**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, January 13, 2013

കല്ലെറിയുന്ന ഗുരുക്കന്മാര്‍


          

  പൊടിവിതറലും, കല്ലേറും,ചാണകയേറും,കരിഓയിലുമൊക്കെയായി സമരങ്ങള്‍ മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു.വ്യത്യസ്തതയുള്ള സമരങ്ങളും, പണിമുടക്കുകളും കാണാന്‍ മലയാളിയുടെ ജന്മങ്ങള്‍ ഇനിയും ബാക്കികിടക്കുന്നു.  സമരങ്ങള്‍ കേരളത്തിന്‌ പുത്തരിയൊന്നുമല്ല. സമരങ്ങള്‍ ആഘോഷമാക്കുന്ന ജനങ്ങളും സര്‍ക്കാരുമാണ് നമ്മുടേത്. അതുകൊണ്ട് സമരങ്ങള്‍ പാടുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട സര്‍ക്കാരുകളെ ഉണര്‍ത്താന്‍ സമരങ്ങളും പണിമുടക്കുകളും ആവശ്യവുമാണെന്നതില്‍ തര്‍ക്കമില്ല.നമ്മുടെ കാര്യത്തില്‍ ഇതു കേരളമാണെന്നുതിരിച്ചറിയുന്നതുവരെ സമരത്തിലൂടെയാണ്. അവകാശങ്ങളും,  ആനുകൂല്യങ്ങളും നേടിയെടുക്കാനും,  നിഷേധിക്കപ്പെട്ടാല്‍ തിരിച്ചുപിടിക്കാനും .ശമ്പളവര്‍ധന ആവശ്യപ്പെട്ടുമൊക്കെയാണ് പല സമരങ്ങളും തുടങ്ങുന്നത്. ഇവിടെ ഏപ്രില്‍മുതല്‍ ജോലിയ്ക്ക് കയറുന്ന തുടക്കക്കാര്‍ക്ക് മാത്രം ബാധകമാകുന്ന പെന്‍ഷന്‍ പദ്ധതിയില്‍ സട കൊഴിയാറായ സിങ്കങ്ങള്‍ ഇങ്ങനെ കിടന്നു കാറുന്നത് എന്തിനു വേണ്ടിയാണെന്ന് മനസിലാവുന്നില്ല.ഇതിനു സമ്മതമുണ്ടെങ്കില്‍ മാത്രം ജോലി സ്വികരിച്ചാല്‍ പോരെ..ഇതൊന്നുമില്ലാത്ത ഒരു ബഹുഭൂരിപക്ഷം ഇവിടെ ജോലിയെടുത്തു ജീവിക്കുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം മറന്നുപോകരുത്. സമരങ്ങളും പണിമുടക്കുകളും നടത്താനുള്ള അവകാശം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ  അതു പാടില്ലായെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.ജനാധിപത്യത്തിന്‍റെ വിളനിലങ്ങളില്‍ അവകാശങ്ങള്‍ക്കും, ശമ്പളത്തിനും വേണ്ടിയുള്ള സമരങ്ങള്‍ നടക്കട്ടെ.. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സര്‍ക്കാരുകള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതില്‍ ഇവിടെ ആര്‍ക്കും എതിരില്ല. എന്നാല്‍ സ്വന്തം അവകാശങ്ങളും, ആനുകൂല്യങ്ങളും സ്ഥാപിച്ചുകിട്ടാന്‍ വേണ്ടി    മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ എന്നതാണ് ചിന്തിക്കേണ്ട വിഷയം. പണിമുടക്കുന്നവര്‍; പണിമുടക്കാത്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത് ശരിയല്ല. സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാത്ത എല്ലാവരും കരിങ്കാലികളാണെന്നു പറയുന്നതിലും അര്‍ത്ഥമില്ല ? കാരണം അങ്ങനെ ചിന്തിച്ചാല്‍ ഞങ്ങള്‍ പൊതുജനം നിങ്ങളെ എന്തു വിളിക്കണം.സമരം ചെയ്യുന്ന ദിവസങ്ങളിലും ശമ്പളം തന്ന്; ഞങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ കിട്ടാതെ ഞങ്ങള്‍ നിങ്ങളെ സഹിക്കുന്നു.പൊതുജനദൃഷ്ടിയില്‍ പണിമുടക്കുന്നവരാണ് കരിങ്കാലികള്‍.

  ഭരണ പ്രതിപക്ഷ സംഘടനകള്‍ അവരുടെ രാഷ്ട്രിയനിലപാടുകള്‍ക്ക് അനുകൂലമായി പ്രഖ്യാപിക്കുന്ന പണിമുടക്കുകളെയും, അതുപോലെ ഒരു പൊതുവികാരം രൂപപ്പെടുത്താന്‍ കഴിയാത്ത സമരങ്ങളെയും എങ്ങനെയാണ് പൊതുപണിമുടക്കുകളായി കാണാന്‍ കഴിയുന്നത്.

 വിദ്യാലയങ്ങളിലെ ഒരു വിഭാഗം അധ്യാപകര്‍ പണിമുടക്കിയാല്‍ സ്കൂളുകള്‍ മുഴുവന്‍ അടയ്ക്കണമെന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്. സമരംചെയ്യാന്‍ അധ്യാപകന് അവകാശമുണ്ടെന്നു പറയുന്നത് പോലെതന്നെ; സ്കൂളില്‍ വരാനും, ക്ലാസില്‍ കയറാനും കുട്ടികള്‍ക്കും അവകാശമുണ്ട്.സമരം ഒരു മൌലികമായ അവകാശമല്ല; എന്നാല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൌലികാവകാശമാണ്.അതിന്‍റെ നിഷേധം കടുത്ത അനീതിയും,കടുത്ത കുറ്റവുമാണ്.സ്കൂളില്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ നായ്ക്കരണപൊടി വിതറുക, സ്കൂള്‍ ഗെയിറ്റില്‍നിന്നുകൊണ്ട്‌ വിദ്യാര്‍ത്ഥികളെയും, ജോലിയ്ക്ക് വരുന്ന അധ്യാപകരെയും അപമാനിക്കുക, കരിഓയില്‍ ഒഴിക്കുക തുടങ്ങിയ പ്രാകൃതരീതികളെ ഒരു അവകാശത്തിന്‍റെ പേരിലും  ന്യായികരിക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും തെറ്റുകള്‍ നിരത്തി ഇതിനെ അംഗികരിക്കാനും പറ്റില്ല. ഇത്തരത്തിലുള്ള അധ്യാപകര്‍ എന്തു ശിക്ഷണമാണ് വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നത്. ഉത്തമ പൌരന്മാരെ വളര്‍ത്തിക്കൊണ്ടുവരേണ്ട കലാലയങ്ങളിലെ ഗുരുക്കന്മാര്‍; കയ്യില്‍ കല്ലുമായി തെരുവുഗുണ്ടയെപ്പോലെ അഴിഞ്ഞാടുമ്പോള്‍ അതുകണ്ടു പഠിക്കുന്ന ശിഷ്യര്‍ക്ക് എന്തു വിദ്യാ....ധനം ആണ് കിട്ടുന്നത്.വിദ്യാഭ്യാസത്തെ വിദ്യാ.. ആഭാസമാക്കുന്ന ഇത്തരം അഭാസന്മാരെ സര്‍വീസില്‍നിന്നും പുറത്താക്കുകയാണ് ചെയ്യേണ്ടത്. അതു പറയാന്‍ നീയാരാടയെന്ന് ചോദിക്കുന്നവരോട് നിന്നെപ്പോലെതന്നെ അവകാശങ്ങള് ഉള്ള ഒരുത്തന്‍ എന്നാണ് മറുപടി. സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത് എന്തിനു വേണ്ടിയാണോ ആ ലക്ഷ്യത്തിനുവേണ്ടി മാത്രമായിരിക്കണം. അല്ലാതെ ജനങ്ങളുടെ നെഞ്ചത്ത്‌ കയറാനുള്ള ലൈസന്‍സായി അതിനെ മാറ്റാന്‍ പാടില്ല. കുഞ്ഞുങ്ങളുടെമേല്‍ നായ്ക്കരണപൊടി വിതറിയ വികിടന്മാര്‍. അതു സ്വന്തംകുഞ്ഞുങ്ങളുടെ മേല്‍ പ്രയോഗിക്കുമോ?? തങ്ങളുടെ മുന്നില്‍ അറിവ്‌ നേടാനായി വരുന്ന കുഞ്ഞുങ്ങളെ ഏതു രീതിയിലാണ് ഇത്തരം വഷളന്‍മാര്‍ കാണുന്നതെന്ന് ഈ സംഭവം തെളിയ്ക്കുന്നു. സ്വന്തം സ്ഥാപനത്തോടോ, സഹപ്രവര്‍ത്തകരോടോ, വിദ്യാര്‍ത്ഥികളോടെ യാതൊരു ധാര്‍മ്മികബാധ്യതകളും കാണിക്കാത്ത ഇത്തരം വികിടന്മാരെ നിലയ്ക്ക് നിറുത്തേണ്ടത് സാമൂഹ്യസുരക്ഷയ്ക്ക് അത്യാവശ്യമാണ്.സമരത്തിന്‍റെ സാമൂഹികപ്രസക്തി നഷ്ടപ്പെടുമ്പോള്‍ ആക്രമണം നടത്തിയും ഭീഷണിപ്പെടുത്തിയും സമരം വിജയിപ്പിക്കാം എന്ന ധാരണ മൌട്യമാണ്.

      അവകാശങ്ങള്‍ക്കായി പോരാടുന്നവരെ പിന്തുണയ്ക്കാനോ.., എതിര്‍ക്കാന്‍വേണ്ടിയോ  രാഷ്ട്രിയപാര്‍ട്ടികള്‍ അക്രമത്തിനു തുനിഞ്ഞിറങ്ങുന്നതും ആശാസ്യമല്ല.പണിമുടക്കുകള്‍ക്കിടയില്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങളും, പൊതുമുതല്‍നശിപ്പിക്കലുമെല്ലാം പൊതുസമൂഹത്തോട്  ചെയ്യുന്ന ദ്രോഹമാണ്. ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കും ഒടുവില്‍ അക്രമികള്‍ക്ക് എതിരെയെടുത്ത എല്ലാ കേസുകളും പിന്‍വലിക്കപ്പെടുന്നു. അതുകൊണ്ട് ഈ അക്രമങ്ങള്‍ ഒരു തുടര്‍ക്കഥയാകുന്നു.ഇന്നത്തെ സസ്പെന്‍ഷന്‍നും, അറസ്റ്റും, കേസുമെല്ലാം നാളെ ചവറ്റുകൊട്ടയില്‍ തള്ളപ്പെടുന്നു.അതുകൊണ്ട് അക്രമികള്‍ക്ക് ആരെയും ഭയക്കാതെ കാര്യം നടത്താം.സമരങ്ങളുടെയും പണിമുടക്കുകളുടെയും മറവില്‍ അക്രമം നടത്തുന്ന സാമൂഹ്യവിരുദ്ധര്‍ക്ക്  കടുത്തശിക്ഷ വാങ്ങികൊടുക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണം. ഇത്തരം നെറികേടുകള്‍ കാണിക്കുന്ന സാമൂഹ്യദ്രോഹികളെ പുറത്താക്കാനുള്ള ആര്‍ജവം അവരെ ചുമക്കുന്ന സംഘടനകളും കാണിക്കണം.

 ഇവിടെ നടക്കുന്ന എല്ലാ സമരങ്ങളെയും കണ്ണുമടച്ചു പിന്താങ്ങാന്‍ കഴിയില്ല.അഖിലേന്ത്യാതലത്തിലുള്ള സംഘടനകള്‍ മറ്റു സംസ്ഥാനങ്ങളില്‍ അംഗികരിച്ച ഭേദഗതികള്‍ ഇവിടെ മാത്രം എങ്ങനെ എതിര്‍ക്കപ്പെടുന്നു. ഇവിടെ ഇതുനടക്കും എന്നുള്ള അഹന്തയാണ് ഇതിനു പിന്നില്‍. സമരം നടത്തുന്ന സര്‍ക്കാര്‍സംഘടനകള്‍ പൊതുജനങ്ങള്‍ക്ക് തങ്ങള്‍നല്‍ക്കുന്ന സേവനങ്ങളില്‍ ഈ ജാഗ്രത കാണിക്കുന്നുണ്ടോ.?? സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  പൊതുജനങ്ങളില്‍ തന്നെയുള്ളവരാണെന്ന ന്യായം പറയുമ്പോള്‍ ഇതേ പൊതുജനത്തില്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗത്തിന് വേണ്ടി കാത്തിരിക്കുന്ന നിരവധി മിടുക്കന്മാര്‍ ഉണ്ടെന്ന വസ്തുത മറക്കരുത്. മാന്യമായ പ്രതിഷേധത്തെ അംഗികരിക്കുന്നു.എന്നാല്‍ ഭയപ്പെടുത്തിയും അക്രമം കാണിച്ചും എന്തും നേടിയെടുക്കാമെന്നു ധരിച്ചാല്‍ അതു സമ്മതിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് തൊഴിലെടുക്കാന്‍ പറ്റില്ലായെങ്കില്‍ രാജിവെച്ചു പൊയ്ക്കോളൂ...നിങ്ങള്‍ വാങ്ങുന്ന ശമ്പളത്തിലും കുറഞ്ഞ വേതനതില്‍ ജോലിചെയ്യാന്‍ ഇവിടെ ആളുകള്‍  റെഡിയാണ്.അങ്ങോട്ട്‌ പറയുമ്പോള്‍ ഇങ്ങോട്ട് കുരയ്ക്കുന്നവരോട് ഒന്നുപറയുന്നു; നിങ്ങള്‍ സെക്രട്ടറിയേറ്റുവരെ ഒന്നുപോകൂ..... അന്‍പതിനായിരത്തിന് മുകളില്‍ ശമ്പളം വാങ്ങുന്ന മാന്യന്മ്മാരുടെ കസേരകളില്‍ എത്രയെണ്ണത്തില്‍ ആളുണ്ടെന്നു കാണാം. ഭരിക്കുന്ന സര്‍ക്കാരുകള്‍ മാറിമാറി പ്രീണിപ്പിക്കുന്ന ഉദ്യോഗസ്ഥസമൂഹമാണ് ഇവിടുത്തെ കുഴപ്പങ്ങള്‍ക്ക് ഒരു പരിധിവരെ കാരണം.നന്നായി ജോലിയെടുക്കുന്നവരെപ്പോലും നശിപ്പിക്കുന്ന ഒരു ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നു. മന്ത്രിമാരും ജനപ്രതിനിധികളും പദധ്തികള്‍ പ്രഖ്യാപിക്കുന്നു. അതു ജനങ്ങളിലെത്തിക്കേണ്ട ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം തുകകള്‍ ലാപ്സ് ആകുന്നു.ഇതാണ് അധിക കാര്യങ്ങളിലും സംഭവിക്കുന്നത്.

 കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെതാങ്ങിനിറുത്തുന്ന പ്രവാസിമലയാളികളോട് ചോദിക്കു..... അവര്‍ പണിമുടക്കിലൂടെ എന്തൊക്കെ ആനുകൂല്യങ്ങളാണ് നേടിയെടുത്തതെന്ന്.കേരളത്തില്‍ കൊടിപിടിക്കുന്നവനും, അവകാശങ്ങള്‍ക്ക് വേണ്ടി ലേഖനം എഴുതുന്നവനും, ഹാജര്‍ ബുക്കില്‍ ഒപ്പിട്ട്; ഒഴിഞ്ഞ കസേരയും കെട്ടിക്കിടക്കുന്ന ഫയലുകളെയും സാക്ഷിയാക്കി സംഘടനാ പ്രവര്‍ത്തനത്തിനായി വിയര്‍പ്പൊഴുക്കുന്ന പുണ്യാത്മാക്കളും പ്രവാസിയെ കണ്ടുപഠിക്കട്ടെ. കണ്ടുപഠിക്കാനെന്നു പറഞ്ഞുകൊണ്ട് ആഴ്ചതോറും സര്‍ക്കാര്‍ചിലവില്‍  വിദേശയാത്രകള്‍ സംഘടിപ്പിക്കുന്ന ബഹുമാന്യദേഹങ്ങള്‍ അവിടുത്തെ തൊഴില്‍ സ്ഥലങ്ങളും ഒന്നു സന്ദര്‍ശിക്കുന്നത് നല്ലതാണ്. സമരമാണോ ജോലിയാണോ മുഖ്യമെന്നു മനസിലാക്കാന്‍ സാധിക്കും.  അവകാശങ്ങള്‍ക്ക് വേണ്ടി പണിമുടക്കാമെന്ന ആനുകൂല്യത്തെ; വ്യഭിചരിക്കുന്ന സംഘടനാനേതാക്കള്‍ ഒന്നു മനസിലാക്കണം ജോലിചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ നാളെമുതല്‍ പണിക്കുവരേണ്ട എന്ന സാമാന്യതത്വം നടപ്പിലാക്കിയാല്‍; ജീവനക്കാരില്ലായെന്ന കാരണത്താല്‍ ഇവിടെ ഒന്നും, പൂട്ടിപോകുകയൊന്നുമില്ല. എന്തെങ്കിലും ഒരു തൊഴില്‍ കിട്ടാന്‍ പരിക്ഷയെഴുതികാത്തിരിക്കുന്ന ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഉള്ള നാടാണിത്. സമരം ചെയ്യാം എന്ന ആനുകൂല്യത്തെ; ജനത്തെ ബുദ്ധിമുട്ടിക്കാനുള്ള അവകാശമായി കരുതരുത്. ഒരുവേള ആ ആനുകൂല്യം തിരിച്ചെടുക്കാനും ജനത്തിന് കഴിയും.അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഈ ജാഗ്രത ജനങ്ങള്‍ക്ക്‌ നല്‍കുന്ന സേവനങ്ങളിലും കാണണം.കുത്തകയല്ലാത്ത സേവനമേഖലകളില്‍ പൊതുജനം സര്‍ക്കാര്‍ സര്‍വീസുകളെക്കാള്‍ സ്വകാര്യസര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഒരു ജോലിയുടെ കാര്യം വരുമ്പോള്‍ സ്വകാര്യമേഖലയെക്കള്‍ ശമ്പളം കുറഞ്ഞാലും സര്‍ക്കാര്‍ സര്‍വീസ് ഇഷ്ടപ്പെടുന്നു.എന്താണ് കാരണം??? എന്തുവന്നാലും ജോലി പോവില്ല എന്ന ഉറപ്പും.ശമ്പളത്തിനു ആനുപാതികമായ അധ്വാനം ആവശ്യമില്ല എന്ന കാഴ്ചയുമാണ് ഇതിനു കാരണം. ഇതിനൊരു മാറ്റം ആവശ്യമാണ്. ജോലി ചെയ്യുന്നവന് മാത്രംകൂലി എന്ന അവസ്ഥ വരണം. പഞ്ചിംഗ് സമ്പ്രദായം വ്യാപകമാക്കണം.പണിമുടക്ക്‌ ദിവസങ്ങളിലെ ശമ്പളം നിര്‍ബ്ബന്ധമായും നിറുത്തലാക്കണം.പണിമുടക്കുകളില്‍ അക്രമം കാണിക്കുകുയോ ജോലി ചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയുകയോ ചെയ്താല്‍ കര്‍ശനനടപടിയെടുക്കുക.സ്വഭാവദൂഷ്യമുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക  തുടങ്ങിയ അത്യാവശ്യക്രമീകരണങ്ങള്‍ നമ്മുടെ തൊഴില്‍മേഖലകളില്‍ പ്രയോഗത്തില്‍ വരത്തേണ്ടകാലം എന്നേ കഴിഞ്ഞിരിക്കുന്നു. പണിമുടക്കുന്നവനും അവന്‍റെ കുടുംബവും മാത്രമല്ല ഇവിടെയുള്ളത്.സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായുള്ള മഹാഭൂരിപക്ഷം പുറത്തുനില്‍ക്കുന്നു.പണി വേണ്ടത്തവന്‍ പോകട്ടെ; തയ്യാറുള്ളവര്‍ വരട്ടെ.അവകാശങ്ങള്‍ക്കുവേണ്ടി വല്ലാതെ തിളയ്ക്കുന്നുണ്ടെങ്കില്‍ നായ്ക്കരണപൊടിയും, കരിഓയിലും, സ്വന്തം ദേഹത്തുതന്നെ പ്രയോഗിക്കട്ടെ. പണിമുടക്കാനുള്ള അവകാശത്തെക്കാളും എന്തുകൊണ്ടും മഹത്തരമാണ് ജോലിചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നത്........ (ചിത്രങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമി)

12 comments:

  1. നാട്ടില്‍ അഭ്യസ്തവിദ്യരായ നൂറുകണക്കിന് ആളുകള്‍ പണി കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്നു.കിട്ടിയവമ്മാര്‍ സമരം നടത്തുന്നു.അതാണ്‌ കേരളം ............

    ReplyDelete
  2. ഇത്തരം കാടത്തം നിറഞ്ഞ സമരങ്ങള്‍ എതിര്‍ക്കേണ്ടത് തന്നെയാണ് . പരാജയ ഭീതിയാണ് ഇവരെ വേട്ടയാടുന്നത് . സമരം ചെയ്യാനുള്ള അവകാശം പോലെ ജോലിചെയ്യാനും പഠിക്കാനും ജീവിക്കാനും അവകാശം ഉണ്ടെന്നു അവര്‍ മനസിലാക്കുന്നില്ല .

    വളരെ പ്രാധാന്യമുള്ള ഒരാവശ്യത്തിന് വേണ്ടിയായിരുന്നു സമരം പക്ഷെ സമരക്കാര്‍ അതിന്‍റെ ശുദ്ധത നശിപ്പിച്ചു

    ഒരു ഗവന്മേന്റ്റ് ജോലിക്കാരന് രാഷ്ട്രീയം പാടില്ല , അവനു സൈഡ് ബിസിനസ്‌ പാടില്ല . അവന്‍ ഒരു സിവില്‍ സര്‍വന്റ് ആണ് . ജീവിതകാലം മുഴുവന്‍ അവന്‍ സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നു . അവസാനം അവന്‍റെ ജോലി അവസാനിക്കുമ്പോള്‍ പിന്നീടുള്ള കാലം ജീവിക്കാനുള്ള അവകാശമാണ് പെന്‍ഷന്‍ . ഭരണഘടന പോലും ഇത് സമ്മതിക്കുന്നു . എല്ലാ ജോലിക്കാരും നാട്ടുകാരെ പിഴിയുന്നവര്‍ ആണോ ? അങ്ങനെയും ഒരു വിഭാഗം ഉണ്ടാവും , അത് ഭരിക്കുന്നവരുടെ പിടിപ്പുകേടാണ് ; അഴിമതി നിര്‍ത്തലാക്കേണ്ടത് അവരാണ് .
    പത്ര മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പറയുന്ന 80.61% എന്ന കണക്കല്ല സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച വരവ് ചെലവ് കണക്കുകളില്‍ പറയുന്നത് . അത് പ്രകാരം 2005-2010 കാലയളവില്‍ 2000-2005 കാലയളവിനേക്കാള്‍ 6 ശതമാനത്തോളം പെന്‍ഷന്‍ , ശമ്പള ബാധ്യത കുറഞ്ഞു . അതായത് ഈ പറയുന്ന ബാധ്യത (ബാധ്യത ആണെങ്കില്‍!!!) 55 % ന് താഴെയാണ് . സര്‍ക്കാരിന്റെ റവന്യു വരുമാനം വര്‌ഷാ വര്‍ഷം വര്‍ധിക്കുമെന്ന് ഊഹിക്കാമല്ലോ ; അപ്പോള്‍ ഈ ശതമാനം ഇന്നിയും കുറയാനെ തരമുള്ളൂ .
    2013 ഏപ്രില്‍ മുതല്‍ ജോലിയില്‍ കയറുന്ന ഒരാളും 2013 മാര്‍ച്ചില്‍ കയറിയ ഒരാളും രണ്ട്തരം ആളുകളായി സര്‍ക്കാര്‍ തന്നെ കണക്കാക്കുന്നു , ഒരു പന്തിയില്‍ രണ്ട് വിളമ്പ് .
    ജീവനക്കാരന്റെ വിഹിതമായ 10% സര്‍ക്കാരിന്റെ വിഹിതം 10%.... ഇത് എവിടെയാണ് നിക്ഷേപിക്കുന്നത് , അവിടെയാണ് പ്രശനം . സര്‍ക്കാര്‍ പാസ്സാക്കിയ നിയമപ്രകാരം ICICI , Reliance തുടങ്ങിയ ഒരു പിടി സ്വകാര്യ ബാങ്കുകളില്‍ ആണല്ലോ . ഓഹരി വിപണി ഇവയെ നേരിട്ട് ബാധിക്കുന്നു . ഓഹരി വിപണി തകരില്ലെന്നു ആര്‍ക്കും ഉറപ്പില്ലല്ലോ .... തകര്‍ന്നാല്‍ അടച്ചത് തിരികെ തരുമോ? കാശില്ലാതെ ജീവിക്കാനുള്ള വിദ്യകൂടി ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ പഠിപ്പിക്കുമോ !!!
    പങ്കാളിത്ത പെന്‍ഷന്‍ യാഥാര്‍ത്ഥ്യമാണ് പക്ഷെ മിനിമം പെന്‍ഷന്‍ എന്ന അവകാശം വെറും വാക്കില്‍ ഒതുക്കുന്ന സര്‍ക്കാര്‍ നടപടിയോ ?, അത് എന്ത്കൊണ്ട് നിയമമായി മാറ്റുന്നില്ല .....

    ReplyDelete
    Replies
    1. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരം നടക്കട്ടെ ...അത് സ്വാഭാവികമാണ്...അതിനുവേണ്ടി മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെ എങ്ങനെ ന്യായികരിക്കാന്‍ കഴിയും.

      Delete
    2. ഇതാ ഞങ്ങള്‍ സമരം ചെയ്യുന്നു.നിങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല.കുട്ടികള്‍ എല്ലാം വീട്ടില്‍ ഇരുന്നോളണം.ഓഫീസുകള്‍ ഒന്നും തുറക്കാന്‍ പാടില്ല.ജോലിക്ക് പോകാന്‍ പാടില്ല ..ഇതൊക്കെ എന്ത് ന്യായമാണ്.സമരം ആഹ്രഹിക്കുന്നവര്‍ അത് നടത്തട്ടെ.ജോലിക്ക് പോകുന്നവര്‍ പോകട്ടെ.ഒരു സമരത്തിന്‍റെ പേരില്‍ പൊതുജനജീവിതം സ്തംഭിക്കണം എന്നുള്ള വാശി ശരിയാണോ.കണക്കുകളും,ന്യായങ്ങളും പറയുന്നവര്‍ മാത്രമല്ല പൊതുസമൂഹം എന്ന് പറഞ്ഞാല്‍ ............

      Delete
    3. അതാണ് ഞാന്‍ പറഞ്ഞത്
      ഇത്തരം കാടത്തം നിറഞ്ഞ സമരങ്ങള്‍ എതിര്‍ക്കേണ്ടത് തന്നെയാണ് . പരാജയ ഭീതിയാണ് ഇവരെ വേട്ടയാടുന്നത് . സമരം ചെയ്യാനുള്ള അവകാശം പോലെ ജോലിചെയ്യാനും പഠിക്കാനും ജീവിക്കാനും അവകാശം ഉണ്ടെന്നു അവര്‍ മനസിലാക്കുന്നില്ല .

      Delete
  3. പാക്കരന്‍January 12, 2013 at 4:11 PM

    ഞാന്‍ വെള്ളമടിക്കും ചട്ടിയും കാലവും പൊട്ടിക്കും.കെട്ടിയോളെ കുനിച്ചു നിറുത്തി ഇടിക്കും.മക്കളെ നാലുപാടും ഓടിക്കും ഒറ്റ ഒരെണ്ണത്തിനെ വീട്ടില്‍ കിടത്തില്ല....ങ്ങാഹാ ആരുണ്ടിവിടെ ചോദിക്കാന്‍ അതെന്‍റെ അവകാശമാ..അറിയാമോ..

    ReplyDelete
    Replies
    1. മിന്നല്‍വാസുJanuary 12, 2013 at 4:15 PM

      എന്നാ ചവുട്ടി നിന്‍റെ പണ്ടം കലക്കും കാരണവര്‍ക്ക് പ്രായമായെന്നു കരുതി കുടുംബത്തു ചോദിക്കാനും പറയാനും ആരുമില്ലായെന്നു കരുതിയോ?

      Delete
  4. ഈ നാട്ടിൽ ആദ്യമായിട്ടാണ് സമരം നടക്കുന്നത്,,
    കൊതുക് കടിച്ചാൽ ആശുപത്രിയിൽ പോകുന്ന ഞങ്ങളെ നായ്ക്കുറണ ചൊറിഞ്ഞാൽ മെഡിക്കൽ കോളേജിലല്ലെ അഡ്‌മിറ്റ് ചെയ്യേണ്ടത്!

    ReplyDelete
    Replies
    1. പാക്കരന്‍January 12, 2013 at 6:57 PM

      അപ്പൊ ടീച്ചര്‍ക്കും പൊടിയെറുകിട്ടിയല്ലേ.............സാരമില്ല സഹപ്രവര്‍ത്തകരുടെ വക സമ്മാനമാണെന്ന് കരുതിയാല്‍ മതി.

      Delete
  5. ഹഹഹ
    അദ്ധ്യാപഹയര്‍

    ReplyDelete
  6. വിദ്യാ'ഭാസ'വും, വിദ്യാ'ധന'വും...
    അധ്യാ'പക' വെളിപ്പെടല്‍...,..
    കഷ്ടം ...

    ReplyDelete
  7. ഇവരും മര്യാദക്കു ജോലി ചെയ്തിട്ട് സമരം ചെയ്തിരുന്നേല്‍..
    ഇതു തൊന്നിയപൊലൊക്കെ സര്‍ക്കര്‍ ഓഫിസില്‍ വരുകയും..
    ജോലിചെയ്യാനുള്ള മടിയും... പ്രൈവെറ്റ് ജൊലിയാണേല്‍ പഞ്ചിങ്ങ് സമ്മതം
    ഗവ: ജോലിയാണേല്‍ അതൊന്നും വേണ്ട.. ഇതൊക്കെ എന്തു വിരോധാഭാസം
    ചുണയുള്ള ഒരു സര്‍ക്കാര്‍ വന്നെങ്കില്‍ ഇതൊക്കെ എന്നെ നടത്തിയെനെ..!

    ReplyDelete