**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, September 29, 2012

കറന്‍റ് വേണോ....... കറന്‍റ്


         

 

  കേരളത്തിന്‌ ഇരുട്ടടി, കേരളം ഇരുട്ടില്‍ത്തപ്പുന്നു; തുടങ്ങിയ തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ചില ദിവസങ്ങളിലെ നമ്മുടെ പത്രങ്ങളുടെ തലക്കെട്ടുകള്‍ ആയിരുന്നു.കേരളത്തിന്‌ഇരുട്ടടി എന്നതിപ്പോള്‍ വലിയ കാര്യമൊന്നുമല്ല. അടിയൊക്കെ ഇപ്പൊ ഇരുട്ടത്ത്‌നിന്ന് മാറി വെളിച്ചത് തന്നെയാണ് കിട്ടുന്നത്. നമുക്ക് പേടിയുള്ളവനെയും നമ്മളെക്കാള്‍ ശക്തിയുള്ളവനെയും അഡ്രസ്സ് പറയാതെ ഇരുട്ടിന്‍റെ മറവില്‍ അടിക്കുന്നതാണ് ഇരുട്ടടി. ഇങ്ങനെ ഇരുട്ടടിയടിക്കാന്‍ അതിനു കേരളിയനെ ആര്‍ക്കാണിപ്പോള്‍ പേടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊ?? നല്ല കാര്യമായി; അതൊക്കെപ്പണ്ട്. ഇപ്പൊ; ഷാപ്പിലെ പട്ടിയുടെ അവസ്ഥയാണ്.വഴിയെ പോകുന്നവനൊക്കെ തൊഴിച്ചിട്ടു പോകും. തൊഴിയുംമേടിച്ചു മോങ്ങികൊണ്ട് വാലും ചുരുട്ടി കിടക്കാനാണ് നമ്മുടെ വിധി.കേന്ദ്രസര്‍ക്കാറിന്‍റെ വിഹിതം കഴിഞ്ഞതേയുള്ളു. അടുത്തത് നമ്മുടെ സ്വന്തം ചാണ്ടി സര്‍ക്കാരിന്‍റെ ഊഴമാണ്. തുടക്കം മോശമില്ല. നന്നായി സ്കോര്‍ ചെയ്യുന്ന ലക്ഷണം കാണിക്കുന്നുണ്ട്. ഇരുട്ടില്‍ ഇന്നും ഇരുട്ടിലേക്ക്‌ പദ്ധതിയുടെ ഉത്ഘാടനം കഴിഞ്ഞു. പ്രഖ്യാപിത പവര്‍കട്ട് ഒരു മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ട്. അപ്രഖ്യാപിതകട്ടിനു അങ്ങനെ നേരവും കാലവുമൊന്നുമില്ല; എക്സിക്യുട്ടീവ് എന്‍ജിനീയറുടെ മൂലവും, നാളും നോക്കിയായിരിക്കും കറണ്ട് പോകണോ, വരണോന്നുള്ള തീരുമാനം. വീട്ടില്‍ മൂന്നുനേരം തീ പുകഞ്ഞില്ലെങ്കിലും, വെളിച്ചമില്ലെങ്കിലും രാഷ്ട്രിയക്കാരന്‍റെ ഷഷ്ടിപൂര്‍ത്തിയ്ക്ക് പോസ്റ്റര്‍ ഒട്ടിക്കാനും, ഷാള്‍ ഇടാനുമൊക്കെയാണ് പ്രബുദ്ധകേരളത്തിന്‌ താല്പര്യം.

  കേരളം ഇരുട്ടില്‍ത്തപ്പുന്നതിനെക്കുറിച്ചു പ്രത്യേകിച്ചൊന്നും പറയാനില്ല. തപ്പല്‍ നമ്മള്‍ പണ്ടേ തുടങ്ങിയ ഏര്പ്പാടാണ്. തപ്പിത്തപ്പി; തപ്പാന്‍ പാടില്ലാത്ത പലേടത്തും കേറിതപ്പി, തല്ലു മേടിക്കുന്നത് ഇപ്പൊ ഒരു ഫാഷന്‍ ആയിട്ടുണ്ട്‌. നേതാക്കന്മാര്‍ പലരും തപ്പിയത് ഐസ്ക്രീം,സൂര്യനെല്ലി ,കിളിരൂര് ,ഉണ്ണിത്താന്‍ പിന്നെ അല്ലറ ചില്ലറ കാറിലായിട്ടും,ക്യാമറയായിട്ടും അങ്ങനെ പല പേരില്‍  നമ്മല്‍ കണ്ടതാണ്.എന്നാലും അവരൊക്കെ നമ്മുടെ പ്രിയപ്പെട്ട നേതാക്കളായി ഇപ്പോഴും നമ്മളെ നേരായ മാര്‍ഗത്തില്‍ നയിക്കുന്നു. ധീരതയോടെ നയിച്ചോളൂ എന്ന് പറഞ്ഞു നമ്മള്‍ അവര്‍ക്ക് മുദ്രാവാക്യം വിളിക്കുന്നു. ഇങ്ങനെ തപ്പുന്ന നേതാക്കള്‍ നയിക്കുന്ന കേരളത്തില്‍ സ്വാഭാവികമായും ഇരുട്ട് കണ്ടാല്‍ തപ്പല്‍ തുടങ്ങും. അതില്‍ വിഷമിച്ചിട്ട് കാര്യമില്ല.

   സംഭവം ഇതൊന്നുമല്ല.കവലയിലുള്ള പ്രിയദര്‍ശിനി വായനശാലയുടെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന നമ്മുടെ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ന്‍റെ ഫോട്ടോയ്ക്ക്മുന്‍പില്‍ ആരോ മെഴുകുതിരി കത്തിച്ചുവെന്ന വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്.രാവിലെ പത്രവിതരണത്തിനു പോയ കൊച്ചാപ്പിയാണ് സംഭവം ആദ്യം കണ്ടത്. ചാത്തനും മറുതയുമൊന്നുമല്ലെന്നു ഉറപ്പു വരുത്തിയ ശേഷം കൊച്ചാപ്പി ആള്‍ക്കാരെ വിളിച്ചുകൂട്ടുകയായിരുന്നുപോലും. വായനശാലയുടെ ഭിത്തിയില്‍ ഗാന്ധിജി, നെഹ്‌റു,ഇന്ദിരാഗാന്ധി,എകെജി, കരുണാകരന്‍,ആന്‍റണി,നായനാര്‍,തുടങ്ങിയ ഒരു മാതിരി പ്രമുഖന്‍മ്മാരോക്കെയുണ്ട് എന്നിട്ടും ആര്യാടന്‍റെ ഫോട്ടോയ്ക്ക് മുന്നില്‍  മാത്രം മെഴുകുതിരി കത്തിച്ചവന്‍ ആരടെ ..........വല്ലാത്തൊരു കന്ഫ്യുഷന്‍.ഇത് ആലോചിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത വാര്‍ത്ത കേള്‍ക്കുന്നത്. കുന്നുന്മേല്‍ ശാന്തയുടെ കോഴിക്കൂട്ടില്‍ കഴിഞ്ഞ രാത്രിയില്‍ കള്ളന്‍ കയറിയിരിക്കുന്നു. പലരും വില പറഞ്ഞിട്ടും കൊടുക്കാതെ നിറുത്തിയിരുന്ന പൂവന്‍കോഴിയെ കാണാനില്ല. പിടിവലിയില്‍ അവിടവിടെ വീണു കിടക്കുന്ന പപ്പും തൂവലും നോക്കി; ശാന്ത, പഞ്ചായത്ത് റോഡുവഴി പോയിട്ടുണ്ടത്രേ. അകത്തു കയറിയാല്‍ കാര്യമായിട്ടൊന്നും തടയാനില്ലാത്ത നാടാണ്. അലമാരയില്‍ സൂക്ഷിച്ചിരിക്കുന ബാങ്കു വായ്പ്പയുടെ കടലാസുകളും, പണയാധാരത്തിന്‍റെ രസീതുകളും, ഏതാനും ചില്ലറ തുട്ടുകളുമൊഴിച്ചു വല്ലതും തടയുന്ന വീടുകള്‍; വളരെ ചുരുക്കമാണ്. എന്നാല്‍ വീടിനു പുറത്തു വിലപിടിച്ച ഉരുപ്പടികള്‍ ഉണ്ട്താനും. പശു, ആട്, കോഴി ഇവയെല്ലാം എല്ലാ വീട്ടിലുമുണ്ട്. കള്ളനെപ്പേടിച്ചു ഇവയെയൊക്കെ പുരയ്ക്കകത്തു കയറ്റിക്കെട്ടാന്‍ പറ്റുമോ.

 അതെങ്ങനാ..... രാത്രി മുഴുവന്‍ പവര്‍ കട്ടല്ലേ?? പിന്നെങ്ങനെ കള്ളന്‍ കയറാതിരിക്കും.ചുറ്റും കൂടി നിന്നവരില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായമാണിത്.പ്രഖ്യാപിത പവര്‍കട്ട് ഒരു മണിക്കൂര്‍ ആക്കിയെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നയുടനെ അതിന്‍റെ ഫലം കണ്ടുതുടങ്ങി.കറന്റ് വേണമെന്ന ആഗ്രഹം കൊണ്ട് നാട്ടുകാര്‍ പിരിവെടുത്താണ് നാട്ടില്‍ കറന്റ് വന്നത് .അതിന്‍റെ ചിലവിലേക്ക് ഓരോരുത്തരും കുറഞ്ഞത് ആയിരം രൂപയെങ്കിലും വച്ചു സര്‍ക്കാരിലേക്ക് മാസംതോറും അടയ്ക്കുന്നുണ്ട്.കറന്റ് വന്നു പിറ്റേദിവസം അഞ്ചുലിറ്റര്‍ വീതം കിട്ടികൊണ്ടിരുന്ന മണ്ണെണ്ണ; ഒരു ലിറ്ററായി സര്‍ക്കാര്‍ വെട്ടികുറച്ചു.ഫലത്തിലിപ്പോള്‍ കറന്‍റെമില്ല, വിളക്കിലൊഴിക്കാന്‍ പോയിട്ട് അടുപ്പിലൊഴിക്കാന്‍ പോലും മണ്ണെണ്ണയുമില്ല. ഞങ്ങള്‍ എന്ത് ചെയ്യണം സര്‍ക്കാരേ. ഞങ്ങളെ രക്ഷിക്കാമെന്ന ഉറപ്പിന്‍മേല്‍ വോട്ടും വാങ്ങിപ്പോയ നിങ്ങള്‍പ്പറയു.. ഞങ്ങള്‍ എന്ത് ചെയ്യണം????.

എന്തൊരു നാടണപ്പാ നമ്മുടേത്??? ആഗോള വ്യവസായികളെ മുഴുവന്‍ കേരളത്തിലേക്ക് വിളിച്ചു വരുത്തി ബിരിയാണിയും കോഴിക്കറിയും കൊടുത്തു വിട്ടിട്ട് മാസം ഒന്നായില്ല.കറന്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എന്ത് വ്യവസായമാണിവിടെ വരാന്‍ പോകുന്നത്.ഇരുട്ടിന്‍റെ മറവില്‍ തഴച്ചുവളരുന്ന വ്യവസായങ്ങളായി പൊതുവേ കണ്ടുവരുന്ന രണ്ടെണ്ണം മോഷണവും,അനാശാസ്യവുമാണ്. ഇത് രണ്ടിനും സര്‍ക്കാര്‍ തലത്തില്‍ അംഗികാരം കിട്ടിയതായി അറിവില്ല.അംഗികാരം കിട്ടിയിട്ടില്ലെങ്കിലും സമീപ ഭാവിയില്‍ അംഗികാരം കിട്ടാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞു കാണുന്നുണ്ട്.കാരണം അതിനുള്ള അനുകൂലചുറ്റുപാട് സര്‍ക്കാര്‍ തന്നെ ഒരുക്കികൊടുക്കുന്നുണ്ടല്ലോ.

 പുരോഗമനം, വികസനം എന്നൊക്കെ വിളിച്ചു പറയുമ്പോള്‍ അതിനുള്ള അടിസ്ഥാന ഘടകമായ വൈദ്യുതി എവിടെ? മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് പറഞ്ഞ് ഇടുക്കിയിലെ വെള്ളമെല്ലാം ഒഴുക്കിക്കളഞ്ഞു. ഇപ്പോഴിതാ ഇടുക്കിയില്‍ വെള്ളവുമില്ല, നാട്ടില്‍ കരണ്ടുമില്ല.ഈ വിഷയത്തില്‍ ഒരു തീരുമാനവും ഇതേ വരെ ഉണ്ടായിട്ടില്ല.അടുത്ത വര്‍ഷം മഴ പെയ്യുമ്പോഴും ഇതേ പ്രശ്നം ഉണ്ടാവും. അന്നും ഇടുക്കിയിലെ വെള്ളം തുറന്നു വിടും.വേനല്‍ വരുമ്പോള്‍ കാര്യം ഗോവിന്ദ..............തൊള്ളായിരത്തിതൊണ്ണൂറ്റിയൊന്‍പതു വര്‍ഷത്തെ പാട്ടക്കരാര്‍ ഉണ്ടാക്കിയത്,നമ്മളല്ല. ബ്രിട്ടീഷ്കാരാണ്. അവരും പോയി, അവരുടെ ഭരണവും പോയി. എന്നിട്ടും നമ്മള്‍ പഴയ വാറോലയും പൊക്കിപ്പിടിച്ച് ഇരുപ്പാണ്.ഭയങ്കരകരാറ് പാലിക്കുന്ന ആള്‍ക്കാരല്ലേ നമ്മള്‍..അതുകൊണ്ട് ജനം മുഴുവന്‍ ചത്താലും കരാറ് മാറ്റാന്‍ പറ്റുമോ..രാത്രിയായാല്‍ കടുവയ്ക്കും, പോത്തിനും, ആനയ്ക്കും ഉലാത്തണമെന്നു പറഞ്ഞു ഒരു കൂട്ടര്‍ വഴി അടയ്ക്കുന്നു.എത്രെയെണ്ണം ചത്താലും വേണ്ടില്ല വെള്ളം ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞു മറ്റൊരു കൂട്ടര്‍.നമ്മളിങ്ങനെ കേസും, നടത്തിപ്പെന്നും പറഞ്ഞു കോടതി വരാന്തവഴി തെണ്ടുന്നു. കാര്യം ഭരണമൊക്കെ കേന്ദ്രത്തിലും ഇവിടെയും നമ്മുടെ കൈയ്യില്‍ തന്നെയാണ്; ഒരു കാര്യവുമില്ലാന്നു മാത്രം.ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞൊരു പോക്കുണ്ട്. ഡല്‍ഹിയില്‍ചെന്ന് ഒരു ചായയൊക്കെ കുടിച്ച്,ഷോപ്പിംഗ്ങ്ങും നടത്തി കോളേജില്‍ പഠിക്കുന്ന മക്കളെയും കണ്ടു ഇങ്ങു തിരിച്ചു വരും.ഇതിനെ പട്ടി ചന്തയ്ക്ക് പോയ പോലെ എന്നാണ് മലയാളത്തില്‍ പറയുക. ഇവിടെ വന്നു ഒരു പത്ര സമ്മേളനം നടത്തി അവിടുന്ന് കിട്ടിയ ഉറപ്പ് എന്നൊരു സാധനം ഇവിടെ കാണിക്കും.ഡല്‍ഹിയില്‍ നേതാക്കന്‍മ്മാരെ കാണാന്‍ ചെന്നാല്‍ അവരു തരുന്ന ഒരു സാധനമാണി ഉറപ്പ്.അമ്പലങ്ങളില്‍ പോയാല്‍ പ്രസാദം കിട്ടില്ലേ അതുപോലെ.അങ്ങനെ മാഡവും,സര്‍ദാര്‍ജിയും ഡല്‍ഹിയില്‍യല്‍ നിന്നും കൊടുത്തു വിടുന്ന ഉറപ്പും തിന്നു ജീവിക്കാനായിരിക്കും നമ്മുടെ വിധി. ശിവ ശിവ .............

    ജയലളിതയ്ക്ക് ഇപ്പൊ മൂക്കുകയറിടുമെന്നുപറഞ്ഞ നമ്മുടെ നേതാക്കളെല്ലാം; അണ്ടിപോയ അണ്ണാന്‍റെ കൂട്ട് ഇരുപ്പാണ്.അധികം കളിച്ചാല്‍; തമിഴ്‌നാട്ടില്‍ വാങ്ങിച്ചു കൂട്ടിയിരിക്കുന്ന ഭൂമിയിടെ കണക്ക് പുറത്തു വിടുമെന്നൊരു പറച്ചില്‍ വന്നതിനു ശേഷം,.ഇപ്പൊ ഒലത്തും എന്ന് പറഞ്ഞവരൊക്കെ ഡല്‍ഹിയിലും, ലണ്ടനിലും പുതിയ സിദ്ധാന്തവുമവതരിപ്പിച്ചു കൈയ്യടി വാങ്ങി നടക്കുന്നു.നിങ്ങള്‍ ഉറങ്ങാതെ ഞാന്‍ എങ്ങനെയുറങ്ങുമെന്നു പറഞ്ഞു വിങ്ങിപ്പൊട്ടിയ നമ്മുടെ ആ പാട്ടുകാരന്‍ മന്ത്രിയുടെ പൊടിപോലുമില്ലിപ്പോള്‍.പക്ഷെ ഉണ്ണാതെയും, ഉറങ്ങാതെയും സത്യാഗ്രഹം കിടക്കുന്ന ജനം ഇന്നുമവിടെ കിടപ്പുണ്ട്.ആരും തിരിഞ്ഞു നോക്കാനില്ലായെന്നു മാത്രം. ലണ്ടനില്‍ മണ്ടന്‍ സിദ്ധാന്തമവതരിപ്പിക്കാന്‍ പോയ നമ്മുടെ പാവങ്ങളുടെ മന്ത്രി ആ പഴയ മുല്ലപ്പെരിയാര്‍ കരാറുംകൂടി ഒന്ന് കൊണ്ടുപോയിരുന്നുവെങ്കില്‍.റാണിയെ കണ്ടു കാലാവധി കഴിഞ്ഞ കരാരൊന്നു റദ്ദാക്കി സീലും വാങ്ങി പോരാമായിരുന്നു.അത് കൊണ്ടുപോയോ ആവോ.....അതിനു കൊണ്ടുപോയാല്‍ തന്നെ ആ പരിസരത്ത് അടുപ്പിച്ചിട്ടുവേണ്ടേ....

ഇങ്ങനെയൊക്കെയാണെങ്കിലും കുറ്റം മുഴുവന്‍ കാലവര്‍ഷത്തിനാണ്.കാലവര്‍ഷം ചതിച്ചുവെന്നാണ് മന്ത്രി പറയുന്നത്.പറയുന്നത് കേട്ടാല്‍തോന്നും കാലവര്‍ഷം ഇവിടെയാര്‍ക്കോ ഗര്‍ഭമുണ്ടാക്കിയിട്ടു കടന്നു കളഞ്ഞെന്ന്;കാലവര്‍ഷം പറഞ്ഞാര്ന്നോ അടുത്ത വര്‍ഷം ഇടുക്കിയിലേക്ക് ഇത്ര അളവ് വെള്ളം തരാമെന്ന്. ഉണ്ടായിരുന്ന വെള്ളമെല്ലാം ഒഴുക്കിക്കളഞ്ഞിട്ട്‌ കാലവര്‍ഷത്തിനെ കുറ്റം പറഞ്ഞു തലയൂരിയാല്‍ മതി. ഇക്കണക്കിന് പോയാല്‍ കേരളത്തില്‍ ഗ്യാസിനും, പഞ്ചസാരയ്ക്കും വിലകൂട്ടിയത്;കേരളിയര്‍ക്ക് ഗ്യാസും പഞ്ചാസാരയും കൂടുതലായതുകൊണ്ടാണെന്ന് നമ്മുടെ നേതാക്കള്‍ പറയുന്ന കാലം വിദൂരമല്ല.രക്തത്തില്‍ ഇരുമ്പ്‌കൂടിയിട്ട് ആ ഇരുമ്പ്‌ കൊണ്ട് പാരപണിത് ആസനം തകര്‍ത്ത മാന്യനെ നമുക്കറിയാം. ഇനി രക്തത്തിലെ പഞ്ചസാരകൊണ്ട് ചായയില്‍ മധുരം കലക്കിയും, വയറ്റിലെ ഗ്യാസുകൊണ്ട് സ്ടൌവ് കത്തിക്കുകയും ചെയ്യുന്ന വിദ്യ ഏതു മന്യനാണോ നമുക്ക് പരിചയപ്പെടുത്തി തരുന്നത്.കറന്റ് ഇല്ലാത്ത നാട്ടില്‍ കറന്റ് കൊണ്ടുള്ള വ്യവസായം തുടങ്ങാന്‍ കോടികള്‍ തുലയ്ക്കുന്നവരെ എന്താണ് വിളിക്കേണ്ടത്. ആര്യാടന് മുന്നില്‍ കത്തിച്ച മെഴുകുതിരി പുതുപ്പള്ളിയിലും,വേങ്ങരയിലും കൂടി കത്തിക്കേണ്ടിയിരിക്കുന്നു.ഇനി എന്തെല്ലാം അനുഭവിക്കാന്‍ കിടക്കുന്നു.....

3 comments:

  1. നന്നായിരിര്‍ക്കുന്നു..ചിരിക്കാതെ നിവര്‍ത്തിയില്ല.... :)
    ആശംസകള്‍..

    ReplyDelete
  2. നല്ല ഹാസ്യം.പോസ്റ്റുകള്‍ക്ക്‌ നീളം കൂടുന്നു എന്നൊരു തോന്നല്‍.എല്ലാം കൂടി ഇങ്ങിനെ വാരി വലിച്ചു ഒറ്റയടിക്ക് എഴുതാതെ ബാക്കി നാളെ എഴുതുവാന്‍ വെക്കുക:-)താങ്കളേക്കാള്‍ പ്രതിഭ കുറഞ്ഞവര്‍ ബ്ലോഗ്‌ പുലികളുടെ പുറം ചൊറിഞ്ഞു അവരുടെ ബ്ലോഗുകളില്‍ തങ്ങളുടെ ബ്ലോഗിന്റെ പരസ്യം കൊടുത്ത് ആളെ കൂട്ടുന്നു.അങ്ങിനെ വഴി തെറ്റി ഒന്ന് രണ്ടു കൂതറ ബ്ലോഗുകളില്‍ ചെന്ന് പെട്ടിട്ടുണ്ട്.താങ്കളെ പോലെയുള്ളവര്‍ സ്വന്തം പ്രതിഭയില്‍ വിശ്വസിച്ചു മറ്റുള്ളവരുടെ പുറം ചൊറിയാതെ നില്‍ക്കുന്നത് പുതിയ കാഴ്ചയാണ്.നല്ലത് വരും,താങ്കള്‍ അര്‍ഹിക്കുന്ന അംഗീകാരം ഇന്നല്ലെങ്കില്‍ നാളെ താങ്കളെ തേടിയെത്തും.വീണ്ടും എഴുതുക.

    ReplyDelete
    Replies
    1. നന്ദിയുണ്ട് മറഞ്ഞിരിക്കുന്ന സുഹൃത്തേ....ഒരുപാട്..

      Delete