**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, July 21, 2012

ഷവര്‍മ്മയും അപ്രിയസത്യങ്ങളും


എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ അത് കാണാനുള്ള ഭാഗ്യവും ലഭിച്ചു.നമ്മുടെ നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി ഷവര്‍മ്മ കഴിച്ച് മരിച്ചതോടെ ഇപ്പോള്‍ നാടാകെ ഇളകി മറിഞ്ഞിരിക്കയാണല്ലോ. ഷവര്‍മ്മയെ പടിഅടച്ച്പിണ്ഡം വയ്ക്കാനുള്ള പരിപാടികള്‍ നടന്നു കൊണ്ടിരിക്കുന്നു. പല ജില്ലകളിലും ഇതിനകം ഷവര്‍മ്മ നിരോധനം വന്നു കഴിഞ്ഞു. ആരോഗ്യ വകുപ്പ്; ആന കരിമ്പിന്‍കാട്ടില്‍ കയറിയ പോലെ സകലമാന ഹോട്ടലുകളും റെയ്ഡ് നടത്തി പൂട്ടിക്കുന്നു. ഹ്ങ്ങാ ഹ എന്തൊരു ശുഷ്‌കാന്തി. ഷവര്‍മ്മ വിരോധികള്‍പൊറുക്കണം….. അല്ലഅറിയാന്‍ മേലാണ്ട് ചോദിക്കുവ ഒരാളുടെ മരണം വരെ ഇവമാരോക്കെ എവിടെ ആയിരുന്നു. ഷവര്‍മ്മ നിരോധിച്ചാല്‍ പ്രശ്‌നം തീരുമോ. സാധാരണ, ഒരു കമ്പനിയുടെ ഉല്‍പ്പന്നത്തില്‍ മനുഷ്യജീവന് ഹാനികരമായ എന്തെങ്കിലും കണ്ടെത്തിയാല്‍ ആ സാധനം നിരോധിക്കുകയോ വിപണിയില്‍ നിന്നും പിന്‍വലിക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. അങ്ങനെ ചെയുമ്പോള്‍ ആ വസ്തു വിപണിയില്‍ നിന്ന് മാറ്റപെടുന്നു. നിരോധനം വിജയിക്കാന്‍ കാരണം ആ ഹാനികരമായ വസ്തുവിന്റെ ഉല്പ്പാദനം ഒരു കമ്പനിയുടെ കീഴില്‍ ആയിരിക്കും എന്നുള്ളതാണ്. ഷവര്‍മ്മ നമ്മുടെ നാട്ടില്‍ ഏതെങ്കിലുമൊരു കമ്പനി മൊത്തത്തില്‍ വിതരണം ചെയ്യുന്ന ഒരു സാധനം അല്ല. അതായത് തിരുവന്തപുരത്ത്കഴിച്ച്; ആള്‍ മരിച്ച ഷവര്‍മ്മ; അല്ല കോഴിക്കോട്ടും എറണാകുളത്തും വിളമ്പുന്നത്. കോഴിയെ കൊല്ലാതെ ജീവനോടെ ഷവര്‍മ്മ ഉണ്ടാക്കാന്‍ കഴിയില്ല എന്നതും എല്ലാവര്ക്കും അറിയാം.


നമ്മുടെ ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ എങ്ങനെയുള്ളതാണെന്നു എല്ലാവര്ക്കും മുന്‍പും അറിയാമയിരുന്നു. വളരെ ശക്തമായ ഒരു ഭക്ഷ്യ സുരക്ഷ നിയമവും നമുക്കുണ്ട്….. എന്നിട്ടും എന്തെ ഇങ്ങനെ സംഭവിക്കുന്നു. ആളു മരിക്കുന്നതുവരെ നമ്മുടെ നിയമം എവിടെ ആയിരുന്നു…? ഇപ്പോള്‍ നടത്തുന്ന ഈ കാടിളക്കത്തിനു എത്ര നാള്‍ ആയുസ്സുണ്ട്. ദാഹിക്കുന്നവന്റെ മുഖത്തെയ്ക്ക് വെള്ളം ചീറ്റിച്ചാല്‍ അവന്റെ ദാഹം തീരുകയുമില്ല; മുഖത്തേക്ക് വെള്ളം വീഴുന്നതിനാല്‍ കിട്ടിയില്ല എന്ന് പറയാന്‍ വായ തുറക്കത്തുമില്ല. എന്നാല്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്ന പ്രതിതി കിട്ടുകയും ചെയ്യും. ഇതാണ് ഇപ്പോള്‍ നടക്കുന്ന പണിപൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്തവും ചേര്‍ന്നൊരുക്കുന്ന ഗിമിക്കുകള്‍ മാത്രമാണ് ഇതെല്ലം എന്നുള്ളതിനൊരു തര്‍ക്കവും വേണ്ട. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ തിരുവനന്തപുരത്ത് സ്റ്റാര്‍ ഹോട്ടലില്‍ നിന്നടക്കം പഴകിയ ഭക്ഷണം പിടിച്ചത് ലൈവ് ആയി നമ്മള്‍ ചാനലിലുടെ കണ്ടതാണ്. അന്ന് മേയറടക്കമുള്ളവര്‍ ചാനലുകാരുടെ ന്യൂസ് അവറില്‍ പറഞ്ഞു ശക്തമായ നടപടി ഉണ്ടാകുമെന്ന്. എന്നിട്ട് എന്താ ഉണ്ടായത്………… റൈഡിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ രായ്ക്കുരാമാനം സ്ഥലം മാറ്റി. അതാണ് ഉണ്ടായത്. പിന്നെ മേയറുടെ മുഖം കാണുന്നത് ഇപ്പോഴാണ്.സംഗതി മരണം ആയത് കൊണ്ട് കഴിഞ്ഞ തവണത്തെ പോലെ ജനത്തിന് ഉറപ്പ് മാത്രം കൊടുത്താല്‍ പണി പാളുമെന്നു മനസിലായത് കൊണ്ടാണ് ഇപ്പൊ ഈ ഇളക്കം.
ഭക്ഷണങ്ങളുടെ ഗുണ നിലവാരും ഉറപ്പെക്കേണ്ട ഭക്ഷ്യസുരക്ഷ വകുപ്പ് ഇത്ര കാലം അവിടെയായിരുന്നു. മാസാമാസം പടി കൃത്യമായി കീശയില്‍ എത്തുന്നതിനാല്‍ ചുമ്മാ ചൊറി മാന്തി ഇരിക്കയായിരുന്നു. അത് കൊണ്ടാണ് ഹോട്ടലിന്റെ അടുക്കളയില്‍ കക്കൂസ് മാലിന്യം ഒഴുകി നടന്നതൊന്നും ഇവര്‍ അറിയാതെ പോയത്.ഹോട്ടലുകാരും ഉദ്യോഗസ്ഥര്രും രാഷ്ട്രിയക്കാരുമാടങ്ങുന്ന അവിശുദ്ധകൂട്ടുകെട്ടാണ് നമ്മളെ ചീഞ്ഞ ഭക്ഷണം തീറ്റിക്കുന്നത്. പരിശോധന നടത്താന്‍ തീരുമാനിച്ചാല്‍ അപ്പൊ വിവരം ചോരും: ഇനി പിടിച്ചാലോ അപ്പൊ വിളി വരും: നമ്മുടെ ആളാ വിട്ടേക്ക്’. ഇതൊന്നും നടന്നില്ലെങ്കില്‍ ഉടനെ യൂണിയന്‍ വരും. ഇവിടെ യൂണിയന്‍ ഇല്ലാത്തത് പാവം ഉപഭോക്താവിന് മാത്രമാണ്. ഇന്നിപ്പോള്‍ ഹോട്ടലില്‍ റൈഡ് നടക്കുന്നതില്‍ പ്രധിഷേധിച്ച് ഒരു വിഭാഗം ഹോട്ടലുകാര്‍ സമരം ചെയ്യുകയാണ്. ഒരു ഷവര്‍മ ഉണ്ടാക്കിയ പോല്ലാപ്പ് നോക്കണേ. അതിര്‍ത്തിയിലെല്ലാം ചെക്ക്‌പോസ്റ്റ്കള്‍ കൊണ്ട് പൂരമാണ് .ഒരു സാധാരണക്കാരന് അതിലെ ഒന്ന് കടന്നു പോകണമെങ്കില്‍ കോണകം വരെ അഴിച്ചു കാണിക്കണം അതുവഴിയാണ് ഈ ചത്ത കോഴിയൊക്കെ ഇങ്ങു കടന്നു വരുന്നത്. നോട്ട് കണ്ടാല്‍ അപ്പ തീരും പരിധോധന. ഷവര്‍മ നിരോധിച്ച ഏമാനും ഇതൊക്കെ അറിയാം. പക്ഷെ അതിര്‍ത്തി പരിശോധന പഴയ പടി തന്നെ കാരണംനമുക്കും കിട്ടണം പണം അത്ര തന്നെ’ . നമ്മുടെ നിയമമാണെങ്കില്‍ ബഹുകേമമാണ്. ഒരു കള്ളന് രക്ഷപെടാനുള്ള എല്ലാ പഴുതും അതില്‍ ഉണ്ടാവും. ഒന്ന് നോക്കു……… ജീവനുള്ള കോഴിയെ കൊണ്ടുവന്നാല്‍ അതിര്‍ത്തിയില്‍ നികുതി കൊടുക്കണം: പക്ഷെ ഇറച്ചി ആണങ്കില്‍ നികുതിയില്ല. അതുകൊണ്ടെന്താ…….. രോഗം വന്നു ചത്തത് പോലും ഇറച്ചിയായി ഇങ്ങു കടന്നു വരുന്നു. ഇനി നിയമം കര്‍ശനമാക്കാം എന്ന് വച്ചാലോ അവിടെയും കുഴപ്പം തന്നെയാണ്. പച്ച ഇറച്ചിയോ, പാകം ചെയ്ത ഇറച്ചിയോ, മിച്ചം വന്ന ഭക്ഷണമോ സൂക്ഷിക്കുന്നത് നിയമ പ്രകാരമുള്ള തണുപ്പില്‍ ആയിരിക്കണം. അതിനു നല്ല ഫ്രീസ്സിംഗ് സംവിധാനം വേണം അതിനു കറന്റ് വേണം; ദിവസത്തില്‍ അധികസമയവും പവര്‍കട്ടുള്ള നമ്മുടെ നാട്ടില്‍ അതെങ്ങനെ സാധിക്കും. കേടായ ഭക്ഷണം കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താറുണ്ട് പോലും….!!!!! ഒരിക്കല്‍ പിഴകിട്ടിയവന്‍ പോയ പൈസ വസൂലാക്കാന്‍ പരമാവധി തട്ടിപ്പ് കാണിക്കും. അതാണല്ലോ നമ്മുടെ ഒരു രീതി. യഥാര്‍ഥത്തില്‍ ഭക്ഷണം പോലുള്ള വിതരണ ശൃംഖലകളില്‍ തട്ടിപ്പ് കാണിക്കുന്നവരെ പിന്നെയൊരിക്കലും ആ രംഗത്ത് തുടരാന്‍ അനുവദിക്കരുത്..അതാണ് ഇതിനുള്ള ഏക പരിഹാരം……..
പിന്മൊഴി : മദ്യം കുടിച്ച് ആളു മരിച്ചിട്ടും എന്തേ..മദ്യം നിരോധിക്കത്തത്…????




No comments:

Post a Comment