;അങ്ങ്  ഓസ്ട്രേലിയായിലാണ് ജനിച്ചതെങ്കിലോ..? പെട്ടുപോയേനെ..
  
  ഓസ്ട്രേലിയയില്‍ 62 ശതമാനം കത്തോലിക്കരാണ്, 20 ശതമാനത്തിനു മതം ഇല്ല, ബാക്കിയെല്ലാം പൊട്ടുംപൊടിയുമായി കിടക്കുന്നു.. പ്രബലമായ മതത്തെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തി ആ റിപ്പോര്‍ട്ട് ലോകത്തിനു മുന്നില്‍ പ്രസിദ്ധപ്പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ അഭിനന്ദിക്കണം. ഇന്ത്യയിലാണ് ഇങ്ങനെ ഒരന്വേഷണമെങ്കില്‍ അന്വേഷിക്കുന്നവര്‍ നിക്കറില്‍ മുള്ളും .  ഉറപ്പായി പറയാം ആ റിപ്പോര്‍ട്ട് ഒരിക്കലും പുറംലോകം കാണുകയേയില്ല. അതിനെക്കുറിച്ച് പറയാന്‍ മാത്രുഭൂമി  മനോരമ പോലുള്ളവരെ മഷിയിട്ടുനോക്കിയാല്‍ പോലും  കാണുകയുമില്ല. വള്ളിക്കാവ്, അഭയ, ചേകന്നൂര്‍  അങ്ങനെ പലതും നമുക്ക് മുന്നിലുണ്ട്.. ഈ വാര്‍ത്തയിലെ കത്തോലിക്കാപുരോഹിതര്‍ എന്ന പദം മാറ്റിയിട്ട് ബാലലൈംഗികപീഡനം എന്നതിലേക്ക് വരാം. നമുക്ക് അതിനെക്കുറിച്ചാണ് അറിയേണ്ടതും മുന്‍കരുതല്‍ എടുക്കേണ്ടതും. പള്ളിലച്ചന്‍ പീഡിപ്പിച്ചാലും, മുസ്ലിയാര്‍ പീഡിപ്പിച്ചാലും, സ്വാമി പീഡിപ്പിച്ചാലും, നാസ്തികന്‍ പീഡിപ്പിച്ചാലും  ഇരകള്‍ കുട്ടികളാവുമ്പോള്‍  അവരേക്കുറിച്ചാണ് സംസാരിക്കേണ്ടത്.. പീഡകന്‍റെ ജാതിയും മതവും ഉയര്‍ത്തിക്കാട്ടി ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതിക്കൂട്ടില്‍ നിറുത്തുമ്പോള്‍ ആ വിഭാഗം സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതമാവുകയും അത് ഒരുവേള കുറ്റവാളിക്ക് ഗുണകരമാവുകയും ചെയ്യുന്നു. അതുകൊണ്ട്  വേട്ടക്കാരന്‍റെ  ചരിത്രം തിരയുന്നതിനെക്കാള്‍ ഇരയ്ക്ക് കിട്ടേണ്ട നീതിക്കായാണ് മാധ്യമങ്ങള്‍  ശബ്ദം ഉയര്‍ത്തേണ്ടത്.
     ഓസ്ട്രേലിയയിലെ കാര്യങ്ങള്‍ വായിച്ചു ഞെട്ടല്‍ രേഖപ്പെടുത്തുമ്പോള്‍ നമ്മുടെ  നാട്ടിലെ കാര്യങ്ങളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അടുത്ത കാലത്തൊന്നും നമ്മുടെ നാട്ടില്‍ ഒരു കണക്കെടുപ്പും നടന്നിട്ടില്ല.. 2014 കണക്ക് പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍; നമ്മുടെ രാജ്യത്തിന്‌ ലോകത്ത് രണ്ടാംസ്ഥാനമുണ്ടെന്നുള്ളത് ഇത്തരണത്തില്‍ നമ്മള്‍ മറക്കാതെ ഓര്‍ക്കണം.. സൌത്ത് ആഫ്രിക്ക മാത്രമാണ് ഈ വിഷയത്തില്‍ നമ്മുടെ മുന്നിലുള്ളത്. 2001 മുതല്‍ 2011 വരെയുള്ള പത്തു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈല്‍ഡ് റേപ്പ് കേസുകള്‍ 48838 ആണ്.  2001ല്‍ 2113കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍; 2011ല്‍  7112കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കേസുകളില്‍  എത്ര കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നു ഒരു വ്യക്തതയുമില്ല  . നമ്മുടെ പ്രതിരോധ നടപടികള്‍ എങ്ങനെയിരിക്കുന്നുവെന്നു വ്യക്തമാക്കുന്ന കണക്കുകള്‍!!!!!!,,,,............  2007ലെ സര്‍വേപ്രകാരം രാജ്യത്തെ 53 ശതമാനം കുട്ടികളും ആണ്‍ പെണ് വിത്യാസം ഇല്ലാതെ  ഒരിക്കലെങ്കിലും ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. കണക്കുകള്‍ എല്ലാം പഴയതാണ് പുതിയ കണക്കുകള്‍ വന്നാല്‍ ഇതില്‍ കുറവൊന്നും വാരാന്‍ സാദ്ധ്യത കാണുന്നില്ല...       എന്തുകൊണ്ടാണ്  നമ്മുടെ സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ വേണ്ടാത്ത ജാഗ്രത കാണിക്കാത്തത്. കുട്ടികള്‍ രാജ്യത്തെ  വളര്‍ന്നുവരുന്ന പൌരന്‍മ്മാരാണ്. നാളെ  നമ്മുടെരാജ്യത്തിന്‍റെ കരുത്ത് ആകേണ്ടവരാണ്; ഭരണചക്രം തിരിക്കേണ്ടവരാണ്.  അവരെ ദുരുപയോഗം ചെയ്ത് നശിപ്പിച്ച് രാജ്യത്തിന്‍റെ മനുഷ്യവിഭവശേഷിയെത്തന്നെ ദുര്‍ബലപ്പെടുത്തുന്ന കുറ്റവാളികളെ കണ്ടെത്തി അവരെ തുറങ്കില്‍ അടയ്ക്കാന്‍ എന്തെ ഇത്ര അമാന്തം.. കഴിയുമെങ്കില്‍ മതം തിരിച്ചുതന്നെ ചൈല്‍ഡ് അബ്യൂസ് കണക്കുകള്‍ എടുക്കട്ടെ.. കത്തോലിക്ക പീഡനം, മുസ്ലീം പീഡനം, ഹിന്ദുപീഡനം, മതമില്ലാത്ത പീഡനം ഇങ്ങനെ ഇനം തിരിച്ചുള്ള കണക്കുകള്‍ പുറത്തു വിടട്ടെ.. പറ്റുമോ നമ്മുടെ സര്‍ക്കാരുകള്‍ക്ക്?.. മുട്ട് വിറയ്ക്കും.
  ഓസ്ട്രേലിയയില്‍ പീഡനം നടന്നു, അമേരിക്കയില്‍ പീഡനം നടന്നു, അന്റാര്‍ട്ടിക്കയില്‍ പീഡനം നടന്നു തുടങ്ങിയ വാര്‍ത്തകള്‍ വായിച്ച് അയ്യോ എന്ന് പറയുമ്പോള്‍.. സ്കൂളുകളിലും മതപഠനശാലകളിലും പൊതുയിടങ്ങളിലും നമ്മുടെ കുഞ്ഞുങ്ങളെ പിന്തുടരുന്ന കാമകണ്ണുകളെ പലപ്പോഴും കാണാതെ പോകുന്നു. ഇത്തരം വിഷയങ്ങളില്‍ നമ്മുടെ ശ്രദ്ധ അത്യാവശ്യമായി പതിയേണ്ടത്‌ നമ്മുടെ കുട്ടികളിലാണ് അല്ലാതെ ഓസ്ട്രേലിയന്‍ ന്യൂസ് വായിച്ച് ഞെട്ടുന്നതിലല്ല.. നമ്മുടെ ദൃഷ്ടികള്‍ ഒരു സുരക്ഷാകവചമായി അവരുടെ ചുറ്റും ഉണ്ടാകണം.. നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷി കുട്ടികളില്‍ രൂപപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന്‍റെ ഒരു തുടക്കമെന്ന നിലയില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും നിര്‍ബന്ധമായി കൌണ്‍സിലിംഗ് ക്ലാസ്സുകള്‍ ആരംഭിക്കണം. എല്ലാറ്റിനും ഉപരിയായി മക്കള്‍ക്ക് എല്ലാം തുറന്നുപറയാന്‍ കഴിയുന്ന നല്ല കൂട്ടുകാരായി മാറാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം.   അല്ലാതെ സ്വന്തം കളസം കീറിത്തൂങ്ങി വാലായി കിടക്കുമ്പോഴും  മറ്റവന്‍റെ കളസത്തിലെ ചെളിയെക്കുറിച്ചാണ്  സംസാരമെങ്കില്‍ ഇതിലും വലിയ കണക്കുകള്‍ ഇനിയും ഇവിടെ കാണേണ്ടിവരും .

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

4 comments:

  1. സ്കൂളുകളിലും മതപഠനശാലകളിലും പൊതുയിടങ്ങളിലും നമ്മുടെ കുഞ്ഞുങ്ങളെ പിന്തുടരുന്ന കാമകണ്ണുകളെ പലപ്പോഴും കാണാതെ പോകുന്നു.

    here everything will be settled according to their cash balance on their account :)

    govt is trying their best to fill their party fund... party can accept the withdrawn notes and no tax on party fund?

    ReplyDelete
  2. പരസ്യമായി അല്പം കാന്താരി മുളകും ഉപ്പും കുഴച്ച് പീടിപ്പിക്കുന്നവന്റെ സുനാപ്പിയില്‍ തേച്ചാല്‍ ഇതൊക്കെ ഇപ്പോഴേ നില്‍ക്കും

    ReplyDelete
  3. മാതൃഭൂമിയിപ്പോള്‍ നിഷ്പക്ഷമൊന്നുമല്ല ക്രിസ്ത്യന്‍ മുസ്ലീം വിരുദ്ധ വാര്‍ത്തകള്‍ ഒന്നാം പേജില്‍ത്തന്നെ വരും

    ReplyDelete
  4. വാർത്ത മാതൃഭൂമിയിൽ വരാൻ പാടില്ലായിരുന്നു അല്ലേ??

    ReplyDelete