**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, September 9, 2012

ബച്ചന്‍റെ ജീന്‍സും, ബാലക്യഷ്ണന്‍റെ ഡിസ്കോയും

   

  വിത്തെറിഞ്ഞാലത് പാടം മുഴുവന്‍ വീഴണം; എന്നാലേ നല്ല വിതക്കാരനാവു. അല്ലാതെ അവിടവിടെ മാത്രം വീണ്; അത് കിളിര്‍ത്താല്‍  ഒരു മാതിരി വട്ടചൊറിപിടിച്ചപോലിരിക്കും. നൂറു മേനി കൊയ്യണമെങ്കില്‍ അറിഞ്ഞു വിതയ്ക്കണം, മാത്രമല്ല സമയം നോക്കി വിതയ്ക്കണം. കുട്ടനാട്ടില്‍ കാലംതെറ്റിപ്പെയ്ത മഴ; ഇക്കുറിയും കര്‍ഷകരെ ചതിച്ചിരിക്കുന്നു. വേണ്ടത്ര മഴ കിട്ടാത്തതിനാല്‍ അടുത്തവര്ഷം രാജ്യത്ത്‌ വരള്‍ച്ചസാധ്യത, കേന്ദ്രവും പ്രവചിക്കുന്നു. അങ്ങനെ അത്താഴപ്പട്ടിണിക്കാരുടെ എണ്ണമിനിയും കൂടുമെന്ന് ശങ്കിച്ചിരുന്നപ്പോഴാണ് അതിവേഗം ബഹുദൂരത്തിലോടുന്ന പുതുപ്പള്ളി എക്സ്പ്രസ്; എമേര്‍ജിംഗ്കേരള എന്ന പുതിയ ഒരിനം വിത്തുമായി രംഗത്ത് വന്നിരിക്കുന്നത്. പാടം നിറയെ വിളവാണെന്നാണ് പറയുന്നത്. ലക്ഷം കോടിരൂപയുടെ വിദേശനിക്ഷേപം വരുന്നു. ലക്ഷംപേര്‍ക്ക് തൊഴില്‍ കിട്ടുമെന്നൊക്കെയാണ് പ്രാഥമിക വിളംബരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പദ്ധതിയുടെ ബീജസങ്കലനം നടന്നു. ഇനി ഭ്രൂണം വളര്‍ച്ച പ്രാപിക്കണം. അതിനു മുന്‍പേ നമ്മുടെ സ്ഥിരം കലാപരിപാടി തുടങ്ങിയിട്ടുണ്ട്. ഇത് ജാരസന്തതിയാണെന്നും അവിഹിതമാണെന്നും, ജനിക്കാന്‍ പോകുന്നത് ഭസ്മാസൂരാനാണെന്നുമൊക്കെ സദാചാരവാദികള്‍ പറയുന്നു. ടിപി വധം കഴിഞ്ഞ് കാര്യമായ എല്ലിന്‍ കഷണങ്ങളൊന്നും കിട്ടാതെ, കോലായില്‍ അല്ലറചില്ലറ നെല്ലിയാമ്പതികഷായവും മോന്തി ഇരിക്കുകയായിരുന്ന, നമ്മുടെ മാധ്യമ വെളിച്ചപ്പാടുകള്‍ക്ക് ഉറഞ്ഞു തുള്ളാന്‍ നല്ലൊരു വിഷയമാണിപ്പോള്‍ കിട്ടിയിരിക്കുന്നത്. സാമാന്യം ഭേദമായി തുള്ളല്‍ നടക്കുന്നുണ്ട്. രണ്ടാഴ്ച്ചയ്ക്കകം ഒരു തീരുമാനമാകും. ഒന്നുകില്‍ പദ്ധതി പൂട്ടിക്കും, അല്ലെങ്കില്‍ ഒരു ഉപതിരഞ്ഞെടുപ്പ്‌ കൂടി നടക്കും. ഇതിനെ സംബന്ധിച്ച് ചീഫ്‌വിഴുപ്പിന്‍റെ അലക്ക്, ഇനിയും തുടങ്ങിയിട്ടില്ല . നെല്ലിയാമ്പതിയില്‍ വച്ച് ഹരിതകുമാരന്‍മ്മാര്‍ വളഞ്ഞിട്ടു തല്ലിയതാണോ. അതോ പ്രതിപക്ഷനേതാവ്; മകന്‍റെ പാറമടയില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ വെളിച്ചത്തില്‍ അവിടം വളച്ചുകെട്ടാന്‍ പോയതാണോ എന്നറിയില്ല. എതായെലും അടുത്ത ദിവസം തന്നെ തെറിയും, തള്ളയ്ക്കു വിളിയുമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

  സത്യത്തില്‍ ഈ എമേര്‍ജിംഗ് വന്നപ്പോഴാണ് കേരളത്തില്‍ ഇത്രയും ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ കയ്യില്‍ ഇങ്ങനെ കിടപ്പുണ്ടെന്നറിയാന്‍ കഴിഞ്ഞത്. അഞ്ച്ഏക്കര്‍ ആവശ്യമായ പദ്ധതിയ്ക്ക്, അഞ്ഞൂറ് ഏക്കര്‍. ,നൂറേക്കര്‍ വേണ്ട പദ്ധതിക്ക് ആയിരം ഏക്കര്‍. ഇങ്ങനെ വാരിക്കൊരിയാണ് കൊടുക്കുന്നത്. മുന്‍പദ്ധതികള്‍ക്ക് സ്ഥലം കൊടുത്ത്, വീടുംകൂടുമില്ലാതെ ആള്‍ക്കാര്‍ തെണ്ടിതിരിയുമ്പോഴാണ് ഈ ചുമ്മാ കൊടുക്കല്‍. പണ്ട് പാട്ടത്തിനു കൊടുത്തതിന്‍റെ പാട്ടം പോലും നേരെചൊവെ കിട്ടുന്നില്ല. എന്നാലും കുഴപ്പമില്ല. വികസനം നടക്കണം, സമയം ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കില്ല. ഇനി അടുത്ത ഇലക്ഷന് നാല്കൊല്ലം തികച്ചില്ല. അടുത്ത തവണ എങ്ങനെ ആയിരിക്കുമെന്ന് ഇപ്പോഴേ പറയാം. അത് കൊണ്ട് മാക്സിമം വികസിപ്പിച്ചില്ലേല്‍, ഇതിന്‍റെ കേസു നടത്താന്‍തന്നെ കുടുംബം പണയം വയ്ക്കേണ്ടിവരും. സി പി എം-നെപ്പോലെ ബക്കറ്റ് പിരിവൊന്നും നമുക്ക് പറഞ്ഞിട്ടില്ല.

 എമെര്‍ജിംഗ് പരിപാടി തനി വസ്തുക്കച്ചവടം ആണെന്ന് പറഞ്ഞാല്‍ അല്ലെന്നു തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. ശൂന്യതയില്‍ നിന്നുവരെ ഭൂമിയെടുക്കും എന്ന് പറയുന്നു. നെല്ലിയാമ്പതിയില്‍ ടൂറിസം വളര്‍ത്താന്‍, 25  ഏക്കര്‍ കൊടുക്കും പോലും. എന്നാല്‍ നെല്ലിയാമ്പതിയില്‍ ടൂറിസം വകുപ്പിന്‍റെ കീഴില്‍ ഒരു സെന്റുസ്ഥലം പോലുമില്ല എന്നുള്ളതാണ് വാസ്തവം. ചീമേനിയില്‍ വൈദ്യുതിപദ്ധതിയ്ക്കാവശ്യമായ സ്ഥലത്തിന്‍റെ അഞ്ചിരട്ടി സ്ഥലമാണ്‌ കൊടുക്കാമെന്നുപറയുന്നത്. ഇങ്ങനെ വാരിക്കോരി ഭൂമി കൊടുക്കാമെങ്കില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഒരേക്കര്‍ വച്ച് കൊടുക്കാന്‍ എന്താണ് ബുദ്ധിമുട്ട്. മുന്‍കാലത്ത് തറക്കല്ലിട്ട പദ്ധതികള്‍ കാടുപിടിച്ച് കിടക്കുന്നു. അതൊന്നും പൂര്‍ത്തിയാക്കാതെ.പുതിയതിനു തറക്കല്ലിടുന്നു. ഇങ്ങനെ തറക്കല്ലും, ബോര്‍ഡുകളും കൊണ്ട് സര്‍ക്കാര്‍ഭൂമി നിറച്ചാല്‍ മതിയോ.വെറും പോക്കറ്റ്‌വീര്‍പ്പിക്കല്‍ മാത്രമല്ലേ ഇത്തരം പദ്ധതികള്‍ കൊണ്ട് നടക്കുന്നത്. പദ്ധതി നടത്തിപ്പില്‍ തന്നെ സര്‍ക്കാര്‍ രണ്ടു തട്ടിലാണ്. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിക്കുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരാണ് ഇത് കൊണ്ടുവന്നതെന്ന മറുപടി മാത്രം. ചുരുക്കത്തില്‍ ഇതിനെക്കുറിച്ച്‌ ഭരണക്കാര്‍ക്ക് വല്ല പിടിയുമുണ്ടോ. പദ്ധതികളെക്കുറിച്ചു ചീഫ്സെക്രട്ടറിയ്ക്കെങ്കിലും അറിയാണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അദേഹംപോലുമറിയാതെയാണ് പല പദ്ധതികളും എമേര്‍ജിംഗ് കേരളയില്‍ കയറിക്കൂടിയിരിക്കുന്നത്. അങ്ങനെ കയറിക്കുടിയ ഒരു പദ്ധതിയാണ് “നിശാ ജിവിത മേഖല” (night live zone ). ഇന്‍കെല്‍ ചെയര്‍മാന്‍ ടി.ബാലക്യഷ്ണനാണ് പദ്ധതിയുടെ പിതാവ്‌. ഇരുനൂറുകോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി എമേര്‍ജിംഗ് കേരളയില്‍ വകയിരുത്തിയിരിക്കുന്നത്.

 ദോഷം പറയരുതല്ലോ; ബാലക്യഷ്ണനാണ് യഥാര്‍ത്ഥത്തില്‍ കേരളിയരുടെ പ്രശ്നം പിടികിട്ടിയിരിക്കുന്നത്. “ഇ” വികസനം മാത്രം പോര, “ബ്ലൂ” വികസനം കൂടി വേണമെന്നാണ് അദേഹം പറയുന്നത്. നിക്കറും, മദ്യവും, ചുംബനവും പിന്നെ കോഹബിട്ടെഷനും ഇഷ്ടപ്പെടുന്ന ന്യു-ജനറേഷനു വേണ്ടിയാണ് ഇന്‍കെല്‍ ചെയര്‍മാന്‍ നിലകൊള്ളുന്നതെന്നു അവരെങ്കിലും ഓര്‍ക്കണമായിരുന്നു. ആരും അങ്ങേരെ പിന്തുണച്ചു കണ്ടില്ല.മാത്രമല്ല ഈ “ബ്ലൂ” പദ്ധതി നമ്മുടെ സംസ്കാരത്തിനും സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്കും മോശമാണെന്നാണ് സര്‍ക്കാരും പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഈ കാര്യത്തില്‍ ടി ബാലക്യഷ്ണനോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കാന്‍ സാധ്യതയുള്ളതും നിഷ്പ്രയാസം ലാഭത്തില്‍ പോകുന്നതുമായ ഒരു പദ്ധതിയായിരിക്കുമിത്, എന്നതില്‍ ഒരു തര്‍ക്കവും വേണ്ട. ഇത് നടന്നാല്‍ കുറഞ്ഞ പക്ഷം കേരളത്തിലെ സദാചാരപോലീസ്‌ പണിയെങ്കിലും ഇല്ലാതാവുമെന്നു പ്രതിക്ഷിക്കാം. കാരണം വികസിച്ചു വരുന്ന കേരളത്തിന്‍റെ മുഖത്തെ കറുത്ത പാടാണ്, ഇവിടുത്തെ സ്ത്രീ പീഡനങ്ങള്‍ എന്നാണല്ലോ പറയുന്നത്. ബോബെയിലെയും, കല്‍ക്കട്ടയിലെയും, ചെന്നെയിലെയും, പോലെകേരളത്തില്‍ ഒരു വേശ്യത്തെരുവ്‌ ഇല്ലാത്തതാണ് ഇവിടെ പീഡനങ്ങള്‍ പെരുകാനുള്ള ഒരു കാരണമായി നമ്മുടെ നവതലമുറ ചിന്തകന്‍മ്മാര്‍ പറയുന്നത്. ചുമന്നു കൊണ്ടിരിക്കുന്ന ചുമട് എവിടെയെങ്കിലും ഇറക്കെണ്ടേ എന്ന രീതിയിലുള്ള ചര്‍ച്ചകളും എഴുത്തുകളുമൊക്കെയാണ് ഈ വിഷയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രധാന വാദം. ഓപ്പണ്‍ സെക്സ്, കോഹബിട്ടെഷന്‍ തുടങ്ങിയവയ്ക്ക് വേണ്ടി ടീവി ഷോകളിലും മറ്റും ശക്തമായി വാദിക്കുന്ന കേരളിയ യുവത്വത്തിന്‍റെ ചുമട് ഇറക്കിവയ്ക്കാനുള്ള ഒരു പദ്ധതിയാണ് ബാലക്യഷ്ണന്‍ അവതരിപ്പിച്ചത്‌.

   തിരുവനന്തപുരത്തെ വേളിടൂറിസ്റ്റ്‌ വില്ലേജിനോട് ചേര്‍ന്ന പതിനെട്ട്ഏക്കര്‍ സ്ഥലത്താണ്.കാബറെ തിയേറ്ററുകളും ഡിസ്കോതെക്കുകളും മദ്യശാലകളും അടങ്ങിയ “കുടുംബഉല്ലാസ കേന്ദ്രം” വിഭാവനം ചെയ്തിരിക്കുന്നത്. നിശാജിവിത മേഖലയായതിനാല്‍ രാത്രി മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കും. പ്രത്യേക നിയന്ത്രണങ്ങള്‍ ഒന്നും ഉണ്ടായിരിക്കുകയില്ല. പേഴ്സിനു കനം വേണമെന്ന് മാത്രം. ഇത് കൂടാതെ ഒരു പ്രത്യക സ്ഥലം കൂടി ഒരുക്കുന്നുണ്ട് ‘ഫ്ലെക്സിബള്‍ പെര്‍ഫോമന്‍സ് സ്പേസ്.’ ഏതു തരത്തിലുള്ള പെര്‍ഫോമന്‍സ് ആണിവിടെ നടക്കുന്നതെന്നും എത്രത്തോളം ഫ്ലെക്സിബള്‍ ആകാമെന്നും വകുപ്പ്‌ മന്ത്രിയുമായി ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്താമെന്നിരിക്കെയാണ് സര്‍ക്കാര്‍ ഈ സ്വപ്നപദ്ധതിക്ക് തുരങ്കം വച്ചത്.

നമ്മുടെ സംസ്ക്കാരത്തിനും പാരമ്പര്യത്തിനും ചേരാത്തത് എന്നാ നിലപാടാണ്, സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്തിരിക്കുന്നത്. ആരുടെ നിലപാടാണ് ഈ വിഷയത്തില്‍ ശരി. സര്‍ക്കാരിന്‍റെയോ?? ഇന്‍കെല്‍ ചെയര്‍മാന്‍ന്റെയോ???..നാടു നീളെ ഐസ് ക്രീം പാര്‍ലറുകള്‍ ഉണ്ടാക്കിയാല്‍ തന്തയില്ലാത്ത കൊച്ചുങ്ങളെയും കൊണ്ട് ഓരോ ലവളുമാര് ചാനലുകാരുടെ സ്റ്റുഡിയോയില്‍ കയറിയിരുന്നു വെല്ലുവിളിനടത്തുന്നത്, ഈ നിശാമേഖല വന്നാല്‍ ഒരു പരിധിവരെ തടയാന്‍കഴിയുമെന്നതായിരിക്കണം ഈ വ്യവസായത്തിലെ ദീര്‍ഘവീഷണം. ഇരുനൂറു കോടി രൂപയുടെ ഈ വികസന പദ്ധതി കൊണ്ടുവന്നിരിക്കുന്ന ആള്‍ വല്ല പീഡനകേസ് പ്രതിയുമാണെന്ന് ധരിച്ചാല്‍ തെറ്റി. നമ്മുടെ സിനിമ മന്ത്രിയുടെ സ്വന്തം അളിയനാണ് കക്ഷി. അളിയനും അളിയനും ഇക്കാര്യത്തില്‍ ഒരുമിച്ചാലും, അമ്മായിയപ്പന് ഇക്കാര്യത്തില്‍ വലിയ താത്പര്യമില്ലത്തതുകൊണ്ടായിരിക്കണം വിശദികരണം ആവശ്യപ്പെട്ടിരിക്കുന്നത്.

  നാട്ടിലിങ്ങനെ കോടികളുടെ പദ്ധതികള്‍ കലങ്ങി മറിയുമ്പോള്‍; നമ്മുടെ ധനകാര്യമന്ത്രി ഇതൊന്നും അറിയുന്നില്ലല്ലോ ദൈവമേ.........അദേഹം ലണ്ടനില്‍ അധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കുന തിരക്കിലാണ്.അദേഹത്തിന്‍റെ പ്രഭാഷണസമയത്ത്‌ ലണ്ടന്‍ നിശ്ചലമായിയെന്നാണ് കേട്ടത്. ബിബിസി പരിപാടിയുടെ ലൈവ് കൊടുത്തിരുന്നു പോലും. ജനം മുഴുവന്‍, പുതിയ അധ്വാനവര്‍ഗ്ഗ സിദ്ധാന്തം കേള്‍ക്കാന്‍ ടെലിവിഷന്റെയും റേഡിയോയുടെയും മുന്നിലായതിനാല്‍ ലണ്ടന്‍റെ ഭരണകാര്യങ്ങളെ പോലും ബാധിച്ചുവത്രേ. റോഡുകളില്‍ നന്നേ തിരക്ക് കുറവായിരുന്നുവെന്നും പറയുന്നു. എന്നാല്‍ മാണിയുടെ പരിപാടി നടക്കുമ്പോള്‍ സ്റ്റേജില്‍ ഇന്‍ഡ്യന്‍ വംശജരായ മൂന്ന് എംപി-മാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും, ബുക്ക്‌ചെയ്തിരുന്ന ഹാള്‍ കിട്ടാത്തതിനാല്‍ പാര്‍ലമെന്റ്ന്‍റെ അടുക്കളപുറത്താണ് പരിപാടി സംഘടിപ്പിച്ചതെന്നും; ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട്. ഏതായെലും ചെറിയൊരു പിശക് എവിടെയോ പറ്റിയിട്ടുണ്ട്. കാരണം ലണ്ടനിലേക്ക് വണ്ടികയറുന്നതിനു മുന്‍പ്‌ ബ്രേക്കിംഗ് ന്യൂസ് കൊടുത്തവരൊന്നും പിന്നിട് അധ്വാനവര്‍ഗ്ഗസിദ്ധാന്തത്തിന്‍റെ ലൈവ് കൊടുത്ത്കണ്ടില്ല. കോട്ടയം പത്രം പോലും  സഞ്ചയന അറിയിപ്പ്‌ എന്ന രീതിയിലാണ്‌, വാര്‍ത്ത കൊടുത്തത്. ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജോസ്‌കെമാണിയും, പാല മുന്‍സിപ്പാലിറ്റി ചെയര്‍മാനും അടങ്ങുന്ന ഒരു കോര്‍ കമ്മറ്റി, ഉടനെ ലണ്ടനിലേക്ക് പോകുന്നുവെന്നു കേള്‍ക്കുന്നു. എതായാലും മഴക്കാലം ലണ്ടനില്‍ അടിച്ചു പൊളിച്ചു മടങ്ങിവരുന്ന മാണിസാറിനു ഒരു സ്വികരണം കൊടുക്കെണ്ടതാണ്.
   
 ‘എന്‍റെ സഹോദരങ്ങള്‍ക്ക്‌ ധരിക്കാന്‍ ആവശ്യത്തിന് വസ്ത്രമില്ല അതുകൊണ്ട് എനിക്കിതുമതിയെന്ന്’ തന്നെ നോക്കി കളിയാക്കിചിരിച്ചവരോട് പറഞ്ഞ ഒരു വലിയ മനുഷ്യനുണ്ടായിരുന്നു.മഹാത്മാഗാന്ധി.ആ വാക്കിന് സ്നേഹത്തിന്‍റെ ഗന്ധമുണ്ട്, കണ്ണീരിന്‍റെ ഉപ്പുണ്ട്.രാഷ്ട്രപിതാവിന്‍റെ ഉത്തരവാദിത്വബോധവുമുണ്ട്. അതുകൊണ്ട് തന്നെ, സര്‍ക്കാര്‍ രേഖകളില്‍ ഗാന്ധിജി രാഷ്ട്രപിതാവാണെന്നതിന് തെളിവില്ലെങ്കിലും നമ്മള്‍ ഇന്‍ഡ്യക്കാര്‍ക്ക് അദേഹം രാഷ്ട്രപിതാവ് തന്നെയാണ്.പാവങ്ങളോടുള്ള മനോഭാവം, സ്വന്തം ജീവിതത്തില്‍ അവര്‍ക്ക് സ്ഥാനം നല്കികൊണ്ട് തിരുത്തിയെഴുതുകയായിരുന്നു ഇതുവരെയുള്ള രീതി.ദരിദ്രരോടോത്ത് ജീവിക്കുകയെന്ന പഴയ രീതി മാറിയിരിക്കുന്നു. കാലം മാറുന്നതനുസരിച്ച് കോലവും മാറണമല്ലോ.പുതിയ രീതി പ്രകാരം ഇട്ടുപഴകിയ വസ്ത്രങ്ങള്‍ ഊരി; ലേലത്തിനു വയ്ക്കുക,അലക്കാത്തതിനാണ് കൂടുതല്‍ ഡിമാന്റ്.വിദേശത്ത് ഇത് പണ്ടേ തുടങ്ങിയതാണ്.ഇവിടെയത്ര വ്യാപകമായിരുന്നില്ല  . കുറച്ചുകാലം മുന്‍പ്‌ സില്‍ക്ക്‌സ്മിത കടിച്ച ആപ്പിള്‍ ലേലത്തിന് വച്ചിരുന്നു. വലിയ തുകയ്ക്കാണ് വിറ്റത്. മനോരോഗികളുടെ എണ്ണത്തില്‍ വല്യ കുറവൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍. 

 ഇത്തവണ അമിതാഭ് ബച്ചന്‍റെ ജീന്‍സാണ് ഊരി ലേലത്തിന് വച്ചിരിക്കുന്നത്. ഇങ്ങനെ കിട്ടുന്ന പണം ദരിദ്രര്‍ക്ക് കൊടുക്കുമെന്നാണ് പ്രഖ്യാപനം. ഇതിനെ തുടര്‍ന്ന് സല്‍മാന്‍,ഷാരുഖ് തുടങ്ങിയ ഖാന്‍മ്മാരും കത്രിന, കരീന, റാണി മുഖര്‍ജി, ദീപിക തുടങ്ങിയ മുന്‍നിര നടിമാരും തങ്ങളുടെ പലതും ലേലത്തിന് വയ്ക്കുന്നുണ്ടത്രേ. ഒരു പക്ഷെ ഇന്‍ഡ്യയുടെ പൊതുകടം വീട്ടാനുള്ള ഒരു എളുപ്പവഴിയായിരിക്കുമിത്. കേന്ദ്രസര്‍ക്കാര് നടീനടന്മാരുടെ പഴയ വസ്ത്രങ്ങളും മറ്റു അനുബന്ധ സാമഗ്രികളും പൊതുസ്വത്തായി പ്രഖ്യാപിച്ച് ഏറ്റെടുത്ത്‌ ലേലത്തിന് വച്ചാല്‍, ലോകബാങ്ക് വായ്പ്പയ്ക്കൊന്നും മിനക്കെടണമെന്നില്ല. നല്ല തുക പിരിഞ്ഞു കിട്ടും.ഇങ്ങനെ കിട്ടുന്ന പണം  ഇന്‍ഡ്യയിലുള്ള എല്ലാ പട്ടിണിപാവങ്ങള്‍ക്കും വീതിച്ചു കൊടുത്താല്‍ മതി അവര്‍ രക്ഷപെടും. ഇന്ത്യക്കാര്‍ക്ക്മുഴുവന്‍ നന്നായി ധരിക്കാന്‍ വസ്ത്രമില്ലാത്തതിനാല്‍ അവരിലൊരാളായി ആവശ്യത്തിന് വേണ്ടി മാത്രം വസ്ത്രം ധരിച്ച ഗാന്ധിജിയുടെ രീതി. ധരിച്ച വസ്ത്രങ്ങള്‍ ഊരി ലേലത്തില്‍ വച്ച്, ആ പണം കൊണ്ട് ദരിദ്രരെ രക്ഷിക്കുന്ന മറ്റൊരു രീതി....ഇതില്‍ ഏതാണ് ശരി, ഏതാണ് തെറ്റ്. നമ്മുടെ രാജ്യത്ത്‌ മനോരോഗികളുടെ എണ്ണം കൂടി; എന്നതാണോ കൂടുതല്‍ ശരി......


1 comment:

  1. emerjing keralaykkuvendi kutti nattiyedathu ippol pashu chanakam ittu nadakkunnu
    ...

    ReplyDelete