**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, January 18, 2013

ഉന്നംതെറ്റിയവെടി ജനങ്ങളുടെ ചന്തിക്ക്.

    

     

  അങ്ങനെ കാര്യങ്ങളൊക്കെ ഏതാണ്ട് ഉദേശിച്ചരീതിയില്‍തന്നെ മുന്നോട്ടു പോകുന്നുണ്ട്. യുദ്ധം കാത്തിരുന്നവര്‍ക്കെല്ലാം നിരാശസമ്മാനിച്ചുകൊണ്ട് ചര്‍ച്ചയാകാമെന്ന് ഇരുകൂട്ടരും സമ്മതിച്ചു. സൈനികന്‍റെ തലവെട്ടിയ കാര്യത്തില്‍ ആര്‍ക്കും പ്രശ്നമൊന്നും ഇല്ലാത്തസ്ഥിതിക്ക് ചര്‍ച്ചനടക്കട്ടെ. ഇന്ത്യയിലെ നേതാക്കള്‍ക്ക് യുദ്ധവെറി പിടിച്ചിരിക്കുകയാണെന്ന്ഹീന റബനിയുടെ പ്രസ്താവനയ്ക്കെതിരെ നമ്മള്‍ ശക്തിയായി പ്രതിഷേധിച്ചതൊഴിച്ചാല്‍ അതിര്‍ത്തിയിലെസ്ഥിതി പൊതുവേ സമാധാന പരമായാണ് നീങ്ങുന്നത്. മൊത്തം തുണിയില്‍ പൊതിഞ്ഞു തലമാത്രം കാണിച്ചാണ് ഹീന ഈ നഗ്നനസത്യം വെളിപ്പെടുത്തിയത്. എന്നിട്ടും ഹീനയെ വളരെ ഹീനമായ രീതിയില്‍ സോഷ്യല്‍ മീഡിയകളിലെ പീഡകര്‍ പിച്ചിച്ചീന്തുന്നുണ്ട്. എല്ലാ ചര്‍ച്ചകളും അവസാനിക്കുന്നത് ഹീനയുടെ സൌന്ദര്യത്തെക്കുറിച്ചാണ്. ഒരു പുടവ കൊടുത്താലോ എന്നുവരെ ചില സൂരിനമ്പുതിരിമാര്‍ കത്തിച്ചുവിടുന്നുണ്ട് .എല്ലാം രാജ്യസ്നേഹത്തിന്‍റെ പുറത്തായതിനാല്‍ മറ്റൊരു ചര്‍ച്ച ആവശ്യമില്ല.താടിക്ക് തീ പിടിച്ചാല്‍ പോലും വായ് തുറക്കാത്ത നമ്മുടെ നേതാക്കളെക്കുറിച്ച് ഹീനറബാനി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതിനാല്‍ അവരുടെ തലയ്ക്കു കാര്യമായ എന്തോ കുഴപ്പമുണ്ടെന്നുവേണം മനസിലാക്കാന്‍...  കേരളത്തിലെ സ്ഥിതി; മൊത്തത്തില്‍ മോശമാണെന്നുപറഞ്ഞുകൊണ്ട് ആന്റണിസാര്‍ ഡല്‍ഹിക്ക് വണ്ടി കയറിയാതെയുള്ളു;അപ്പോഴേ... അതിര്‍ത്തിയിലെസ്ഥിതി മോശമായി. ആരുടെ പ്രാക്കാണോ; ആവോ..??? പിന്നിടുനടന്ന ഒരു ചര്‍ച്ചയിലും അങ്ങേരെ കണ്ടില്ല. അല്ലേലും ഈ പാകിസ്ഥാന്‍കാരോട് ചര്‍ച്ചക്കുപോയിട്ടുകാര്യമില്ല.  സമാധാനം എന്നു പറഞ്ഞാല്‍ ലെവന്മ്മാര്‍ സമാനം എന്നേ കേള്‍ക്കുകയുള്ളൂ.അതുകൊണ്ട് ഇടയ്ക്കിടെ ഇവിടെവന്നു പ്രശ്നമാണെന്ന് പറഞ്ഞു പോകുന്നതായിരിക്കും ഉചിതം. അവിടെ എന്തെങ്കിലും നടക്കട്ടെ.

  എന്തായാലും എല്ലാവരും അതിര്‍ത്തിയിലെ ആക്ഷന്‍നാടകം കണ്ടു രസിച്ചിരിക്കുകയായിരുന്നു. റിയാലിറ്റിഷോകളിലെ ടെര്‍മിനേഷന്‍ എപ്പിസോഡിലെ ടെന്‍ഷനായിരുന്നു ഇതുവരെ. വെടി പൊട്ടുമോ..?? പൊട്ടിക്കണോ..?? തല ഇനിയും പോകുമോ..?? പോയ തല കിട്ടുമോ ..?? എന്നിങ്ങനെയുള്ള  ആകാംക്ഷകള്‍ തിങ്ങിനിറഞ്ഞ  അവസരം സര്‍ദാര്‍ജി പാഴാക്കിയില്ല.. ജനം മുഴുവന്‍ അതിര്‍ത്തിയിലേക്ക് നോക്കിയിരുന്നപ്പോള്‍ പാക്കിസ്ഥാനു കൊടുക്കേണ്ട വെടി ജനങ്ങളുടെ ചന്തിയ്ക്കുതന്നെ പൊട്ടിച്ചു. നല്ലകാര്യം. ഇതാണ് കണിശത, കൃത്യത എന്നൊക്കെ പറയുന്നത്.പാര്‍ലമെന്റ് കൂടി പരനാറികള്‍ സാധാരണക്കാരന്‍റെ പള്ളനോക്കി പടക്കംപൊട്ടിച്ചു. ഡീസലിന്‍റെ വിലനിയന്ത്രണം എടുത്തുകളഞ്ഞു. ഇനിമുതല്‍ എണ്ണകമ്പനികള്‍ക്ക് തരാതരംപോലെ വിലകൂട്ടാം. ആക്രാന്തംമൂത്ത് പെട്ടന്നുകൂട്ടരുതെന്ന് പറഞ്ഞിട്ടുണ്ട്.ജനംഅറിയാതെ പതുക്കെപ്പതുക്കെ, അറിയാതെ; പാതിരാത്രി, കല്യാണം, മരണം, അടിയന്തരം, യുദ്ധം, ക്രിക്കറ്റ് തുടങ്ങിയ പൂരങ്ങള്‍ക്കിടയില്‍ കേറ്റികൊടുക്കണം അതും അമ്പതുപൈസവെച്ച് മൂന്നുനേരം കൂട്ടണം..ഇതാണ് മോനേ... പരണം. ഇവിടെയാണെങ്കില്‍  കൂടി, കൂട്ടി.... എന്നൊക്കെ വഴിയെപോകുന്ന ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍; വിലകൂട്ടാന്‍ നില്‍ക്കുകയാണ് പമ്പുടമകള്‍. ഡല്‍ഹിയില്‍മാത്രം കൂടിയ വില കേരളമൊട്ടുക്ക് പിരിച്ചെടുത്തു. ആര്‍ക്കുമൊരു കുഴപ്പവുമില്ല.നിലവിലുള്ളതിലധികം വില ഈടാക്കിയതിനെതിരെ സര്‍ക്കാരോ, കോടതിയോ സ്വമേധയാ ഒരു നടപടിയും എടുത്തുകണ്ടില്ല. സെക്കന്റുവെച്ച് വിലകൂടുന്നതിനാല്‍ പൊതുജനം ഇതൊന്നും ശ്രദ്ധിക്കാറുമില്ല. എന്നാലും ഇത്തരം ചൂഷണങ്ങള്‍ നിയന്ത്രിക്കാനല്ലെ സര്‍ക്കാരുകള്‍....???

 കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നതു എണ്ണകമ്പനികളാണ്.സാധരണക്കാരന്‍റെ ദാരിദ്ര്യം എന്നുപറയുന്നത് ഭക്ഷണ ചിലവ് കണക്കാക്കിയാല്‍ ആസൂത്രണകമ്മിഷന്‍ പറയുന്നപ്രകാരം ദിവസം മുപ്പതുരൂപയില്ലായെന്നുള്ളതാണ്. എന്നാല്‍  എണ്ണകമ്പനികള്‍ക്ക് ഒരു ദിവസം നഷ്ടംവരുന്നത് കോടികളാണ്.വെറും മുപ്പതു രൂപയുണ്ടെങ്കില്‍ ഒരു ദരിദ്രവാസിയുടെ ഒരുദിവസത്തെ ദാരിദ്ര്യംമാറും; എന്നാല്‍ എണ്ണകമ്പനികളുടെ ദാരിദ്ര്യം മാറ്റണമെങ്കില്‍ ദിവസവും കോടികള്‍ വേണം...  ആരാണ് ദരിദ്രര്‍. എണ്ണകമ്പനികളോ, ചേരിയില്‍കഴിയുന്ന ജനമോ. തീര്‍ച്ചയായും എണ്ണകമ്പനികള്‍ തന്നെയാണ്. അവര്‍ക്കാണ് മുന്‍ഗണന... അവര്‍ക്കാണ് പണത്തിന് കൂടുതല്‍ ആവശ്യം.കൂടുതല്‍ ആവശ്യമുള്ളവന്‍ കൂടുതല്‍ ദരിദ്രന്‍ അതാണ്‌ ‘മനോമോഹന തിയറിയില്‍, പറയുന്നത്. അത്രയും കൊടിയദാരിദ്ര്യത്തില്‍ കിടക്കുന്ന അവരെ രക്ഷിക്കാന്‍ വിലനിയന്ത്രണം മാറ്റിയതില്‍ തെറ്റൊന്നുമില്ല. ഒരു പുണ്യമായേ അതിനെ കാണാന്‍കഴിയൂ. അവരാണല്ലോ നമ്മുടെ തന്തമാര്‍. സര്‍ക്കാരെന്നു പറയുന്നത് വെറും കണക്കപ്പിള്ള. ഒപ്പിടുക, സമ്മേളനം നടത്തുക ,പുട്ടടിക്കുക,നാലുംകൂട്ടി മുറുക്കി ചുമ്മാ വെടിപറയുക,പാര്‍ലമെന്റില്‍ കിടന്നു ഉറങ്ങുക, ഇടയ്ക്കിടെ പിച്ചുംപേയും പറയുക, കാശു വാങ്ങുക ഇതാണല്ലോ നമ്മുടെ ജനപ്രതിനിധികള്‍ക്ക് ചെയ്യാനുള്ളത് .ഇത്രയും റിസ്ക്‌ പിടിച്ച പണി വേറെയില്ല. എന്നാല്‍ അവര്‍ക്ക് കിട്ടുന്ന ശമ്പളമോ..... തീര്‍ത്തും തുച്ഛം.

  കണ്ടോ.... അവരെ കുറ്റംപറയാന്‍ പറ്റുമോ..? ഈ പാവങ്ങള്‍ നമുക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ടാണ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. ഇവരെക്കാള്‍ സമ്പന്നര്‍ എന്തുകൊണ്ടും ജനങ്ങള്‍ തന്നെയാണ്.ഒരു സംശയവും വേണ്ട...നാലുനേരവും കഞ്ഞികുടിക്കുന്നു,ചപ്പാത്തിയും പരിപ്പുകറിയും വേണ്ടവര്‍ക്ക് അതുകിട്ടുന്നു. യാതൊരു ടെന്‍ഷനുമില്ലാതെ വീണേടം വിഷ്ണു ലോകമായി സുഖിച്ചുജീവിക്കുന്നു. ജനപ്രതിനിധിയാണെങ്കിലോ..... പുറത്തിറങ്ങിയൊന്ന് മുള്ളണമെങ്കില്‍പ്പോലും പട്ടാളവും,പോലീസും മുന്നില്‍ നടക്കണം. വല്ലവനുമൊക്കെ നക്കിയതു മാത്രമേ തിന്നാന്‍കിട്ടു. എന്തിരു ബുദ്ധിമുട്ട്.. അതുകൊണ്ട്; സമ്പന്നര്‍ ജനങ്ങള്‍ തന്നെയാണ്.. വില ഇനിയും കൂട്ടണം. കഴിയുമെങ്കില്‍ ഒരു റൌണ്ട്ഫിഗര്‍ ആയിട്ടുവേണം കൂട്ടാന്‍.... അഞ്ചിന്‍റെയോ പത്തിന്‍റെയോ ഗുണിതങ്ങളായിട്ട് കൂട്ടുന്നതാണ് നല്ലത്.. അതാകുമ്പോള്‍ ഈ 36പൈസ ,24പൈസ ,13പൈസ ,64പൈസ  തുടങ്ങിയ കണക്കുകള്‍ ഒഴിവാക്കാം...

 വില എത്രകൂടിയാലും കേരളിയര്‍ക്കു പേടിക്കാനില്ല .നമ്മുടെ സര്‍ക്കാര്‍ ആ അധിക നികുതിയങ്ങു വേണ്ടാന്ന് വയ്ക്കും.....മത്തായിക്ക് ഈ മയി@$# പുല്ലാണേ എന്ന ഭാവത്തില്‍.......... നോക്കണേ ഒരു ധൈര്യം. കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ചെയ്യുന്നതാണ്. പത്തുരൂപ കൂട്ടിയാല്‍ അധികനികുതി പന്ത്രണ്ട്പൈസ അങ്ങുവേണ്ടാന്നുവയ്ക്കും വേറെയാരെങ്കിലും ചെയ്യുമോ അങ്ങനെ. എത്രനല്ല ആള്‍ക്കാര്‍... കുറഞ്ഞത് ഒരു അമ്പത് വര്‍ഷമെങ്കിലും ഈ രീതിയില്‍ പോകണം. അങ്ങനെ വരുമ്പോള്‍ കല്യാണത്തിന് സ്ത്രീധനമായി അഞ്ചുലിറ്റര്‍ ഡീസലും, രണ്ടുപവനും എന്ന കണ്ടിഷനിലേക്ക് കാര്യങ്ങള്‍ എത്തും. ആ കാലത്തിനിടയില്‍ ജനസംഖ്യയില്‍ അറുപതു ശതമാനം വരുന്ന പട്ടിണിപാവങ്ങള്‍ എല്ലാം ചത്തുകെട്ട് പോയ്ക്കോളും. പിന്നെ; എല്ലാവരും സമ്പന്നര്‍ .അതാണ്‌ നമ്മുടെ സ്വപ്നം..പട്ടിണി ഇല്ലാത്ത ഇന്ത്യ. ദരിദ്രവാസികളെ തുടച്ചുനീക്കിയ ഇന്ത്യ ....ഹിറ്റ്‌ലരുടെ ഗ്യാസ്‌ ചേംബറുകളുടെ മോഡേണ്‍ പതിപ്പാണിത്.. സൈലന്‍റ് കില്ലിംഗ്. ഉത്തരേന്ത്യയില്‍ അതിന്‍റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.. ആരും ഒന്നും അറിഞ്ഞില്ല, കണ്ടില്ല ....അറിഞ്ഞവരും കണ്ടവരും കണ്ണടച്ചു. ഈ ശൈത്യകാലത്തു ഇതുവരെ മൂന്നൂറിലധികം പേര്‍ തണുത്തു മരിച്ചുകഴിഞ്ഞു. ഇനിയും എത്രയോഎണ്ണം മരിക്കാന്‍ കിടക്കുന്നു. മരിച്ചവര്‍ അധികം സ്വന്തമായി തലചായ്ക്കാന്‍ ഇടമില്ലാതെ; കടത്തിണ്ണകളിലും, പൊതുസ്ഥലങ്ങളിലും കഴിഞ്ഞവരാണ്. ഇവരുടെ മരണങ്ങള്‍ ഒരു അത്യാവശ്യംപോലെയാണ് എല്ലാവരും കണ്ടത്.ചര്‍ച്ചകളോ, പ്രതികരണമോ ഒന്നുമുണ്ടായില്ല. ഞങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട് എന്ന സര്‍ക്കാര്‍ പ്രസ്താവനയില്‍ കാര്യങ്ങള്‍ തീര്‍ന്നു. വികസനകുതിപ്പില്‍ ഈ മരണങ്ങള്‍ ലാഭം എന്നാണ് വിലയിരുത്തുന്നത്. ഇവര്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടിവരുന്ന അത്രയും തുക സര്‍ക്കാരിനു ലാഭം.ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗമായതിനാല്‍ പ്രതിഷേധശബ്ദമേ ഉണ്ടാവില്ല.  ദാരിദ്ര്യം അനുഭവിക്കുന്നവര്‍ പതുക്കെ തുടച്ചുനീക്കപ്പെടും.അങ്ങനെ രണ്ടു മൂന്നു ശൈത്യം,നാലു സുനാമി,കുറച്ചു ലഹള,സ്ഫോടനം, വെള്ളപ്പൊക്കം ഇവയെല്ലാം കഴിയുമ്പോള്‍ ദാരിദ്ര്യം അനുഭവിക്കുന്ന ദരിദ്രവാസികള്‍ പതിയെ ഇല്ലാതാകും.നമ്മള്‍ ചുമ്മാ കയ്യുംകെട്ടി ഇരുന്നാല്‍ മതി.എല്ലാം ചെയ്യുന്നുണ്ട്, ചെയ്യുന്നുണ്ട്.... എന്ന് ഇടയ്ക്കിടെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കണമെന്നുമാത്രം. ഇതാണ് സൈലന്‍റ് കില്ലിംഗ്.ഈ മന്മോഹന്‍ പരിഷ്ക്കാരങ്ങള്‍ പതുക്കെ ഫലംകണ്ടു തുടങ്ങിയിരിക്കുന്നു.പാവങ്ങളുടെ സബ്സീഡികള്‍ വെട്ടിക്കുറച്ചു; കുത്തകകള്‍ക് നികുതിയിളവ്‌ കൊടുക്കുക. ഇരുപതുശതമാനം വരുന്ന അതിസമ്പന്നരുടെ വളര്‍ച്ചാകണക്കുകള്‍ രാജ്യത്തിന്‍റെ മൊത്തം കണക്കുകളായി കാണിക്കുക.ദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന സാധാരണജനം പതുക്കെ, പതുക്കെ ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുപോകുക ......ഇതാണ് പുതിയ വികസന ചാത്രം.

  യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ക്രൂഡോയില്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. പെട്രോളും, ഡീസലും, ഗ്യാസ്‌ തുടങ്ങിയ സാധനങ്ങള്‍; നമ്മുടെ ശുദ്ധികരണശാലകളിലാണ് വേര്‍തിരിച്ചെക്കുന്നത്‌. അതുകൊണ്ട് ഇതിനെ അന്താരാഷ്ട്രവിലയുമായി താരതമ്യം ചെയ്യേണ്ടകാര്യമില്ല. മാത്രമല്ല ക്രൂഡോയില്‍ ഇറക്കുമതിക്കരാറുകള്‍ ദീര്‍ഘകാലടിസ്ഥാനത്തിലുള്ളവയാണ്. വിപണിയിലെ അന്നന്നത്തെ വില; ഇതിനു ബാധകമല്ല എന്നര്‍ത്ഥം. ക്രൂഡ്ഓയില്‍ ശുദ്ധീകരണം നടത്തുമ്പോള്‍ അളവിലും, ഉത്പാദനത്തിലും നഷ്ടംവരാറില്ല.വിത്യസ്തങ്ങളായ നിരവധിയുല്‍പ്പന്നങ്ങളാണ് ലഭിക്കുന്നത് ഇതാ ഈ കണക്കൊന്നു കാണൂ...
 ഇതിന്‍ പ്രകാരം ക്രൂഡോയില്‍ ഇറക്കുമതിയില്‍ നടപ്പുവില കാണക്കാക്കിയാല്‍ എങ്ങനെയാണ് നഷ്ടംവരുന്നത്.നഷ്ടത്തിലോടുന്നുവെന്നു പറയുന്ന എണ്ണകമ്പനികള്‍ എങ്ങനെയാണ്; വര്‍ഷാവര്‍ഷം ലാഭവിഹിതം സര്‍ക്കാരിനു നല്‍കുന്നത്. നഷ്ടത്തിലാണെങ്കില്‍ എന്തുകൊണ്ടാണ്; എണ്ണകമ്പനികളുടെ ഓഹരികള്‍ക്ക് വിപണിയില്‍ വിലകുറയാത്തത്. എങ്ങനെയാണ് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം കൊടുക്കുന്നത്.  ഒന്നുകില്‍ മന്ത്രിസഭയില്‍ ഒന്നിനും കണക്കറിയില്ല. അല്ലെങ്കില്‍ വിഹിതംപ്പറ്റി ജനങ്ങളെപ്പറ്റിക്കുന്നു.

 എണ്ണകമ്പനികള്‍ ലാഭംമാത്രം മുന്നില്‍കാണുന്ന കച്ചവടക്കാര്‍മാത്രമാണ്. എങ്ങനെ ലാഭംകൂട്ടാമെന്നുമാത്രമാണ് അവരുടെ ചിന്ത. നഷ്ടമാണെന്ന് പറയുന്ന എണ്ണകമ്പനികള്‍; എന്തു സാമ്പത്തിക അച്ചടക്കമാണ് തങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കാണിക്കുന്നത്. ഓരോവര്‍ഷവും പരസ്യത്തിനായും, ഉദ്യോഗസ്ഥരുടെ ടൂര്‍ പാക്കേജുകള്‍ക്കുമായി എത്ര കോടികളാണ് ചിലവഴിക്കുന്നത്...??. എന്തേ ആ കണക്കുകള്‍ പുറത്തു വിടാത്തത്.  എല്ലാവരുംകൂടി കട്ടുമുടിക്കുന്നകോടികള്‍ അത്താഴപ്പട്ടിണിക്കാര്‍ ഉണ്ടാക്കികൊടുക്കണമെന്ന് പറയുന്നത്; എവിടുത്തെ നീതിയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷംമാത്രം അഞ്ചുലക്ഷം കോടിരൂപയാണ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവായി കൊടുത്തത്. സര്‍ക്കാരുകള്‍  ജനങ്ങളുടെ ഭാഗത്തുനിന്നാണ് ചിന്തിക്കേണ്ടത്. ജനപ്രതിനിധികള്‍ കുത്തകകള്‍ക്ക് ലാഭമുണ്ടാക്കാന്‍ മാത്രം ശ്രമിച്ചാല്‍പ്പോരാ.

  നമ്മുടെ രാജ്യം അടിസ്ഥാനപരമായി ഒരു കാര്‍ഷികരാജ്യമാണ്. എണ്‍പതുശതമാനം ജനങ്ങളും കാര്‍ഷികവരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.കാര്‍ഷിക മേഖലയിലെ ചരക്കുനീക്കങ്ങളും, ജലസേചനപ്രവര്‍ത്തികളിലുമെല്ലാം ഇന്ധനമായി ഡീസലിനെയാണ് ആശ്രയിക്കുന്നത്. ഡീസല്‍ വിലവര്‍ധനവ്‌ നിശ്ചയമായും കാര്‍ഷികമേഖലയെ ബാധിക്കും.കാലാവസ്ഥപ്രതികൂലങ്ങള്‍ നിമിത്തം തകര്‍ന്ന കാര്‍ഷികമേഖലയില്‍ ഉത്പാദന,വിതരണ ചിലവ് ഇനിയുംകൂടും. ഇത് വമ്പിച്ച വിലക്കയറ്റത്തിനും, നാണയപ്പെരുപ്പത്തിനും വഴിതെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ഡീസലിനുണ്ടാകുന്ന ഈ വില വര്‍ദ്ധനയും ചെന്നെത്തുന്നത് സാധാരണക്കാരന്‍റെ പിച്ചച്ചട്ടിയിലാണ്.കാര്‍ഷിക ആത്മഹത്യകള്‍ വര്‍ദ്ധിക്കാന്‍ ഇതു കാരണമാകും. തിരഞ്ഞെടുപ്പ്‌ ജയപരാജയങ്ങങ്ങളും, സര്‍ക്കാരുകളുടെ നിലനില്‍പ്പും കുത്തകകള്‍ നിയന്ത്രിക്കുമ്പോള്‍ അവരുടെ ലാഭം നോക്കിയുള്ള നിയമങ്ങള്‍ മാത്രമാണ് ഇവിടെ നടപ്പിലാക്കുന്നത്. അസംഘടിതരായ സാധരണക്കാര്‍ക്ക് പിച്ചച്ചട്ടിതന്നെ... രാജ്യത്തുജനിക്കുന്ന  നാല്പത്തിനാല്ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് ബാധിച്ചവരാണ്. ഇന്ത്യന്‍ ഗ്രാമീണരുടെ ആയുര്‍ ദൈര്‍ഘ്യവും, ജീവിതനിലവാരവും ,കുട്ടികളുടെയും, സ്ത്രീകളുടെയും ജീവിത സാഹചര്യങ്ങളും കണക്കുകള്‍പ്രകാരം പിറകോട്ടാണ് പോകുന്നത് .. എവിടെയാണ് ഇന്ത്യ വളരുന്നത്.....പാക്‌ സൈന്യം തലയറത്ത സൈനികന്‍റെ വീട്ടിലേക്കുള്ള ദൂരം ഡല്‍ഹിയില്‍നിന്നു വെറും നൂറ്റിയെണ്‍പത്തിയഞ്ചു കിലോമിറ്റര്‍ മാത്രം. ഗ്രാമത്തിലേക്ക് കറണ്ടില്ല. നല്ല ഒരു റോഡുപോലുമില്ല. സൈനികന്‍റെ മരണാനന്തരചടങ്ങുകള്‍ നടത്തിയത് അകമ്പടിപോയ വാഹനങ്ങളുടെ ലൈറ്റ്‌ വെളിച്ചത്തില്‍...എവിടെയാണ് ഇന്ത്യയുടെ പുരോഗതി.  ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് മഹാത്മജി പറഞ്ഞു.എന്നാല്‍ ഇന്ത്യയുടെ ആത്മാവ് കുത്തക മുതലാളിമാരുടെ കൈയ്യിലാണെന്ന് അഭിനവഗാന്ധിശിഷ്യര്‍ പറയുന്നു. ഏതാണ് ശരി...........      

6 comments:

  1. ബിനോയ്‌ കോഴിക്കോട്January 18, 2013 at 11:00 AM

    ജനങ്ങളുടെ നട്ടെല്ലോടിക്കാന്‍ പുതിയ പരിഷ്കാരം...ഇതു കൂട്ടിയ മന്ത്രിമാരുടെ അലവന്സുകള്‍ക്ക് എന്തെങ്കിലും കുറവ്‌ ഉണ്ടോ....ഉള്ള കള്ളന്‍മ്മര്‍ക്കെല്ലാം കുതിര കയറാന്‍ പാവം ജനങ്ങള്‍....

    ReplyDelete
  2. വിഷമഭാരതം
    ദുരിതജീവിതം

    ReplyDelete
  3. പൊതുജെനമെന്ന വിഡ്ഢി കോമരങ്ങള്‍.....

    ReplyDelete
  4. എങ്ങോട്ടാണ് മന്‍മോഹന്‍ ഇന്ത്യയെ കൊണ്ടെത്തിക്കുകാന്നറിയില്ല ..?ഈ പോക്ക് പോയാല്‍ പണ്ട് നമ്മള്‍ വെള്ളക്കാരില്‍നിന്നും സ്വാതന്ദ്ര്യം വാങ്ങാന്‍ സമരം ചെയ്തു.. ഇനി ഇന്ത്യയിലെ മുതലാളിമാരില്‍ നിന്നും സാദാരണ ജനങ്ങള്‍ സ്വാതന്ത്ര്യതിന്നു സമരം ചെയ്യേണ്ടുന്ന ഒരവസ്തയിലെക്കാന് ഈ പോക്ക്!.....?

    ReplyDelete